പേജുകള്‍‌

വെള്ളിയാഴ്‌ച, ജനുവരി 29, 2010

ടെൻഡർ

പണക്കൊഴുപ്പിൽ അയാൾ അഹങ്കരിച്ചിരുന്നു...അയാളുടെ നാണം മറയ്ക്കാൻ ഡോളറുകളുടെ നോട്ട്‌ കെട്ടുകൾ അയാൾ ചിലവാക്കി.( ഒരു പക്ഷേ സാധാരണക്കാരേക്കാൾ കൂടുതൽ നാണം അയാൾക്ക്‌ മറക്കാൻ ഉണ്ടായിട്ടുണ്ടാകണം!).മേലങ്കിക്ക്‌ കോടികളുടെ തിളക്കവും ഭാരവും!..മക്കൾക്ക്‌ ധരിക്കാൻ മുത്തും പവിഴവും കോരുത്ത ഉടയാടകൾ!..ഭാര്യയ്ക്ക്‌ ഒഴിഞ്ഞു കിടക്കുന്ന ഒരേ ഒരു സ്ഥലമായ കാൽപാദത്തിലണിയാൻ സ്വർണ്ണ ചെരുപ്പുകൾ!..എന്നിട്ടും അയാൾ തൃപ്തനായിരുന്നില്ല!....സുനാമി വന്ന് ഒലിച്ചു പോയ അയാളുടെ ശിരസ്സ്‌ മരുഭൂമിയായിരുന്നു....അയാൾക്ക്‌ മുടിനട്ടു പിടിപ്പിക്കുവാൻ വൻ കിട കമ്പനികൾ ടെൻഡർ എടുത്തിരുന്നു...താടിയും മീശയും കറുപ്പിക്കുവാൻ വൻ കിടകമ്പനികൾക്കയാൾ ടെൻഡർ കൊടുത്തുമിരുന്നു... വയസ്സിന്റെ പായലു പിടിച്ച മുഖം മിനുക്കുവാനും ചുരുളലുകൾ വന്നു നിറഞ്ഞ ശരീരം വലിച്ചു മുറുക്കി ഇസ്തിരിയിടുവാനും അയാൾ സൗന്ദര്യവർദ്ധക ക്ലീനിക്കുകൾക്ക്‌ നൽകി..സുമുഖനും സുസ്മേരവദനനുമായി നടന്നു..ദേഹ സംരക്ഷണത്തിന്റെ സമൂഹത്തിലയാൾക്ക്‌ നൂറിൽ നൂറു മാർക്കും ലഭിച്ചു..വലിയ എക്സാമിനറുടെ പുനപരിശോധനാ വേളകളിലെല്ലാം ഓരോ വർഷവും അയാൾക്ക്‌ വലിയ തോതിൽ മാർക്ക്‌ കുറച്ചു കൊണ്ടിരുന്നു..ഒടുവിലൊരുനാൾ പൂജ്യം കിട്ടിയപ്പോൾ അയാൾ തോൽ വിക്ക്‌ കീഴടങ്ങി.....കരയാനും മൂക്ക്‌ പിഴിയാനും അവർക്കും സമയമില്ല..ആളുകൾ അറിഞ്ഞു വരും മുൻപേ ബ്യൂട്ടി ക്ലീനിക്കിൽ പോയി വരേണ്ടതുണ്ട്‌ മാത്രമല്ല കരഞ്ഞാൽ ബ്യൂട്ടി കുറഞ്ഞു പോകും എന്ന് ഏതോ ബ്യൂട്ടീഷ്യൻ ഡോക്ടരുടെ ഉപദേശവും ഉണ്ട്ത്രെ!!....നിശ്ചേതനമായ ആ ശരീരം പ്രദർശനവുമഭിനയവും കഴിഞ്ഞപ്പോൾ ടെൻഡറിനു വിളിച്ചു കൊടുത്ത്‌ ബന്ധുക്കൾ സ്ഥലം കാലിയാക്കി. ഇനിയവർക്ക്‌ ഉറക്കമില്ലാത്ത നാളുകളാണ്‌, അയാളുടെ വിയർപ്പു തുള്ളികൾ വീണു കുതിർന്ന സ്വത്തുക്കൾ ഭാഗം വെച്ചു പങ്കിട്ടെടുക്കും വരെ..അതു വരെ അവർക്ക്‌ ധാരാളം സമയമുണ്ട്‌..കാത്തു കെട്ടി കിടക്കാൻ പൂർണ്ണമായും സമർപ്പിതമായ മനസ്സുമുണ്ട്‌!!!!!!

ബുധനാഴ്‌ച, ജനുവരി 27, 2010

വിറ്റമിൻ ക്യാപ്സൂൾ

പിൻ തുടർച്ച
----------------
കുടുംബത്തിന്റെ ദീപമായി അയാൾ പ്രകാശിക്കാൻ തീരുമാനിച്ചു.. ക്രമേണ തെളിഞ്ഞു കത്താൻ തുടങ്ങി... കൂടുതൽ മികവാർന്ന പ്രകാശത്തിനായി അയാൾ ആളിക്കത്തി.. കത്തി കത്തി കരിന്തിരിയായപ്പോൾ അവർ അതെടുത്ത്‌ ദൂരെക്കളഞ്ഞ്‌ മറ്റൊരു തിരിയെടുത്ത്‌ വിളക്കു കൊളുത്തി. എന്നും അന്ധകാരത്തിൽ കഴിയാൻ അവർക്കാകില്ലല്ലോ?
------------------------
ജനവും അധികാരികളും
-----------------------------
നശിച്ച മഴയിൽ ചുട്ടു പൊള്ളുന്ന ഭൂമി തണുത്തുറഞ്ഞു വിറച്ചു... ദ്രവിച്ച വീട്ടിൽ തല ചുട്ടു പൊള്ളിക്കൊണ്ട്‌ വിറച്ചു വിറച്ച്‌ കൂനിക്കൂടി അവരും. അരിവാങ്ങിക്കാൻ കാശിലാത്തതിനാൽ കഞ്ഞിയില്ല. പുഴുക്കില്ല.. വരണ്ടുണങ്ങി കീറലുവന്ന വയറിനു ചൂടാക്കിയ പച്ചവെള്ളത്തിന്റെ സാന്ത്വനം മാത്രം!!

നിത്യവും സ്വർണ്ണകരണ്ടിയിൽ ബിരിയാണി മോന്തുന്ന അധികാരി വർഗ്ഗങ്ങൾ കണ്ണടച്ചു വിശ്വസിച്ചു വിളിച്ചു പറഞ്ഞു.." തങ്ങളുടെ ഭരണത്തിൽ നിത്യവും ബിരിയാണി തിന്നാത്ത ഒറ്റകുടുംബവും ഇന്നു നിലവിലില്ല!"

ചൊവ്വാഴ്ച, ജനുവരി 26, 2010

കാക്കയുടെ ചിന്തകൾ

ചിന്തയിലെ ചിന്തയില്ലായ്മ!

----------------------------------
തെറ്റുകൾക്ക്‌ ക്രൂരമായ ശിക്ഷാവിധി നടപ്പാക്കുന്ന ഒരു രാജ്യത്തെ പൊതു സ്ഥലത്ത്‌ സ്ഥാപിച്ച കൊലക്കയറിന്റെ തൂണിൽ കയറിയിരുന്ന് കാക്ക നെടുവീർപ്പിട്ടു.. എത്രെയെത്ര ആളുകൾ ഇതിൽകിടന്നാടി.. എത്രെയെത്രയാളുകൾ അതിന്‌ സാക്ഷികളായി.. എന്നിട്ടും സാക്ഷികളായവർ തന്നെ പിന്നീട്‌ വീണ്ടും വീണ്ടും വന്ന് ഇതിൽ കിടന്നാടുന്നു.... നേരം സന്ധ്യയായിരുന്നു..ചിന്തയിലെ ചിന്തയില്ലായ്മ.ചിന്തിച്ച്‌ ചിന്തിച്ച്‌ ഉറക്കം വന്നപ്പോൾ കാക്ക പ്രീയതമയെ കാണാൻ കൂട്ടിലേക്ക്‌ പറന്നു പോയി..

-----------
ന്യായ വിധി
----------------
ദരിദ്രനും പാവവുമായ അയാളെ പോലീസ്‌ ഓടിച്ചിട്ട്‌ പിടിച്ചു.. അടിച്ചു.. ഉരുട്ടി.. ഫുഡ്ബോളു തട്ടുന്നതു പോലെ തട്ടിക്കളിച്ചു.. രക്തം പുരണ്ട പല്ലുകൾ തെറിച്ചു വീണപ്പോൾ ചിരിച്ചു.അയാൾക്ക്‌ ചോദിക്കാനും പറയാനും ആരും ഉണ്ടായിരുന്നില്ല... വീങ്ങിയ കവിൾ കണ്ടപ്പോൾ ആർത്തട്ടഹസിച്ചു.. ശരീരം നീരു വെച്ചപ്പോൾ ഇപ്പോഴാടാ തന്റെ മെലിഞ്ഞുണങ്ങിയ ശരീരം ഒന്ന് ഉഷാറായത്‌ എന്ന് പരിഹസിച്ചു.. പരുപരുത്ത ജയിൽ തറയിലേക്കയാളെ തള്ളീയിട്ടു.അയാൾ ചെയ്തകുറ്റം എന്തെന്ന് അയാൾക്കെന്നല്ല..പോലീസിനു പോലും അറിവുണ്ടായിരുന്നില്ല.. എന്തിനാണ്‌ അയാളെ പിടിച്ചതെന്ന കാരണം അന്വേഷിക്കണമത്രെ... കുറ്റം കണ്ടുപിടിക്കണമത്രെ!...


കൊലപാതകിയും കൊള്ളക്കാരനും പണക്കാരനുമായവനോട്‌ പോലീസ്‌ ഭവ്യതയോടെ ചോദിച്ചു " താങ്കൾ ഒന്നിവിടെ വരെ വരാമോ?"

അയാൾ ചിരിച്ചു..വന്നില്ല... മാന്യന്മാർ നേരിട്ട്‌ അപേക്ഷിച്ചു.. " ഒന്നു വെറുതെ ചോദ്യം ചെയ്യാനാണിഷ്ടാ!".. അയാൾ പോയില്ല... ഒടുവിൽ മന്ത്രി തന്നെയിടപെട്ടു.. അതിനാൽ മാത്രം അയാൾ പോയി അയാളുടെ സ്വന്തം എ. സി . കാറിൽ.. അകമ്പടിയായി പോലീസും..വീരോചിതമായി പോലീസ്‌ സ്റ്റേഷനിൽ പോയി കാപ്പി കഴിച്ച്‌ തിരിച്ചു വന്നു. അയാളോട്‌ സം സാരിക്കാൻ പോലീസ്‌ എ.സി മുറി ഏർപ്പാടാക്കിയിരുന്നു. അയാൾക്ക്‌ വിശ്രമിക്കാൻ കസേരയും.. നഗരത്തിൽ സ്ഥാപിച്ച ഗാന്ധിപ്രതിമയിലിരുന്ന കാക്ക പതിക്കെ മന്ത്രിച്ചു.." ഇതിനാണോ മഹാത്മാവേ താങ്കൾ ഒറ്റമുണ്ടുടുത്ത്‌ വടികുത്തിപ്പിടിച്ച്‌ നാടായ നാടൊക്കെ ഓടി ഇവർക്കൊക്കെ സ്വാതന്ത്ര്യം നേടിക്കൊടുത്തത്‌?... " അല്ലെങ്കിലും പ്രതിമയോടു പറഞ്ഞിട്ടെന്ത്‌ കാര്യം എന്ന് കാക്കയ്ക്കും തോന്നിക്കാണണം.അതിനാൽ റോഡിലേക്ക്‌ തിരിഞ്ഞിരുന്നു. അധികാര ഗർവ്വിൽ മത്തു പിടിച്ച കൊടിവെച്ച കാറുകൾ ചീറിപ്പായുന്നുണ്ടായിരുന്നു. കാർക്കിച്ചു തുപ്പാനറിയാത്തതിനാൽ കാഷ്ടിച്ചു കൂട്ടിയിട്ട്‌ അതിന്റെ ശബ്ദത്തിൽ എന്തൊക്കെയോ പിറുപിറുത്തും കൊണ്ട്‌ കാക്ക പറന്നു പോയി.
----
ആളെ കൊല്ലി

------------------
അയാൾ ധനികനായിരുന്നു. പണക്കിഴികാട്ടി ആരുടേയും മാനം കവരാമെന്ന് അയാൾ വ്യാമോഹിച്ചു..പ്രായപൂർത്തിയാകാത്തവരെയും പ്രായപൂർത്തിയായവരെയും എന്നും തന്റെ ആഗ്രഹങ്ങൾക്ക്‌ വഴിപ്പെടുത്തി അയാൾ സുഖിച്ചു വാണു.ആരേയും തല്ലാനും കൊല്ലാനും വിലക്കു വാങ്ങാനും പണത്തിനു കഴിയുമെന്നും അയാൾ കണക്കു കൂട്ടുകയും പ്രവർത്തിക്കുകയും ചെയ്തു.. പണപ്പെട്ടിയിലെ കുടഞ്ഞിടുന്ന രണ്ടു ചില്ലിക്കാശിലെ ഒരു വെള്ളിത്തുട്ടെടുത്ത്‌ ഒരു കത്തിവാങ്ങിയാൽ പണപ്പെട്ടിതന്നെ സ്വന്തമാക്കാമെന്ന് അയാളുടെ സേവകരും ആഗ്രഹിച്ചു, പിന്നെ പ്രവർത്തിച്ചു! അങ്ങിനെ പണം പാക്കനാരുടെ കഥയിലെ ആളെകൊല്ലിയായി. ഒരധമൻ മരിച്ചപ്പോൾ അതിനേക്കാൾ കേമന്മാരായ നൂറുകണക്കിന്‌ അധമന്മാർ ഉയർത്തെഴുന്നേറ്റുകൊണ്ടിരുന്നു. മരക്കൊമ്പിലിരുന്ന് കാക്കകളുടെ നേതാവ്‌ കാക്കകളോടായി കഥപറഞ്ഞു സംഹരിച്ചു. ".. അല്ലെങ്കിലും മനുഷ്യൻ എന്നെങ്കിലും നന്നായിട്ടുണ്ടോ? "

ഞായറാഴ്‌ച, ജനുവരി 24, 2010

മിനിക്ക്‌ കഥ-2

ആടുകൾ!
---------
മരുഭൂമിയിലൂടെ ആടുകളെ തെളിച്ചുകൊണ്ടയാൾ സ്വയം ഒരാടായി നടന്നു. കൈയ്യിൽ വിശക്കുമ്പോൾ കഴിക്കാൻ അഞ്ചെണ്ണമടങ്ങുന്ന ഒരു കുപ്പൂസ്‌ ( അറബിക്‌ ബ്രെഡ്ഡ്‌) വാങ്ങിവെച്ചിട്ടുണ്ടായിരുന്നു.. ആടുകൾ മരുഭൂമിയിലെ പുല്ലു തിന്നു നടന്നു.. അയാൾ നാട്ടിലെ പച്ചപ്പുകൾ മനസ്സിൽ തിന്നുകൊണ്ട്‌ പുറകേയും!..പെട്ടെന്ന് പോക്കെറ്റിൽ കയ്യിട്ട്‌ ഇന്നലെ വന്ന എഴുത്തയാൾ വായിച്ചു.
"..... കുട്ടികൾക്ക്‌ ബിരിയാണിയും കോഴിയിറച്ചിയും വെച്ചുകൊടുത്തിട്ട്‌ രണ്ടു ദിവസമായി.. വെറും ചോറും കറിയും കഴിച്ചു മടുത്തു അവർക്കും എനിക്കും.. കുട്ടികൾ ഉഷാറാകാൻ ബോൺ വീറ്റ വാങ്ങിക്കൊടുക്കുന്നത്‌ ഈയാഴ്ച വാങ്ങിയില്ല. പുതുതായി റിലീസായ സിനിമ കാണാൻ വാശിപിടിച്ചിട്ടും കൊണ്ടു പോയില്ല..കുട്ടികൾ ഇപ്പോൾ ബസ്സിൽ സ്കൂളിൽ പോകാറില്ല.. എല്ലാവരും കാറിലാ പോകുന്നത്‌.. അതിനാൽ അവരും കാറിലാണ്‌ സ്കൂളിൽ പോകുന്നത്‌...അതിന്റെ കാശുകൊടുത്തിട്ടില്ല...ഇത്തവണ പണം കുറച്ചല്ലേ അയച്ചുള്ളു.. അതാ കൊടുക്കാഞ്ഞത്‌..."
("മക്കളെ പഷ്ണിക്കിട്ട്‌ കൊല്ലല്ലേ എന്റെ ചെമ്മരുത്തീ... " എന്ന പഴയ കൊല്ലപ്പണിക്കാരന്റെ വാക്കുകൾ അയാളുടെ ശ്രീമതിക്ക്‌ അറിയുമോ ആവോ?) അയാൾ കത്തു മടക്കി ഭദ്രമായി പോക്കറ്റിലിട്ടു.
ഒരു കപ്പൂസ്‌ കഴിക്കമെന്ന് വിചാരിച്ച അയാൾ അരകപ്പൂസ്‌ കവറിലേക്ക്‌ തന്നെ ഇട്ടു. അരകപ്പൂസ്‌ ചവച്ചരച്ച്‌ വിശപ്പടക്കി.. ആരോ മിനറൽസ്‌ ചേർന്ന വെള്ളം കുടിച്ചു വറ്റിച്ച ഒരു കുപ്പിയെടുത്ത്‌ റോഡരുകിലെ പൈപ്പിൽ നിന്നും മിനറൽസും പൊടിയുമൊന്നും ഇല്ലാത്ത പച്ചവെള്ള മെടുത്ത്‌ ആർത്തിയോടെ കുടിച്ച്‌ ദാഹം അകറ്റി ആടുകളുടെ പുറകേ വേച്ചു വേച്ചു നടന്നു.

----

ആത്മഹത്യ!
----------------
സ്വസ്ഥമായി മരണം വരിക്കാൻ കയറുമായി കാടായ കാടു തേടി അവൻ അലഞ്ഞു.. ഒരറ്റ മരക്കൊമ്പു പോലും എവിടെയും അവൻ കണ്ടില്ല. ഒടുവിൽ ഒരു മരക്കൊമ്പ്‌ കണ്ടപ്പോൾ അതിലൊരു ചേരപ്പാമ്പ്‌ അവന്റെ സ്വാസ്ഥ്യം കെടുത്തി സ്വസ്ഥമായി ഉറങ്ങുന്നു..കയറു വലിച്ചെറിഞ്ഞ്‌ ഭയപ്പാടോടെ അവൻ ജീവനും കൊണ്ട്‌ പാഞ്ഞു.. ഇപ്പോൾ അഭിമാനത്തെ ആത്മഹത്യ ചെയ്യിച്ച്‌ സ്വസ്ഥമായി ജീവിക്കാൻ തത്രപ്പാട്‌ പെടുന്നു..
------------
ബലി.
-------
അയാളുടെ മുട്ടു വിറച്ചു... മെല്ല മുരടനക്കി.. തൊണ്ടയിടറിക്കോണ്ടയാൾ വേദിയിൽ നിന്നും വിളിച്ചു പറഞ്ഞു " ഇയ്യാൾ നിരപരാധി!"

ആളുകൾ തൊണ്ടപൊട്ടുമാറുച്ചത്തിൽ അലറി " അയാളെ തൂക്കിലിടുക" ഒരാളും അയാളുടെ രക്ഷയ്ക്കെത്തിയില്ല. ഒടുവിലയാൾ നിരപരാധിയായ അയാളുടെ രക്തം കൊണ്ട്‌ കണ്ട കണ്ണു കഴുകി, കേട്ട ചെവി കഴുകി, പ്രവർത്തിച്ച കൈയ്യും കാലും പറഞ്ഞവായും കഴുകി തടി രക്ഷപ്പെടുത്തി.....ആരോ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. "നിരപരാധികളുടെ രക്തമാണ്‌ ഈ ഭൂമിയെ താങ്ങി നിർത്തുന്നത്‌.!

അയാളുടെ ശരീരം അന്തരീക്ഷത്തിൽ തൂങ്ങിയാടി.. അയാളുടെ ചോരയ്ക്ക്‌ വെള്ളനിറമായിരുന്നു.. ആളുകളുടെ കണ്ണുകൾക്ക്‌ ചുവന്ന നിറവും!.

ചെയ്ത പാപം കഴുകിക്കളയാൻ പാപികളായവർ സ്വയം സമർപ്പിക്കുന്നതിനു പകരം നിരപരാധികളെ ബലികൊടുത്ത്‌ തടി തപ്പി!

-----------------

ശനിയാഴ്‌ച, ജനുവരി 23, 2010

നെജ്മൂന്റെ സ്വന്തം രാമു!

കോരിചെരിയുന്ന മഴ! ജനൽകമ്പികളിൽ പിടിച്ച്‌ നെജ്മ എരിയുന്ന ചിത നോക്കിക്കോണ്ടിരുന്നു.. കൺകളിൽ തടം കെട്ടിയ വെള്ളം ഉരുൾപൊട്ടലെന്നോണം മനോഹരങ്ങളായ ആ കവിൾതടങ്ങളെ തഴുകിയൊലിച്ചിറങ്ങി.
"ജ്‌ ആ ജനലടയ്ക്കെന്റെ നെജ്മാ.."
"ഇല്ലുമ്മാ.. ...ഞമ്മളെ ചന്തൻ മൂസോറ്‌ പോയുമ്മാ....നിക്ക്‌ കാണണം ഓരെ... ഓരില്ലാത്ത ബീട്‌ !..ഇനിയെങ്ങിനെ അങ്ങോട്ടേക്ക്‌ നോക്കും.. .."
"നെജ്മാ ആ ജനലടയ്ക്ക്‌... പറയുന്നത്‌ കേൾക്ക്‌"
"ഇല്ലാ ...ഇല്ലാ.. ഇല്ലാ... ഉമ്മാ എന്നാലും പടച്ചോൻ ചന്തൻ മൂസോറെ....."
"മോളെ ..ബയസ്സായാൽ എല്ലാറും മരിക്കും!.ഞാങ്ങ മരിക്കൂലേ... മോള്‌ .. ജനലടയ്ക്ക്‌..!" വല്ല്യുമ്മയാണ്‌ പറയുന്നത്‌.
നെജ്മ ജനലടയ്ക്കാൻ കൂട്ടാക്കിയില്ല..
"ഉമ്മാ എന്തിനാ ഓര്‌ മയ്യത്ത്‌ തീയ്യിൽ ബെക്കുന്നത്‌? ഞമ്മള്‌ എന്തിനാ മെയ്യത്ത്‌ കുഴിച്ചിടുന്ന്.."
" ഓരോരുത്തർക്കും ഈ ദുനിയാവില്‌ ഓരോ നിയമാ മോളെ..ഹിന്ദുക്കക്കൊന്ന്, കൃസ്ത്യാനിക്കൊന്ന്, ഞമ്മക്കൊന്ന്.. എല്ലാം ബെം ബേറെ.. ഒക്കെ പടച്ചോന്റെ ഓരോ കളികളാ മോളെ..എങ്ങിനെ മയ്യത്ത്‌ അടക്കിയാലും നല്ലോര്‌ സ്വർഗ്ഗത്തും, കെട്ടോര്‌ നരകത്തും പോവും.. ഇത്രേയുള്ളു .... പടച്ചോനേ.!!.. ഇന്നലെ കണ്ടോരെ ഇന്നു കാണില്ല... യാ പടച്ചോനെ!!.. എത്തിര നല്ല മനുഷ്യനാ ഓര്‌ .. ഇബിടെ ബന്ന് ബെക്കാനും കുടിക്കാനും ഇല്ലാതെ കഷ്ടപ്പെട്ടപ്പോഴൊക്കെ ഓരാ ഞമ്മളെ പുയ്യാപ്ലാന ഒരു കരക്കെത്തിച്ചത്‌..മറക്കാൻ പറ്റൗ അതൊക്കെ.. " വല്യുമ്മ പഴയകാര്യത്തിലേക്ക്‌ കടന്നു.
" ഓര്‌ സ്വർഗ്ഗത്തിലേക്കേ പോവൂ....ഉമ്മാ"
"നെജ്മാ ജനലടയ്ക്ക്‌..മയ്യത്ത്‌ ബെക്കണ പുകബരും."
" വന്നോട്ടെ.. ഓരു എന്താ ചെയ്യുന്നത്‌ എന്ന് അനക്ക്‌ കാണണം.. ഞമ്മളെ ചന്തൻ മൂസോറേ അനക്ക്‌ കണ്ണു നിറച്ച്‌ കാണണം.!" നെജ്മ ജനലടച്ചില്ല!
ചിതയെരിഞ്ഞു തീർന്നു.. ആളുകൾ പിരിഞ്ഞു പോയി..തോരാത്ത മഴയിലും ചിതയാളികത്തി വേഗം തീർന്നതിനെ കുറിച്ച്‌ ആളുകൾ പറയുന്നുണ്ടായിരുന്നു..." നല്ല മനുഷ്യനാ അയാൾ ...കോരിച്ചെരിയുന്ന മഴയത്തും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ വേഗം കത്തിതീർന്നില്ലേ..!!"
അവൾക്കന്ന് രാത്രി ചോറ്‌ തൊണ്ടയിൽ കുരുങ്ങുന്നതു പോലെ തോന്നി.. ഉമ്മയുടെ നിർബന്ധത്തിനാലാണ്‌ അൽപമെങ്കിലും കഴിച്ചത്‌! ഒരാഴ്ചയോളം അവൾക്ക്‌ ചന്തൻ മൂസോറെ കുറിച്ചുള്ള ഓർമ്മകളായിരുന്നു കണ്ണടയ്ക്കുമ്പോൾ തെളിഞ്ഞു വന്നത്‌!.
.... സത്യസന്ധതയ്ക്കുടമയായ ചന്തൻ മൂസോർ, മനുഷ്യസ്നേഹിയായ ചന്തൻ മൂസോർ, ആരെയും ആകർഷിക്കുന്ന അസാധാരണ വ്യക്തിത്വമുള്ള ആ മഹത്‌ പ്രഭാവം നാട്ടുകാർ ഭയഭക്തി ബഹുമാനത്തോടെ മാത്രമേ സ്മരിക്കൂ. അതിനാൽ ആരും എന്തെങ്കിലും ആവശ്യത്തിനു മാത്രമേ ആ വീട്ടിൽ വരാറുള്ളു..മതിലിന്റെ വേർ തിരി വിൽ കുറെ അകലെ നിന്ന് നോക്കികാണുന്ന അദ്ദേഹത്തോട്‌ നെജ്മ ഒരു പ്രാവശ്യമേ സം സാരിച്ചിട്ടുള്ളു.

" ഉം...എവിടേക്ക്‌ പോകുന്നു ഈ സന്ധ്യാ നേരത്ത്‌?."
" ഉപ്പാന്റെ പോരയ്ക്കേക്ക്‌"
 " ശരി... രാത്രിയായി ഇപ്പോ തന്നെവേഗം പോ.. ...."
ഗാംഭീര്യമുള്ള ശബ്ദം !.. അവൾക്കന്ന് ആഹ്ലാദത്തിന്റെ ദിനമായിരുന്നു..ചന്തൻ മൂസോർ എന്നൊടിന്ന് മിണ്ടീനുമ്മാ. പലപ്പോഴും അവൾ അതു പറയുമായിരുന്നു... .. അതു മതിയായിരുന്നു അവൾക്ക്‌! അല്ലേങ്കിലും 85 വയസ്സുള്ള അദ്ദേഹത്തൊട്‌ ഇത്തിരിപ്പോന്ന പെണ്ണിന്‌ എന്താണ് സം സാരിക്കാനുള്ളത്‌ ... അയാളുടെ വാക്കുകൾ അവൾക്ക്‌ നിധികിട്ടിയത്‌ പോലുള്ള സന്തോഷം ഉണ്ടാക്കിയിരുന്നു..

കുട്ടികാലത്തിലേക്കവൾ ഊളിയിട്ടു. ചന്തൻ മൂസോറുടെ മാവിൽ നിറചും മാങ്ങ കായ്ച്ചു നിൽക്കും.. ആർക്കും കയറാനാകാത്തവിധത്തിൽ നാലാളു പിടിച്ചാൽ പിടിയെത്താത്ത മുത്തച്ഛൻ മാവുകൾ! അതിൽ നിന്നും കാറ്റ്‌ മാങ്ങ പൊഴിച്ചിടും . ചന്തൻ മൂസോറുടെ ചെറുമകൻ രാമുവും നെജ്മയും ഒരേപ്രായം.. മാങ്ങ വീഴുന്ന ശബ്ദം കേൾക്കുമ്പോൾ ഇരുവരുംമത്സരിച്ച്‌ ഓടും.. അവൻ ഓടിയണയുമ്പോഴേക്കും മതിലു ചാടി നെജ്മ ആ മാങ്ങകൾ പെറുക്കിയെടുക്കും.. രാമുവിനെ കാണുമ്പോൾ ഓടി മതിലിലിരിക്കും നെജ്മ..
" മാങ്ങ കള്ളീ.. ഇനിയാമറ്റം നമ്മളെ മാങ്ങയെടുത്താൽ....
" പോടാ.. ഇത്‌ കാറ്റ്‌ തന്ന മാങ്ങയാണ്‌ ... ഇന്റെ മാവിൽ കേറി ഞാമ്പറിച്ചില്ലാലാ"
" നിങ്ങൾക്ക്‌ മാവുണ്ടല്ലോ... അതിന്റെ മാങ്ങ പെറുക്കിയാൽ പോരേ..നാണം വേണം .. കള്ളി.. കള്ളി.. മതിലു ചാടികൊരങ്ങേ"-- മാങ്ങ കിട്ടാത്ത ദേഷ്യത്തിൽ അവൻ എന്തൊക്കെയോ പറഞ്ഞു.
" വേഗം ആ പഴുത്ത മാങ്ങ ഊമ്പിക്കുടിച്ചു കൊണ്ടവൾ പറഞ്ഞു...പോരാ.. ഞാങ്ങളെ മാങ്ങ നീ പെറുക്കീക്കോളി....ഇത്‌ ചന്തൻ മൂസോരെയാ" അധികാരത്തിൽ അവൾ പറഞ്ഞു..
" .. എന്റെ അപ്പൂപ്പനാ അത്‌...ഇന്റെ ആര്‌"
" അന്റെ ചന്തൻ മൂസോര്‌".. നെജ്മ പറയും!
എന്നിട്ട്‌ കൊഞ്ഞനം കുത്തും... അതു കാണുമ്പോൾ രാമുവിന്റെ ദേഷ്യം ഇരട്ടിക്കും.. തിരിച്ചും രണ്ടു വട്ടം കൊഞ്ഞനം കാട്ടി അവളെ ഓടിക്കും.

രാമുവിന്‌ അവളെ വെറുപ്പായിരുന്നു. മെലിഞ്ഞ്‌ ഇർക്കിലുപോലുള്ള ശരീരം..അന്ന് അവളുടെ മൂക്കിൽ നിന്നും ചാലുകീറി മലവെള്ളം ഒഴുകുന്നതു പോലെ മൂക്കൊലിക്കുമായിരുന്നു.. അതും വലിച്ചു കയറ്റി ചന്തൻ മൂസോറുടെ മാങ്ങയ്ക്കായി മതിലിൽ കാത്തിരിക്കും.. അവളുടെ മൂക്കൊലിപ്പ്‌ രാമുവിന്‌ അറപ്പുണ്ടാക്കിയിരുന്നു.. ഒരിക്കൽ മാങ്ങ വീണപ്പോൾ രണ്ടു പേരും ഓടി .രാമുവും അവളും ഒരേ സമയത്ത്‌ മാങ്ങയിൽ പിടുത്തമിട്ടു രാമുവിനായിരുന്നു മാങ്ങ കിട്ടിയത്‌.. എന്നിട്ടും അത്‌ അവൻ അവൾക്ക്‌ കൊടുത്തു.." കൊതിച്ചി.. മൂക്കൊലിച്ചി... തിന്നോ... നല്ലോണം തിന്നോ.. നിന്റെ കൊതിമാറും വരെ.. നീ തൊട്ടത്‌ തിന്നാൻ കൊള്ളൂല... കൊര ങ്ങേ.." അതവൾ ആർത്തിയോടെ തിന്നുകൊണ്ട്‌ പറഞ്ഞു ..." ഈയെന്നെ കൊര ങ്ങ്‌..."
അവളുടെ ഉമ്മ അതു കേട്ടു.. " ഒരുമ്പെട്ടോളെ... ഇബിടെ ബാടി... " അവൾക്കിട്ട്‌ നല്ലത്‌ കൊടുത്തു.. "ബാവാനായ പെണ്ണാണ്‌.. ഇപ്പളും മതിലുമ്മലാ ഇരുപ്പ്‌!" അവർ അവളെ ഓടിച്ചു..
രാമുവിന്‌ സന്തോഷമായി..അവൾക്ക്‌ കിട്ടണം നമ്മളെ മാങ്ങയെടുത്തോളാ അവൾ ..
എത്രമാത്രം രാമു അവളെ വെറുത്തോ അതിനേക്കാൾ അമ്പതിരട്ടി രാമുവിനെ അവൾ സ്നേഹിച്ചു..
കുറച്ചു കഴിഞ്ഞപ്പോൾ അവൾ മെല്ലെ വന്നു. രാമു മാവിനരികിൽ ഇരിക്കുന്നുണ്ടായിരുന്നു.. ഒരു ചെറിയ പ്ലാസ്റ്റിക്‌ കുപ്പിയിൽ ദ്വാരമിട്ട്‌ അവൾ അവന്റെ ദേഹത്ത്‌ വെള്ളം തെറിപ്പിച്ചു കൊണ്ടോടി.. " ഒരുമ്പെട്ടോളെ... രാമു അവളുടെ പുറകേ വടിയെടുത്തോടി.
." രാമൂ.. ഇവിടെ വാടാ.." അമ്മ വിളിച്ചതിനാൽ അവൻ പിൻ തിരിഞ്ഞു.
"അവളെന്റെ ദേഹം വൃത്തികേടാക്കി."
" സാരമില്ല മോനെ.. അവൾക്ക്‌ നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ... അവൾക്ക്‌ ആങ്ങളമാരൊന്നും ഇല്ലാത്തതു കൊണ്ടല്ലേ.." അമ്മ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
"അയ്യേ... ആ മൂക്കിന്നൊലിച്ചിയുടെ സ്നേഹം ആർക്കു വേണം .. അയ്യേ... കണ്ടാലറയ്ക്കും ആ അസത്തിനെ" രാമു പറഞ്ഞു.
" അങ്ങിനെയൊന്നും പറയരുത്‌." അമ്മ വിലക്കി.
കാലം കടന്നു പോയി..രാമു കുറച്ചു കാലം ദൂറ്റെയുള്ള വല്ല്യമ്മയുടെ വീട്ടി നിന്നാണ്‌ കോളേജിൽ പോയ്ക്കോണ്ടിരുന്നത്‌.. അവിടെ നിന്നും കോളെജ്‌ അടുത്താണ്‌..അതിനാൽ കുറേ കാലം അവളെ കാണാനൊത്തില്ല...ലീവിനു വന്നപ്പോൾ രാമു അമ്മയോടു ചോദിച്ചു..
" അമ്മേ നെജ്മ.... "
" അവളുടെ കല്ല്യാണം കഴിഞ്ഞു.. നിന്നൊട്‌ പറയാൻ പറഞ്ഞിരുന്നു.. " അമ്മ പറഞ്ഞു.
പിറ്റേന്ന് അവൻ കടയിലേക്ക്‌ പോകുമ്പോൾ പെട്ടെന്ന് ഒരു വിളി.." രാമൂ.."
അവന്‌ ആളെ മനസ്സിലായില്ല... ഏതാണ്‌ ഈ അപ്സരസ്സ്‌?...
പകച്ചു നോക്കുന്ന അവനെ കണ്ട്‌ അവൾ പറഞ്ഞു " എന്നെ മനസ്സിലായില്ലേടാ... ഞാൻ നെജ്‌ മയാ.."
ഏതു തീർത്ഥകുളത്തിൽ മുങ്ങി നിവർന്നാ ഇവളിത്ര സൗന്ദര്യത്തിനുടമയായത്‌!.. രാമു അത്ഭുതപ്പെട്ടു.. എന്തൊക്കെയോ അവൾ പറഞ്ഞു കൊണ്ടിരുന്നു.. അവൻ ഒന്നും വ്യക്തമായി കേട്ടില്ല.. പഴയ കേട്ട പ്പല്ലില്ല, മൂക്കൊലിപ്പില്ല, പകരം ചെന്തൊണ്ടി പഴത്തിന്റെ അധരം, കടഞ്ഞെടുത്ത മൂക്ക്‌, ആരെയും ത്രസ്സിപ്പിക്കുന്ന കണ്ണുകൾ. അപ്സര സുന്ദരി.. എത്രമാറ്റം..!.. പിന്നെ കാണം.. യിന്നോട്‌ എന്തൊക്കെയോ ചോയിക്കണം ന്ന്ണ്ട്‌... പോട്ടേ.പുതിയാപ്ലയുണ്ട്‌ പോരയ്ക്ക്‌ ...നിങ്ങയൊക്കെയല്ലാതെ എന്തെങ്കിലും മുണ്ടിം പറയേം ചെയ്യാൻ നിക്കാരാ ഉള്ളത്‌!
" നിനക്ക്‌ നിന്റെ പുയ്യാപ്ലയില്ലേ"
" ഓരൊട്‌ യിങ്ങളെ പോലെ പറയാൻ പറ്റ്വൊ.. നിയെന്റെ സ്വന്തം ആങ്ങളെയല്ലേ"
" പോട്ടേ.... അവൾ പോയി.
പഴയ തന്റെ ചീത്തവിളിയൊക്കെ ഓർത്താൽ അവൾ എന്നൊട്‌ മിണ്ടുക കൂടിയില്ല... അവളിപ്പോഴും തന്നെ വെറുത്തില്ലല്ലോ? .അമ്മ പറഞ്ഞത്‌ നേരാ.. അവൾ ഒരാങ്ങളെയുടെ സ്നേഹമാ തന്നിൽ നിന്നും കൊതിച്ചത്‌.. പക്ഷേ.. ഞാൻ വെറുത്ത കഥാ പാത്രം!.അവളെയാണോ വെറുത്തത്‌ അതോ അവളുടെ മൂക്കൊലിപ്പോ?.അതോ അവളുടെ കേട്ടപ്പല്ലോ?" രാമുവിന്‌ കുറ്റബോധം തോന്നി....
---
മൂന്നു നാലു വർഷം കൂടി ഇലപൊഴിച്ചു, മഴപെയ്ത്‌, വെയിൽ നൽകി കടന്നു പോയി...
ചന്തൻ മൂസോറുടെ മരണം അവളെ തളർത്തിയിരുന്നോ അറിയില്ല..എപ്പോഴും അതിനെ കുറിച്ചു സം സാരിക്കും..ഒരിക്കൽ പറയുന്നത്‌ കേട്ടു "അവൾക്കൊരു തലവേദന!.."..തലവേദന കൂടി കൂടി വന്നു... പ്രശസ്തമായ ആശുപത്രികൾ കയറിയിറങ്ങി.. തലയ്ക്ക്‌ ഒരു മുഴയുണ്ടത്രേ!!... പണ്ടെന്നോ മതിലിൽ കയറുമ്പോൾ വീണതാണത്രെ!.. "ഓപറേഷൻ വേണം. സീരിയസ്സാണ്‌" ഡോക്ടർമാർ വിധിയെഴുതി.. ഓപ്പറേഷൻ കഴിഞ്ഞു... നെജ്മയെ രാമു കാണാൻ പോയി .. പക്ഷേ ആരെയും കാണാൻ ആദ്യം ഡോക്ടർമാർ വിട്ടില്ല..ദൂരെ നിന്നും കണ്ടു...രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഡോക്ടർ മാർ പറഞ്ഞു.. അറിയിക്കാനുള്ളവരെ അറിയിച്ചോളൂ.. "സീരിയസ്സാണ്‌!..
"ആശുപത്രിയിലേക്ക്‌നടന്നു പോയവളാണ്‌ ഇപ്പോൾ...." ഉമ്മ മൂക്കു പിഴിഞ്ഞു...ദുഃഖം നിറഞ്ഞ ആ മിഴികളിൽ നിന്നും കണ്ണീർ  ഇറ്റിറ്റു വീണു...
ആശുപത്രി കിടക്കയിൽ നിന്നും അവൾ പറഞ്ഞത്രെ..." ഉമ്മാ രാമൂനെന്നോട്‌ ഇപ്പളും വെറുപ്പാണോ? .. ഓനെ കണ്ടില്ലാലാ."
" ഓനു മോളോട്‌ വെറുപ്പൊന്നും ഇല്ലാ നെജമാ.. ഓൻ ഇന്നലെ ബരെ ഇബിടം ഇണ്ടാരുന്നു... ഇന്ന് കാലത്താ പോയത്‌" ഉമ്മ പറഞ്ഞു
".. ഓനു നല്ലതു വരുത്തട്ടേന്റെ പടച്ചോനേ." നെജ്മ പറഞ്ഞു..
തന്നെ പൊന്നാങ്ങളെയായി സ്നേഹിച്ച നെജ്മൂന്‌ ജീവൻ നീട്ടികൊടുക്കാൻ അമ്പലങ്ങളായ അമ്പലങ്ങൾ മുഴുവൻ നേർച്ച നേർന്നുകൊണ്ട്‌ രാമു ആശുപത്രിയിലേക്ക്‌ കുതിച്ചു... റോഡരികിലെത്തും മുന്നേ ഒരു ശബ്ദം അവൻ കേട്ടു....പെട്ടെന്ന് അവൻ നിന്നു..ഒരു മഞ്ചം താങ്ങിക്കൊണ്ട്‌ ആളുകൾ വരുന്നുണ്ടായിരുന്നു... അവർ ലാ ഇലാഹ ....എന്ന് ഉരുവിടുന്നുണ്ടായിരുന്നു....."ന്റെ നെജ്മൂ!..എന്റെ കുഞ്ഞു പെങ്ങളെ...നീയ്യും!"

അവന്റെ കാലുകൾ തളർന്നു... കണ്ണുകളിൽ ഇരുട്ടു കയറി...അടുത്തു കണ്ട തെങ്ങു പിടിച്ചവൻ നിലത്തിരുന്നു..അവന്റെ ബോധം നശിച്ചിരുന്നു! ...ആരോ അവനെ താങ്ങിയെടുത്ത്‌ ഉടനെ ആശുപ്ത്രിയിലെത്തിച്ചു..!

ശനിയാഴ്‌ച, ജനുവരി 09, 2010

ഒരു പ്രസവവും കുറേ പ്രശ്നങ്ങളും!

രാത്രിയുടെ യാമങ്ങളിൽ,
ചിലേടങ്ങളിൽ, നിശ്ബദത,
ചിലേടങ്ങളിൽ, വിഹിതത്തിന്റെ
സങ്കലനം; മറ്റിടങ്ങളിൽ,
അവിഹിതങ്ങളുടെസീൽക്കാരം!
ചിലേടങ്ങളിൽ രക്തം ചിതറിച്ച്‌
കത്തിപ്രയോഗങ്ങൾ,
ബോംബ്‌ വർഷങ്ങൾ,
ഞരക്കങ്ങൾ, തേങ്ങലുകൾ,
ശാപവർഷങ്ങൾ!മരണങ്ങൾ!

പുഞ്ചിരികൾ, ആർത്തട്ടഹാസങ്ങൾ,
പിറുപിറുക്കലുകൾ പിന്നെ
ഞെരിയുന്ന പല്ലുകൾ!
തീവ്രമാം വേദനയോടെ,
ഏതോ നിശ്ബ്ദമാമന്തരീക്ഷത്തിൽ,
രാത്രിയുടെ ചോരക്കുഞ്ഞു പിറന്നു,
ആരോ പകലെന്നതിനു പേരുമിട്ടു,
രാത്രിയുടെ പ്രസവവേദന മറയായി
പലയിടത്തും വിഹിതങ്ങൾക്കൊപ്പം
പെരുമഴപോലെ അവിഹിതങ്ങൾ!

മാനം ലഭിച്ചവർ, നഷ്ടമായോർ,
വീണ്ടടുത്തവർ,
തുരുമ്പിൻ വിലയിട്ടവർ,
പിന്നെ രാത്രിയുടെ നീറുന്ന
യാമങ്ങളിൽ,അധികാരഗർവ്വിൽ,
ഉടുതുണിയഴിപ്പിച്ചഴിഞ്ഞാടുന്ന
അധികാരി വർഗ്ഗങ്ങൾ!

പാവങ്ങളുടെ മാറാല കെട്ടിയ
മാനത്തിന്‌ കരുത്തന്മാരുടെ പരിഹാസം!
പിച്ചപാത്രങ്ങൾക്കിടയിൽ
ചീന്തിയെറിയുന്ന കീറത്തുണികൾ,
പാവങ്ങളുടെ നാണം മറയ്ക്കലുകൾ!
എതിർക്കാനാകാത്ത കരുത്തിൽ
ഞെരിഞ്ഞുടയുന്ന മാനങ്ങൾ!
മദ്യത്തിന്റെ മണം, ഉടയുന്നകുപ്പികൾ,
കഞ്ചാവിന്റെ മാദക ഗന്ധം!

പിഴയ്ക്കുന്ന തരുണി മണികൾ!
പിഴയൊടുക്കുന്ന പിഞ്ചൊമനകൾ!
രാത്രിയുടെ ജനനം പകലിൻ
പ്രസവത്തിന്‌
പകലിന്റെ ജനനം രാത്രിയെ
അമ്മയാക്കാനെന്നൊരു തൊടുന്യായം!
പ്രസവത്തിനുത്തരവാദിയാരെന്ന്
കാതു കൂർപ്പിച്ച്‌ ചിലവേളകളിൽ
സൂര്യനും ചന്ദ്രനും,
ചിലവേളകളിൽ നക്ഷത്രങ്ങളും ഭൂമിയും,
ഏവർക്കും തണൽ വിരിക്കുമാകാശവും!

രാത്രിയുടെ മാതൃകയിൽ,
ദിനങ്ങൾ ആഴ്ചയേയും,
ആഴ്ചകൾ മാസങ്ങളേയും,
മാസങ്ങൾ വർഷങ്ങളേയും,
ഗർഭം ചുമന്നു തളർന്നു,
വിഹിതമോ, അവിഹിതമോ
എന്നറിയാതെ,
ഉത്തരവാദിയാരെന്നറിയാതെ
നിർത്താത്ത ഗർഭം,
ഒടുങ്ങാത്ത പ്രസവം,
എവിടെയോ ഊർദ്ധ്വം വലിക്കുന്ന
മർത്ത്യൻ,
ഒടുങ്ങുന്നൊരായുസ്സിൽ പരിതപിച്ചു,
ഒരുവേളയാശിച്ചു,
രാത്രി വന്ധ്യയായെങ്കിൽ!
മറ്റൊരുവൻ ആഗ്രഹിച്ചു,
രാത്രി വേഗം പ്രസവിച്ചുവെങ്കിൽ!

വ്യാഴാഴ്‌ച, ജനുവരി 07, 2010

നുറുങ്ങ്‌!

ഗുണ്ടകളോടും തീവ്രവാദികളോടും ഉള്ള വിവിധ പ്രാർത്ഥനകൾ!
------------------------------------------------------------------------------

ഭരണപക്ഷം/പ്രതിപക്ഷം
--------------------------------
അല്ലയോ ഭൂമിക്കുടയോരെ, ഞങ്ങൾ നിങ്ങളെ വളർത്തി, ഞങ്ങൾ നിങ്ങളെ കാത്തതു പോലെ നിങ്ങൾ ഞങ്ങളേയും കാത്തരുളണമേ....ഞങ്ങളുടെ പുത്രന്മാരുടേയും ബന്ധു ജനങ്ങളുടേയും അഭിവൃദ്ധി കാത്തിടണേ... അവരുടെ രാജ്യവിസ്തൃതി കൂട്ടി തരണേ. അവർക്ക്‌ മേൽക്കുമേൽ സമ്പാദ്യം നൽകാൻ തുണയായീടേണമേ.. ഞങ്ങൾ നിങ്ങളോടു കാണിക്കുന്ന സ്നേഹവാൽസല്യങ്ങൾ തുടർന്നും ഞങ്ങൾക്ക്‌ നൂറിരട്ടിയായി തിരിച്ച്‌ നൽകണമേ.. നിന്റെ രാജ്യം വരേണമേ. ആമേൻ!

പോലീസ്‌
-------------
അല്ലേയോ. പ്രണാമം അർഹിക്കുന്നവരെ....മഹനീയരെ..... ഗതിയില്ലാത്തതിനാലാണ്‌ ഞങ്ങൾ നിങ്ങളെ പിടിക്കാൻ ഒരുമ്പെടുന്നത്‌ അല്ലാതെ മനസ്സുണ്ടായിട്ടല്ല.... ഞങ്ങളുടെ സ്ഥലം മാറ്റരുതേ..ഞങ്ങളുടെ ജോലിയെ സംരക്ഷിക്കണമേ.... പ്രായശ്ചിത്തമായി ജയിലിൽ എന്തു സൗകര്യവും ഞങ്ങൾ ഏകീടാമേ...കഞ്ചാവെങ്കിൽ കഞ്ചാവ്‌, മൊബൈലെങ്കിൽ മൊബൈൽ... നിന്റെ സൗകര്യം ഞങ്ങളുടെ ജീവിതാഭിലാഷം..... ഞങ്ങൾ കാണിക്കുന്ന സ്നേഹ വിശ്വാസങ്ങൾക്ക്‌ പകരം സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് ഞങ്ങളേയും കരകയറ്റണേ...... ഞങ്ങൾ അറിഞ്ഞൊ അറിയാതെയോ ചെയ്യുന്ന തെറ്റുകൾക്ക്‌ ഞങ്ങളുടെ കുടുംബങ്ങളെ ഇരയാക്കരുതേ... ഞങ്ങളെ ഉപദ്രവിക്കരുതേ..ഞങ്ങൾ നിങ്ങളോടു ക്ഷമിക്കുന്നതു പോലെ ഞങ്ങളോടും ക്ഷമിക്കേണമേ... ആമേൻ!

ജനത്തിന്റെ കൂട്ട പ്രാർത്ഥന!
-----------------------------------
അല്ലയോ നിശാചരന്മാരെ....വന്ദ്യപൂജിതരെ....നിങ്ങളുടെ നിയമം അഗ്നിഗോളങ്ങൾക്ക്‌ തുല്യം!.നിങ്ങളുടെ നിയമം ആരാലും തകർക്കപ്പെടാത്തത്‌!.... നിങ്ങൾ ഞങ്ങളിലൊരുവനെ അടിച്ചാൽ ഞങ്ങൾ മൗനം പാലിക്കും..(..ഓരൊരുത്തരുടേയും സ്വകാര്യ പ്രാർത്ഥന:.. എന്നെയും എന്റെ കുടുംബത്തേയും ഒഴിച്ച്‌... മറ്റവൻ നാറി രണ്ടു കിട്ടിയാൽ എനിക്കെന്ത്‌?...)..നിങ്ങൾ ഞങ്ങളിലൊരുവന്റെ കാൽ വെട്ടിയാൽ ഞങ്ങൾ പ്രതികരിക്കില്ല.....(.. .ഓരൊരുത്തരുടേയും മനസ്സിലെ പ്രാർത്ഥന:.എന്റേതും എന്റെ കുടുംബാംഗങ്ങളുടേയും ഒഴിച്ച്‌...മറ്റവന്റെ കാലുവെട്ടിയാൽ എനിക്കെന്ത്‌?.)..ഞങ്ങളുടെ മുന്നിലിട്ട്‌ ആരുടേയെങ്കിലും മാനം കവർന്നാലും ഞങ്ങൾ നിർന്നിമേഷരായി നോക്കി നിൽക്കും.ഇതു സത്യം..(.ഒ‍ാരൊരുത്തരുടേയും പതിഞ്ഞ പ്രാർത്ഥന.. അത്‌ ഞങ്ങളുടെ ബന്ധുക്കൾ ആകരുതേ...അല്ലാത്തവ നിശ്ചയമായും ഞങ്ങൾക്ക്‌ സന്തോഷം തന്നെ....). നിങ്ങൾ ഞങ്ങളിലൊരുവന്റെ ജീവനെടുത്താലും ഞങ്ങൾ ഒരക്ഷരം ഉരിയാടില്ല....(.ഓരൊരുത്തരുടേയും മനസ്സിലെ പ്രാർത്ഥന:.. എന്റെയും എന്റെ ബന്ധുക്കളുടേയും ഒഴിച്ച്‌.. മറ്റവൻ മരിച്ചാൽ എനിക്കെന്ത്‌ നഷ്ടം!)..നിങ്ങൾ നീണാൾ വാഴട്ടേ...!..നിങ്ങൾക്ക്‌ സ്തുതി.. സ്ത്രോത്രം!

ദൈവത്തിന്റെ ആത്മഗതം!
---------------------------------
.....ഹാ കഷ്ടം.!!..ഇതു കലിയുഗം...എനിക്കൊരിക്കലും യോജിപ്പിക്കാൻ കഴിയാത്ത നിരീശ്വരവിശ്വാസിയേയും,ഈശ്വരവിശ്വാസിയേയും, പാപിയേയും, ദരിദ്രനേയും പണക്കാരനേയും നീ ഇണക്കിചേർത്തു...നിന്റെ ഭക്തരാക്കി ... എന്നെക്കാൾ വിശ്വാസം അവർക്ക്‌ നിന്നോട്‌.....നീ അവരെ അടിമകളാക്കി..ഇനിയവർ നിനക്കടിപ്പെട്ടവർ..എന്നെ ഭയപ്പെടാത്തവർ നിന്നെ ഭയപ്പെടുന്നു... എന്നെ കുമ്പിടാത്തവർ നിന്നെ കുമ്പിടുന്നു.. എന്നെക്കാൾ കേമൻ നീ..( നിനക്കുള്ളത്‌ ഞാൻ പിന്നെ വെച്ചിട്ടുണ്ട്‌!! മുതലും കൂട്ടുപലിശയുമായി!!).. എന്നാലും നിന്നെ അഭിനന്ദിക്കാതെ വയ്യ!.. നീ പന പോലെ വളരുക....നാൾക്കു നാൾ അഭിവൃദ്ധി പ്രാപിക്കുക!.. മൂട്ടകളെ കൊന്നൊടുക്കുമ്പോലെ നീ ജനത്തിനെ കൊന്നൊടുക്കിയാലും..അങ്ങിനെയെങ്കിലും, അപ്പൊഴെങ്കിലും അവർ നമ്മെ ഓർക്കട്ടേ!..ഒരിക്കലെങ്കിലും ആത്മാർത്ഥമായി നമ്മെ വിളിച്ചു കരയട്ടേ...സ്വർഗ്ഗം അവർക്കവകാശപ്പെട്ടത്‌...അത്‌ അനാഥമായി തീരാതിരിക്കട്ടേ...!

ബുധനാഴ്‌ച, ജനുവരി 06, 2010

മിനിക്ക്‌ കഥ!

മണിയടി!
-----------
അയാൾ മണിയടിച്ചു...കാര്യം സ്കൂളിലെ പ്യൂൺ..അദ്ദേഹം മണിയടിച്ചു.. കാര്യം അമ്പലത്തിലെ പൂജാരി.... അവൻ മണിയടിച്ചു.. കാര്യം ഉദ്യോഗകയറ്റം ... അവൾ മണിയടിച്ചു..കാര്യം പണത്തിന്റെ കുറവ്‌..അവർ മണിയടിച്ചു.. കാരണം വൃദ്ധമാതാക്കൾക്കുള്ള ഭക്ഷണം റെഡി!

അശുഭാപ്തി വിശ്വാസി
--------------------------
അയാൾ അതിരാവിലെ എഴുന്നേറ്റു. കുളിച്ചു ചന്ദനം തൊട്ടു. മണിക്കൂറോളം പ്രാർത്ഥിച്ചു...ബിസിനസ്സിനായി ഇറങ്ങി. പൂച്ച കുറുകേ ചാടിയപ്പോൾ തിരിച്ചു വന്നു കിടന്നുറങ്ങി. പിറ്റേന്നും എഴുന്നേറ്റു..അന്നു പല്ലിയായിരുന്നു ശകുനം മുടക്കി. പല്ലി ചിലച്ചു കൊണ്ടിരുന്നു.അയാൾ തിരിച്ചു വന്നു കിടന്നുറങ്ങി..അടുത്ത നാളും എഴുന്നേറ്റു.. അന്ന് നായ ഓരിയിടുന്നു.. അയാൾക്ക്‌ ബിസിനസ്സിനിറങ്ങാനായില്ല..കാരണം മുഹൂർത്തമില്ല.. കടപൂട്ടി കുത്തു പാളയെടുത്തു...തൂങ്ങിചത്തു..

ശുഭാപ്തി വിശ്വാസി
------------------------
അയാൾ രാവിലെ എഴുന്നേറ്റു.കുളിച്ചെന്ന് വരുത്തി.പല്ലു തേച്ചെന്ന് വരുത്തി. ചായ കുടിച്ചെന്ന് വരുത്തി.. ഓടി...കണ്ടൻ പൂച്ച കുറുകെ ചാടി...അയാളെ കണ്ട്‌ പൂച്ച കിടന്നുറങ്ങി....പിറ്റേന്നു പല്ലിയായിരുന്നു ശകുനം... അതു ചിലച്ചു..വവ്വാൽ അതിനെ നിലം തൊടാതെ കൊണ്ട്‌ പോയി..(കാരണം അയാളായിരുന്നു അതിന്റെ അന്നത്തെ ശകുനം)....പിറ്റേന്നും അയാൾ എഴുന്നേറ്റു..അന്ന് നായ ഓരിയിടുന്നു.. അയാൾ ഒരു കല്ലെടുത്ത്‌ അതിനെ എറിഞ്ഞു...( അയാളെ ശകുനം കണ്ട്‌ അതു ചത്തോ ആവോ?)...അയാൾ ശ്രദ്ധിച്ചില്ല... കട തുറന്നു.. ലക്ഷപ്രഭുവായി.. കോടീശ്വരനായി..സമയമായപ്പോൾ തനിയെ ചത്തു...!

ബോസ്സ്‌
---------

അയാൾ ഉച്ചത്തിലവനെ തെറിവിളിച്ചു... നാലാളുകേൾക്കാനാണെന്ന് അവനു മനസ്സിലായി..കാരണം അവൻ തൊഴിലാളി!...അവൻ മനസ്സിലയാളെ തെറിവിളിച്ചു... അയാൾ കേൾക്കരുതെന്ന് അവന്‌ നിർബന്ധമുണ്ടായിരുന്നു.. കാരണം വയറിലെ തീ!

നടി
----
ഒടുവിൽ നടി പറഞ്ഞു..സാരിയുടുക്കാനറിയാഞ്ഞിട്ടാണ്‌ പാന്റിട്ടത്‌... പാന്റ്‌ ഇസ്തിരിയിടാനുള്ള വിഷമം കൊണ്ടാണ്‌ നിക്കറിട്ടത്‌... നിക്കറിടാനുള്ള സമയമില്ലാഞ്ഞിട്ടാണ്‌. lingerie ധരിച്ചു വരുന്നത്‌.. അല്ലാതെ നിങ്ങളുദ്ദേശിക്കുന്ന തരത്തിൽ നാണം മറക്കാനുള്ള മടി കൊണ്ടല്ല!!

നടൻ
----

ഒടുവിൽ നടൻ പറഞ്ഞു ഷർട്ട്‌ ചുളിങ്ങിയത്‌ കാട്ടാനുള്ള മടികൊണ്ടാണ്‌ കോട്ടിട്ടത്‌,ഷർട്ട്‌ കാണേണ്ട എന്നു കരുതിയാണ്‌ ടൈ കെട്ടിയത്‌,കണ്ണിൽ പൊടി വീഴേണ്ടാ എന്നു കരുതിയാണ്‌ കൂളിംഗ്‌ ഗ്ലാസ്സു ധരിച്ചത്‌.. അല്ലാതെ നിങ്ങളുദ്ദേശിക്കുന്ന തരത്തിൽ അഹങ്കാരിയായിട്ടല്ല!!

വെള്ളിയാഴ്‌ച, ജനുവരി 01, 2010

എനിക്കു വന്ന പ്രീയപ്പെട്ട എഴുത്ത്‌!

വെള്ളിയാഴ്ച ഉച്ചയ്ക്ക്‌ ഒരു മണിയായി കാണണം.".നിനക്ക്‌ നാട്ടിൽ നിന്നു കത്തു വന്നിട്ടുണ്ട്‌ വേഗം വാ ഇന്നു തന്നെ തരാം"..കൂട്ടുകാരൻ ഫോൺ  വിളിച്ചു പറഞ്ഞു. ആരുടേതാണെന്ന് പറഞ്ഞില്ല.. വീട്ടുകാരുടേതോ? അതോ ഭാര്യയുടേതോ.. രണ്ടുമോ?... ആകെ ഒരു കൺഫ്യൂഷൻ!.അവർ എന്താ കത്തെഴുതാൻ കാരണം?..അതും ഈ ഇന്റർനെറ്റ്‌ യുഗത്തിൽ!!... പ്രാവിന്റെ കൈയ്യിൽ കത്തുകൊടുത്തു കാത്തിരിക്കുന്ന പഴയ കാലത്തെ ഓർമ്മിക്കാനായിരിക്കുമോ വീട്ടുകാരുടെ ഈ അഭ്യാസം!?.. അത്‌ കൊണ്ടു തന്നെ ഉടനെ കരസ്ഥമാക്കണം അത്‌ എന്ന ഉൾവിളിയിൽ ചോറുപോലും കഴിക്കാതെ കൂട്ടു കാരൻ പറഞ്ഞ സ്ഥലത്തേക്ക്‌ കുതിച്ചു.
"ഭാര്യയുടെ എഴുത്തായിരിക്കും വേഗം വിട്ടോ.."ഒരുവൻ പറഞ്ഞു
"..ചൂടാറും മുമ്പെ വായിക്കാനാ ഭക്ഷണം പോലും കഴിക്കാതെ ഓടുന്നത്‌.. ഹി.. ഹി.. ഹി.." മറ്റൊരുകീടം.
റൂമേറിയൻസാണ്‌..എന്താണിത്രെ കി.. കി.. കി... അവന്റെയൊക്കെ ഒരിളി!... റൂമേറിയൻസിന്റെ കമന്റ്‌ കേട്ടില്ലെന്ന് നടിച്ചു..അല്ലെങ്കിലും ഭാര്യയും വീടും കുടിയുമില്ലാത്തവർക്ക്‌ എന്തെഴുത്ത്‌! എന്തറിയാം അവനോക്കെ!..നടപ്പിന്‌ വേഗം പോരെന്നു തോന്നി.. വേഗം കൂട്ടി!..
"ഒരെക്സ്പ്രസ്സ്‌ കടന്നു പോകുന്നുണ്ട്‌ ഇടം കൊടുക്കണേ" എന്ന് എന്റെ വേഗം കണ്ട്‌ പലരും തമാശയായി പറയാറുണ്ട്‌.. അന്ന് ഇലക്ട്രിക്ക്‌ ട്രൈയിനാണെന്ന് പറഞ്ഞിട്ടുണ്ടാകും......

...സമയം ഉച്ച ....കണ്ട കോഴിക്കാലിനോടോ മറ്റോ മല്ലിടുന്ന അവന്‌ എന്റെ വിഷമം എ ങ്ങിനെ മനസ്സിലാകാൻ! ...എത്താമെന്നു പറഞ്ഞ സമയം കടന്നു പോയി.വെയിൽ തീചൂളപോലെ ചുട്ടു പൊള്ളിക്കുന്നുണ്ടായിരുന്നു... അവിടെ കണ്ട കസേരയിൽ മയങ്ങിപ്പോയ എന്റെ കൈകളിൽ ആരോ മുട്ടി വിളിച്ചു..
"ഭായീ സാബ്‌"
"ആരപ്പാ ഈ കോതണ്ടരാമൻ എന്നോർത്ത്‌ ഞെട്ടിയുണർന്ന ഞാൻ പേഴ്സ്‌ തപ്പി നോക്കി..നല്ല കനമുള്ള പേഴ്സാണ്‌... ആരെങ്കിലും അടിച്ചെടുത്താൽ കഴിഞ്ഞു!...പേഴ്സ്‌ എന്നെപോലുള്ളവർ കൊണ്ടു നടക്കുന്നത്‌ മറ്റ്‌ ആളുകളുടെ വിസിറ്റിംഗ്‌ കാർഡുകളും തിരിച്ചറിയൽ കാർഡും സൂക്ഷിക്കാനാണ്‌...അതിൽ പണം ഒന്നും ഇല്ലെങ്കിലും തിരിച്ചറിയൽ കാർഡ്‌ ഇല്ലേങ്കിൽ!!ദൈവമേ..പോലീസിനെന്നല്ല എനിക്ക്‌ എന്നെ പോലും തിരിച്ചറിയാൻ കഴിയില്ല!!.. പലപ്പോഴും കണ്ണാടിയും തിരിച്ചറിയൽ കാർഡിലെ ഫോട്ടോയും നോക്കി ഞാൻ കൺ ഫ്യൂഷനാകാറുണ്ട്‌.
".ഇതിൽ ഏതണപ്പാ ഞാൻ!..".

...ഭാഗ്യം...പേഴ്സുണ്ട്‌.!!
"ഭായീ സാബ്‌!"- പിന്നേയും അവൻ വിളിച്ചു. ഒരു ബംഗാളി പയ്യനാണ്‌ .ഇതു പുലിവാലാകും എന്ന് മനസ്സിൽ കരുതി..ഹിന്ദി രാഷ്ട്രഭാഷയൊക്കെ തന്നെ ..സമ്മതിച്ചു... പക്ഷേ ആളും തരവും നോക്കി വേണ്ടേ സം സാരിക്കാൻ!..അതും മലയാളിയായ എന്നോട്‌! പോട്ടെ ക്ഷമിച്ചേക്കാം എന്ന് കരുതി ചോദിച്ചു.. "ഊം"
"ആപ്പ്‌ ക്യാ കർത്തേ ഹെം?" എന്നോ മറ്റോ ചോദിച്ചു ആ ശനിയൻ!
"ആപ്പ്‌ ഉറങ്ങുന്നു" എന്ന് ആംഗ്യഭാഷയിൽ ഞാനും- കണ്ണുകണ്ടൂടേ ശവത്തിന്‌.. എനിക്കു ചെറിയ ദേഷ്യം വന്നു... ഉറങ്ങുന്നവനെ വിളിച്ചുണർത്തിയിട്ട്‌ ചോദിക്കുകയാ എന്താ പണിയെ ടുക്കുന്നതെന്ന്..
ഞാൻ എണീറ്റു.. കൈ പൊക്കി കാലു പൊക്കി നാലു അഭ്യാസം കാണിച്ചു.. ഉറക്കു വന്നത്‌ പോകാനാണ്‌.. പാവം പേടിച്ചിട്ടുണ്ടാകുമെന്ന് ഞാൻ കരുതി. പക്ഷെ 'പാവം എന്നെ' പേടിപ്പിക്കാനാണ്‌ എവന്റെ പുറപ്പാടെന്ന് പിന്നീടാണ്‌ മനസ്സിലായത്‌..അവൻ പുല്ലുപോലെ ഹിന്ദി പറയുകയാണ്‌ ...ഞാൻ പണ്ടെന്നോ കേട്ടു മറന്നത്‌ മണ്ണിൽ നിന്നും കോഴി മണ്ണിരയെയും പുഴുവിനേയും ചികഞ്ഞെടുക്കുന്നതു പോലെ ചികഞ്ഞ്‌ ചികഞ്ഞ്‌ പറഞ്ഞു കൊണ്ടിരുന്നു.. ചിലപ്പോൾ വലിയ പുഴുവിനെ കിട്ടിയ കോഴിയുടെ സന്തോഷം!....ഇവനെങ്ങിനെ ഹിന്ദി പഠിച്ചൂ എന്ന് ഒരു തവണ ഞാൻ ആലോചിച്ചു.. ...ങാ പോട്ടേ!.. ബംഗാളിക്ക്‌ ഹിന്ദി പറയാൻ കേരളത്തിലേക്ക്‌ വരണോ എന്ന് ഞാൻ സമാധാനിച്ചു..അവനാണെങ്കിൽ "ക്യാ കൊരേഗ" എന്നൊക്കെ ഇടയ്ക്ക്‌ പറയുന്നുണ്ട്‌..അവന്‌ കുരക്കണമെങ്കിൽ എന്നെയുണർത്തിയിട്ടു വേണൊ ദൈവമേ.!!."

ഹൈസ്കൂളിൽ പഠിച്ചിരുന്ന കാലത്തേക്ക്‌ എന്റെ മനസ്സ്‌ ഊളിയിട്ടു...തലയിൽ ഒറ്റമുടിപോലുമില്ല കണ്ടു പിടിക്കാൻ!! എന്ന മട്ടിലുള്ള ഒരു വന്ദ്യ വയോധികൻ മാഷ്‌ ഹിന്ദിയെടുത്ത ക്ലാസ്സിലേക്ക്‌ എന്റെ മനസ്സ്‌ ഓടിച്ചെന്നു...അദ്ദേഹത്തിന്റെ ശബ്ദം പുറപ്പെടുവിപ്പിക്കുന്ന ഉപകരണത്തിന്‌ ശരിയാക്കാൻ നല്ല മെക്കാനിക്കിനെ കിട്ടാത്തതു കൊണ്ടൊ, തുരുമ്പെടുത്തതു കൊണ്ടൊ.. ഹെ.. ഹും ..ഹോ..എന്ന ഹിന്ദിയുടെ അവസാന പദമേ ഞങ്ങൾ കേട്ടിരുന്നുള്ളൂ. ബാക്കിയൊക്കെ..സ്‌..സ്‌..സ്‌..എന്നും...കണ്ണും ശരിക്കു കാണുകയില്ല...

....പ്രായമായില്ലേ പുള്ളിക്ക്‌ പ്രശ്നമുണ്ടാക്കേണ്ട എന്ന് കരുതി ഞങ്ങൾ അദ്ദേഹത്തെ ശ്രദ്ധിക്കാനേ പോകാറില്ല...നമ്മളെപ്പോഴും പ്രായത്തെ ബഹുമാനിക്കണം...പതിഞ്ഞ ശബ്ദത്തിൽ ഞങ്ങളും സിനിമാ പേരു പറഞ്ഞു കളിക്കും.. ചിലപ്പോൾ പൂജ്യമിട്ടു കളിക്കും... .ഹിന്ദി നോക്കിയെഴുത്ത്‌ (ഹിന്ദി കോപ്പി ബുക്ക്‌) അദ്ദേഹത്തിന്‌ നിർബന്ധമാണ്‌..ഞങ്ങൾക്ക്‌ അലർജിയും!. ....   മലയാളം ചെരിച്ചെഴുതി മുകളിൽ വരയിട്ട്‌ ഹിന്ദിയാക്കി ചിലവിരുതർ കാണിക്കും..താറാവിൻ കുഞ്ഞുങ്ങളെപോലെ സർ സർ എന്ന് വിളിച്ച്‌ ഒന്നിച്ചു ബുക്ക്‌ മേൽക്കുമേൽ വെച്ചു കാണിക്കുന്നതിനാൽ അദ്ദേഹം ഒന്നും നോക്കാറില്ല.. .നീണ്ട ശരിയിടും...ആ മഹാ സംഭവം കഴിഞ്ഞാൽ സിനിമാ പേരോ എന്തെങ്കിലും ആയിക്കോള്ളട്ടേ...കളി തുടരാം!.. സാറിനു സ്ത്രൊത്രം!!  അങ്ങിനെ പണ്ടു പഠിച്ച ഹിന്ദി അക്ഷരമാല വരെ സാറു ഞങ്ങളെ മറക്കാൻ പ്രേരിപ്പിച്ചു...വീണ്ടും സാറിന്‌ സ്ത്രൊത്രം!!

ഒരിക്കൽ എന്റെ ഒരു സുഹൃത്ത്‌ അദ്ദേഹത്തിന്റെ ക്ലാസ്സ്‌ ശ്രദ്ധിച്ചിരുന്നു.. "നീ കൊറെ ഉണ്ടാക്കും ".. എന്ന് ഞങ്ങളും!!.. പാവം ക്ഷീണം തോന്നിക്കാണണം ....കുറച്ചു കഴിഞ്ഞപ്പോൾ അവൻ ഡസ്ക്കിൽ തലചായ്ച്ചു.... പിന്നെ കൂർക്കം വലിച്ചു ഉറക്കം തുടങ്ങി..വേണ്ടാതീനത്തിനു പോകരുത്‌ സിനിമാ പേരു പറഞ്ഞു കളിക്കാം എന്ന് പറഞ്ഞു കൊടുത്തതാണ്‌ കേൾക്കണ്ടേ.. ഒരു പഠിപ്പിസ്റ്റ്‌!..ദേ.. കെടക്കുന്നു...
."എടാ മതിയെടാ തന്റെ കൂർക്കം വലി! .. എഴുന്നേരടാ!" -ഞാൻ തോണ്ടി വിളിച്ചു. പറഞ്ഞത്‌ ഉച്ചത്തിലായിയെന്നു തോന്നുന്നു..അദ്ദേഹം ദാ എന്റടുക്കൽ!.. അദ്ദേഹത്തിനു കലി വന്നാൽ കലി തോറ്റു പോകും.....വിഷമില്ല..നീർക്കോലിയാണെന്ന് ഞങ്ങൾ പറയുമെങ്കിലും അബ്ദ്ധത്തിലെങ്ങാൻ കടിച്ചാൽ മൂർഖ്ൻ പാമ്പു തോറ്റു പോകും!.. സ്ഥിരമായി മലയാളം നോക്കിയെഴുത്ത്‌ മുകളിൽ വര വരച്ച്‌ ഹിന്ദിയാക്കി കൊടുത്തിരുന്ന ഒരു പാവം ഉപഭോക്താവിനെ ഒരിക്കൽ അബദ്ധത്തിൽ പിടിച്ചു. അപ്പോൾ കണ്ടതാണ്‌ അദ്ദേഹത്തിന്റെ ശൂരത്തം! ..ഇങ്ങനെയും ഉണ്ടോ വയസ്സന്‌ ശക്തി!..ബോൺ വീറ്റയുടെ പവറ്‌.!!.അതോ ജിമ്മിനു പോകാറുണ്ടോ?.. ആ... ഞങ്ങൾക്ക്‌ അറിയാൻ പാടില്ല!!..

എടുത്തു പെരുക്കും എന്ന് തോന്നിയതിനാൽ ഉടൻ പറഞ്ഞു "സാർ ഇവൻ ഉറങ്ങുന്നു!".
ഉടൻ ഉത്തരം വന്നു "അവൻ ഉറങ്ങിക്കോട്ടേ അതിന്‌ തനിക്കെന്ത്‌?"
 
ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു... ശരിയാണ്‌ പൂച്ചയുറങ്ങുന്നിടത്ത്‌ മുയലിനെന്തു കാര്യം!! മണ്ടൻ ഞാൻ! എന്നു മനസ്സിൽ വിചാരിച്ചു.
"ഇരിയവിടെ!" ....ഞാൻ ഇരുന്നു..അപ്പൊഴെക്കും അവൻ ഉണർന്നു പകച്ചു നോക്കിക്കൊണ്ടിരുന്നു "ഉറക്കിനു തടസമിട്ടതിന്‌  അന്ന് അവനും എന്നൊടു ദേഷ്യമായിട്ടുണ്ടാകും !!..
മാഷിന്റെ ശ്രദ്ധ എന്റെ നേരെ തിരിഞ്ഞ ആ സെക്കെന്റിൽ തുറന്നു വെച്ച ജനാലയിലൂടെ കടന്നു ചാടി ഒരുവൻ പുറത്തേക്കു പോയി...ഏതു തടവു പുള്ളിക്കും രക്ഷപ്പെടാൻ നിമിഷാർദ്ധം മതി എന്ന് അന്നാണെനിക്ക്‌ മനസ്സിലായത്‌.... അവന്‌ അന്ന് പുതിയ സിനിമ റിലീസയതു കാണണം എന്നു എന്നോടു പറഞ്ഞിരുന്നു....തറവാട്ടു കാരണവന്മാരുടെ അനുഗ്രഹം കൊണ്ടോ.. മോഡറേഷൻ ബലത്തിലോ ദൈവാനുഗ്രഹത്താലോ ഞങ്ങൾ ഹിന്ദിക്കു ജയിച്ചു പോന്നു..
ആ എന്നോടാണ്‌ പുള്ളിയുടെ" ക്യാ കൊരേഗ ഭായീ സാബ്‌.!" ഇത്തിരി പുളിക്കും എന്നോർത്ത്‌ നിൽക്കുമ്പോൾ എന്റെ സുഹൃത്ത്‌ എത്തി. അവൻ കാണുന്നതെന്താ ബംഗാളി ഹിന്ദിയിലും ലോകഭാഷയായ ആംഗ്യഭാഷയിൽ ഞാനും !...ചിലപ്പോൾ സഹികെടുമ്പോൾ ഞാൻ മലയാളത്തിലും എന്തൊക്കെയോ പറയുന്നു!
ശുംഭൻ! അവന്‌ ഹിന്ദിയറിയാം എന്ന ഒരു വല്യഭാവം!..കേറിയങ്ങോട്ട്‌ ഇടപെട്ടു..
അവൻ കരുതിക്കാണണം എനിക്ക്‌ ഹിന്ദിയറിയില്ല എന്ന്!

അവനെന്തൊക്കെയോ പറയുന്നു.. നമ്മുടെ ഹിന്ദിമാഷ്‌ അവന്‌ ഹിന്ദിക്ലാസ്സ്‌  എടുക്കാത്തതിന്റെ ദോഷം ശരിക്കും ഞാൻ കണ്ടു..
"അറിയാൻ പാടില്ലാത്ത ഭാഷയൊന്നും പറഞ്ഞ്‌ എടങ്ങേറാകണ്ടടേ...അവൻ കുറേ നേരമായി ക്യാ കൊരേഗാ ... ക്യാ കൊരേഗാ എന്നും പറഞ്ഞു നിൽക്കുന്നു..അവനെ ശ്രദ്ധിക്കേണ്ട.."
എന്റെ ഉപദേശത്തിന്‌ പുല്ലു വില പോലും കൽപ്പിക്കാതെ അവൻ ബംഗാളിയോട്‌ പിന്നേയും സംസാരിച്ചു!..ഗുരുത്വദോഷം... ഗുരുത്വദോഷമുള്ളവൻ കിടന്നു മുള്ളും എന്നാ പ്രമാണം!...നടക്കട്ടേ ഞാനും കരുതി..!

ബംഗാളി അവനോടും അവൻ ബംഗാളിയോടുംഎന്തൊക്കെയോ ചോദിച്ചു ഉത്തരം പറയുന്നു....ഞാൻ അവന്റെ തലയിലോട്ടു നോക്കി..പിന്നീട്‌ ബംഗാളിയുടെ തലയിലോട്ടും..അങ്ങിനെ തിരിച്ചും മറിച്ചും.. എന്റെ തല കുഴഞ്ഞു.....(ഭാഷ പഠനം എളുപ്പവഴി.. അനുബന്ധം നോക്കുക)...ഹിന്ദി ഇത്രേയുള്ളൂ...എന്നു മനസ്സിലായ നിമിഷം!..അവരുടെ വാക്കുകൾ ശ്രദ്ധിച്ചപ്പോൾ എനിക്കു മനസ്സിലായി

ഒരു തല  ഇത്രയേ ചോദിക്കുന്നുള്ളു.. മറുതല ഇത്രയേ പറയുന്നുള്ളൂ!...
" നിങ്ങൾക്ക്‌ ജോലിയെന്താ?"
അവന്റെ ചോദ്യത്തിനു ഉത്തരം പറഞ്ഞു കൊണ്ട്‌ കൂട്ടു കാരൻ ചോദിച്ചു
" നിന്റെ ജോലിയെന്താ?"
"ഒന്നുമില്ല"
"പിന്നെങ്ങിനെ ഇവിടെ .. എത്രകാലമായി വന്നിട്ട്‌?"-
"രണ്ടു വർഷം!"
"ജോലിയില്ലാതെ ഇവിടെ?"--
പറയുന്നവനു മര്യാദയ്ക്ക്‌ ജോലിയില്ല.. അവനാ അന്യ രാജ്യക്കാരൻ ബംഗാളിക്ക്‌ ജോലിയില്ലാത്തതിനു വിഷമം.. മലയാളിയുടെ പോഴത്തം!!എനിക്ക്‌ ചിരി വന്നു

ജോലിയൊക്കെ അറിഞ്ഞതിനു ശേഷം ..അവര്‌ ബന്ധക്കാരായി..!!... പെട്ടെന്ന് ബംഗാളി  പറഞ്ഞു "നിങ്ങൾക്കു വേണോ?"
"എന്ത്‌?"
"പെണ്ണിനെ!"
വേണ്ടെന്ന് അവൻ പറഞ്ഞു.."ഏതു രാജ്യക്കാരെ വേണമെന്ന് പറഞ്ഞാൽ മതി... ബംഗാളി, ഹിന്ദി, മിസ്രീ.. ഏതു വേണം പറ..!"-ബംഗാളി നിർബന്ധിക്കാൻ തുടങ്ങി

" ദാ ആ കെട്ടിടത്തിലുണ്ട്‌..വരൂ" കുറച്ചകലെയായ കെട്ടിടത്തിലേക്ക്‌ ചൂണ്ടി ബംഗാളി പറഞ്ഞു..
മലയാളികൾക്ക്‌ അങ്ങിനെയുണ്ട്‌ -- ഏതുഭാഷയിൽ സം സാരിച്ചാലും പെണ്ണുങ്ങളെ കുറിച്ചാണെങ്കിൽ പെട്ടെന്ന് മനസ്സിലാകും!അതാ എനിക്കും പെട്ടെന്ന് മനസ്സിലായത്‌എന്നു തോന്നുന്നു!

റേറ്റു കൂടുതലായതിനാലാണ്‌ ഞങ്ങൾ മടിക്കുന്നതെന്ന് ബംഗാളി കരുതി.. അവൻ പറഞ്ഞു.. ബംഗാളി- 2 ദിനാർ, ഹിന്ദി, 4 ദിനാർ, മിസ്രീ 5 ദിനാർ.....

അവൻ ചെറിയ ഡിസ്കൗണ്ട്‌ തരാമെന്ന് പറഞ്ഞു ഞങ്ങളെ വിടാതെ പിടികൂടാൻ തുടങ്ങി..ഞങ്ങൾക്കു വേണ്ട ഞങ്ങൾ അത്തരക്കാരല്ല എന്നു പറഞ്ഞു അവിടെനിന്നും ഒരുവിധം രക്ഷപ്പെട്ടു... ഇത്രയും നേരം സമയം മെനക്കെടുത്തിയിട്ടും ബിസിനസ്സ്‌ ശരിയാകാഞ്ഞതിനാൽ അവൻ ഞങ്ങളെ തെറിവിളിക്കുന്നതു പോലെ തോന്നി..അല്ല ..തെറി വിളിച്ചു ശരിക്കും.. വിളിച്ചെങ്കിൽ നല്ലോണം വാങ്ങിക്കോട്ടേ എന്റെ കൂട്ടുകാരൻ നശൂലം!!..ഞാൻ നിരപരാധി...ഹിന്ദിയറിയാത്ത ഭോഷ്കൻ!


"എവനെന്തിനാ ജോലി .. വലിയ ജോലിയല്ലേ കയ്യിൽ കിടക്കുന്നത്‌!"--എന്റെ കൂട്ടുകാരൻ പറഞ്ഞു
ഞാൻ കൂട്ടുകാരനോടു പറഞ്ഞു "വലിയ ഹിന്ദിക്കാരൻ വന്നിരിക്കുന്നു.. ഇതാ ഞാൻ ഇവറ്റകളോടൊന്നും ഹിന്ദി സം സാരിക്കാത്തത്‌....എന്റെ ഹിന്ദി പരിജ്ഞാനത്തെ അവൻ വിശ്വസിച്ചു എന്നു തോന്നുന്നു..!!"

കത്തെവിടെ എന്ന് ഞാൻ ചോദിച്ചപ്പോൾ അവൻ എനിക്കു ഒരു കത്ത്‌ എടുത്തു തന്നു...അതിൽ ഒരു നോട്ടീസ്‌ മാത്രം..അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു...." പ്രീയ സുഹൃത്തിന്‌ ഇപ്രാവശ്യം നമ്മുടെ ക്ലബ്ബിന്റെ 15 ആം വാർഷികം വിപുലമായി കൊണ്ടാടുകയാണ്‌...താങ്കൾ കഴിവിന്റെ പരമാവധി സഹായം അയച്ച്‌ വിജയിപ്പിക്കുമെന്ന് വിശ്വസിക്കുന്നു.."..

രണ്ടു മാസമായി ശമ്പളം കിട്ടിയിട്ടില്ല..റൂമിന്‌ കൊടുക്കാൻ വരെ കാശില്ലാതെ വിഷമിച്ചിരിക്കയാണ്‌. പറഞ്ഞ സമയത്ത്‌ കടം വാങ്ങിയ കാശുകൊടുക്കാത്തതിനാൽ റൂമേറിയൻസ്‌ തലചൊറിഞ്ഞുംകൊണ്ട്‌ എന്തൊക്കെയോ പിറുപിറുക്കുന്ന സമയം!..എന്താണ്‌ പറയുന്നതെന്ന് നിഷ്കളങ്കമായി ഞാൻ ചോദിച്ചാൽ അവർ പറയും " ഹോ ഒന്നും ഇല്ല.. സിനിമാ പാട്ടു പാടിയതാണെന്ന്!"..
ദൈവമേ എങ്ങനേയും ആളുകളു സിനിമാപാട്ടു പാടുമോ എന്നൊർത്ത്‌ കേട്ടില്ല ... കണ്ടില്ല.. എന്ന് വിചാരിച്ച്‌ നടക്കുന്ന സമയം.. .ആ ധന്യമുഹൂർത്തത്തിലാണ്‌ അവന്റെ ഒരു കത്ത്‌!..... ആ സന്തോഷത്തിൽ കത്തു കൊണ്ടു വന്ന കൂട്ടു കാരനെയും കത്തിനേയും മനസ്സിൽ ഒരു പാട്‌ ചീത്ത വിളിച്ചു കൊണ്ട്‌ ഞാൻ തിരിച്ചുപോയി!

========
അനുബന്ധം: ഒരു ഭാഷ പഠിക്കുവാൻ എളുപ്പ വഴി ഒന്നു മാത്രമാണ്‌.. രണ്ടു പേർ അറിയാത്ത ഭാഷ സം സാരിക്കുമ്പോൾ രണ്ടു പേരുടേയും തലയിലോട്ട്‌ മാറി മാറി നോക്കുക..അവരുടെ വായ മാത്രം ശ്രദ്ധിക്കുക.. അവർ ചിരിക്കുന്നുണ്ടോ എന്നു നോക്കുക... എങ്കിൽ ഒപ്പം ചിരിക്കുക.. കഴിഞ്ഞു.. നിങ്ങൾ ഭാഷാ പഠിച്ചു കഴിഞ്ഞു..അങ്ങിനെയാണത്രേ പല മലയാളികളും അറബി ഭാഷയൊക്കെ പഠിച്ച്‌ മാനേജർമാരായത്‌! എന്റെ ഒരു സുഹൃത്ത്‌ തന്ന ഉപദേശമാണ്‌..ഇതൊക്കെ ദക്ഷിണ വെച്ചു പഠിക്കേണ്ട ഉപദേശമാണ്‌ എന്നും അവൻ പറഞ്ഞു തന്നിരുന്നു..അന്നു കടം വാങ്ങിയ പൈസയും കൊണ്ട്‌ മുങ്ങിയ അവനെ പിന്നെ മഷിയിട്ടു നോക്കിയിട്ടും കണ്ടിട്ടില്ല....ഇടയ്ക്കൊക്കെ തരാം.. തരാം.. എന്ന് ഉറപ്പ്‌ പറഞ്ഞിരുന്നു..വർഷം രണ്ടായി...ഇപ്പോൾ മൊബൈലും സുച്ച്‌ ഓഫ്‌..!.മാന്യദേഹം ഇപ്പോൾ മറ്റാർക്കെങ്കിലും ഉപദേശം കൊടുക്കുന്ന തിരക്കിലായിരിക്കും..