പേജുകള്‍‌

തിങ്കളാഴ്‌ച, ഫെബ്രുവരി 15, 2010

തെരുവ്‌ വേശ്യയുടെ മാനം

അവൾ അയാളുടെ കരവലയങ്ങളിൽ നിന്നും ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു...പകലോന്റെ പ്രകാശം, അടഞ്ഞ ജനലഴിയുടെ ചെറുദ്വാരത്തിലൂടെ അരിച്ചരിച്ച്‌ ഇറങ്ങിയിരുന്നത്‌ ഹവ്വയെ ലൂസിഫർ നാണമെന്നതെന്തെന്ന് പഠിപ്പിച്ചപ്പോഴത്തതിനു സമാനമാക്കി.....ഒരു കൈ കൊണ്ട്‌ ശരീരം ആസകലം മറക്കാൻ ശ്രമിച്ച്‌ ഊരിയെറിഞ്ഞതും, ഊർന്നിറങ്ങിയതുമായ വസ്ത്ര ശകലങ്ങൾക്കായി അവൾ പരുതി. അല്ലെങ്കിലും പെണ്ണുങ്ങൾ ഇപ്പോൾ വസ്ത്രങ്ങൾ ധരിക്കാറില്ലല്ലോ.. വസ്ത്ര ശകലങ്ങളല്ലേ ധരിക്കാറുള്ളൂ!.. വസ്ത്രങ്ങൾ നന്നായി ധരിക്കുന്നത്‌ കുറച്ചിലായതിനാൽ മേനിയുടെ കൊഴുപ്പും ,മെഴുപ്പും ,വെളുപ്പും നാലാളു കാണാൻ പുറമ്പോക്കായി ഒഴിച്ചിടുമ്പോൾ ഭർത്താക്കന്മാർ അതിനെ പ്രോൽസാഹിപ്പിക്കും..അല്ലെങ്കിൽ സ്ത്രീയെ അവഹേളിച്ചതിനു വനിതാവേദികളുടെ തെളിവെടുപ്പും ,വിളവെടുപ്പും ശകാരവും ഉണ്ടാകും...ടീവിയിൽ ഒരാഴ്ചത്തെ ഒരു പരിപാടിക്ക്‌ അതൊക്കെ മതി.
കസേരയിൽ വെച്ചിരുന്ന വസ്ത്ര ശകലങ്ങൾ ധരിച്ചപ്പോൾ ഇച്ചിരി നാണക്കേട്‌ മാറിയതായി അവൾക്ക്‌ തോന്നി... കണ്ണാടിയിൽ നോക്കി മുടിചീകിയൊതുക്കി ..പൗഡറിട്ട്‌ വീണ്ടും സുന്ദരിയായി... വാനിറ്റി ബാഗ്‌ തോളിൽ തൂക്കിയതിനു ശേഷം അവൾ അയാളെ വിളിച്ചു.

".. ദേ.. എട്ടുമണിയായി..എനിക്കു പോണം"

" രണ്ടു ദിവസം കൂടി കഴിഞ്ഞു പോയാൽ പോരെ"- ഒഴുക്കൻ മട്ടിൽ അയാൾ ചോദിച്ചു..

" അതിന്‌ താങ്കൾക്ക്‌ ഞാൻ ഡെയിറ്റ്‌ തന്നിട്ടില്ലല്ലോ..ഇനി ഒരാഴ്ച കഴിഞ്ഞേ ഡെയിറ്റ്‌ ഉള്ളൂ... വേണമെങ്കിൽ ഇപ്പോൾ പറയണം.. "- അവൾ ഡയറിയെടുത്തു .പെന്നെടുത്തു ഡെയിറ്റ്‌ കുറിക്കാൻ അയാളുടെ ചുണ്ടനങ്ങുന്നത്‌ കാത്തു കൊണ്ട്‌ പറഞ്ഞു ."വേണോ?..വേണമെങ്കിൽ വേഗം പറ!"

ഡെയിറ്റ്‌ മാറി ആളുകളെ നിരാശപ്പെടുത്താത്തതിനാൽ എന്നും കച്ചോടം ഉണ്ട്‌.ഏതു പണിയായാലും കൃത്യനിഷ്ഠത വേണമെന്ന് അവൾക്ക്‌ നിർബന്ധമായിരുന്നു..

"ഉം വേണമെങ്കിൽ പിന്നീട്‌ വിളിക്കാം"- അയാൾ ആലസ്യത്തോടെ പറഞ്ഞു. പിന്നെ തലയിണക്കടിയിൽ നിന്നും പേഴ്സ്‌ എടുത്ത്‌ നോട്ടുകൾ പുറത്തെടുത്തു കൊണ്ടു ചോദിച്ചു..

" എത്രെയാ?"

" ഓർമ്മയില്ലേ... ഇന്നലെ പറഞ്ഞുറപ്പിച്ച തുക!"

"അയാൾ തലചൊറിഞ്ഞു "അതിത്തിരി കൂടുതലാ"

"എന്റെ റേറ്റ്‌ പറഞ്ഞാണല്ലോ ഞാൻ വന്നത്‌?" അവൾക്ക്‌ ദേഷ്യം വന്നിരുന്നു...

"... എടീ.. ന്നാലും ഞാൻ സ്ഥിരം കുറ്റിയവുമെന്നെങ്കിലും ഓർത്തിട്ട്‌ ഡിസ്ക്കൗണ്ടൊക്കെ തന്നൂടേ?." അയാൾ അൽപം താഴ്‌ന്നു.

"അതിനു ഞാൻ അധിക കാലം ഈ ഫീൽഡിൽ നിൽക്കില്ലല്ലോ?"

" അങ്ങിനെയാടീ ഈ ഫീൽഡിൽ വരുന്ന പല കൂത്തച്ചികളും ആദ്യം പറയാറ്‌... പിന്നെ പിന്നെ അതൊരു ശീലമാവും!.. നല്ല മണി കിട്ടുന്ന കച്ചോടാ ഇത്‌...മറക്കേണ്ട!!അതാ പറഞ്ഞത്‌ എനിക്ക്‌ ഡിസ്ക്കൗണ്ട്‌ തന്ന് ഐശ്വര്യമായി ഈ ഫീൽഡിൽ ഇറങ്ങിക്കോന്ന്.. ചുമ്മാതല്ല!"-അയാളുടെ വായ ഏതു പദവും മെരുക്കാനും അതു പോലെ ശക്തമായി പുറത്തേക്ക്‌ തുപ്പിക്കളയാനും മാത്രം വലുതായിരുന്നു.

...ഒരു പക്ഷെ കുടുംബപ്രാരാബ്ധത്തിന്റെ വിങ്ങലിലായിരിക്കണം സ്വയം അശുദ്ധയായി മറ്റുള്ളവരെ ശുദ്ധരാക്കാൻ അവൾ പാടുപെടുന്നത്‌!!അതുകൊണ്ടു തന്നെ അവൾ താഴാൻ തയ്യാറായില്ല.

".. ആദ്യമേ പറയണമായിരുന്നു... ഇത്ര നാറിയായ താങ്കളുടെ അടുത്തു ഞാൻ വരില്ലായിരുന്നു...നിവൃത്തികേടുകൊണ്ടാ ഇതിനൊക്കെ ഇറങ്ങി തിരിച്ചത്‌ ..അല്ലാതെ..." - അവൾ തുറന്നടിച്ചു.

"..ഓ ഒരു ശീലാവതി.. .എന്താടീ തന്റെ ഫിറ്റിംഗ്സുകളൊക്കെ സ്വർണ്ണമോ രത്നമോ അല്ലല്ലോ..സാധാരണ പെണ്ണുങ്ങളിൽ നിന്ന് എന്താ ഒരു വ്യത്യാസം?...ഇത്രയും വിലകൂട്ടിപ്പറയാൻ? "- യാതൊരു ഉളുപ്പുമില്ലാതെ അയാൾ പറഞ്ഞു.

അവൾ അയാളുടെ പക്കൽ നിന്നും പണവും പേഴ്സും തട്ടിപ്പറിച്ചു.. പറഞ്ഞുറപ്പിച്ച തുകയെടുത്തു.. ബാക്കി അയാളുടെ കൈയ്യിലേക്ക്‌ വലിച്ചെറിഞ്ഞു കൊടുത്തു.

"ഡിസ്ക്കൗണ്ടില്ലേ.. തന്നാൽ നിനക്കു നല്ലത്‌..എന്നെ പറ്റിച്ചു പോകുന്നെങ്കിൽ പോയ്ക്കോ...എന്നാലും കുറച്ച്‌ ഡിസ്ക്കൗണ്ട്‌ തന്നെങ്കിൽ നിനക്കു എന്തെങ്കിലും നഷ്ടമുണ്ടോന്ന് ആലോചിക്കണം ലാഭമല്ലാതെ... ഉപയോഗിച്ചാൽ നഷ്ടമാകുന്ന എന്തെങ്കിലും ഉണ്ടോ തന്നിൽ!!"-അയാളുടെ വായ കൂടുതൽ ചീഞ്ഞു നാറാൻ തുടങ്ങി..

അവളുടെ കോപം ഇരട്ടിച്ചിരുന്നു..." എന്റെ മാനത്തിനു വിലപറയുന്നോടാ നായെ.... നിന്റെ ശവമടക്കിനു തികയുമെങ്കിൽ ദാ ... ഇതീരിക്കട്ടേ..നീ പറഞ്ഞ ഡിസ്ക്കൗണ്ട്‌!!".... ചവിട്ടിതുള്ളിക്കൊണ്ട്‌ പോകുമ്പോൾ അവൾ ഒരു നോട്ട്‌ അയാളുടെ മുഖത്ത്‌ വലിച്ചെറിഞ്ഞുകൊണ്ട്‌ പറഞ്ഞു..

വാനിറ്റീ ബാഗിൽ നിന്നും ഡയറിയെടുത്ത്‌ അടുത്തയാളുടെ പേരും നമ്പരും തിരയുമ്പോൾ അവൾ പിറുപിറുത്തു " ദൈവമേ അറ്റകൈക്ക്‌ ഉപ്പു തേക്കാത്തവനായിപ്പോയല്ലോ ശകുനം..അടുത്തത്‌ എങ്ങനെത്തെയാണാവോ?!!"

"ദൈവമേ.. തെരുവു വേശ്യയ്ക്കും മാനമോ.. അയാൾക്ക്‌ വിശ്വസിക്കാൻ കഴിഞ്ഞില്ല... കിടക്കയിലേക്ക്‌ മറിഞ്ഞുവീണു പുതപ്പിനുള്ളിലേക്ക്‌ ഊർന്നിറങ്ങുമ്പോൾ അയാളുടെ മാനം അവളുടെ കൂടെ ഇറങ്ങിപ്പോയിരുന്നു...എന്നിട്ടും അയാൾ കഴിഞ്ഞ രാത്രിയെ കുറിച്ചോർത്തു പിറുപിറുത്തു.." കൊള്ളാം നല്ല പീസ്‌!!.. വെറുതേ ശുണ്ഠി പിടിപ്പിക്കേണ്ടായിരുന്നു."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ