പേജുകള്‍‌

ശനിയാഴ്‌ച, ജൂൺ 06, 2015

കാഴ്ചയ്ക്കുമപ്പുറം

ഇനിയുമേറെയുണ്ടീപാത താണ്ടുവാൻ,
കരളിലുൾക്കൊണ്ട സ്മൃതികൾ പുതുക്കുവാൻ,
ഇനിയുമേറെയുണ്ടജ്ഞാതമാമൊരു,
പൊൻ കിരണത്തെ കൺപാർത്തു നിൽക്കുവോർ,
ചെറുതുരുത്തിനായുണ്മ പേറുന്നവർ,
കരളുരുകി തപിച്ചൊന്ന് നില്പവർ,
ഗതിയതില്ലാതുഴലും കുരുക്കതിൽ,
ഗതിയെ തേടി കുരുങ്ങിക്കിടപ്പവർ.
മിത്രമായി വന്നു നാട്യങ്ങളാടിയോർ,
ശത്രുവായി  മാറി ദംശിച്ചു പോയവർ,
സ്മൃതികളിൽ പോലുമഞ്ജനം ചാർത്തുവോർ,
സഹജരായി വന്നു കരളു നുറുക്കുവോർ,
മനസ്സു പോലും ചുട്ടു കഴിക്കുവോർ.
ശിരസ്സിലേറി കൊഞ്ഞനം കുത്തുവോർ. 

സ്നേഹമാകുന്ന വിത്തൊന്നെറിയുവാൻ
മരുതനിലമായി ഹൃത്തിനെ മാറ്റിയോർ,
തണലു കൊണ്ടിട്ടു വെടി പറഞ്ഞീടുവോർ,
മതിവരാതെ  പരിഹസിച്ചീടുവോർ,
അതിനെ മെല്ലെ കടന്നു പോകുമ്പോഴോ,
ശിരസ്സിലഗ്നി പടർന്നു പിടിച്ചവർ,
ഒരു തുടം വെള്ളം കോരിയൊഴിക്കുവാൻ,
കണ്ണിലുയരുന്ന ഉറവ പോരാത്തവർ,
ജടിതിയിലൊന്നു പോയി മറയുമ്പോഴും,
വിട തരാതെ പിറകെയാ ചിന്തകൾ.

തിളച്ചു വെമ്പും മണൽക്കാടിനിപ്പുറം
ചെറുതുരുത്തിന്റെ ആശ്വാസം തേടവേ,
ചെറിയ കുട്ടിയെ തീറ്റുമതുപോലെ,
പൊടി കുഴച്ചങ്ങരുളയുരുട്ടിയ,
പെരിയ കാറ്റെന്നെ തീറ്റുവാനായുന്നു,.
കടലപോലെ വറുത്തൊന്നു കോരുവാൻ,
സൂര്യനുച്ചിയിൽ തവിയുമായി നിൽക്കവെ,
മനസ്സിനുൾക്കാമ്പു ചുട്ടു പഴുക്കുമ്പോൾ,
വിശന്നുണർന്ന കരളിൻ നിലവിളി.
പരിഭവത്തിൻ കറികൾ കുഴച്ചെന്റെ-
 ജന്മനാട്ടിന്റെ കുശലങ്ങൾ തിന്നു ഞാൻ,
ദാഹ ചിന്തകളേറുന്ന നേരമെൻ,
സ്വപ്നമൊന്ന് തുറന്നു സേവിച്ചു ഞാൻ.
ചെറുതുരുത്തീ മണൽക്കാടു ചുറ്റിലും,
ജലധിയെന്നെ പരിഹസിച്ചാർക്കുന്നു,
അട്ടഹാസം മുഴക്കും തിരകളിൽ,
എൻ ചെറു തോണിയാടിയുലയണം,
എൻ കരുത്തുള്ള കൈകൾ തുഴയണം,
എൻ മനസ്സിൽ കരുത്തു പകരണം,
നിത്യ സ്വപ്നമാമെൻ മല നാട്ടിന്റെ,
ഹൃദയ ചിപ്പിയിൽ ചുരുണ്ടൊന്നു കൂടണം,
ആർത്തലച്ചു വിഴുങ്ങുവാനായുന്ന
തിരകളെ നീളെ കീറിയെറിയുവാൻ,
എൻ മല നാട്ടിൻ സ്മരണ പറയുന്നു,
എൻ കരുത്തിലോ വീര്യം പകരുന്നു.  
നിറയും ചിന്താഭസ്മ കലശവുമായെന്റെ,
അഗ്നിയനന്തമാം താണ്ഡവമാടുമ്പോൾ,
ഒരു ഫിനിക്സു പക്ഷിയായെന്മനം,
നിറപ്പകിട്ടാർന്ന ചിറകുവിരിച്ചിടും.

( സതീശൻ പയ്യന്നൂർ)

വ്യാഴാഴ്‌ച, മേയ് 14, 2015

ദർശിക്കുന്നത്



ചിരവി ചിരവി ചിരട്ടയോടടുക്കുമ്പോൾ,
പറയും ,
ഇനി അടുപ്പിലിട്ടേക്ക്.
അഗ്നിയിലമരുമ്പോഴും,
തെളിഞ്ഞു കത്തി,
ചൂടു പകർന്ന്..
തിളപ്പിച്ച്
പാചകത്തിനു  രുചി പകർത്തി,
ജീവിതത്തിനു നിറം വരുത്തി,
ഒരു പിടി ചാരം,
ചിരവി തീരുന്ന ജീവിതങ്ങളുടെ,
കഥ മെനയും,
ചരിത്രങ്ങളുടെ ചുവരുകളിൽ
നിറം പിടിപ്പിക്കുന്നതോ,
കാലങ്ങളുടെ ചവറ്റു കൊട്ടയിൽ
അറിയപ്പെടാതെ ചുരുണ്ടുറങ്ങുന്നതോ,
ആയ കഥകൾ,
കേൾക്കാനാളില്ലാത്തതും,
പറയാനാളില്ലാത്തതുമായ കഥകൾ.

ശനിയാഴ്‌ച, ഏപ്രിൽ 04, 2015

ജീവിക്കാൻ പഠിച്ചവർ..

ജീവിക്കാൻ പഠിച്ചവർ..
=====================
ഗുരുവിനെ ഒറ്റിയവരും,
ഒറ്റുമ്പോൾ മുങ്ങിയവരും
നല്ല ശിഷ്യരായി മടങ്ങി വന്നപ്പോൾ,
പന്ത്രണ്ടു പേരുണ്ടായിരുന്നിരിക്കണം,
ഇനിയിപ്പോൾ കൂടുതൽ പേർ തലനൂഴ്ത്തി
കടന്നു കൂടിയിട്ടുണ്ടാവുമോ?..
പിന്നെയവർ സാമ്രാജ്യം പടുത്തു,
ചക്രവർത്തികളായി,
സുഖലോലുപരായി,
സ്നേഹത്തെ ഉപദേശിച്ചു,
മറ്റുള്ളവരെ പാപത്തിൽ നിന്ന്
മോചിപ്പിക്കുന്നവരായി,
കുറിപ്പ് വാങ്ങി വായിച്ച്,
വാഴ്ത്തപ്പെട്ടവരായി
പ്രഖ്യാപിക്കുന്നവരായി,
അയാളുടെ പേരിൽ തന്നെ..
അപ്പോഴും ആ വലീയ മനുഷ്യൻ
കുരിശിൽ കിടന്ന് പിടഞ്ഞ്
പറഞ്ഞു കാണണം,
“ശിഷ്യരേ..
കഴിവുള്ള പുണ്യാത്മാക്കളേ,
വീണ്ടും നിങ്ങളെന്നെ
തോല്പിച്ചു..
വിദ്യയിൽ മാത്രമല്ല
ജീവിതത്തിലും !“

ചൊവ്വാഴ്ച, മാർച്ച് 24, 2015

ഗ്ലാസ്സ്

ഗ്ലാസ്സ്
--------
ഏകനായെന്നുമനേകർക്കിടയിലെ,
പാന പാത്രം പോലെയൊന്നായിരുന്നു ഞാൻ,
മധുവൊന്നൊഴിച്ചു കുടിച്ചൊന്നുടച്ചിടും,
സുരപാനകർക്കിടയിലുണ്മയാണെന്നും ഞാൻ,
ലഹരിയൊഴിഞ്ഞു പോം നേരത്തിലെന്നുമെൻ,
ചിതറുന്ന ചിത്രമാണവരേകും നന്ദികൾ.
ഝടിതിയിൽ വീണുടയുമെന്നോ മനസ്സുകൾ,
പരദേശവാസികൾക്കുണ്ടോ വികാരം!
പരിഹാസമെത്രയും കോരിയൊഴിക്കുന്ന,
നേരം കുളിരുകൾ കൊണ്ടിരിക്കുന്നപോൽ,
ഒരു ദിനം വീണ്ടും നടിച്ചൊന്നു തീർക്കും,
പ്രതിമാസ തുട്ടിന്റെ ലഹരി നുരയുവാൻ.
നുരയും ലഹരികൾ നുണയുവാനാകാതെ,
നിറഞ്ഞൊന്നിരിക്കുന്ന പാത്രമാണെന്നും,
ഏതോ വിദൂരതയിൽ മനസ്സിനെ മേയ്ക്കും,
ദേഹിയായി വാഴും പരദേശവാസി.
-----------------------

വെള്ളിയാഴ്‌ച, മാർച്ച് 20, 2015

ചിലവ..



 വാറ്റ്!
=========
വിചിത്രം തന്നെ ലോകം,
ചരിത്രം തന്നെത്താനെ മരിച്ചു പോകും കാലം,
ചരിത്രസ്മാരകങ്ങൾ പോലും
നിലം മുത്തും കാലം..!
വിശുദ്ധ സ്നേഹം പോലും,
വിളച്ചിലെടുക്കുമ്പോൾ,
ഉരുകും കരളിൽ നിന്നെടുത്തു,
ഊറ്റിയ രക്തം, 
മനസ്സിൻ പാത്രത്തിലായീളക്കി
നന്നായൊന്ന്,
ചിന്തകൾ കത്തിച്ചൊന്ന്,
തീളച്ചു  കുറുകുമ്പോൾ,
ഒടുക്കം വാറ്റു പോലെന്റെ
കൺ തടം പകർന്നൊന്നു 
കൊടുത്തു പാന പാത്രത്തിൽ,
ചടഞ്ഞങ്ങിരുന്നൊന്നു,
നിറഞ്ഞു നുകരുവാൻ..!
 ===================
അറിയേണ്ടവ
------------------
ആത്മാർത്ഥത ഏറിയെന്നാകിൽ
അടിയുടെ ആഘാതവും എണ്ണവും കൂടും,
ആത്മാർത്ഥത കരിച്ചു കളഞ്ഞാലോ,
തലോടലിന്റെ എണ്ണവും!
 ----------------
മാറ്റമില്ല്ലാത്തവർ..
====== 

മുതലാളികളെന്നും ഷാജഹാൻ തന്നെ,
ചക്രത്തിനു ചക്രശ്വാസം വലിക്കുന്നവരുടെ
ചക്രവർത്തി,
അന്ന്...
ശില്പികളുടെ കൈയ്യും കഴുത്തും വെട്ടും,
വഞ്ചകർക്കോ പദവിയും പണക്കിഴിയും!
ഇന്ന്..
ശില്പികളുടെ കൈയ്യും കണ്ണും വായും കെട്ടും
നിന്ദ്യർക്കും കള്ളന്മാർക്കും
പദവിയും ഖജാനയുടെ താക്കോലും!
===========

ഞായറാഴ്‌ച, മാർച്ച് 08, 2015

നോക്കൂ ചുറ്റിലും.......

നോക്കൂ ചുറ്റിലും.......
======================
അറിഞ്ഞും അറിയാതെയും
ശ്വസിച്ചപ്പോൾ തുമ്മി..

തുമ്മി തുമ്മിയിരുന്നപ്പോൾ
ചിന്തകളുടെ രാസ്നാദി
പൊടിയെടുത്ത്,
തലയിലിട്ടൊന്ന് തിരുമി
മൌനിയായി,
അല്ലെങ്കിലെന്റെ മൂക്കിപ്പോൾ
തെറിച്ചു പോയേനേ!

ചുമച്ച് ചുമച്ചിരുന്നപ്പോൾ
മനസ്സിട്ടു തിളപ്പിച്ച മിഴിനീർ
കാപ്പി കുടിച്ചു,
അല്ലെങ്കിലെന്റെ
തൊണ്ടയടഞ്ഞു പോയേനേ..!

പിന്നെ പുറം കാഴ്ചകളിലേക്ക് നോക്കി
ആരെയോ കാത്തിട്ടൊരമ്മ
പുഴക്കടവിൽ നിൽക്കുന്നുണ്ട്
മീനിനെ നോക്കിയാവും
അല്ലെങ്കിൽ മീൻ കാരനെ,
അല്ലെങ്കിൽ കടവുകാരനെയാവുമോ?
ആവില്ല....
ജീവിതത്തിന്റെ പുഴ
കടക്കാനായിരിക്കില്ല...
കണ്ണിലൊരു പുഴയൊഴുകുമ്പോൾ....!

ആരെയോ കാത്തിരുന്ന്
ക്ഷമ നശിച്ച മറ്റൊരച്ഛൻ
കാറെടുത്ത് പോകുന്നുണ്ട്,
മൊബൈലു തല്ലി പൊളിക്കുന്നുണ്ട്..
വിരുന്നുകാരെയാവുമോ?
ആവില്ല...
എങ്കിൽ തലങ്ങും വിലങ്ങും
ഭൂമിയളന്നളന്ന് നടന്ന്,
മുഖത്ത്പരിഭ്രാന്തി വാരി പൂശി
കാറിൽ ചാടിക്കയറി
ഓടിച്ചു പോകില്ലല്ലോ?

വെള്ളിയാഴ്‌ച, മാർച്ച് 06, 2015

ആഗ്രഹം



പഞ്ചഭൂതങ്ങൾ തൻ കാൽപ്പാടു പറ്റിയ
പഴയൊരു ഓർമ്മതൻ ചെപ്പു കുലുങ്ങവെ,
അറിയാതെ ഞാനെത്തും വിദ്യ പകർന്നൊരു,
ആലയത്തിന്റെ ആരവക്കൂട്ടത്തിൽ,
വെറുതെ ഞാൻ നട്ടൂ ആത്മവിശ്വാസത്തിൻ
ചെടികളെ നിൻ മന ഉദ്ധ്യാന വീഥിയിൽ,
കളകളെന്നോതി നീ വേരറുക്കുംവരെ
അമ്രുതം പകർന്നു തഴച്ചു വളർത്തിഞാൻ.

ഞാനിന്നും  തേടിയതെന്റെ സതീർത്ഥ്യരെ,
പഴമകൾ പൂത്തൊരു പൂമര ചോട്ടിലായ്.
നീയോ തേടുന്നതിന്നും കുബേരരെ,
സമതല സാന്ത്വം പകർന്നങ്ങാടുവാൻ,
ആവില്ലെന്നോർത്തെന്നെ പണ്ടേയൊഴുക്കീ നീ,
എന്നോർത്തിടുമ്പോൾ വിഷണ്ണനായെൻ മനം
നട്ടു ചെടികളെ മറ്റൊരു വീഥിയിൽ.

ഒരു ചെറു നാമ്പെങ്കിലും കിളിർത്തെങ്കിലോ,
നിറയുമോരാശ്വാസ ഗീതമെന്നുള്ളത്തിൽ,
ചെടികളായി ഒരു മാത്ര ഇലനിറഞ്ഞെങ്കിലോ,
പുഷ്പപഥങ്ങളൊരുക്കിടുമെൻ മനം.
അതിലൊരു പുഷ്പം വിടർന്നങ്ങു നിന്നെങ്കിൽ
ഞാൻ പിടിച്ചൊന്നടക്കീയീ ഭൂതലം!

അല്ലെങ്കിലെൻ മന സന്ദാവം കാണുമ്പോൾ
ചുണ്ടുകൾ വെറുതെ പിറുപിറുത്തീടും,
ഓടിത്തളരുന്നെന്തിനൂ നീ വൃഥാ
നേതീ, നേതി എന്നല്ലേ ചൊല്ലുകൾ.

എങ്കിലും വിശ്വാസ തിരകളടിക്കവെ,
ഇന്നും വെറുതെ തിരിഞ്ഞൊന്നു നോക്കി,
പുസ്തക സഞ്ചി പിടിച്ചുണ്ടോ നിൽക്കുന്നു,
എന്നെ കാത്തിട്ടെന്നുടെ  പ്രീയരവർ!