പേജുകള്‍‌

ശനിയാഴ്‌ച, ജൂലൈ 31, 2010

കാക്കയുടെ ചിന്തകൾ ( 8)

യാത്രയുടെ അവസാനം
=================
അന്ന് പണിയൊന്നും ഉണ്ടായിരുന്നില്ല..വെറുതെ ഓരോന്ന് ഓർത്ത്‌ നഗരത്തിന്റെ ഹൃദയ ഭാഗത്തു കൂടെ നടന്നു..പോലീസ്‌ സ്റ്റേഷനു മുന്നിലെത്തി... അവിടെ ഒരാൾ മുഷ്ടി ചുരുട്ടി മാനത്തേക്ക്‌ എറിയുന്നു.. തീക്‌ഷണമായ കണ്ണുകൾ!... ആവേശത്തിന്റെ പരമോന്നതി..അയാളിലെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ആവേശം കെട്ടടങ്ങിയിട്ടില്ല... അതേ അയാളുടെ കൈയ്യിൽ ഒരു പതാകയും ഉണ്ട്‌... ഒരു പ്രതിമയാണത്‌.. സ്വാതന്ത്ര്യ സമരത്തിന്റെ ഓർമ്മ പുതുക്കുന്ന, ക്വിറ്റ്‌ ഇന്ത്യാ മൂവ്‌ മെന്റിന്റെ ചരിത്രമുറങ്ങുന്ന പ്രതിമ!..

ഒരു പാട്‌ നേരം നോക്കി നിന്നു.. പിന്നെ മെല്ലെ തൊട്ടടുത്ത കടയിൽ നിന്നും നാരങ്ങാ വെള്ളം കുടിച്ചു നേരെ മെല്ലെ നടന്നു..മഹാത്മാഗാന്ധി നട്ട മാവ്‌!.. കണ്ണിമയ്ക്കാതെ അതിനെ നോക്കി നിന്നു.. മഹാത്മാവിന്റെ കരങ്ങളാൽ നട്ട മാവ്‌!

മഹാത്മാവ്‌ എന്റെ സിരകളിൽ നിറയുന്നുവോ?.. അതോ വെറും തോന്നലോ?... അല്ല തോന്നലല്ല സത്യമാണ്‌.. എന്നിൽ മഹാത്മാഗാന്ധി നിറയുകയാണ്‌.. മെല്ലെ മാവിന്റെ ഓരത്തേക്ക്‌ നടന്നു.. മാവിനെ തഴുകി...അതെ മനസ്സു തുറക്കണം.. അത്രെയെങ്കിലും ചെയ്തില്ലെങ്കിൽ ഞാനെന്തിനു ജീവിക്കണം... ഞാൻ വിളിച്ചു കൂവി..."... അല്ലയോ തീവ്രവാദത്തിലേക്ക്‌ മനസ്സു പറിച്ചു നടുന്ന ഹിന്ദുക്കളെ, മുസ്ലീമുകളെ, കൃസ്ത്യാനികളെ....ഇത്‌ മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത ഇന്ത്യയാണ്‌.. സമാധാന പ്രീയരായ ഹിന്ദുക്കളുടെ, മുസ്ലീമുകളുടെ, കൃസ്ത്യാനികളുടെ ഭാരതം!.....അതിൽ വിഷം കലർത്താനാണ്‌ നിങ്ങളുടെ ഭാവമെങ്കിൽ ക്വിറ്റ്‌ ഇന്ത്യാ...!.. നിങ്ങൾക്ക്‌ പരസ്പരം യുദ്ധം നടത്തണമെങ്കിൽ ഭാരതത്തിൽ, മഹാത്മാഗാന്ധിയുടെ നെഞ്ചിൽ ചവുട്ടി വേണ്ട!...ഉടൻ ഇവിടം വിട്ടു കൊള്ളണം..!" ആവേശത്താൽ ഞാൻ തുടർന്നു

ആളുകൾ കൂടുകയാണ്‌..

ആരോ എന്റെ നേർക്ക്‌ അടുത്തു വരികയാണ്‌..അതേ അവൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റടുത്ത്‌ ട്യൂഷനായി വന്ന കുട്ടി സമീർ!.. വളർന്നു മിടുക്കനായിരിക്കുന്നു.. വല്യ ആളായിരിക്കുന്നു. എങ്കിലും തിരിച്ചറിഞ്ഞു.. ഒപ്പം ട്യൂഷനു വന്ന ജോർജ്ജും, രമേഷും!

"സമീർ എന്നെ എന്തായീ കാട്ടണത്‌!"- അവന്റെ കത്രിക പൂട്ടിൽ കുതറി ഞാൻ ചോദിച്ചു.

"മിണ്ടരുത്‌!" അവൻ ആംഗ്യം കാട്ടി..ഒച്ചയെടുത്തപ്പോൾ എന്റെ വായ പൊത്തി പിടിച്ചു..

"പിടിയെടാ ജോർജ്ജേ, രമേഷേ..അവർ മൂന്നു പേരും എന്നെ പിടിച്ചു റിക്ഷയിൽ കയറ്റി എന്റെ വീട്ടിലെത്തിച്ചു...

എനിക്കൊന്നും മനസ്സിലായില്ല!..

"...ചേച്ചി..ക്ഷമിക്കണം... കള്ളുകുടിച്ചാൽ വയറ്റിൽ കിടക്കണം..!.. തൊള്ള തുറന്നു കാറി വിളിക്കുകയാ... ഞങ്ങളെത്തിയില്ലായിരുന്നെങ്കിൽ!!.. ഞങ്ങൾക്ക്‌ ഞങ്ങളുടെ മാഷുടെ ജീവൻ രക്ഷിക്കണം... . അതാ.. പിടിച്ചു കെട്ടി കൊണ്ടു വന്നത്‌!.. ചേച്ചി .... ഇനി മാഷേ പുറത്തു വിടരുത്‌!"- മൂവരും എന്തൊക്കെയോ എന്റെ ഭാര്യയോട്‌ വിവരിച്ചു..അവർ പോയി..

എന്റെ പ്രീയതമ എന്നെ മണത്തു നോക്കി.. എന്റെ നെഞ്ചിൽ ചാഞ്ഞു കൊണ്ട്‌ പറഞ്ഞു.." എനിക്ക്‌ നിങ്ങളെ വേണം!..ഇനി എങ്ങും പോകില്ലെന്ന് സത്യം ചെയ്യ്‌!.. " അവൾ കരയുന്നുണ്ടായിരുന്നു...

"ഞാൻ കള്ളു കുടിച്ചെന്നോ?...ഇന്നേവരെ കള്ളുകുടിക്കാത്ത ഞാൻ!.. ആകെ കുടിച്ചത്‌ നാരങ്ങാ വെള്ളമായിരുന്നു" എനിക്കപ്പൊഴും ഒന്നും മനസ്സിലായിരുന്നില്ല.. എന്റെ സിരകളിൽ ഗാന്ധിയായിരുന്നു.. മഹാത്മാഗാന്ധി!!

മതിലിനു മുകളിൽ പറന്നിരുന്ന കാക്ക പറഞ്ഞു.." നിങ്ങൾ സ്വതന്ത്രനാണ്‌.. പക്ഷെ സ്വാതന്ത്യം നിങ്ങളുടേതല്ല!" പിന്നെ കാ .. കാ.. എന്ന് കാറി വിളിച്ച്‌ എങ്ങോട്ടേക്കോ പറന്നു പോയി!..

കാക്കയുടെ ചിന്തകൾ!--(7)

മദനി = മഹാത്മാവ്‌!
==============
"ഹോ വന്നുവോ? എന്താ ഇത്ര വൈകിയത്‌?.. "- അയാളുടെ ഭാര്യ.

"അത്‌ മദനിയെ അറസ്റ്റ്‌ ചെയ്യുന്നത്‌ തടയാൻ പോകേണ്ടി വന്നു.". മനുഷ്യാവകാശപ്രവർത്തകൻ.

അച്ഛാ മദനി ആരാ?- മകൻ.
ബാഗിൽ നിന്നും പുറത്തെടുത്ത പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടയിൽ മകന്റെ ചോദ്യം.!!.. " മോനേ മദനി മഹാത്മാവാണ്‌ .. കണ്ടിട്ടില്ലേ ടീ. വി. യിൽ.. അദ്ദേഹത്തിന്റെ സൗമ്യമായ ചിരി.. എന്തൊരു സൗമ്യമാണാ മുഖം!.. "- അയാളുടെ ഭാര്യ.

"...കണ്ടില്ലേടീ..ഞാനെന്തെങ്കിലും ചെയ്തിട്ടാണോ ..അദ്ദേഹം നമ്മളെ സ്നേഹിക്കുന്നത്‌? .....നീ പറഞ്ഞത്‌ സത്യമാ.. മഹാത്മാവാ അദ്ദേഹം.. മഹാത്മാവ്‌!- മനുഷ്യാവകാശപ്രവർത്തകൻ!

" .. അപ്പോൾ അദ്ദേഹം ജയിലിൽ പോയതോ?..അറസ്റ്റ്‌ ചെയ്യണം എന്നൊക്കെ ആളുകൾ പറയുന്നതോ?"- മകന്റെ ചോദ്യം.

"..മോനെ.. കുട്ടാ... മഹാത്മാ ഗാന്ധിയെ ബ്രിട്ടീഷുകാർ അറസ്റ്റ്‌ ചെയ്തിട്ടില്ലേ.. ജയിലിൽ കിടന്നിട്ടില്ലേ അദ്ദേഹം?.." - മനുഷ്യാവകാശപ്രവർത്തകൻ

"..മദനിയിൽ മദം ഉണ്ട്‌..മതവും ഉണ്ട്‌.. മഹാത്മാഗാന്ധിയിൽ മാഹാത്മ്യം മാത്രം... !!

പദങ്ങളുടെ അർത്ഥം തിരഞ്ഞ്‌ കുട്ടി !!

"...എന്തിനായിരിക്കും അദ്ദേഹത്തെ ചിലർ എതിർക്കുന്നത്‌? എന്തിനായിരിക്കും ചിലർ അനുകൂലിക്കുന്നത്‌?? " ഉത്തരം കിട്ടാതെ കുട്ടി!!

ചാനലിൽ എതിർത്തും അനുകൂലിച്ചും നേതാക്കന്മാരുടെ വിശദീകരണങ്ങൾ ചൂടു പിടിക്കുന്നു..മധ്യത്തിൽ നേതാക്കളോട്‌ ചോദ്യങ്ങൾ ചോദിച്ച്‌ ചോദിച്ച്‌ ഒച്ചയടച്ച്‌ വിയർക്കുന്ന പാവം വാർത്താ വായനക്കാരൻ!....പാവം ജനങ്ങളുടെ മനസ്സും ചുട്ടു പഴുക്കുന്നു.. ആരാണ്‌ ശരി?.. ഏതാണ്‌ ശരി??

മദനിയുടെ വിശദീകരണം ചാനലുകാർ ചൂടപ്പം പോലെപ്രക്ഷേപണം ചെയ്യുകയാണ്‌..".. പോലീസ്‌ അറസ്റ്റ്‌ ചെയ്യാൻ ശ്രമിക്കുമ്പോൾ എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ എന്തെങ്കിലും കടും കൈ പ്രവർത്തിച്ചാൽ ഞാൻ ഉത്തരവാദിയല്ല..!"

സമൂഹത്തോട്‌ ആത്മാർത്ഥതയുള്ള,പ്രതിബദ്ധതയുള്ള ഒരാളുടെ വിശദീകരണം.!!

കഴുത്തിൽ ഒട്ടകത്തിന്റെ കുടൽ മാല ചാർത്തിയപ്പോഴും സമാധാനപ്രീയനായി നിലകൊണ്ട മുഹമ്മദ്‌ നബിയെ തഴഞ്ഞ്‌ എവിടെയോ കടും കൈ പ്രയോഗത്തിന്‌ സ്നേഹവാന്മാരായ അനുയായികൾ ശ്രമിക്കുന്നുണ്ടോ?..

"ഇസ്ലാം സമാധാന മതമാണ്‌.." അടുത്ത മരക്കൊമ്പിലേക്ക്‌ പറന്നു ഒരു കാക്ക പറഞ്ഞു..

."..പക്ഷേ മദനി മഹാത്മാഗാന്ധിക്ക്‌ തുല്യനാണോ." . കലികാലം!!--മറ്റൊരു കാക്ക സംശയിച്ചു..

"ദൈവത്തിനല്ലാതെ മറ്റാർക്കറിയാം അദ്ദേഹം നിരപരാധിയോ അല്ലയോ എന്ന് !" കാ.. കാ.. കാ.. എന്ന് ബഹളം കൂട്ടി കാക്കകൾ പറഞ്ഞു .

". ഇന്നൊരു യുദ്ധം നടക്കും!!"

മരക്കൊമ്പിൽ സ്ഥാനം പിടിച്ച്‌ കാക്കകൾ ഓരോ അഭിപ്രായങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.

കാക്കയുടെ ചിന്തകൾ ( 9)

ഇരട്ടത്താപ്പ്‌!
---------------
കോട്ടും സൂട്ടുമിട്ട്‌ മെഴ്സിഡസ്‌ കാറിൽ കയറുമ്പോൾ എതിരെ വന്ന വംശമറ്റു കൊണ്ടിരിക്കുന്ന ക്ഷീണിച്ച കോണകക്കാരൻ ബീഹാറി കർഷകനെ പുച്ഛത്തോടും ദേഷ്യത്തോടും കൂടി നോക്കി അയാൾ പിറു പിറുത്തു..


"അശ്രീകരം!.. വരാൻ കണ്ട നേരം!...ഇന്നത്തെ മീറ്റിംഗിനു പോകുമ്പോൾ തന്നെ കണ്ട കണി!.ഇന്നത്തെ കാര്യം പോക്ക്‌ തന്നെ"-..കാർക്കിച്ച്‌ തുപ്പിക്കൊണ്ട്‌ അയാൾ കാറ്‌ വേഗത്തിൽ ഡ്രൈവ്‌ ചെയ്തു..

." ഇത്രയും രുചിയുള്ള ആഹാരം ഇതുവരെ എവിടെ നിന്നും കഴിച്ചിട്ടില്ല!.. വെരി വെരി ടേസ്റ്റീ ഫുഡ്‌!"

മീറ്റിംഗിനൊടുവിൽ സ്റ്റാർഹോട്ടലിലെ സുഗന്ധമൂറുന്ന ബിരിയാണി കഴിച്ചു ഹോട്ടലിലെ പുസ്തകതാളിൽ അയാൾ പ്രശംസയുടെ വചനങ്ങൾ എഴുതി കൊണ്ടിരിക്കവെ കോണകമുടുത്ത്‌ വയലേലകളിൽ വിളയിച്ചെടുത്ത ബിരിയാണിയരികൾ അയാളുടെ ആമാശയത്തിൽ ദഹനത്തിനായി മുറവിളി കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു.. അതൊരു കരച്ചിലായിരുന്നുവോ?..യാദാർത്ഥ്യമറിയിക്കാതെ ഒടുങ്ങുന്നതിന്റെ സങ്കടം!
 
അതിബുദ്ധിമാന്മാരുടെ ഇരട്ടത്താപ്പ്‌ കണ്ട്‌ കാക്ക കരഞ്ഞു വിളിച്ചു...
".കർഷകൻ മരിച്ചാൽ ബിരിയാണി മരിക്കുമോ?"

ബന്ധു വീട്‌ സന്ദർശനം!

ലീവിനു വന്നതായിരുന്നു അയാൾ!

ഒന്നാം മാസം മാരത്തോൺ ഓട്ടത്തിലായിരുന്നു... ശൂന്യമായ പോക്കറ്റ്‌!.. അതിലേറെ വറ്റി വരണ്ട പൊട്ടക്കുളം പോലെ ബാങ്ക്‌ അക്കൗണ്ട്‌!

" മോനേ ബന്ധു വീട്‌ സന്ദർശിക്കണം.. വെറുതെ ഒന്നവിടം വരെ പോയില്ലെങ്കിൽ അവരെന്തു വിചാരിക്കും"- അയാളുടെ അമ്മയുടെ ജ്ലപനം!

" ശരിയാണ്‌.. ഞാൻ പോകാം"- അയാൾ കുളിച്ചൊരുങ്ങി...

"..അവർക്ക്‌ എന്തെങ്കിലും കൊടുക്കണം...ട്ടോ...പിന്നെ പോകുമ്പോൾ എന്തെങ്കിലും ബേക്കറി സാധനങ്ങൾ വാങ്ങിച്ചോളൂ. ം.. മറക്കേണ്ട!."

പോകാൻ തുനിഞ്ഞ അയാളുടെ ചെവിയിൽ അമ്മ മന്ത്രിച്ചു

"...ഇപ്പോഴോ?.." സംശയം തീരാതെ അയാൾ..

" പിന്നെ എപ്പോഴാ... പിന്നീട്‌ കൊടുത്താൽ വിലയുണ്ടാവില്ല!" - അവരുടെ ഉത്തരം..

സംശയം നീങ്ങി.. പക്ഷെ... അയാൾ വിഷണ്ണനായിരുന്നു..മുഖം വിളറിയിരുന്നു...

എല്ലാം കേട്ട്‌ അയാളുടെ പെങ്ങൾ അടുത്തു വന്നു.. കയ്യിൽ ഊരിപ്പിടിച്ച സ്വർണ്ണ വള!

"..മോനേ.. ആരും അറിയേണ്ട..അമ്മ പോലും.. അമ്മ വ്യസനിക്കേണ്ട... ഇതു കൊണ്ട്‌ പോയി പണയം വെച്ചോളൂ.. ആരോടും പറയരുത്‌!.. നിന്റെ ഭാര്യയോടു പോലും..!.. പറഞ്ഞാൽ വിലയുണ്ടാവില്ല.. നിനക്ക്‌! "

അവരുടെ മുഖത്തേക്ക്‌ നോക്കാൻ അയാൾ അധൈര്യപ്പെട്ടു.. തന്നേക്കാൾ പരിതാപകരമായ ജീവിതം നയിക്കുന്നവൾ!.". ഛേ.. ഇത്രയും കഷ്ടപ്പെട്ടിട്ടും.. എന്താ ഞാനിങ്ങനെ..?" അയാളുടെ കണ്ണിൽ കണ്ണീർ പൊടിഞ്ഞു..

" അവിടേ നിന്നും വേഗം പോന്നോളൂ..ട്ടോ?"-

ആരും കാണാതെ അയാളുടെ കൈയ്യിൽ കൊടുത്ത്‌ അവർ ചിരിച്ചു..

പണം എണ്ണിക്കൊണ്ട്‌ ബാങ്കിൽ നിന്നിറങ്ങുമ്പോൾ അയാളുടെ ലക്ഷ്യം ബേക്കറിയായിരുന്നു..
സാധനങ്ങൾക്ക്‌ പൊള്ളുന്ന വില..!..എങ്കിലും വാങ്ങി..കുറഞ്ഞു പോകേണ്ട..കനത്തിൽ തന്നെയിരിക്കട്ടേ.. അതിനു കുറവു വേണ്ട!

ബസ്സിറങ്ങി.. മല മുകളിലേക്ക്‌ നടക്കുമ്പോൾ ആവേശമായിരുന്നു.. എവറസ്റ്റ്‌ കീഴടക്കുന്ന പ്രതീതി!.. പ്രകൃതി ഭംഗി ആസ്വദിച്ച്‌ മലയുടെ താഴ്‌വാരത്തുള്ള അവരുടെ വീട്‌ ലക്ഷ്യമാക്കി നീങ്ങി..

അയാളെ ഇത്ര കാലമായിട്ടും കാണാത്തതിലുള്ള പരിഭവം അവർ മറച്ചു വെച്ചില്ല.." എന്തു നല്ല ആൾക്കാർ! നേരത്തെ വരാത്തതിലുള്ള പരിഭവം മനസ്സിൽ വെച്ച്‌ അയാൾ പറഞ്ഞു "തിരക്കായി പോയി അതാ ഇവിടെ വരാൻ വൈകിയത്‌!.."

കുശലം പറഞ്ഞു പിരിയാറായി.

"പിന്നെ ഏതായാലും നിങ്ങളെ അങ്ങോട്ട്‌ കണ്ടില്ല... അതാ ഞാനിങ്ങോട്ട്‌ വന്നത്‌"
അവരുടെ പണിത്തിരക്ക്‌ പറച്ചിലിൽ കേട്ട്‌ അയാൾ പറഞ്ഞു.. "നിങ്ങൾ പറയുന്നത്‌ ശരിയാ.. ആർക്കും ഇപ്പോൾ സമയം ഇല്ല..സമയം പറ.. പറക്കുകയാ..അല്ലേ?"

പോക്കറ്റിൽ നിന്നും 500 രൂപാ നോട്ടെടുത്ത്‌ അവരുടെ കൈവെള്ളയിൽ വെച്ച്‌ അയാൾ യാത്ര പറഞ്ഞു... അവർ ആദ്യം വാങ്ങാൻ കൂട്ടാക്കിയില്ല..

 " പണം തന്ന് സഹായിക്കാൻ ഞാൻ നിസ്സഹായനാണ്‌.. ഇത്‌ വെറുതെ.. എന്റെ ഒരു സന്തോഷത്തിന്‌!... എന്റെ സ്നേഹത്തിന്‌!.."- അവരത്‌ വാങ്ങി..

അയാളുടെ മനസ്സ്‌ നിറഞ്ഞിരുന്നു.. ഹൃദയം വിങ്ങിയിരുന്നു.

.".ഒന്നുമാവില്ലെങ്കിലും സ്നേഹത്തോടെ ഇത്രയെങ്കിലും അവർക്ക്‌ കൊടുക്കാൻ എനിക്ക്‌ കഴിഞ്ഞെല്ലോ?"

യാത്ര പറഞ്ഞു അയാൾ സന്തോഷത്തോടെ മലയെ ലക്ഷ്യമാക്കി നീങ്ങി..മലയിൽ തട്ടി താഴ്‌വാരത്തിലെ ശബ്ദം പ്രതിധ്വനിച്ചു.

." എത്രയുണ്ട്‌?"

" വെറും അഞ്ഞൂറ്‌!"

" ഞാൻ പറഞ്ഞില്ലേ.. വാങ്ങേണ്ടാ എന്ന്.. നമ്മൾ ഇവിടെ പട്ടിണി കിടക്കുകയാണെന്നാ അവന്റെ യൊക്കെ വിചാരം!.. അവന്റെ കൈയ്യിൽ നിന്ന് ഒന്നും വീഴില്ല..എരണം കെട്ടവൻ!!"

" തൂ.. പണക്കാരനാത്രെ.. പണക്കാരൻ!.. അഞ്ഞൂറ്‌ ഉലുവ ഇന്നത്തെ കാലത്ത്‌ എന്തിനു മതി! .. നിങ്ങളെന്തിന്‌ ഇതവനോട്‌ വാങ്ങി?"

" പിശുക്കനാ അവൻ.. അറുത്ത കൈക്ക്‌ ഉപ്പ്‌ തേക്കാത്ത പിശുക്കൻ...എനിക്ക്‌ പണ്ടേ അറിയാം.. അതാ ഞാൻ അന്നേ പറഞ്ഞത്‌ ഇവിടെ വരികയാണെങ്കിൽ എന്തെങ്കിലും തന്നാലും വാങ്ങരുതെന്ന്!.. ഇതിന്‌.. നാണമില്ലല്ലോ?.. വേഗം വാങ്ങി വെച്ചിരിക്കുന്നു..!"!"

അവിടെ ചർച്ച നടക്കുകയാണ്‌..കുനിഞ്ഞശിരസ്സോടെ അയാൾ മല യുടെ ശിരസ്സു ചവിട്ടികൊണ്ട്‌ പറഞ്ഞു.." അല്ലയോ മലയേ മാപ്പ്‌!... നിന്റെ ശിരസ്സു ചവിട്ടി നിന്റെ ശാപം വാങ്ങാൻ ഇനി ഞാനിവിടെ വരില്ല... അയാളുടെ ഹൃദയത്തിനു ഭാരമായിരുന്നു.. മനസ്സിനു തളർച്ച ബാധിച്ചിരുന്നു.

തലയിൽ ചെറിയ ഒരു മൂളൽ!.. ട്രൈയിൻ ചൂളമടിച്ചിരുന്നു.. പോകണം.. വേഗം പോകണം.. ഇനിയും വൈകരുത്‌... മുംബൈയുടെ സ്നേഹ സ്പർശത്തിനേ ഇനി തന്നെ ആശ്വസിപ്പിക്കാനാവൂ..ലീവ്‌ വേഗം തീർത്ത്‌ മുംബൈയിലെ ഫാക്ടറിയിലെ ജോലിക്കാരിൽ ഒരുവനായാൽ മാത്രമേ ഇനി തനിക്ക്‌ സാന്ത്വനം കിട്ടൂ.. അയാൾ വേഗം നടന്നു..

വ്യാഴാഴ്‌ച, ജൂലൈ 29, 2010

ഒരു ഭ്രാന്തന്റെ രക്ഷപ്പെടൽ!

അയാൾ ശാന്തനായിരുന്നു.. ആരേയും എതിർക്കാത്ത പ്രകൃതം!

"നേരെ നടക്കുക " - നേരെ നടക്കുകയായിരുന്ന അയാളെ വളഞ്ഞ വഴികാട്ടി തീവ്രപക്ഷക്കാർ..
ശരിയാണെന്ന് കരുതി അയാൾ ആ വഴി നടന്നു...

" വളഞ്ഞ്‌ നടക്കുകയാണ്‌ താങ്കൾ!..- ഇടത്തേക്ക്‌ വളച്ച്‌ ഇടത്തെ പക്ഷക്കാർ.
"ശരിയാണല്ലോ?.. അയാൾ ദിശമാറ്റി..

" താങ്കൾക്ക്‌ ഇടത്തേക്കൽപം ചെരിവുണ്ട്‌..ശ്രദ്ധിച്ചില്ലാ അല്ലേ!.. ഇങ്ങോട്ട്‌ ചെരിയണം.". വലത്തേക്ക്‌ വളച്ച്‌ അവരും.

"..ഊവ്വോ.." അയാൾ വലതു പക്ഷം ചേർന്നു നടന്നു.
...താങ്കൾ ഇടത്‌, താങ്കൾ വലത്‌, താങ്കൾ വളഞ്ഞ്‌!..

സഹികെട്ട്‌ ആരെക്കൊണ്ടും പറയിക്കാതെ അയാൾ വട്ടത്തിൽ നടന്നു..

അയാൾക്ക്‌ മനസ്സിലായി.. ഭൂമി ഉരുണ്ടതാണെന്ന് ഇങ്ങനെയായിരിക്കാം കണ്ടു പിടിച്ചത്‌!.

.കണ്ണീർ വാർത്ത്‌ അമ്മയരികെ..!

"എന്തിനാണ്‌ അമ്മ കരയുന്നത്‌?"ആരാണ്‌ എന്നെ ഇവിടെ കൊണ്ടു വന്നത്‌?"- അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു..

"ഇത്‌ ആശുപത്രിയാണ്‌...തന്നെ ആരോ പിടിച്ചു കെട്ടിയാണല്ലോ കൊണ്ടു വന്നത്‌! .അതേ.. ആരോ തന്നെ അടിച്ചിരുന്നു.. പിറകിലാണ്‌ അടിച്ചത്‌!.. എന്തിനാണ്‌ അടിച്ചത്‌? ആരാണവർ?. എന്താണവരുടെ ഉദ്ദേശം?".. അയാൾക്കൊന്നും ഓർത്തെടുക്കാൻ പറ്റിയില്ല!

അമ്മ ഡോക്ടറുടെ അടുക്കലേക്ക്‌ പോകുകയാണ്‌.. ഡോക്ടർ അമ്മയോട്‌ എന്തൊക്കെയോ പറയുന്നുണ്ട്‌..കുശലമല്ല.. തന്നെ കുറിച്ചാണ്‌ കുശുകുശുപ്പ്‌!.

തിരിച്ചു വരുന്ന അമ്മയുടെ കൈയ്യിൽ പൈസയുണ്ടോ?അതോ തനിക്ക്‌ തോന്നിയതാവുമോ?
..എവിടുന്ന്..!!
പക്ഷേ.. ഡോക്ടരുടെ അടുത്തു പോയതിനു ശേഷം എണ്ണുന്നത്‌ കണ്ടുവല്ലോ?.. ഒരു പക്ഷെ അമ്മയുടെ വിഷമം കണ്ട്‌ ഡോക്ടർ!...പാവം ഡോക്ടർ! എല്ലാവരേയും സഹായിക്കും.. നല്ല പെരുമാറ്റം!"- അയാൾ മെല്ലെ പുഞ്ചിരിച്ചു..
മെല്ലെ തലയിൽ തടവി .. കണ്ണീർ വാർത്ത്‌ അയാളുടെ അമ്മ പോയി... നിരാശയായിരുന്നോ ആ മുഖത്ത്‌?..അതോ സങ്കടമോ?

അയാൾ തനിച്ചായപോലെ തോന്നി.. ജനലഴികളിലൂടെ പുറത്തേക്ക്‌ നോക്കി.. അകലെ സ്റ്റാർ ഹോട്ടൽ!..
അതിന്റെ അരണ്ട വെളിച്ചത്തിൽ അയാൾ കണ്ടു..

."... ഇടതുണ്ട്‌, വലതുണ്ട്‌, തീവ്രരുമുണ്ട്‌!.."

അതവരല്ലേ.. തന്നെ ഇടത്തോട്ട്‌ നടത്തിയവർ!

അതവരല്ലേ..തന്നെ വലത്തോട്ട്‌ നടത്തിയവർ!

അതെ അവർ തന്നെ- നേരെ നടക്കുകയായിരുന്ന തന്നെ വളഞ്ഞ വഴിയിലൂടെ നടത്തിയവർ!

അവർ മൂവരും ഒന്നാണല്ലോ?..

 രാത്രിയുടെ യാമങ്ങളിൽ ഇവർക്കെന്താണ്‌ പണി!.. അതും സ്റ്റാർ ഹോട്ടലിൽ!... അവരിലാരോ ഒരാളാണ്‌ തന്നെ ഇവിടം കൊണ്ട്‌ വന്നത്‌! ആരാണെന്ന് തിരിച്ചറിയാൻ പറ്റുന്നില്ല! പിന്നെയും സൂക്ഷിച്ച്‌ നോക്കി!.

ഒരേ പാത്രത്തിൽ നിന്നും ബിരിയാണി കഴിക്കുകയല്ലേ അവർ..!..ഒരു ഗ്ലാസ്സെടുത്ത്‌ അതിൽ ചുണ്ടു വെച്ച്‌ ഒരുവൻ കഴിക്കുന്നു.. മറ്റവൻ അത്‌ പിടിച്ചു വാങ്ങി അവനും ചുണ്ടു വെക്കുന്നു...
"ചീറ്റേർസ്‌!.
"...യൂ..ടൂ ബ്രൂട്ടസ്‌!.. "

"ബ്രൂട്ടസ്‌!.. ബ്രൂട്ടസ്‌!... ഗോഡെന്ന് പറയടാ.. പുതിയ യുഗത്തിലെ ദൈവം.. .. ബ്രൂട്ടസ്‌ ഗോഡ്‌!.കൊല്ലാനും കൊല്ലിക്കാനും അധികാരമുള്ള ദൈവം!..ഒറിജിനൽ ദൈവത്തെ ആർക്കും വേണ്ട!"- മുറിയിൽ ചുരുണ്ടു കൂടിക്കിടക്കുന്ന വൃദ്ധനായ ഒരാൾ പിറുപിറുത്തു..

".. ഇവരെ ഞാൻ!"- അയാൾ ഒച്ചയെടുത്തു..

" ഒരു ചുക്കും ചെയ്യില്ല..!... വിഡ്ഡി.. ശക്തനാണ്‌.. ബ്രൂട്ടസ്‌ ...ശക്തനാണ്‌.. മണ്ടാ..!..ഒന്നും അറിയാത്ത മണ്ടാ.. നാവടക്കെടാ..മിണ്ടാതെ കിടന്നുറങ്ങ്‌!... ശക്തനായ ദൈവം.. ബ്രൂട്ടസ്‌!...യദാർത്ഥ ദൈവം മിഥ്യ!.. ആർക്കും വേണ്ട..ആർക്കും!."- ആ വൃദ്ധന്റെ ഒച്ച നേർത്ത്‌ നേർത്ത്‌ ഇല്ലാതായി അയാൾ ഉറക്കത്തിലേക്ക്‌ വീണു!

ഈ വൃദ്ധൻ പറഞ്ഞത്‌ നേരാണ്‌.. തനിക്കുള്ള മുന്നറിയിപ്പല്ലേ ഇത്‌!

.." നിസ്സഹായനായി അയാൾ ജനാലയിലൂടെ പുറത്തേക്ക്‌ നോക്കി അൽപ നേരം നിന്നു..
..അവർ ശക്തരാണ്‌..എതിർക്കുന്നത്‌ മണ്ടത്തരമാണ്‌..

അയാൾ കാതോർത്തു .. അവിടെ ആട്ടവും പാട്ടുമുണ്ട്‌.. മൂളലും ഞരക്കങ്ങളുമുണ്ട്‌!.. അട്ടഹാസങ്ങളും. പൊട്ടിച്ചിരികളുമുണ്ട്‌.. ആർമ്മാദിക്കയാണവർ!

മെല്ലെ തനിക്കായി ഇട്ട ഞരങ്ങുന്ന കട്ടിലിലിൽ നീണ്ടു വലിഞ്ഞു കിടന്നു..

ആരുടെയോ കാലനക്കം!...

" തടിക്ക്‌ വല്യ കേടില്ല.... വിലയൽപം കൂടും!.."

പണ്ട്‌ തറവാട്ടിലെ വീട്ടിൽ വളർന്നു പന്തലിച്ച ആഞ്ഞിലിക്കും ,തേക്കിനും പ്ലാവിനും വിലയിട്ടു നടന്ന ആശാരികൾക്ക്‌ ഇവിടെ കാര്യം?.. ഇവിടെ അത്തരം മരമില്ലല്ലോ?"- അയാൾ കാതോർത്തു..

"..ന്നാലും..അതൽപം കൂടിപ്പോയില്ലേ?."

"..ലേശം.. മെന്റ്ലല്ലേയുള്ളൂ.. തടിക്ക്‌ യാതൊരു കുഴപ്പവും ഇല്ല.. അവയവങ്ങൾക്കും..!.. ആരും ഇനി ചോദിക്കാൻ വരില്ല..എന്തു വേണമെങ്കിലും ആവാം!..അവയവങ്ങൾ എടുത്താൽകിട്ടുന്ന ബോഡിയും ഉപയോഗശൂന്യമല്ലല്ലോ?.. ഉപയോഗയോഗ്യമല്ലേ.. ഇപ്പോൾ കൂടുതൽ അതിനാ ഡിമാന്റ്‌!"

"ഡോക്ടരുടെ ശബ്ദമല്ലേ!.. അതേ..ഇയ്യാളാണോ ആ ആശാരി!"- നേരിയ വെട്ടത്തിൽ അയാൾ ഡോക്ടറെ കണ്ടു...

"ദാ..ആ കിഴവൻ!." - കിളവന്റെ ബെഡ്ഡിനെ നോക്കി പുറത്ത്‌ നിന്ന് അവർ കച്ചവടക്കാർ കച്ചവടം ഉറപ്പിക്കയാണ്‌!

" പഴക്കം ചെന്നതാ.. ന്നാലും ഉരുപ്പടി മോശമില്ല.. പഴയതിനു ഗുണം കൂടുമെന്നല്ലേ ഓൾഡ്‌ സേയിംഗ്‌!.."

"ഈ ഡോക്ടറുടെ ഒരു കാര്യം!.. ഭയങ്കര ബിസിനസ്സ്‌ മൈൻഡാ!...ബിസിനസ്സ്‌ മാനേജ്‌മന്റ്‌ നന്നായി ചേരും ഡോക്ടർക്ക്‌!..എം. ബി. എ..അല്ല്യോ?"- അവരിലൊരാൾ ഡോക്ടറുടെ പുറത്ത്‌ തട്ടി!

".. റിസ്ക്കുള്ള പണിയാണിഷ്ടാ.. വില പേയാൻ ഒക്കില്ല!.. ഇവിടെ ഫിക്സഡ്‌ റേറ്റാ.." ഡോക്ടരും ആശാരിമാരും പോയി!

അടുത്ത സെല്ലിന്റെ കവാടത്തിലേക്കാണെന്ന് തോന്നുന്നു..നേർത്തശബ്ദം അവിടെ നിന്നും അലയടിക്കുന്നുണ്ടല്ലോ?

അവർ പോയതോടെ നിശബ്ദത നിറയുകയായിരുന്നു.. അന്തരീക്ഷത്തിൽ!

".അയാൾവൃദ്ധനെ തട്ടിയുണർത്തി ".. ജീവൻ വേണമെങ്കിൽ രക്ഷപ്പെട്ടോ?.. ദ്രവിച്ച ജനലിന്റെ പാളി ഇളക്കി മാറ്റി അയാൾ വൃദ്ധനോട്‌ പറഞ്ഞു..എല്ല്ലാം പറഞ്ഞിട്ടും അറിഞ്ഞിട്ടും നിർവ്വികാരനായി വൃദ്ധൻ കൈ തട്ടി മാറ്റി!

" ബ്രൂട്ടസ്‌ ശക്തനാണ്‌!.. അവനോട്‌ മല്ലിടാൻ ആവില്ല കുഞ്ഞേ!. രക്ഷപ്പെടാനാവുമെങ്കിൽ നീ രക്ഷപ്പെട്ടു കൊള്ളുക.. ഞാനെങ്ങും ഇല്ല!.. എന്റെ സമയം അടുത്തു"-വൃദ്ധൻ പിറുപിറുത്തു...അവിടെ തന്നെ ചുരുണ്ടു..

ഇയ്യാൾ വരുന്നില്ലേങ്കിൽ വരണ്ട.... വഴി പറഞ്ഞു കൊടുത്തിട്ടും രക്ഷപ്പെടാൻ ആശയില്ലാത്തവൻ!.. ജനലിലൂടെ ഊർന്നിറങ്ങി..മരത്തിൽ അള്ളിപ്പിടിച്ചു കയറി.. മതിൽ ചാടിക്കടന്ന് ..സേഷനിലേക്ക്‌ ഓടി.. എങ്ങോട്ടെന്നറിയാതെ ട്രെയിനിൽ യാത്രതിരിച്ചു.. ആളുകളുടെ സംസാരവും !.. വായിക്കാനറിയാത്ത റെയിൽവേ ബോർഡിലെ അക്ഷരങ്ങളും കണ്ട്‌ അയാൾക്ക്‌ ശ്വാസം വീണു.

." ഹാവൂ.. കേരളം വിട്ടിരിക്കുന്നു!"

ആ വൃദ്ധനെയോർത്ത്‌ അയാൾക്ക്‌ മനസ്സ്‌ വിങ്ങി..!.

.". അയാൾക്ക്‌ മെന്റലിന്റെ ഒരു പ്രശ്നവും കണ്ടില്ലല്ലോ?"

ട്രെയിൻ കുതിച്ചു പാഞ്ഞു സ്റ്റേഷനിൽ നിന്ന് സ്റ്റേഷനിലേക്ക്‌..അവസാനം നിർത്തുന്നിടത്തിറങ്ങാമെന്ന് കരുതി അയാൾ കണ്ണുകൾ അടച്ചു!


"മനസ്സു നിറയേ ഡോക്ടറുടെ സ്റ്റെതസ്കോപ്പ്‌ ആശാരിയുടെ അളവു കോലായി അളവെടുപ്പ്‌ നടത്തുകയായിരുന്നു അയാൾ യദാർത്ഥത്തിൽ ഡോക്ടറാണോ?.. അതോ ഏതോ ബിസിനസ്‌ മാൻ ഡോക്ടറുടെ വ്യാജ സർട്ടിഫിക്കറ്റുമായി ഇരിക്കുകയാണോ?"..ഉറക്കം വരാതെ.. വെറുതേ കണ്ണുകൾ ഇറുക്കി അടച്ച്‌ അയാൾ യാത്ര തുടർന്നു!

ഞായറാഴ്‌ച, ജൂലൈ 25, 2010

പ്രതിബിംബം!

മെർക്കുറി തേച്ചു പിടിപ്പിച്ച കണ്ണാടിയിൽ ഒരാവേശത്തോടെ നോക്കി..അവനെങ്ങിനെയിരിക്കും?... അവനെ കാണുവാനുള്ള എന്റെയൊരാകാംഷ പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു..!

...അതവൻ തന്നെ!... വൃത്തികെട്ട മുഖമുള്ള ഹീന ജന്തു..ഞാൻ കാട്ടുന്ന കൊപ്രായങ്ങൾ കാട്ടി അവൻ തിമർത്ത്‌ നടക്കുന്നു..എനിക്ക്‌ സഹിച്ചില്ല.. ഞാനും ചോരയും നീരുമുള്ള ഒരു മനുഷ്യനാണ്‌!

കണ്ണാടിയിൽ നിന്നും ആ വൃത്തികെട്ടവനെ പിടിച്ചിറക്കി വിട്ടിട്ട്‌ ഞാനത്‌ എറിഞ്ഞുടച്ചു... അതിൽ കയറി കുത്തിയിരിക്കുന്ന അവനേക്കാൾ എത്രയോ മടങ്ങ്‌ സുന്ദരൻ ഞാൻ തന്നെ!

പട പേടിച്ച്‌ പന്തളത്തു വന്നപ്പോൾ!

ബസ്സിനു കല്ലുകൾ വീണ്‌ എല്ലായ്പ്പോഴും ചില്ലുകൾ തകർന്നുടയുമായിരുന്നു... യാത്രക്കാർക്ക്‌ പലപ്പോഴും പരിക്ക്‌ പറ്റുമായിരുന്നു.സാധാരണക്കാരായ ബസ്‌ യാത്രികർ ആരോടും പരാതിപെട്ടിട്ട്‌ കാര്യമില്ലെന്ന് അറിയുന്നവരായിരുന്നു.. ചിലർ പരാതി പോലീസിനു കൊടുക്കും..പോലീസ്‌ വന്നാൽ അവരും പറയും.." അത്‌ ചെറിയ കുട്ടികളാ.. എന്തു ചെയ്യാനാ!".

കല്ലെറിയുന്ന പാവങ്ങൾ അറബി കുഞ്ഞുങ്ങൾ മാവും മരവും ഇല്ലാത്ത നാട്ടിലാണെന്ന വിചാരം പോലുമില്ലാതെ, യാതൊരു ദാക്ഷണ്യവും കൂടാതെ അയാൾ തെറി വിളിച്ചു.."


"സംസ്ക്കാര ശൂന്യന്മാരായ അറബി ചെറ്റകൾ!..സാത്താന്റെ നാടു തന്നെ ഇത്‌!"

അയാൾ കുറേ കാലത്തിനു ശേഷം ലീവിനു ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തി..
 
തമാശ പറഞ്ഞാൽ പോലും കയ്യും കാലും കൊത്തിയെടുക്കുന്ന മലയാളി പയ്യന്മാരെ ടീവിയും പത്രക്കാരും ആദരിക്കുന്നത്‌ കണ്ടപ്പോൾ അയാൾ കലിതുള്ളി വിറച്ചു..
 
" സംസ്ക്കാര ശൂന്യന്മാരായ മലയാളി ചെറ്റകൾ!
 
ഇതിലും ഭേദം അറബികുട്ടികൾ തന്നെ!!"-- അയാൾ ലീവ്‌ വെട്ടിച്ചുരുക്കി.. ഗൾഫിലേക്ക്‌ തന്നെ തിരിച്ചു പോയി!

ഒരു ബിശ്വാസോം യുക്തി ബാദോം

അയാൾ മെല്ലെ നടന്നു.. മുഖത്ത്‌ ചമ്മൽ!
" എന്താ കാദറേ .. ഈ ബെയി ഒക്കെ?"- വിശ്വാസം വരാതെ മൊയ്‌ല്യാർ

"ഒപ്പം പഠിച്ച ആത്മാർത്ഥ സുഹൃത്തുക്കളാണ്‌ .. പറഞ്ഞിട്ടെന്ത്‌?.. അയാൾ അന്ധവിശ്വാസം വിറ്റ്‌ ജീവിക്കുന്നു.. ഞാൻ യുക്തി വാദവും"- തെല്ലു ജാള്യത്തോടെ കാദർ മനസ്സിൽ പറഞ്ഞു . കുനിഞ്ഞ ശിരസ്സുയർത്തി സുഹൃത്തിനെ നോക്കി..

" ഞമ്മളെ എതിർപ്പൊന്നും നോക്കേണ്ടാന്നെ.. അനക്ക്‌ എന്താ പറ്റീത്‌?"- മുസല്യാർ ചോദിച്ചു..
" ന്റെ കെട്ടിയോള്‌!"- ഖാദർ
" ന്റെ കെട്ടിയോൾക്ക്‌ എന്താ പറ്റീത്‌?"- വിഭ്രമത്തോടെ മുസല്യാർ..

" ഒന്നും പറ്റീട്ടില്ല...ഓക്കൊരു നിർബന്ധം.. ങ്ങളുടെ കീയിന്ന് മന്ത്രിച്ച ചരട്‌..ബേണം ന്ന്!.. കുട്ടി നിർത്താതെ കരയുകയാണ്‌"- ഖാദർ..

"നിങ്ങാക്കും ബിശ്വാസായോ?" കുട്ടി എന്തെങ്കിലും കണ്ട്‌ പേടിച്ചിരിക്കും?.. അതാ..."- മൊയ്‌ല്യാർ.
" ഞാൻ അവളെ അത്രയ്ക്കും സ്നേഹിച്ചു പോയി അതാ... അവൾ ഭക്ഷണം പോലും കഴിക്കുന്നില്ല...നിങ്ങളുടെ അടുത്തു നിന്നും തന്നെ ബേണം ചരട്‌ എന്ന് അവൾ പ്രത്യേകം പറഞ്ഞു കുറേ കരഞ്ഞു... ഒരു ചരട്‌ പുറത്തു നിന്നും വാങ്ങി പോകാംന്ന് കരുതിയതാ.. പക്ഷെ അവളെ പറ്റിക്കാൻ എനിക്ക്‌ മനസ്സ്‌ ബരുന്നില്ല അതാ.."- ഖാദർ.

" നിങ്ങൾ യുക്തി ബാദോം കൊണ്ട്‌ കുട്ടീടടുത്തു പോയോ?.. അന്നെ കണ്ടിറ്റ്‌ കുട്ടി പേടിച്ചിരിക്കും പ്രേതോ മറ്റോ ആണെന്നും ബെച്ച്‌.. അല്ലാതെ മറ്റൊന്നും ഇല്ല ഖാദറേ എനക്കൊറപ്പാ"- മുസല്യാർ!
ഖാദർ ഒന്നും മിണ്ടിയില്ല...

"..നിങ്ങക്കും പഠിപ്പും ബിബരവും ഇല്ല്യേ?.." മുസല്യാർ..

" നിങ്ങാക്ക്‌ പറ്റുമെങ്കിൽ താ"- ഖാദർക്ക്‌ ചെറിയ കലിപ്പ്‌ വന്നിരുന്നു..
" ഉം.. ന്തായാലും .. ന്റെ ചങ്ങായി അല്ലേ.. നമ്മളെ പയേ ചങ്ങായിനെ എങ്ങിനാ ബെഷമിപ്പിക്കാ‍. ഇരിക്ക്‌"- മുസല്യാർ..

മുസല്യാർ കറുത്ത ചരടെടുത്ത്‌ എന്തോ മന്ത്രിച്ചു.. കുറച്ച്‌ ഊതി.. പിന്നെ കുറച്ചു കെട്ടിട്ടു കൊടുത്തു..
" ദാ..ങള്‌ ബേച്ചേക്ക്‌.."- പൈസ നീട്ടികൊണ്ട്‌ ഖാദർ പറഞ്ഞു..

" ഹേയ്‌.. അതൊന്നും മാണ്ട... !.. .. ലേശം ചായ കുടിച്ചിറ്റ്‌..പോയ്ക്കോളീ!"- മുസല്യാർ സ്നേഹത്തോടെ പൈസയെടുത്ത്‌ തിരികെ ഖാദറിന്റെ പോക്കറ്റിലേക്കിട്ടു..
അയാൾ ചരടെടെടുത്തു കെട്ടിയോൾക്ക്‌ കൊടുത്തു.. ഭാര്യ കുട്ടിയുടെ അരയിലും കെട്ടി!
"അത്ഭുതം!.. കുട്ടിയുടെ ഉറക്കത്തിലുള്ള ഞെട്ടലും കരച്ചിലും നിന്നു..

ഖാദർ തലയിൽ കൈവെച്ച്‌ പറഞ്ഞു.." ന്റെ കുട്ട്യാച്ചാലും.. അന്ധവിശ്വാസം വീടൂലല്ലേ.ല്ലേ...റംലാ നിന്നെ മുറിച്ച മുറി!

" നിങ്ങാന്റെ ഒരു യുക്തി ബിശ്വാസം!.. റം ലത്ത്‌ അയാളെ നുള്ളിക്കൊണ്ട്‌ പറഞ്ഞു..

അയാൾക്കന്ന് ഉറക്കം വന്നിരുന്നില്ല.." ആരെങ്കിലും മുസല്യാരുടെ അടുത്ത്‌ പോകുന്നത്‌ കണ്ടിരിക്കുമോ?.. അതോ ബിശ്വാസം ഇല്ലാത്ത എന്നെ ആളെ കൂട്ടാൻ മുസല്യാർ ബലിയാടാക്കുമോ?"
--------------------------------------------------------------------------------------------------------------------

ഇത്‌.. വായിക്കുന്നവരുടെ ശ്രദ്ധയ്ക്ക്‌:--  വ്യക്ത തയില്ലാതെയുള്ള എഴുത്തിനു തൽക്കാലം ഞാൻ ഒരുക്കമല്ല അതിനാൽ വ്യക്തമാക്കുന്നു... ഭൂമിയിലുള്ള ജീവികളെ പറ്റിയല്ല .. ആകാശ ഗോളങ്ങളിലെ, ഏതോ ഗ്രഹങ്ങളിൽ ജീവിക്കുന്ന മനുഷ്യരെ പോലുള്ള ജീവികളെ പറ്റി എഴുതിയതാണ്‌.. വായിക്കാനുള്ള സൗകര്യത്തിനു പേരു കൊടുത്തുവെന്നേയുള്ളൂ...

മോക്‌ ഡ്രിൽ

മോക്‌ ഡ്രിൽ
---------------

റോഡ്‌ സുരക്ഷാ വാരം!.. അയാൾക്ക്‌ കിട്ടിയ ഉപദേശങ്ങൾ അടങ്ങിയ തുണ്ട്‌ കടലാസ്‌ മൂന്ന് നാല്‌ ആവർത്തി വായിച്ച്‌ ഹൃദിസ്ഥമാക്കി... ഇനി നിർദ്ദേശങ്ങൾ അനുസരിച്ച്‌ ജീവിക്കണം.. അയാൾ തീർച്ചയാക്കി..

1) വാഹനങ്ങൾ അമിത വേഗതയിൽ ഓടിക്കരുത്‌!

-- ആയിക്കോട്ടേ..

2) തലയിൽ ഹെൽമറ്റ്‌ വെക്കുക.!

--- ഊവല്ലോ... വെച്ചല്ലോ?.. അയാൾ തലയിൽ തൊട്ട്‌ ഉറപ്പു വരുത്തി..

3) വാഹനം ഓടിക്കുമ്പോൾ മോബൈൽ ഫോണിൽ സം സാരിക്കരുത്‌..

---അയാൾ മൊബൈൽ ഫോൺ ഓഫാക്കി.. പോക്കറ്റിലിട്ടു.. മെല്ലെ ബൈക്ക്‌ സ്റ്റാർട്ടാക്കി.. പതുക്കെ ഓടിച്ചു പോയി..

" അതവൻ തന്നെ!... നമുക്ക്‌ തന്ന ഫോട്ടോയിലുള്ള അതേ ഷർട്ട്‌, അതേ ബൈക്ക്‌!.. വേഗം വിട്‌!"
പുറകെയുള്ള വാഹനത്തിൽ നിന്നും ആളുകൾ കുശുകുശുക്കുന്നുണ്ടായിരുന്നു..

" എന്നെ ആരോ പിൻ തുടരുന്നുണ്ടോ.. - അയാൾക്ക്‌ തോന്നിയിരുന്നു..
" ഹേയ്‌ എന്തിന്‌ ..?.. ഈച്ചയെപോലും നോവിക്കാത്ത തന്നെ ആരു പിൻ തുടരാൻ!.. തോന്ന്യതാവും!"- അയാൾ ആശ്വസിച്ചു..

പുറകിൽ വന്ന വാഹനത്തിന്റെ വേഗം കൂടിയിരുന്നു.. ലക്ഷ്യം അടുത്തിരുന്നു..

റോഡ്‌ സുരക്ഷാവാരത്തിലും സുരക്ഷിതമായി വണ്ടിയോടിക്കാത്തതിന്റെ മോക്ക്‌ ഡ്രില്ലായി അയാളും ബൈക്കും റോഡിൽ നിന്നും മാറ്റപ്പെട്ട്‌ അഗാധ ഗർത്തത്തിലേക്ക്‌ പറന്നു പോയിരുന്നു...

വെള്ളിയാഴ്‌ച, ജൂലൈ 23, 2010

മൂന്ന് മരണ വീട്‌ ദർശനം!

1) രഹസ്യ അജണ്ട!
-----------------------

അസ്ഥിത്തറയിൽ വിളക്ക്‌ വെച്ച്‌ അയാളുടെ അപദാനങ്ങൾ പാടി കണ്ണീർ വാർത്ത്‌ ഒരുമയോടെ അവർ ശ്രാദ്ധമുണ്ടു..

സ്വത്തിന്റെ കണക്ക്‌ പറഞ്ഞ്‌ ഭിന്നിച്ച്‌, കൊണ്ടും കൊടുത്തും അവർ ശ്രാദ്ധമുണ്ടത്‌ ദഹിപ്പിച്ചു..
------------------------------

2) മരിക്കേണ്ട സത്യങ്ങൾ!
------------------------------

ഉമ്മ മരിച്ചതിന്റെ കഥ പറഞ്ഞ്‌ കണ്ണീർ വാർത്ത്‌ അവൻ പുറത്തേക്ക്‌ പോയി..

വിറയ്ക്കുന്ന കാൽപാദങ്ങളോടെ ,വിറയ്ക്കുന്ന ചുണ്ടുകളോടെ 82 കഴിഞ്ഞ അയാൾ എന്റെ അടുത്ത്‌ കണ്ട കസേരയിൽ ഇരുന്ന് പറഞ്ഞു.

" മോൻ ആരൊടും പറയരുത്‌..സത്യായിട്ടും പറയരുത്‌...മോൻ മാത്രം അറിയാനാ ഇത്‌ പറയുന്നത്‌...കൊന്നതാ മോനെ ഇവൻ...... എന്റെ കെട്ടിയോളെ.....ഇന്നലെ രാത്രീല്‌ അവളുടെ കാതിലും, മാലേം പിടിച്ചു പറിച്ച്‌.....ന്നാലും മൊലകൊടുത്ത ഉമ്മയല്ലേ അവൾ!.....പടച്ചോൻ കൊടുക്കും അവന്‌ കൂലി!"- അയാളുടെ കണ്ണീർ തുളുമ്പി തെറിച്ചു..

"ഇനിയും പോയില്ല നിങ്ങൾ അല്ലേ?.. നിങ്ങൾക്ക്‌ ഇന്ന് പണിയൊന്നും ഇല്ലേ?".. അൽപം നീരസത്തോടെ, അതിലേറേ സംശയത്തൊടെ അവൻ തിരിച്ചു വന്ന് ചോദിച്ചു..

ഞാൻ മെല്ലെ എഴുന്നേറ്റു!

----------------------------

3) തുറന്ന പുസ്തകം!
----------------------------

ആംബുലൻസ്‌ വന്ന് നിർത്തി ആരോ അവനോട്‌ പറഞ്ഞു.." ബോഡിയെത്തി.... വിളക്കു വെക്കാൻ പറയൂ... ബോഡി ഇറക്കി കിടത്തണം!".. അകത്തെങ്ങും ആരും ഇല്ല..

അവൻ തന്നെ മുറി തുറന്ന് വിളക്ക്‌ വെക്കാനാഞ്ഞു..

അപ്പോഴേക്കും ബോഡി വീട്ടിലെത്തിച്ചിരുന്നു.. വാഹനങ്ങളുടെ പട!

അയാളുടെ ഭാര്യയും മക്കളും പൊട്ടിക്കരഞ്ഞ്‌ അതിൽ നിന്നിറങ്ങുന്നത്‌ താങ്ങാനുള്ള കരുത്തില്ലാതെ നെഞ്ചുറപ്പു കുറവായ അവൻ വേഗം വിളക്കു വെച്ച്‌ പുറത്തിറങ്ങാൻ തിടുക്കം കൂട്ടി!

വിലകൂടിയ സാരിയുടുത്ത്‌, പുഞ്ചിരിയോടെ ചുറ്റും കൂടിയവരോട്‌ മക്കളും അയാളുടെ ഭാര്യയും കുശലം പറയുന്നു.. അതിഥികൾക്ക്‌ ചായ സൽക്കാരം നടത്താൻ പെണ്മക്കൾ ധൃതികൂട്ടുന്നു..സന്തോഷത്തിന്റെ അലയൊലി മാത്രം!..". ഛേ.. ആരെയെങ്കിലും ബോധിപ്പിക്കാനെങ്കിലും അൽപം ഗ്ലിസറിനെങ്കിലും കരുതിക്കൂടെ...!.." അവന്റെ പൊട്ട മനസ്സിന്റെ ആശ്ചര്യം!

"ഹേയ്‌.. അല്ല .. അതവരുടെ ഭാര്യയോ മക്കളോ അല്ല!"- അവൻ തീർച്ചയാക്കും മുന്നെ ഏതോ ഒരാൾ അവന്റെ ചുമലിൽ കൈവെച്ചു കൊണ്ട്‌ പറഞ്ഞു.." ദാ ഇതാണ്‌ യദാർത്ഥ മരണ വീടിന്റെ മാതൃക!... എന്തൊരച്ചടക്കം!.. കാറി വിളിയില്ല..നെഞ്ചത്തടിയില്ല!..പലയിടത്തും കാട്ടി കൂട്ടുന്നത്‌ ഒക്കെ വെറുതേയാ..ആളെ വിഡ്ഡികളാക്കാൻ ഓരോ പേക്കൂത്ത്‌.!.. ഇവർ സത്യവാന്മാരാ..തുറന്ന പുസ്തകം!"

പറയാൻ അധികാരം ഇല്ലാത്തവർ!

"നന്നാവണം!." പിതാവിന്റെ ഉപദേശം!

അവൻ നന്നെയായി!

"നേരെയാകണം" പിതാവിന്റെ ആക്രോശം!

പുഞ്ചിരിച്ച്‌ അവൻ വീട്ടിൽ നിന്നിറങ്ങി നേരെ പോയി.

അവനെ കൂട്ടിക്കൊണ്ടു പോകാൻ വിലകൂടിയ കാറിൽ അവർ കാത്തു നിൽപുണ്ടായിരുന്നു..

അവൻ പോയതു നന്നായി... ഇല്ലെങ്കിൽ..!

അഴിയെണ്ണാൻ മാത്രം പാതകം ചെയ്യാത്ത വൃദ്ധൻ പടിയടച്ചു പിണ്ഡം വെച്ചു!

മിനി(ക്ക്‌ )രണ്ടു കഥകൾ

1) ജനനം മരണത്തിന്റെ ആരംഭമാണ്‌!
------------------------------------------------

അന്വേഷിപ്പിൻ കണ്ടെത്തും എന്ന് മനസ്സിന്റെ നിലവിളി!... വിപ്ലവത്തിന്റെ വേരുകൾ തേടി ഞാൻ നടന്നു.

വിപ്ലവം ജനിച്ചത്‌,

നാടൻ ചായയിലും പരിപ്പുവടയിലും ആണത്രെ!

മരിച്ചത്‌,

പഞ്ചനക്ഷത്ര ഹോട്ടലിലെ വിരിപ്പു മുറിയിലും!

ദാരുണ മരണം!.. ഞാൻ അനുശോചനം രേഖപ്പെടുത്തി മടങ്ങി!

"ഇനിയൊരു പുനർജന്മം ഉണ്ടാകാൻ വഴിയുണ്ടോ? "- ആധുനിക യുഗത്തിലും യാഥാ സ്ഥിതികനായ ഒരുവനാകണോ ഞാൻ! പുകയില ചുവയുള്ള ബബിൾഗം ചവച്ച്‌ തുപ്പി ഞാൻ ചിന്തകളെ ചീന്തിക്കളഞ്ഞു!
---------------------------------------------------------

2) മാറുന്ന അർത്ഥങ്ങൾ!
=================

അന്ന് തൊട്ടുകൂടാത്തവരേയും തീണ്ടിക്കൂടാത്തവരേയും ചൂണ്ടിക്കാട്ടി മഹാത്മാ ഗാന്ധി പറഞ്ഞു ഹരിജനം.

ഇന്ന് തൊട്ടുകൂടാത്തവരേയും തീണ്ടിക്കൂടാത്തവരേയും ക്യാൻവാസ്‌ ചെയ്ത്‌ പാർട്ടികൾ പറഞ്ഞു വോട്ട്‌ ജനം!!

..ഒരു ശബ്ദം!!..തിരിഞ്ഞു നോക്കി " വോട്ടില്ലാത്ത ചാവാലികളെ ആരോ കല്ലെടുത്ത്‌ എറിഞ്ഞതാണ്‌!"

അല്ലെങ്കിലും തട്ടാൻ പൊന്നുരുക്കുന്നിടത്ത്‌ പൂച്ചയ്ക്കെന്തു കാര്യം??

ധാർമ്മികത നഷ്ടപ്പെട്ട ജനം!

അവരെ ഈ നിലയിലാക്കിയത്‌ ഇവരാണെന്ന് എതിർ പക്ഷം!
അവരെ ഈ നിലയിലാക്കിയത്‌ അവരാണെന്ന് ഭരണ പക്ഷം!

സഹികെട്ട്‌, അവരേയും ഇവരേയും വോട്ട്‌ ചെയ്ത്‌ ജയിപ്പിച്ച ജനത്തിന്റെ റോൾ എന്താണെന്ന് ഉറക്കെ പ്രതിഷേധിച്ചപ്പോൾ എതിർ പക്ഷവും മറുപക്ഷവും യോജിച്ച്‌ പ്രതിഷേധിച്ചവന്റെ നേരെ!

ഒരുവിധത്തിൽ രക്ഷപ്പെട്ട്‌ വേഗം നടന്നു..

.".നിനക്കിവിടെ കാര്യം?".ചർച്ചചെയ്യപ്പെട്ട പക്ഷം ചോദിച്ചുവോ?.. അതോ തോന്നിയതാണോ?"

. തിരിഞ്ഞു നോക്കിയപ്പോൾ ....പ്രതിഷേധിച്ചയാൾ ഒറ്റ!..കാഴ്ചക്കാരായ ജനവും അടുത്തെങ്ങും ഉണ്ടായിരുന്നില്ല!.

വഴിയോരത്തെ ജനങ്ങളുടെ വീടുകളിൽ വിളക്കണഞ്ഞിരുന്നു.. വാതിലുകളും ജനലുകളും അടഞ്ഞിരുന്നു.

"ഇനി വീടണയണം.. എത്തിയാൽ എത്തി!"..ഭയപ്പടോടെ അയാൾ തിരിഞ്ഞു നടന്നു!

പരാജിതന്റെ തിരിച്ചു വരവ്‌!

ഞാൻ യുധിഷ്ഠിരനോ ഭീമനോ, അർജ്ജുനനോ അറ്റ്ലീസ്റ്റ്‌ സഹദേവനോ ആയിരുന്നില്ല.. എന്നിട്ടും കാണികളും വാതു വെപ്പുകാരും എന്റെ ചുറ്റും ഉണ്ടായിരുന്നു.. എവിടെയോ ശകുനിയുടെ പകിട ഉരുണ്ടു.. ചരടു വലികൾ!...

നമുക്കു വേണ്ടിയായിരുന്നു ഞാനൊറ്റെയ്ക്ക്‌ യുദ്ധം ച്യ്തതെന്ന് തിരിച്ചറിയാനാകാതെ അവൻ എതിർ ചേരിയിൽ മുൻ നിരയിൽ നിന്നു പോർ വിളിക്കുകയായിരുന്നു.

" നീയ്യെന്തുണ്ടാക്കി?"

ഒന്നും ചൂണ്ടിക്കാട്ടുവാനാകാതെ നിസ്സഹായനായി ഞാൻ തലകുനിച്ചു.. എന്റെ സ്വപ്നങ്ങൾ മൃതിയോടടുത്തിരുന്നു.. നേരിയ ശ്വാസം മാത്രം... ഒടുവിൽ നേർത്ത നാദമായി അതും അസ്തമിച്ചു..എന്നെ തളച്ചെന്ന് അവർ ആർത്തു വിളിച്ചു...

കാലുകളിൽ ഭാരമായിരുന്നു.. ഹൃദയത്തിന്‌ ആവശ്യത്തിലധികം പരിഭ്രമമായിരുന്നു.. മൃതിയടഞ്ഞ സ്വപ്നങ്ങളുടെ ശേഷക്രീയ ചെയ്യണം.. വേച്ചു വേച്ച്‌ കടൽ ലക്ഷ്യമാക്കി പടിഞ്ഞാറോട്ടേക്ക്‌ നടന്നു...

ഞാൻ അരയിൽ തോർത്തുടുത്ത്‌ കടലിലേക്ക്‌ ഇറങ്ങി.. കാലുകൾ കടലിന്റെ ആഴം അളക്കുകയായിരുന്നു.. പരാജിതനെന്ന് നടിച്ച എന്നെ വർദ്ധിതമായ കോപത്തോടെ ശിക്ഷയെന്നോണം തിരമാലകൾ ആഞ്ഞടിച്ചു കൊണ്ടിരുന്നു.

"നിൽക്കവിടെ! ഭീരു!" -അതൊരു ആക്രോശമായിരുന്നു.. ചുറ്റും നോക്കി ആരുമില്ല.... ആകാശത്തു നിന്നും സൂര്യനായിരുന്നോ അത്‌!..എന്റെ കണ്ണുകൾ അങ്ങോട്ടേക്ക്‌ നീണ്ടു.

എനിക്കഭിമുഖമായി കടലിൽ എനിക്കൊപ്പം അന്നത്തെ കരിഞ്ഞു വീണ സ്വപ്നങ്ങൾക്കുള്ള ശേഷക്രീയ നടത്തുവാൻ മുങ്ങുന്ന സൂര്യൻ!...തേജസ്വി ആയിരുന്നിട്ടും നിരാശയുണ്ടോ ആ മുഖത്ത്‌! അൽപ നേരം നോക്കി നിന്നു...

" ഒരു സ്വപ്നം മരിച്ചെന്നേയുള്ളൂ.. അതിന്റെ ശേഷക്രീയയ്ക്ക്‌ ശേഷം പൂർവ്വാധികം ശക്തിയോടെ മറ്റൊരു സ്വപ്നവുമായി ഞാൻ ഉയർത്തെണീക്കും.. നിയ്യോ?... ഭീരു.!!.. സ്വപ്നങ്ങളുടെ ശേഷക്രീയ നടത്തുന്നതിനു പകരം സ്വയം മുങ്ങിത്താഴുവാൻ ആഗ്രഹിക്കുന്ന ശവം!" -അശരീരിയായിരുന്നുവോ? അതോ എനിക്കു തോന്നിയതോ?..

 ആ വാക്കുകൾ എന്റെ തലച്ചോറിൽ മുഴങ്ങിക്കൊണ്ടിരുന്നു.. എന്റെ കുഴഞ്ഞു വീണസ്തമിച്ച സ്വപ്നത്തിനു ശേഷക്രീയ ചെയ്ത്‌ എന്നെ ശിക്ഷിച്ചു കൊണ്ടിരുന്ന കടൽ തിരകളെ വകഞ്ഞു മാറ്റി ഞാൻ കരയിലേക്ക്‌ കയറി... എന്റെ കാലുകൾക്ക്‌ പതിന്മടങ്ങ്‌ കരുത്തുണ്ടായിരുന്നു.. കൈകൾക്ക്‌ പറക്കുവാനുള്ള ശക്തി കൈവന്നിരുന്നു.. പുതിയ സ്വപ്നങ്ങൾക്ക്‌ അടിത്തറ മാന്തി ഞാൻ തിരിച്ചു വന്നു.. കരയിൽ എന്നെ കാത്ത്‌ ആരും ഉണ്ടായിരുന്നില്ല.. എന്നെ വിശ്വസിച്ച്‌ വാതു വെച്ചവർക്ക്‌ വിശ്വാസം നഷ്ടപ്പെട്ടുവോ?

പുതിയൊരു തേജസ്‌ ആവാഹിച്ച്‌ ഞാൻ ഉദയ സൂര്യനോട്‌ താദാത്മ്യം പ്രാപിച്ചിരുന്നു.. ഇല്ല എന്നെ തകർക്കുവാൻ ആർക്കും കഴിയില്ല.. എന്റെ ചിന്തകൾ വിപ്ലവത്തിന്റെ മുദ്രാവാക്യം മുഴക്കിക്കൊണ്ടിരുന്നു... അപ്പോഴും ശകുനിയുടെ പകിട ഉരുളുകയായിരുന്നു.. തന്ത്രങ്ങളും പൊട്ടിച്ചിരിയും എങ്ങുനിന്നോ ഒഴുകിയൊഴുകി എന്റെ കാതിൽ വന്നലച്ചിരുന്നു... ഉറച്ച കാൽ വെപ്പോടെ വർദ്ധിത വീര്യത്തോടെ പുതിയ സ്വപ്നങ്ങൾക്ക്‌ ഞാൻ കൽനാട്ടി!

ചൊവ്വാഴ്ച, ജൂലൈ 20, 2010

ഓട്ട മുക്കാലിന്റെ വില!

അന്നു വിനയം കൊണ്ട്‌ കുനിഞ്ഞു
പോയോരെന്റെ,
അസ്ഥിവാരത്തിൽ കിളച്ച്‌ മറിച്ച്‌,
കണക്ക പിള്ളയെപോലെ,
കണ്ണട വെച്ച്‌ നോക്കി,
ഓട്ടമുക്കാലെടുക്കാനില്ലാത്തോരെൻ,
മുഖത്ത്‌ കാർക്കിച്ച്‌ തുപ്പി,
കടന്നു പോയി,

ഇന്ന് വിനയം കൊണ്ട്‌ കുനിഞ്ഞ,
മധുരമാം മുഖമെന്നോട്‌,
"സാറിനു സുഖമാണോ?"
ആഗോള വൽക്കരണത്തിന്റെ
തിരു ശേഷിപ്പുകൾ-
ആഗോള മാന്ദ്യമായി,
നീരാളിയായ്‌ പിടിച്ചുലച്ചപ്പോൾ,
അവനും മനം മാറ്റം!
മലക്കം മറിയുന്നവന്‌,
മരുഭൂമിയും സ്വർഗ്ഗവുംസ്വന്തം!

പൂച്ചയ്ക്കാരു മണികെട്ടും

അവൻ പറഞ്ഞു
എന്തോ മണം!
മണത്ത്‌ മണത്ത്‌ അവൻ,
വെറുത്ത്‌, വെറുത്ത്‌ ഞാനും!
അവനെന്നെ സംശയം,
എനിക്കവനെയും!

മുറിയും, അലമാരയും ,
കിച്ചണും, ബാത്ത്‌ റൂമും,
തിരഞ്ഞു തിരഞ്ഞ്‌,
മണത്ത്‌, മണത്ത്‌ ,
കണ്ടു പിടിച്ചു!

ഇന്നലെ അവൻ
വെച്ച കരിഞ്ഞ
മത്തിക്കറി,
അവന്റെ ബാഗിൽ,
പുളിച്ചു നാറുന്നു!,

അവൻ ചിരിച്ചു,
വളിച്ച ചിരി,
ഞാൻ ചിരിച്ചു,
പല്ലിറുമിയ ചിരി,

വൃത്തി കയറി,
ഭ്രാന്തായോ?
വെറുത്ത്‌ പോയി ഞാൻ!
സ്വന്തം നാറ്റം
തിരിച്ചറിയാത്ത ശവം!

ശനിയാഴ്‌ച, ജൂലൈ 17, 2010

എന്തേ വന്നൂ?

കരഞ്ഞു തളർന്ന മിഴികളിൽ,
മറന്ന സ്വപ്നങ്ങളാവാം!
തണുത്തു വിറയ്ക്കും പോലെ,
ചുരുണ്ടുകൂടിക്കിടക്കുന്ന പ്രേയസ്സി,
ഒപ്പമെൻ ആരോമലും!


ഒരു കുസൃതി, സ്നേഹം നിറഞ്ഞ
ആത്മാവിന്റെ പുഞ്ചിരി!
നനുത്ത കൈവിരലുകളാലവളുടെ,
നെറ്റിത്തടം സ്പർശിക്കവെ,
ഞെട്ടിപ്പിടഞ്ഞവൾ ചോദിച്ചു,
"എന്തേ വന്നൂ??"


മുറിഞ്ഞ വാക്കുകൾ,
കൺകളിൽ ഭീതി!
പണ്ടെന്റെ ഹൃദയത്തുടിപ്പുകൾ,
കേട്ടുറങ്ങിയോൾ,
വിരിമാറിൻ ചൂടു പറ്റിയുറങ്ങിയോൾ,
മിഴികളിൽ ഭയപ്പാടോടെ ആരോമൽ,
കെട്ടിപ്പിടിച്ചു ചൊല്ലുന്നു,
"അമ്മേ അച്ഛൻ!"


"പോകൂ വേഗം,
ഭയപ്പെടുത്താതെ"
അലറിവിളികൾ കേട്ട്‌,
നാമം ചൊല്ലിക്കൊണ്ടമ്മ!

യുക്തിവാദിയാം അച്ഛന്റെ
നെറ്റിയിൽ ചന്ദനം,
കൈതണ്ടകളികളിൽ
ഭസ്മക്കുറി,
കഴുത്തിൽ മന്ത്രപൂരിതമായ
ഏലസ്സും,
ചിരിച്ചുപോയതിനൊപ്പം
ചെറിയ നൊമ്പരങ്ങളും,
എന്നെ മുലയൂട്ടിയ
അമ്മയ്ക്കും ഭയമോ?
എന്നെ പിച്ചവെപ്പിച്ച,
അച്ഛനും ഭീതിയോ?


ഇതു ഞാൻ കെട്ടിയ വീട്‌,
ആസ്തികളെല്ലാമന്റെ
വിയർപ്പു തുള്ളികൾ!
പക്ഷേയിവർക്കന്യനിന്നു ഞാൻ,
പൈശാചികമല്ലെങ്കിലുമെൻ-
രൂപം ഭയപ്പെടുന്ന മണൽത്തരികൾ!
ചുറ്റിലും പോകുവാൻ ആജ്ഞാപിക്കുന്ന
ചുണ്ടുകൾ!


ജോതിഷിയുടെ കവിടികൾ,
എന്തോ പുലമ്പുവാൻ,
കൈകളിൽ പിടയുന്നു,
"ശാന്തിയില്ലാ ആത്മാവ്‌!
ഉപദ്രവിക്കില്ല!
മോക്ഷം പ്രധാനം!"
കവിടികൾ സത്യം ചൊല്ലുമത്രേ!


പൂജാരിയുടെ മുന്നിൽ
കത്തിച്ചു വെച്ച നിലവിളക്ക്‌,
മുന്നിൽ കൊടിയിലകൾ,
എന്നെ ആവാഹിച്ച
കറുകനാമ്പിൻ രൂപം
ദേഹം ചാമ്പലാക്കിയവരുടെ
കാരുണ്യം!

ഞാനൂട്ടിയ ഉരുളയ്ക്ക്‌ പകരമായ്‌
എള്ളുകൂട്ടിയ ഉരുളകൾ,
ഊട്ടുന്ന ആരോമൽ!
ബലിക്കാക്കയായ്‌ വന്നീ
ചോറുരുളകൾ
കൊത്തി തിന്നണമെന്ന
പ്രാർത്ഥനകൾ!,

അവനിട്ട ഉരുളകൾ
കൊത്തി കൊത്തി തിന്നു
പശിയടയ്ക്കവേ,
വീണ്ടും ചിരിച്ചു പോയ്‌
പിന്നെ കരഞ്ഞു,
ഒരു നേർത്ത രോധനം!,

പിടയുന്ന മനസ്സ്‌,
ഇനി ഞാൻ വരില്ല
ഇതെന്റെ സ്ഥലമല്ല!,
നിങ്ങളെന്റെ ആരുമല്ല!
എന്തേ വന്നൂ എന്ന
ചോദ്യങ്ങൾ അപ്രസക്തമാക്കി,
പരമാത്മാവിൽ ലയിക്കണം!
ഒരിക്കൽ കൂടി ആരോമലെ നോക്കി,
കഴുത്തു ചെരിച്ച്‌ പ്രേയസ്സിയെ നോക്കി,
മിഴികളിൽ കണ്ണീരൊഴുകുന്നുവോ?
എന്തിന്‌? ഇനി ഞാൻ വരില്ലല്ലോ?

കച്ച കപടം!!

ആസനത്തിൽ
ആലുമുളച്ചാൽ
അതു തണലാത്രേ!
തണൽ കൊണ്ട്‌ കണ്ണടച്ച്‌,
തപം കൊണ്ട്‌
മതി കൂട്ടി,
ബുദ്ധനാകണം!
ലാപ്‌ ടോപ്പുള്ള ബുദ്ധൻ!


പിന്നെ നീ ചോദിക്കരുത്‌,
ഒളിക്യാമറയിൽ
പകർത്തിയെടുത്ത ഫിലിം,
ഭക്തയുടെ സമർപ്പണത്തിന്റെ
കോപ്പീ റൈറ്റ്‌!
എന്റെ വരദാനത്തിന്‌,
നിന്റെ ദക്ഷിണ!

വിക്കനായ എന്റെ കൂട്ടുകാരാ... എന്നാലും നീ.!.

അന്ന് ഞാൻ ഡിഗ്രിക്ക്‌ പഠിക്കുന്നു....അതെന്റെ കുറ്റമല്ല!..സത്യം...!.

.പഠിച്ചാൽ എന്തൊക്കെയോ ആവാമത്രെ!..പഠിക്കാതിരുന്നാലും എന്തൊക്കെയോ ആവും എന്ന എന്റെ സമവാക്യങ്ങൾ ആരും ചെവിക്കൊണ്ടില്ല.!.. ഒരു മുഖവിലയ്ക്കും എടുത്തില്ല!

... ഒരു ബ്ലോഗർ എഴുതിയതു പോലെ സൂര്യൻ കടയടച്ച്‌ മുങ്ങിക്കുളിക്കാൻ പോയ സമയം! അയാൾ പറഞ്ഞാണ്‌ ഞാനറിഞ്ഞത്‌ അങ്ങിനെയൊരു സംഭവം പതിവാത്രേ!.. അല്ലെങ്കിലും ഞാൻ ..ഛേ!..ഒന്നും അറിയാറില്ല!

അവൻ അവൻ വന്നുഎസ്‌. എൽ.സി.ക്കും.അടുത്ത വീട്ടിലെ ഒരു സുഹൃത്തിന്റെ ബന്ധുവാണവൻ.

 അവന്‌ എന്നെ കാണണമത്രെ!..ഇന്നത്തെ അത്ര പ്രശസ്തനായിരുന്നില്ല അന്നു ഞാൻ!...അന്ന് വീട്ടുകാരുടെ വക രണ്ടു തെറിവിളിയും ഒരു ചായയും കുടിച്ചു ശുഷ്ക്കിച്ചാണു നടന്നതെങ്കിൽ, ഇന്ന് ഞാൻ ഒരു പടികൂടി കടന്ന് നാട്ടു കാരുടെ വക അറിയാൻ പാടില്ലാത്ത പണി ചെയ്യരുതെടാ എന്നു പറഞ്ഞു നാലു തെറിയും ബ്ലോഗന്മാരുടെ വക അഞ്ചാറു തെറിവിളികളും അനുഭവിച്ച്‌ നെഞ്ചു വിരിച്ചു നടക്കുന്നു.

 നമ്മൾ ആരെയും ഗൗനിക്കരുത്‌!.. എന്തിനും വേണം ഒരു തൊലിക്കട്ടി! അല്ലെങ്കിലും വിജയം വിജയിക്കു സ്വന്തമാണ്‌... അതു തെറിവിളി കേൾക്കലിലായാലും.അഭിനന്ദിക്കലായാലും!..തെറിവിളി അതു വിളിക്കുന്നവർക്കു സ്വന്തവും!.

 കമന്റിടാൻ സ്ഥലം ഫ്രീയായി കൊടുക്കുന്നതിനാൽ ഏവർക്കും കലപ്പയും ട്രാക്ടറും തൂമ്പയും കൈക്കൊട്ടുമായി വന്ന് ഇഷ്ടം പോലെ അവരവർക്കു വേണ്ട കൃഷിയിറക്കി കൊയ്തു കൊണ്ടു പോകാം!
എന്നിട്ടും ചിലർ തരിശ്ശിടും...ചിലർ ഗൗനിക്കില്ല... ആളുകളെ കൂവിയും തോൽപ്പിക്കാം.. മെൻഡു ചെയ്യാതെ മൗനി ബാബയായി പഞ്ചപുച്ഛമടക്കിയും തോൽപ്പിക്കാം എന്നത്‌ ബ്ലോഗ സത്യം!


 പ്രശസ്തനായ ഞാനങ്ങനെ ബ്ലോഗൻ എന്ന വലിയ ഭാവത്തിൽ ചെറിയ ചാരുകസേരയിൽ ഇരിക്കയാണ്‌ ഇന്ന്..ഒരു ബ്ലോഗനെപ്പൊഴും അങ്ങിനെ തന്നെ വേണം.. ഒരു ഗാംഭീര്യം! ..സട കൊഴിഞ്ഞാലും സിംഹത്തെ തൊഴുത്തിൽ കെട്ടുമോ?



പക്ഷെ പറഞ്ഞുവരുന്നത്‌ അതല്ല അയവിറക്കിയ പഴയ പ്രതാപ കഥ!..


"എന്താ? ആരാ?"- അവനെ കണ്ടതുംഅന്നത്തെ പാവം ഞാൻ!

ഒപ്പമുള്ള ആൾ അവനെ പരിചയപ്പെടുത്തി...അങ്ങിനെ ചോദ്യം നീണ്ടു... ഉത്തരങ്ങളും!

ക്ലാസ്സു പരീക്ഷയ്ക്ക്‌ എത്രെയാ മാർക്ക്‌?- പഠിപ്പിസ്റ്റായ സോറി അങ്ങിനെ ഭാവിക്കുന്ന എന്റെ ചോദ്യം അവനോട്‌!

"മുപ്പ...തത്തി രണ്ട്‌!"

എത്ര?

മുപ്പ..തത്തി രണ്ട്‌"- വീണ്ടും അവൻ ആവർത്തിച്ചു.. പറയുമ്പോൾ കണ്ണ്‌ ഇറുക്കിയടച്ച്‌ വിഷമിച്ചും
വാക്കുകൾക്ക്‌ ബലം കിട്ടാൻ വലതു കാൽ തറയിൽ ഒപ്പം ആഞ്ഞു ചവിട്ടിക്കൊണ്ടുമാണ്‌ അവൻ അന്ന് അങ്ങിനെ പറഞ്ഞത്‌..

എനിക്കു ചിരി വന്നിരുന്നു.. പക്ഷെ അവന്റെ അവസ്ഥയോർത്തപ്പോൾ ഞാൻ ചിരിയൊതുക്കി.അന്നൊരു നാൾ സഖാവ്‌.ഇ. എം എസ്സിനെ കാണാൻ പോയത്‌ ഓർമ്മയുണ്ട്‌..
സഖാവ്‌. .ഈ .എം എസ്സിന്റെ പ്രസംഗം ഉണ്ടെന്ന് നാടു നീളെ കൂവി വിളിച്ചു കൊണ്ട്‌ ഒരു ജീപ്പ്‌ കടന്നു പോയി.. മഹാനായ ഈ എം എസ്സിനെ നേരിൽ കാണുവാനുള്ള എന്റെ കടുത്ത ആഗ്രഹം



ഇതാ സഫലമാകാൻ പോകുന്നു.. ഓർത്തപ്പോൾ മനം തുള്ളിച്ചാടി..മുടി ചീകിയൊതുക്കി ഞാൻ പോയി.. നോക്കുമ്പോൾ കോളാമ്പിയിൽ ശബ്ദം സഖാവ്‌. ഈ എം എസ്സിന്റേത്‌! സഖാവ്‌. ഈ എം എസ്സ്‌ എവിടെ?  ചുറ്റും നോക്കി..സഖാവ്‌. ഈ. എം എസ്സ്‌ എങ്ങുമില്ല .. ക്യാസറ്റിലാണ്‌ സഖാവ്‌. ഈ. എം എസ്സ്‌ എന്ന് അറിഞ്ഞപ്പോൾ ഇളിഭ്യനായി.. മഹാനായ ഒരാളെ കാണാൻ പോയി ക്യാസറ്റ്‌ പ്രസംഗം കേട്ടു തിരിച്ചു വന്നു ..അയ്യേ.സഖാവ്‌. ഈ. എം എസ്സിനു വിക്ക്‌..ആദ്യമായാണ്‌ ഞാനത്‌ അറിയുന്നത്‌.. ആദ്യം ചിരി വന്നു ..പക്ഷേ. അന്നു ചിരിച്ചില്ല .. ചിരിച്ചാൽ വിവരം അറിയും.. സഖാക്കൾ ചുറ്റും ഉണ്ട്‌..
അന്നു പറ്റിയ അമിളിയോർത്തു പോലും ചിരിച്ചില്ല. എന്നിട്ടല്ലേ ഇന്ന്..
." പാവം!"
" എവിടെയാ വീട്‌?"
'മുത്ത... തത്തി"
"എവിടെ?"

" മുത്ത .. തത്തി"--- മുത്തത്തി എന്ന സ്ഥലപ്പേരിലും അവൻ നല്ലവണ്ണം കണ്ണ്‌ ഇറുക്കിയടച്ചു. ഒപ്പം തത്തുകയും ചെയ്തു..

അങ്ങിനെ അവന്റെ പെരുമാറ്റത്തെ ഞാനും എന്റെ പെരുമാറ്റത്തെ അവനും ഇഷ്ടപ്പെട്ടു.. ഞങ്ങൾ ആത്മാർത്ഥ സുഹൃത്തുക്കളായി...പലപ്പോഴും ബന്ധു വീട്‌ സന്ദർശനത്തിൽ എന്റെ വീട്‌ സന്ദർശനത്തിനും അവൻ സമയം കണ്ടെത്തിയിരുന്നു..

ഒരിക്കൽ എനിക്ക്‌ ഒരു ബന്ധുവീട്ടിൽ പോകേണ്ടി വന്നു.. ഒറ്റക്കായതിനാൽ അവനും കൂടിയിരിക്കട്ടെ എന്നു കരുതി ഞാൻ അവനോട്‌ ചോദിച്ചു.." എന്താ പോരുന്നോ എന്റെ കൂടേ?"

അവൻ റെഡിയായി...

ബന്ധുവിനു പനിയായിരുന്നു.. അയാളെ കണ്ട ഉടനെ എന്റെ സുഹൃത്ത്‌ കുശലം ചോദിച്ചു...
" കഞ്ഞി... കഞ്ഞി കുടിക്കുകയാണോ?"

രൂക്ഷമായ നോട്ടത്തോടെ കഞ്ഞി കുടിച്ചു കൊണ്ടിരുന്ന അയാൾ!.. ചമ്മിയ മുഖത്തോടെ ഞാൻ!.. ഒന്നും സംഭവിക്കാതെ അവൻ ചോദ്യം വീണ്ടും ആവർത്തിച്ചു.." കഞ്ഞി.. കഞ്ഞി കുടിക്കുകയാണോ?"

"എന്റെ കൂട്ടു കാരനാ.. ചെറിയ ഒരു വിക്കനാ ... അയാളെ സംഭവം ബോധ്യപ്പെടുത്താൻ ഞാനിടപെട്ടു.. അയാളുടെ മുഖത്ത്‌ ഗൗരവം കുറഞ്ഞു പുഞ്ചിരി പരന്നു.. പിന്നീടൊരിക്കൽ അയാളെ കാണാൻ ചെന്ന എന്നോട്‌ അയാൾ ചോദിച്ചു " തന്റെ കൂട്ടുകാരനെവിടെ?..

"അവൻ വന്നില്ല"

" തനിക്ക്‌ വിളിക്കാൻ മടിയായതിനാൽ കൂട്ടുകാരനെ കൊണ്ടെന്നെ കഞ്ഞിയെന്ന് വിളിപ്പിച്ചത്‌ ഞാൻ മറന്നിട്ടില്ല..ട്ടോ!..."-അയാൾ!
"..ഹേയ്‌.. അങ്ങിനെയല്ല അവൻ വിക്കനാണ്‌.. "- ഒരു വിധം ഞാൻ പറഞ്ഞൊപ്പിച്ചു..

വിക്കനായ എന്റെ കൂട്ടുകാരാ... എന്നാലും നീ.!.

തേവിടിശ്ശി പെറ്റതെല്ലാം പിഴയല്ല!

വർഷങ്ങൾക്ക്‌ മുൻപ്‌  വിനോദോപാധികളായ ടീ. വീ , മൊബൈൽ ഫോൺ എന്നിവ വരുത്തിയ കുറവ്‌ നികത്തിയത്‌ ഭർത്താക്കന്മാരും ഭാര്യമാരും തമ്മിലുള്ള ചില അഡ്ജസ്റ്റ്‌ മെന്റു കളാലായിരുന്നു എന്നത്‌ പഴം കഥ!. ശാരീരികമായ കഴിവില്ലാത്തവർ നാലും അഞ്ചും ആറും മക്കളുമായി ഒതുങ്ങിയപ്പോൾ.അന്നു ഏഴു മണിക്കേ ചോറു കൊടുത്ത്‌ മക്കളെ മെരുക്കി കിടത്തി ഭർത്താവിന്റെ മുന്നിൽ ഭാര്യ മെരുങ്ങി കിടന്നതിനാൽ കുഞ്ഞമ്പു വെന്ന ആ മഹാനിധിക്ക്‌ നിധികളായി കിട്ടിയത്‌ 12 മക്കൾ!

"ഒരു പറയിക്കു മാത്രം പ്രസവിച്ചാൽ മതിയോ പന്ത്രണ്ട്‌ മക്കളെ ?"എന്ന ഒരു വാശിയാണൊ എന്നറിയില്ല..ഒരു പക്ഷെ അന്നത്തെ കാലത്തെ സീരിയലില്ലാത്ത, ചാനലുകളില്ലാത്ത  ദോഷമാവാനും മതി!.

...മക്കളായ. ഒരോ ആളും വളർന്നു പറയിപെറ്റ പന്തിരു കുലം എന്ന പോലെ തന്റെ വീരതകൾ പ്രകടിപ്പിച്ചു പോന്നു.. ഒന്നാമൻ കള്ളനെങ്കിൽ, രണ്ടാമൻ കള്ളുകുടിയൻ, മൂന്നാമത്തവൾ കള്ളു കാച്ചി വിൽക്കൽ, എന്നിങ്ങനെ തന്താങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു ജീവിച്ചു പോകുന്നു...


കുഞ്ഞമ്പു  എന്ന അയാൾ കള്ളുകുടിയനായതിന്‌ ആരും കുറ്റം പറയാറില്ല.. മറിച്ച്‌ കള്ളുകുടിച്ച്‌ നാട്ടുകാരെ നാലു വർത്തമാനം പറയുമ്പോഴെ ആളുകൾ പ്രശ്നമുണ്ടാക്കാറുള്ളൂ...ഭാര്യയെ തെറിവിളിക്കുമ്പോൾ ആളുകൾ ചുറ്റും കൂടിയിരുന്നു. ഭാര്യയെ തല്ലുമ്പോഴും ആളുകൾക്ക്‌ രസമായിരുന്നു...മക്കളെ തെറിവിളിക്കുമ്പോഴും ആളുകൾ ആസ്വദിച്ചു....എന്നാൽ ചുറ്റും കൂടിയ ആളുകളെ തെറിവിളിച്ചപ്പോൾ ആളുകൾ നീരസം പ്രകടിപ്പിച്ചു...

".വൃത്തികെട്ടവൻ!"

അയാൾ നിന്ന നിൽപ്പിൽ ആടും..വീഴും..തോർത്തെടുത്ത്‌ തലയിൽ ചുറ്റി തോറ്റം പാട്ടു പാടും. .അതായാളുടെ ഇഷ്ടം ... ആളുകളെ പിടിച്ചു നിർത്തി കണ്ണടച്ച്‌ കൊണ്ട്‌ വർത്തമാനം പറയും.. അതാണ്‌ സഹിക്കാൻ പറ്റാത്തത്‌..കുറച്ചു നേരം കേട്ട ബുദ്ധിമാന്മാരായ ആളുകൾ അയാൾ  കണ്ണു തുറക്കുമ്പോഴേക്കും സ്ഥലം കാലിയാക്കും...ബുദ്ധിയില്ലാത്തവന്മാർ പെട്ടുപോയല്ലോ എന്നൊർത്ത്‌ അയാളെ ശപിക്കും..കാരണം അടുത്ത ആളെ കിട്ടുന്നതു വരെ നിന്നു കൊടുക്കണം.
പിന്നെ നേരെ വീട്ടിലേക്ക്‌ പോകും..അവിടെ നിന്ന് അയൽപക്കത്തെ വീട്ടിലേക്ക്‌ നോക്കി ഒച്ചത്തിൽ വിളിച്ചു പറയും.

." നല്ല പൂ പോലത്തെ നിലാവ്‌ .. അയ്‌ലോക്കത്തെ ----------- മക്കൾ ഉറങ്ങിയോ?" -ഒരു കുശലാന്വേഷണം.. (വിട്ടഭാഗം നിങ്ങൾ പൂരിപ്പിക്കുക)...അയൽ വക്കക്കാരനായതിനാൽ എല്ലാം അന്വേഷിക്കണമെന്ന അയാളുടെ ഒരാഗ്രഹം!!-- ഒരു പഴ മനസ്സിൽ തോന്നുന്ന നല്ല വിചാരം!!.. കള്ളുകുടിച്ചതിനാൽ ഡേഷും, ഡേഷിന്റെ വലിപ്പവും എണ്ണവും കൂടിപ്പോകുന്നുവേന്നേയുള്ളൂ .


അവർ അതു കേട്ടില്ലേങ്കിൽ അയാൾ വീണ്ടും ഉച്ചത്തിൽ പറയും.

"---- --------- മക്കളുടെ ഒരഹങ്കാരം!.... വല്യവീടായാതിനാൽ---------കൾക്ക്‌ ചെവിയും കേൾക്കില്ല! -അവരെ ചെവികേൾപ്പിച്ചേ അടങ്ങൂ എന്ന് സാരം!


അവർ ഇതു കേട്ട്‌ കുഞ്ഞു കുട്ടി അടക്കം എല്ലാം പൊട്ടിപ്പൊളിഞ്ഞു പുറത്തു വന്ന് ഭരണിപ്പാട്ടിലേക്ക്‌ കുശലാന്വേഷണം നീണ്ട്‌ കഴിയുമ്പോഴെക്കും അയാൾ കിടന്നുറങ്ങും... കലിതുള്ളി വിറച്ച അയൽ വക്കക്കാർ ഉറങ്ങാൻ പന്ത്രണ്ട്‌ മണി കഴിയും!

ആകെ രണ്ടു സെന്റ്‌ സ്ഥലം. അതിൽ ഓല കൊണ്ട്‌ മറച്ച എലിമാളം പോലുള്ള ചെറിയ ഒരു വീട്‌!..ഇന്നത്തെ ഭാര്യ ഒരു കുട്ടിയെ പ്രസവിക്കണമെങ്കിൽ ഭർത്താവ്‌ ഓച്ഛാനിച്ചു നിന്നുകൊണ്ട്‌ ഡോക്ടർക്ക്‌ പണം കൊടുത്തു പറയണം..
 
" ഡോക്ടർ... ഡോക്ടർ... എന്റെ ഭാര്യയ്ക്ക്‌ പ്രസവിക്കണം എന്ന ആഗ്രഹമുണ്ട്‌... "

"ഉണ്ടാവുമല്ലോ?.. തന്റെ ഭാര്യ പെണ്ണല്ലേ?.. പെണ്ണുങ്ങൾക്ക്‌ പ്രസവിക്കണമെന്ന മോഹം കാണില്ലേ... അതിനല്ലേ ഞാൻ ഹോസ്പിറ്റലും തുറന്ന് കുത്തിയിരിക്കുന്നത്‌ !!"- എന്ന മട്ടിലുള്ള ഒരു ഭാവം ഡോക്ടർക്ക്‌!

ഡോക്ടർ മൂക്കടപ്പുണ്ടോ, ചെവിയടപ്പുണ്ടൊ എന്നൊക്കെ നോക്കി ഗുളിക കൊടുക്കും.. എന്നിട്ടുംഭാര്യ പ്രസവിക്കാൻ മടി കാണിക്കും...ഒടുവിൽ ഭർത്താവിന്റെ പൈസ മുഴുവൻ ഡോക്ടർ തനിക്ക്‌ കമ്മീഷൻ കിട്ടുന്ന ലാബിലും ഡോക്ടറുടെ ഫീസിലും കൂട്ടികുഴച്ച്‌ പൊളിച്ചടക്കുമ്പോൾ ഭാര്യ വിചാരിക്കും.
.. " ആ നിങ്ങൾ കുത്തു പാളയെടുത്തല്ലോ തൃപ്തിയായി ഇനി പ്രസവിക്കാമെന്ന് തോന്നുന്നു..."
വീണ്ടും ഡോക്ടറുടെ ഉപദേശം.." ഭാര്യ വീക്കാണ്‌.... റെസ്റ്റ്‌ കൊടുക്കണം"
"..ഭാര്യയുടെ വായിലെ നാവിനു ഒരു വീക്കും ഇല്ലല്ലോ..റെസ്റ്റും!" എന്ന് മനസ്സിൽ പറയുന്ന ഭർത്താക്കന്മാർ ക്ഷമിക്കും.." ങാ.. ആയിക്കോട്ടേ.. അതിനും വെറുതെ നമ്മളെ പറയേണ്ട!"... അങ്ങിനെ റെസ്റ്റ്‌ എടുത്ത്‌ ..റെസ്റ്റ്‌ എടുത്ത്‌ ഭർത്താവിനെ ഒരു വഴിക്കാക്കി ആശുപത്രിയിൽ നാലുമാസം മുന്നേ റൂം ബുക്ക്‌ ചെയ്ത്‌ ഒരു പ്രസവം!"...ഭർത്താവ്‌ ലോണെടുത്ത്‌ മുടിഞ്ഞിട്ടുണ്ടാവും..പ്രസവിച്ചാൽ പിന്നെ ഭർത്താവിനെ നോക്കി ഭാര്യയുടെ ഒരു ചിരി.".. ഞാൻ ഭയങ്കര സംഭവമാണ്‌.. നിന്നെ കുത്തു പാളയെടുപ്പിക്കാൻ എന്നാണോ അതിന്റെ അർത്ഥം!.. ആർക്കറിയാം!

ഇതതല്ല.. എല്ലാം ഇന്ത്യ ചന്ദ്രനിലേക്ക്‌ ചന്ദ്രയാൻ വിട്ടപോലുള്ള സ്പീഡ്‌!.

..ഇതിൽ കിടന്നാണല്ലോ ഭഗവാനേ..അദ്ദേഹം വീരന്മാരായ പന്ത്രണ്ട്‌ യോദ്ധാക്കളെ സൃഷ്ടിച്ചെടുത്തത്‌ എന്നോർക്കുമ്പോൾ മണിമാളികകൾ കെട്ടി ഒരു മകനെയോ മകളേയോ ഉണ്ടാക്കിയ ഭീരുക്കളായവരെ ഓർത്ത്‌ വിഷമം തോന്നിപ്പോകും... ഒറ്റയെണ്ണത്തിനും നട്ടെല്ലില്ല...അല്ല കഴിവില്ല!.. അല്ല സർക്കാർ വിടുന്നില്ല...കാരണം അന്നത്തെ സർക്കാറിന്റെ പ്രചരണം പാരമ്പര്യമായി തലക്കു പിടിച്ചു... കുടുംബ സൂത്രം!...പിന്നെ ഒരു ബക്കറ്റ്‌!

ഇപ്പോൾ ബക്കറ്റില്ലേങ്കിലും കുടുംബസൂത്രം ഉണ്ട്‌..പല സൂത്രങ്ങളും പെണ്ണുങ്ങൾക്ക്‌ ഉണ്ടെങ്കിലും....പല സൂത്രങ്ങളും പെണ്ണുങ്ങൾക്ക്‌ അറിയാമെങ്കിലും.....കുടുംബസൂത്രം കൈമോശം വന്നിട്ടില്ല.. ആഗോളവൽക്കരണത്തിന്റെ ഒരു കാര്യം!

വീതിച്ചെടുക്കാൻ പന്ത്രണ്ട്‌ മക്കളും പ്രശ്നമുണ്ടാക്കിയപ്പോൾ അയാൾ കൂടുതൽ മദ്യസേവ തുടർന്നു..
മക്കൾക്ക്‌ ഒറ്റ ഡിമാന്റെ ഉള്ളൂ ....രണ്ടു സെന്റു സ്ഥലത്ത്‌ പന്ത്രണ്ട്‌ മക്കൾക്കും വീടുവെക്കണം.
എല്ലാമക്കളും കുടിച്ചു കൂത്താടികൊണ്ട്‌ വന്നു പറഞ്ഞു ..ഒരു സിമ്പിൾ ഡിമാന്റ്‌!

"വിട്ടുവീഴ്ചയ്ക്ക്‌ ഒരുക്കമല്ല..ബൂർഷ്വയായ അച്ഛൻ വീടു വിട്ടു പുറത്തു പോകണം!"
പ്രമാണിമാർ മധ്യസ്ഥം വഹിച്ചു...പരസ്പരം വഴക്കു മൂത്തപ്പോൾ നാട്ടുകാരിടപെട്ട്‌ എല്ലാവരെയും തുരത്തി..
 
..ഭാര്യ മരിച്ചു.. അപ്പോഴും പ്രചാരണമുണ്ടായി.

"..അടികിട്ടി മരിച്ചു.. തെറികിട്ടി മരിച്ചു.. ഹാർട്ട്‌ അറ്റാക്കായി മരിച്ചു" എന്നൊക്കെ പല ജാതി ആളുകൾ പല ജാതി അഭിപ്രായം പറഞ്ഞു..

ഒരു നാൾ അയാൾ വീടിനു തീയ്യിട്ടു.. കള്ളുകുടിച്ച്‌ തീയ്യിട്ടതാണെന്ന് ചിലർ!.. ഇൻഷൂറൻസ്‌ കിട്ടുമെന്ന് ആരോ പറഞ്ഞു പറ്റിച്ചതിനാൽ തീയ്യിട്ടതാണെന്ന് ചിലർ!.. എന്തായാലും വീടു കത്തി.. ഇൻഷൂറൻസ്‌ എടുക്കാത്തതിനാൽ ആരും എത്തി നോക്കിയില്ല..ഇൻഷൂറൻസ്‌ എടുത്തിട്ടുവേണമത്രേ തീയ്യിടാൻ!.. അത്‌ അയാൾക്കറിയാൻ പാടില്ലായിരുന്നത്രെ! അഥവാ അറിഞ്ഞാൽ കൂടി അതിനു ചേരാനുള്ള കായ്‌ അയാൾക്കില്ലായിരുന്നുവത്രെ.അയാളുടെ കൂടെ കള്ളുകുടിക്കുന്ന മറ്റൊരാൾ പറഞ്ഞാണ്‌ നാട്ടുകാരറിഞ്ഞത്‌..


....അല്ലെങ്കിലും രണ്ട്‌ മടലും ഓലയും കെട്ടി ചാക്കിട്ട്‌ ഉണ്ടാക്കിയ വീട്‌ ആരെങ്കിലും ഇൻഷൂർ ചെയ്യുമോ? ..ഏതെങ്കിലും കമ്പനി അതിനു ധൈര്യപ്പെടുമോ?... ആ.. ആർക്കറിയാം..... അതിനാൽ സ്വയം തന്നെ അയാൾ വീണ്ടും വീടുണ്ടാക്കി..രണ്ട്‌ ഓലയും നാലുമടലും ഒന്നു രണ്ടു ചാക്കുംവെച്ചു കെട്ടാൻ വർഷങ്ങളുടെ ഗവേഷണഫലം വേണ്ടല്ലോ?

അതിലുണ്ടായ അരുമ സന്തതി.. കളവാണി...നല്ല നിലയിലാണ്‌ ജീവിക്കുന്നത്‌.. അച്ഛൻ തമ്പുരാനോട്‌ പ്രശ്നമുണ്ടാക്കാത്തതിനാൽ അച്ഛനും പ്രശ്നമില്ല!...അവൾ നല്ല നിലയിൽ ജീവിക്കുന്നത്‌ നാട്ടിലെ പ്രമാണിമാരായ ആൾക്കാരുടെ ഭാര്യമാർക്കായിരുന്നു പ്രശ്നം! ആൾക്കാർക്ക്‌ അത്‌ ഒരു കുറച്ചില്‌!

"ഡെയ്‌ ചായ യെടുക്ക്‌..!. ഡെയ്‌ ചോറെടുക്ക്‌" എന്നൊക്കെ പറഞ്ഞ്‌ ഭാര്യമാരുടെ പണിയാണ്‌ അടുക്കള പണിയെന്ന് മുദ്രകുത്തി ഒരു ഗ്ലാസ്സ്‌ പോലും കഴുകാത്ത ഭർത്താക്കന്മാർ കുളിച്ചൊരുങ്ങി.. സ്പ്രേയും പൂശി ബസ്സാറിലേക്ക്‌ എന്ന് പറഞ്ഞു പോകുമ്പോൾ ഭാര്യമാരുടെ ചങ്കിടിക്കും!..

കാരണം ഈ പ്രമാണിമാരെല്ലാം കളവാണിയുടെ വീട്ടിലെ അന്നത്തെ കാലത്തെ അലക്കു മിഷ്യൻ ആണെന്ന് കുശുമ്പന്മാരുടെ സംസാരം!..ബസ്സാർ കളവാണിയുടെ വീടാണത്രെ! ... പുലി പുല്ലു തിന്നത്തുമില്ല പശുക്കളെ തീറ്റിക്കയും ഇല്ല എന്ന മതക്കാരുടെ പ്രചരണം!

പലരും അവളുടെ  ബ്ലൗസും ബ്രായും അണ്ടർവ്വെയറുമൊക്കെ അലക്കി ,ഉണക്കി ഇസ്തിരിയിട്ട്‌ കൊടുക്കുകവരെ ചെയ്യാറുണ്ടത്രെ!..ചിലർക്ക്‌ പ്രീയം ചോറും കറികളും വെച്ചു കൊടുക്കാൻ!... വീട്ടിൽ ഭാര്യയ്ക്ക്‌ എല്ലാ പണികളും അറിയാം.. പാവം കളവാണിക്ക്‌ ഇതൊന്നും അറിയില്ലല്ലോ എന്ന ഒരു വിഷമം ഏറ്റവും അധികം ആധി കേറ്റിയത്‌ പ്രമാണികൾക്കായിരുന്നു!.. അല്ലെങ്കിലും കളവാണി പറഞ്ഞിട്ടുണ്ടോ താങ്കൾ എന്റെ വസ്ത്രം അലക്കി തരണമെന്ന്... ഇല്ല.. വീടു വൃത്തിയാക്കണമെന്ന്.. ഇല്ല...വിറകു കീറണം ,പാത്രം കഴുകണം, ചോറുവെക്കണം എന്നൊക്കെ.. ഇല്ല .ഇല്ല...ഒരിക്കലും പറഞ്ഞിട്ടില്ല... വെറുതെ ...ഒരു സേവനം!..പാവങ്ങളെ സേവിച്ചാൽ പുണ്യം കിട്ടും!....അത്രേ പ്രമാണിമാർ.. ഉദ്ദേശിച്ചുള്ളൂ... കളവാണിയുടെ ആശ്രമത്തിലെ ഭക്തർ ആവുന്നതെന്തും ചെയ്യും.. അതു കളവാണി പറഞ്ഞിട്ടല്ല..എല്ലാം കണ്ടും കേട്ടും ഭക്തർ ആവേശം മൂത്ത്‌ ചെയ്തു പോകുന്നതാണ്‌..

.ചിലർ സ്നേഹം മൂത്ത്‌ അവൾക്ക്‌ മാല, വള,വാച്ച്‌,സാരി എന്നിവ അവരവരുടെ സൗകര്യത്തിനും പണലബ്ധിക്കും അനുസരിച്ചു വാങ്ങിക്കൊടുത്തു.ഒന്നും കളവാണി പറഞ്ഞിട്ടില്ല.. എല്ലാം അറിഞ്ഞു ചെയ്യേണ്ടത്‌ പ്രമാണിമാരുടെ ഒരു കടമ!. ഒന്നും ഇടാത്ത കൈകളും കഴുത്തും അവരെ അത്രയ്ക്ക്‌ വിഷമിപ്പിച്ചിരുന്നു...അല്ലേങ്കിലും കളവാണിക്ക്‌ വീടുവെച്ചു കൊടുത്തത്‌ ആരാ?.. ഒരു പ്രമാണി..!
അയാൾക്ക്‌ ഭാര്യയില്ലേ? മക്കളില്ലേ?
എല്ലാം ഉണ്ട്‌ .. പക്ഷെ .. ഇതൊന്നും കളവാണിക്കില്ലല്ലോ എന്നവിഷമം!  അയാളെ കടുംകൈ ചെയ്യിച്ചു..
 
സംഭവം അറിഞ്ഞ ഭാര്യ വീടു പൂട്ടി സ്വന്തം വീട്ടിലേക്ക്‌ പോയി..അതറിഞ്ഞ പ്രമാണി ഒന്നും സംഭവിക്കാത്തതു പോലെ നടന്നു..കുറച്ച്‌ ദിവസം കഴിഞ്ഞപ്പോൾ  ഒന്നും സംഭവിക്കാത്തതു പോലെ അയാളുടെ ഭാര്യ തിരിച്ചു വന്നു.. ഇത്രേയുള്ളൂ അന്നത്തെ കാര്യം!!...പക്ഷേ ഭാര്യ ബൂസ്റ്റ്‌ ഈസ്‌ ദ സീക്രട്ട്‌ ഓ ഫ്‌ മൈ എനർജി എന്ന മട്ടിൽ പുലിയായാണ്‌ വന്നത്‌ അതിനാൽ അയാൾ ഒതുങ്ങി..
 
..പ്രമാണിമാരുടെ പെണ്ണുങ്ങൾ കുഴങ്ങി ....അയൽക്കാരനെ പറഞ്ഞ്‌ ഇന്നു ചിരിച്ചു വെങ്കിൽ നാളെ പണി കിട്ടുന്നത്‌ സ്വന്തം ഭർത്താവിന്റെ അതിലും മോശമല്ലാത്ത പ്രകടനത്തെ കുറിച്ച്‌ അറിഞ്ഞാണ്‌!... എന്താണിതിന്റെ മന്ത്രമെന്നറിയാത്ത ഭാര്യമാർ കുഴങ്ങി!.. ഇനി മിണ്ടിയാൽ അന്തിയുറക്കം അവിടാക്കുമെന്ന് കൂടെ ഭീഷണി വന്നപ്പോൾ ഭാര്യമാർ അടങ്ങി..

അവളുടെ മന്ത്രവാദത്തിൽ വീഴാത്ത തന്ത്രികളില്ല എന്ന ഘട്ടത്തിൽ ആളുകൾ താക്കീതുമായി രംഗത്തു വന്നു..

"ചോറും കറിയും കൊടുത്ത്‌ എന്റെടുക്കലേക്ക്‌ ആരെങ്കിലും അയക്കാൻ പറഞ്ഞോ നിന്റെയൊക്കെ കെട്ടിയോനേ...നിങ്ങളുടെ കെട്ടിയോന്മാരെ അടക്കുക!" എന്ന് അവൾ ഉറഞ്ഞു തുള്ളി പറഞ്ഞപ്പോൾ അതു ഞായം എന്ന് ആൾക്കാർക്കും തോന്നി മടങ്ങി..

അല്ലെങ്കിലും കുളിച്ചൊരുക്കി ചായയും കൊടുത്ത്‌ ബസ്സാറിൽ വിടുന്ന ഭാര്യമാരല്ലേ കുറ്റക്കാർ!...

അവൾക്കും മക്കളുണ്ടായി.. പലജാതി പല കളറുകളുള്ളവർ!..കാരണം എല്ലാം ടെസ്റ്റ്ട്യൂബ്‌ മക്കൾ!..പ്രസവിക്കാത്ത പെണ്ണുങ്ങളെ നോക്കി ഭർത്താവുണ്ടായിട്ടു കൂടി പ്രസവിക്കാത്തവർ ഇവരെ കണ്ടു പഠിക്കണമെന്ന് വരെ പ്രമാണിമാർ പറഞ്ഞു നടന്ന കാലം!

ഏതവന്റെയൊക്കെ ആണ്‌ ഇവരൊക്കെ എന്ന് പറയാൻ കൂടി ആളുകൾ മടിച്ചു.. പറഞ്ഞു വരുമ്പോൾ ബന്ധുവായി പോകുമോ എന്ന ഒരുൾഭയം!

പണ്ടൊരിക്കൽ അവളെ താക്കീതു ചെയ്യാൻ തയ്യാറായി നേതാവായി വന്ന ഒരാളെ അവൾ ആട്ടിയ അനുഭവം നാട്ടുകാർക്കുണ്ട്‌.." നീയ്യല്ലേടാ എന്റെ സാരി  ഇത്രനാളുംഅലക്കി തന്നത്‌.. ഇപ്പോൾ എന്നെ താക്കീതു ചെയ്യുന്നോ? തൂ..."

ആളുകൾക്ക്‌ അത്‌ ഒരു പുതിയ അറിവായിരുന്നു...ഇത്രയും ഡീസന്റുള്ള മാന്യന്മാർ ഇക്കാലത്തുമുണ്ടോ എന്ന അത്ഭുതം! ....അന്നത്തെ തുപ്പൽ ഏറ്റു അയാൾ പിന്നീട്‌ പൊങ്ങിയത്‌ ബോംബെയിലാണ്‌!

അവളിൽ പിറന്ന ഒരു നല്ല വിത്ത്‌ ഏതവന്റെയോ കൂടെ ഒളിച്ചോടി... അവൾ നല്ല നിലയിൽ ജീവിക്കുന്നു...കളവാണിയുടെ സ്റ്റൈലിൽ ഉള്ള നല്ല നിലയിലല്ല!....ഡീസന്റായി തന്നെ!..കളവാണി മരിച്ചു.. കുടുംബാംഗങ്ങൾ രണ്ടു സെന്റ്‌ സ്ഥലം വിറ്റ്‌ .എവിടേയോക്കെയോ പോയി....പക്ഷേ ഇന്നും കളവാണിയും കുടുംബവും വരുത്തിയ പേരു ദോഷം നാട്ടുകാർ അനുഭവിക്കുന്നു."....എവിടെയാ വീട്‌ കളവാണിയുടെ നാട്ടിലാണോ?.".'എന്ന് ശൃംഗാരചിരിയോടെ ചോദിക്കുന്നവന്മാരുടെ നാവടക്കാൻ പറ്റുമോ?

.ഒളിച്ചോടിയെങ്കിലും നല്ല വിത്ത്‌ മക്കളായി കുടുംബമായി സുഖമായി ജീവിക്കുന്നു.കളവാണി തലയും ശരീരവും മറന്ന് കഷ്ടപ്പെട്ട്‌ ഉണ്ടാക്കിയ സ്വത്ത്‌ പകുത്തെടുത്ത്‌ കൊണ്ട്‌....

അപ്പോൾ പറഞ്ഞു വന്നത്‌.. തേവിടിശ്ശി പെറ്റതെല്ലാം പിഴയല്ല!