പേജുകള്‍‌

തിങ്കളാഴ്‌ച, ഒക്‌ടോബർ 01, 2012

ബാധകൾ പലവിധം:-

ബാധ ഒന്ന് :- കാമുക ബാധ


കാമുക ബാധ :- ഇതു കൂടിയാൽ പെണ്ണുങ്ങൾ തുള്ളി തുള്ളി കാമുക ദുർമന്ത്രവാദിയുടെ അടുത്തെത്തും.. മൊബൈലു മന്ത്രം ചൊല്ലിയാണ് കാമുക ദുർമന്ത്രവാദി ബാധയെ അയക്കുന്നതെന്നു കേൾക്കുന്നു..

സദാചാര കൂടോത്രക്കാർ പ്രതി മന്ത്രവും കടുത്ത പ്രയോഗവും രാക്ഷസ ക്രീയയും നടത്തി ഇത് മുതലെടുക്കാറുമുണ്ട്..

ബാധ ഒഴിവാക്കേണ്ടവർ- മിസ്ഡ് കോൾ മന്ത്രം ജപിച്ചയച്ചാൽ എടുക്കരുത്..

പിന്നെം അയച്ചാൽ തീരെ എടുക്കരുത്.. വീണ്ടും അയച്ചാൽ സിം ഊരി തലയുഴിഞ്ഞ് അടുപ്പിലിടുക.
ബാധ രണ്ട്- നിരാശാ യക്ഷൻ

വഴിയിലും മാഞ്ചോട്ടിലും കോളെജിന്റെ പടിവാതിലിലും സ്കൂളിന്റെ പിന്നാമ്പുറങ്ങളിലും ബൈക്കിലും സൈക്കിളിലും അലഞ്ഞു തിരിയും.

മൊബൈൽ നമ്പർ ചോദിക്കും.. പുഞ്ചിരിക്കാൻ ശ്രമിക്കും..സാഹസപ്രവർത്തിക്ക് മുതിരും.. ഹെല്പാൻ വരും… ഏതു വിധേനയും മൊബൈൽ നമ്പർ സംഘടിപ്പിച്ച് മെസേജ് അയക്കാൻ ശ്രമിക്കും.. ഫോണിൽ മെല്ലെ മെല്ലെ സംസാരിക്കും .. എന്തൊക്കെയോ കുശു കുശുക്കും അശ്ലീലവും ശ്ലീലവും ഒക്കെ പിന്നെ സംസാരിക്കും..

ബാധ കൂടിയവർ നേരത്തെ ഉറങ്ങും .. പുതപ്പിനടിയിലൂടെ മൊബൈലിൽ കുശു കുശു സംസാരിക്കും.. ബാത്ത് റൂമിലേക്ക് മൊബൈൽ ഒളിപ്പിച്ചു കടത്തി വീട്ടു കാരു കാണാതെ സംസാരിക്കും… ആവശ്യത്തിനും അനാവശ്യത്തിനും ഇളിക്കാൻ തുടങ്ങും.. പെട്ടെന്ന് മൌനിയാകും .. പെട്ടെന്ന് ദേഷ്യം വരും.

ഒഴിവാക്കേണ്ട വിധം: ബാധ കൂടാൻ വരുന്ന നിമിഷം മൊബൈലും നമ്പർ ചോദിക്കുമ്പോൾ ഏട്ടന്മാർ ഉണ്ട് അഞ്ചെണ്ണം അവർ ജിമ്മിൽ പോയി വരുമ്പോൾ തരും എന്നു പറയുക..

മൊബൈലിൽ മന്ത്രം ചൊല്ലാൻ തുടങ്ങുമ്പോൾ പിതാവിനോ സഹോദരനോ കൊടുക്കുക.. അവർ പ്രതി മന്ത്രം ചൊല്ലി ബാധയെ ഒഴിപ്പിക്കും..

ഇല്ലേങ്കിൽ ബാധയെ കാണേണ്ട സ്ഥലം പറഞ്ഞു കൊടുക്കുക അവിടേയ്ക്ക് വീട്ടുകാരെയും നാട്ടുകാരെ ഭജന പാടാൻ അയക്കുക..അവർ മരത്തിൽ തളയ്ക്കും.

ബാധ മൂന്ന് : ഗന്ധർവ്വ യക്ഷൻ

ബാധ പഴയ സിനിമകളിലെ പാട്ടു പാടി പുറകെ നടക്കും…

ബാധ കൂടിയവർ തിരിച്ചും പാട്ടു പാടാൻ തുടങ്ങും..അപ്പോൾ ഉറപ്പിക്കുക ബാധ കയറി എന്ന്.

ചികിത്സ: ബാധ മൂത്തതാണെങ്കിൽ സ്റ്റാർ സിംഗറിൽ പാടിക്കുക… ഗന്ധർവ്വ യക്ഷൻ കൂട്ടികൊണ്ട് പോയി കല്യാണം കഴിക്കും.. രക്ഷിതാക്കൾ കാണികളായി സപ്പോർട്ട് ചെയ്ത് നിന്നാൽ മതി . സ്ത്രീ ധനം കൊടുക്കേണ്ട രക്ഷിതാക്കളാണെങ്കിൽ എന്തതിശയമേ ദൈവത്തിൻ സ്നേഹം എന്ന് ഭജിക്കാം…
ബാധ അത്ര കൂടിയതല്ലെങ്കിൽ വീട്ടിലെ വല്യ പിള്ളാർ നീരീക്ഷിക്കുകയും താക്കീത് കൊടുത്ത് ഒതുക്കുകയും ആവാം.. ഇല്ലെങ്കിൽ നാട്ടുകാരുടെ ഭജന പാടൽ ആകാം.. കടുത്ത ബാധയും മംഗളം പാടി ഒഴിയും

ബാധ നാല്: സിംകാർഡ് പ്രേതം

ഈ ബാധ പെണ്ണുങ്ങൾക്ക് മൊബൈൽ റീ ചാർജ്ജു ചെയ്തു കൊടുക്കും.. കണ്ടീഷൻസ് വിളിച്ചോണ്ടിരിക്കണം.. കുശുകുശുക്കും പിന്നെ പിന്നെ ബാധ അർബുദം ബാധിച്ചതു പോലെ വെട്ടിക്കളയാൻ പറ്റാത്തതാവും .. കരണ്ടു ചികിത്സയാണ് ഇതിനുത്തമം.

ബാധ കയറാതിരിക്കണമെങ്കിൽ ഫ്രീ ആയി മൊബൈൽ റീ ചാർജ്ജു ചെയ്യിക്കരുത് അതെത്ര വലിയ പുണ്യാളൻ ചമയുന്നവനായാലും…ഈ ലോകത്ത് ഒന്നും ഫ്രീ ആയി ലഭിക്കുന്നില്ല എന്ന് മനസ്സിലാക്കുക..ഏതു ഫ്രീ ആയാലും പിന്നീടോ അല്ലേങ്കിൽ അപ്പോൾ തന്നെയോ അതിന്റെ പലിശ ഈടാക്കപ്പെടും എന്നു മനസ്സിലാക്കുക.
നാട്ടു വൈദ്യ പ്രകാരം :നെല്ലിക്കാതളം വെക്കൽ..മന്ത്രിച്ചൂതൽ എന്നിവ ബാധയകറ്റാൻ സഹായകം.

ബാധ അഞ്ച്: മൊബൈലു രക്ത രക്ഷസ്സ്

ശ്രദ്ധിക്കാതെ നടക്കുന്ന മണ്ണുണ്ണികളായ പെണ്ണുങ്ങളുടെ ചിത്രം മൊബൈലിൽ എടുക്കുക..അവരെ ഭീഷണിപ്പെടുത്തുക….ചിത്രം മോർഫു ചെയ്യുക.. കാശു ചോദിക്കുക…. അവരെ ചൂഷണം ചെയ്യുക.. കടത്തി കൊണ്ടു പോയി വിറ്റ് കാശാക്കാൻ ആഗ്രഹിക്കുക.. രാത്രി വിളിക്കുക.. കുശു കുശുക്കുക..ഇത്യാധി നിരവധി ദ്രോഹം ലക്ഷണങ്ങൾ..
ഒരിക്കലും ഒരു കാരണവശാലും ബാധയുടെ ഭീഷണിക്കു വഴങ്ങരുത്.
ബാധ നിയന്ത്രിക്കേണ്ടും വിധം: ബാധ കൂടാൻ ശ്രമിക്കും മുന്നെ വീട്ടുകാരോട് പറഞ്ഞ് ബാധയെ നാട്ടുകാരുടെ പുളി വടിയാതി കഷായം സേവിപ്പിക്കുക..ബാധ കടുത്തതാണെങ്കിൽ നാട്ടുകാരുടെ ചെരുപ്പു മാല ചാർത്തി ആദരിച്ച് മാവിൽ തറയ്ക്കൽ ഇത്യാധി കടുത്ത പ്രയോഗം ആവാം..ബാധയെ ദേഹോപദ്രവം ഏൽപ്പിക്കാതെ ഭീഷണി മന്ത്രങ്ങൾ ചൊല്ലി മോക്ഷ പ്രാപ്തിക്ക് അയക്കാം.. പിന്നെം തുടരുന്ന പക്ഷം പോലീസാതി മന്ത്രവാദികളെ വരുത്തി മോക്ഷ പ്രാപ്തിക്ക് അയക്കാം..
----------------
ഇതി മൊബൈലു ബാധാ യക്ഷ കിന്നര രക്ഷസ്സ് ബാധാധി ശമനാർത്ഥം യോഗേന്ദ്രമുനി തീർത്ഥപാദ തിരുവടികളാൽ രചിക്കപ്പെട്ട മൊബൈലു ബാധാ ശമനം എന്ന പുണ്യ ഗ്രന്ഥത്തിൽ നിന്ന് ജനക്ഷേമ താല്പര്യ സിദ്ധ്യർത്ഥംഎടുത്തു ചേർക്കപ്പെട്ടത്.
വിസ്താര ഭയാൽ ഗ്രന്ഥത്തിലെ പല ബാധകളുടെയും ചുരുക്കലക്ഷണങ്ങൾ മാത്രമേ എടുത്തു ചേർത്തിട്ടുള്ളൂ.. നിരവധി ബാധകളേയും വെറുതെ വിടേണ്ടിയും വന്നു..എങ്കിലും ചില കടുത്ത ബാധകളെ  ഇവിടെ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്ന വിശ്വാസത്തോടെ

ഞായറാഴ്‌ച, സെപ്റ്റംബർ 30, 2012

ഓർമ്മ!

കൈയ്യിലിരുന്ന
കാലണയും നഷ്ടപ്പട്ട്,
പരവേശത്തോടെ നിന്ന്,
ഭർത്താവിന്റെ,
അച്ഛന്റെ,
കാമുകന്റെ,
കൂട്ടുകാരന്റെ,
ഗുണവാന്റെ,
നിർഗുണന്റെ,
മുഖം മൂടി അഴിച്ചു,
ലോകത്തോട്
ഞാൻ വിളിച്ചു ചോദിച്ചു
“ഓർമ്മയുണ്ടോ ഈ മുഖം?”

അറിയില്ലെന്ന് ഒരേ സ്വരത്തിൽ
വിളിച്ചു പറയുമ്പോൾ
ഒരു മുഖത്തു മാത്രം കിനിയുന്ന കണ്ണീർ !

അരികിൽ ഓടിയെത്തി
പിന്നെയെൻ മൂർദ്ധാവിൽ ചുംബിച്ച്
എന്നെ മാറോടണച്ച് ഇടറുന്ന സ്വരം.!

“നിനക്കോർമ്മ വെക്കുന്നതിനും മുന്നെ
നിന്നേക്കാൾ എനിക്കോർമ്മയുണ്ട്,
നീ രൂപം പൂണ്ടതു മുതൽ
നീ അനങ്ങിയതു പോലും!

എന്റെ ഗർഭ ഗൃഹത്തിൽ നീ പിച്ച വെച്ച പാട്,
നിന്റെ അമരത്വത്തിനായ് അന്നും
ഇന്നും ചുരത്തിയ അമൃതം,
നിന്റെ അശുദ്ധികൾ
ഊണിനിടയിലും
അറപ്പില്ലാതെ കോരിയ ഈ കൈകൾ,

നിന്റെ സുഖ നിദ്രയ്ക്കായ്
എന്റെ നിദ്രയെ വലിച്ചെറിഞ്ഞ കാലങ്ങൾ,
നിന്റെ നന്മയ്ക്കായ്,
ഞാനുരുകിയ വർഷങ്ങൾ!
നിൻ മുഖം ഏതു മുഖം മൂടി ധരിച്ചാലും
ഏതു മുഖം മൂടി അഴിച്ചാലും
നിൻ കാലനക്കം മതി
സ്വരം മതി തിരിച്ചറിയാൻ!

ഇനി പറയുക,
നീറുമ്പോൾ നീയെന്നെ മറന്നതെന്ത്?”
പകരം നൽകാൻ ഒന്നുമില്ലാത്ത ഞാൻ
ഹൃദയമുരുകി,
കൺകളിൽ ഗംഗയൊഴുക്കി,
കാൽ തൊട്ടു വണങ്ങുമ്പോൾ
വീണ്ടും എന്നെത്തേയും പോലെ
ഉയരങ്ങളിലേക്ക് പിടിച്ചുയർത്തി,
മൂർദ്ധാവിൽ ചുംബിച്ച്..
അനുഗ്രഹിച്ച്, അനുഗ്രഹിച്ച്….!

അപ്പോഴും എവിടെയോ ഒരു അമ്മ,
വരില്ലെന്നറിഞ്ഞിട്ടും
നീരൊഴുക്കി മകനെ തിരയുന്നുണ്ടായിരുന്നു.
വെറുതെ ഒരു നോക്ക് കാണാൻ,
പിന്നെ വാത്സല്യത്തിന്റെ അമൃതം ചുരത്താൻ!

ചൊവ്വാഴ്ച, സെപ്റ്റംബർ 18, 2012

കീഴാളൻ

ശ്രമമാണെന്നെ വെളിച്ചത്തു നടത്തുന്നത്,
ചിന്തകളാണെന്നെ സമയത്ത് നടത്താത്തത്,
ഇരുളു കാണുമ്പോൾ നിന്ന്,
വെളിച്ചം കാണുമ്പോൾ നടന്ന്,
കിതച്ച്, കിതച്ച് തളർന്നു വീണ്…!
എന്നിട്ടുമവരെന്നോടു പറയുന്നു..
മടിയൻ, മടിയൻ എന്ന്!
ആവേശത്തോടെ നടക്കുന്നവർ..!
അവർ ഇരുളിലൂടെ ഓടുന്നു.
വെളിച്ചം കണ്ടാൽ വിശ്രമിക്കുന്നു..!
മഹാ ബുദ്ധിമാന്മാർ,
അവർക്കിപ്പോഴും മധുരപതിനേഴ്!
അവരെയൂട്ടാനും പുകഴ്ത്താനും
ഒപ്പം ചിരിക്കാനും
ആളുകളുടെ തിക്കി തിരക്ക്!

ഞാനോ പാവം മഠയൻ!
കുഴിയിലേക്ക് കാലു നീട്ടിയിട്ടും
ജീവിതമെന്തെന്ന്
ഇനിയും പഠിക്കാത്തവൻ!
എനിക്കിപ്പോഴും വൃദ്ധരുടെ വിവേകം,
യുവാക്കളുടെ ശരീരം!

എന്റെ ഊണു മുടക്കാനും,
അവഹേളിക്കാനും,
ഉറക്കു കളയാനും,
കണ്ണീരു കാട്ടി ചിരിക്കാനും,
ആളുകളുടെ തിരക്ക്!

വലിച്ചെറിഞ്ഞു തരുന്നത് വിഴുങ്ങാൻ
അവരെന്നോട് ശട്ടം കെട്ടിയിട്ടുണ്ട്,
വിഴുങ്ങുമ്പോൾ തൊണ്ടയിൽ
കുരുങ്ങുന്നത് പാപമാണെന്ന്
അവർ പരിഹസിച്ചിട്ടുണ്ട്!
സ്വയം തൊണ്ടയമർന്ന്
വറ്റുകളെ തടുത്തപ്പോൾ
"ആർത്തി വേണ്ട"
ഇനിയും തിന്നോളൂ നല്ലോണം
എന്നവർ അട്ടഹസിച്ചിട്ടുണ്ട്!

എന്റെ അന്ധവിശ്വാസം,
"എന്റെ വീഥികളിൽ പശ്ചാത്താപങ്ങളില്ല
അവരുടെ വഴികളിലൊരുനാൾ
പശ്ചാത്താപങ്ങളുണ്ടാകും!"

അവർ ചിരിക്കുന്നുണ്ടാകും,
പൊട്ടി പൊട്ടി ചിരിക്കുന്നുണ്ടാകും,
ഇന്നു ജീവിച്ചിട്ടല്ലേ
നാളത്തെ പശ്ചാത്താപം എന്നാവാം!
തുട്ട് തിന്നുമ്പോൾ വട്ടു പിടിപ്പിക്കരുതെന്ന്
അവരെന്നെ താക്കീത് ചെയ്തിട്ടുണ്ട്.
തട്ടു കിട്ടുമ്പോൾ പൊട്ടിക്കരയരുതെന്നും!

എന്നിട്ടും ഞാൻ മടിയനായി ജീവിച്ചത്
മഠയനായതു കൊണ്ടാണോ ?
ആർക്കറിയാം..
ഇരുട്ടിനേയും വെളിച്ചത്തേയും എണ്ണുമ്പോൾ
തുല്ല്യമായി വരുന്നതെന്തു കൊണ്ടാണ്‌?
ഉത്തരങ്ങൾക്ക് ചോദ്യങ്ങളുടെ അകമ്പടിയുണ്ടാവാം
എന്നാൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരങ്ങൾ 
പിറകെ വരണമെന്നില്ലല്ലോ?

ശനിയാഴ്‌ച, സെപ്റ്റംബർ 15, 2012

മദം

മദം പൊട്ടി,
മതത്തെ കത്തികാട്ടി,
ചങ്ങലയ്ക്കിട്ട,
മദം പൊട്ടിയോനെ കണ്ട്,
മതമായി ധരിച്ച്,
മദം കണ്ട് കൊണ്ടവർ,
മദയാനകളായി,
കിളച്ചു മറിച്ച്…!

മതം ചത്തോ?
മതം അവശതയിലോ?
കാണാൻ പോകാൻ
ഭയമായ,
വിരലിലെണ്ണാവുന്ന മതക്കാർ
പിന്നെയും വിറയലോടെ 
 മൊഴിഞ്ഞു. “പാവം മതം!”

എങ്ങു നിന്നോ
മദക്കാരുടെ മുദ്രാവാക്യം!
കൊല്ലണം, കൊല്ലണം!
ഹാ..കഷ്ടം ..
അവരത്രേ ഇന്നിന്റെ ജ്ഞാനികൾ!  

ശനിയാഴ്‌ച, സെപ്റ്റംബർ 01, 2012

സങ്കല്പം

കറിയും ചോറും പിന്നെ
പീടികത്തളങ്ങളും
ഒറ്റയ്ക്ക് കളിച്ചങ്ങു
മടുത്ത നിമിഷത്തിൽ
അന്നെന്റെ ഹൃത്തിൽ
വെച്ച വിളക്കിൽ കൊളുത്തിയ
ഭദ്രദീപമാണിന്നും
അനുജ സങ്കല്പങ്ങൾ

ഓരോരോ നിമിഷവും
ജ്യേഷ്ഠനായി ഞാനും പിന്നെ
നിഴലായി അനുജനും.
തർക്കിച്ചും പിണങ്ങിയും,
ഹൃത്തിലായി വഴിയുന്ന-
 പൂന്തേനെൻ അനുജനു
നിറച്ചും കൊടുക്കണം

അറിയാതിന്നുമീ ഞാൻ
അന്യനെ ചൂണ്ടിക്കാട്ടി
പ്രതിഷ്ഠിച്ചോരനുജനും
അനുജത്തിയുമെന്റെ
ഹൃത്തിനെയോർക്കാതെങ്ങോ
ജീവിച്ചു തിമർക്കുമ്പോൾ,

ആനന്ദ വേളകളിൽ,
ഉത്സവകാലങ്ങളിൽ,
ഒരു മാത്രയിൽ പോലും
ഓർത്തിരിക്കുന്നുണ്ടാമോ അവർ
ജ്യേഷ്ഠാ എന്നൊരു വിളി
പ്രതീക്ഷയർപ്പിക്കുന്നെന്നെ!

അന്നുഞാനെഴുതിയ
വരികൾ കണ്ടിട്ടവർ,
മറക്കില്ലേട്ടാ ജീവൻ
ബാക്കിയായ്
ഉണ്ടെന്നാകിൽ
എന്നോതി പുഞ്ചിരിച്ചും
ആണയൊന്നിട്ടും പോയോർ!

ഇന്നെന്റെ അന്ത്യകാല
കാഹളം മുഴക്കേണ്ട
സമയം ഓട്ടത്തിന്റെ
ലഹരി നുണയുമ്പോൾ
എവിടെയെന്നനുജൻ
ഞാനെന്നുമാഗ്രഹിച്ചോൻ
എവിടെയെന്നനുജത്തി
ഞാനെന്നു മാഗ്രഹിച്ചോൾ!

ഓരോരൊ ദിക്കിൽ പോകും
നേരത്ത് പോലുമിന്നും
അറിയാതെന്നുമീ ഞാൻ
തിരഞ്ഞു പോയീടുന്നു.
കണ്ണിനു കുളിരേകും വദനം
നിരാശയാൽ!

നിത്യവും പ്രതീക്ഷയാൽ
ഉള്ളത്തിൽ കൊളുത്തിയ
ദീപമായി കാത്തുവെച്ചു
അനുജ സങ്കല്പങ്ങൾ
വിശ്വാസത്തറകളിൽ!

------------------------
സതീശൻ പയ്യന്നൂർ

വെള്ളിയാഴ്‌ച, ജൂലൈ 27, 2012

ഗന്ധം.



പല്ലിന്റെ ഇടയിൽ കുത്തി
ചെവിയിൽ ബഡ്സ് ഇട്ട്,
മൂക്കിൽ കൈയ്യിട്ട്
കുഴി നഖത്തിന്റെ ഇടയിൽ കുത്തി
മണപ്പിച്ച് മണപ്പിച്ച്
ഓക്കാനം വന്നപ്പോൾ
ചാനൽ ഓഫ് ചെയ്തു!
ചാനലുള്ളിടത്തോക്കെ
എന്തൊരു ചീഞ്ഞു നാറ്റം!


ദീർഘകാലമായുള്ളോരാഗ്രഹം,
സ്വസ്ഥമായിരുന്നൊരു നെറുമണം
എന്നെങ്കിലും എവിടെ നിന്നെങ്കിലും
ശ്വസിച്ച് ചത്തൊഴിയണം!
കണ്ണടച്ച്, കാതിലും മൂക്കിലും
പഞ്ഞി തിരുകി
ഒന്നു ചെരിഞ്ഞു വീണു.
ഇപ്പോൾ അസുഖം മാറിയ
ആശ്വാസം തോന്നുന്നുണ്ട്!
നല്ല മാറ്റം!

ബുധനാഴ്‌ച, ജൂലൈ 25, 2012

റെഡിമെയ്ഡ് ദാമ്പത്യം:



അന്ന് രാവിലെ സ്റ്റീഫൻ  പല്ലു തേച്ചു കുളിച്ചു. പിന്നെ പൌഡറിട്ടു .സ്പ്രേ അടിച്ചു.. ഭാര്യയുടെ കൈ കൊണ്ട് ഉണ്ടാക്കിയ പ്രഭാത ഭക്ഷണം കഴിച്ചു. നേരെ കോടതിയിലേക്ക് പോയി ഭാര്യയെ ഡൈവോർസ് ചെയ്തു. ഇനി മറ്റൊരു പരീക്ഷണം!

സ്റ്റീഫന്റെ പത്നി അപ്പോഴേക്കും അടുത്തെ ഡെയിറ്റിംഗ് തയ്യാറാക്കിയിരുന്നു.. വീണു കിട്ടിയ ഭാഗ്യമായ എല്ലാ ആഢംബര വസ്തുക്കളും പായ്ക്കു ചെയ്തു കഴിഞ്ഞിരുന്നു..ഇനി ജീവിതത്തിന്റെ അടുത്ത സമാനതകളില്ലാത്ത യാത്ര!

ആർക്കെങ്കിലും ലാഭമോ നഷ്ടമോ?... വേർപിരിയാനുള്ള കാരണം?...

ആധുനിക ജീവിതത്തിൽ ചോദ്യങ്ങൾ പാടില്ല… നിർബന്ധമാണെങ്കിൽ ഉത്തരങ്ങൾ സൃഷ്ടിക്കാവുന്നതേയുള്ളൂ.!

വ്യാഴാഴ്‌ച, ജൂലൈ 05, 2012

ആഗ്രഹം

ആഗ്രഹം മുളയിലേ നുള്ളണമത്രേ!
പടുവിളയായ് നിന്ന്
ഒടുവിൽ മുളപോലെ
പന്തലിച്ചപ്പോൾ
കൊടുങ്കാറ്റിനെ ഭയമായിരുന്നു…

തല ഉയർത്താൻ മാത്രം
അഭിമാനം മുളച്ചിട്ടില്ല
തല താഴ്ത്താൻ മാത്രം
അപമാനം കഴുത്തിൽ
തൂക്കിയിട്ടിട്ടുമില്ല
തല പെരുത്തിട്ടില്ല,
തലക്കനം സ്വയം വന്നു ചേർന്നിട്ടുമില്ല..
എങ്കിലും,

ഒരു ഉച്ഛ്വാസ വായുവിലൂടെയാകണം
ശില്പമൊരുക്കിയത്,
ലോകം തന്റെ കാൽച്ചുവട്ടിലാണെന്നൊരു-
ഉച്ഛ്വാസത്തോടെ വന്ന്,
ലോകം തന്റെ ഉച്ചിക്കും
ഒരു പാട് ദൂരെയാണെന്ന
നിശ്വാസത്തോടെ തിരിച്ചു പോകുമ്പോൾ,
ഒരു ബിന്ദുവായി പോലും അവശേഷിക്കാതെ..!

ഹാ കഷ്ടം…!
ഇപ്പോഴെനിക്കു സങ്കടം വരുന്നുണ്ട്,
സെക്കെന്റിന്റെ കണക്ക്,
എനിക്കജ്ഞാതമാണെന്നറിയുമ്പോൾ…!

ശാപം പിടിച്ച ജന്മമാകാതിരിക്കാൻ
മാപ്പിരന്ന് ഒന്നു പൊട്ടിക്കരയണം,
ഘനീഭവിച്ച അഹങ്കാരത്തുള്ളികൾ
ഒഴുകി പോകട്ടേ!

എന്നിട്ടൊരു പുനർജന്മമുണ്ടെങ്കിൽ
ലോകം തന്റെ ഉച്ചിക്കും മുകളിൽ
അളക്കുവാൻ കഴിയാത്തത്രയും
ഉയരത്തിലാണെന്ന തിരിച്ചറിവോടെ
എനിക്കു ജനിക്കണം…
വീണ്ടും ഒരു മനുഷ്യനായി..!

അപ്പോഴും,
എന്നോടൊരിക്കലെങ്കിലും പൊറുത്ത്,
അവരെന്റെ തിരിച്ചു വരവ് കാത്തിരിക്കുകയാവുമോ?

ശനിയാഴ്‌ച, ജൂൺ 23, 2012

ഭിന്നിപ്പിച്ച്, ഭിന്നിച്ച്

വാരിക്കോരി കൊടുത്ത്,
തടിപ്പിച്ച് തടിപ്പിച്ച് നിൽക്കുമ്പോൾ
തടിച്ചവർ മെലിഞ്ഞു പോയവരെ നോക്കി
പരിഹാസത്തോടെ
കൊഞ്ഞനം കുത്തേണം
"സോമാലിയക്കാർ!"
മെലിഞ്ഞവർ തടിച്ചവരെ
കല്ലെറിയണം!
എന്നിട്ട് ഒരു യുദ്ധം ഉണ്ടാക്കണം!

മതം പറഞ്ഞ്,
ജാതി പറഞ്ഞ്,
ഭിന്നിപ്പിച്ച് ഭരിച്ചത്,
വൈദേശികരത്രെ!

എന്നിട്ടിപ്പോൾ ഭിന്നിപ്പിച്ച്
ഭരിക്കുന്നതിവിടെ ആരാണ്?
ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നും
ജനതയെ പെറുക്കി കെട്ടി
ചാക്കിലിട്ടതാരാണ്?

അപ്പോഴാണോ ജനാധിപത്യം
അന്ത്യശ്വാസത്തിനായി
ഒരു പിടച്ചിൽ പിടഞ്ഞത്?

കുബേരനും കുചേലനുമാകാം!
അല്ലാതെ,
ജനാധിപത്യത്തിൽ എന്തു ഭൂരിപക്ഷം?
എന്തു ന്യൂനപക്ഷം?
ഏവർക്കും തുല്ല്യാധികാരം!
ഒരു പന്തിയിൽ ഒരേ ഒരു വിളമ്പ് മാത്രം,
തുല്ല്യാധികാരമില്ലാത്തിടത്തൊക്കെ
ഇന്നല്ലെങ്കിൽ നാളെ
പ്രശ്നങ്ങളും തലപൊക്കും!
അർഹതയില്ലാത്തതു കിട്ടിയവനും
അർഹതയുള്ളത് കിട്ടാത്തോനും
തമ്മിലുള്ള മുറു മുറുപ്പും പകയും!

പിഴ!

ഉമ്മറക്കോലായിലെ ചാരു കസേരയിൽ
നിന്നുമുയരുന്നു..
കാരണവരുടെ പിറുപിറുപ്പ്,
“ നാശം വൃത്തികേടാക്കുന്ന ജന്തു!“

കാരണോരെ തിരുത്തുന്ന കാരണവന്മാർ
വികാരത്തോടെ പിറുപിറുക്കുന്നു!
“കാരണവർ കൈയ്യാങ്കളി തുടങ്ങി...”

നിണപ്പാടു നഖങ്ങളിൽ
ഇറ്റിവീഴുന്ന ചോര ദൃംഷ്ടളിൽ
എന്നിട്ടുമവനൊരു വളർത്തുമൃഗം!
ഏറേ ഭയപ്പാടിനാൽ തിരിഞ്ഞിരുന്നപ്പോൾ
ശ്വാസം തിരിച്ചെടുക്കപ്പെട്ട വേളയിൽ
ഒരാളെങ്കിലുമുണ്ടെന്ന ധൈര്യത്തിൽ
തിരിഞ്ഞപ്പോൾ
അവരുടെ വളർത്തുമൃഗങ്ങൾ
ചെയ്ത പാതകം മറന്ന്
ആർത്തട്ടഹസിക്കുന്ന
മണം പിടിച്ചു വന്നവർ
പതുങ്ങീയേടത്തു നിന്നുമവന്റെ
കഴുത്തിൽ പിടിച്ചു ശിക്ഷിക്കുമത്രേ!

വല്ലതും നടക്കുമോ?
അതോ ഉമ്മ കൊടുത്തു വിടുമോ?

രണ്ടോ മൂന്നോ മാസത്തെ ഇടവേളകളിൽ
കിട്ടുന്ന സോറ പറച്ചിലിൽ,
ജയിലിലെ കാറ്റു കൊണ്ട്,
അടുത്ത വധം ആസൂത്രണം ചെയ്യുമോ?

രാഷ്ട്രീയമെന്നാൽ
വധത്തെ സംബന്ധിക്കുന്നതല്ലേ!
ആശ്ചര്യപ്പെടുന്നതും പാപമാവാം!

ഒരു പാട് നന്മകളുള്ള
പാർട്ടികളിൽ തിന്മകൾ
വിതച്ചതാരാണ്..?
ആർക്കറിയാം!

നമ്മൾ ഒരു പാട് സാക്ഷരത
നേടിക്കഴിഞ്ഞിരിക്കുന്നു.
ദൈവത്തിന്റെ സ്വന്തം നാട്ടിനു പറ്റിയ
പിഴ! പിഴ!.. ഏറ്റവും വലിയ പിഴ!

കാലത്തിന്റെ പോക്ക്



"മനുഷ്യനായി ജനിക്കുന്നത് പുണ്യമത്രെ!"
ആരോ പറഞ്ഞു കേട്ടത്,
ഒരു കാതിലൂടെ കേട്ട്
മറുകാതിലൂടെ തള്ളി,
ഉറപ്പിച്ചു,

ഇനിയൊരു പുനർജന്മമുണ്ടെങ്കിൽ
നമുക്ക് രാക്ഷസന്മാരാകാം
നിവൃത്തിയുണ്ടെങ്കിൽ
ദേവകൾ!
ഇല്ലെങ്കിൽ സ്വന്തം
കുലത്തെ കൊന്ന്
വീരസ്യം പറഞ്ഞു
ശാപം കിട്ടി നടക്കേണ്ടി വരും!
ഓരോ രാജയോഗങ്ങൾ!

മനുഷ്യരാകരുത്,
അവർ അധ:മ വർഗ്ഗം!
വില്ലാളി വീരന്മാരാകാൻ
നീ എന്നേയും
ഞാൻ നിന്നേയും
കൊല്ലണം!
രക്തപുഴകളൊഴുക്കണം,
ഓരോ അലിഖിത നിയമങ്ങൾ!!
വെറും അന്ധവിശ്വാസികൾ!

ബുധനാഴ്‌ച, ജൂൺ 20, 2012

കാലം



ഇനിയുമീ ചക്രമറിയാതുരുളുമ്പോൾ
ധൃതികൂട്ടിയെത്തണം,
പിടിച്ചൊന്നു നിർത്തണം,
ബാല്യമൊന്നങ്ങെടുത്ത വികൃതിയെ
കൈയ്യോടെയിന്നൊന്നു
പിടിച്ചൊന്നു പൂശണം!

ഈ യൌവ്വനമെനിക്കിനിയും തുടരണം
അശ്വമേധമൊന്ന് ജയിച്ചൊന്നിരിക്കണം!
ഈ വിശ്വമൊന്നതിൽ ഒരു നേരമെങ്കിലും
പുഞ്ചിരിച്ചൊന്ന് നടക്കാൻ പഠിക്കണം!

താണ്ഡവമാടിയ നഷ്ടക്കണക്കതിൽ,
ചീഞ്ഞൊന്നളിഞ്ഞങ്ങു
പോയൊരെൻ ആമോദം
വാരിയെടുത്തു വരമ്പതിലേറ്റിയും
കിളച്ചും നിലമൊന്നൊരുക്കിയുടനെ,
പുത്തൻ സ്വപ്നങ്ങൾ വാരി വിതച്ച്
കൊയ്തു തിമർത്ത് അമൃതേത്തായുണ്ണണം!

ഇനിയുമീ രഥ ചക്രമറിയാതുരുളുമ്പോൾ
പിടിച്ചൊന്നു നിർത്തണം
ധൃതി കൂട്ടിയെത്തണം

ബുധനാഴ്‌ച, മേയ് 23, 2012

പിഞ്ചു പൈതൽ!

കൊച്ചു കുഞ്ഞാണ് അവൻ
നിഷ്ക്കളങ്കൻ!
എതിരു പറഞ്ഞവന്റെ
ഗളഛേദം ചെയ്ത്,
കണ്ണാടി നോക്കി,
ഇപ്പോൾ സുന്ദരനായോ,
എന്നു പിറുപിറുക്കുന്നവൻ!

തർക്കിച്ചോനെ വെട്ടി നുറുക്കി,
നിണമെടുത്ത് നീരാടി,
എന്നും പൊട്ടിച്ചിരിച്ചു  പറയും
“കാണാനിപ്പോഴെങ്ങിനെ?
നന്നായോ?”

ഇന്നലേയും ഒരാളെ,
തുണ്ടം തുണ്ടമാക്കി,
നിണത്തിൽ നീരാടി,
കുടൽമാലയെടുത്ത്,
അട്ടഹസിച്ച്,
പിന്നെ പിച്ചാ പിച്ചാ
നടത്തുന്നോരുടെ കൈപിടിച്ച്,
പിച്ചാ പിച്ചാ നടന്ന്,
എങ്ങോ പോയൊളിച്ചു,

ഒളിസങ്കേതത്തിലിരുന്ന് അവൻ
ഭയത്തോടെ പറയുമത്രേ,
"അവർ  ഉമ്മ തരുമോ?
അതോഅടിക്ക്വോ?
അടിച്ചാൽ വേദനിക്ക്വോ?
ഇല്ലേങ്കിൽ വരാം"

സംസാരത്തിൽ എന്തൊരു ഭവ്യത!
ഭാവങ്ങളിൽ എന്തൊരു വിനയം!
നിപ്പിളു ഘടിപ്പിച്ച കുപ്പിപ്പാലുമായി
ഏമാന്മാർ പോയിട്ടുണ്ട്!

ഏമാന്മാർക്ക് ഇനി ഹാലിളകി
എന്തെങ്കിലും ചെയ്യുമോ ആവോ?
പാവം! എട്ടും പൊട്ടും തിരിയാത്ത
പിഞ്ചു പൈതൽ!
രക്തം വലിച്ചു കുടിച്ചും
മാംസം വെട്ടി നുറുക്കിയും,
രാഷ്ട്രീയക്കാരുടെ തണലിൽ
വളർന്നു പന്തലിക്കേണ്ടവൻ!

ചൊവ്വാഴ്ച, മേയ് 08, 2012

ദാരിദ്ര്യരേഖ

സത്യത്തിനൊരു കൂടൊരുക്കി
പിന്നെ വിളിച്ചു പറഞ്ഞു.
“ ഇവിടെ മൊത്തം അജ്ഞാനികളാണ്!”
സത്യത്തിനെ പിന്നെ കശാപ്പു ചെയ്തു.
പതിയെ പറഞ്ഞു.
“ ഇവിടെ നമ്മൾ പട്ടിണിയിലാണ്”
സത്യത്തിനെ വിറ്റു തിന്നു മുറുമുറുത്തു.
“ ഇവിടെ നമ്മൾക്കും ജീവിക്കണം!”
സ്വരം കനക്കുമ്പോഴേക്കും,
മണിമാളികകളും ആഢംബരങ്ങളും
പൂന്തോപ്പുകളും, വ്യാപാരങ്ങളും
കള്ളം പറഞ്ഞ്, കള്ളം പറഞ്ഞ്.. !

ഞായറാഴ്‌ച, മേയ് 06, 2012

അണക്കെട്ടിന്റെ തിരുമുറിവ്!

നിലനില്പു തന്നെ അപകടത്തിലാണത്രെ!
നിൽക്കാത്തൊനെന്ത് നില നില്പ്!
ഉറക്കം വരുന്നില്ലത്രെ!
ഉറക്കമറിയാത്തോനെന്ത് ഉറക്കം!
ഒലിച്ചു പോകുമത്രെ!
ഒലിച്ചു പോകാനില്ലാത്തോനെന്ത് ഒലിപ്പ്!

അണക്കെട്ട് പൊട്ടിച്ച പുണ്യപിതാക്കന്മാരേ,
അണക്കെട്ട് കെട്ടി തന്ന വിശുദ്ധന്മാരേ,
നമ്മൾ നിങ്ങൾക്ക് നേർച്ചയിട്ടിട്ടാണോ
ഒലിച്ചു പോകാതെ ഇപ്പോഴും ജീവിതം നില നിന്നത്?
കാലാകാലങ്ങളായി തണ്ടു മുറിച്ചു നട്ട ചെടികളായി
നിങ്ങൾ വളർന്ന് പടർന്നു പന്തലിച്ചപ്പോൾ,
വന്മരങ്ങളായി നിങ്ങളുടെ വേരുകളിപ്പോൾ
ഭൂകമ്പത്തെ അതി ജീവിച്ചോ?

ഇപ്പോഴും ഭൂമി കുലുങ്ങുന്നുണ്ട്,
എന്തൊരു കുലുക്കം!
അത് അത്ഭുതം കാട്ടിയ,
നിങ്ങൾ ചവുട്ടി നടക്കുന്നത് കൊണ്ടാകാം!
അല്ലെങ്കിൽ നിങ്ങളെ ഒലിപ്പിക്കാനുള്ള,
ജലം അണക്കെട്ടിലില്ലാത്തതു കൊണ്ടാകാം!
എവിടെയോ കാർമേഘം ഉരുണ്ടു കൂടുന്നു..

ഇനിയെന്താണു പൊട്ടുക?
ആർക്കറിയാം?
ഇനിയെന്നാണ് ഉമ്മാക്കി കാട്ടി പേടിപ്പിക്കുക?
ആർക്കറിയാം!

ഉമ്മാക്കി കാട്ടുമ്പോൾ നമ്മൾക്ക് പനി വരണം!
ലിഖിതമായ ജന്മ വാസന!
യാഥാർത്ഥ്യം വന്നാൽ അവർക്ക് ഉള്ളാലെ ചിരി വരണം!
അലിഖിതമായ തത്വശാസ്ത്രം!
പണം കായ്ക്കുന്നമരമില്ലെങ്കിൽ
സുനാമിയെ പോലൊരു ചാകര!
സത്യമാണെങ്കിൽ അങ്ങിനെ..

പറഞ്ഞു പേടിപ്പിച്ചാണെങ്കിൽ അങ്ങിനെ..!

വ്യാഴാഴ്‌ച, മേയ് 03, 2012

ശുഭദിനം

കറ

യുഗങ്ങളിൽ ഏറെ കറയുള്ളത്
കലിയുഗത്തിനാണത്രേ!

 കൂലി കൊടുത്ത് ഡിഗ്രി വാങ്ങി
പാമരൻ പണ്ഡിതനാവുന്നതും,
കൂലി കൊടുത്ത് അവാർഡു വാങ്ങി,
വാനോളം വളരുന്നതും
കറയല്ലത്രെ, അമൃതാത്രെ!

പുഴുവെടുത്തരിക്കും മുന്നേ,
ഏതു മൃതപ്രായനും
അമരത്വത്തിലേക്കെത്താനുള്ള കുറുക്കു വഴി!

അപ്പോൾ പറഞ്ഞു വന്നത്....
അമൃത കുംഭം നിങ്ങൾക്കുണ്ടെങ്കിൽ,
അമരത്വം നേടാമെന്നല്ല,
ആളും തരവും വികസിച്ച കുടിലത്വവും
നിർഭയത്വവും വേണം,

അതു കൊണ്ടാകണം
അച്ഛനാനപുറത്ത് വലിഞ്ഞു കേറും മുന്നേ,
മകനു തഴമ്പ് ജനനാൽ വന്നു ചേരുന്നത്!

ബുധനാഴ്‌ച, ഏപ്രിൽ 25, 2012

നന്മ നിറഞ്ഞവരേ…..

“ഹോ ഇതെങ്ങിനെ സാധിക്കുന്നു.. നിങ്ങളെ സമ്മതിച്ചിരിക്കുന്നു”- ടീവീം കണ്ട് ഇരിക്കുന്നതിനിടയിൽ ഒരുവന്റെ പുകഴ്ത്തൽ..! ഭക്ഷണം കഴിക്കുന്നതിനു മുന്നെ കൈ കഴുകിയാൽ വിറ്റാമിൻസ് കുറഞ്ഞാൽ പനിക്കൂലെ എന്നു കരുതുന്ന ഒരുവൻ!...റൂമേറിയനാണ്..!. അവന്റെയൊരു പുന്നാരിക്കൽ! ഞാൻ മൈൻഡ് ചെയ്തില്ല..ഡീസെന്റായി സ്വന്തമായി കറിയുണ്ടാക്കി, ചോറുണ്ടാക്കി ഒറ്റയ്ക്ക് വിഴുങ്ങി.
…..സത്യം പറയാമല്ലോ കുടിക്കാൻ വെള്ളം അടുത്തുള്ളത് നല്ലതാണെന്ന് എനിക്കു തോന്നി..വിഴുങ്ങുന്നത് നാവ് അറിയേണ്ടല്ലോ?.തൊണ്ട അറിഞ്ഞാൽ പോരെ!.. വയറ്റിൽ എത്തുന്നതു വരെ ശ്വാസം വിട്ടില്ല!..പല്ലിനോടു പോലും ക.. മ.. മീണ്ടീല! …എന്നോട് സ്നേഹമില്ലാത്തവർ!.. അവരരച്ച് നാവിനു കൊടുക്കും!..

ഇപ്പോൾ അവൻ അവന്റെ ഫ്രെൻഡിനോട് കുശുകുശുക്കുന്നത് കേൾക്കാം… “പിശുക്കൻ!” എന്ന്..

നിരപരാധിയായ ഞാൻ എങ്ങിനെ ജയിലിൽ പോകാതെ കഴിയുമെന്നോർത്തിരിക്കുന്നത് സഹിക്കാൻ പറ്റാത്ത മൂർഖൻ..!.. അന്ന് ചോദിച്ചാലും കൊടുക്കില്ല എന്ന് ഞാൻ തീർച്ചയാക്കിയിരുന്നു..പിശുക്കു കൊണ്ടല്ല…ഇതെങ്ങാനും കഴിച്ച് വയറ്റിളക്കം വന്ന് ചത്തു പോയാൽ അവന് മാന്യമായി ചത്തു കിടന്നാൽ മതി..!

ചത്തോർക്കൊക്കെ കോടിയുണ്ടെങ്കിൽ വരി നിർത്തി നെക്സ്റ്റ്, നെക്സ്റ്റ് എന്ന് പറഞ്ഞു കൊടുക്കാമായിരുന്നു.. അതില്ല… കോടിമുണ്ട് പുതപ്പിക്കാനെങ്കിലും വാങ്ങാൻ വിടാതെ പോലീസുകാർ എന്നെ തൂക്കിയെടുത്താൻ ഇവനൊക്കെ എന്തു ചേതം ?.. വഷളൻ!

ശനിയാഴ്‌ച, ഏപ്രിൽ 21, 2012

പൂച്ചകളുടെ ലോകം

ഒരിടത്തൊരിടത്തൊരു അമ്മപൂച്ച
ചുവന്നു കലങ്ങിയ കണ്ണോടെ,
വിറച്ചും പനിച്ചും
അടുപ്പിനരുകിൽ കുത്തിയിരിപ്പാണ്!

അച്ഛൻ പൂച്ച വെള്ളം കുടിക്കാതെന്നും
ഷാപ്പു കറി പിഞ്ഞാണത്തോടെ,
നക്കി നക്കി വെളുപ്പിക്കും,
ആറ്റു നോറ്റുണ്ടാക്കിയ വാറ്റുകൾ
കണ്ണടച്ചു കുടിക്കും!

എന്നിട്ടും കുഞ്ഞിപ്പൂച്ച
മൊബൈലു മണത്തു മണത്തു പോയത്,
അച്ഛൻ പൂച്ച തൊട്ടു കൂട്ടിയതു കൊണ്ടാത്രെ,
ഇനി നാട്ടു കൂട്ടവും തൊട്ടു കൂട്ടട്ടെ എന്ന ധിക്കാരം!
അതോ പ്രതികാരമോ?

അമ്മപൂച്ച ഇപ്പോഴും അടുപ്പിനരുകിൽ
കുത്തിയിരിപ്പാണ്,
അവാർഡു പടം കണ്ട പോലെ നാട്ടുകാരിപ്പോഴും
മിഴിച്ചു മിഴിച്ച് കണ്ടോണ്ടിരുപ്പാണ്!

അച്ഛൻ പൂച്ച കുഞ്ഞിപ്പൂച്ചയെ കടിച്ചു കീറുമത്രെ,
മൊബൈലു മണത്തു മണത്തു പോയാലും
നാണ്യം കൊടുക്കാത്ത കോപം,
തിരിച്ചെത്താത്ത അങ്കലാപ്പ്!
കടം തീർക്കണമത്രെ!
ഇനി ഷാപ്പു പൂച്ചയോടെന്തു സമാധാനം പറയും?

ബുധനാഴ്‌ച, ഏപ്രിൽ 18, 2012

നിങ്ങളാരാ?

നിങ്ങളാരെന്ന് നിങ്ങൾ പറഞ്ഞില്ലെങ്കിൽ
നിങ്ങളുടെ നാട്ടുകാരു പറയും,
നിങ്ങളുടെ സുഹൃത്തുക്കൾ പറയും,
നിങ്ങളുടെ ബന്ധുക്കൾ പറയും,

നാക്കിനെല്ലുള്ളവരും
നാക്കിനെല്ലില്ലാത്തവരും
പോകുന്നോനും വരുന്നോനും
തെങ്ങു ചാരി നിന്നും
കസേരയിലിരുന്നും
കുത്തിയിരുന്നും പറയും
നാക്കിട്ടലയ്ക്കും!

പറഞ്ഞു പറഞ്ഞവർ വെടക്കാക്കും മുന്നെ സത്യം പറയുക..
സത്യത്തിൽ നിങ്ങളാരാ?
ഉറുപ്യക്ക് തൂക്കി തൂക്കി വിൽക്കുന്ന
നാക്കുള്ളവനോ?
അതോ നാക്കുകൾ ചെരുപ്പാക്കിയ പ്രമാണിയോ?
അതോ കാലണയ്ക്ക് കൊള്ളാത്ത
നാടുവാഴിയോ?

ഇപ്പോഴും ഉശിരായി തർക്കം നടക്കുന്നുണ്ട്!
ജനം ആരെന്നു തിരിച്ചറിയാത്തവർക്കെതിരെ,
കല്ലെടുത്തെറിയണമെന്നോ?
പുറത്താക്കണമെന്നോ,
പൂമാലയിടണമെന്നോ,
അതോ വോട്ടെറിയണമെന്നോ ഉള്ള തർക്കം!

ഇനി രസമുള്ള അടികാണുവാൻ
ടീവി ഓൺ ചെയ്യണം,
ചാനലു കാണണം!
ശേഷം വെള്ളിത്തിരയിലാണത്രേ!
ഈ സീരിയൽ കണ്ടു തീരും മുന്നെ
അടുത്ത തിരഞ്ഞെടുപ്പടുക്കുമോ?
അടി കൊഴുക്കുമോ?
തറവാട് കുളം തോണ്ടുമോ?
കഴുക്കോലു മൊത്തം എണ്ണുമോ?
ഒക്കെ പ്രശ്നമാണ്..
ഭരിക്കാൻ പാങ്ങില്ലാത്ത പ്രശ്നം!
ചെവിപരസ്പരം കടിക്കും!

ഞായറാഴ്‌ച, ഏപ്രിൽ 15, 2012

ഒരിടത്തൊരു പെണ്ണുകാണൽ...

പെണ്ണൊന്നു പരതണം!
കല്ല്യാണം കഴിക്കണം!,
പ്രായമായിരിക്കുന്നു..
വീട്ടു കൂട്ടത്തിന്റെ ആഗ്രഹമായിരുന്നു.!
കറങ്ങി നടക്കുമ്പോൾ,
നാട്ടുകൂട്ടത്തിന്റെ കല്പനയായിരുന്നു..!
സ്വന്തം മോഹമാ‍യിരുന്നു.
ഒറ്റത്തടിയായിരുന്നപ്പോൾ,
അമിതസ്വാതന്ത്ര്യം വന്നപ്പോൾ
ചങ്ങലയ്ക്കിടാനുള്ള അത്യാഗ്രഹം!

കൂട്ട് വന്ന അവന്റെ ആണയിടൽ
പെണ്ണു കാണാൻ പോയത്
ഒരേഒരു വീട്ടിൽ മാത്രം
കെട്ടിയതും ആ പെണ്ണിനെ!
“നീയ്യെന്താ ഇങ്ങനെ?”
തലയിൽ കൈവെച്ച്
ഞാനും സ്വയം ചോദിച്ചു
“ഞാനെന്താ ഇങ്ങനെ?”

ഒരിടത്തൊരു പെണ്ണുണ്ടത്രെ
അവൻ കണ്ടതാത്രെ
പ്രീയം വദ!
കണ്ടപ്പോൾ പ്രീയം തോന്നാതെ,
മുഷിഞ്ഞു തിരിഞ്ഞു നടന്ന്
വീടു വീടു തെണ്ടി നടന്ന്
നാടായ നാട് ചുറ്റി നടന്ന്
പരവശനാകുമ്പോൾ
അവൻ പറയുന്നു
ആ വീട്ടിലൊക്കെ അവൻ
പെണ്ണു കാണാൻ പോയതാത്രേ!

എനിക്കവനെ അഭിനന്ദിക്കണം
നൂറ് പെണ്ണിനെ കണ്ട്
ഒരു പെണ്ണിനെ കല്ല്യാണം കഴിച്ച
മിടുക്കൻ!

അവൻ യുക്തിവാദിയാത്രെ,
ജാതകമൊന്നും നോക്കേണ്ടത്രെ,
ഒടുവിലവൻ പറയുന്നു,
അവർക്ക് പത്തിൽ പത്തു
പൊരുത്തമുണ്ടത്രേ!
രസികൻ!

അവനു നാക്കിനെല്ലില്ലത്രെ,
വീണ്ടുംവീണ്ടും ഓർമ്മിപ്പിച്ചു,
സ്ത്രീധനം വാങ്ങേണ്ടത്രെ,
മോശാത്രെ,
അവനു നൂറു പവൻ കിട്ടീത്രെ,
ശുദ്ധൻ,
അവനൊരവാർഡ് കൊടുക്കണം!

-----------------------------------------------------
(…ഇനിയൊരു സത്യം... ഏതോ കശ്മലന്റെ കുടിലതയാവണം .പണ്ടുമുതലേ നമ്മുടെ നാട്ടിൽ നമുക്കിടയിൽ സ്ത്രീധനമില്ല.. അതിനാൽ തന്നെ അന്ന് നടന്നു തളർന്നപ്പോൾ  "സ്ത്രീധനം കൊടുക്കാതെഅഹങ്കാരികളായി തീരുന്ന വിശുദ്ധപിതാക്കന്മാരെ നിലക്കു നിർത്തുക.. .. പാവം പെൺ കുട്ടികളെ നമ്മളെ പോലുള്ളവർക്ക് കെട്ടിച്ചു തരിക" എന്നൊക്കെ വിളിച്ചു കൂവണമെന്നുണ്ടായിരുന്നു....ആരു കേൾക്കാൻ.!.. തല തിരിഞ്ഞ വർഗ്ഗം)

വെള്ളിയാഴ്‌ച, ഏപ്രിൽ 13, 2012

അറിയാതെ പോകുന്നത്..


കുത്തി കുത്തി അരിയാക്കിയപ്പോൾ
ഞാൻ പറഞ്ഞു നിങ്ങളെന്റെ അഭ്യുദയകാംഷികൾ,
കുത്തിക്കുത്തി വെളുപ്പിച്ചപ്പോഴും ,
ഞാൻ മൊഴിഞ്ഞു നിങ്ങളെന്റെ ഹൃദയം.
പിന്നെ കുത്തി കുത്തി പൊടിയാക്കിയപ്പോൾ
ഞാനെന്തോ പ്രതീക്ഷിച്ചു...
പിന്നെ മുഖം പൊത്തിക്കരഞ്ഞു
കലക്കി കലക്കി ചുട്ടെടുത്ത് തിന്നു
ദഹിപ്പിക്കുമ്പോഴായിരുന്നു തനി നിറമറിഞ്ഞത്.!
എന്റെ അസ്ഥിത്വം അവർക്ക് അരോചകമായിരുന്നത്രെ!

തിങ്കളാഴ്‌ച, ഏപ്രിൽ 09, 2012

മാറ്റങ്ങൾ…

ഞാൻ കണ്ടതാണ്…
അന്ന് ഒട്ടിയ വയറായിരുന്നു ആഭരണം,
ഒടിഞ്ഞു കുത്തി, കുനിഞ്ഞ ശിരസ്സ്,
ദൈന്യതയുടെ കഥ മെനഞ്ഞു,
എന്നിട്ടുമവൻ മനോഹരമായി പുഞ്ചിരിച്ചിരുന്നു..
പാവം.!..നന്ദിയെന്തെന്ന് കാട്ടിയിരുന്നു..

ഇന്നലെ നടുവ് പിറകോട്ട് വളച്ചിരിക്കുന്നു..
സമ്പന്നതയുടെ കുംഭയാണപ്പോൾ
ചിരിക്കുന്നതും കഥ മെനയുന്നതും
എന്നോട് സംവദിക്കുന്നതും
പുഞ്ചിരിയെ കാർമേഘം മറച്ചിരുന്നു…
ദുഷ്ടൻ..! അവൻ നന്ദിയെ മറന്നിരിക്കുന്നു..

അതറിയാതെ ഞാൻ തേടിയ പഴയ സൌഹൃദം!
പണത്തിന്റെ കസേരയിൽ നിന്നും,
അസൂയയുടെ കുതിരപ്പുറത്തേറി,
പരിഹാസത്തിന്റെ അതിവേഗതയോടെ.
അവൻ വന്നു,
ഓച്ഛാനിച്ചു ഒതുങ്ങി നിന്നോരെന്നെ
ഹായ് എന്നൊരാംഗ്യം കാട്ടി,
അടുത്തു വിളിച്ചു വിളമ്പാൻ തുടങ്ങിയത്,
കുടുംബ മഹിമയുടെ ഡംഭ്! 

ഒന്നും അവനോട് ആവശ്യപ്പെട്ടില്ലെങ്കിലുംസംശയമാവാം,
അവൻ വലിച്ചെറിഞ്ഞു,

വെറുതെ പൊടിച്ചു കളയുന്ന
ലക്ഷത്തിന്റെ കണക്കുകൾ!
കൈനീട്ടുന്നവരോടുള്ള നീരസം!

പണം കണ്ടു മടുത്ത മഞ്ഞളിച്ച കണ്ണുകൾ!
പുച്ഛത്തിന്റെ രസം വിളമ്പുന്ന നാവുകൾ!
സ്നേഹം പുതുക്കാനാണു വന്നതെന്നറിയാതെ,
പണത്തിനാവും എന്നോർത്ത്
വിമ്മിഷ്ടപ്പെടുന്നോരവന്റെ വാമഭാഗം,
കണ്ണിറുക്കിയും, കണ്ണടച്ചും
അവനോടെന്റെ വരവിനെ ചോദ്യം ചെയ്യുന്നു..
ചുണ്ടടക്കിയോരെൻ ചിരിയും
അന്ധനാമെൻ കണ്ണും!
എന്തൊക്കെയെനിക്കു പറഞ്ഞു തന്നു..?

ക്ഷമയുടെ നെല്ലിപ്പലക കണ്ട് തിരിച്ചു വരുമ്പോൾ
അവൻ പറഞ്ഞു
"ആരുടെ സഹായവും എനിക്കു വേണ്ട
നോക്കൂ ഞാനെത്രെ മാന്യനാണ്!"

കൈ കൊടുത്ത് അഭിനന്ദിച്ചു ഞാൻ മൊഴിഞ്ഞു!
“അതെ, അതെനിക്കറിയാം!“"

ഇന്ന് രോഗം വന്ന് ചികിത്സയിലായപ്പോൾ
പണം കാണുമ്പോൾ തുറക്കുന്ന കണ്ണുകൾ!
നന്ദി ചൊല്ലുമ്പോൾ വിറക്കുന്ന ചുണ്ടുകൾ!

അവൻ ഓർത്തോർത്ത് പറയുന്നുണ്ടായിരുന്നു
പഴയ ദാരിദ്ര്യ കഥ!
ലക്ഷത്തിന്റെ കണക്കുകൾ കണ്ട്,
അകന്ന ബന്ധുക്കൾ!
“ഇപ്പോഴവനു കൈനീട്ടാൻ മടിയില്ലത്രെ!“
പാവം..! അവൻ എത്രമധുരമായി പുഞ്ചിരിക്കുന്നു
ശീലം..! അതല്ലേ എല്ലാം!
പരിഹാസമെന്നത് ഇന്നോളം അവനറിവില്ലത്രെ!

മറവി.. അതുമല്ലേ എല്ലാം!
മനുഷ്യനെ മനുഷ്യനാക്കുന്ന പ്രകൃതിയുടെ വികൃതി!

വ്യാഴാഴ്‌ച, ഏപ്രിൽ 05, 2012

ത്യാഗസ്മരണകൾ..

ഒറ്റിക്കൊടുക്കുന്നവരെ നോക്കി
ഒരു നിമിഷം!
“ഇതാ എന്റെ രക്തം!”
ഇടറിയ ശബ്ദത്തിൽ യേശു.

അനന്തരം അവർ
യേശുവിന്റെ മാംസം
വളഞ്ഞു കൂടിയിരുന്ന് തിന്നു..

യാതൊരു ഉളുപ്പുമില്ലാതെ,
ചോര കുടിച്ചു,
അവസ്ഥയിൽ ഇരുന്നു..
പിന്നെ ഛർദ്ദിക്കുന്നു.
ഒടുവിൽ കൂടിയിരുന്നാലോചിച്ചു.
“എത്ര വെള്ളിക്കാശു കിട്ടും?“

നാണമില്ലാത്തവർ!
അത് കേട്ടാകണം
എനിക്കവരോട് വെറുപ്പുവന്നത്,
യേശുവിനോടു അടങ്ങാത്ത
സ്നേഹവും!
സജ്ജലങ്ങളായോരെൻ കണ്ണുകൾ,
മൊഴിഞ്ഞു,
ഹേ നിരപരാധീ.....
എൻ പ്രീയാ.....
ഇനിയവരുടെ അടുത്തു പോകരുത്!
അവരിനിയും നിന്നെ വിൽക്കും,
തുണ്ടം തുണ്ടമായീ,
അവരിനിയും നിന്റെ വചനം തുപ്പി,
ആളുകളെ ചേർത്ത്,
വെള്ളിക്കാശ് എണ്ണി വാങ്ങും!

പാവം നിഷ്ക്കളങ്കൻ!
ഒരു ചിരി!
ഒരു പൊൻ പുഞ്ചിരി,
ഒപ്പം ത്യാഗമെന്തെന്ന് കാട്ടിയിട്ടും
മനസ്സലിവില്ലാത്ത
അവരോടുള്ള പുച്ഛച്ചിരി!

അപ്പോഴും നനുത്ത രക്തതുള്ളികൾ
കുരിശിൽ നിന്നടർന്നിരുന്നു!
ഒപ്പം സ്മരണപുതുക്കുന്ന
നിഷ്ക്കളങ്കഭക്തരാം പാവങ്ങളുടെ
കണ്ണീരും!

ബുധനാഴ്‌ച, ഏപ്രിൽ 04, 2012

സ്വപ്നങ്ങൾ വെളിപ്പെടുത്താത്തത്..

അന്ന് സ്വപ്നങ്ങളെ
പൂക്കളാക്കി,
ഞാൻ മയങ്ങി,
അവയുടെ സൌരഭ്യമോർത്ത്,
ചിരി ചിരിച്ച് ..!

അവനുദിച്ച്
സ്വപ്നങ്ങളെ കട്ടുറുമ്പാക്കി!

അവയുടെ കടി കൊണ്ട്,
പിറു പിറുത്ത്,
ഞാനുണർന്നു..!

പിന്നെ യാഥാർത്ഥ്യങ്ങളോട് ചോദിച്ചു
കിഴക്കോട്ടോ, പടിഞ്ഞാറോട്ടോ,
ഉദരപൂരണം?
അതോ വടക്കോട്ടോ തെക്കോട്ടോ,
സുഖശയനം?

തിങ്കളാഴ്‌ച, ഏപ്രിൽ 02, 2012

പ്രാർത്ഥന!

ഹൃദന്തത്തിൽ ദു:ഖ തിരകളടിച്ചും
നിറയേ വിഷാദങ്ങൾ മർദ്ദിച്ചു കൂട്ടിയും
വേലിയേറ്റത്തിലിറക്കത്തിലെന്നും
പകച്ചൊന്നിരുന്നും, ഏങ്ങിക്കരഞ്ഞും!
കാലങ്ങളോളം ചിപ്പിയിലൊളിച്ചൊരാ തുള്ളികൾ!
ദൃഡത കൈവന്നോ,രെൻ പൊന്നു മുത്തുകൾ!

നിന്റെ സവിധത്തിൽ വന്നൊരാ നാളതിൽ
കൂമ്പിയ ചിപ്പികൾ പാതി തുറന്നു പോയി,
തെറിച്ചൊന്നു കവിളിൽ നിന്നിടറിവീഴുന്നു
തറയിലെ സ്പന്ദനം കേട്ടമരുന്നു!
ആശ്വസിപ്പിച്ച നിൻ പുഞ്ചിരി കണ്ടു ഞാൻ
വിഷാദത്തെ പൊട്ടിച്ചിരിപ്പിച്ച നേരം!
കണ്ണാ യെന്നോതി കൂപ്പിയ കൈകളാൽ
നാരായണ നാമം വീണ്ടും ജപിച്ചു!

ഹേ പാർത്ഥ സാരഥേ, മായായാൽ എന്നെ നീ,
നിത്യം വലച്ചും ചിരിച്ചും രസിച്ചും
ജാലങ്ങൾ കാട്ടി മറഞ്ഞും ഒളിഞ്ഞും
വലച്ചെന്റെ രോദനം കണ്ടു കൊണ്ടെന്നും
ഒടുവിൽ ഞാൻ നിന്റെ സവിധത്തിലെത്തുമ്പോ-
ഴെന്റെയാ ഹൃത്തടം കഴുകി തുടച്ചും
എന്നുമെനിക്കേകിയാനന്ദം ഹേ പ്രീയ
നിൻ തൃപ്പാദം നമിച്ചൊന്നിരിപ്പു ഞാൻ!

നിന്റെ മുരളിക ഏകിയോരെൻ ജീവൻ
നിന്റെ സവിധത്തിൽ ആടുന്നു നാടകം
നിൻ മായ കെട്ടിക്കും വേഷപകർച്ചയിൽ
ഒടുവിലായെന്നെ തിരിച്ചു വിളിച്ചു നീ
നാടകം തീർന്നെന്നു ചൊല്ലും നിമിഷങ്ങൾ
സ്മരിച്ചൊന്നിരിന്നു ഞാൻപുഞ്ചിരിച്ചീടാം,
കൈപിടിച്ചെന്നും നീ കൂടെയായി കൂട്ടണേ..!

ഭക്തന്റെ ദാസനാണെന്നു മൊഴിഞ്ഞു നീ
പാർത്ഥന്റെ തേരു തെളിച്ചൊന്നിരുന്നതും,
പാഞ്ചജന്യത്തിന്റെ നാദം മുഴക്കി നീ
വിശ്വരൂപത്തെ കാട്ടി കൊടുത്തതും,
ലോകവും സർവ്വ ചരാചര ജാലവും
സർവ്വവും ആവാഹിക്കുന്നതും കാലവും
ജനനമരണ പ്രകൃതിയും ഭാവവും
കണ്ടു നെടുങ്ങി പാർത്ഥൻ വിറച്ചതും,
തൃപ്പാദമഭയമെന്നൊതിക്കരഞ്ഞതും
ഭീരുതമാറ്റിയഭയം കൊടുത്തതും
ഒക്കെ സ്മരിക്കുന്നു,വീണ്ടു മെൻ കണ്ണാ നീ
എന്നെയും പാർത്ഥനായൊന്നിന്നു മാറ്റണം
എന്റെയും സാരഥിയായൊന്നു വന്നുനീ
എന്റെ രഥത്തെയും തെളിക്കൂ നീ നാഥനേ!

"ഞാനാണു സാരഥി, എവിടെയ്ക്കു പോകണം?
പറയൂ നീ വേഗ'മെന്നോതും നിമിഷത്തിൽ
ഞെട്ടിയുണർന്നു ഞാനോതിയ വാക്കുകൾ
ഓർക്കുന്നതുണ്ടു വീണ്ടുമീവേളയിൽ
എവിടേയ്ക്ക് നീ തെളിക്കുന്നു ജഗല്പതേ,
അവിടെയ്ക്ക് പോകാമെന്നന്നു ചൊന്നതും
രക്ഷയ്ക്കു തൃപ്പാദം കെട്ടിപ്പിടിച്ചു ഞാൻ
പാർത്ഥനെപോലെ നിലവിളിച്ചോതിയോൻ
അജ്ഞനാണെൻ പ്രഭോ അന്ധനാണിന്നു ഞാൻ!
ധർമ്മത്തിൻ നേർവഴി നീ യെന്നും തെളിക്കണേ!
കർമ്മത്തിൻ പാത നീ കാട്ടി നടത്തണേ!
ശ്രീധര, ഗുരുവായൂർ വാഴും ജഗല്പതേ!

ശനിയാഴ്‌ച, മാർച്ച് 31, 2012

കഷ്ടപ്പാട്..

1)തറുതലപറഞ്ഞാൽ
 തള്ളയാരെടാന്ന് ചോദിച്ചു,
തന്ത നീയ്യെന്നു ചൊല്ലിയോൻ,
തന്ത മുൻ രാജ കോപിച്ചു,
ചാണകം മുക്കി ചൂലേന്തിയിനി,
പാർട്ടി സംശുദ്ധമാക്കണം!

( കുഞ്ചൻ നമ്പ്യാരോട് കടപ്പാട്)

2) മുറ ജപം

കട്ടോനെല്ലാം രാജപഥത്തിൽ
ചുട്ടോനെല്ലാം ഭ്രമണ പഥത്തിൽ
തിന്നോനെല്ലാം നേത്രുപഥത്തിൽ
ചൂണ്ട്യോനെല്ലാം നരക പഥത്തിൽ
ഇതു കണ്ടോരെല്ലാം നട്ട പിരാന്തർ!

3) നക്ഷത്രത്തോട്..
വടക്കേ മൂലയിലെ നക്ഷത്രത്തോട്
കിഴക്കേ മൂലയിലേക്ക് മാറിയുദിക്കാൻ പറഞ്ഞു-
ഞാൻ വെറുതെ പുലമ്പി,
നാണമില്ലാത്ത നക്ഷത്രം
ഉദിക്കാതിരുന്നൂടെ!
നക്ഷത്രം കേട്ടു കാണുമോ?
അതോ തരിച്ചിരിക്കുമോ?

4) ക്ഷമസ്വ

ക്ഷമിക്കുക യുഗജന്മങ്ങളെ
എനിക്കിനിയും പറയണം
ഓരോ നിമിഷവും പരാതി!
ഞാൻ പോറ്റി വളർത്തിയ
ഇരുപത്തിനാലു മണീക്കൂറിനെ
ആരോ ചുട്ടു തിന്ന് ചിറി നക്കിപ്പോകുന്നു
വിശപ്പടങ്ങാത്ത അയാളെന്നെ
കാണും മുന്നേ
എനിക്കിനിയും പറയണം
എന്റെ വേവലാതി!

വ്യാഴാഴ്‌ച, മാർച്ച് 29, 2012

ചില തലവരകൾ

1) തലവര

നേതാക്കന്മാരെല്ലാം
രാജാക്കന്മാരായൊരു ദേശത്ത്,
രാജാവിനുണ്ട്
വോട്ടു കൊടുക്കേണ്ട ശീട്ട്!

മന്ത്രിമാരെല്ലാം മുഖ്യരായൊരു
രാജ്യത്ത്,
മുഖ്യമന്ത്രിക്കുണ്ടാകാം
തുക്കട സായ് വിന്റെ കോട്ട്!

കഥയറിഞ്ഞാട്ടം കണ്ട്,
കളി പറഞ്ഞു നേരം പോക്കി
തല തിരിഞ്ഞു നടക്കും ജനം
ചിരിചിരിച്ചിനിയുമെന്നും
വോട്ടിനെത്തണം!

--------------------------------
2) ഉപദേശം!

മിണ്ടരുത് മുഖം കോടും
തുമ്മരുത് കഴുത്തൊടിയും
ചൂണ്ടരുത് ചൂടറിയും
നിവരരുത് നടുവൊടിയും
ചുമക്കരുത് ചുമയേറും
ചുമടെടുത്തോളൂ ഭംഗിയേറും.
പ്രമുഖ കക്ഷികൾക്ക്
ഘടകകക്ഷികളുടെ,
നൈർമ്മല്ല്യമാം ഉപദേശം!

തിളച്ചൊരെണ്ണയിൽ
വീഴുന്ന കടുകും
പൊട്ടിത്തെറിച്ചാൽ
പരിക്കേൽക്കുമെന്ന ഭീതിയിൽ
മൌനീ ബാബയാകുന്ന പ്രമുഖർ-
ക്കെന്നും പ്രണാമം!
ശിഷ്യർക്കേറേ പ്രണാമം!

3) കൊട്ടാരത്തിലെ ഉത്സവം

അകത്താക്കിയാൽ പുറത്താകും
പുറത്തായാൽ ഗുലുമാലാകും
ഗുലുമാലായാൽ
തറവാട് കുളം തോണ്ടും!
തറവാട്ടു കാരണോർക്കെന്നും
ചാരു കസേരയിൽ മൂട്ടകടി!
തുണിപൊതിഞ്ഞാലും

വലയിട്ടാലും
തറവാട്ടംഗം
കൊച്ചു ചെറുക്കനു
പറന്നു വന്നെന്നും
കൊതുകു കടി!

ബുധനാഴ്‌ച, മാർച്ച് 28, 2012

ചില പുതു ഡെഫനിഷനുകൾ..

1) പ്രജാക്ഷേമ തൽപ്പരൻ!

കട്ടു കട്ടു മുടിച്ചിട്ടു
ചുട്ടു ചുട്ടു തിന്നുന്നവൻ!

2) കുലദ്രോഹി

കൈക്കൂലി തന്ന്
സുഖിപ്പിച്ച്
വിജിലൻസായി മാറി
പിടികൂടിയോൻ!

3) മന്ത്രി

സ്വന്തം വീട്ടിൽ തൊട്ടതെല്ലാം
പൊന്നാക്കിയ പൊന്നു തമ്പുരാൻ!

4) ഡോക്ടർ

പാപിയെ വീഞ്ഞാക്കുന്ന മജീഷ്യനായ പുണ്യവാൻ!

5) നേഴ്സ്

രോഗിയെ ദ്രോഹിയാക്കുന്ന മാലാഖ!

6) രോഗി – പഠിക്കുന്ന ഡോക്ടറുടെ ജീവിക്കുന്ന രക്തസാക്ഷി!


7)  കപ്പിത്താൻ

വലയെറിയുന്നോനെ നിയമമറിഞ്ഞ് കൊല്ലുന്നോൻ

8) ഷാപ്പുകാരൻ

പരന് പരമാനന്ദം നൽകി ആനന്ദിക്കുന്ന പരോപകാരി സാമൂഹ്യ സേവകൻ!

9)  മദ്യപാനി

കളർ വെള്ളം പോലും മൃദുവായി പാനം ചെയ്യുന്ന നിർമ്മല ചിത്തൻ!

10) ബ്ലോഗു മോഷ്ടാവ്

ആരാന്റെ ബ്ലോഗു തലച്ചോറ് കട്ടു വിറ്റു കമന്റു തിന്നു വിശപ്പടക്കിയൊടുവിൽ ബ്ലോഗാന്ധത വന്നു ബ്ലോഗിൽ ചത്തു പോകുന്ന നിശാചരൻ!

11) ഗാന്ധിയർ-  നിരാശ ബാധിച്ച കോടീശ്വരക്കൂട്ടവും, നിരാഹാരമിരിക്കാൻ വിധിക്കപ്പെട്ട  ഒരു ഗാന്ധിയനും ഇടയിൽ അത്ഭുതം സംഭവിക്കാൻ പ്രാർത്ഥിക്കുന്ന കൂട്ടവും!

12) കേരള ജനത:- മുല്ലപ്പെരിയാറു പൊട്ടുമെന്ന് പേടിച്ച് തമിഴ്നാട്ടിൽ മുല്ലപ്പൂ കൃഷി തുടങ്ങിയ കൂട്ടരും   മുല്ലപ്പൂ വിൽക്കുവാൻ വിധിക്കപ്പെട്ട കൂട്ടരും!


13) നേതാവ്- എല്ലാം എന്റെ സഹോദരങ്ങളാണ്...പക്ഷെ ഇന്ത്യ എന്റെ രാജ്യമാണ് . അതിനാൽ ഞാൻ ഭരിക്കാൻ യോഗ്യനാണെന്ന്  നെഞ്ചിൽ കൈവെച്ചു പറയുന്ന രാജകുമാരൻ!

14) ജനം – പുതിയ നികുതി ചുമത്തുമെന്ന് ഭയന്ന് ശ്വാസം വിടാത്ത അന്തേവാസി!

15) വക്കീൽ - കള്ളനെ പുണ്യാളനാക്കുന്ന മന്ത്രവാദി.

തിങ്കളാഴ്‌ച, മാർച്ച് 26, 2012

ചില സത്യങ്ങൾ പറയുന്നത്

1) പ്രതികാരം
ഓരോ ചിക്കണും മട്ടണും
പറയുന്നത്,
ആരാൻ ചെയ്ത പാപം
നിങ്ങൾ ഏറ്റെടുത്ത്,
ആസ്വദിക്കുന്നുവെന്നതാണ്..

…അതു കൊണ്ടാകണം
പ്രേതമായി
പ്രഷറും കൊഴുപ്പും
നിങ്ങളോട് കണക്കു
തീർക്കാനെത്തുന്നത്!
ചിലപ്പോൾ അർശ്ശസ്സായി
പ്രതികാരം തീർക്കുന്നത്!
2) പരീക്ഷണം

അടി മേടിച്ച് അങ്ങാടീൽ പോയപ്പോൾ
അങ്ങാടീലെല്ലാം വക്കീലും ഡോക്ടറും!
വടി മേടിച്ചു നാട്ടിലൊന്നിറങ്ങ്യപ്പം
നാട്ടിലെല്ലാം എഞ്ചിനിയോറും വാദ്ധ്യാരും!
അരി മേടിച്ചു വീട്ടിലു വന്നപ്പോൾ
വീട്ടിലെല്ലാം ക്യാറ്ററിംഗ് ഫുഡും!

3) നിദ്രയറിയാത്തവർ
കൂടുതൽ ശമ്പളക്കാരന് വിശപ്പുണ്ടാവില്ല..
അവൻ കിമ്പളം തിന്നാൻ,
ചർച്ച ചെയ്തോണ്ടിരിക്കും!
കൂടുതൽ വിശപ്പന് ശമ്പളവും!
അവൻ ശമ്പളം തിന്നാൻ
അട്ടം നോക്കി കിടക്കും!

4)ഭാവം

അരി തിന്നാത്ത ബുദ്ധി
നൂഡിൽ സ് കഴിക്കുന്നവൻ എവിടേയും കാട്ടും
എന്തും ഏതും എളുപ്പം ഉണ്ടാക്കാമെന്നും
ദഹിക്കുമെന്നും ദഹിപ്പിക്കാമെന്നുമുള്ള
ഒരു തരം അഹംഭാവം!
അല്ലെങ്കിൽ അലംഭാവം!

ശനിയാഴ്‌ച, മാർച്ച് 24, 2012

ചില ചിന്തകൾ...

1) ചിലർക്ക് തെറ്റുന്നത്...!


അകക്കണ്ണു തുറന്നു നിൻ മുഖം നോക്കി
സഹായിക്കപ്പെടേണ്ടവൻ!
മുഖക്കണ്ണു തുറന്നു നിൻ മുഖം നോക്കി
നാശം ദരിദ്രൻ, ശുഷ്ക്കൻ, വികൃതൻ!
ആട്ടിപ്പായിക്കെണ്ടവൻ!

2) വ്യത്യാസങ്ങൾ

എവിടേയും നിവർന്നു നടക്കുന്നോന്,
ബുദ്ധി തെറ്റിയാൽ ബുദ്ധിമുട്ടായി,
അടി തെറ്റിയാൽ അടിമത്തമായി!
എവിടേയും വളഞ്ഞു കുത്തിയോന്,
ബുദ്ധി തെറ്റിയാൽ ലോകം വിശാലമായി
അടിമത്തമായാൽ പിന്നെ കുശാലായി!

3) ആരോപണം

കണ്ണിലുണ്ടോ, കരളിലുണ്ടോ,
മൂക്കിലുണ്ടോ, മുഖത്തിലുണ്ടോ,
വായിലുണ്ടോ, വാക്കിലുണ്ടോ,
കാതിലുണ്ടോ, കയ്യിലുണ്ടോ
നിൻ ഗുരുത്വമുള്ള സ്നേഹം?
എങ്കിൽ കുരുത്തം കെട്ട ഞാനെന്നേ
ഗുരുത്വമുള്ളോനായേനേ!

4) ലക്ഷ്യം

ലക്ഷ്യമൊന്നേപാടുള്ളൂ
അമ്പ് രണ്ടു വേണം
ഒന്നു തെറ്റിയാൽ മറ്റൊന്ന്!
വീണ്ടും തെറ്റിയാൽ
ശിക്ഷയൊന്നേ പാടുള്ളൂ
വീര്യത്തോടെ തുടരണം!
വീണ്ടും തെറ്റിയാൽ
സ്വയം അഭിനന്ദിച്ച്
വീണ്ടും ജനിക്കണം,
വീണ്ടും തെറ്റിയാൽ
ലക്ഷ്യത്തെ,
തല്ലിക്കൊല്ലണം!
ഒന്നുമാവാത്തോർക്ക്
പിന്നെ കാപ്പി കുടിച്ച്
അടുത്ത ലക്ഷ്യം നോക്കി കളിയാകാം..!
ചടഞ്ഞിരിക്കുന്ന മനസ്സിൽ,
സാത്താന്റെ കുടിലുകെട്ടൽ,
തടയാൻ ഒരുപായം!

5) യാഥാർത്ഥ്യങ്ങൾ പറയുന്നത്..

ഓരോ ഭരണാധികാരിയും കൊതിക്കുന്നത്
രാജ്യം കാൽക്കീഴീലാക്കീട്ടു വേണം.
ജനങ്ങളുടെ പട്ടിണി മാറ്റാൻ!
സ്വന്തം പ്രാരാബ്ദം തീർന്നിട്ടു വേണം
സമയമുണ്ടെങ്കിൽ ജനങ്ങളെ ഒരു നോക്ക് നോക്കാൻ!
ഓരോ ജനങ്ങളും കൊതിക്കുന്നത്
ഭരണാധികാരി നന്നായിട്ടുവേണം
സന്തോഷിക്കാൻ!
കൂടുതൽ സന്തോഷിച്ചിട്ടു വേണം
സമയം പോലെ ഭരണാധികാരിയെ പുറത്താക്കാൻ!

6) ട്രെൻഡ്

സ്നേഹിച്ചോന് ഹൃദയം കൊടുക്കണം
ദ്രോഹിച്ചോന് മനസ്സും
വെറുത്തോന് കടവും കൊടുക്കണം!
എന്നിട്ടെന്നും തെറി സേവിച്ചും
കൊടുത്തും നടക്കണം!
പേറ്റെന്റ് കിട്ടിയ തെറികളും
പേറ്റെന്റു കിട്ടാത്ത തെറികളും!
ആരോഗ്യദായകം തെറിയെന്ന്
പുത്തൻ യൌവ്വനത്തിന്റെ ശീലുകൾ!
ആരോഗ്യ പാനകം തെറിയെന്ന്
പുത്തൻ ലോകത്തിന്റെ ചിന്തകൾ!

7) സേവകനു വിധിച്ചിട്ടുള്ളത്..

പുകൾപെറ്റ കുടുംബത്തിലെ
പുകൾ പെറ്റ ഡോഗായി
വീമ്പു കേട്ടു കേട്ടു നടക്കാം!
അല്ലെങ്കിൽ തിരക്കുള്ള കവലയിൽ
തെരുവിന്റെ നായപോൽ
തെറി കേട്ടു കേട്ടു വാലാട്ടി നടക്കാം!
അതുമല്ലെങ്കിൽ ആട്ടും തുപ്പും
അമൃതപാനമാക്കി മോന്തിക്കൊണ്ട്
നാലു കാലിൽ നടക്കാം!

8) ആഗ്രഹങ്ങൾ

കോണകമെങ്കിലുമരയിലുണ്ടെങ്കിൽ
രാജാവിനെ പോലെ നടക്കണം
നാണമെന്നത് മനസ്സിലുണ്ടെങ്കിൽ
ലോകം പോലും ഭരിക്കണം!
ഒന്നുമില്ലെങ്കിലും സമയമാകുമ്പോൾ
ചക്രവർത്തിയെ പോലെ മരിക്കണം!
അല്ലാതെ ...
ചുട്ടമാംസത്തിന്റെ എല്ല് കിട്ടാൻ
പട്ടിയെ പോലെ നാക്കു വെളിയിലിടരുത്!
9) രാജാധിരാജ..

ഞാൻ ചൂണ്ടും രാജാവ്
നീ ചൂണ്ടുന്ന രാജാവല്ല,
നേതാവല്ല, മന്ത്രിയല്ല
രാജവെമ്പാലയല്ല
ലോകത്തിന്റെ
ചക്രവർത്തി,
ആത്മാഭിമാനമുള്ള
സാധാരണൻ!

നീ ചൂണ്ടുന്ന രാജാവ്,
കോടികൾ എണ്ണിയെണ്ണി ചുട്ടു
പെട്ടി നിറയ്ക്കുന്ന
എന്നും ദരിദ്രവാസിയായ
ഏതോലോക സമ്പന്നൻ!
---------------------------

(എനിക്കെന്റെ ലോകം
ഭ്രമിക്കുന്ന ലോകം
നിനക്കെന്റെ ലോകം
വെറും ജല്പന ലോകം!)

വ്യാഴാഴ്‌ച, മാർച്ച് 22, 2012

ഒരിടത്തൊരിടത്ത്..

ചന്ത!

അന്നൊരാൾ പറഞ്ഞത്
ചായ കുടിക്കാൻ ക്ഷണിച്ച്
ഹോട്ടലിലിരുത്തീട്ട്,
പിറകുവാതിലൂടെ കടന്നു കളഞ്ഞ കഥ!

ഇന്നൊരാൾ പറഞ്ഞ കഥ,
പ്രണയിക്കാൻ ക്ഷണിച്ചിട്ട്
ഭോഗോത്സവക്കളരീയിൽ വിറ്റ കഥ!

കേട്ടയാൾ പറഞ്ഞത്,
കഥ കേട്ട് തരിച്ചിരിക്കാൻ നേരമില്ലാതോടി,
ക്യൂ നിന്ന് തിരിച്ചറിയാതെ, പരേഡിൽ രക്ഷപ്പെട്ട കഥ!

നേരില്ലാത്ത ഭൂമില്,കാടില്ലാത്ത രാജ്യത്ത്,
മാതാവും പിതാവും മാതുലനും ഉടപ്പിറന്നോനും
മൃഗമായ കഥ പറയുമ്പോൾ,
ജനിക്കുന്ന കുഞ്ഞുങ്ങൾ ഇനിയേതു കഥ കേൾക്കണം
ഇനിയേതു കാട്ടു മൃഗങ്ങളുടെ ഗുണപാഠമറിയേണം!

പ്രണയം ഓർമിപ്പിക്കുന്നത്.

പഷ്ണിക്കാരനായ
രായന്റെ മോളും
കുബേരനായ
രാജന്റെ മോളും
മിസ്സടിച്ച
കണ്ടോനോടൊപ്പം
നാടുവിട്ടപ്പം
രായന്റെ മോള്
വഴിയാധാരമായി
രാജന്റെ മോള്
തിരിച്ചു വന്ന്
കല്യാണം കഴിച്ച്
തമ്പുരാട്ടിയായ്!

യുഗരാശി

അപ്പൂന്റെ അപ്പൂപ്പനും
അമ്മൂന്റെ അമ്മൂമ്മയ്ക്കും
ഇനിയും പ്രേമിക്കണം
അപ്പൂന്റെ അപ്പൂപ്പന്
നാലു വയസ്സു കാരിയെ!
അമ്മൂന്റെ അമ്മൂമ്മയ്ക്ക്
അഞ്ചു വയസ്സുകാരനെ!
പ്രേമിച്ചും പീഢിപ്പിച്ചും
കല്ല്യാണം കഴിച്ചും
ചാവുമുമ്പേ പ്രേമം
ആഘോഷമാക്കണം,
അനശ്വരമാക്കണം!
കുഴിയടി കണ്ടാലും,
കുടുംബമഹിമ വിറ്റിട്ടും
ജയിലിൽ പോണം!
യുവാക്കൾക്കില്ലാത്ത യുവരക്തം!

ചൊവ്വാഴ്ച, മാർച്ച് 20, 2012

പറയേണ്ട ചിലതും പറയാത്ത ചിലതും

1) യാത്ര

നഷ്ട സ്വപ്നങ്ങളാണെനിക്ക് ഇറക്കി വെക്കാനുള്ളത്
നരകത്തിന്റെ വാതിൽ പടിക്കൽ
എന്നിട്ടെനിക്കുറക്കെ വിളിച്ചു പറയണം
നഷ്ടപ്പെട്ട ഈ സ്വപ്നങ്ങൾ നിങ്ങൾക്കുള്ളത്
അകത്തു വെക്കുക
“തിളപ്പിച്ചു കഴിച്ചോളൂ”
ഇനിയും നഷ്ട സ്വപ്നങ്ങൾക്കായി
കാത്തിരിക്കരുത്..
ഇതവസാനത്തെ തിരിച്ചടവ്!
ദൂരെയൊരു മഴവില്ലു കാണുന്നു
പുതിയ സ്വപ്നങ്ങൾ വിതച്ചു കൊയ്യാൻ
വേഗം എനിക്ക് സ്വർഗ്ഗത്തിലേക്ക് പോകണം!

2)  തുലാസ്
ചിലരെന്നെ വിശ്വസിക്കാറുണ്ട്
ചിലരെന്നെ അവിശ്വസിക്കാറും!
എനിക്കെന്ത്?
ശ്വാസവും നിശ്വാസവും
ഇട്ടു തൂക്കുന്ന
വിശ്വാസവും
അവിശ്വാസവുമാണെന്റെ
തുലാസ്!
വിളിച്ചും, കൂവിയും
പമ്മിയിരിക്കുന്നോർക്കും
മുങ്ങിയിരിക്കുന്നോർക്കും
ഉണർന്നോർക്കും
ഉറങ്ങിയോർക്കും
സ്നേഹം കലക്കി കൊടുക്കണം!
അണുവായെങ്കിലും
ജീവൻ ബാക്കിയുണ്ടെങ്കിൽ!

2) നുണകൾ പറയുന്നത്!

അന്നും ഇന്നും
എന്നും എവിടേയും
ഇപ്പോഴും എപ്പോഴും
ആരോടും എന്തിനും
ആവശ്യമായും അനാവശ്യമായും
കണ്ടും കാണാതെയും
കേട്ടും കേൾക്കാതെയും
നടന്നും ഓടിയും
ഇരുന്നും ഒളിഞ്ഞു നോക്കിയും
വിഷമിച്ചും വിഷമിപ്പിച്ചും,
നിങ്ങൾ നുണ പറയാറില്ല,
കുശുകുശുക്കാറില്ല, ചെവി കൊടുക്കാറില്ല,
ചെവികടിക്കാറില്ല
തരിമ്പുംവിശ്വസിക്കാറുമില്ല!
തലയിണവെക്കാത്തതിനാൽ
മന്ത്രങ്ങൾ ഉപദേശിക്കുന്നത്
ഉരുക്കഴിക്കാറുമില്ല!

3) അന്ന്

കണ്ടെങ്കിൽ ഉണ്ടിട്ട് പോണം
ഉണ്ടെങ്കിൽ കണ്ടിട്ട് പോണം
നന്ദി പ്രകടിപ്പിച്ചോനേ,
ബഹുകേമൻ എന്ന് വിളിക്കണം!

ഇന്ന്

കാണാതെ പോയി ഉണ്ടിട്ട് പോണം
ഉണ്ണാതെ പോയെന്ന് കണ്ടിട്ട് പറയണം!
നന്ദി കാട്ടുന്നോനെ കണ്ടാൽ കുളിക്കണം!

വെള്ളിയാഴ്‌ച, മാർച്ച് 16, 2012

വംശ ചരിത്രം!


ഇനിയെന്തിനു പാണോരേ
തുടി കൊട്ടുന്നൂ..
ഇന്നെന്തിനു മാളോരേ
ചെവിയോർക്കുന്നൂ
കുറ്റിച്ചൂലാൽ  തൂത്തുവാരിയോർ
തമ്പ്രാക്കളായി,
തമ്പ്രാക്കളുടെ ഏറാൻ മൂളികൾ
നേതാക്കളായി,
തമ്പ്രാന്റെ തലയരിഞ്ഞോരും
മുളയാണി വെച്ചോനും
പഞ്ചാംഗവും രാശിയും
നോക്കി ഓന്തിന്റെ
വംശവുമായി!
അകമഴിഞ്ഞു വേവിച്ചോരെല്ലാം
അരി മറന്ന് പട്ടിണിയായ്!
അരിയെറിഞ്ഞു വാഴിച്ചോരെല്ലാം,
നിലമറന്ന് തെണ്ടലുമായി!

ഞായറാഴ്‌ച, മാർച്ച് 11, 2012

ചില കലിപ്പുകളും ചില എരണം കെട്ട വഹകളും!

“..നിന്റെ പുതപ്പു എടുത്തുകളയുന്നവന്നു വസ്ത്രവും തടുക്കരുതു. ..അതും വിട്ടു കൊടുക്ക....”
യേശുവിന്റെ വാക്കുകൾ എവിടെയൊ വായിച്ചു കേട്ടായിരിക്കണം അതിന്റെ യഥാർത്ഥ അർത്ഥമറിയാത്ത അവർ പരുങ്ങി..
വേണോ?... വേണ്ടയോ..?.. വേണം ണ്ട...!
ഒടുവിൽ രണ്ടും മൂന്നും നാലും അഞ്ചും ഒക്കെ കല്പിച്ച്... പിന്നെ അവർ പുതപ്പു വിട്ടു കൊടുത്തു..മഹാമനസ്ക്കരായ അവർ വസ്ത്രങ്ങൾ ഓരോന്നായി ഉരിഞ്ഞെറിഞ്ഞ് സിമ്പിളായി നടന്നു...വല്യ വല്യ ആളുകൾ പറഞ്ഞു ഗ്ളാമറസ്സ് ..ബ്യൂട്ടിഫുള്‌...
ചെറിയ ചെറിയ ആളുകൾ പറഞ്ഞു..“ അയ്യേ...എക്സ്ണ്ട്രിക്....ഈ നടിമാരു പെണ്ണുങ്ങള്‌ക്ക് എന്തിന്റെ കേടാ,,, എവിടെയൊക്കെ കേടാ...”
അതൊന്നും കാര്യമാക്കാതെ അവർ പിന്നേയും വായിച്ചു കേട്ടത് ഓർത്തോണ്ടിരുന്നു... ..അർത്ഥമറിയാത്ത പാവം അവർ.!..മനസ്സിലാക്കാനുള്ള വിഷമം... തലയിൽ പച്ചച്ചോറ്‌ പൊതിഞ്ഞു വെച്ചിട്ടില്ലാത്ത നിഷ്ക്കളങ്കർ..!
അവർ പറഞ്ഞു “ കലിപ്പുകള്‌ തീരണില്ലല്ലോ എന്റെ കർത്താവേ....” .. പിന്നെ വിളിച്ചു പറഞ്ഞു ഗ്ളാമറസ്സ് വേഷം ധരിക്കാൻ തയ്യാറാണ്.. വേഷം തന്നാൽ തുണി ഇല്ല്യാതെയും...“
അവർ തുണീം കുപ്പായോം ഉരിഞ്ഞെറിഞ്ഞു...ലേശമെങ്കിലും ഇല്ലെങ്കിൽ ആളോള്‌ എന്തെങ്കിലും വിചാരിക്കും..കുടുംബക്കാരും മറ്റും കാണുന്നതാണ്‌...അവർക്ക് നാണം വരും എന്ന് ഡയരക്ടർമാർ പറഞ്ഞതു കൊണ്ടാകണം .. ഉടുത്തു എന്ന് തോന്നിപ്പിക്കാൻ ഒരു ടൗവ്വൽ കൊണ്ട് ദേഹം പൊതിഞ്ഞു..
പിന്നെം പിന്നെം പറഞ്ഞു..“ കലിപ്പുകള്‌ തീരണില്ലല്ലോ....”
 പിന്നെ അവർ വലീയ ഹോട്ടലിൽ വലീയ റൂമെടുത്ത് കലിപ്പുകള്‌ തീരാതെ ശരീരം പങ്കുവെച്ചു പങ്കു വെച്ചു കൊടുത്തു ..അവരെപ്പോലെ മുറുമുറുപ്പുകള്‌ തീരാത്ത  ചിലര്‌ ചിതലരിച്ചു പോകുന്ന ഉറുപ്പ്യകൾ  വെറുതെ നാശമാകേണ്ട എന്നു കരുതി വലിച്ചെറിഞ്ഞു കൊടുക്കുന്ന പത്തായിരോം, ഇരുപതിനായിരോം അടുക്കി പെറുക്കി വെച്ചു വെച്ചു..
പിന്നെം പിന്നെം പറഞ്ഞോണ്ടിരുന്നു.. കലിപ്പുകള്‌ തീരണില്ലല്ലോ ..ന്റെ കർത്താവേ..!....കലിപ്പുകള്‌ തീരണില്ല്യല്ലോ ന്റെ കർത്താവേ...!
ഇതൊന്നുമറിയാത്ത പാവം റെയിഡന്മാർ ഏമാന്മാർ അവരെ പിടിച്ചോണ്ടു പോയി ..
മറ്റൊരു പണീം ഇല്ല്യാതെ മുറുക്കി തുപ്പിയും കണ്ടോന്‌ പാര വെച്ചും നടക്കണ ചാനലച്ഛന്മാർ “ നിലവിളിച്ചോണ്ട്  ലോകം മൊത്തം പറഞ്ഞോണ്ടിരുന്നു.''..ദേണ്ടെ അവർ,.... ദേണ്ടെ .. ഇവർ.....”
പിന്നെ ബാറിലൊക്കെ ചുമ്മാ കാൽ ക്കാശിനു കൊള്ളാത്ത വെടി പറഞ്ഞോണ്ട് ഇരിക്കുന്നോരേയും, ബീവറേജസിനു മുന്നിൽ നാട്ടുകാരെ തീറ്റിപ്പോറ്റാൻ കഷ്ടപ്പെട്ട് ക്യൂ നിന്ന് കുടിക്കണോരേയും,ഞാനെത്രെ കുടിച്ചാലും പൂസ്സാവില്ല തറേൽ കിടക്കത്തേയുള്ളൂ വെന്ന് വീമ്പടിക്കണോരേയും. അടിച്ചു ആടിയാടി നടക്കണോരെയും, കുടിക്കാതെ തന്നെ ലോകം സ്വന്തം അപ്പന്റെ വകേലാണെന്ന് വെറുതെ വെടി പറഞ്ഞിരിക്കണോരേയും വിളിച്ചോണ്ട് പോയി ചർച്ചിച്ചു ഛർദ്ദിപ്പിച്ചു..

അനുകൂലിക്കണോരും പ്രതികൂലിക്കണോരും കൂലിത്തല്ലുകാരും അലമ്പും വഴക്കും വക്കാണവുമായി.. കസേരയില്ലാത്ത ആളുകൾ അടിക്കാനെന്ന വ്യാജേന കസേരയുമെടുത്ത് തലേൽ വെച്ച് സ്വന്തം വീട്ടിലേക്ക് വെച്ചു പിടിച്ചു..
മാതാപിതാക്കന്മാർ “ ഇതൊന്നും ശരിയല്ല.. ഇതൊന്നും ശരിയല്ല എന്ന്.. പറഞ്ഞോണ്ട് മക്കളോട് പോയി പഠിക്കാൻ പറഞ്ഞു...”..
മക്കളൊക്കെ അകത്തോട്ട് പോയപ്പോൾ മെല്ലെ ശബ്ദം കുറച്ച് കണ്ട് ചർച്ച ചെയ്യാൻ തുടങ്ങി...
"....ഇതാ ഇപ്പം വല്യ കാര്യം ഇതിനേക്കാൾ വല്യ സംഭവം നമ്മൾ കണ്ടിട്ടുണ്ട്.. എന്നും പിറുപിറുത്തോണ്ട് റൂമിലേക്ക് പോയി കതകടച്ച് മക്കൾ അരചന്മാർകമ്പ്യൂട്ടറ്‌ ഓണാക്കി...
ഈ അസ്സമയത്ത് നെറം മാറുന്ന ഓന്തന്മാർ മൂക്കേൽ കൈവെച്ചു.. പിന്നെ തലേൽ കൈവെച്ചു പറഞ്ഞു..” ഓൾക്കിതിന്റെ ആവശ്യോണ്ടായിരുന്നോ... വല്യ നടിമാരാണത്രെ ..നടിമാര്‌... എന്നെ കല്യാണോം കഴിച്ച് , എന്നേം പോറ്റി കഴിഞ്ഞിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കുമായിരുന്നോ?.... കലിപ്പുകള്‌ തീരുന്നില്ലെങ്കിൽ അവരെം വെച്ച് വ്യാപാരോം നടത്തി സുഖായി ജീവിക്കാരുന്നു..!"
ഏതോ ഒരു കൂരയിൽ നിന്നും ഒരു മുത്തശ്ശി ടീവീം കണ്ട് പിറുപിറുക്കുന്നുണ്ടായിരുന്നു..” വെവരം കെട്ടോള്‌.. എരണം കെട്ടോള്‌.. "
” വെവരം ഇല്ല്യാഞ്ഞിട്ടൊന്നും അല്ല അമ്മേ ... അവരൊക്കെ വല്ല്യ പത്രാസ്സും പഠിപ്പും ഉള്ളോരാ...പണോം പ്രശസ്തീം ഉള്ളോരാ..അല്ലാതെ നമ്മളെ പോലെ കഞ്ഞി കുടിക്കാനില്ലാത്തോരൊന്നും അല്ല!“.. കൂരയിലെ കസേരയിൽ ചാഞ്ഞിരുന്നോണ്ട് അയാൾ പറഞ്ഞു കൊടുത്തു...
അപ്പോഴും അത്രെയ്ക്കൊന്നും വിവരമില്ലാത്ത മുത്തശ്ശി പറഞ്ഞോണ്ടിരുന്നു..”..തുഫൂ.. എരണം കെട്ടോള്‌... വെവരം കെട്ടോള്‌....!“

അങ്ങിനെ ഈ ഭൂമി മലയാളത്തിൽ കാല്ക്കാശിനു വകയില്ലാത്ത മുത്തശ്ശി പറയുന്ന ചെല എരണം കെട്ടൊളും വെവരം കെട്ടോളും പുതപ്പു വിട്ടു കൊടുത്തും വസ്ത്രം വിട്ടു കൊടുത്തും നടനം തുടങ്ങി...
നാടു നാട്ടാരും കൈയ്യടിച്ച് അഭിനന്ദിച്ചോണ്ടിരുന്നു...പിന്നെ പറഞ്ഞു "പോരാ അല്ലേ...ഇത്തിരി കൂടി ആവാമായിരുന്നു ഗ്ളാമറസ്സ് സ്സ് സ്സ്......."

ചൊവ്വാഴ്ച, മാർച്ച് 06, 2012

ഒരറിയിപ്പ്!

ബഹു മാന്യരായ എന്റെ പ്രീയ സഹോദരീ സഹോദരങ്ങളെ,

നിങ്ങളെ ഈശ്വരൻ, അള്ളാഹു,യേശു ക്രിസ്തു അനുഗ്രഹിക്കട്ടെ..!

നിങ്ങൾക്കെല്ലാമറിയുന്ന കാര്യമാണ് ഞാനിവിടെ പറയുന്നത്…. എന്റെ ഒരു ദയനീയാവസ്ഥ..! അതു കണ്ടറിഞ്ഞു നിങ്ങൾ എന്നെ സഹായിക്കുമെന്ന് എനിക്കുറപ്പുണ്ട്..

എല്ലാവരും ബെൻസ് കാറ് ഓടിക്കുമ്പോൾ ഇപ്പോഴും ഞാൻ പഴഞ്ചൻ ബസ്സിലാണ് യാത്ര ചെയ്യുന്നത്… ചിലപ്പോൾ ഓട്ടോ റിക്ഷയിലും.. പൈസ ഓട്ടോക്കാരൻ പറയുന്നത് കൊടുത്താലും ഓട്ടോക്കാരന്റെ ആട്ടും തുപ്പും കേട്ട് സഹി കെട്ടു…ആദ്യം വിസ്തരിക്കും… എവിടെയ്ക്കാ പോകേണ്ടത്.. ഹേയ് ഞങ്ങൾക്ക് വേറെ ഓട്ടമുണ്ട്… പറ്റില്ല അടുത്ത റിക്ഷ നോക്കൂ.. എന്നിങ്ങനെ പറഞ്ഞ് എന്നെ റിക്ഷ ക്യൂവിന്റെ അവസാനം വരെ ഇട്ട് നടത്തുന്നു…കാരണം ചെറിയ ഓട്ടം അവർക്ക് താല്പര്യമില്ലത്രെ..! ഒടുവിൽ സഹികെടുമ്പോൾ കരഞ്ഞു പ്രാർത്ഥിക്കും.. അപ്പോൾ ദൈവദൂതനെ പോലെ ഏതെങ്കിലും ഒരു റിക്ഷാക്കാരൻ അവൻ പറയുന്ന പൈസ എണ്ണിക്കൊടുത്താൽ വീട്ടു പടിക്കലെത്തിക്കും…അതല്ലെങ്കിൽ കൈവീശി നടരാജ ബസ്സിൽ പോകണം..( മൂന്ന് കിലോമീറ്ററോളം കൈവീശി നടക്കുന്നത് ഇന്നെത്തെ കാലത്ത് ഒരു ദയനീയാവസ്ഥയാണെന്ന് നിങ്ങൾ പറയുമെന്ന് എനിക്കുറപ്പുണ്ട്...ചിലപ്പോൾ എന്റെ ദയനീയാവസ്ഥ ഓർത്തു കരഞ്ഞു പോയവരെ ഞാൻ വിസ്മരിക്കുന്നില്ല.. അവർക്ക് ഞാൻ നന്ദി രേഖപ്പെടുത്തുന്നു..സങ്കടം തോന്നി ബൈക്കിൽ എന്നെ വീട്ടു പടിക്കൽ എത്തിച്ച രാമഭദ്രൻ, ഹംസക്കോയ എന്നിവർക്ക് എന്നും ദൈവം നല്ലതു വരുത്തട്ടേ)

ഈ ദയനീയാവസ്ഥയിൽ നിന്ന് കര കയറുവാൻ ഒരു കാറ് അടിയന്തിരമായി വാങ്ങിക്കുവാൻ സാമ്പത്തിക സഹായം തന്ന് അനുഗ്രഹിക്കണമെന്ന് നിങ്ങളോരോരുത്തരോടും അഭ്യർത്ഥിക്കുന്നു. ബെൻസു കാറ് വാങ്ങിക്കുവാൻ ആകും നിങ്ങൾ നിർദ്ദേശിക്കുക എന്നെനിക്കുറപ്പുണ്ട്..

(പ്രത്യേക അറിയിപ്പ്:-… കൂടുതൽ പൈസയുള്ളവർ ആജീവാനന്തം പെട്രോൾ അടിച്ചു തന്നാൽ ദൈവം നിങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞിടാൻ പ്രാർത്ഥിക്കുന്നതാണ്.. പൈസ ഡ്രാഫ്റ്റായി സ്വീകരിക്കുന്നതാണ്..ബാങ്ക് എകൌണ്ട് ഡീറ്റേൽ സ് താഴെ..)


ബാങ്ക്;‌‌‌‌‌‌‌‌‌

ബ്രാഞ്ച്:-


പേര്:
ഒപ്പ്:

(ഈ അറിയിപ്പ് നിങ്ങൾക്ക് എത്തിച്ചു തന്നവൻ സത്യസന്ധനും ബഹുമാന്യനും നീതിമാനുമാണെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു..
ചായക്കടക്കാരൻ അയമ്മദ് കുട്ടി

ഒപ്പ്: )


(ഈ നോട്ടീസിനെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതെന്ന് താഴ്മയായി അപേക്ഷിക്കുന്നു…ഈ നോട്ടീസ് കണ്ട് പരിഹസിച്ചവർ പെട്രോളടിക്കാൻ കാശില്ലാതെ, കാറു വിറ്റ് കാശീൽ പോയിട്ടുണ്ട്…ചിലരിപ്പോൾ കാറ് ഷെഡ്ഡിൽ കയറ്റി വെച്ചിരിക്കുന്നു..സത്യം കയ്ക്കുമെന്നറിയാം എന്നാലും പറയാതെ വയ്യല്ലോ?)

ഞായറാഴ്‌ച, മാർച്ച് 04, 2012

അതിജീവനങ്ങൾ

1) ഓരോ മൂട്ടയും കൊതുകും
    അധികാരം പങ്കിട്ടെടുക്കുകയാണ്.
    പറന്നു നടന്നവനും
    പതുങ്ങി വന്നവനും
    അവർക്ക് ജീവിക്കുവാൻ
    അവരെന്റെ രക്തമെടുത്തു,
    എനിക്കു ജീവിക്കുവാൻ
    ഞാനവരുടെ ജീവനും!
    ചില തകർച്ചകൾ
    ആസന്നമാകുന്നത്,
    ക്ഷമയുടെ നെല്ലിപ്പലക
    കാണുമ്പോഴാകണം!

2)  ഈച്ചയ്ക്ക് എച്ചിൽ
     പോരത്രെ,
     മൃതേത്ത്
    മുടക്കിയോനെ പ്രാകി
     ജീവനെ അമര്‍ച്ച ചെയ്ത
     നിര്‍വൃതിയോടെ
     നിൽക്കുന്നോരെ,
      ഗുണ്ടയെന്നോ,
     കൊലപാതകിയെന്നോ,
     വിളിക്കേണ്ടത്,
     അതോ
     സാമൂഹ്യ പരിഷ്ക്കാർത്താവെന്നോ?
    
3)
      ഓരോ പുഴുക്കളും
     പ്രാർത്ഥിക്കുന്നത്
     പാദങ്ങളിൽ പെട്ട്
    ചതഞ്ഞരയരുതെന്നാകാം
    ഓരോ സർപ്പവും പ്രാർത്ഥിക്കുന്നതും
     മനുഷ്യനെ കാണരുതെന്നാകാം,
    എങ്കിലും വിഷസർപ്പമെന്നോതി,
    ഓടിയടുത്ത്തല്ലിക്കൊല്ലുമ്പോൾ
    നന്മ നിറഞ്ഞവനായി
   മുദ്രകുത്തപ്പെടുന്ന മനുഷ്യൻ!
   അതിജീവനത്തിനായി
   ഓടിയൊളിക്കുന്നവനെ
   പിന്തുടർന്നില്ലാതാക്കുന്ന ക്രൂരത!

ബുധനാഴ്‌ച, ഫെബ്രുവരി 29, 2012

ന്യായാന്യായങ്ങൾ!


അണു കുടുംബങ്ങളിൽ
നിറച്ചും അണുക്കൾ,
തലമുറകളിൽ നിന്നും തലമുറകളിലേക്ക്
 പടർന്നു പിടിക്കുന്ന രോഗങ്ങൾ!

പകലിലെ
കൊയ്ത്തു കഴിഞ്ഞു
കസേരകളിൽ ചുരുളുന്ന
എടുക്കാത്ത അണകൾ!

മനസ്സുകളിൽ
വ്രണങ്ങൾ നിറഞ്ഞും
വ്രണിതരാക്കപ്പെട്ടും
മിഴിനിറയുന്ന സായാഹ്നങ്ങൾ!

അണു കുടുംബത്തിലെ
ദൃഢചിത്തനെ
കരയിച്ചോരുള്ളി,
തറിഞ്ഞൊടുങ്ങുമ്പോൾ
ചോദ്യം ചെയ്തു,
ഹൃദയശൂന്യാനാം നീ
മിഴികൾ അനാവശ്യമായി
നിറയ്ക്കുന്നതെന്തിന്?
തുടയ്ക്കുന്നതെന്തിന്?
 
( പ്രതിഭ കുവൈറ്റ് ലിറ്റിൽ മാഗസിനിൽ പ്രസിദ്ധീകരിച്ചത്)

ചൊവ്വാഴ്ച, ഫെബ്രുവരി 21, 2012

ജനന ഗുണം

1) കടുക്

ചെയ്ത പാപമറിയാതെ,
വിചാരണ കൂടാതെ,
തിളച്ച എണ്ണയിൽ
വലിച്ചെറിയപ്പെട്ട
കാപ്പിരികൾ,
പിടഞ്ഞൊടുങ്ങുന്ന
അവരുടെ രക്തവും ദേഹവും
കറികളിൽ നിറഞ്ഞ്,
യജമാനരുടെ
സംതൃപ്തിക്ക്,
ആമാശയങ്ങളിൽ
പടരണം!
അന്നും ഇന്നും എന്നും
അധികാരി കീഴ്ത്തട്ടുകാരന് കല്പിച്ചു
നൽകപ്പെട്ട മാന്യമായഅവകാശം!

-------------------------
2)കറിവേപ്പില

ഗുണവും മണവുമെന്നോതി
പറിച്ചെടുത്ത് കറിയിലിട്ടു തിളപ്പിച്ചൊടുവിൽ
വലിച്ചെറിഞ്ഞേമ്പക്കമിട്ടവർ പോയപ്പോൾ
തിരിച്ചറിഞ്ഞ സത്ത്വം ജനനഗുണം!
സാന്ത്വനമോതിയ
ഭൂമിയെ അള്ളിപ്പിടിച്ചു കിടന്നു.
അപ്പോഴും സഹിക്കാത്തൊരു കാറ്റ്
കിടന്നേടത്തു നിന്നും
വീണ്ടും അകലങ്ങളിലേക്ക്വലിച്ചെറിയാൻ

അമർഷത്തോടെ മുരളുന്നു…..!
 

ശനിയാഴ്‌ച, ഫെബ്രുവരി 11, 2012

ഭിക്ഷാംദേഹി!

അർത്ഥവത്തായതൊന്നും എനിക്കില്ല,
ഓർമ്മഹത്യാ പാപം!
അർത്ഥശൂന്യതയും എന്നെ വേട്ടയാടാറില്ല
തലച്ചോറിൽ ഓർമ്മയുടെ  പുനർജന്മ നൃത്തം !
കുപ്പത്തൊട്ടിയിൽ നിന്നും
എച്ചിലിലകൾ വാരിയെടുത്തു.
ആർത്തിയോടെ ഭക്ഷിച്ച്
ഏമ്പക്കമിട്ടപ്പോൾ,
എന്നെ കൊത്തിയെടുക്കുന്ന,
വിസ്തരിക്കുന്ന ഉരുണ്ട കണ്ണുകൾ,
പുച്ഛത്തോടെ ,അറപ്പോടെ, വെറുപ്പോടെ…!
കോട്ടും പാന്റും ടൈയ്യും കെട്ടിയ മഹാമാന്യതകൾ!
അവരുടെ ദുർഗന്ധം സുഗന്ധം പൂശി മറച്ചിരിക്കുന്നു.
അസ്ഥിത്വം തിരിച്ചറിയാത്തവർ!

ആരോടെന്നില്ലാതെ വെറുതെ ഒരു ചിരി ചിരിച്ചു,
കരിപിടിക്കാത്ത,പൊടി പിടിക്കാത്ത,
ഇസ്തിരിയിട്ടു കൊണ്ടു നടക്കുന്ന
അവരുടെ അഭിമാനമോർത്ത്..!
പിന്നെ ഊറിച്ചിരിച്ചു,!
ഗർവ്വു കത്തിച്ചഉയർന്ന ശിരസ്സിൽ
പുക ഉയരാതിരിക്കട്ടെ!
ഷൂസിട്ട കനമുള്ള കാലടികൾ
യാന്ത്രികമായി ചലിക്കുമ്പോൾ,
അകത്തുള്ള ചെളികൾ
പുറത്തേക്ക് വമിക്കാതിരിക്കട്ടേ!
 ടൈ ആത്മാഭിമാനത്താൽ
സ്വയം മുറുകി കൊല്ലാതിരിക്കട്ടെ!

മനസാക്ഷിയോട് ചോദിക്കുക,
ഒന്നും ആരും സ്വയം സൃഷ്ടിച്ചതല്ലല്ലോ?
മറ്റൊരുത്തന്റെ പിച്ചച്ചട്ടിയിൽ കൈയ്യിട്ടു വാരി,
ആർത്തിയോടെ തിന്നു ഏമ്പക്കമിട്ടവർ?
ഈ തടി ആർക്കൊക്കെ അവകാശപ്പെട്ടിരിക്കുന്നു,
ഈ മേദസ്സ് ആർക്കൊക്കെ സമാധാനം പറയപ്പെടണം?

ഞാൻ കുപ്പത്തൊട്ടിയിൽ നിന്നും
അവർ പിച്ചച്ചട്ടിയിൽ നിന്നും!
തിന്നുന്നത് സ്വർണ്ണതളികയിലായാലും
എച്ചിലുകൾ എച്ചിലുകൾ തന്നെ!
എന്നിട്ടും ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ പരിഹസിക്കുന്നു.

ഒരു പക്ഷെ അഹന്തയാവാം,
അല്ലെങ്കിൽ മറവിയാവാം,
അതുമല്ലെങ്കിൽ അറിവില്ലായ്മയാവാം!

മനുഷ്യൻ എന്നും അങ്ങിനെയാണ്,
ഉയർച്ചകൾ താഴ്ചയെ നോക്കി പുച്ഛിക്കും
താഴ്ചകൾ ഉയർച്ചയെ നോക്കി നെഞ്ചു തടവും!
ചൂടും തണുപ്പും, ഉയർച്ചയും താഴ്ചയും,
വീക്ഷിച്ചു തിരിഞ്ഞു നടന്നു.
ഭിക്ഷാംദേഹി എന്നും നിസ്സംഗനാണ്!

വലീയ നാടകങ്ങൾക്കിടയിലെ ഒരു ചെറിയ വേഷം!

ബുധനാഴ്‌ച, ഫെബ്രുവരി 08, 2012

കല്ലുരുട്ടൽ!

ചതുപ്പു നിലത്തിൽ അസൂയയുടെ വഴുക്കൽ!
കല്പടവുകൾക്ക് ബലം പോരാ!
വിജയത്തിലേക്ക് കാലുയർത്തുമ്പോൾ കുലുങ്ങുന്നു.
കാർമേഘം ഉരുണ്ടു തുടങ്ങി.
മുഖം തിരിപ്പിന്റെ കാറ്റ്!
മഴ തുടങ്ങി.!
പുച്ഛത്തിന്റെ ചാറ്റൽ മഴ!
കുശു കുശുപ്പിന്റെ മിന്നൽ!
ശപിക്കുന്നവരുടെ ഇടിമിന്നലുകൾ!
ഉരുൾ പൊട്ടൽ പോലെ
അണപ്പല്ലുകൾ ഞെരിയുന്ന ശബ്ദങ്ങൾ!

വീണ്ടും പുഞ്ചിരിച്ചു നിവർന്നു നിന്നു..
സ്നേഹം ചാന്തു ചേർത്തുറപ്പിച്ചുയർത്തി.
വിയർപ്പ് കുടഞ്ഞെറിഞ്ഞു..
ഇനി കയറണം..പതിയെ പതിയെ..

ഇപ്പോൾ നടുവിന് ബലം പോര..!
കൈകൾക്കു കരുത്തും!
ഒടിഞ്ഞു കുത്തിക്കയറണം!
സംശയം മഹാമാരി തന്നെ!
ഹൃദയത്തെ കാർന്നു തിന്നുന്ന രോഗം!

ഊന്നു വടികളുമായി ആളുകൾ കുത്തിപ്പൊക്കി,..
ഇനി മുളയിൽ കയറി മാവിൽ ചാടണം!
സാഹസം തന്നെ!
ആളുകൾ കൈകൊട്ടി ചിരിക്കുന്നുണ്ടാവും!

-------------------------------------------------------------
• മുളയിൽ കയറി മാവിൽ ചാടുക- പ്രസിദ്ധമായ പഴം ചൊല്ല്.

ശനിയാഴ്‌ച, ജനുവരി 28, 2012

വെട്ടം!

അയാൾ ചുമച്ചു!
വിമർശകർ വഴി നടത്തി!
അർത്ഥഗർഭമാണു നിൻ ചുമ,
അനർത്ഥങ്ങൾ നിനക്കും!
അർത്ഥങ്ങൾ മറ്റുള്ളവർക്കും!

അടുക്കിപ്പിടിച്ച വാക്കുകളെ
ചുമച്ചു ചുമച്ച് കാർക്കിച്ചെടുത്ത് തുപ്പുമ്പോൾ
ഇന്നെലെയും ഒരാൾ പറഞ്ഞു.
“..തുപ്പരുത്!..ഭ്രാന്തനെന്നു വിളിക്കും!
തിരിച്ചിറക്കുവാനാഞ്ഞപ്പോൾ
മറ്റൊരാൾ പറഞ്ഞു,
ഇറക്കരുത്!.. ഇറക്കിയാൽ
ഷണ്ഡനെന്നു വിളിക്കും!

തുപ്പാതെ ഇറക്കാതെ
ശ്വാസം മുട്ടിപിടഞ്ഞപ്പോൾ
ത്രിശങ്കു സ്വർഗ്ഗം കാട്ടി
അവരയാളോട് പറഞ്ഞു
“ഇനി നിനക്ക് വിൽ പത്രമെഴുതാം
ദഹിപ്പിക്കേണ്ടത് വൈദ്യുതിയോ,വിറകോ?
അല്ലെങ്കിൽ കടലോ, കരയോ?

ധർമ്മിയും അധർമ്മിയുമൊരുമിക്കാൻ
സ്മൃതി  പഥത്തിൽ പുഷ്പ ചക്രങ്ങൾ?
കതിന?
ആണ്ടു തോറും പായസ ദാനം?
ഉദ്യോഗികൾക്ക്
കൂനിപ്പിടിച്ചിരിക്കാൻ ഒരു ലീവ്?
എന്താണൊരുക്കേണ്ടത്?

അല്ലെങ്കിൽ മണ്മറഞ്ഞാൽ
ഇതുവരെ പുച്ഛിച്ച നിന്നെ
ഒത്തു കൂടി
അകത്തളത്തിൽ രസിച്ച്,
പുറംതളത്തിൽ കണ്ണീരൊഴുക്കി,
മഹാനെന്ന് വാഴ്ത്താം!
ഗദ്ഗദ കണ്ഠനായി തൂവെളിച്ചത്തിൽ?

വികാരമുള്ളവരുടെ വികാരശൂന്യത!
വെളിച്ചത്തിൽ നിന്നും
അന്ധകാരത്തിലെത്തിച്ചു,
നെഞ്ചു തടവി,
മെഴുകു തിരിയുമായി പുറത്തെത്തിയപ്പോൾ
അകത്തും പുറത്തുമിരുട്ട്!

തിരിയണയുമോ?
കാറ്റൊന്ന് വീശുമോ?
അതോ ഉരുകി ഉരുകി മെഴുക്..!
അകത്ത് മുരടനക്കം,
സൂര്യൻ അസ്തമിച്ചു!
ഇരുട്ടത്തിരുന്ന് ആരോ പറയുന്നു
"ഇനിയും സൂര്യനുദിക്കും.. ഉദിക്കാതെ വയ്യല്ലോ?”

തിങ്കളാഴ്‌ച, ജനുവരി 23, 2012

ചില സമസ്യകൾ.

1)
സ്വപ്നങ്ങൾക്കപ്പുറത്തു നിന്ന്
ഒരാൾ ചൂണ്ടിയത് സ്വർഗ്ഗ കവാടം!
നടന്നു തളർന്ന്
സ്വപ്നങ്ങൾക്കപ്പുറത്തെത്തിയപ്പോൾ
ശൂന്യത!.
ചൂഴ്ന്ന് നോക്കിയപ്പോൾ,
കണ്ണെത്താ ദൂരത്ത് വെറും മരുപ്പച്ച!
വേച്ചു വേച്ചു നടന്നു തളർന്നപ്പോൾ
കൈപ്പിടിയിൽ ഉണ്ടെന്നു കരുതിയ ആറടി മണ്ണൂം
വെട്ടിച്ചുരുക്കപ്പെട്ട്…!
ഇനി?
-------------------------------------------------
2)
ശുഭ്രവസ്ത്രധാരികൾ
ആധാരം കൊടുത്ത്
ഏക്കറു കാടു നൽകി
ഫോട്ടോയ്ക്ക് പോസു ചെയ്തു!
വളിച്ച ചിരിമാത്രം ബാക്കി!
കാട്ടാളനു കാടു വിറ്റ്,
അല്പ വസ്ത്രധാരികളായ
ആദിവാസികൾ തിരിഞ്ഞു നടന്നു!
വീണ്ടും ശുഭ്രവസ്ത്രധാരികൾ
കാണാത്ത കാടു കണ്ട്,
ഇല്ലാത്ത മലകയറി..…
ഇനി?
--------------------------------------------------
3)
സ്നേഹം കൂടിയപ്പോഴാകണം
ആത്മാർത്ഥത രംഗ നൃത്തമാടിയത്!
ആത്മവിശ്വാസമായിരിക്കണം,
ആത്മാർത്ഥതയ്ക്ക് താളം പിടിച്ചത്!

കുമിഞ്ഞു കൂടിയ കുറവുകൾ!
ക്ഷമ നശിപ്പിച്ച നിമിഷങ്ങൾ!
തിരുത്താനായി ചൂണ്ടിയ കുറ്റങ്ങൾ-
ക്കിടയ്ക്ക് പറന്നു വന്ന ശത്രുത!
ദുഷ്ടനെന്ന വിളികേട്ട് പരുങ്ങി,
സ്വാർത്ഥനെന്ന വിളികേട്ട് നടുങ്ങി,
ശിരസ്സു കുനിച്ച് തിരിച്ചു നടന്നു!
മനസ്സെന്നോട് പറഞ്ഞു
ഇനിയാർക്കും ഇനിയൊരിക്കലും
ഹൃദയം കൊടുത്ത്,
വെറും കൈ വീശി തിരികെ പോകരുത്!
ബധിരത!
വീണ്ടും ഹൃദയം കൊടുത്ത്,
ശൂന്യമായ കൈകളുമായ്
തിരിഞ്ഞു നോക്കി,
കൊത്തിനുറുക്കുന്ന ശബ്ദങ്ങൾ!
അസ്വസ്ഥമാക്കുന്ന അന്തരീക്ഷം!
നഷ്ടപ്പെട്ട ഹൃദയമോർത്ത്,
വിങ്ങിക്കൊണ്ട് തലചൊറിഞ്ഞു..
ഇനി..?
------------------

(ഇനിയൊന്നുമില്ല.. ലേശം കഞ്ഞിവെച്ചു കുടിച്ചെനിക്ക് കിടന്നുറങ്ങണം)

വെള്ളിയാഴ്‌ച, ജനുവരി 20, 2012

കാലാവസ്ഥ!

ഇപ്പോൾ പുറത്തു നല്ല ചൂടാണ്
അകത്തുള്ളവർക്ക് നല്ല കുളിരും!
നിർമ്മലമായ ഒരു അവസ്ഥയെ കുറിച്ചല്ല,
നിതാന്തമായ വ്യവസ്ഥയെ കുറിച്ചാണ് ഞാൻ പറയുന്നത്!

മണ്മറഞ്ഞെങ്കിലും കനൽക്കാറ്റായി ഇവിടെയെത്തിയത്
ചരിത്രങ്ങളെ കേൾപ്പിക്കാനാണ്,
മഹാരാജനെന്ന് വിളിക്കപ്പെട്ട നിമിഷങ്ങൾ!
ചക്രവർത്തിയെന്ന് അറിയപ്പെട്ട നിമിഷങ്ങൾ!

കാലഹരണപ്പെട്ട തത്വശാസ്ത്രങ്ങൾ,
ആർഭാടത്തിന്റെ നിമിഷങ്ങൾ
പ്രതിയോഗികളെ ഒതുക്കിയ ന്യായ പ്രമാണം!
പ്രജകളുടെ അസ്വാരസ്യം!
ധൂർത്തിന്റെ വിഹാര രംഗം!
മദ്യവും മദിരാക്ഷിയും!
അരമനകളിലെ അഴിഞ്ഞാട്ടങ്ങൾ!
കഥകളനവധി!

അന്നുമുണ്ടായിരുന്നു സ്തുതി പാഠകർ!
മരണക്കിടക്കയെ വരെ പാടി ഉറക്കിയവർ!

ചങ്കു കുത്തിപ്പിഴിഞ്ഞെടുത്ത
കൊതുകിന്റെ നെയ്യ്,
നികുതികളെന്ന് ഓമനിച്ചൊഴിച്ച്,
ചുട്ടെടുത്ത അപ്പങ്ങൾ ഭക്ഷിച്ച്
വീണ വായിച്ചു രസിച്ച്!,

അന്നായിരിക്കണം പ്രജകളുടെ ന്യായാസനങ്ങൾ
സിംഹാസനങ്ങളെ തള്ളിപ്പറഞ്ഞത്!
ഞാനീ പറയുന്നത് അവർക്കറിയുന്ന കുടിലതയേ കുറിച്ചല്ല!
അവരറിയാത്ത തകർച്ചയെ കുറിച്ചാണ്!

കാലചക്രമേ പറഞ്ഞു കൊടുക്കുക,
ഓർമ്മയില്ലാത്ത അവർക്ക്,
കാതോർത്തിരിക്കാൻ നേരമില്ലെങ്കിലും,
അവരെങ്ങിനെ അവരായെന്ന്!
ഞാനെങ്ങെനെ ഞാനായെന്നും!

പറഞ്ഞു കൊടുക്കുക
അവരെങ്ങിനെ സിംഹാസനങ്ങളിൽ
അവരോധിക്കപ്പെട്ടുവെന്ന്!
ആ സിംഹാസനങ്ങളിൽ അവർ കുലുങ്ങി ചിരിക്കുമ്പോൾ,
ഈ കുടീരത്തിൽ ഞാൻ സംതൃപ്തൻ!
പക്ഷെ കാലചക്രമുരുളുമ്പോൾ,
ഞാൻ ചെയ്തതു പോലെ,
വിഭ്രമിക്കരുത്!
കണ്ണു പൊത്തരുത്!
പശ്ചാത്തപിച്ചു വിതുമ്പാനിടയാകരുത്!

ഭ്രഷ്ടനാക്കപ്പെട്ടവന്റെ ജല്പനമെന്നവർ
പുച്ഛിക്കുമ്പോൾ,
പണ്ട് യാഥാർത്ഥ്യങ്ങളെ പുച്ഛിച്ച
ചിതലരിക്കാത്ത ഓർമ്മകൾ!

കാല ചക്രമേ അവർക്ക്
നേരിന്റെ യാത്ര കാട്ടിക്കൊടുക്കുക
ധർമ്മത്തിന്റെ വീഥികളും!
ഉണ്ടുറങ്ങി പിത്തമാകാതെ,
ഉണർന്നിരുന്നു പ്രജാക്ഷേമമറിയട്ടേ!

ബുധനാഴ്‌ച, ജനുവരി 18, 2012

ഒരു ചാറ്റിംഗ്!


ഞാൻ തന്റെ തന്തയാടായെന്ന് ഞാൻ
ഊവ്വോന്ന് അവൻ,
സുഖാണോന്ന് ഞാൻ
ഉവ്വെന്ന് അവൻ!
“തിരക്കായിരിക്കും അല്ലേന്ന്“
ഞാൻ തിരക്കി,

ഊവ്വെന്ന് അവൻ!
ഇപ്പോൾ അവന്റെ കടമ
അവൻ നിറവേറ്റിയിട്ടുണ്ടാവും!
വീണ്ടും ചാറ്റി
“പോവ്വാണ് ഞാൻ!“
“പോയ്ക്കോ“ എന്ന് അവൻ!
സുഖാണോന്ന് പോലും
ചോദിക്കാത്ത അവന്റെ തിരക്ക്!
സ്നേഹത്തിന്റെ ഒരു പോക്കേ!
പോറ്റി വളർത്തിയതോടെ
പിതാവിനോടുള്ള സ്നേഹം
പൊതിഞ്ഞു കെട്ടി
ചവറ്റു കൊട്ടയിലിട്ടിരിക്കണം!
ഇനി എന്റെ കടമ ഞാനെന്നു നിറവേറ്റും!
വഴി കാണാതെ നട്ടം തിരിഞ്ഞു!
അപ്പോഴും അവൻ ഓൺലൈനിലാണ്!
--------------------------------------------
(പുതിയ തലമുറയ്ക്കുള്ള സമർപ്പണം)

തിങ്കളാഴ്‌ച, ജനുവരി 16, 2012

കിനാവിന്റെ പാടങ്ങൾ!

ഇനിയുമുണ്ടോർമ്മിക്കാൻ
കണ്ണീർ പാടത്ത് കൂടുകൂട്ടി
കിനാവിന്റെ പക്ഷികൾ
പ്രതീക്ഷയുടെ മുട്ടയിട്ട കഥകൾ!

ഇനിയുമുണ്ടോർമ്മിക്കാൻ
ആട്ടിയകറ്റാനാകാതെ,
പാറിയകന്നപ്പോൾ,
മുട്ടകൾ പൊട്ടിച്ചു കുടിച്ച്
ഏമ്പക്കമിട്ട,
ചെന്നായ്ക്കളുടെ കഥകൾ!

എന്നിട്ടും കിനാപക്ഷികൾ
കൂടു കൂട്ടി, മുട്ടയിട്ടു,
വിരിഞ്ഞ കുഞ്ഞുങ്ങൾ
ചിറകു വിരിച്ചു!

ഇനിയും മുട്ടയിടുമെന്നോർത്തോ,
ഇറച്ചിയുടെ മണമോർത്തോ
ചിറി നക്കി കാത്തിരിക്കുന്ന ചെന്നായ്ക്കൾ!
ഒരു നേരത്തെ രസത്തിന്,
ഒരു മിനുട്ടിന്റെ സുഖത്തിന്,
അപരന്റെ ജീവിതം തിന്ന്
കൂർക്കം വലിച്ചുറങ്ങാൻ!

ശനിയാഴ്‌ച, ജനുവരി 14, 2012

നാദ സുതാ രസ ..!

നോം അതിരാവിലെ എഴുന്നേറ്റു. അതി രാവിലെ എഴുന്നേൽക്കുന്നത് തലയിൽ കുശ്മാണ്ഡം ഇല്ല്യാത്തോർക്ക് കുശ്മാണ്ഡം ഇണ്ടാവുംന്ന് ഒരു ശ്രുതി ഇണ്ടായി.. ഇന്നല്ല … നഗരങ്ങളും പട്ടണങ്ങളും ഇണ്ടാവുന്നതിനു മുന്നെ .. ഒരുപക്ഷെ ഈ ഭൂമി മലയാളം ഇണ്ടാവുന്നതിനും മുന്നേ ശത കോടി വർഷങ്ങൽക്കപ്പുറത്തു നിന്നും വന്ന ശ്രുതിയായിരിക്കണം അത്..എന്താ.. തർക്കോണ്ടോ?.. ശിവ.. ശിവ.. ഇന്നത്തെ ആളോള് അങ്ങിനെയാ.. എന്തു പറഞ്ഞാലും തർക്കിക്കും.. ചക്ക തിന്നോണ്ടിരിക്കുമ്പോ ചോദ്യം വരും ചക്കയാണോ ചക്കക്കുരുവാണോ അതല്ല പ്ലാവാണോ ആദ്യം ഇണ്ടായത്?...
ചോദ്യത്തിന്റെ ആവശ്യം ഇണ്ടോ അതൂം ഇല്ല്യ..തിന്നാൽ പോരെ..അതൂം പറ്റില്ല്യാ.. അഹന്ത.. തലക്കു പിടിച്ച പണ്ഡിത ഭാവം
ചക്കേനേയും ചക്കക്കുരുവിനേയും പോസ്റ്റ് മോർട്ടം ചെയ്തു കളെം! !
 ചോദിച്ചോനും അറീല, പറയുന്നോനും അറീല, കേട്ടോനും അറീല..!മലയാളികള് അങ്ങിനെയാണ്.. വല്യ പുള്ളികളാ.. എല്ലാറ്റിനേ കുറിച്ചും വല്യ വിവരമുള്ളോരാ.. എന്നാൽ ഒന്നിനെ കുറിച്ചും പൂർണ്ണമായി ഒന്നും അറീല.. അവിടന്നും ഇവിടന്നും കുറേശ്ശ കിട്ടിത് വിളമ്പും.. നോം ഉൾപ്പെടെ..! നമ്മെ പുറത്താക്കി വാതിലടച്ചു എന്ന് ആർക്കും തോന്നേണ്ട.. അതാ നോം അകത്തു വന്നത്..! പിന്നെ ഭരണിപ്പാട്ടും പാടി മിണ്ടാതെ ഉരിയാടാതെ നടക്കും.. കണ്ടാൽ മീശ വിരിക്കും മുണ്ടുടുത്തോൻ മുണ്ട് മാടിക്കെട്ടും.. അതവിടെ നിൽക്കട്ടേ!. ഇരിക്കുന്നങ്കിൽ ഇരിക്കട്ടേ.. കിടക്കുന്നെങ്കിൽ കിടക്കട്ടേ..!

നോം എഴുന്നേറ്റു അതിരാവിലെ അത്ര തന്നെ.. അതൊരു ശീലാ… കുശുമാണ്ഡങ്ങൾ എത്ര വിളയും എന്നറിയാമല്ലോ?

അപ്പോ നമ്മുടെ ശ്രവണപേടകത്തിന് അതി മനോഹരായ ഒരു ശബ്ദം പിടിച്ചെടുക്കാൻ അവസരം ഇണ്ടായി… അതിർത്തീന്നുള്ള അറ്റാക്കിനുള്ള അപകട സിഗ്നലല്ല..മറിച്ച് നോം ഇപ്പോൾ റൂമിലാണല്ലോ കിടപ്പ്.. തെളിച്ചു പറയാം അല്ലെങ്കിൽ പണ്ട് തെരുവിലാണെന്ന് നിനക്കുന്നോരും ഇണ്ടാവും…സംശയ ദ്രോഹികൾ..!..അതല്ല… നോം നമ്മുടെ ദേശം വിട്ട് കർമ്മത്തിന്റെ ആവശ്യാർത്ഥം തെണ്ടിത്തിരിഞ്ഞു ജോലിം ചെയ്തു പണോം വാങ്ങി റൂം ഷെയറു ചെയ്തു റെന്റും കൊടുത്തു നിൽക്കുകയാണല്ലോ എന്ന് സാരം.. റൂമിൽ രണ്ടു പേരുണ്ട്..ആ റൂമേറിയന്മാരിൽ ഒരുവന്റെതാണ് ആ ശബ്ദം!...നിത്യേന കേൾക്കണതാണ് പക്ഷെ നോം ചെവി കൊടുക്കാറില്ല.. അന്നു അതു സംഭവിച്ചു.. നോം ഒരു കീർത്തനം അതിനൊപ്പിച്ച് അങ്ങോട് പാടി…
“ നാദ സുതാ രസ … താഢനം ചെയ്യും നാഥാ…” (അങ്ങീനെ അല്ലാന്നുണ്ടോ?..)

അപ്പോ വന്ന ഒരു കീർത്തനം അങ്ങോട് പാടീന്നേ ഉള്ളൂ.. അതിൽ സാധനമുണ്ടോ ടെമ്പോ ഉണ്ടോ, ആമ്പുലൻസ് ഉണ്ടോന്ന് നോക്കാനൊന്നും നേരം ഇല്യാ..സമയോം സന്ദർഭോം വന്നാൽ  പാടണം.. നോം അദ്ദേഹത്തിന്റെ വീണാലാപനം കേട്ടൂന്ന് അദ്ദേഹം അറിയാൻ പാടില്ല്യ.. ന്നാലോ നോം അറിഞ്ഞൂന്ന് അദ്ദേഹം അറികേം വേണം.. അത്രേന്നേ.. ഒരു മഹാ പാതകം.. എന്നാലും വേണ്ടീല..! വഷളൻ!

അദ്ദേഹം തിരിഞ്ഞു കിടന്നു… ഈ ചെറുപ്പക്കാരൊക്കെ ഇങ്ങനെ ആയാലെങ്ങിനെയാ?..ഒരു നാണം വേണ്ടേ.. നാണം!
ഇതു പറയുമ്പോ ഇപ്പോ ഓർമ്മേൽ വരുന്ന ഒരു സംഭവം പറയാം!

അന്നായിരുന്നു ആ മഹാ സംഭവം നടന്നത്. കൃത്യമായി പറയുകാച്ചാൽ കൊല്ലവർഷം… ! കൊഴങ്ങീലോ…ഇതാപ്പോ നന്നായത് എന്ന് നിങ്ങൾ പറയും!..നമുക്കും അസ്സാരം തോന്നാതിരുന്നില്ല്യ.. അതിനാൽ പറയാം.. മലയാള ഭാഷയെ ആരും ഗൌനിക്കുന്നില്ല്യാ.. ഇങ്ങനെ പോയാൽ അത് നീരെറങ്ങാതെ ചത്തു പോവും ന്ന് നെലവിളിക്കും പലരും .. ന്നാലോ കൊല്ലവർഷം ഇത്രാം തീയ്യതി ഇത്രാം മാസം ഇത്രാം നാഴിക ന്നൊക്കെ പറഞ്ഞാൽ അങ്ങിനെയും സംഭവമുണ്ടോ എന്നോർത്ത് ഒട്ടു മിക്കവരും പൊട്ടൻ പുട്ടും കടലേം ഒരു പപ്പടോം വിഴുങ്ങ്യമാതിരി മിഴിച്ചു നിൽക്കും…!

സാരല്ല്യ എല്ലാം നമ്മ ആളുകൾ.. നമ്മ സഹോദരങ്ങൾ..! അതിനാൽ ആംഗലേയത്തിൽ പറയാം… ന്താ.. വിരോധം ണ്ടോ?... മെയ്മാസം 2, വർഷം 2002… നോം സീബീഐക്ക് തെളിവ് കൊടുക്ക്വയാണെന്നൊന്നും ധരിച്ചു വശാവേണ്ട.. ന്നാലും ഒരു ഭംഗിണ്ട് ച്ചാൽ ഇരിക്കട്ടേ.. കുറക്കെണ്ട.. അന്ന് നോം ജോലീം കഴിഞ്ഞു ഉലാത്തി ഉലാത്തി എത്തീത് ഒരു ഫ്രെണ്ടന്റെ അടുത്താണ്.

അവനിപ്പോ വല്യ നിലേലാണ്.. പണ്ട് നിന്റെയൊക്കെ ഭാഗ്യം…നിനക്കുള്ള പോലത്തെ ഒരു ജോലിയുണ്ടെങ്കിൽ സ്വർഗ്ഗം എന്നു പറയുമായിരുന്നു എന്ന് പറഞ്ഞോൻ ഇപ്പോ കണ്ടാൽ വല്യ ഗമേൽ നിൽക്കും നമ്മുടെ മുന്നേ.. കണ്ടാൽ മിണ്ടാൻ ഒരു അസ്കിത.!.. വാക്കുകൾക്ക് ഒരു കനം കൂടിയിരിക്കുന്നു..അവൻ പറയുന്ന ഓരോ അക്ഷരത്തിനും ടൺ കണക്കിനു ഭാരം പോലെ..!..നോം ശ്രദ്ധിക്കാറില്ല.. അന്നു പന്ത്രണ്ടു മണിക്കൂറോളം തെരുവിലൂടെ മുഷിഞ്ഞ വേഷത്തിൽ പണിം തൊരയും കഴിഞ്ഞു നിൽക്കുന്നോൻ ഇന്ന് നമ്മേ.. ടേയ് തനിക്ക് സുഖാണോ?.. ന്ന് പറഞ്ഞ് ഒരു വളിച്ച ചിരി ചിരിക്കും… അന്ന് കമ്പ്യൂട്ടറു കാണാത്തോൻ ഒരീസം ലാപ്പ് ടോപ്പിന്റെ മുകളിൽ താളം പിടിച്ച് നമ്മെ നോക്കി അശുവാക്കി..അദ്ദേഹം കാണും മുന്നേ നോം ഇതൊക്കെ  കണ്ടു എന്നത് സൌകര്യപൂർവ്വം മറന്നു പരിഹസിക്കും… അതാ സ്വഭാവം...അന്നു അവൻ മുഷിഞ്ഞ വേഷത്തിൽ തെരുവിലൂടെ നടക്കുമ്പോൾ നമുക്ക് വന്ന വിഷമത്താൽ നോം ചിരിക്കാത്തത് ഇന്നും അതേ പടിയാക്കുന്ന ഒരു സംഭവം!.. കലി കാലം!

ആ ഫ്രണ്ടെനെ കുറിച്ചാണ് ഇപ്പോ ഓർമ്മിച്ചത്..!.. അന്ന് അത്രയ്ക്ക് പണമില്ലാത്തതു കൊണ്ട് അവന് ഗമ കുറവായിരുന്നു..
ബഡായി കമ്മിയായിരുന്നു..നോം അവിടെയെത്തി അവന്റെ റൂമിൽ ഇരിക്കയാണ്.. അപ്പോൾ അവിടെ മൂന്ന് പേരുണ്ട്….ആയിക്കോട്ടെ..നമ്മൾക്ക് പുളു അടിക്ക്യാനും അതു കേൾക്കാനും ഒരു സദസ്സുള്ളത് നല്ലതല്ലേ.. അങ്ങിനെ പുളു അടിച്ചു കൊണ്ടിരിക്കുമ്പോൾ..

അദ്ദേഹം പെട്ടെന്ന് ഓടി വന്ന് പറഞ്ഞു …”വേണോ?“
“വേണ്ട“…എന്ന് നോം….നോം കരുതി ചായയോ പലഹാരമോ ആയിരിക്കും എന്ന്.
..അങ്ങിനെ പറയരുത്..ഇത്രേടം വരെ വന്നിട്ട്..
..നോം പറഞ്ഞു.. നോം ചായേം കടീം വിഴുങ്ങീട്ടാ വന്നത്.. എനിക്കു വേണ്ട..
.. അങ്ങിനെ പഞ്ഞാലെങ്ങിനെയാ?...കൊണ്ടു വന്നിട്ട്..
അവന്റെ കൈയ്യിൽ ഒന്നും ഇല്യാ.. കിച്ചണിലാവും ഒക്കെ .. നോം കരുതി..
"വേണ്ട ഇവർക്കു കൊടുത്തോളൂ…"
അവൻ ഓരോ ആളോടും ചോദിച്ചു.. പിന്നെ പറഞ്ഞു എല്ലാവരും വേണ്ടെന്ന് പറഞ്ഞാലെങ്ങിനെയാ.. “ഇതാ പിടിച്ചോ..!“
അപ്പോഴാ എനിക്കു സംഭവം പിടികിട്ടിയത്!
ഒന്നു കൂടെ… , ഒന്നു കൂടെ..
അവൻ എല്ലാവർക്കും കൊടുക്കാനുള്ള പരിശ്രമത്തിലാണ്..
അവിടെ നാദ ബ്രഹ്മലയം!.. അതാ അവൻ വല്യ കാര്യമായി നമുക്ക് തന്നത്!നാണോം മാനോം ഇല്ല്യാത്ത ഒരു കണ്ട്രീ!
നമുക്ക് കലി വന്നു..എന്താടാ ഇത്?
"തനിക്ക് മനസ്സിലായില്ലേ.."
എല്ലാവരും ചിരിക്കുന്നു..
അവൻ പറഞ്ഞു" ഗ്യാസാ.. ഗ്യാസ്!"

തന്റെ പ്രസവിക്കാൻ ആയ പോലുള്ള തണ്ണിമത്തൻ വയറുകാട്ടി.. വയറുന്തി പിടിച്ച് അവൻ അതിനെ മൊത്തത്തിൽ ഉഴിഞ്ഞു…. അങ്ങിനെയാ നോം അവന്റെ വയറു കാണാൻ ഇടയായത്..
ഇവനെ കാണാനാണല്ലോ ശിവനേ നോം ഇവിടെയെത്തിയത്.. ഇവന്റെ വയറു കാണാനല്ലല്ലോ?..നോം വിവശനായി.
എപ്പോ ഡെയിറ്റ് പറഞ്ഞു ഡോക്ടർ എന്ന് നമ്മുടെ കൂട്ടത്തിലുള്ള ഒരുവൻ ചോദിച്ചു!
അവൻ പിന്നേം തുടങ്ങി.. നാശക്കാരൻ..!.. പക്ഷെ ഇത്തവണ വിട്ടത് ഏമ്പക്കമാണ്..!
നോം പറഞ്ഞു “ …അത്രെയ്ക്ക് ഗ്യാസുണ്ടെങ്കിൽ സിലിണ്ടറിൽ നിറച്ച് ഫ്ലാറ്റുകൾ മൊത്തം വിറ്റു നടന്നൂടേടോ തനിക്ക്!.. ഏഭ്യൻ!“

അവൻ ചിരിച്ചു.. നോം പിന്നെ അവന്റെ റ്റ്യൂൺ കേൾക്കാനൊന്നും അവിടെ നിന്നില്ല....മുകളിലോട്ടും താഴോട്ടും സംഗീതം ഇട്ട് രസിക്ക്യാ.. സംഗീത ശിരോമണീയായ പുണ്യാശ്രമി!..ആസ്വാദകർക്കൊക്കെ വെറുതെ ഒരൂ പൈസേം കൊടുക്കാതെ കേൾപ്പിക്ക്യാൻ ഒരൂ മടിയും ഇല്ല്യാ..ആ ഭാഗവതർക്ക്!നോം  എന്തിനാ വെറുതെ നേരം കളയുന്നത്..! സംഗീത സംവിധാനമല്ലല്ലോ നമുക്ക് പണി!.ആസ്വാദനവും അല്ല!... നോം അവിടുന്ന് മെല്ലെ എഴുന്നേറ്റു വേഗം നമ്മുടെ റൂം ലക്ഷ്യമാക്കി നടന്നു..!
ആസ്വാദകർ അവിടെ ചടഞ്ഞു കൂടി ഇരിക്ക്യാ..”
ഇതൊക്കെ പറയാൻ നമുക്കൊരു നാണോം ഇല്യാ.. വായിക്കുന്നവർക്കല്ലേ നാണം ഇണ്ടാവേണ്ടത്?.. ഇല്ല്യോ… ച്ചാൽ നാണം വേണ്ട..! ഗ്യാസാ അവന്.. വയറ്റിൽ ഗ്യാസിന്റെ പ്രോബ്ലാ ആ മഹാന്.. എന്നാലും ആളുകൾക്കിട്ട് പണികൊടുക്കണോ?.. കക്കൂസിനിട്ട് പണി കൊടുത്താൽ പോരെന്നൊരു ശങ്ക!.. പ്രഭാതത്തിലും പ്രദോഷത്തിലും ഇതൊക്കെ കേൾക്കാൻ എന്തു പാതകമാ നോം ചെയ്തത് .. ന്റെ ദൈവമേ!….നമ്മോട് യോജിക്ക്യാൻ ഇപ്പോ വിരോധം ഇണ്ടോ?