പേജുകള്‍‌

ചൊവ്വാഴ്ച, ഫെബ്രുവരി 02, 2010

ഒരു ചുവന്ന പട്ടുകോണകം വരുത്തിയ വിന!

റെയിൽ വേ സ്റ്റേഷനടുത്തായിരുന്നു അവരുടെ വീട്‌...ചുറ്റും മണിമാളികകൾ!... അവരുടേത്‌ ഓടിട്ട ചെറിയ കൊച്ചു വീട്‌!!അതൊരു കുറ്റമായിരുന്നില്ല. പണമുള്ളവർ മണിമാളികകൾ കെട്ടി നിവർന്നു നിൽക്കുമ്പോൾ ഒരു കൊച്ചുവീടെങ്കിലും കെട്ടി, വളഞ്ഞെങ്കിലും നിൽക്കാൻ പെട്ടപാട്‌ അവർക്കേ അറിയൂ..ഒരു പക്ഷേ ചെറുവീടുകൾ നഗരത്തിൽ അശുഭമുണ്ടാക്കും, നഗരശോഭ നശിപ്പിക്കും എന്നൊക്കെ പറഞ്ഞ്‌ പ്ലാൻ അപ്പ്രൂവ്‌ ചെയ്യുന്ന വല്ല്യേമാന്മാർ അനുമതി നിരസ്സിക്കുന്ന കാലം വിദൂരമല്ല!...ഇപ്പോൾ അതല്ല നമ്മുടെ വിഷയം... വിഷയം.. കൊച്ചു വീട്ടിൽ തൂക്കിയിട്ട പട്ടു കോണകമാണ്‌!.. വിഷയത്തിൽ നിന്ന് വ്യതി ചലിക്കുന്നത്‌ വിധിക്കും വിധേതാവിനും നേട്ടമല്ല കോട്ടമേ വരുത്തൂ എന്നത്‌ സ്മരണീയം!!

രാവിലെകുളിച്ച്‌ വന്ന് സുരേഷ്‌ തന്റെ നരച്ച ചുവന്ന പട്ടു കോണകം നിവർത്തിക്കുടഞ്ഞ്‌ വീടിന്റെ ഉമ്മറപ്പടിയിൽ ഉണങ്ങാനിട്ടു. യോഗാഭ്യാസം പഠിക്കാൻ പോകുന്നത്‌ നാലാളുകാണട്ടേ എന്നേ സുരേഷ്‌ ഓർത്തുള്ളൂ.. അതും ഓർത്തോ എന്നറിയില്ല.. ഒരു പക്ഷേ നാളെ യോഗാഭ്യാസത്തിനു പോകുമ്പോഴേക്കും അതുണങ്ങുമല്ലോ എന്നേ ആ പാവം ഒ‍ാർത്തിരിക്കാൻ വഴിയുള്ളൂ..ഉടനെ തന്നെ കോളേജിലേക്ക്‌ ഓടി..സമയം ഏറേ വൈകിയിരുന്നു...ഒരുപാട്‌ സർക്കസ്സ്‌ കഴിഞ്ഞിട്ടു വേണം ബസ്സിൽ കയറിപ്പറ്റാൻ!.
"ഇവനെന്താ ഇവിടെ കൊണ്ട്‌ വന്ന് ഇട്ടിരിക്കുന്നത്‌?"-സു രേഷിന്റെ അമ്മ ചോദിച്ചു..
" അമ്മേ ഏട്ടൻ യോഗാഭ്യാസത്തിനു ചേർന്നിട്ടുണ്ട്‌. അതിന്റെ മുന്നോടിയാ ഇത്‌"-- ആറാം ക്ലാസ്സിൽ പഠിക്കുന്ന അനിയൻ രമേഷ്‌ പറഞ്ഞു.
"ഓൻ യോഗാഭ്യാസമല്ല... ലോക ആഭാസം പഠിക്കുകയായിരിക്കും...കണ്ടില്ലേ ചെയ്ത്‌!!....ഒരു നാണവും ഇല്ലാത്ത വശളൻ!" - എന്തിനും ഏതിനും എപ്പോഴും തരം കിട്ടുമ്പോഴൊക്കെ മർമ്മത്തിൽ വിസ്തരിച്ചു കുത്തി നോവിച്ച്‌ പല്ലുവെളുപ്പിക്കുന്ന ഇളയമ്മ വിളിച്ചു പറഞ്ഞു.
കൂനിക്കൂടികൊണ്ട്‌ മുത്തശ്ശി പറഞ്ഞു" ഐശ്വര്യത്തിനു വേണ്ടി ഓനെന്തെങ്കിലും കെട്ടി തൂക്കിയതായിരിക്കും..  ഓൻ വന്നിട്ട്‌ ചോദിക്കാം..എപ്പേളും ചെക്കനെ കുറ്റം പറയുന്നത്‌ നിർത്താറായില്ലേ ...നിനക്ക്‌.."
"ഞാനൊന്നും പറയാൻ ആളല്ലേ " --ഇളയമ്മ ചവിട്ടിത്തുള്ളീക്കോണ്ട്‌ അകത്തേക്ക്‌ പോയി..
" അല്ല മുത്തശ്ശീ വീടിനു കണ്ണുകൊള്ളാതിരിക്കാനാ"- രമേഷ്‌ പറഞ്ഞു.
സുരേഷിന്റെ അച്ഛൻ മാർക്കെറ്റിൽ പോയിരുന്നു.. തിരിച്ചു വന്നപ്പോൾ അതു കണ്ട്‌ചോദിച്ചു.
" എന്താടാ ഇത്‌?"
" അത്‌ ഏട്ടന്റെ പണിയാ"- രമേഷ്‌ പറഞ്ഞു
സംഭവം അറിഞ്ഞ്‌ അദ്ദേഹം പറഞ്ഞു --" നാലാളുകാൺകെ കെട്ടിതൂക്കി വീടിന്റെ മാനം കളയാൻ നടക്കുന്നു... കൈ കൊണ്ട്‌ പിടിക്കാൻ കൊള്ളൂലല്ലോ...ഒരു വടിയെങ്ങാനും എടുത്ത്‌ ദൂരെക്കളയെടാ രമേഷെ."
ഒരു വലിയ വടിയുമായി രമേഷ്‌ വന്നു ..അതിൽ കുത്തി അതിനെ ഐശ്വര്യമായി താഴെയിറക്കി..
" വീടിനു മുൻപിൽ ചാർത്താൻ കണ്ട ഒരു സാധനം!....ദൂരെക്കള ...."- അദ്ദേഹത്തിന്റെ അന്ത്യശാസനം!!
പട്ടം പോലെ വടിയിൽ പട്ടു കോണകം ഞാന്നു കിടന്നു. അതെടുത്ത്‌ രമേഷ്‌ എന്തും ഏതും നിക്ഷേപിക്കാൻ മൗനാനുമതിയുള്ള ആരേയും പേടിക്കേണ്ടാത്ത, റെയിൽ വേ സ്റ്റേഷനരികിലുള്ള കുളത്തിനേക്കരികിൽ ഓടി. കുണ്ടു കുളത്തിൽ ഏട്ടന്റെ യോഗാഭ്യാസം വിസ്മൃതിയിൽ ആഴട്ടേ എന്നേ അവനും കരുതിയിരുന്നുള്ളൂ..
പെട്ടെന്ന് ഓടിവരികയായിരുന്ന വണ്ടി നിന്നു..
 "അപകടം! .. അപകടം!--അപകടം മണത്തറിഞ്ഞ ഡ്രൈവർ ആരോടോ പറയുന്നുണ്ടായിരുന്നു.

ആളുകൾ ഇറങ്ങുന്നു..ഡ്രൈവർ ഇറങ്ങുന്നു...എന്തോ സംഭവിച്ചിട്ടുണ്ട്‌.." ആളുകൾ എന്തൊക്കെയോ പറയുന്നു..
 നേരെ പട്ടുകോണകം തൂക്കിയ വടിയുമായി രമേഷും അങ്ങോട്ടു നീങ്ങി..രമേഷിനെ ചൂണ്ടിക്കാട്ടികൊണ്ട്‌ ഡ്രൈവറും പരിവാരങ്ങളും രമേഷിനടുത്തേക്ക്‌..
" എന്താ കുട്ടി കാര്യം?" അധികൃതരുടെ ചോദ്യം. ആളുകൾ അവനു ചുറ്റും കൂടി..
കുട്ടിക്കെന്ത്‌ കാര്യം. കാര്യം വണ്ടിക്കല്ലേ..വണ്ടിയല്ലേ എന്തോ കണ്ട്‌ പേടിച്ച്‌ നിന്നത്‌.രമേഷ്‌ അമ്പരന്നു.
ചോദ്യം രമേഷിനോട്‌...വീണ്ടും!
അവൻ പറഞ്ഞു." എന്താണ്‌ കാര്യം എന്നറിയാനാ ഞാനും...!"
" താനെന്തിനാ ചുവന്ന തുണി വീശിക്കാണിച്ചേ..അപകടം വല്ലതും??" അധികൃതരുടെ ചോദ്യം..
രമേഷ്‌ ഞെട്ടി.." ഞാൻ ചുവന്ന തുണി വീശിക്കാണിച്ചെന്നോ?"
" എടോ തന്റെ കയ്യിലെ വടിയിൽ പിന്നെന്താണ്‌?"

"....ഇതോ ഇത്‌ ഏട്ടന്റെ പട്ടു കോണകം... ഇത്‌ കളയാൻ വരുന്ന വഴിയാണ്‌ .. അപ്പോഴാ ഈ വണ്ടി നിൽക്കുന്നത്‌ കണ്ടത്‌..".പിന്നെ നടന്ന സംഭവം അശ്ശേഷം പൊടിപ്പും തോങ്ങലും ഇല്ലാതെ ഒറ്റ ശ്വാസത്തിൽ  അവൻ  വിവരിച്ചു.


കോണകത്തിനെതിരേയോ, അതു ചുറ്റി പട്ടം പറത്തിയ രമേഷിനെതിരേയോ, അതുണങ്ങാനിട്ട സുരേഷിനെതിരെയോ അതല്ല അതു വലിച്ചെറിയാൻ കൽപിച്ച അവരുടെ അച്ഛനെതിരെയോ. ആർക്കെതിരെയാണ്‌ കേസെടുക്കേണ്ടത്‌! അധികൃതർ അന്തിച്ചു നിന്നു.


"ഇനിയീ ചുവന്ന തുണിയും വീശിക്കൊണ്ട്‌ മേലാൽ ഇവിടം വന്നേക്കരുത്‌ മനസ്സിലായോ"
അധികൃതർക്ക്‌ കാര്യം മനസ്സിലായപ്പോൾ അവന്‌ താക്കീതു കൊടുത്തു.... ചിരിച്ചുകൊണ്ട്‌ അവർ പോയി.ചുറ്റും കൂടിയ ആളുകൾ തലമറന്നു ചിരിക്കുന്നു..ഇറങ്ങിയ യാത്രക്കാരോട്‌ ഇറങ്ങാത്ത യാത്രക്കാർ ചോദിച്ചു.." എന്താ സംഭവം...അപകടം വല്ലതും.?"

"ഹേയ്‌ അപകടമില്ലാത്ത സംഭവമാണെന്നേ ഒരു പട്ടു കോണകം വരുത്തിയ പൊല്ലാപ്പാ.."ചിരിച്ചു കൊണ്ടവർ പറഞ്ഞു..
" എന്താ.. എന്താ പറ്റീത്‌?"-കേൾവി കുറഞ്ഞ  ഒരു കിളവൻ പരിഭ്രമം വിട്ടു മാറാതെ ചോദിച്ചു
"മൂപ്പിലാനേ.പട്ടുകോണകം ചുറ്റി വന്നിരിക്കയാണോ?...പട്ടുകോണകം ധരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്‌..പട്ടുകോണകം ഇനിയാരും റെയിൽവേ സ്റ്റേഷനരികിൽ പിഴിഞ്ഞുണക്കുകയോ കളയുകയോ ചെയ്യരുതെന്ന് .. ..ചെയ്താൽ.. ദാ.. ഇതു പോലെ അപകടം വരും" -ഒരു രസികൻ ഗൗരവത്തിലും ഉച്ചത്തിലും പറഞ്ഞു..കേൾവിയുടെ ബാലൻസ്‌ വല്ലതും ബാക്കി ഉണ്ടായിട്ടുണ്ടെങ്കിൽ അദ്ദേഹം കേട്ടു കാണണം!
..വീണ്ടും ചൂളം വിളിച്ചും കൊണ്ട്‌ (അതോ പറ്റിയ അമിളിയിൽ കൂവിവിളിച്ചും കൊണ്ടോ എന്നറിയില്ല)വണ്ടി നീങ്ങി..
" ഹമ്മേ.. ഇങ്ങനെയും ഉണ്ടോ ഒരു പട്ടു കോണകം?"അടുത്തൊരപകടമായി മറ്റൊരു വണ്ടി വന്നു നിൽക്കുന്നതിനു മുൻപേ പ്രശസ്തമായ പട്ടു കോണകം കുണ്ടു കുളത്തിൽ വലിച്ചെറിഞ്ഞ്‌ രമേഷ്‌ ജീവനും കൊണ്ടോടി.
വൈകീട്ട്‌ കോളേജു വിട്ടു വന്ന സുരേഷ്‌ കോണകം പരുതി.. " എന്റെ കോണകമെവിടെ?...എന്റെ യോഗാഭ്യാസം!....."

"ചുവന്ന പട്ടു കോണകം ഈ വീടിന്റെ ഐശ്വര്യം എന്നുകൂടി എഴുതിവെക്കെടാ പഹയാ ഉമ്മറത്ത്‌..... ഇവനെ കൊണ്ട്‌നാണക്കേടു കൊണ്ട്‌ പുറത്തിറങ്ങാൻ വയ്യാണ്ടായല്ലോ.. ദൈവമേ...." അൽപം അരിശത്തിലും ഒട്ടേറെ തമാശയിലും അവരുടെ അച്ഛൻ പറഞ്ഞു..

"ഒരു കോണകവും യോഗാഭ്യാസവും ഇത്രെയും പ്രശ്നമോ ദൈവമേ.".ഒന്നും അറിയാതെ പാവം സുരേഷ്‌ അന്തിച്ചു നിന്നു.

6 അഭിപ്രായങ്ങൾ:

  1. പുതുമയുള്ള ഒരു തമാശ , നല്ല രീതിയില്‍ അവതരണം ...ഗുഡ്

    മറുപടിഇല്ലാതാക്കൂ
  2. ഓരോരോ യോഗങ്ങൾ!!!
    നല്ല നാടൻ കഥ. ചിരിക്കാനുണ്ട്.
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  3. @ വിധു ചോപ്ര
    താങ്കൾക്ക് നന്ദി അറിയിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  4. കൊള്ളാം.. നല്ല കഥ. പട്ട് കോണക് വരുത്തി വച്ച പൊല്ലാപ്പേ..!!
    നന്നായി അവതരിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
  5. @ SREEJITH MOOTHEDATH
    താങ്കൾക്ക് നന്ദി അറിയിക്കുന്നു

    മറുപടിഇല്ലാതാക്കൂ