പേജുകള്‍‌

ശനിയാഴ്‌ച, ഫെബ്രുവരി 13, 2010

പ്രണയത്തിന്റെ പ്രഫസർ

അവരുടെ ഇടയിൽ ഞാനൊരു അദ്ധ്യാപകനായി.. പ്രഫസ്സറായി...


കണ്ണിമയ്ക്കാതെ എന്റെ ക്ലാസ്സുകൾ ശ്രദ്ധിച്ചു....ഉള്ള സാഹിത്യം കടക്കോലുകൊണ്ട്‌ കടഞ്ഞെടുത്ത്‌ തൈരിൽ നിന്നും വെണ്ണയെടുക്കുന്ന പരിശ്രമത്തിനൊടുവിൽ ഞാൻ തുടർന്നു...
...ശരീരമാകുന്ന ഭൂവിൽ, മനസ്സാകുന്ന കർത്താവ്‌, അഹോരാത്രം പണിയെടുത്ത്‌ ഹൃദയ വാടികളിൽ വിരിയിക്കുന്ന മനോജ്ഞമായ പുഷ്പത്തിന്റെ മുകുളമത്രെ പ്രണയം!!...
... അവരെന്നെ കയ്യടിച്ചു പ്രോൽസാഹിപ്പിച്ചുകൊണ്ടിരുന്നു...

വീണ്ടും വെണ്ണയെടുത്തു കൊണ്ട്‌ ഞാൻ തുടർന്നു...

.......അതു മെല്ലെ മെല്ലെ വിരിയും... സുന്ദരന്മാരായ തേൻ ശലഭങ്ങളോടൊപ്പം കരിവണ്ടുകളും അതിന്റെ തേൻ നുകരാനെത്തും..എല്ലാവർക്കും തേൻ നുകരാൻ അവസരം കൊടുക്കും.. അപ്പോഴൊന്നും ആ സുഗന്ധപുഷ്പം..ആളെനോക്കാറില്ല.. കറുപ്പും വെളുപ്പും സൗന്ദര്യവും നോക്കാറില്ല.. വീണ്ടും വീണ്ടും അതു വിരിയും... പിന്നെ... മെല്ലെ മെല്ലെ കണ്ണടയ്ക്കും... .കൊഴിഞ്ഞു വീഴും....പിന്നെ അഴുകും... ചിതലരിക്കും .......അതോടെ എല്ലാം തകരും!..

ഞാൻ നിർത്തുമ്പോൾ.. അവർ ... ഹ...ഹ.. ഹാ.. എന്ന് അട്ടഹസിച്ചു പരിഹസിക്കയാണ്‌... കൂവിയാർക്കുകയാണ്‌....

"ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ഓർമ്മയുണ്ടോ?...പ്രണയത്തെ കുറിച്ച്‌, അതിന്റെ മനോഹാരിതയെ കുറിച്ച്‌ പറയാനാണ്‌ താങ്കളോടു പറഞ്ഞത്‌... ദുരന്തത്തെ കുറിച്ചല്ല..". അവർ അട്ടഹസിച്ചു പിന്നെയും ചിരിച്ചു..പ്രഫസറൊടുള്ള ബഹുമാനം അവർക്കെന്നോടില്ല... തെരുവു തെണ്ടിയോടുള്ള അവഗണന... പരിഹാസം..!

സത്യത്തെ എല്ലാവർക്കും ഭയമാണെന്ന് എനിക്കു മനസ്സിലായി.....

പരിഹസിച്ചു ചിരിക്കുന്നിടത്തു നിന്നും പച്ചവെള്ളം പോലും കുടിക്കില്ലെന്ന് ശപഥം ചെയ്തു കൊണ്ടിരുന്നു.....

ചുട്ടെടുക്കുന്ന ദോശയുടെ മണം!..ഇതെവിടുന്ന്! എനിക്കശ്ചര്യം തോന്നി..ഞാൻ ശപഥത്തോടെ കണ്ണുതുറന്നു.... ചട്ടുകത്തോടെ അവൾ വന്നെന്നെ കുലുക്കി വിളിച്ചു പറഞ്ഞു ."...ദേ ഒരുപാട്‌ സമയമായി... വേഗം പല്ലു തേച്ചു വാ... ചായ കുടിക്കാം! ....ഏതു പെണ്ണിനെയാണാവോ ആലോചിച്ചു കിടക്കുന്നത്‌..."

വീണ പൂവിനെ വീണ്ടും ചവിട്ടണോ?.. അല്ല ആരെങ്കിലും അതെടുത്ത്‌ ഉമ്മവെക്കുമോ? ... എന്നൊന്നും നോക്കാനുള്ള, തർക്കിക്കാനുള്ള സമയമല്ലിത്‌.. വൈകിയാൽ ഇന്നും മാനേജറുടെ തെറിവിളി കേൾക്കേണ്ടിവരും..മെല്ലെ എഴുന്നേറ്റു..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ