പേജുകള്‍‌

തിങ്കളാഴ്‌ച, ഒക്‌ടോബർ 11, 2010

കാക്കയുടെ ചിന്തകൾ..(19)

സീസറിനുള്ളത്‌ സീസറിന്‌
----------------------------------
"..എടോ.. എനിക്കൊരു കാര്യം സാധിക്കാനുണ്ട്‌... താൻ വരുന്നോ?"

"..കാര്യ സാധനയ്ക്ക്‌ ..ടോയ്‌ലറ്റിൽ ഒറ്റയ്ക്ക്‌ പോയാൽ പോരെ? അതിനു കൂട്ടെന്തിന്‌?"
" അല്ലെടാ... ഗവർമന്റ്‌ ഓഫീസിലേക്കാ ?.. ഒന്നു വാടോ?.."- അങ്ങിനെയാണ്‌ അയാളുടെ കൂടെ അവൻ പോയത്‌.

ഓഫീസിൽ കൈക്കൂലി കൊടുക്കരുത്‌ ... വാങ്ങരുത്‌ എന്ന് വലിയ ബോർഡിൽ എഴുതി വെച്ചിരിക്കുന്നു..കൈക്കൂലി രഹിത വാരം!.

ഇവിടെയാണ്‌.. അവിടെയാണ്‌ .. എന്നീ തട്ടിക്കളികളും ചൂണ്ടലും കഴിഞ്ഞ്‌ അയാളും അവനും ഒരു റൂമിലേക്ക്‌ കടന്നു...

".. എല്ലാം കേട്ട്‌, വായിച്ച്‌, കൈക്കൂലി വാങ്ങാത്ത, ചോദിക്കാത്ത ഏമാൻ പറഞ്ഞു..
" .. ഒക്കെ ശരിയാക്കാം...ഞാൻ ഫയൽ നോക്കട്ടേ..!"
" .. ക്ഷീണിച്ചു വന്നതല്ലേ..ഞാൻ ഫയൽ നോക്കുമ്പോഴേക്കും പോയി നാരങ്ങാ വെള്ളം കുടിച്ചു വാ.. ദാ..മതിലിനപ്പുറത്ത്‌ പെട്ടിക്കടക്കാരൻ നാരായണന്റെ നാരങ്ങാ വെള്ളം കുടിച്ച്‌ വാ.. ആരൊടെങ്കിലും ചോദിച്ചാൽ കാട്ടിത്തരും.." -ഏമാൻ!

" തങ്കപ്പെട്ട മനുഷ്യൻ!.." അയാൾ അവനോട്‌ മെല്ലെ പറഞ്ഞു.

"അതേയതേ..." അവനും ശരി വെച്ചു..

."...ദാഹിച്ചു വരുന്ന മനുഷ്യനു കടപോലും പറഞ്ഞു തന്നില്ലേ.. സ്നേഹപൂർണ്ണമായ പെരുമാറ്റം!... ഇങ്ങനെ വേണം ഓഫീസറായാൽ.. ഒരു ജാഡയുമില്ല അല്ലേ?.."- അവൻ അയാളോട്‌ പറഞ്ഞു.
" ഊവ്വ്‌!"
ഒരുവൻ മെല്ലെ അയാളുടെ കൈയ്യിൽ തൊട്ട്‌ പറഞ്ഞു.." എവിടേയ്ക്കാ സാറെ!"
".. നാരായണെന്റെ പെട്ടിക്കട നോക്കി പോകുവാ"-
"അറിയോ താങ്കൾക്ക്‌ നാരായണന്റെ കട!"

" ..നാരായണന്റെ കടയോ?.. എങ്കിൽ വാ സാറെ!.." -അയാൾ അവരെ അങ്ങോട്ടേക്ക്‌ കൂട്ടികൊണ്ട്‌ കാണിച്ചു കൊടുത്തു..

".. ഹോ ഇത്‌ മതിലിനു പുറത്തു തന്നെയാണല്ലോ?... താങ്ക്സ്‌ ട്ടോ .. "

" താങ്ക്സ്‌'-- അയാൾ തലചൊറിഞ്ഞു..

"ശരി നിങ്ങൾ പോയ്ക്കോ?'"

" അയാൾ ചിരിച്ചു!'

".. എന്താ?"

"വഴിക്കൂലി!.. സാറേ ഇതാ ഇവിടത്തെ പതിവ്‌!.. താങ്കളെ സഹായിക്കാൻ ഞാൻ താങ്കളുടെ അളിയനൊന്നും അല്ലല്ലോ?"..മനസ്സിലാകാത്ത രണ്ടു മണ്ടന്മാരെ കണ്ടപ്പോൾ അയാൾക്ക്‌ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു.

അയാൾക്ക്‌ വഴിക്കൂലി കൊടുത്തപ്പോൾ.. ചൊട്ടക്കുറി വലിച്ച നാരായണൻ പുഞ്ചിരിച്ചു കൊണ്ട്‌ പറഞ്ഞു..
" നാരങ്ങാ വെള്ളം കുടിക്കാൻ വന്നതാ അല്ലേ?...എസ്‌. ബീ.. പറഞ്ഞയച്ചതാ അല്ലേ..? എന്താ കാര്യം?"
"..ഇയ്യാൾക്കെങ്ങനെ സിക്സ്ത്‌ സേൻസ്‌ ഉണ്ടോ?.." അവൻ അയാളെ തൊട്ട്‌ പറഞ്ഞു..
എസ്‌. ബീ യോ? അതാരാ?"
"..ഏമാൻ!"

എന്താ കാര്യം എന്നു പറയൂ.. നാരങ്ങാവെള്ളം കൊടുത്ത്‌ നാരായണൻ സംഗതികൾ കേട്ടു.. പിന്നെ ഒരു ഫീസ്‌ പറഞ്ഞു..ഇതാ ഇവിടുത്തെ ഒരു രീതി!..

"..ഉം.. കാര്യം നടക്കട്ടേ.അല്ലേ..അധികം ഇതിന്റെ പിറകെ നടക്കാൻ സമയമില്ല അയാൾ പറഞ്ഞു".
"...ഇല്ലെങ്കിൽ കാര്യം നടക്കില്ല.. അഥവാ നടക്കണമെങ്കിൽ പത്തു പ്രാവശ്യമെങ്കിലും വരേണ്ടി വരും!.. അത്രേയുള്ളു കാര്യം!"- അയാൾ യാദാർത്ഥ്യം പറഞ്ഞു തന്നു..

അയാൾ പറഞ്ഞ ഫീസ്‌ കൊടുത്തപ്പോൾ ഒരു ഡയറിയിൽ അയാൾ കുറിച്ചിട്ടു..എസ്‌. ബി.. വരവ്‌..!
നാരങ്ങാ വെള്ളം കുടിച്ച്‌ പൈസ കൊടുക്കാനിരുന്നപ്പോൾ നാരായണൻ പറഞ്ഞു.." വേണ്ട.. പൈസ വേണ്ട!"

ആദ്യമായി നാരങ്ങാവെള്ളത്തിനു പൈസ വാങ്ങാത്ത മഹാനായ ആ ആളെ കൺ കുളിർക്കെ കണ്ടു കൊണ്ടിരുന്നപ്പോൾ അയാൾ തുടർന്നു..

" ഇതിൽ എന്റെ നാരങ്ങാവെള്ളത്തിന്റെ പൈസയും ആയി!"

ഒരു മെസേജ്‌ നാരായണൻ കൊടുത്തു കൊണ്ട്‌ അവരോട്‌ പറഞ്ഞു.." പോയ്ക്കോളൂ ..നിങ്ങളുടെ ഫയൽ നീങ്ങിയിട്ടുണ്ട്‌...കാര്യം സാധിച്ചിരിക്കുന്നു !"

എല്ലാമറിയുന്ന ആ കമ്പ്യൂട്ടർ മനുഷ്യനെ നോക്കികൊണ്ടിരുന്നപ്പോൾ വന്നവർ കുഴപ്പക്കാരല്ലെന്ന് മനസ്സിലായതിനാൽ അയാൾ തുടർന്നു..
".. എല്ലാവരും നാരങ്ങാവെള്ളം കുടിക്കാൻ ഇവിടെ വരും.. ഞാൻ നാരങ്ങാ വെള്ളം കുടിക്കാൻ വൈകീട്ട്‌ എസ്‌. ബീ .. സാറിന്റെ വീട്ടിലോട്ട്‌ പോകും!"

ഒളികണ്ണാലെ പാളി നോക്കിയിട്ട്‌ കാ.. കാ എന്ന് വിളിച്ചു പ്രീയതമയോട്‌ കാക്ക പറഞ്ഞു.
." ..സീസറിനുള്ളത്‌ സീസറിനും, സാത്താനുള്ളത്‌ സാത്താനും!.. ബാക്കിയുണ്ടെങ്കിലേ ദൈവത്തിനുള്ളൂ!"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ