ആഗ്രഹം മുളയിലേ നുള്ളണമത്രേ!
പടുവിളയായ് നിന്ന്
ഒടുവിൽ മുളപോലെ
പന്തലിച്ചപ്പോൾ
കൊടുങ്കാറ്റിനെ ഭയമായിരുന്നു…
തല ഉയർത്താൻ മാത്രം
അഭിമാനം മുളച്ചിട്ടില്ല
തല താഴ്ത്താൻ മാത്രം
അപമാനം കഴുത്തിൽ
തൂക്കിയിട്ടിട്ടുമില്ല
തല പെരുത്തിട്ടില്ല,
തലക്കനം സ്വയം വന്നു ചേർന്നിട്ടുമില്ല..
എങ്കിലും,
ഒരു ഉച്ഛ്വാസ വായുവിലൂടെയാകണം
ശില്പമൊരുക്കിയത്,
ലോകം തന്റെ കാൽച്ചുവട്ടിലാണെന്നൊരു-
ഉച്ഛ്വാസത്തോടെ വന്ന്,
ലോകം തന്റെ ഉച്ചിക്കും
ഒരു പാട് ദൂരെയാണെന്ന
നിശ്വാസത്തോടെ തിരിച്ചു പോകുമ്പോൾ,
ഒരു ബിന്ദുവായി പോലും അവശേഷിക്കാതെ..!
ഹാ കഷ്ടം…!
ഇപ്പോഴെനിക്കു സങ്കടം വരുന്നുണ്ട്,
സെക്കെന്റിന്റെ കണക്ക്,
എനിക്കജ്ഞാതമാണെന്നറിയുമ്പോൾ…!
ശാപം പിടിച്ച ജന്മമാകാതിരിക്കാൻ
മാപ്പിരന്ന് ഒന്നു പൊട്ടിക്കരയണം,
ഘനീഭവിച്ച അഹങ്കാരത്തുള്ളികൾ
ഒഴുകി പോകട്ടേ!
എന്നിട്ടൊരു പുനർജന്മമുണ്ടെങ്കിൽ
ലോകം തന്റെ ഉച്ചിക്കും മുകളിൽ
അളക്കുവാൻ കഴിയാത്തത്രയും
ഉയരത്തിലാണെന്ന തിരിച്ചറിവോടെ
എനിക്കു ജനിക്കണം…
വീണ്ടും ഒരു മനുഷ്യനായി..!
അപ്പോഴും,
എന്നോടൊരിക്കലെങ്കിലും പൊറുത്ത്,
അവരെന്റെ തിരിച്ചു വരവ് കാത്തിരിക്കുകയാവുമോ?