പേജുകള്‍‌

തിങ്കളാഴ്‌ച, ഒക്‌ടോബർ 31, 2011

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(അമ്പതാം സർഗ്ഗം)


നോം കസേരയില്‍ വളഞ്ഞു കുത്തിയിരുന്നു ....ഒരു ഗാനം എങ്ങുനിന്നോ ഒഴുകീട്ടോ പറന്നിട്ടോ വരുന്നു... നമ്മുടെ കര്‍ണ്ണ പുടങ്ങള്‍ക്ക് അതൊരു കുളിരായിരുന്നു.. പക്ഷെ നമ്മുടെ മനസ്സിന് ഒരു നൊമ്പരമായിരുന്നു.. ചിറകു മുള ച്ചു പറന്നു പോകാറായ സംഗീത സ്വപ്നം ചിറകൊടിച്ചു താഴെയിട്ടതിനാല്‍  തകര്‍ന്നു മണ്ണടിഞ്ഞ നൊമ്പരം .!.. അക്കഥയാകാം ഇനി ..!
സാരീ.... ഗാമാ...
അങ്ങനെയല്ല കുട്ടീ നിർത്തി നിർത്തിപ്പാടൂ..
നിര്‍ത്ത്യാലും നീട്ട്യാലും അറീന്നതല്ലേ പാടാന്‍ പറ്റൂ .. ...ആവുന്നതല്ലേ ചെയ്യാന്‍ പറ്റൂ ...നമ്മള്‍  പാടി ..നിർത്തി ..നിരത്തി..  പാടി...
സാ...രി.. ഗാ...മ..പ...
നാട്ടാരെല്ലാം ആ നാട്ടിലെ പശുക്കളെയെല്ലാം, ഇങ്ങനെ ഒരു ടീച്ചറും ഇതു പോലെത്തെ കൊറേ ഭാഗവത ശിരോമണികളും രംഗപ്രവേശം ചെയ്യും ന്ന് മനക്കണ്ണിൽ കണ്ട്‌, ഇവറ്റകൾ അവറ്റകളുടെ ഗന്ധർവ്വാലാപനം കേട്ട്‌ വിവശരായി കുറ്റീം പറിച്ച്‌ ഏതെങ്കിലും അടുത്ത നാട്ടിലേക്ക്‌ കുടിയേറി പാർത്ത്‌ പിണ്ണാക്കും കാലിത്തീറ്റേം ഉപേക്ഷിച്ച്‌ ,ശുദ്ധ വെജിറ്റേറിയൻസായി അവിടെത്തെ ആയിരക്കണക്കിനുറുപ്യ കൊടുത്തു ആർക്കും ഉപകോരോല്ല്യാതെ നട്ടു വളർത്തുന്ന പരവതാനി വിരിച്ച പോലത്തെ പച്ചപ്പുല്ലും, കുബേരകുമാരന്മാരുടെ ഉദ്യാനിയിൽ വെച്ചു പിടിപ്പിച്ച ഒട്ടിച്ചുണ്ടാക്കിയ തെങ്ങു പോലത്തെ മരത്തിന്റോലയും തിന്ന് തപസ്സു ചെയ്ത്‌ കിടക്കുമ്പോൾ പിടിക്കപ്പെട്ട്‌, കസ്റ്റഡീൽ വെച്ച്‌ തന്തേം തള്ളേം ആരെടാന്ന് ചോദിച്ച്‌ മിണ്ടാ പ്രാണികളായ അവറ്റകളെ ഉരുട്ടേം ചവിട്ടേം, അടിക്കേം ചെയ്ത്‌ പീഡീപ്പിക്കും പിന്നെ തടവറേലാക്കും കണ്ണീച്ചോരയില്ലാത്തോരാണെങ്കിൽ അറുത്തു കളേം , ബിരിയാണീ അരീം വെച്ച്‌ അതിന്റൊപ്പം ഇട്ട്‌ മുക്കറ്റം അടിച്ചു കളേം ചെയ്യുന്ന് നിരീച്ച്‌, ഒക്കെ വിറ്റു തൊലച്ചു ,മിൽമേടെ പാലിനായി ഭർത്താക്കന്മാരെ എണീപ്പിച്ച്‌, ഓടിച്ചു വിട്ട്‌ വാങ്ങിപ്പിച്ച്‌ കുടിക്കുന്നതിനാൽ നമുക്കൊരു വെഷമോം ഇണ്ടാർന്നില്ല തൊള്ള തുറന്നു കൂവാൻ... അതിനാൽ ഒപ്പം ഒന്നിച്ച്‌ കാക്കാ കൂട്ടിൽ കല്ലെറിഞ്ഞ മട്ടിൽ പാടി... സാരീ.. ഗാമാ...

സാരീം ,ഗാമയും ഒന്ന്വല്ല കുട്ടീപിശാചുക്കളെ ഭാവോണ്ടാവട്ടേ..നിർത്തി നിർത്തി വിട്ട്‌ വിട്ട്‌ പാടൂന്നൊക്കെ ടീച്ചർ നിലോളിക്കുന്നുണ്ട്‌..” ഇങ്ങനെത്തെ എത്രെ ഭാവോം താളോം നമ്മൾ കണ്ടതാ.. എന്ന ഒറ്റ നിസ്സാര ഭാവം നമുക്ക്‌!

അതോണ്ട്‌ വല്യ കാര്യം ഇല്ല്യാന്ന് മനസ്സിലായ ടീച്ചർ വിചാരിച്ചിട്ടുണ്ടാവണം. “…. ഒടേ തമ്പുരാൻ വിചാരിച്ചാലും നടക്കൂല... സാധകം ചെയ്യാൻ ഇവറ്റകളെ പൊഴേ കൊണ്ടു പോയി മുക്കി കൊല്ലേണ്ടി വരും... അലമ്പുണ്ടാക്കുന്ന ഇവരോ നന്നാവൂല.. അപ്പോ നാടെങ്കിലും രക്ഷപ്പെട്ടാൽ എന്റെ കേരളം എത്ര സുന്ദരം ന്ന പോലെത്തെ പാട്ട്‌ സത്യാവും!"

മറ്റുള്ള ക്ലാസ്സിലെ ടീച്ചർമാർ കഷ്ടപ്പെട്ട്‌ പൊലർച്ചയ്ക്ക്‌ കെട്ടിയോനെ വിളിച്ചോണർത്തി.. ചായേം കടീം... പുട്ടും കടലേം... ചോറും കറീം.. ഒക്കെ ഇണ്ടാക്കിച്ചിട്ട്‌ ബദ്ധപ്പെട്ട്‌ വലിച്ചു വാരി തിന്ന് സാരീം ചുറ്റി വന്നിട്ട്‌ ക്ലാസ്സെടുക്കുമ്പോ, വെരണ്ട്‌ കണ്ണും തൊറന്ന് ഒറങ്ങണ കുട്യോളെ കാണുമ്പോ.." ഈകുട്ട്യോൾക്ക്‌ അച്ഛന്മാരൊന്നും ഇല്യേ ഹോർലിക്സോ, ബോൺ വീറ്റയോ കലക്കി കൊടുക്കാൻ.,.. അമ്മമാരൊന്നും ഇല്ലേ അച്ഛന്മാരെ വിളിച്ചൊണർത്തി അതു കലക്കിപ്പിക്ക്യാൻ എന്നൊക്കെ കരുതുമ്പോ, അവറ്റകളെ രക്ഷിക്ക്യാൻ നമ്മുടെ ഗാനാലാപനം സഹായിച്ചിട്ടുണ്ടാവണം.! ആ പാവങ്ങളുടെ രക്ഷയ്ക്ക്‌, നോം,ക്ലാസ്സിലെ പിള്ളേർ, ടീച്ചർ അങ്ങനെ മൊത്തത്തിൽ കാലേ കൂട്ടി അവതരിച്ചിരിക്ക്യാണ്‌... ധർമ്മ സംസ്ഥാപനാർത്ഥം, സംഭവങ്ങൾ മുന്നേ ചൊല്യതിൻ പ്രകാരം!!

പഠിക്ക്യാൻ, ദൂരെ ചാക്കെടുത്തു പൊറത്തിട്ടിരിക്കുന്ന അയിത്തക്കാരു കുട്യോളെ പോലെ അടുത്ത ക്ലാസ്സിലുള്ളോരും നോം പാടുന്നത്‌ ആവർത്തിക്കും!.. ഇണ്ട്‌.. സത്യാ...അവരൊക്കെ കണക്കു കൂട്ടുമ്പോ മെല്ലെ പാടും നമ്മളു പഠിപ്പിക്കണ സാരീ,ഗാമ..

..നമ്മളായിട്ട്‌ ഈയ്യോം ചെമ്പുമൊന്നും അവറ്റകളുടെ കാതിൽ ഒരുക്കിയൊഴിക്ക്യാൻ പോകാറില്ല!.. പാവങ്ങൾ!.. ഇക്കാലത്ത്‌ ഇച്ചിരി ഗാനം പഠിക്കുന്നത്‌ ഒരു കൊറച്ചിലാ?..

അല്ല..അപ്പോ നാലക്ഷരം പഠിച്ചാല്‍ ഭാവിയിലെങ്ങാനും ഇന്നത്തെ സ്റ്റാര്‍ സിങ്ങര്‍ പോലത്തെ  ഏതെങ്കിലും സ്റ്റാർ സിംഗറിൽ പാടുമ്പോ അവറ്റകളെങ്ങാനും ചോദിച്ചാ പൊട്ടിക്കരഞ്ഞു പറേം ചെയ്യാം ആ അവതാര വർഗ്ഗങ്ങളില്ല്യായിരുന്നെങ്കിൽ ഈ സ്റ്റേജിൽ നമ്മൾ നിക്കാൻ യോഗ്യരാവില്ല്യാ... ആദ്യ ഗുരുക്കന്മാരായ അവരെ ആദരിക്കേണം ന്ന്.. പിന്നെ കോളേജിലും ഇസ്കൂളിലും അവരുടെ കൈ പിടിച്ച്‌ വന്ന് " ആ ഭാഗവതന്മാരാണ്‌ നമ്മെ രക്ഷിച്ചതെന്ന് പറേം ചെയ്യാം.!. കുന്തം വിഴുങ്ങ്യത് പോലെ
നില്‍ക്കണ കൊറേ എണ്ണത്തിന്റെ കൂടെ, കൊറേ നേരം നമുക്ക് കോരിത്തരിച്ചു നില്‍ക്കേം ചെയ്യാം!
വടിം പിടിച്ചു നടക്കണ ചാനല് കാരോട് .. ദാ.. ആ മാന്യ ദേഹാണ് സംഭവങ്ങള്‍ക്ക് നിദാനം ന്ന്‍ പറഞ്ഞു അവറ്റകള്‍ ഒരു ഭവ്യത കാട്ടും.. ചാനലുകാര്‍ സ്വര്‍ഗ്ഗം കിട്ടിയ മാതിരി നമ്മോടു ഗുരുഭൂതവാക്യം ചൊല്ലാന്‍ പറയേം ചെയ്യും !
അപ്പോ നോം പറയും “..അങ്ങനൊന്നും വേണ്ട.. പഠിച്ച്‌ വല്യ ആളായീലോ.. വല്യ നെലേലെത്തീലോ... കരിങ്കല്ലു വെട്ടി പൊട്ടിക്കുമ്പോലെ ചുറ്റികേം കൊണ്ട്‌ ആഞ്ഞടിച്ചാലും, വെടിമരുന്ന് കുഴിച്ചിട്ട്‌ കൊളുത്ത്യാലും പൊട്ടാത്ത ഇളേ മനസ്സുള്ള ആ പാവം ആ ജഡ്ജസിനെ കുളിരണീയിച്ച്‌, മാർക്കു പറയുമ്പോൾ പാവക്കൂത്ത്‌ കളിപ്പിക്കണോർ പാവേടെ നൂല്‌ വലിച്ചു നിർത്ത്യപോലെ എടക്കൊക്കെ നിക്കണ ടീച്ചറെ കെട്ടിപ്പിടിച്ച്‌ ചെലപ്പോക്കെ രോമാഞ്ചം കൊണ്ട്‌ നിന്ന്വല്ലോ.. അത്‌ ഇനിം ഇനീം നമുക്ക്‌ ഓരോ എപ്പിസോഡിലും ഡെഡിക്കേറ്റ്‌ ചെയ്യണം..!”

അപ്പോ ഇത്രേം ചെയ്യാൻ ആ ഗാനാലാപനത്തിനുണ്ടായി എങ്കിൽ നോം കൃതാർത്ഥരായിട്ടുണ്ടാകും.. ജീവനോടെ സ്വഗ്ഗത്തിൽ ടൂറടിക്കാൻ പോയി തിരിച്ചു വന്ന് ഭൂമീലെ ആളുകളെ മൊത്തം വിളിച്ചു കൂട്ടി വെടിപറയാൻ ഇരിക്കണ അവസ്ഥ!.. പക്ഷെ അക്കാലത്ത്‌ നമ്മെ നൊമ്പരപ്പെടുത്താൻ അതൊന്നും ഇണ്ടായില്ല്യാ.. ഈ പറേണ ചാനലും, അവറ്റകളുടെ ഈ പറേണ മക്കളും വാലില്ല്യാത്ത കുഞ്ഞു കുട്ടി മക്കളും ഒന്നും പിറവി എടുത്തിട്ടുണ്ടായിരുന്നില്ല്യ...! അങ്ങിനെ കൊറേ കാലം കഴിഞ്ഞപ്പോ, കിഴക്കോട്ടോ, പടിഞ്ഞാട്ടോ, തെക്കോട്ടോ വടക്കോട്ടോ ഉദിച്ച നക്ഷത്രം നോക്കി നോക്കീ നടന്നിട്ടായിരിക്ക്യാം ഗന്ധർവ്വന്മാരോട്‌ ഇഷ്ടം ഒള്ള ആളുകൾ ചാനലു ജനിച്ച വിവരം അറിഞ്ഞത്‌..! അവരങ്ങിനെ കാടും ദേശോം കടന്ന് വന്നതാണ്‌!... അതോടെ തൊടങ്ങീട്ടുണ്ടാവും പാട്ടും കൂത്തും സമ്മാനം കൊടുപ്പും!......നമ്മുടെ ആ സംഭവം ഒരു നിമിത്തമായിട്ടുണ്ടാകാം..നോം കൃതകൃത്ത്യനായി, കൃതാർത്ഥനായി..

പറഞ്ഞു വന്നത്‌ വേറൊരു കാര്യം.. ഭൂത കാലത്തെക്ക്‌ ഊളിയിട്ടു മുങ്ങി തപ്പുമ്പോൾ വർത്തമാനകാലത്തേക്ക്‌ ഒന്നു ശ്വസിക്കാൻ വന്നൂന്നേ ഉള്ളൂ..!.. അപ്പോ തുടങ്ങ്യേടത്തേക്ക്‌ പോവാം..!

പാവം യേശുദാസൊക്കെ ഇങ്ങനെ എപ്പോഴും പാടിക്കൊണ്ടിരിക്ക്യാണ്‌.. തൊണ്ടയ്ക്ക്‌ കേടല്ലേ അത്‌.!..ലോക പ്രസിദ്ധി നേടീന്നും വെച്ച്‌ നിർത്താതെ പാടിച്ച്യാൽ എന്താ കഥ!.. മനുഷ്യനല്ലേ ?.. ഉപകരണോന്ന്വല്ലല്ലോ?

നാണക്കേടല്ലേ സംഗീത ലോകത്തിന്‌… അപ്പോ ഗാനഗന്ധർവ്വൻ യേശുദാസിനു ഇനി പണി കൊടുത്തൂടാന്ന് വിചാരിച്ചു കച്ചേം കെട്ടി മുറുക്കി സ്വരങ്ങൾ രസത്തിലും ഭാവത്തിലും താളത്തിലും പാടിക്കൊണ്ടിരിക്കുമ്പോൾ ആ അത്യാഹിതം സംഭവിച്ചു!

ഒരു തോന്ന്യാസി ചെക്കൻ നമ്മെ ഒരു തോണ്ടൽ!

മുറുക്കിയ കച്ച ലേശം ലൂസാക്കി നോം നമ്മുടെ വിധിയെ മാറ്റി മറിച്ച ആ മർക്കടന്റെ നേരെയായി!

നോം തിരിച്ചും തോണ്ടി..!

അവൻ നമ്മെ നുള്ളി,

നോം തിരിച്ചും നുള്ളീ,..

തിരിച്ചും നുള്ളീപ്പോ.... നീങ്ങി നെരങ്ങി ഇരുന്ന അവൻ മർക്കടത്വം ഇനി ആവർത്തിക്കില്ല്യാന്ന് വിചാരിച്ചു നോം അതൊക്കെ മറന്ന് സംഗീതത്തോട്‌ ക്ഷമസ്വാന്നും പറഞ്ഞ്‌ വീണ്ടും സാരീയിൽ തൊടങ്ങി ഗാമയിൽ തൊട്ടു തൊഴുതോണ്ടിരിക്കണ പുണ്യ സമയം!

ടീച്ചർ അടുത്ത ക്ലാസ്സിലെ ടീച്ചറോട്‌ അപ്പോ ഓർമ്മേൽ വന്ന എന്തോ നൊണ, ചൂടോടെ വെളമ്പാൻ പോയ തക്കത്തിനു അവൻപാത്തു പതുങ്ങി വന്ന് ഗാനാലാപനത്തിൽ ശ്രദ്ധാലുവായ നമ്മുടെ നടുപ്പൊറത്ത്‌ കൈമടക്കി ഒന്നു രണ്ടു കുത്ത്‌!..

പശൂനേ പോലും മർമ്മത്തിൽ കൊണ്ടാ ചത്തു പോവും ന്ന് പേടിച്ച്‌ അടിച്ച്‌ ഓടിക്ക്യാത്ത നോം അവനോട്‌ അരിശത്തിനു വിളിച്ചു പറഞ്ഞു.. ".. മഹാ നാറീ,.. ചതിയാ... തെണ്ടീ…ഒരുമ്പെട്ടോനെ… നെന്നെ ഇന്നുകൊന്നു കെട്ടിത്തൂക്കും.. ഈ കച്ചേരി ഒന്നു കഴിഞ്ഞോട്ടേ!".. വേദനേൽ പുലമ്പി പോയതാണ്‌… “ അടിയനോട്‌ തെറ്റുണ്ടെങ്കിൽ പൊറുക്കണം അവിടുന്ന് ” ന്ന് പറയാൻ പറ്റീല!

അവൻ കൊഞ്ഞനം കുത്തി...

ആ ക്ലാസ്സ്‌ വല്യ പരുക്കില്ലാതെ കഴിഞ്ഞു..!.. അവസാന ക്ലാസ്സായതിനാൽ ബാഗുമെടുത്ത്‌ ജീവനും കൊണ്ട്‌ അവനോടി..

“നാളേം ഇവിടേക്കു തന്നെ വരുവല്ലോ? അല്ലാതെ പെണ്ണിന്റെ കൈയ്യും പിടിച്ച്‌ നാട്ടീന്ന് ഒളിച്ചോടീതൊന്നും അല്ലല്ലോ?” നോം കരുതി..

പിറ്റേന്ന് നമുക്ക്‌ എന്തെന്നില്ലാത്ത ഉത്സാഹായിരുന്നു..സ്കൂളിലെ പ്രഭാത പ്രാർത്ഥന പോലെ, അവന്റെ കരണക്കുറ്റിലേ പൊഹ പറക്കുന്നത്‌ കണ്ടിട്ടേ ക്ലാസ്സ്‌ തൊടങ്ങൂളുന്ന് മനസ്സിൽ കണ്ടു..

അവൻ വന്നില്ല..!

നോം വെയിറ്റു ചെയ്തു..ആവശ്യം നമ്മുടേതല്ലേ.. നിർബന്ധിച്ചു കൊടുക്കുന്നതല്ലേ.. ഇഷ്ടോണ്ടായിട്ടു വാങ്ങുന്നതാണോ?...അയാൾക്ക്‌ ആവശ്യമില്ല്യല്ലോ?.. അപ്പോ വെയിറ്റു ചെയ്യണം!

ഇല്ല …അവന്റെ പൊടി പോലുമില്ല കണ്ടു പിടിക്ക്യാൻ!

ക്ലാസ്സു തുടങ്ങി.. ആ എരണം കെട്ട പ്യൂൺ മണി ആഞ്ഞടിക്കുന്നതു വരെ നോം വെയിറ്റു ചെയ്തു.. പിന്നെ വെയിറ്റു ചെയ്താൽ ഹെഡ്മിസ്ട്രസ്സ്‌ ആയ ആൾ വിചാരിക്കും .. അവർ ജയനായി മാറീന്ന്!.. പുണ്യമായ പെണ്ണാണ്‌ ജന്മം ന്ന വിചാരോം മാറ്റിവെച്ച്‌, ജയന്റെ സ്റ്റെലിൽ വന്ന് നാലു ചോദ്യം ചോദിച്ചു ചുമ്മാ തുടയിൽ ചൂരലെടുത്ത്‌ പെട തരും.... ഗുരൂന്റെ അനുഗ്രഹോന്നും ഇല്യാതെ, ദക്ഷിണ വെക്കാതെ നോം ഓട്ടൻ തുള്ളലു പഠിച്ചു പോവും.. നമുക്ക്‌ അതൊന്നുമല്ലല്ലോ ആവശ്യം!... അതൊക്കെ വേണെങ്കിൽ പിന്നേം സമയോം സൗകര്യോംള്ളപ്പോ ആവാലോ?... ഇവർ കല്യാണം കഴിക്കാത്തോണ്ട്‌,മക്കളില്ല്യാത്തതിന്റെ വെഷമം നമ്മളോടാ തീർക്ക്വാ….റൂമീന്ന് ഇറങ്ങുമ്പോ വെഷമം വന്നൂച്ചാൽ തലയിണക്ക്‌ പട..പടാന്ന് അടിച്ച്‌ കോപം തീർത്ത്‌ ഒരു സന്തോഷത്തോടെ പുഞ്ചിരിയോടെ നമ്മുടെ മുന്നിൽ വന്നാൽ, പ്രഷറും കൊറയും ഡോക്ടർക്കും മരുന്നിനും കൊടുക്കണ കാശ്‌ ളോഹ പോലത്തെ കുപ്പായത്തിൽ ഭദ്രമായിട്ടിരിക്ക്വേം ചെയ്യും.. അറീല.. കൗൺസലിംഗിനു കൊണ്ടോണം..!.. പക്ഷെ ആര്‌?.. അതാ നമ്മുടെ ചിന്ന വെഷമം!

നോം പ്രതിമ പോലെ നിന്ന നിൽപ്പിൽ നിന്നും ഓടി ക്ലാസ്സിൽ കയറി!

ഒരു പിര്യേട്‌ കഴിഞ്ഞൂന്ന് ബെല്ല് മുഴങ്ങുമ്പോ അതാ അയാള്‌ ഹാജർ!.. ഒപ്പം ആ മഹാന്റെ പിതാശ്രീയും ഉണ്ട്‌.. കൊടേം കുത്തിപ്പിടിച്ച്‌ !

"എന്താപ്പോ ഇവൻ ഈ വേഷത്തില്‌!".. നമുക്കാദ്യം ഒന്നും മനസ്സിലായില്ല്യ…. നേരത്തെ വന്നൂച്ചാൽ നമുക്കതൊരു ഉപകാരോം ആയി..കിട്ടുന്നോനൊരു കിട്ട്യതിന്റെ വിഷമോം മാറും!

അവർ ടീച്ചറെ പൊറത്തേക്ക്‌ വിളിച്ചു!... ടീച്ചർ അപരാധീനെ പൊറത്തേക്ക്‌ വിളിച്ചു!....

നോം ഇവിടില്ല്യാന്ന മട്ടിൽ നോം!

വീണ്ടും വിളിച്ചപ്പോ എഴുന്നേറ്റു വെറച്ചു, വെറച്ചു പോയി..തലകുമ്പിട്ടു നിന്നു..! നോം പ്രതികാരദാഹത്തിനായി ഹൃദയത്തെ ഇടിപ്പിച്ചത്‌.. ഇപ്പോ രക്ഷപ്പെട്ടാമതീന്നാക്കി ട്യൂൺ മാറ്റി വോള്യം കൂട്ടി..!..

അവനാണാദ്യം കേസ്‌ കൊടുത്തത്‌ ... അവനാണ്‌ അവന്റെ പിതാശ്രീനെ വക്കീലിന്റെ കോട്ടും ഇടുവിച്ച്‌ കൊണ്ടു വന്നത്‌... അപ്പോ അവനു ഒരു ഗമ!

ചോദ്യായി.." നീ ഇവനെ കൊന്നു കെട്ടി ത്തൂക്കും ന്ന് പറഞ്ഞോ?"- ടീച്ചർ.

" ഊവ്വ്‌!... അവൻ എന്നെ വെറുതെ കൊറേ അടിക്കേം നുള്ളേം കൊറേ കുത്തേം ഒക്കെ ചെയ്തു!.. എന്നിട്ട്‌ ഇപ്പൊഴാ നോം അവനെ കാണണേ..."- പകരം തീർക്കാൻ പറ്റാത്ത ദേഷ്യം നമുക്ക്‌ പരാതിയായി പൊങ്ങി വന്നു

“അപ്പോ നീ കൊല്ല്വോ"

“ഇല്ല്യ”

“പിന്നെ കെട്ടിത്തൂക്ക്വോ?”

“ഇല്ല്യ!”

വിചാരണ കേട്ട്‌ ആ കൊശവൻ ഇളിക്ക്യാണ്‌... നമുക്ക്‌ പരവേശം!

“നമ്മെ ആദ്യം നുള്ളീത്‌ അവനാണ്‌.."

“നമ്മെ ആദ്യം കുത്തീതും അവനാണ്‌"

വീറോടെ വാദം തുടങ്ങി..

വാദി പ്രതിയായി തുടങ്ങി..

“ഇനി മേലാൽ ഇങ്ങനെ ഉണ്ടാകരുത്‌...ടീച്ചർ അവനോട്‌!

അപ്പോ അവനും തല കുമ്പിട്ടു!..

" നീയ്യെന്തു കൊണ്ട്‌ അവന്റെ പേരിൽ നമുക്ക്‌ അന്യായം ഫയൽ ചെയ്തു തന്നില്ല!"- ടീച്ചർ

" അവസാനത്തെ സംഗീത പിര്യഡായിരുന്നു ടീച്ചർ"- നോം

" നോം നിരപരാധീം .. അവനാണ്‌ കുറ്റവാളീം ന്ന് തിരിച്ചറിഞ്ഞ അവന്റെ വക്കീലായ ആ പിതാവ്‌ തന്റെ കക്ഷിയെ ജയിപ്പിക്കാനായി എല്ലാവക്കീലും ചെയ്യണ നാറിയ പണ്യെടുത്തു... അറ്റകൈ പ്രയോഗം!

" ..ഇന്നലെ സ്ക്കൂളീന്ന് വന്ന ഒടനെ അവനു പൊള്ളുന്ന പനി!... വെറലും പനീം... രാത്രീല്‌ ഒരു പോള കണ്ണടച്ചിട്ടില്ല്യ.. ഇനി സ്കൂളി പോകൂലാ.. അവനെന്നെ കൊല്ലും ന്ന് പറഞ്ഞ്‌ രാത്രീല്‌ ഞെട്ടി ഞെട്ടി നെലോളിക്ക്യാ... അതാ ഞാൻ വന്നത്‌!"

എന്തൊക്കെയാ വീട്ടിൽ പോയി ആ മഹാപാപി പറഞ്ഞു കൊടുത്തത്‌, ചെയ്തു കൂട്ട്യത്‌.. നോം തലേൽ കൈവെച്ച്‌ പോയി.. സങ്കടപ്പെട്ടു.. അവന്‌ സ്കൂളില്‌ വെരണ്ടേങ്കില്‌.. കച്ചേരി നടത്താൻ സാധകം ചെയ്യുന്ന നമ്മേ മാത്രേ കിട്ടിയുള്ളൂ.. വേറെ എത്ര അടി കിട്ടിയാൽ പൊറകെ വീടുവരെ പോയി അടിച്ചു ഷെയിപ്പെന്നെ മാറ്റാൻ ത്രാണീയുള്ള തല തെറിച്ചു നടക്കണ പിള്ളേരുണ്ട്‌! .. ഷെയിം ഓൺ യൂ.. ഫ്രെൻഡ്‌.. ഷെയിം!!

" .. ഇനി ഇങ്ങനെ ഇണ്ടാവരുത്‌.. കേട്ടല്ലോ?.. രണ്ടാളോടുമാ പറേണത്‌...."-ടീച്ചർ.

"....കുത്തും അടീം കൊണ്ടു പോരാത്തതിനു പിന്നേം അടി തന്നോനോട്‌ മാപ്പു പറയാൻ ഈ ജന്മം ഇനിയും ലേശം ബാക്കി.."- നോം വെഷെമിച്ചോണ്ട്‌ നിന്നു!

."...ഉം രണ്ടാളോടുമാണ്‌ പറഞ്ഞത്‌..ട്ടോ!" ആദ്യായി കിട്ടിയ കേസ്‌ തീർപ്പാക്കിയ ഗമേൽ ഇന്നതു പറയാംന്നൊന്നും ഇല്യ ടീച്ചർക്ക്‌!

"നോം തല കുലുക്കി.. അവനും!" മേപ്പടി വക്കീൽ അതായത്‌ അവന്റെ പിതാശ്രീ അവനെ കെട്ടിപ്പിടിച്ച്‌ പറഞ്ഞു “ഇനി ഒന്നും ഇണ്ടാവില്ല്യ.. ക്ലാസ്സീ പോയി ഇരുന്നോ?”

നോം മനസ്സിൽ പറഞ്ഞു “പിന്നേ വന്ദ്യനായ അവന്റെ പിതാവേ..അവനേം മടീൽ വെച്ച്‌ താങ്കളും കൂടി ക്ലാസിൽ ഇരുന്നോ?..അപ്പോ പിതാവും, പുത്രനുമായല്ലോ?... ഇനി നാളെ വരുമ്പോ മാതാവിനേം കൂടെ കൂട്ട്യാൽ കുടുംബം മൊത്തത്തിലായി.. പിന്നെ താരാട്ടു പാടി കുട്യ ഒറക്കാം...നമ്മോടായോണ്ട്‌ രക്ഷ ..മറ്റു പിള്ളേരോടാണെങ്കി അവന്റെ മൊഖത്തിന്റെ ഷെയിപ്‌ മാറ്റിയതും കൊണ്ട്‌ കെട്ടി പിടിച്ചു പോവാരുന്നു..!:”

അവൻ പേടി അഭിനയിച്ചു ക്ലാസ്സിലേക്ക്‌ നടന്നു.. "..ഇവനെ സിനിമേൽ കയറ്റിയാ അവാർഡ്‌ ഒറപ്പാ" നോം കരുതി...

ഇനി എന്തേങ്കിലും ചെയ്യുന്നത്‌ കോടതി അലക്ഷ്യാവും... പ്രശ്നാവും.. നോം വേദന ഒക്കെ സഹിച്ചു!..പിന്നെ അവനോട്‌ കളിക്കുന്നത്‌ സൂക്ഷിച്ചാണ്‌.. അടീം തന്ന് പിന്നേം കേസും കൊടുത്താൽ, നമ്മുടെ വീട്ടിലെ വക്കീലന്മാർ ആരും വാദിക്ക്യാൻ വരില്ല!.. അവരൊക്കെ വല്യ സുപ്രീം കോടതീലേ വാദിക്കൂന്ന ഒരു ഭാവോം പെരുമാറ്റോം!... എന്തെങ്കിലും ഉണ്ടായാൽ കേസ്‌ ഏറ്റെടുത്ത്‌ നടത്തേണ്ടതിനു പകരം ഒരു കത്തെഴുതി ഭദ്രമായി ഒട്ടിച്ച്‌ നമുക്ക്‌ തന്നയച്ച്‌ പറേം.. സ്കൂളിലെ ഹെഡ്മാഷിനു തന്നെ കൊടുക്കണം.. അവരാവുമ്പോ ഇതിനൊരു പരിഹാരം എളുപ്പം തരും.. ഒക്കെ ശരിയാവും.. ഒന്നും പേടിക്കേണ്ട.. ധൈര്യായി പോയ്ക്കോ.. അതിൽ ഇങ്ങനെ എഴുതീട്ടുണ്ടാവും..

".. ഈ കത്തും കൊണ്ടു വരുന്ന മേപ്പടിയാന്‌.. നിങ്ങളാൽ കഴിയുന്ന സഹായമായി അടീം തൊഴീം കൊടുത്ത്‌ കേസ്‌ എത്രയും പെട്ടെന്ന് ഒതുക്കിക്കളയാൻ താൽപര്യം!..ഇതിനു വരുന്ന കഷ്ടനഷ്ടങ്ങൾക്ക്‌ ഉത്തരവാദിത്വപ്പെട്ടവരാണ്‌ ഇതു പറയുന്നതെന്ന് ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു"

എന്ന് ഒപ്പ്‌!"

അപ്പോ അതു വേണ്ട..

ചെലരൊക്കെ മക്കളെ സ്നേഹിക്കുന്നത്‌ കണ്ടു പഠിക്കണം...... ചെലപ്പോ പണ്ടൊക്കെ മാതാശ്രീ തമാശയായി പറേണത്‌ സത്യായിരിക്ക്വോ..." .. നിന്നെ തോട്ടിൻ കരേന്ന് നെലവിളിച്ചോണ്ടിരിക്കുമ്പോ കിട്ട്യതാ..".. ഇതൊക്കെ കാണുമ്പോ ഒരു സന്ദേഹം.. ഇല്ലാച്ചാൽ നമ്മേം അകമൊഴിഞ്ഞു സ്നേഹിച്ചാലെന്താ?.. നോം പന പോലെ വളർന്ന് പന്തലിക്കൂലേ..!

അവൻ വളർന്നു പന്തലിച്ചു..നമ്മോട്‌ വല്യ കാര്യാണ്‌.. പക്ഷെ നമുക്ക്‌ ലേശം പേടീം!
ഇപ്പോൾ അവൻ മെഡിക്കൽ റപ്പാണ്‌.. ബൈക്കിലാണ്‌ യാത്ര!... അവന്റെ പിതാശ്രീനേം പൊക്കിയെടുത്തോണ്ട്‌ വന്നിട്ട്‌ പാവം ഡോക്ടർമാരേം എന്തെങ്കിലും കുനുഷ്ട്‌ കൊണ്ട്‌ ഒതുക്കുന്നുണ്ടാവ്വോ ആവോ?..
ചോദിക്ക്യാനും പറയാനും ഒരു ബലോം ഇല്യാത്ത ആളൊൾക്ക്‌ എവിടെ പോയാലും എപ്പളും കഷ്ടപ്പാടാ.. നൊം നെടുവീർപ്പിട്ടു..

ശനിയാഴ്‌ച, ഒക്‌ടോബർ 29, 2011

മോണൊലിസ!

ചിത്രകാരനല്ലാതിരുന്നിട്ടും അയാൾ ചിത്രം വരയ്ക്കുകയാണ്‌..വിശ്വപ്രസിദ്ധമായ ഒരു ഡാവിഞ്ചി ചിത്രമായിരുന്നില്ല..... അതു മറ്റേതെങ്കിലും വിശ്വസുന്ദരി ആയിരുന്നില്ല..! .. അത്‌ യവന സുന്ദരി ആയിരുന്നില്ല..!.കുട്ടിത്തം മാറാത്ത വെറും നാടൻ പെണ്ണ്‌!.. എന്നിട്ടും ആളുകൾ ചിത്രം കണ്ടു പകച്ചു നിന്നു പറഞ്ഞു “മോണോലിസ!..”

വർഷങ്ങൾ നീണ്ട സപര്യ..!. അയാളുടെ കരവിരുതുകൾ, നിറക്കൂട്ടുകൾ….. അതിൽ പതിയുകയായിരുന്നു....!വിലപേശി ചിത്രം അൽപസമയമെങ്കിലും സ്വന്തമാക്കാനെത്തിയവർ നിരവധി..!ചിത്രം സ്വർണ്ണമഴയൊരുക്കുകയാണ്‌...!
ചിത്രകാരൻ സാമ്പത്തിക വിദ്ധഗ്ധനാവുകയാണ്‌..!
അയാളുടെ ഭാര്യ പണമെണ്ണി മടുക്കുകയാണ്‌..!ഇപ്പോൾ കൗമാരം വിട്ടുമാറാത്ത മോണോലിസ കാക്കികളുടെ സംരക്ഷണത്തിൽ തെരുവുകൾ തോറും നടന്ന്, ചിത്രം ക്ഷണനേരമെങ്കിലും സ്വന്തമാക്കാൻ ശ്രമിച്ച ഭ്രാന്തന്മാരുടെ ഭ്രാന്തിന്റെ ഡിഗ്രി അളക്കുകയാണ്‌...!.

അവിടെയും ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെടേണ്ടവരുടെ വിലപേശലുകൾ ...!..

ചിത്രം നശിപ്പിക്കാനുള്ള വ്യഗ്രതകൾ..!ഇരുൾ മൂടുകയാണ്‌..!ഇപ്പൊഴും ആളുകൾ ചിത്രം വിലയിരുത്തുകയാണ്‌...!ചിലർ പറഞ്ഞു മോണൊലിസ ചിരിക്കുകയാണ്‌...!ചിലർ പറഞ്ഞു മോണൊലിസ കരയുകയാണ്‌..!…വിഷാദം, രൗദ്രം, ശാന്തം, ലാളിത്യം,ലാസ്യം,ശൃംഗാരം, ഭീതി... ആലസ്യം..!..

ആളുകളുടെ വീക്ഷണ കോണുകൾ നീളുകയാണ്‌…കഥകൾ മെനയുകയാണ്‌….!

ചാനലുകൾ ചർച്ചകൾ സംഘടിപ്പിക്കുകയാണ്‌!യദാർത്ഥത്തിൽ മോണോലിസ ചിരിക്കുകയാണോ?.. അതോ കരയുകയാണോ?.. അതോ ഞെരടപ്പെട്ട പൂമൊട്ടായ ജന്മമോർത്ത്‌...!..

ചരിത്രകാരന്മാർ ചരിത്രം കുറിക്കുകയാണ്‌….അതെ മോണോലിസ ജനയിതാക്കളാൽ കശക്കപ്പെട്ട ആധുനികതയുടെ കഥ വരച്ചു വെച്ചതാണ്‌!..മാന്യന്മാരാൽ രചിക്കപ്പെട്ട കൃതികളുടെ ചുരുൾ നിവർക്കുകയാണ്‌..!.. എന്നിട്ടും ചിത്രകാരന്മാർ....!!

ഞായറാഴ്‌ച, ഒക്‌ടോബർ 23, 2011

അവർ............!

"മഹാ പാപി മുണ്ടുടുക്കുകയാണ്‌.."
അവരുടെ ആക്രോശം!

"മഹാ പാപി നടക്കുകയാണ്‌,"
അവരുടെ കുശു കുശുപ്പ്‌!

ചിന്തകൾ അന്യാധീനപ്പെടുത്തി,
ആത്മാവായി ഞാൻ അവർക്കടുത്തെത്തി..

പാവം ഗുണ്ടകൾ ഏതോ ഉടായിപ്പിന്റെ
മുണ്ടുരിയുവാൻ തക്കം പാർക്കുകയാണ്‌!

ഛേ അല്ല ..വിളവെടുപ്പ്‌ നടത്തുകയാണ്‌!
. പാവം കമ്പനിക്കാർ
ഏതോ മഹാന്റെ അടിവസ്ത്രമെന്തെന്ന്
നാട്ടുകാർക്ക്‌ മൊത്തം കാട്ടുകയാണ്‌!

നാട്ടുകാർ മൊത്തം
അടിവസ്ത്രത്തിന്റെ പേരു കണ്ടെത്തി
ആനന്ദ നിർവൃതി പൂണ്ട്‌,
കമ്പനി കയറി ഇറങ്ങുകയാണ്‌!

നാണമില്ലാത്ത കമ്പനി!
ഛേ.. നാണമില്ലാത്ത നാട്ടുകാർ!
ചെറുക്കൻ വാ പൊളച്ച്‌ നിൽക്കുന്നു..
ധീരനാവാൻ ഇനി ചെറുക്കനും ആരുടെയെങ്കിലും ഉടുമുണ്ട്‌...!
നാണമുള്ള ഞാൻ ടീ വി ഓഫാക്കി!

ശനിയാഴ്‌ച, ഒക്‌ടോബർ 22, 2011

ഉറുമ്പ്‌!

അവർ കറിയുണ്ടാക്കുകയാണ്‌,
ഉപ്പില്ലത്രെ!
പ്രതീക്ഷമൊട്ടിട്ട മനസ്സ്‌!
ഞാൻ ഉപ്പു തേടിയിറങ്ങിയവനാണ്‌..!
മണലാരണ്യത്തിന്റെ മാസ്മരികത!
രക്തമുറഞ്ഞു കട്ടിയാക്കുന്ന തണുപ്പ്‌!
പല്ലുകൾ താളം പിടിക്കുകയാണ്‌!
സൂര്യൻ പന്തമെറിഞ്ഞു കളിക്കുകയാണ്‌!
ഹൃദയമുരുക്കുന്ന ചൂട്‌!
മാരുതൻ ഭൂമിക്ക്‌ ഫേഷ്യൽ ചെയ്യുകയാണ്‌!
മനസ്സു മരവിക്കയാണ്‌!


പഞ്ചാര തരികൾ!
ഒരു പക്ഷെ കബളിപ്പിക്കാൻ ചിതറിച്ചതാകാം!
കാലങ്ങളെ പുച്ഛിച്ച്‌
ഞാൻ സ്വഭാരത്തിന്റെ,
അമ്പതിരട്ടി ഭാരം വലിക്കുകയാണ്‌.!


തൊലികൾ ചുളുങ്ങുകയാണ്‌,
ധമനികൾ പരുങ്ങുകയാണ്‌!
ഞാനെണ്ണിയിട്ട കാലങ്ങളിൽ പ്രതീക്ഷയർപ്പിച്ച്‌,
അവരെന്നെ കാത്ത്‌ ഉറക്കം തൂങ്ങിയിരിക്കുകയാണ്‌!
അതെ സായാഹ്നമാകുകയാണ്‌..!
പക്ഷെ ഈ പഞ്ചാര തരികൾ
തിന്നു തീർക്കാതെ ഞാനെങ്ങെനെ..?

വ്യാഴാഴ്‌ച, ഒക്‌ടോബർ 20, 2011

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(നാൽപത്തി ഒൻപതാം സർഗ്ഗം)

ശുക്രൻ അട്ടത്തിരുന്ന് മുറുക്കാൻ ചവച്ചോണ്ടിരുന്നു.. എറങ്ങി വന്നിരുന്നാലല്ലേ നമുക്ക്‌ ശുക്രന്റെ അപഹാരത്തിൽ അയലോക്കത്തെ രാജന്റെ മുഴുത്ത കണ്ണിന്റെ നോട്ടോണ്ട്‌.. ഒ‍ാന്റെ കണ്ണ്‌ പൊട്ടിപ്പോട്ടേന്ന് പ്രാർത്ഥിക്കാൻ പറ്റു..!
പക്ഷെ ശുക്രൻ വന്നില്ല..!കണ്ണും അടച്ച്‌ മുറുക്കാൻ ചവച്ചോണ്ടങ്ങനെ രസത്തിലിരിക്ക്യാ... വിളിച്ചിട്ടും കൈകൊട്ടിയിട്ടും ആംഗ്യം കാട്ടീട്ടും ഒരു ബധിരന്റെ പ്രവർത്തി!

 നിരാശയോടെ ഒരക്കത്തിനു അമ്പതു ലക്ഷം പോയ ബേജാറിൽ ലോട്ടറി ടിക്കറ്റും നോക്കി നെടുവീർപ്പിട്ട്‌ നടു ചായിച്ചു ഇരുന്നപ്പോൾ വീണ്ടും പഴയ പ്രീഡിഗ്രിയിലേക്ക്‌ മനസ്സൊന്നു നീങ്ങി..
 
കാരണം ഉണ്ട്‌.. തല നാരിഴയ്ക്കാണ്‌ പണ്ടും ഒരു ഒരു കാർഡു വന്ന് പോയത്‌... രാജ്യത്തിന്റെ, ധീരദേശാഭിമാനിയായി വെടികൊണ്ട്‌ പിടഞ്ഞു ചാവാൻ ഭാഗ്യം ഉണ്ടാവാൻ ഒരു പരീക്ഷ ഇണ്ട്‌.. എഴുതുന്നോ എന്ന് ചോദിച്ചോണ്ട്‌ ഒരു കാർഡു വന്ന കാര്യാ ഈ പറേണത്‌.. പേപ്പറിൽ കണ്ടിട്ട്‌ നോം അപ്ലെ ചെയ്തിട്ടു തന്നെ...ചുമ്മാ അഡ്രസ്സും തപ്പി പിടിച്ചു വന്നതൊന്നും അല്ല..അന്ന് പ്രശ്നങ്ങളുടെ ചുഴിയിൽ കിടക്കുകയാണ്‌ നോം.. എന്തു വന്നാലും ആ പരീക്ഷയിൽ പങ്കെടുക്കാൻ നമുക്ക്‌ ആവില്ലായിരുന്നു..!.. നമുക്ക്‌ ചെല മുൻപരിചയം ഇണ്ട്‌.. എന്നിട്ടും വിധി!... ആ മുൻ പരിചയത്തിന്റെ കാര്യാ ഇവിടെ വിവരിക്കുന്നത്‌..
അപ്പോ പഴയ പ്രീഡിഗ്രിയിലേക്ക്‌ ...
ക്യാപ്റ്റൻ കേണൽ ഭയങ്കര സ്ട്രിക്റ്റനായിരുന്നു...
ചെലപ്പോ നമ്മുടെ തലയിൽ പിടിച്ച്‌ വലിച്ച്‌ ഒരു ചോദ്യമുണ്ട്‌ ഹിന്ദിയിൽ .." ക്യാ തും അമിതാഭ്‌ ബച്ചൻ കാ ബേട്ടാ?"
അറിയുമ്പോലെ ചുട്ടെടുത്ത ഹിന്ദിയിൽ ഞാൻ പറഞ്ഞു "അല്ലാ..അല്ല അല്ല.!"
സംശയം തീരാഞ്ഞിട്ടാണോന്നറീല അയാൾ പിന്നേയും നമ്മുടെ തലയിൽ പിടുത്തമിട്ടു ഒരു വലി..!
പൈസ ഇല്ലാന്നു വിചാരിച്ച്‌ വല്യ പ്രതാപിയായ,നടനായ ഒരു പണക്കാരന്റെ മോനാണെന്ന് പറഞ്ഞ്‌ നടക്കാൻ പറ്റ്വോ..!.. അത്രെം അധ: പതിച്ചിട്ടില്ല്യ.... തറവാട്ടിൽ നിത്യവും പാൽ പായസോം, പ്രഥമനും സദ്യേം ഇല്ലെന്നേയുള്ളൂ.. എന്നാലും നിത്യവും ചോറും കറിയും ഉണ്ട്‌... .അഥവാ ചുമ്മാ പറയണം ന്ന് വെച്ചാൽ തന്നെ നല്ല കഥയാവും!.. എന്നാൽ പണിയായി.. മാതാശ്രീ നമ്മെ വീട്ടിൽ കയറ്റില്ല്യാ.... തോന്ന്യാസീ എറങ്ങിക്കോന്നും പറഞ്ഞ്‌ എറക്കി വിടും"... തറവാട്ടിലുള്ളോരും ഭയങ്കര ഗൗരവക്കാരാ...ഒളിച്ചും പാത്തും തല മണ്ണിൽ പൂഴ്ത്തിയ പോലെ നടന്നു കാലം കഴിക്കണ വേളയിൽ അബ്ദ്ധത്തിൽ മുന്നിൽ പെട്ട നമ്മുടെ തലമുറയിൽ പെട്ട ഒരെണ്ണത്തിനെ ഒരീസം തറവാട്ടിലെ പ്രധാനിയായ ഒരാൾ ഒന്നു ഗൗരവത്തിൽ നോക്ക്യപ്പം ശിർ ശിർ ന്നങ്ങനെ ഒഴിച്ചു പോയി മൂത്രം!...അയാൾക്ക്‌ ഒഴിക്കാനൊന്നും ആഗ്രഹോണ്ടായിട്ടല്ല..ഒഴിക്കേണ്ട.. ഒഴിക്കേണ്ടാന്നങ്ങട്‌ അയാളുടെ മനസ്സ്‌ പറഞ്ഞു.. പക്ഷെ ഗൗരവത്തോടെയുള്ള നോട്ടം പറഞ്ഞു ഒഴിയടേ സമയം മെനക്കെടുത്താതെ.... പിന്നെ വല്യതായീന്നോ ചെറുതായീന്നോന്നങ്ങട്‌ നോക്കാതെ വസ്ത്രത്തിലൂടങ്ങനെ ഒഴിച്ചപ്പോ അയാൾക്ക്‌ ഒരു സമാധാനായി...ഒരു കർക്കിടക മഴ തോർന്നു കിട്ട്യ പ്രതീതി!...
 അത്രെയുള്ളൂ സംഭവം! ...പിള്ളാരെ പേടിപ്പിക്ക്യാൻ ഇത്രെം ട്രെയിനിംഗുള്ള, ത്രാണിയുള്ള തറവാട്ടുകാർ വേറെയുണ്ടോന്ന് നോം മഷിയിട്ടു നോക്കിയിട്ടും എങ്ങും കണ്ടിട്ടില്ല്യ.. അപ്പോ നാമായിട്ട്‌.... മൂത്രം സ്റ്റോക്ക്‌ ചെയ്യാതെ.. വെറുതെ പേടിച്ച്‌ വിറച്ചിട്ട്‌ എന്തെടുക്കാൻ..! വീട്ടിലെത്ത്യാൽ അങ്ങിനെത്തെ പുകിലുകൾ ഉള്ളതു കൊണ്ട്‌ നോം സമ്മതിച്ചു കൊടുത്തില്ല.!.. ചങ്കു വെട്ടിയിട്ടാലും നോം പറയും നഹി.. നഹി.. നഹി.. അമിതാഭ്‌ ബച്ചൻ കാ.. കെ ..കി...ബേട്ടാ നഹി..ഒരു വെറും ആരാധകൻ ഹേ..ഹും.. ഹോ!

അങ്ങിനെയെങ്കിലും ആ നട്ട പിരാന്തൻ ഒന്നടങ്ങട്ടേ..!

പിന്നെ ഹിന്ദിയറിയാവുന്ന നമ്മുടെ കൂട്ടു കാരനാണ്‌ പറഞ്ഞത്‌.. "ടാ.. മുടീം മുറിച്ചു വരണം.. അടുത്ത പരേഡിൽ.. ഓ.കെ!"

എന്നാൽ ഈ പഹയനത്‌ തെളിച്ചു പറഞ്ഞാൽ പോരെ!... അതിനു പകരം നമ്മെ ബച്ചന്റെ മോനാക്കണോ..?.ഹിന്ദിക്കാരുടെ തലച്ചോറിലെ ഗോതമ്പിന്റെ പ്രവർത്തനം..ചോറു തിന്നാത്ത പണിയല്ലേ കാണിച്ചത്‌!
പിന്നെ ബൂട്ടിൽ രണ്ടു ചവിട്ട്‌...!.. പിന്നെയൊരു നോട്ടം..!

ഈയ്യാളെവിടുന്നാ... കരാട്ട പഠിച്ചത്‌ നമ്മുടടുത്ത്‌ ചെലവാക്വാണോ? ഇനീം അമർത്തിച്ചവിട്ട്യാൽ വേദനിക്കും ഹേ..
ബൂട്ടിട്ടുണ്ടെന്ന് വെച്ച്‌ ചറപറ ബൂട്ടിട്ട കാലോണ്ട്‌ ചവിട്ട്യാ വേണ്ടേ.. വേദനികൂലെ.. നോം അയാളെ തിരിച്ചു ചവിട്ടീല്യ....!

ക്യാപ്റ്റൻ കോപം തീർത്താ തീരില്ല്യ.. ഗ്രൗണ്ട്‌ മുഴുക്കെ വെയിലത്ത്‌ ഓടിക്കും.. പിന്നെ ജനാലക്കമ്പിയിൽ കാല്‌ ഉയർത്തി വെപ്പിച്ച്‌ തലകീഴാക്കി നിർത്തും.. ഒരൂ മയോം ഇല്യാത്ത സാധനം!..

കൂട്ടുകാരൻ അസിസ്റ്റന്റ്‌ ലീഡറാണ്‌.. അതിന്റെ തലക്കനം അവന്‌...മാടായിയിലെ മൊത്തം കുന്നും അവനാണ്‌ ചുമക്കുന്നതെന്ന് തോന്നും അവന്റെ ഭാവോം പ്രവർത്തീം കണ്ടാൽ..!.. ലേശം ഹിന്ദി അറീം എന്നൊരു പോരായ്മയും ഉണ്ട്‌!

അവൻ പറഞ്ഞു.. ബൂട്ട്‌ പോളീഷ്‌ ചെയ്യാഞ്ഞതെന്താ?

" .. നിന്റെ പിതാവ്‌ ചെരുപ്പു കുത്തിയൊന്നും അല്ലല്ലോ.. ആണെങ്കിൽ പോളീഷ്‌ ചെയ്യാൻ വരാർന്നു തന്റെ വീട്ടിൽ എന്ന് മനസ്സു പറഞ്ഞു....ആദ്യായിട്ടാ ഈ ബൂട്ട്‌ എന്ന സാധനം കാലിലിട്ടത്‌..അതിന്റെ കഷ്ടപ്പാട്‌ നമുക്കെ അറിയൂ... ആദ്യായിട്ടാ ഈ ചാക്കു പോലത്തെ കാക്കി തുണിയെടുത്ത്‌ അണിഞ്ഞത്‌..അതിന്റെ മണം നമ്മുക്കെ മനസ്സിലാവൂ... ആദ്യായിട്ടാ അരയിൽ ഏലസ്സു കോർത്ത കറുത്ത ചരട്‌ കെട്ടുന്നതിനു പകരം മില്ലിൽ മിഷ്യൻ കറക്കാൻ ഉപയോഗിക്കുന്നതു പോലത്തെ സാധനം ബെൽറ്റെന്നു പറഞ്ഞു കെട്ടണത്‌.... ഈ ചരലിൽ കിടന്ന് മലക്കം മറിയേണ്ട നമ്മൾ എക്സിക്യൂട്ടീവിനെ പോലെ നടക്കണോ?.".പിന്നെം കാണേണ്ടവനാ..ഓർമ്മയുണ്ടല്ലോ?.". നോം അവന്റെ ചെവിയിൽ പറഞ്ഞു..
അവൻ ഒന്നു താണു..
പിന്നെ ആ പഹയൻ ഹിന്ദിയൻ ബെൽറ്റെന്ന് അവർ പറയുന്ന സാധനത്തിൽ പിടിച്ച്‌ ഒരു വലി..!
അതും പോളീഷ്‌ ചെയ്തില്ല്യാത്രേ!
എന്തൊക്കെയാ കേൾക്കണത്‌... ഒരു വിധം എല്ലാവരോടും ആ കൃപാ വിരോധി അതു പോലെ പെരുമാറിയപ്പോൾ സമാധാനമായി.. നോം ഒറ്റയ്ക്കല്ല...നാമെന്തു പിഴച്ചു.. ഇയ്യാൾക്ക്‌ വൈഫിന്റെ കിഴുക്ക്‌ കിട്ട്യേതിന്റെ അരിശം തന്നെ!

പിന്നെ അദ്ദേഹം എന്തോ മണത്തൂന്ന് തോന്നി..
പിന്നെ നമ്മോട്‌ ഏഴ്‌ എട്ട്‌ പേരടങ്ങുന്ന ഒരു ഗ്യാങ്ങിനോട്‌ റെഡിയാവാൻ പറഞ്ഞു..!
കരിമ്പൂച്ചകളും ഒണക്ക പൂച്ചകളും ഒക്കെയുള്ള ആ ഗ്യാങ്ങിൽ .. ഒരു പിടിം ഇല്ല്യാതെ തെറഞ്ഞെടുക്കപ്പെട്ട ഒരു പാവം പൂച്ചയായി നോം!

പിന്നെ അറ്റൻഷനായി.. ഓർഡറായി .. എല്ലാവരും വരി പിടിച്ചു നടന്നു..ലെഫ്റ്റ്‌, റൈറ്റ്‌. ലെഫ്റ്റ്‌, റൈറ്റ്‌...മലയടിവാരം ഇറങ്ങി...നേരെ മാർച്ചു ചെയ്തു.." പാക്കിസ്ഥാനോട്‌ പൊരുതാൻ വിധിക്കപ്പെട്ട പട്ടാളക്കാരുടെ അഹങ്കാരം പോലെ, അഭിമാനം പോലെ നോം എല്ലാവരും അങ്ങിനെ എവിടേയ്ക്കെന്നറിയാതെ മാർച്ചു ചെയ്തു..

പഴയങ്ങാടി പോലീസ്റ്റേഷൻ എത്തിയപ്പോൾ നിൽക്കാൻ പറഞ്ഞു ആ ഫ്രെൻഡൻ അസിസ്റ്റന്റ്‌ കേണൽ!
ഇവിടെയാണ്‌ പോകേണ്ടത്‌...അവന്റെ ഓർഡർ..
നമ്മുക്ക്‌ അനുസരിക്കാതെ തരമില്ല..!.. പട്ടാളത്തിലൊക്കെ അങ്ങിനെയാണത്രെ.. നമ്മുടെ മൂക്ക്‌ പിഴിഞ്ഞു കളയാൻ ഏർപ്പാടാക്കിയ വേലക്കാരനായാലും പട്ടാളത്തിൽ കേണലായാൽ നോം അവന്റെ കീഴിലായാൽ പിന്നെ അനുസരിച്ചേ പറ്റു അതിൽ തുടരണമെങ്കിൽ..അവൻ തുപ്പിയാൽ സാധാരണ പട്ടാളക്കാരൻ തുടയ്ക്കണം.. !.. അവൻ തിന്നാൽ നമ്മൾ ഏമ്പക്കം ഇടണം.. ഇതൊക്കെയാണത്രെ പതിവ്‌!..മനുഷ്യന്മാരല്ലേ എല്ലാവരും.. എല്ലാവരും ഇന്നല്ലെങ്കിൽ നാളെ ചാവേണ്ടവരല്ലേ.. അതെല്ലാം സൗകര്യപൂർവ്വം അവർ മറക്കും.. ഈ നിമിഷത്തെ കാര്യേ അവർക്കറിയേണ്ടൂ.. ഹാ.. അനുഭവിക്ക്യെന്നെ...
ഏതെങ്കിലും ഭീകരരെ ഒളിപ്പിച്ചിട്ടുണ്ടോ?... അതോ മറ്റെന്തെങ്കിലും?... നോം വല്ലാതായി.. ഇവനോക്കെ എന്തിന്റെ പുറപ്പാടാ... പോലീസ്‌ സ്റ്റേഷനിലേക്ക്‌ മാർച്ച്‌ ചെയ്യിക്കുക.. പ്രശ്നം സോൾവ്‌ ചെയ്യുക!
പോലീസു കാരോട്‌ അവൻ അകത്തു പോയി എന്തോ സംസാരിച്ചു.. കീഴടങ്ങാൻ പറഞ്ഞതാണോ?.. അവറ്റകളാണോ ഭീകരർ?.. ഒക്കെ സംശ്യായി..!
ഒരൂ മിന്നലാക്രമണോം നടത്താതെ അവർ കീഴടങ്ങി..
അവൻ വരാൻ പറഞ്ഞു.. പിന്നെ ആയുധം ഒളിപ്പിച്ച മുറി തുറന്നു കാണിച്ചു കൊടുത്തു.. ഒരു പാവം ഒണക്ക പോലീസുകാരൻ..!.. നമ്മെ പേടിച്ചിട്ടായിരിക്കുമോ?... നമ്മൾ കണ്ടു.. ഒരു പാട്‌ തോക്കുകൾ അടുക്കി വെച്ചിരിക്കുന്നു അവിടെ..!
ലീഡറായ അവൻ ഓരോ ആൾക്കും ഓരോ തോക്കു തന്നു...
നോം മറ്റു പരിവാരങ്ങൾ ലീഡർ എന്നിങ്ങനെയുള്ള അഭിമാന വിജയ ശ്രീലാളിതർ, അങ്ങിനെ പിടിച്ചെടുത്ത തോക്കുകളുമായി അടിവെച്ച്‌ അടിവെച്ച്‌ നടന്ന് കേണലിന്റെ മുന്നിലെത്തി..
എല്ലാവർക്കും സന്തോഷായിരുന്നു.. നമ്മുടെ ഗ്യാങ്ങ്‌ വേഗത്തിൽ പോലീസു കാരെ കീഴടക്കിയല്ലോ.. അവർ കീഴടങ്ങി വേഗം തോക്ക്‌ ഒളിപ്പിച്ച സ്ഥലം കാട്ടി തന്നുവല്ലോ?.."നമ്മുക്ക്‌ ഭാരത്‌ മാതാ കീ ജയ്‌ എന്നു വിളിക്കാൻ തോന്നി..!
അഭിമാനം.. അഭിമാനം!...നിലയ്ക്കാത്ത അഭിമാനം!
ലീഡർ പറഞ്ഞു അറ്റൻഷനായി എല്ലാവരോടും നിൽക്കാൻ... അങ്ങിനെ അയ്യഞ്ചു പേരുള്ള സംഘാംഗങ്ങളാക്കി നമ്മെ മാറ്റി..
ലീഡർ പറഞ്ഞു കെടക്കാൻ...
"..വെറും നിലത്തോ?"
"അല്ല കിടക്ക വിരിച്ചു തരാം.." - ലീഡർ
പഞ്ഞീം പരുത്തീം ഒന്നും നിറച്ച തലയിണ കൊണ്ട്വന്നു തന്നില്ല.. വെറും മണലു ചാക്ക്‌ !
കെടന്ന് കെടന്ന് നാമോരോരുത്തരും തോക്കും പിടിച്ച്‌ കൈ കുത്തി വേദനിച്ചോണ്ട്‌ നിന്നു..
ദ്രോണാചാര്യർ ശിഷ്യരോട്‌ പറയുന്നതു പോലെ അവൻ പറഞ്ഞു.. കൈയ്യും കുത്തി തോക്കും പിടിച്ച്‌ പോയിന്റിലൂടെ നോക്കണത്രെ!
നോം നോക്കി.. ആകാശം കാണുന്നു.. ഭൂമി കാണുന്നു..കുന്നും പുഴയും ഒക്കെ കാണുന്നു.. ദൂരെ ലക്ഷ്യസ്ഥാനം വെച്ചിട്ടുണ്ടത്രെ!.. നോം ഒന്നും കണ്ടില്ല്യ.. നെക്സ്റ്റ്‌, നെക്സ്റ്റ്ന്നും പറഞ്ഞു കെടത്തിം ഒറക്കീം അവർ പണി ചെയ്തു നമ്മൾ തമാശിച്ചു .. തണലുണ്ടായിരുന്നിട്ടും കേണലിന്റെ വാശി.. വെയിലുള്ള സ്ഥലം തന്നെ വേണമത്രെ!..ഏ സിയൊന്നും നമ്മൾ ആവശ്യപ്പെട്ടിട്ടില്ല.. ഇച്ചിരി വെയിലു കൊള്ളാത്ത സ്ഥലം.. പക്ഷെ അയാൾക്കെന്തോ ഒരു കുറച്ചില്‌... വെയിലു കിട്ടീല്ല്യാച്ചാൽ വിറ്റാമിൻ ഡീ കൊറഞ്ഞു പോയാൽ തോക്കു പിടിക്ക്യാൻ പറ്റില്ല്യാത്രെ!.. ഒരു അന്ധവിശ്വാസമായിരിക്കണം!..

പിന്നെ തോക്കു കൊണ്ട്വന്ന പോലെ പോലീസ്‌ സ്റ്റേഷനിൽ തന്നെ ആദര പൂർവ്വം കൊണ്ട്വച്ചു.. !ഒളിപ്പിക്ക്യാനും കണ്ടെടുക്കാനും പോലീസ്‌ സ്റ്റേഷനിലെ ഏമാന്മാരെ പോലെ ആർക്കും ആവില്ല്യാന്ന് ആ കേണലിനും തോന്നീട്ടുണ്ടാവണം!..അവർക്കും സമ്മതം..!...വിരോധം ഇല്യാ..!.. നമ്മളായിട്ട്‌ വെറുതെ വിരോധിച്ചോണ്ടൊരു കാര്യോം ഇല്ല്യ...!

അപ്പോഴേക്കും പോറോട്ട തിന്നേണ്ട സമയമായി...ഇത്രെം പണി ചെയ്തതിനു ഇതൊന്നും പോരാ.. എന്നാലും പൈസ കൊടുക്കാതെ കിട്ടുന്നത്‌ കളേണ്ട.. ഇതുമാത്രേ ഉള്ളൂ ച്ചാലും കടിച്ചു പറിച്ചു കഴിക്ക്യന്നേ... അടുത്ത ഗവൺമന്റെങ്കിലും ശ്രദ്ധിച്ചാൽ മതിയായിരുന്നു.. ഈ എൻ സി സി പിള്ളേർക്ക്‌ ഒരു ആരോഗ്യത്തിന്‌ പശ പോലെ പറ്റുന്ന പോറോട്ട കൊടുക്കരുത്‌.. പകരം ബിരിയാണീം ഹോർലിക്സും ബോൺ വീറ്റേം പാലും മുട്ടേം ഒക്കെ കൊടുത്ത്‌ ഒന്നു ഉഷാറാക്കിയെങ്കിൽ എത്ര നന്നായിരുന്നു...!

ഹാ പറഞ്ഞിട്ടെന്ത്‌....ഈ എൻ. സി. സിയിൽ ചേർന്നാൽ ഒരു പത്ത്‌ മാർക്കോ പതിനഞ്ച്‌ മാർക്കോ മറ്റോ മോഡറേഷൻ തരും ന്നൊക്കെ പറേണത്‌ കേട്ട്‌ കൊതിച്ചിട്ടാണ്‌ ഈ എടുത്താൽ പൊങ്ങാത്ത ആട്ടും തുപ്പും കേട്ട്‌ ഫ്രീയായി തരുന്ന പൊറോട്ടയും തിന്ന് അങ്ങിനെ വെഷമിക്കുന്നത്‌..!

ഒരു പക്ഷെ അന്ന് അങ്ങിനെ കരുതീത്‌ കൊണ്ടാവും ഇന്ന്..നിനക്കിതൊന്നും പറ്റില്ല്യാന്നങ്ങട്‌ ദൈവം തീരുമാനിച്ചത്‌!

സത്യാ.. നമുക്ക്‌ വെഷമാവുന്നതൊന്നും ദൈവം തരില്ല്യ.. ന്നങ്ങട്‌ സമാധാനിക്ക്യാ.... അതെന്നെ കാര്യം... നോം മനസ്സിനോട്‌ പറഞ്ഞു
അപ്പോ ലോട്ടറിം...
"അതെന്നെ കാര്യം!.. അല്ലെങ്കിൽ അഹങ്കാരോം കൂടി, നാട്ടുകാർക്ക്‌ വെഷമാവുന്ന ഒരൂ കാര്യൊം ദൈവം നമുക്ക്‌ തരില്ല്യ."
--------
(എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...നാൽപത്തി എട്ടാം സർഗ്ഗത്തിന്റെ തുടർച്ച..)

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ( എല്ലാ ലിങ്കുകളും)

എന്റെ വിഡ്ഡിത്തങ്ങളെ കുറിച്ചുള്ള എപ്പോഴും അപ്ഡേറ്റ്‌ ചെയ്യുന്ന ലിങ്കിവിടെ.. എപ്പോഴെങ്കിലും ഇടയ്ക്കിടെ എനിക്ക്‌ സ്വയം വായിച്ചു നോക്കാൻ.. നന്നാവുമോ അല്ലെങ്കിൽ നന്നായോ എന്ന് സ്വയം തൂക്കി നോക്കാലോ?

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ( ഒന്നാം സർഗ്ഗം മുതൽ മുപ്പത്തി അഞ്ചാം സർഗ്ഗം വരെ)

1)    http://manavadwani-russel.blogspot.com/2010/09/blog-post_13.html


2)    http://manavadwani-russel.blogspot.com/2010/09/blog-post_4608.html

3)   http://manavadwani-russel.blogspot.com/2010/09/blog-post_15.html

4)    http://manavadwani-russel.blogspot.com/2010/09/blog-post_2121.html

5)    http://manavadwani-russel.blogspot.com/2010/09/blog-post_17.html

6)       http://manavadwani-russel.blogspot.com/2010/09/blog-post_18.html

7)       http://manavadwani-russel.blogspot.com/2010/09/blog-post_20.html

8)       http://manavadwani-russel.blogspot.com/2010/09/blog-post_21.html

9)       http://manavadwani-russel.blogspot.com/2010/09/blog-post_56.html

10)       http://manavadwani-russel.blogspot.com/2010/09/blog-post_22.html

11)       http://manavadwani-russel.blogspot.com/2010/09/blog-post_24.html

12)      http://manavadwani-russel.blogspot.com/2010/09/blog-post_25.html

 13)     http://manavadwani-russel.blogspot.com/2010/09/blog-post_26.html

14)      http://manavadwani-russel.blogspot.com/2010/09/blog-post_27.html

15)      http://manavadwani-russel.blogspot.com/2010/09/blog-post_28.html

16)      http://manavadwani-russel.blogspot.com/2010/09/blog-post_28.html

17)     http://manavadwani-russel.blogspot.com/2010/10/blog-post.html

18)     http://manavadwani-russel.blogspot.com/2010/10/blog-post_9712.html

19)     http://manavadwani-russel.blogspot.com/2010/10/blog-post_03.html

20)     http://manavadwani-russel.blogspot.com/2010/10/blog-post_04.html

21)     http://manavadwani-russel.blogspot.com/2010/10/blog-post_06.html

22)     http://manavadwani-russel.blogspot.com/2010/10/blog-post_02.html

23)     http://manavadwani-russel.blogspot.com/2010/10/blog-post_09.html

24)     http://manavadwani-russel.blogspot.com/2010/10/blog-post_10.html

 25)    http://manavadwani-russel.blogspot.com/2010/10/blog-post_13.html

26)     http://manavadwani-russel.blogspot.com/2010/10/blog-post_17.html

27)     http://manavadwani-russel.blogspot.com/2010/10/blog-post_18.html

28)     http://manavadwani-russel.blogspot.com/2010/10/blog-post_21.html

29)     http://manavadwani-russel.blogspot.com/2010/10/blog-post_1026.html

30)    http://manavadwani-russel.blogspot.com/2010/10/blog-post_3995.html

31)    http://manavadwani-russel.blogspot.com/2010/10/blog-post_28.html

32)    http://manavadwani-russel.blogspot.com/2010/11/blog-post_3500.html

 33)  http://manavadwani-russel.blogspot.com/2010/12/blog-post_14.html

34)  http://manavadwani-russel.blogspot.com/2010/12/blog-post_15.html

35) http://manavadwani-russel.blogspot.com/2010/12/blog-post_16.html

36)  http://manavadwani-russel.blogspot.com/2010/12/blog-post_17.html

37) http://manavadwani-russel.blogspot.com/2010/12/blog-post_5764.html

38)  http://manavadwani-russel.blogspot.com/2010/12/blog-post_20.html

39)  http://manavadwani-russel.blogspot.com/2010/12/blog-post_21.html

40) http://manavadwani-russel.blogspot.com/2010/12/blog-post_26.html

41) http://manavadwani-russel.blogspot.com/2010/12/blog-post_27.html

42) http://manavadwani-russel.blogspot.com/2011/03/blog-post_16.html

43) http://manavadwani-russel.blogspot.com/2011/03/blog-post_7358.html

44) http://manavadwani-russel.blogspot.com/2011/03/blog-post_23.html

45) http://manavadwani-russel.blogspot.com/2011/03/blog-post_24.html

46) http://manavadwani-russel.blogspot.com/2011/04/blog-post_06.html

47) http://manavadwani-russel.blogspot.com/2011/04/blog-post_09.html

48) http://manavadwani-russel.blogspot.com/2011/04/blog-post_10.html

49) http://manavadwani-russel.blogspot.com/2011_10_01_archive.html


ബുധനാഴ്‌ച, ഒക്‌ടോബർ 19, 2011

എന്താണു പ്രണയം?

ആരോ പറഞ്ഞപ്പോൾ ചിക്കിയും
ചിതറിച്ചും ചികഞ്ഞും നോക്കി,
'മനസ്സിലൊരു മഴവില്ലു 'കണ്ട്‌,
ഹൃദയത്തിൽ ലഡ്ഡു പൊട്ടി,
ആഹഹാ..കേട്ടിടത്തോളം...!
ഓഹോഹോ..കണ്ടിടത്തോളം...!
മനസ്സൊരു പുഴയാക്കി അയാൾ
തോണി തുഴഞ്ഞു.!

തുറക്കാത്ത വാതിലുകൾ മുട്ടി,
തുറന്നിട്ട വാതിലിൽ തട്ടി
അജീർണ്ണം ബാധിച്ച മനസ്സ്‌!
ആരോ പറഞ്ഞു പണ്ടെത്തെ പഴഞ്ചൊല്ല്!
"മുളയിൽ കയറി മാവിൽ ചാടണോ?"

പഴഞ്ചൊല്ലിൽ പതിരുണ്ടോ?

മുടന്തി നടന്ന ഒരുവന്റെ അനുഭവ സാക്ഷ്യം
"പ്രണയം!... കഴിവുള്ളോന്‌
കാലൊടിഞ്ഞു കിട്ടാനുള്ള ഉപായം!

കഴിവില്ലാത്തോന്‌
ജീവിതം തകർന്നു കിട്ടാനുള്ള മാരണം!"

ഹല്ലേലൂയാ.. ഹല്ലേലൂയാ..
ദൈവത്തിനു സ്ത്രോത്രം!
അയാൾ തിരിഞ്ഞു നടന്നു
നശിക്കാത്ത പ്രണയ ചിന്തകളുമായി!

ചൊവ്വാഴ്ച, ഒക്‌ടോബർ 18, 2011

അന്ധ വിത്ത്‌!

അറബിയുടെ കൃഷി
ഇറക്കു മതി ചെയ്ത
ജനിതകമാറ്റ വിത്ത്‌!
മലയാള നിറം,

അറബി നാട്ടിൽ
പൊൻ വിള,
നൂറു മേനി!
വെള്ളമൊഴിക്കേണ്ട,
വളമിടേണ്ട,
വിതച്ചു കൊയ്ത്‌,
ജന്മിയായ
അറബിയുടെ ചിരി!

ഊരിൽ പതിര്‌!
കൃഷി നാശം!
ഊരു ജന്മികളുടെ
നിലയ്ക്കാത്ത പരാതി!

തിങ്കളാഴ്‌ച, ഒക്‌ടോബർ 17, 2011

കാലം.

തുഴയില്ലാതെ തുഴയുകയാണ്‌..
വെള്ളമില്ലാതെ നീന്തുകയാണ്‌...
ചിറകുകളില്ലാതെ പറക്കുകയാണ്‌...

തുഴഞ്ഞു കയറിയവർ,
നീന്തിക്കയറിയവർ,
പറന്നെത്തിയവർ,
ഹാ .. അവർ തുഴയുന്നവരെ തള്ളിയിടുകയാണ്‌..
നീന്തുന്നവരെ മുക്കി ക്കൊല്ലുകയാണ്‌..
പറക്കുന്നവരെ അരിഞ്ഞു വീഴ്ത്തുകയാണ്‌..

ഞാനവരെ ബൂർഷ്വാ എന്നു വിളിച്ചു.
അവരെന്നെ കാർക്കിച്ചു തുപ്പി കമ്യൂണിസ്റ്റെന്നും.

ഹാ .ഇപ്പോൾ ഞാൻ തുഴഞ്ഞു കയറി..
നീന്തിക്കയറി,
പറന്നു വന്നു...
അവരെന്നെ ബൂർഷ്വാ എന്നു വിളിച്ചു കെട്ടിപ്പിടിച്ചു.
ഞാനവരെ കോമ്രേഡെന്നും!

ഇനി എനിക്ക്‌ മതിലിന്റെ ആവശ്യമില്ല!
ആവശ്യമുള്ളവർ മതിലു കെട്ടിക്കോട്ടേ!
കമ്യൂണിസ്റ്റായി ഞെളിഞ്ഞോട്ടേ!

ഇപ്പോൾ ചിലർ തുഴയുകയാണ്‌.
ഇപ്പോൾ ഞാനവരെ തള്ളിയിടുകയാണ്‌.
മനുഷ്യൻ എന്നും അങ്ങിനെയാണ്‌
എത്തിയേടത്തു ചുവടുറപ്പിക്കും!

ഞായറാഴ്‌ച, ഒക്‌ടോബർ 16, 2011

ഒരു പിടി!

ശ്വസനം
ആഞ്ഞു വലിച്ച്‌,
നീട്ടി വലിച്ച്‌,
ചെരിഞ്ഞു വലിച്ച്‌,
മലർന്നു കിടന്നു വലിച്ച്‌,
പിടി കിട്ടിയ സാധനം
പിടിവിട്ടപ്പോൾ മരണം!

അപ്പോഴും!
സമാധാനം വിട്ട്‌ പണത്തിനായോടി,
പണം വലിച്ചെറിഞ്ഞ്‌ സമാധാനത്തിനായോടി
ഒടുങ്ങിയപ്പോൾ ജീവിതത്തിനനർത്ഥം വന്നിട്ടർത്ഥം വന്നു!

ജീവ ചക്രം
കഴുതയല്ലാഞ്ഞിട്ടും ഞാൻ ചുമന്നു,
കുതിരയല്ലാഞ്ഞിട്ടും ഞാനോടി,
നായയേ പോലെ വാലാട്ടി,
പൂച്ചയേ പോലെ സ്നേഹമാഗ്രഹിച്ച്‌,
പന്നിയെ പോലെ ആട്ടപ്പെട്ട്‌,
സിംഹത്തെ പോലെ മുരണ്ട്‌,
കുരങ്ങിനെ പോലെ മരക്കൊമ്പിലാടി
ഇനിയുമെനിക്കു മുന്നേറണം
ചുടലപ്പറമ്പിലെ ചിതയിലേറും വരെ
ടെൻഷൻ ചുമന്ന ചുമലുകളുമായി
ആരോ പറഞ്ഞു  മൃഗങ്ങളുടെ ജീവകാലം
മനുഷ്യൻ ഇരന്നു വാങ്ങിയതിൻ ശാപം!

ആഗ്രഹം
എനിക്കെൻ മരണം കാണണം
എല്ലാവരും ആർത്തട്ടഹസിച്ചു ചിരിക്കുമ്പോൾ,
എനിക്കെന്റെ ജനനം കാണണം!

കർഷക ഹത്യ
കർഷകന്റെ കണ്ണീരിന്റെ വില
കടലാസിലൊതുക്കി.
നീതിമാനിരിക്കേണ്ട
കസേരയിൽ
പണമെണ്ണി
നീതി നടത്തുന്നവരിരിക്കും കാലം.

നീതിക്കു വേണ്ടി
ഞാൻ കരയാം
നിങ്ങൾ ചിരിക്കുക!
നിങ്ങളെ ചിരിപ്പിച്ച്‌,
പാപിയാക്കി
സ്ഥലം കാലിയാക്കാം ഞാൻ!
അപ്പോഴും കുറ്റം

എന്നിലാരോപിക്കപ്പെടരുത്‌!

കവിത

ചിലർ 'കാ' വിതച്ചു,
മറ്റുചിലർ അഹവും
പകച്ചു നിന്ന
ഞാൻ ശൂന്യതയും!

'കാ' വിതച്ചവർ
പടർന്നു പന്തലിച്ചപ്പോൾ
വിളവെടുത്തു.

അഹം വിതച്ചവർ
പടർന്നു പന്തലിച്ചപ്പോൾ
അഹമ്മതിയും!

ഞാൻ വിതച്ചത്‌
മുളയ്കാത്ത നിരാശ,
തിരിഞ്ഞു നടന്നു.!

കുഞ്ഞുണ്ണി!


ഇറയത്തു തുപ്പിയാൽ അമ്മ വഴക്കു പറയും
പുറത്തു തുപ്പിയാൽ അച്ഛനും!
ഇറയത്തു നിന്ന് അകത്തേക്ക്‌ തുപ്പി
തിരിഞ്ഞു നടക്കുമ്പോൾ,
ആരോ ഒളിഞ്ഞിരുന്നു കാണൂന്നു!
പല്ലില്ലാത്ത മോണകാട്ടി ചിരിക്കണ മുത്തച്ഛൻ!

പല്ലില്ലാത്ത മോണകാട്ടി
പകരം ചിരി കൊടുത്ത്‌
തിരിഞ്ഞോടി,
പിന്നെ പാത്തു പതുങ്ങി
മൂത്രമൊഴിച്ച്‌ തുപ്പലിനെ ഇല്ലാതാക്കി
അപ്പോൾ പ്രശ്നം മൂത്രം!
മൂത്രത്തെ നിലത്തിരുന്ന്
അടിച്ചടിച്ച്‌ തെറിപ്പിച്ചു!
അപ്പോഴും ചിരിക്കുന്നു മുത്തച്ഛൻ!