പേജുകള്‍‌

ബുധനാഴ്‌ച, നവംബർ 30, 2011

രാജ്യസ്നേഹം!

കേരളക്കര രോഗം ബാധിച്ചു നട്ടോട്ടമോടുമ്പോൾ,
അജ്ഞയായി നടിച്ച് അയലത്തമ്മ പറഞ്ഞു
“ വെറും സംശയ രോഗം!”
കുരുടിത്തള്ളയെന്ന് കൂവി വിളിച്ചപ്പോൾ,
അയലത്തമ്മ പറഞ്ഞു.." അവർക്ക് പ്രാന്ത്!"

അയലത്തമ്മയ്ക്ക് ഡോക്ടറേമാന്റെ കൌൺസിലിങ്ങ്!
“അണകെട്ടിക്കൂടേ",
മുതലാളിത്തം പറഞ്ഞിട്ടും, കമ്മ്യൂണിസം പറഞ്ഞിട്ടും
തള്ളയ്ക്കൊറ്റ വാശി
“അണകെട്ടാതിരുന്നൂടേ!“
യുദ്ധമെങ്കിൽ യുദ്ധമെന്ന് കേരളപ്പടത്തലവൻ!
ഒരു കൈ നോക്കാമെന്ന് തമിഴത്തലവൻ!
സംസ്ഥാനങ്ങൾ രാജ്യങ്ങളായി സ്വതന്ത്രമായോ?
ഞാനൊന്നുമറിഞ്ഞില്ലേ എന്റെ മന മോഹന ലാല..

ചൊവ്വാഴ്ച, നവംബർ 29, 2011

മനീഷ് ഏകനല്ല..!

..പ്രഭാതം..!..ഞാൻ റോഡിലൂടെ നടക്കുകയാണ്‌..പതിവുള്ള പ്രഭാത സവാരി !.. ഒരു കാർ മെല്ലെ നിൽക്കുകയാണ്‌.. ആരുമില്ലാത്ത ഇടം...ഒരു കിഴവനെ വഴിയിൽ തള്ളി അവർ കാറിൽ കയറി രക്ഷപ്പെടുകയാണ്‌... !
എന്തൊരു ക്രൂരത!
എന്തൊരു ലോകം!
അപ്പോഴെന്റെ തല പൊട്ടി പിളർക്കുകയാണ്‌...എന്റെ ക്ഷമ നശിച്ചിരുന്നു...
ഒരു കല്ലെടുത്ത്‌ കാർ ലക്ഷ്യമാക്കി ഒരേറ്‌!..
അതിന്റെ ചില്ലുകൾ തകർന്നു.. അത്‌ റിവേഴ്സ്ടുത്തു..കാറിന്റെ ഡോറിനു പോലും ക്ഷമയില്ലാതായിരുന്നു
അവരെന്റെ കോളറിൽ പിടുത്തമിട്ടു... ആ സംസ്ക്കാര സമ്പന്നർ സഭ്യമല്ലാത്തതൊക്കെ വിളിച്ചു പറയുകയാണ്‌..!
ആളുകൾ കൂടി, എനിക്കു കിട്ടേണ്ട അടി തടുത്തു..!
ഇപ്പോൾ വാക്കു തർക്കം നടക്കുകയാണ്‌!..അവരെന്നെ വിസ്തരിക്കുകയാണ്‌..!
" അവരുടെ കാറിന്റെ ചില്ല് തകർത്തത്‌ താനല്ലേ?"
" ഊവ്‌!"
"അതിന്റെ പൈസ കൊടുത്തിട്ടു പോയാൽ മതി!"
" ഇവർ....." ഞാൻ വിവരിച്ചു
.............
"അവർക്കു വേണ്ടാത്ത സാധനം കളഞ്ഞിട്ടു പോകുന്നതിൽ തനിക്കെന്ത്‌?"- ആളുകൾ പ്രശ്നം ഏറ്റെടുത്തു കഴിഞ്ഞു..
എന്റെ വാദമുഖങ്ങൾക്ക്‌ പ്രസക്തി നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു..എന്തു പറഞ്ഞാണ് ഇവരെ... !
"ഭ്രാന്തൻ!"- ആളുകൾ എന്നെ ചൂണ്ടിപ്പറഞ്ഞു.. 
അവരെന്റെ പേഴ്സ് കൈക്കലാക്കി. തലേന്ന് വാങ്ങിയ ശമ്പളം പേഴ്സില്‍ തന്നെയുണ്ടായിരുന്നു..  വീട്ടില്‍ എടുത്ത് വെക്കാന്‍ മറന്നു .. അതില്‍ നിന്നും അവര്‍ സ്വന്തം പൈസ എണ്ണി ക്കൊടുക്കുംപോലെ എണ്ണിക്കൊടുക്കുകയാണ് ... പേഴ്സ് പോലും അവര്‍ തരിച്ചു തന്നില്ല... അല്ലെങ്കിലും ഒഴിഞ്ഞ പേഴ്സ് അവര്‍ക്കിരിക്കട്ടെ...!
ഒടുവിൽ ആരോ പറഞ്ഞു.." സാറു പോയ്ക്കോ?.. ഞങ്ങളിവനെ..!"
സഭ്യതകൾ കാർ സ്റ്റാർട്ടു ചെയ്യിച്ചു..അസഭ്യതകൾ കാർ കുതിച്ചു പായിച്ചു..!..
വഴിയിൽ തള്ളിയ വൃദ്ധന്റെ ഞരക്കം..!... എന്റെയും..!

എനിക്കാണോ ഭ്രാന്ത്‌!.. കാറിലെ, സഭ്യത പൊതിഞ്ഞു കെട്ടി നടന്നവർക്കോ? അതോ സ്വന്തം നാളെകളെ തിരിച്ചറിയാത്ത, തെറ്റും  ശരിയുമറിയാത്ത   ന്യായവാദി ആളുകള്‍ക്കോ?
അയാളെ താങ്ങിയെടുത്തപ്പോൾ അയാൾ പറഞ്ഞു.." മോനെ...എനിക്കു വേണ്ടി നീയ്യെന്തിനാണ്‌....?"... അയാളുടെ കണ്ണു തുളുമ്പിയിരുന്നു..  
അയാളെ താങ്ങി സുരക്ഷിതത്വം കൊടുക്കുമ്പോൾ,  ഒട്ടിയതും വെളിച്ചമൂര്‍ന്നതും ആയ മുഖങ്ങള്‍ എത്തി നോക്കി.പല ഭാവങ്ങളില്‍ പ്രതിഷ് ഠിച്ചിട്ടുള്ള ശില്പങ്ങള്‍ പോലെ അവര്‍ അവിടവിടെ തൂങ്ങിയിരിപ്പാണ് . സ്ഥാനഭ്രഷ്ടരാക്കപ്പെട്ട രാജസിംഹങ്ങളുടെ ഗതകാലഗാംഭീര്യം അവരുടെ മുഖങ്ങളില്‍ നിന്നും തുടച്ചെടുക്കാം ...!
അതില്‍ പോറലും പൊട്ടലും വന്ന ഒരു ശില്പം എന്റെ ചുമലിൽ കൈ വെച്ചു പറഞ്ഞു.." "നീയ്യെന്റെ ഭർത്താവിനെ കൊണ്ടു വന്നു തന്നു...!...ദൈവം മോനെ അനുഗ്രഹിക്കട്ടെ !... അവരുടെ കണ്ണുകളിലെ തിളക്കം!.

അവരെന്നെ സ്നേഹത്തോടെ യാത്രയാക്കി... മറ്റു ശില്പങ്ങള്‍ അവരോട്‌ തിരക്കുകയാണ്.
.." ആരാ മകനാണോ?... അതോ മകളുടെ ഭര്‍ത്താവോ?. .."
" അല്ല ഏതോ അജ്ഞാതന്‍ !.ദൈവാണ് അവനെ.... ഞാന്‍ അവനെ പെറ്റില്ലെന്നെയുള്ളൂ.... എന്നാലും എന്റെ മകന്‍ തന്നെ..!..എന്റെ മകന്‍ !.. അവനാണ് അത്രെയെങ്കിലും..!.
അവര്‍ അയാളുടെ നേരെ തിരിഞ്ഞു   അഭിമാനത്തോടെ പറയുകയാണ്  ".. അവനാണ് എന്നെയും..!"
ഞാനെന്തിനാണ് ആവശ്യമില്ലാത്തത് ശ്രദ്ധിക്കുന്നത് ? ഇന്നത്തെ എന്റെ ജോലി തീര്‍ന്നിരിക്കുന്നു... അവരുടെ വാക്കുകള്‍ക്കു ചെവിയോര്‍ക്കാതെ വേച്ചു വേച്ചു നടന്നു ...ശരീരം നീറുകയാണ് ... ചോര
പൊടിയുന്നുണ്ടാവണം..  വിയര്‍പ്പിന്റെ ചുംബന പ്രവാഹമാകണം നീറ്റല്‍ അസഹ്യമാക്കുന്നത് ..!
ഇപ്പോൾ ഞാൻ ജോലി ചെയ്യുകയാണ്‌..
ബോസിന്റെ എത്ര കഠിന ജോലിയേയും നിസ്സാരവൽക്കരിച്ചു കൊടുത്തിട്ടും അയാൾ നന്ദിയുതിർക്കുന്നില്ല. പകരം പറയുന്നത്‌ ഒളിഞ്ഞു നിന്നു കേട്ടു.
"അവനൊരു പൊട്ടനാണ്‌..!"
"ശ്രദ്ധയില്ലാത്തവൻ!."
"...ഒരു വസ്തുവിന്‌ കൊള്ളില്ല"
എന്റെ പേരല്ലേ അയാൾ പറയുന്നത്‌....ഇന്നലെ വരെ നീ ഈ സ്ഥാപനത്തിന്റെ മുതല്‍ക്കൂട്ടാണെന്ന് മൊഴിഞ്ഞ  തിരുവായില്‍ നിന്നാണോ  ആ  മൊഴിയും !.... എന്റെ കർമ്മങ്ങളെല്ലാം അവർ നിസ്സാരവൽക്കരിക്കുകയാണ്‌..
.... എന്റെ ഹൃദയം ഭ്രാന്തായി സ്വയം ആഞ്ഞാഞ്ഞിടിക്കുകയാണ്‌!
" ഇവനെ എന്തിനാണിവിടെ വെച്ചത്‌?"- കേൾക്കപ്പെടുന്നവന്റെ ചോദ്യം..
"..ങാ.. പിരിച്ചു വിടണമെന്ന് കരുതിയതാണ് പക്ഷേ ഒരു സഹതാപം.!. ജീവിച്ചു പോയ്ക്കോട്ടേ!"- ബോസ്സിന്റെ സ്വരം.
"നിനക്ക് കാണണോ അവന്റെ കളി.. നല്ല രസമാണ്!.."
എന്നെ വിളിക്കുകയാണ് ..
ഫയലുകള്‍ എടുപ്പിച്ച് ...അത് വായിക്കുന്നതായി നടിച്ച് ...
അതെ അവര്‍ എന്നെ ഒരു കാരണവും ഇല്ലാതെ കുരങ്ങു കളിപ്പിക്കയാണ് ... ഞാനവിടെ നിന്നും പുറത്തു കടന്നപ്പോള്‍ ഒരു പൊട്ടിച്ചിരി !.. ദേഷ്യപെട്ടപ്പോഴും പരിഹസിച്ചപ്പോഴും കുടുംബത്തിന്റെ നിസ്സഹായ ചിത്രം  തുറിച്ച്    നോക്കുകയാണ് ..   അപ്പോള്‍ ഞാനെങ്ങിനെ?

.. കേൾക്കപ്പെടുന്നവൻ കമ്പനിയെ മൊത്തം കൊള്ളയടിച്ചു നശിപ്പിക്കാൻ ശ്രമിക്കുന്നവൻ.. ഒരു ചതിയൻ!.. അവനെ കൊണ്ടാണീ കമ്പനിക്ക്‌ നഷ്ടങ്ങൾ ഉണ്ടാകുന്നത്‌.. ഒരു പാട്‌ പൈസ അടിച്ചെടുത്തത്‌ അവനാണ്‌.. തെളിവുണ്ടായിട്ടും തെളിവില്ലാതാക്കാൻ അതിസമർത്ഥൻ!

ഒരു ശകുനിയുടെ കൂടെ കമ്പനി കൂടി ചിയേഴ്സ്‌ പറഞ്ഞു രസിക്കുകയാണ്‌ പാവം ബോസ്സ്‌!...എന്റെ പല്ലുകൾ കൂട്ടിയിടിക്കയാണ്‌.. ഞെരിയുകയാണ്‌... പക്ഷെ ഒരു മതിപ്പും ഇല്ലാത്ത ബോസ്സിനായി ഞാനെന്തിന്‌..!.
." ഹ ഹ ഹ.. ഒരു ഭ്രാന്തനാണവൻ!"- ബോസ്സും അയാളും ചിരിക്കുകയാണ്‌..ഞാൻ അതു കേട്ടിട്ടും കേൾക്കാതെ നടന്നു..
പാവം ബോസ്സ് .. നല്ലതാര്, ചീത്തയാര്   എന്നു   തിരിച്ചറിയാതെ ഇളിക്കുകയാണ്...  ഇളിക്കട്ടെ! ..  ഒപ്പം ഇളിക്കുന്ന ഭ്രാന്തന്‍ ഇപ്പോള്‍ ബോസ്സിനെ കൊല്ലാനുള്ള വഴി , അല്ലേങ്കില് തകര്‍ക്കാനുള്ള വഴി തേടി മനസ്സു പുണ്ണാക്കുകയാവും .. ബോസ്സിനെ കൊല്ലാതെ  വിട്ടാല്‍ മതിയായിരുന്നു.... എനിക്കെന്തു   എന്നു വേണമെങ്കില്‍ കരുതാം പക്ഷെ അങ്ങിനെയല്ലല്ലോ ?.. അയാളുടെ ഉപ്പും ചോറും തിന്നതിനു ഒരു കൂറ് ഞാനെങ്കിലും !... എപ്പോഴും ബോസ്സിന്റെ കൂടെയുള്ള ആ എമ്പോക്കിയുടെ മുകളില്‍  ഒരു കണ്ണ് വേണം !... രക്ഷയ്ക്ക് ഞാനല്ലാതെ മറ്റാരും ഉണ്ടാവില്ലെന്ന് ബോസ്സ് തിരിച്ചറിയണം !... അവരുടെ ചിരി എന്റെ ഒരു കാതു തുളച്ചു മറു കാതിലൂടെ പോകാന്‍ വെമ്പല്‍ കൊള്ളുകയാണ് !!..

ഇപ്പോൾ രോഗം വന്ന് തളർന്നു കിടന്ന ഒരാളെ എനിക്ക്‌ ആശുപത്രിയിൽ എത്തിക്കണം. .ഒരജ്ഞാതൻ..! റോഡരുകിൽ അയാൾ ഛർദ്ദിക്കയാണ്‌..അയാൾ കുഴഞ്ഞു വീഴുകയാണ്‌..ഞാനയാളെ റോഡരുകിൽ പിടിച്ചിരുത്തി..കണ്ട ഭാവം നടിക്കാത്ത റിക്ഷാക്കാരൻ!

ഇപ്പോൾ ഞാൻ റിക്ഷക്കാരനോട്‌ തർക്കിക്കയാണ്‌..
"ഓട്ടം പോകാൻ കഴിയില്ല!"
" കാരണം?"
" ഗെയിറ്റടക്കും!.. വണ്ടി വരാറായി..!"
" നിങ്ങൾക്കും അച്ഛനും അമ്മയും ഇല്ലേ?... അയാൾ രോഗിയാണ്‌..മരിച്ചു പോകും. !"-ഞാൻ യാചിച്ചു.."..താൻ തന്റെ പണി നോക്കെടോ?.. എനിക്കു പറ്റില്ലെന്ന് പറഞ്ഞില്ലേ?"
അയാളുടെ മുഖം വലിഞ്ഞു മുറുകുകയാണ്‌..!
വീണ്ടും അയാളോട്‌ കെഞ്ചി..അയാൾ ചെവിക്കൊണ്ടില്ല..!ഞാൻ തക്കം പാർത്തിരുന്നു..!അന്യ ഭാഷാ സം സാരിക്കുന്ന ഒരാളും കുടുംബവും നടന്നു വരുന്നു...നല്ല കോളു കണ്ട്‌ അയാൾ റിക്ഷ സ്റ്റാർട്ട്‌ ചെയ്യുകയാണ്‌..!
മുഖമടച്ച്‌ ഞാനൊന്നു കൊടുത്തു അയാളെ തള്ളി താഴെയിട്ടു... പിന്നെ അയാളുടെ റിക്ഷയെടുത്ത്‌ രോഗിയേയും കൊണ്ട്‌ ആശുപത്രിയിലേക്ക്‌ പാഞ്ഞു..!

ആ നീചന്‍ റിക്ഷ തട്ടികൊണ്ട്‌ പോയെന്ന് നിലവിളിക്കുന്നുണ്ടായിരുന്നു... കാക്കാ കൂട്ടം പോലെ റിക്ഷകൾ എന്നെ പിന്തുടരുകയാണ്‌..രോഗിയെ ആശുപത്രിയിലാക്കി പുറത്തിറങ്ങുമ്പോഴേക്കും അവരെന്റെ കോളറിൽ പിടുത്തമിട്ടു..!... റിക്ഷക്കാരോടാ നിന്റെ കളി..!...നീ റിക്ഷക്കാരനെ തള്ളിയിട്ട്‌ റിക്ഷ തട്ടിക്കൊണ്ടു പോകും അല്ലെടാ...." അവർ ആക്രോശിച്ചു..
കാരണം പോലും ചോദിക്കാതെ അവരെന്നെ ഭേദ്യം ചെയ്യുകയാണ്‌..!..ആളുകൾ ചുറ്റും കൂടി..അടി തടുത്തു നിര്‍ത്താന്‍ കൂടി ആരും ..!
ഒരു കുട്ടി വിളിച്ചു പറഞ്ഞു.." അയാൾ എന്താ പറയുന്നതെന്ന് ഒന്നു കേട്ടിട്ട്‌..!"
അതു കേൾക്കാൻ ആളുകൾക്ക്‌ സമയമുണ്ടായിരുന്നില്ല!...താല്‍പര്യവും ..!.
"ഓടെടാ..ഒരു വക്കാലത്തും കൊണ്ട് വന്നിരിക്കുന്നു.. "..അവരവനെ ഓടിച്ചു !

വേച്ചു വേച്ചു രണ്ടു ദിവസം കഴിഞ്ഞ്‌ ആശുപത്രിയിലെത്തിയപ്പോഴേക്കും പഴയ രോഗിയേയും കൊണ്ട്‌ ബന്ധുക്കൾ സ്ഥലം വിടുകയാണ്‌..!...എ‍ന്തായെന്നറിയാനുള്ള ആകാംഷയിൽ ഞാനടുത്തു ചെന്നു.." പിന്നെ ചോദിച്ചു... " ഇപ്പോഴെങ്ങിനെ?"
"കുറവുണ്ട്‌!"" മുഖത്തു കൂടി നോക്കാതെ അയാൾ പറഞ്ഞു..
അവരെന്നെ അപരിചിതനെ പോലെ നോക്കി..അയാളും!...
അവരെന്നോട്‌ പുച്ഛത്തോടെയല്ലേ പെരുമാറിയത്‌! എനിക്കു സങ്കടമായിരുന്നു.. " ഞാനാണിയാളെ..!"
അവരതു കേൾക്കാൻ കൂടി കൂട്ടാക്കിയില്ല...അവർ താങ്ക്സ്‌ കൂടി പറഞ്ഞില്ല... അയാളെ അവർ കാറിൽ കയറ്റുകയാണ്‌.. അയാൾ തിരിഞ്ഞു പോലും നോക്കിയില്ല..!
എന്റെ തല പെരുക്കുകയാണ്‌.!.....ലോകം!...ഇനി റിക്ഷാക്കാരൻ ചെയ്തതാണോ ശരി!
ഇപ്പോൾ ഒരാൾ സിഗരറ്റു വലിക്കയാണ്‌..
വേണോ?..വലിക്കുന്നോ?"
വലിക്കുന്നവരെ കണ്ടാൽ എനിക്ക്‌ ഭ്രാന്തു വരുമെന്നറിയാത്ത ശപ്പൻ!.. ഞാൻ സംയമനം പാലിച്ചു.. പിന്നെ ഒരു പലക ചൂണ്ടി..."... നോ സ്മോക്കിംഗ്‌!"
അയാൾ രണ്ടു പുകചുരുളുകൾ കൂടി വിട്ട്‌ കോപത്തോടെ അതു ഞെരിച്ചു കളഞ്ഞു..." മെല്ലെ പിറു പിറുത്തു...ഈഡിയറ്റ്‌!"

  ഇപ്പോൾ ഞാൻ ഈ മെയിൽ ചെക്കു ചെയ്യാനായി കഫേയിലാണ്‌..തൊട്ടടുത്ത അടഞ്ഞ ക്യാബിനിൽ നിന്ന് സീൽക്കാരം കേൾക്കുന്നു.. അതോ ചുംബനത്തിന്റെ ശബ്ദമോ ?.. അതെ അടുക്കിപ്പിടിച്ച ചിരി ! പാത്ത് പതുങ്ങി നേര്‍ത്തവിടവിലൂടെ നോക്കി ....ഒരു ചെക്കനും  ഒരു പെണ്ണും!..
. അവര്‍ ആലിംഗനനിര്‍വൃതിയിലാണ് ... !..അനാശാസ്യം!..ആരാണവര്‍?...
"ആ അടഞ്ഞു കിടക്കുന്ന വാതിലിനു പിറകില്‍ ആരാണ്?" കഫെയുടമയോടു ചോദിച്ചു
 അയാള്‍ ചൂടായി ..." തനിക്കെന്തു... ?
എന്റെ ത ല പെരുക്കുകയാണ്  ...
എന്റെ അനിയന്റെ മുഖം..!.. ഛേ അവൻ!..
എന്റെ അനിയത്തിയുടെ മുഖം!... ഛേ അവൾ..!
ക്യാബിന്‍ ത‍ല്ലി തകര്‍ത്തു .. അകത്ത് അവര്‍ ഭിതിയോടെയിരിക്കുന്നു... നീങ്ങിയ വസ്ത്രങ്ങള്‍..!..
ദേഷ്യം വന്നു കണ്ണ് കാണാത്ത പോലെ ... വീട്ടില്‍ നിന്നും പഠിക്കാനാണെന്നു പറഞ്ഞു വന്നിട്ട് .. ഇവിടെ ഈ കഫെയില്‍ ....!....സ്ഥല കാല ബോധം പോലുമുണ്ടായില്ല ....പൊതിരെ തല്ലി!
ആളുകൾ കൂടുകയാണ്‌.. ചോദ്യങ്ങൾ ചോദിക്കുകയാണ്‌..
"എന്താ സംഭവിച്ചത് ?"
"ഇനിയെന്ത് സംഭവിക്കാന്‍ ?..കലിതുള്ളി എന്തൊക്കെയോ ഞാന്‍ വിളിച്ചു പറഞ്ഞു .
"..നിങ്ങളുടെ ആരാണിയാൾ?"-അവർ അവനോട് തിരക്കുകയാണ്.. എന്നോടല്ലേ തിരക്കേണ്ടത്?.. ഞാനല്ലേ അവരെ അടിച്ചത്..!
"ആ അറിയാൻ പാടില്ല!.."- അവർ
പേട മാന്‍ പോലത്തെ പെണ്‍കുട്ടി എങ്ങിക്കരയുന്നു.. പേടിച്ചു വിറച്ച് കുറുക്കനെ പോലത്തെ ആണ്‍കുട്ടി നിഷ്കളങ്കത ചമയുന്നു..
"ഞങ്ങൾ നെറ്റു ചെക്കു ചെയ്യാൻ വന്നവരാണ്‌....ഇയാള്‍ ...ഇയ്യാൾ ഞങ്ങളെ..!." -അവർ നിഷ്ക്കളങ്കരായി മാറി!
"നിങ്ങൾ എന്തിനാണിവരെ?.."... നിങ്ങൾക്കിവരെ അറിയോ?.."- ചോദ്യ ശരം!.."...
സൂക്ഷിച്ചു നോക്കി.. അയ്യോ എനിക്കറിയില്ലല്ലോ ...അവനെന്റെ അനിയനല്ല!...അവൾ എന്റെ അനിയത്തിയുമല്ല!.. എനിക്കെന്തു പറ്റി..!
"മുഖത്തു നോക്കി പറയടാ...അറിയോ?...."- ആളുകൾ ആക്രാശിച്ചു.
..അപ്പോൾ പറഞ്ഞു.." അറിയില്ല..!.. പക്ഷെ ... ഇവർ അനാശാസ്യം.!".എന്റെ പല്ല്ലു ഞെരിഞ്ഞു.!
"...നീയല്ലേടാ ...തോന്ന്യവാസി അവരെ അപമാനിക്കാന്‍ ശ്രമിച്ചത്?... നീയാരാടാ സദാചാര പോലീസോ ?"
"..തങ്ങളുടെ സുഹൃത്തിനെ തല്ലാൻ നീയ്യാര്‌?"- ഒരുവനെന്റെ കോളറിനു പിടിച്ചു!
"ഭ്രാന്താ..ഇവന്.."- കടയുടമ എന്നെ കടന്നു പിടിച്ചു..!
പിന്നെ കടയുടമ ആളുകളോട്‌ വിവരിക്കുകയാണ്‌.. പാവം കുട്ടികൾ മെയിലു ചെക്കു ചെയ്യാൻ വന്നതാ... നമ്മളെ നേതാവിന്റെ മകനും, ക്ലാസ്സിലെ ഒരു കുട്ടിയും..!. ഈ ദുഷ്ടൻ അവരെ അപമാനിക്കാൻ ശ്രമിച്ചു..
എന്നെ കേൾക്കാൻ ആളുകൾ ഉണ്ടായിരുന്നില്ല... ഞാൻ ഏകനായിരുന്നു...അവരെന്നെ കശക്കിയെറിഞ്ഞു... ..എന്തിനാണ്‌ ഞാൻ പ്രതികരിച്ചത്‌.?. അറിയില്ല.. ഛെ എന്തിനാണ്‌ ഞാൻ...!
നേതാവിന്റെ മകനും പ്രീഡിഗ്രിപെണ്ണും പ്രശ്നങ്ങൾക്കിടെ രംഗത്തു നിന്നും അപ്രത്യക്ഷരായിരുന്നു.
അവര്‍ക്ക് നാണോം മാനോം കാക്കെണ്ടതുണ്ട് !

ഞാനിപ്പോൾ പഴയ കൂട്ടുകാരുടെ അടുത്താണ്‌..!
അവർ സന്തോഷിക്കുകയാണ്‌.. അകമഴിഞ്ഞ്‌..!
അവർ പാട്ടു പാടുകയാണ്‌.. നൃത്തം ചവിട്ടുകയാണ്‌..
"..അവർ മദ്യത്തിന്റെ അടപ്പു തുറക്കുകയാണ്‌.."
"..ആണാണോടാ താൻ?.."- അവരെന്നെ പരിഹസിക്കുകയാണ്‌..
".. എടാ ലേശം അടിച്ചാൽ തനിക്ക്‌ മനസ്സിലാവും.. പിന്നെ അതൊരു........." ഉപദേശങ്ങൾ ഫ്രീയായി അവർ തരികയാണ്‌..ഞാൻ രൂക്ഷമായി നോക്കി.. മദ്യത്തിന്റെ രൂക്ഷത എന്നെ ദേഷ്യം പിടിപ്പിക്കുകയാണ്
ഒരു ഗ്ലാസ്സ്‌ അവനെന്റെ നേരെ നീട്ടി, എന്റെ ആണെത്തത്തെ അവര്‍ ചോദ്യം ചെയ്യുകയാണ് .. സംയമനം പാലിച്ചു ഞാന്‍ നിന്നു..മദ്യ ലഹരിയില്‍ ഒരുവന്‍ എന്നെ ബലം പ്രയോഗിച്ചു മദ്യം വായിലോഴിക്കാന്‍ ശ്രമിക്കയാണ് ..
ഞാനാ ഗ്ലാസ്സ്‌ മദ്യത്തോടൊപ്പം എറിഞ്ഞുടച്ചു.....
" അവനു പ്രാന്താടാ... നീയ്യല്ലാതെ അവനോട്‌ ....!"-- നോട്ടം കണ്ടിട്ടാകണം ഒരു പഴയ സുഹൃത്ത്‌ ഉപദേശിയെ ശകാരിക്കയാണ്‌..
"വട്ടാ ...!.. അവർ ഒച്ചത്തിൽ ചിരിച്ചു...തന്നെ പരിഹസിക്കുകയാണ്‌..
ഞാൻ അവരുടെ അടുത്തു നിന്നും മെല്ലെ നടന്നു നീങ്ങി..

ഇപ്പോൾ ഞാന്‍ വേച്ചു വേച്ചു  വിടണയുകയാണ്  .. !.. വീടെത്തിയപ്പോള്‍ പരമാവധി ശക്തി സംഭരിച്ചു നേരെ നടന്നു ...... .അമ്മ സംശയത്തോടെ നോക്കുകയാണ്‌.." മോനേ!.. നിനക്കെന്താണ്‌......!
"അനിയൻ എന്റെ കരം ഗ്രഹിച്ചു.." ഏട്ടാ... എന്തൊക്കെയാണ്‌...ഈ കേൾക്കുന്നത്?...!"
" അമ്മയുടെ മുഖം നോക്കി .. അമ്മയ്ക്കെന്താണ്‌ പറ്റിയത്...?"
എന്റെ തല പെരുക്കുകയാണ്‌..
അനിയനെ നോക്കി..." .. എന്റെ പൊന്നനിയനെന്തു പറ്റി!.. സാധാരണ അവനിങ്ങനെയൊന്നും അല്ലല്ലോ?"
എന്റെ കുഞ്ഞു പെങ്ങൾ അവളുടെ കുട്ടിയോട്‌ സ്വകാര്യം പറയുന്നത് തെളിഞ്ഞു കേട്ടു!
"...മാമന്റെ അടുത്തു പോകേണ്ട..ട്ടോ"
ആ കുട്ടി ആരും കാണാതെ എന്റെ അടുത്തു വന്നു സ്വകാര്യം പറഞ്ഞു
.." മാമന്‌ ഭ്രാന്താ?"
"മോനോടാരു പറഞ്ഞു എനിക്ക്‌ ഭ്രാന്താണെന്ന്!"
"അമ്മ!"
"മാമാ ഭ്രാന്ത്‌ മാറുവോ?..മാമൻ എന്നെ ഉപദ്രവിക്ക്വോ?"
അവൻ പരിഭ്രമത്തോടെ ചോദിച്ചു.. അവനെ ചേർത്തു പിടിച്ചു തെരു തെരെ ഉമ്മ വെച്ചു..
പിന്നെ പറഞ്ഞു " ഊവ്‌... ദാ.. ഇങ്ങനെ ഉപദ്രവിക്കും!"
അവന്‍ നിഷ്ക്കളങ്കനായി .." എന്റെ അമ്മയ്ക്ക് ഒന്നും അറിയില്ല അമ്മ പറയുവാ...."
അവന്‍ എന്തൊക്കെയോ പറയുകയാണ്‌ കണ്ട കാര്യങ്ങളും കേട്ട കാര്യങ്ങളും !... ഒക്കെ എന്നെ കുറിച്ചല്ലേ ..അതും എന്റെ പ്രീയപ്പെട്ടവര്‍ പറഞ്ഞറിഞ്ഞ കാര്യങ്ങള്‍ !... അവരങ്ങിനെ നിഷ്കളങ്കനായ ഒരു കുഞ്ഞിന്റെ മുന്നില്‍ നിന്ന് വല്യ വല്യ കാര്യങ്ങള്‍ പറയാമോ ?.. വിവരദോഷികള്‍..!... അതെനിക്ക് കേള്‍ക്കേണ്ട ..!
പിന്നെ പറഞ്ഞു "മോൻ പോയി കളിച്ചോളൂ..!" അവൻ തെരു തെരെ എന്റെ കവിളിൽ ഉമ്മ വെച്ച് സന്തോഷത്തോടെ പുറത്തേക്കോടി..!
ആരോ മെല്ലെ സംസാരിക്കയാണ് ..
"നിങ്ങള്‍ക്ക് വേണ്ടി അവനൊഴുക്കിയ വിയര്‍പ്പുകള്‍ മറന്നു അല്ലെ ? .. ചെറിയൊരു വെഷമം അവനു വന്നപ്പോ ?"
" മോനെ ഉപദ്രവിക്ക്വോന്നാ എന്റെ പേടി!".. പെങ്ങളുടെ ശബ്ദമല്ലേ ആ കേൾക്കുന്നത്‌?
"നിനക്കു പേടിയുണ്ടെങ്കിൽ ഓന്റെ അടുത്തു പോണ്ട.... നിന്റെ മോനും.!...എന്റെ മോൻ ആരെയും ഉപദ്രവിക്കില്ല.. ഒരു കൊച്ചുറുമ്പിനെ പോലും !"- അമ്മയുടെ ശബ്ദമല്ലേ അത്‌..!
എന്റെ കണ്ണുകളിൽ ഭ്രാന്ത്‌ ആവേശിച്ചിരുന്നു.. അവ തെരു തെരെ കണ്ണീർ വാർത്തു... എന്തിനാണ്‌ ഞാൻ...?... എന്തു കൊണ്ടാണ്‌ ഇവർ..!

"ഏട്ടനെന്താ ഇവിടെ ഇരുന്നാൽ പോരെ.. നാട്ടുകാർ പറയുന്നത്‌ കേട്ടിട്ട്‌ തൊലി ഉരിയുന്നു.. ചിലവിന്‌ ഞാൻ കൊടുക്കാമായിരുന്നല്ലോ?..വേണമെങ്കില്‍ രണ്ടോ മൂന്നോ ആയിരം!" അനിയൻ ഉച്ചത്തിൽ അമ്മയോടും അച്ഛനോടും തർക്കിക്കയാണ്‌..

ഞാൻ വളർത്തി വലുതാക്കിയ അനുജൻ..! .. ഞാൻ എത്ര പണം അവനായി ചിലവാക്കിയിട്ടുണ്ട്‌.. കണക്കുകള്‍ പോലും എന്റെ പക്കലില്ല...എന്നിട്ടും ...!..ഇപ്പോള്‍ അവനെന്നെ വിലയ്ക്ക് വാങ്ങണം !.. ചില്ലറ നാണയ തുട്ടുകള്‍ക്ക് !...

മെല്ലെ റൂമിനകത്തേക്ക്‌ നടന്നു...വാമഭാഗം ഭീതിയോടെ ഇരിക്കയാണ്‌.. അവളെ അടുത്തു വിളിച്ചു..."... എന്റെ നോട്ടം അവൾക്ക്‌ പേടിയാണത്രെ..!"ഒന്നും ചോദിക്കാന്‍ പോയില്ല .... കട്ടിലില്‍ മലർന്നു കിടന്നു.. അവൾ താഴെ വിരിപ്പു വിരിച്ചും..!

ഇപ്പോൾ ഞാൻ ഡോക്ടറുടെ അടുത്താണ്‌.. അയാൾ എന്നെ സൂക്ഷ്മമായി പരിശോധിക്കുകയാണ്‌... എല്ലാം വിശദമായി പറഞ്ഞ ശേഷം ഞാൻ ചോദിച്ചു..
"ഡോക്ടർ എനിക്ക്‌...!..."
" ഡോക്ടർ മെല്ലെ പുഞ്ചിരിച്ചു പിന്നെ പറഞ്ഞു " ..നീ നോർമലാണ്‌..100% നോർമൽ.. പക്ഷെ.. സമൂഹം....!.. ഞാൻ നിസ്സഹായനാണ്‌.."..ഡോക്ടർ കൈ മലര്‍ത്തുകയാണ് !
എന്റെ തല പൊട്ടിപ്പിളർക്കയാണ്‌.. പാവം ഡോക്ടർ..!...പാവം വീട്ടുകാർ..!.... പാവം സമൂഹം..!...
ഞാൻ മെല്ലെ പുറത്തിറങ്ങി...എന്നെ കൊണ്ടു വന്നവർ ഡോക്ടറുടെ റൂമിനകത്തു കയറി..ഞാൻ ഡോക്ടറുടെ അടഞ്ഞ റൂമിനു പിറകിൽ നിന്നു ശ്രദ്ധിച്ചു എന്താണവർ കുശു കുശുക്കുന്നത്‌?.. .താക്കോൽ പഴുതിലൂടെ നോക്കി.. എന്താണവർ ചെയ്യുന്നത്‌...!.. ഡോക്ടർ പണത്തിനായി വിലപേശുകയാണ്‌.. അവർ പണം എണ്ണിയെണ്ണി കൊടുക്കുകയാണ്‌..!. അപ്പോള്‍ ഡോക്ടറും !
എന്റെ തല പെരുക്കുകയാണ്‌...??.. "...യൂണിഫോമണിഞ്ഞ ഏതോ ബലിഷ്ഠകരങ്ങൾ എന്നെ.... "

കഥയ്ക്കിടെ തെല്ലിട നിര്‍ത്തിയിട്ട് മനീഷ് പറഞ്ഞു നിങ്ങള്‍ പറയൂ എനിക്ക് ഭ്രാന്താണോ ?
ഞാന്‍ പറഞ്ഞു " മനീഷ് താങ്കള്‍ നോർമലാണ് !

"... എന്റെ കരളും വൃക്കയും ഹൃദയവും കണ്ണും ഒക്കെ നല്ല വണ്ണം പ്രവര്‍ത്തി ക്കുന്നവയാണ് .. അവര്‍ക്കെന്നെ വേണ്ടെങ്കില്‍ അതൊക്കെയെടുത്ത് ആര്‍ക്കെങ്കിലും നല്ല വിലയ്ക്ക് വിറ്റ് അവര്‍ക്ക് കൊടുത്താല്‍ അറ്റ്‌ ലീസ്റ്റ് എന്റെ ഭാര്യയ്ക്കും  അച്ഛനും അമ്മയ്ക്കുമൊന്നും ചിലവിനു കൊടുക്കാറില്ല എന്ന ദുഷ്പ്പെരെങ്കിലും മാറുമായിരുന്നു..."...

"മനീഷ് താങ്കള്‍ സങ്കടപ്പെടുന്നതെന്തിനാണ് ?... താങ്കളെ എല്ലാവര്ക്കും വേണം .. താങ്കള്‍ നോര്‍മ്മലാണ് !.. ഡോക്ടര്‍ പറഞ്ഞത് പോലെ നൂറു ശതമാനവും നോര്‍മ്മല്‍..!..." ഞാന്‍ മനീഷിനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു ..!
വിശ്വാസം വരാത്ത അവന്റെ കണ്ണ്  പൊഴിച്ച ഒരു തുള്ളി കണ്ണീര്‍ ആര്‍ത്തിയോടെ ഭൂമി കുടിക്കുന്നുണ്ടായിരുന്നു ...!
എല്ലാവരിൽ നിന്നും അകന്ന്  ദൂരെ ഒരിടത്ത് അവൻ സ്വന്തമായി ഇരുപത് സെന്റ് ഭൂമിയിൽ വെച്ച ഒരു കൊച്ചു കൂര!..അവൻ അതിലിപ്പോൾ  ഏകനാണ്!..അവനോടു യാത്ര പറഞ്ഞു മെല്ലെ പുറത്തേക്ക് നടന്നു... അങ്ങിനെ  രണ്ടു മൂന്നു സന്ദര്‍ശനങ്ങള്‍ !...ഒടുവിലെ ഉപസംഹാര വാക്കുകള്‍ എന്നും ഒന്നായിരുന്നു... " സമയം കിട്ടുമ്പോള്‍ എപ്പോഴെങ്കിലും ഇവിടെ വരെ. ..!...എനിക്കാരും ഇല്ല അതാ .. ഓര്‍ക്കാനും ഓര്‍ക്കപ്പെടാനും.... കേള്‍ക്കാനും കേള്‍ക്കപ്പെടാനും ...!"
"ഞാനുണ്ടല്ലോ ? ഇല്ലേ ?....തീര്‍ച്ചയായും വരും !".. ഞാന്‍ പറഞ്ഞു .
....നേര്‍ത്ത പുഞ്ചിരിയോടെ ആശ്വാസത്തോടെ അവന്‍ കൈ വീശുന്നുണ്ടായിരുന്നു..

ഇപ്പോള്‍   ഞാന്‍ അവനോടു സംസാരിക്കയാണ്  .. അവനൊന്നും മിണ്ടുന്നില്ല.. ..  എന്ത് പറഞ്ഞിട്ടും  അവനൊരു നിസ്സംഗത!.. ഒടുവില്‍ യാത്ര പറയാന്‍ നേരം ‍ഞാന്‍ കൈ വീശിക്കൊണ്ടിരുന്നു .....
പൂമുഖപ്പടിയിൽ തൂക്കിയിട്ട പൂമാലയര്‍പ്പിച്ചു , കത്തുന്ന ഹൃദയമുള്ള ബള്‍ബിന്റെ അകമ്പടിയോടെയുള്ള   അവന്റെ ഫോട്ടോയാണ്   അതെന്നു  ഓര്‍ക്കാതെ അല്പം ഉച്ചത്തില്‍ തന്നെ  ഞാന്‍ പറഞ്ഞു  "മനിഷ്  നോക്കു താങ്കള്‍   സങ്കടപ്പെടെണ്ട ...  താങ്കള്‍  നോര്‍മലാണ് ..  ആര് വന്നില്ലെങ്കിലും  നിന്നെ  കാണാന്‍  ഞാന്‍ വരും  ... ദേ.. ഇപ്പോള്‍ വന്നത് പോലെ ഇനിയും .!" .. അതെ ഇപ്പോൾ അവന്‍  പുഞ്ചിരിയോടെ .....!.. ഞാനും.. !
അകത്തു നിന്നും ഒരു ശബ്ദം കേൾക്കുന്നു…
“ആരായിരിക്കും ഇവിടെ ഇപ്പോൾ താമസം?.. ആരുമില്ലെന്നാണല്ലോ കരുതിയത്”.. ആശങ്കയോടെ ഞാൻ നിന്നു..
അവർ വാതിൽ തുറന്നു പുറത്തിറങ്ങി…“.ആരാ..?”
മനീഷിന്റെ പെങ്ങൾ?..എനിക്ക് അത്ഭുതമായിരുന്നു..
“മനീഷിന്റെ പെങ്ങളല്ലേ?”

“ അതെ നിങ്ങൾ?”

“ ഞാൻ മനീഷിന്റെ കൂട്ടുകാരൻ!.. ഞാൻ വെറുതെ മനീഷിനെ കാണാൻ…”

“.. മനീഷ് ഏട്ടൻ മരിച്ചിട്ട് കുറേയായി...."
“അറിയാംമരിച്ചപ്പോൾ ഇവിടെ ഞാനും വന്നിരുന്നു ..”
"..ഇപ്പോൾ ഞങ്ങളാണിവിടെ താമസം!.. ഞാനും കുടുംബവും.. ..ഏട്ടൻ ഒറ്റയ്ക്ക് കഴിഞ്ഞതല്ലേ?..അതിനാൽ സൌകര്യം തീരെ കുറവാണിവിടെ.. ഇനി ഈ വീടൊന്ന് പൊളിച്ച് പുതിയതു പണിയണം. .എന്നാലെ സൌകര്യം ഉണ്ടാവൂ..”..അവർ കഥകൾ പറയുകയാണ്..
"അപ്പോൾ മനീഷിന്റെ ഭാര്യ?.".
"..ഏട്ടനു ലേശം തല തെറ്റിയിരുന്നല്ലോ? അതിനാൽ അവരന്നേ വേറെ കല്ല്യാണം കഴിച്ചു പോയി..ഇപ്പോൾ സുഖമായി ജീവിക്കുന്നു.. ! ..മരിച്ചു കഴിഞ്ഞപ്പോഴാ നമ്മൾ അറിഞ്ഞത് ഏട്ടൻ  ഇവിടെയായിരുന്നു താമസമെന്ന്..!  
“.. അകത്തേക്ക് കയറുന്നില്ലേ?..ചായ കുടിച്ചിട്ട്...”
“വേണ്ട തിരക്കുണ്ട്..!“ ..ഞാൻ നടന്നു മറഞ്ഞു.. പതിവായി യാത്രയാക്കാൻ വരുന്നതു പോലെ അന്നും മനീഷ് എന്റെ കൂടെ റോഡുവരെ അനുഗമിക്കുന്നുണ്ട് എന്ന തോന്നലിൽ ഞാൻ പറഞ്ഞു

“ മനീഷ് ഇപ്പോൾ നിങ്ങളെ ചിലർക്കൊക്കെ വേണം!.. സന്തോഷമായില്ലേ?”
ഞാൻ പറഞ്ഞത്  ഒരു പക്ഷെ അവൻ നിസ്സംഗതയോടെ ശ്രവിക്കുന്നുണ്ടാകണം!

ബുധനാഴ്‌ച, നവംബർ 16, 2011

ഇങ്ങനെയുമുണ്ട് ജനനം!

വാതുവെച്ചും വീറുവെച്ചുമൊരു ജനനം,
"പെണ്ണാണോ?"
വീതു വെച്ചും വീർപ്പുമുട്ടിയും ജനം,
"ആണാണോ?"
ഫെയ്സ് ബുക്കിന്റെ താളുകളിൽ,
ബ്ലോഗിന്റെ പേജുകളിൽ.
പത്രത്തിന്റെ വർണ്ണനയിൽ,
ചാനലിന്റെ കരച്ചിലിൽ,
പപ്പരാസികളുടെ പാപ്പരത്തം കാട്ടി,
ഒരു ള്ളേ, ള്ളേ..
ആശ്വാസം!
ഐശ്വര്യ മാതാവിനു ജനിക്കാത്ത നമ്മൾ,
കുപ്പി പൊട്ടിച്ച്,
ങേ.. ങേ....
ചായ മോന്തീട്ട്,
ആ..ഹാ….ഓ..ഹോ!

ഞായറാഴ്‌ച, നവംബർ 13, 2011

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(അമ്പത്തൊന്നാം സർഗ്ഗം)

മാതാശ്രീ അന്നത്തെ മോസ്റ്റ്‌ മോഡേണ്‍ മൊബൈല്‍ ആയ ഇന്‍ ലെന്റ്റ് എടുത്തു .. പിതാശ്രീക്ക് വിസ്തരിച്ച് എഴുതി ....മുകളില്‍ "ശ്രീ " എന്ന് വരച്ചു താഴെ എഴുതാന്‍ ആരംഭിച്ചു ..ഇവിടെ നമുക്ക് സുഖം .. അവിടെ നിങ്ങള്‍ക്ക് സുഖമെന്ന് കരുതുന്നു... ആ ഒരു വരി എല്ലാ കത്തിലും ഒരു പോലെ യായതിനാല്‍ പിതാശ്രീ വായിക്കില്ലെന്നു നിശ്ചയം..!.. രണ്ടാം ഖണ്ഡികയില്‍ തൊടങ്ങി നമ്മെ കുറിച്ചുള്ള വര്‍ണ്ണന നോം ഊഹിച്ചതിന്‍ പ്രകാരം ഇവിടെ ചേര്‍ക്കുന്നു . .
" ഈ പറെണവന്റെ മൂത്തവന്‍ നല്ലോണം മൂത്തപ്പോള്‍ കുയിലിനെ പോലെ പറന്നു പൊയീന്നാ തോന്നണത് .. ഇനി ഈ മഹാത്മാവിനെ ഒരു കരേല്‍ എത്തിച്ചില്ലെന്ന വിഷമം അദ്ദേഹത്തിനു വേണ്ട ...ഈ മഹാന്‍ സകലമാന അഭ്യാസവും കഴിഞ്ഞു ഇപ്പൊ ശീര്‍ഷാസനത്തില്‍ നിക്ക്വാ ണ്.. ഇനി ഒരഭ്യാസവും ഏല്‍ക്കില്ലെന്നാണ് തോന്നണത്..  ഇപ്പോ ഒരഭ്യാസവും കൊണ്ടു വന്നിരിക്കയാണ് .... സാങ്കേതിക പഠനം.. അതായത് കമ്പ്യൂട്ടര്‍ !..കരെല്‍ എത്തിയില്ലെങ്കിലും വേണ്ടില്ല .. നടുക്കടലില്‍ കൊണ്ട്വോയി കളഞ്ഞാല്‍ നീന്തിയോ,തൊഴഞ്ഞോ അവന്‍ വരും.. !.. ബന്ധുക്കളൊക്കെ പറെണത് ഇപ്പോ വിദേശത്തു അതിനാത്രേ ഡിമാന്‍ഡു കൂടുതല്‍ .. അപ്പൊ  ..പൊന്‍ പണം പൊതി പോലെ പൊതിഞ്ഞു കെട്ടി വെച്ചതുണ്ടെങ്കില്‍ ലേശം ഡ്രാഫ്ടായി അയക്കാന്‍ മറന്നു പോണ്ട .. ചുമ്മാ അവന്‍, അവന്റെ കാര്യം നടത്തിക്കോളും!.. അതു കഴിഞ്ഞാല്‍ പിന്നെ അവനു അവന്റെ കാര്യം നോക്കാന്‍ കഴിവും പ്രാപ്തിയും ആയിക്കൊള്ളും!"

സ്നേഹത്തോടെ
ഒപ്പ്

ഏതൊരു മക്കളും അങ്ങിനെയാ.. മാതാ പിതാക്കന്മാർ പറത്തി വിട്ടാൽ മതി .. പറന്നോളും.. തിരിച്ചെത്തിയാ എത്തി അത്രെ കരുതാവൂ..!..
ഒരു മാസം കഴിയണം ഉത്തരമെഴുത്ത് കിട്ടാന്‍ ... നോം മാതാശ്രീ  എന്നിവര്‍  പോസ്റ്റ്‌ മാനെ  നോക്കി നോക്കിയിരുന്നു ...ഒടുവില്‍ അതു വന്നു...
പോസ്റ്റു മാൻ സന്തോഷിച്ചു.. കൈ മടക്കു കിട്ടും .പോസ്റ്റു മാൻ ആദ്യം തന്നെ കൈ നീട്ടിക്കൊണ്ട് കൈമടക്കു വേണ്ടാന്നു പറഞ്ഞു  വാങ്ങണ ആ സന്തോഷം ഇന്നത്തെ കുട്യേൾക്ക് കണി കാണാൻ പറ്റില്ല്യ നോം സന്തോഷിച്ചു..മാതാശ്രീയും സന്തോഷിച്ചു .. 

 നമ്മുടെ വക, പിതാശ്രീന്റെ പൈസ വന്നതിന്റെ സന്തോഷത്തിന് , പിതാശ്രീന്റെ പോക്കറ്റിലെ മണി കൊണ്ട് പോസ്റ്റുമാൻ ഒരു ചായ കുടിച്ചോട്ടേ..!.. നമുക്കെന്നാ നഷ്ടോം കഷ്ടപ്പാടും?
... അതില്‍ പിതാശ്രീ  വിസ്തരിച്ചെഴുതി .. ഒരെഴുത്തെ പിതാശ്രീ എഴുതൂ .. രണ്ടാള്‍ക്കാണ് ഉന്നം ! അതിന്റെ സാരം ഇങ്ങനെയായിരുന്നു..
പ്രീയപ്പെട്ട ഭാര്യക്കും, മകനും,

"എനിക്ക് സുഖം തന്നെ .. എഴുത്ത് വായിച്ചു നല്ലോണം തൃപ്തിപ്പെട്ടു .. മൂത്തവന്‍ മുത്തും പവിഴോം കൊണ്ടു വരാമെന്ന് പറഞ്ഞു നാട് വിട്ടിട്ടു എനിക്ക് ലേശം കുഴമ്പ് ആണ് അയച്ചു തന്നിരിക്കുന്നത് ..അത് തേച്ചു കുളിച്ചിട്ടു ആരോഗ്യം വെച്ചു നല്ലോണം പണിയെടുത്തോട്ടെന്നാവും പാവം കരുതീത് ... ഇനി ഈ മഹാന്‍ മുത്തും പവിഴോം കൊണ്ട്വരാം അതിനു ട്രെയിനിങ്ങ് വേണംന്ന്‍ പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കുംന്ന്‍ കരുതണ്ടാ ..എന്റെ ഭാര്യയായ നീ അവരെ കണ്ടു വല്ല കലോം ചട്ടിം വാങ്ങി വെച്ചിട്ടുണ്ടെങ്കില്‍ തല്‍ക്കാലം അത് അടുപ്പില്‍ വെക്കേണ്ട .. നിനക്ക് ചിലവിനു തരാന്‍ ഈ ഞാനേ ഉണ്ടാവൂ ..!... ന്നാലും ചെളിയെങ്കിലും കടത്തി ഓനും ജീവിച്ചോട്ടെ ... അത്രേയുള്ളൂ .. അതിനാല്‍ മാത്രം ഇതിന്റെ കൂടെ ഡ്രാഫട് വെക്കുന്നു .."

സ്നേഹത്തോടെ
ഒപ്പ്

അധികം സുഖിപ്പിക്കേണ്ട എന്ന് സാരം ..!...ശിവ.. ശിവ..! ഒരു തെറ്റെ പറ്റൂ ന്ന്‍ പിതാശ്രീ അങ്ങോട്ട്‌ ചുമ്മാ നിരൂപിചിരിക്ക്യാണ്.. പല തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ എന്താ കൊഴപ്പം ?...  എന്നാലല്ലേ നന്നാവാന്‍ പറ്റു  എന്നൊന്നും അറീല .. ആളുകള്‍ അങ്ങിനെയാണ് .. ഒരു തെറ്റെ ചെയ്യുന്നു പറേം ചെയ്യും പല തെറ്റുകള്‍ പിന്നേം പിന്നേം ചെയ്യേം ചെയ്യും ...

എല്ലാ പിതാക്കന്മാരും ചെലപ്പോ ഇങ്ങനെയാകും... മക്കള്‍ മാനത്ത് കാണുന്നത് പിതാക്കള്‍ മുറുക്കിത്തുപ്പി അതില്‍ കാണും  ചന്ദ്രഗ്രഹണോം, സൂര്യ ഗ്രഹണോം ഒക്കെ ..!...

.... ങാ...സാരമില്ല .. നമ്മെക്കാള്‍ ഒരു പാടു ദെവസോം , മാസോം കൊല്ലോം കണ്ടവരല്ലേ ?... അവര്‍ക്ക് ലേശം മുന്നേ ജനിക്കാത്തതിന്റെ കൊഴപ്പം ..!.. നാമാണ് അവര്‍ക്ക് മുന്നേ ജനിച്ചതെങ്കില്‍ , അവരാണ് നമ്മോടിത്തരം ആവശ്യം ചോദിച്ചതെങ്കില്‍ ഇപ്രകാരം ക്രോസ് വിസ്താരം ഉണ്ടാവോ?. .ഇല്ല്യ.. പോയി അടി ച്ചു  പൊളിക്കെടാന്നല്ലേ പറേണ്ടത് തറവാട്ടിന്റെ മാനം കളയാതെ പറ്റ്വൊങ്കി ബൈക്ക് അല്ലെങ്കിൽ കാറ്‌  എവിടുന്നെങ്കിലും ലോണെങ്കിലും വാങ്ങി ചെത്തി നടക്കെടാന്നല്ലെ പറയേണ്ടത്..?.. പറഞ്ഞിട്ടെന്ത്  ..  മുന്നെ ജനിക്കാനുള്ള യോഗ ഭാഗ്യം ഇണ്ടായില്ല്യ ... ഏതായാലും ഇപ്പൊ കാര്യം നടക്കാന്‍ പൈസ ഒത്തു .. ..!.. പിന്നെല്ലെ മുത്തും പവിഴോം വാരേണ്ടത് ..!.. അത്രേ കരുതെണ്ടു..!

പിതാശ്രീന്റെ പൈസ വന്നപ്പോ മാതാശ്രീ നിത്യ ശീവേലി പോലെ പറയും.. “ .. ദാ… വെറും തൈരും കൂട്ടി ചോറുണ്ട്, എവിടെയോ കെടന്ന്, രാത്രി പന്ത്രണ്ടു മണിവരെ ഒറക്കമിളച്ച് പൊലർച്ചയ്ക്ക് മൂന്നു മണിക്കെഴുന്നേറ്റു കഷ്ടപ്പെട്ടു പണിയെടുത്ത് ഉണ്ടാക്കണ പൈസയാ… നിങ്ങളെ പോലെ മൂക്കറ്റം തിന്ന് ഏമ്പക്കോം ഇട്ട് നടക്ക്വല്ല…ഒരു കടല പോലും കൊറിക്കില്ല്യ.. മര്യാദയ്ക്ക് പഠിച്ചോണം!"
“ .. നോം മൂക്കറ്റം തിന്നാറില്ലല്ലോ?.. ലേശം താഴെ വരെയേ തിന്നാറുള്ളൂ.. എത്ര വട്ടം എത്ര പ്രാവശ്യം ഈ ആരോപണങ്ങൾ..!...നമുക്ക് കരച്ചിൽ വന്നു!....ന്നാലും മാതാശ്രീനെ പെണക്കണ്ട… സാരല്ല്യ … മാതാശ്രീയല്ലെ..നോം ഒരു വിരോധോം ഇല്ല്യാതെ ആ കുറ്റം ഏറ്റെടുക്കും..!..
കമ്പ്യൂട്ടര്‍ പഠിപ്പിക്ക്യാൻ  ഇത്രേം വിവരമുളോര്‍ വേറെയില്ല്യ അമേരിക്കേലെ മൈക്രോസൊഫ്റ്റിന്റെ ഒടയോനായ ബില്ലിനെ സൊഫ്റ്റാക്കി പഠിപ്പി ച്ച് നടന്നോരാ നമ്മൾ ..ഇപ്പോ അവരെവിടെ എത്തി എന്നു നോക്കിക്കേ ന്ന മട്ടിൽ  ഏതോ കമ്പനി വല്യ പരസ്യം പത്രത്തില്‍ കൊടുത്തതും പൊത്തിപ്പിടിച്ചു  നമ്മുടെ ഒരു ബന്ധു നമ്മുടെ വീട്ടില്‍ ലാന്റി..മാതാശ്രീ പറഞ്ഞു..” നിനക്ക് മംഗളം വരുത്തട്ടേ..!.. ഇവനെ എവിടെയെങ്കിലും ഒന്ന് ചേർത്ത് കിട്ടിയാൽ മതി..!
 അദ്ദേഹം നമ്മെ പൊക്കി കൊണ്ടോയി...
 അവര്‍ പറഞ്ഞു " നമുക്ക് വിദേശത്തൊക്കെ മാങ്ങാത്തൊലി പോലെ ഇൻസ്റ്റിട്ട്യൂട്ടുണ്ട്   ... ഇവന്‍ ഒന്ന് മൂളിയാല്‍ മതി പിന്നെ അവിടായിരിക്കും  പ്രാതലും ലഞ്ചും എന്നൊക്കെയുള്ള അവരുടെ വാചകമടിയില്‍ മൂക്കും കുത്തി വീണു നമ്മെ അവിടെത്തെ സൊഫ്റ്റുവെയർ പഠിക്കാനാഞ്ഞ ഒരു പ്രതിയായി ചേർത്തു. അദ്ദേഹം ഹാപ്പി .. നോം ഹാപ്പി..
നമ്മെ അവർക്കു പെരുത്ത് ഇഷ്ടായത്രെ.. നമുക്ക് 20% ഡിസ്കൌണ്ട് തന്നു.. പിന്നെം ചോദിച്ചപ്പോ 5% സ്പെഷൽ ഡിസ്ക്കൌണ്ട്.. !..നോം കരുതി…പിന്നെം പിന്നെം ചോദിച്ചോണ്ടിരിക്കാരുന്നു…. അപ്പോ പിന്നെ ഫീസേ കൊടുക്കേണ്ടി വരില്ല്യാർന്നു.. പക്ഷെ ഒപ്പം വന്നാ ആൾ അവിടം കൊണ്ടു നിർത്തി..ഇൻസ്റ്റിട്ട്യൂട്ടുകാർ പണോം എണ്ണിക്കൊണ്ട് മേശവലിപ്പിലിട്ട് ഹാപ്പി..!.  
..ഒടുവില്‍ അവര്‍ ചോദിച്ചു " ഇയാളുടെ ബന്ധുവാണോ?.. അദ്ദേഹം പറഞ്ഞു ".. ഹേ അല്ല ഒരു വഴിപോക്കനാ ..!".. എന്തോണ്ടായിരിക്കും അയാള്‍ അങ്ങിനെ പറഞ്ഞത് ..സോഫ്റ്റുവെയറും പഠിച്ച് സോഫ്റ്റുഡ്രിങ്ക്സും കുടിച്ചു അമേരിക്കേലോട്ട് കെട്ടിയെടുക്കാൻ വിധിക്കപ്പെട്ട നമ്മെ കണ്ടപ്പോൾ  ഒരു ബന്ധുവാണെന്ന്  പറയാൻ ലേശം നാണം തോന്നിയിരിക്കുമോ? .. അതോ.ചെലപ്പോ ഇവനെങ്ങാനും പൈസകൊടുക്കാതെ ഇരുന്നാൽ അയാളുടെ തലേൽ വരുവോ ന്ന ഒരു പേടി ആവും! "നോം ചോദിച്ചില്ല്യ "..നമ്മുടെ ബന്ധുവാണെന്നു പറയാന്‍ ഒരു കൊറച്ചില്‍..!....
...
. ഉം പോട്ടെ സാരമില്ല .. ..നാളെ നമ്മുടെ ബന്ധുവാണെന്നു പിന്നെ മാറ്റി പറയരുത് ന്നെ ഉള്ളു .... പിന്നെ ആളോള് വിചാരിക്കും എന്തേ ഈ മഹാത്മാവിന്റെ ബന്ധുക്കള്‍ കളവു പറയുന്നവരായി എന്ന്‍.. ബന്ധുവല്ലെന്നു ബോധം വന്നുച്ചാല്‍ പിന്നെ ചത്താലും ആരെങ്കിലും തല്ലിക്കൊല്ലുമെന്നു പറഞ്ഞാലും അതിനിടം കൊടുക്കരുത് .. ആ ഒരു നിര്‍ബന്ധം നമുക്കിണ്ടാര്‍ന്നു..പൊകഞ്ഞ കൊള്ളി പൊര പൊറത്ത്!.. അത്രെ നിനക്കേണ്ടൂ...

അദ്ദേഹം പോയി .. നോം പഠനം തുടരുകയാണ് ..

"എന്താ ഇത് ?"- കമ്പ്യൂട്ട ര്‍ സാര്‍
"കമ്പ്യൂട്ട ര്‍!"- നമുക്ക് നാണമൊന്നും ഇണ്ടാര്ന്നില്ല അങ്ങിനെ വിളമ്പാന്‍ !
അദ്ദേഹം പറഞ്ഞു ."ആട്ടെ കമ്പ്യൂട്ടരിനെ പറ്റി എന്തറിയാം !

ഒരു ചുക്കും അറീല എന്ന് പറേണം എന്നിണ്ടാർന്നു.. അറിയുമെങ്കിൽ ഇല്ലാത്ത ചക്കച്ചുള പിതാശ്രീയോട് ഇരന്നു വാങ്ങി ഇതിയാന്റെ പോക്കറ്റിലിട്ടു കൊടുക്കാൻ നമുക്ക് പ്രാന്താ?അയാള്‍ ആള് ശരിയല്ല എന്ന് നമുക്ക് തോന്നാന്‍ തുടങ്ങി
 
നോം കമ്പ്യൂട്ടറിനെ കുറിച്ചറിയുന്നത് മനസ്സിലാക്കീട്ടു വേണമായിരിക്കും ഇഷ്ടന് വേറെ ഇനി വരുന്ന മറ്റു പ്രതികൾക്കൊക്കെ പറഞ്ഞു കൊടുക്കാൻ.. ഓരോ പൂതി !..വഷളൻ!
അയാള് പറഞ്ഞു " കണക്കു കൂട്ടാം, ചിത്രം വരക്കാം, പാട്ട് കേള്‍ക്കാം ..."
ഇതൊക്കെ ദെവസോം ചെയ്യുന്നതല്ലേ .. റേഡിയോ വിലൂടെ , കാല്ക്കുലെ റ്ററിലൂടെ ... അപ്പൊ ഇത്രേ ഉള്ളു കമ്പ്യൂട്ടര്‍ ..!...ആളൊരു മഹാനാ ണെ ന്നോക്കെയാ ണ ല്ലോ ഈ നോം കേട്ടത് !ഒക്കെ വെറുതെയായി .. പൈസ പാറയ്ക്കടിച്ചു ന്ന്‍ തോന്നി തൊടങ്ങീപ്പോ അയാള് പറയുകയാ ഇനി ഡോസ് പഠിക്കാം ..
അയാള്‍ക്ക്‌ പോലും അറിയാന്‍ പാടില്ലാത്ത കാര്യം പറഞ്ഞു നമ്മളെ ഇടങ്ങേറാ ക്കി ..
എം എസ് ഡോസ്സ് എന്നു പറഞ്ഞു ഡോസ്സ്, ഡോസ്സായി അയാൾ നമുക്ക് തരികയാണ്
 " ഫയൽ, ഡയരക്ടറി, മാങ്ങാ തൊലി ന്നൊക്കെ പറഞ്ഞു പുള്ളി നമ്മുടെ സമയം കളഞ്ഞു ..
അറിയാത്ത ചോദ്യങ്ങൾ ചോദിച്ച് നമ്മുടെ മാനം കളഞ്ഞു..!. ചതി ചതി കൊല ചതി .. എന്നൊക്കെ പിന്നെ മനസിലായി .. അതിയാനൊന്നും അറീല ..പുസ്തകം നോക്കി എന്തൊക്കെയോ വായിച്ചു മനസിലാവത്തപ്പോ പറയും അതൊന്നും നെനക്ക് ആവശ്യമില്ല ..
ദേഷ്യം വന്ന് അതിയാന്റെ തന്തപ്പടിക്ക് അതൊക്കെ ആവശ്യമുണ്ടാവുമോ എന്ന് ചോദിക്കണം എന്ന് തോന്നി പക്ഷെ ഗുരു ശാപം  പച്ചവെള്ളം ചൂടാക്കി കുളിച്ചാലും പോവില്യാത്രേ!..
പൈസ എണ്ണുന്നവന്‍ പറയും " പൈസ നമുക്കാവ ശ്യ മുണ്ട്‌ രണ്ടാം ഗഡൂ ... " ഇയ്യളെന്തോക്കെയാ പറയുന്നത് " പൈസ തന്നു ഒരാഴ്ച യായില്ലല്ലോ ? ..ഡോസ്സല്ലേ കഴിച്ചുള്ളൂ. മറ്റു സോഫ്റ്റു വെയർ കഴിച്ചു പൂസായിട്ടൊന്നും ഇല്യാലോ?"നോം സംശയിച്ചു .. അതൊക്കെ എം എസ് ഡോസോടെ ഒലിച്ചു പോയത്രേ .. ഇനി എം .എസ് .വിന്‍ഡോസ് ആണത്രേ ...ദൈവമേ ഇക്കണക്കിനു പോയാ ഇനി നമ്മുടെ വീടും പറമ്പും!

എന്തിനാണ് ഇതൊക്കെ പഠിക്കുന്നതെന്ന് ഒരു ബോധോം ഇണ്ടായില്ല്യ പക്ഷെ  ഒരു ബോധം
ഇണ്ടായി ..ഉച്ചയ്ക്ക് കണ്ണൂരില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിന്റെ ഒരു കമ്പാര്‍ട്ടുമെന്റില്‍ കയറിയിരുന്നു മാതാശ്രീ പൊലർച്ചയ്ക്കുണ്ടാക്കി തന്ന ചോറ്, വലിച്ചു കെട്ടി കൊണ്ടു വന്നതല്ലേ എന്നു കരുതി അത് ഒരു ബഹുമാനത്തോടെ തിന്നണം ..എന്ന ഒരറ്റ സൊബോധം!. അതിനു കൂട്ടായി സുഹൃ ത്ത് ക്കളെ കിട്ടി .. നമ്മോട് അവര്‍ പറയുവാ " അവര്‍ക്കിന്നു തിയറിയുണ്ടായി .. നാളെ ലാബ് ഉണ്ടാകും എന്നൊക്കെ ..." " അവർ ഇപ്പോഴെ ശാസ്ത്രത്തെ വാലിൽ കെട്ടി മുള്ളിച്ചൂ, പ്രൊജക്റ്റു ചെയ്തൂന്നൊക്കെ പറഞ്ഞോണ്ടിരിക്കുമ്പോ ..നോം ആകാശം നോക്കിയിരിപ്പായി.. ദൈവമേ…! "അവരുടെ ഒരു തിയറീം മാങ്ങയണ്ടീം !.. ".. നമുക്കൊന്നും മനസിലായില്ല ..നട്ട പിരാന്തു വന്നു അവരോടു ചോദിച്ചു.." .. എസ് ക്യൂസ് മീ " തിയറീന്ന്‍ പറഞ്ഞാലെന്താ ?... ലാബെന്നു പറഞ്ഞാലെന്താ ?.."..ഈ പ്രൊജക്റ്റെന്നു നിങ്ങൾ പറേണതെന്താ?
 അവര്‍ പറഞ്ഞു തന്നു അപ്പോഴാ ഇതൊക്കെ മനസ്സിലായത്
" കൊറക്കേണ്ട... നോം സത്യം പറഞ്ഞു " നോം ലാബിലാ മൊത്തം സമയോം, നോം പ്രൊജക്റ്റിലാ മൊത്തം ദെവസോം  അതോണ്ട് തമാശയ്ക്ക് ചോദിച്ചതാ .. "
.. അവര്‍ അതിശയിച്ചു .."
 സത്യാ നോം പറഞ്ഞത് ..
 പക്ഷെ കമ്പ്യൂട്ടര്‍ പഠിപ്പിക്കുന്നോര്‍ക്ക് ഒന്നും അറീലെങ്കില്‍ കമ്പൂട്ടര് കൊണ്ട് നമുക്ക് എന്നാ പ്രയോജനം  ഉറക്ക് വന്നിട്ട് നില്ക്കാന്‍ മേലാ അത്രേന്നെ ".. ചോദ്യം ചോദിക്കുന്നത് പേടിച്ചു മാഷന്മാര്‍ മര്യാദയ്ക്ക് നമ്മുടെ അടുത്ത് വരുന്നും ഇല്യാ !
..അവര്‍ ആപ്പിളിലാത്രേ പഠിക്കുന്നത് .. നോം പേരക്കയില്‍ കൂടിയല്ല എന്നാലും നോം പറഞ്ഞു വല്യ ഇന്സ്ടിട്യൂട്ടാ .. ഗള്‍ഫിലൊക്കെ അവര്‍ക്ക് ചപ്പാത്തി ചുട്ട പരിചയം ഉണ്ട് എന്നൊക്കെ ?." ഇല്ലെങ്കില്‍ ആര്‍ക്കാ കൊറച്ചില്‍ നമുക്ക് !
.".ചെലപ്പോ നമ്മേം..വിദേശത്തൊക്കെ!
..ഇൻസ്റ്റിറ്റ്യൂട്ടു കാരു പറഞ്ഞ പുളു നമ്മളും പറഞ്ഞു..! നമുക്കറീലല്ലോ അതു പുളുവാണെന്ന്!...
അപ്പൊ ഇപ്പൊ അവര്‍ക്ക് നട്ട പിരാന്തായി .".... ഛെ ..നമ്മള്‍ വെറുതെ ആപ്പിളില്‍ ചേര്‍ന്നു.. മര്യാദയ്ക്ക് ലാബു പോലും കിട്ടുന്നില്ല നെന്റെ ഒരു ഭാഗ്യം..!"..
ഇതൊക്കെ നമ്മൊടൊരു വാക്കു ചോദിച്ചു ചെയ്യേണ്ട ചെയ്ത്തല്ലേ..നോം വാചാലനായി!