പേജുകള്‍‌

വെള്ളിയാഴ്‌ച, ഫെബ്രുവരി 05, 2010

അദ്ദേഹത്തിന്റെ ഉപദേശം

ജീവിതത്തിന്റെ മേച്ചിൽ പുറങ്ങളിൽ ഓടിതിമർത്ത്‌ തളർന്നപ്പോൾ അദ്ദേഹം കിതച്ചു.. അദ്ദേഹത്തിന്റെ രക്തം ഊറ്റിക്കുടിച്ചു വളരുന്ന ഒരു വെറും പരാഗമായി ഇനിയും തുടരാൻ അവന്റെ മനസ്സ്‌ അനുവദിച്ചില്ല.. അതിനാൽ പടിയിറങ്ങി.. അവന്റെ കക്ഷത്തിൽ അദ്ദേഹത്തിന്റെ വിയർപ്പു തുള്ളികൾ മണക്കുന്ന സർട്ടിഫിക്കെറ്റുകളുടെ കെട്ടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ..മനസ്സിൽ അദ്ദേഹത്തിന്റെ കിതയ്ക്കുന്ന രൂപവും. കമ്പനികളുടെ ഓഫ‍ീസുകളുടെ വാതിലിൽ പ്രതീക്ഷയോടെ മുട്ടിക്കൊണ്ട്‌ അവൻ നടന്നു.പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും അവനെ നിരാശനാക്കി....നിരാശ അവനെ തളർത്തിയപ്പോൾ ലക്ഷ്യം അവനെ ഉയർത്തി. ഏതോ വാതിൽ അവനെ കാത്തു തുറന്നു കിടപ്പുണ്ടായിരുന്നു..ഹാർദ്ദമായി അവരവനെ സ്വീകരിച്ചു..മാസം തികഞ്ഞപ്പോൾ കിട്ടിയ തുട്ടുനാണയങ്ങളുമായി സന്തോഷത്തോടെ, അഭിമാനത്തോടെ, ഒരൽപം അഹങ്കാരത്തോടെ അവൻ അദ്ദേഹത്തെ ചെന്നു കണ്ടു. വാർദ്ധിക്യം ചുംബിച്ച മെലിഞ്ഞ കൈകളിൽ വെച്ചു കൊടുത്ത പണം തിരികെ അവന്റെ കൈകളിലേക്ക്‌ തന്നെ വെച്ചു കൊടുത്തിട്ടദ്ദേഹം പറഞ്ഞു.." ആത്മാഭിമാനം പണയം വെച്ചു കിട്ടിയ മുപ്പത്‌ വെള്ളീക്കാശാണിത്‌.. അതിനാൽ ഒരു ചില്ലിക്കാശും ഇതിൽ നിന്ന് അനാവശ്യമായി കളയരുത്‌".

ഉറുമ്പരിച്ച ചിന്തകളിൽ ബാക്കിയായവ എടുത്തു കൂട്ടി അവൻ പരുതി. എന്തിനായിരിക്കാം അദ്ദേഹം ഇങ്ങനെ പറഞ്ഞത്‌?.. ക്രമേണ അർത്ഥം മനസ്സിലായപ്പോൾ അവൻ ഒരു വ്യവസായത്തിന്റെ അധിപനായി വളർന്നു കഴിഞ്ഞിരുന്നു.. വീണ്ടും മാസം തികഞ്ഞപ്പോൾ കിട്ടിയ ലാഭമെടുത്ത്‌ അഹങ്കാരലാഞ്ചനയോടെ അദ്ദേഹത്തിനരികിലെത്തി..മെലിഞ്ഞുണങ്ങിയ വിറയ്ക്കുന്ന കൈകളോടെ അതു വാങ്ങി തിരികെ തന്നെ കൊടുത്തു കൊണ്ടദ്ദേഹം പറഞ്ഞു " മുപ്പത്‌ വെള്ളിക്കാശിന്‌ പണയപ്പെട്ടുപോയ അഭിമാനങ്ങളാണിത്‌..ഇതിൽ നിന്നും ഒരു ചില്ലിക്കാശും അനാവശ്യമായി കളയരുത്‌!"...എന്തു കൊണ്ടാണ്‌ വീണ്ടും അദ്ദേഹം തിരസ്കരിച്ചതെന്ന് അവൻ ചിന്തിച്ചു..ബാക്കി വന്ന ചിതലരിച്ച ചിന്തകൾക്കിടയിൽ പരുതി നോക്കി അവൻ ഒടുവിൽ കണ്ടു പിടിച്ചു. ഓടിപ്പോകുമെന്ന് ഭയപ്പെട്ട്‌ അവൻ കെട്ടിയ ചങ്ങലകൾ അവന്റെ തൊഴിലാളികളുടെ കഴുത്തിൽ ഞാന്നു കിടന്നിരുന്നു.. മുരളുന്നവന്റെ കഴുത്തിൽ ബലമുള്ള ചങ്ങല, തെറിവിളിക്കുന്നവന്റെ കഴുത്തിൽ കുരുക്കും!...അവന്‌ കുറ്റബോധം തോന്നി... സാമ്രാജ്യത്തിനു ചുറ്റും കോട്ടപോലെ മതിലുയർത്തി, പ്രതീക്ഷകളുടെ ഭക്ഷണം അവരെകൊണ്ടു പാചകം ചെയ്യിച്ചു...പാകമായപ്പോൾ ഭക്ഷിപ്പിച്ചു.. തൊഴിലാളികളുടെ ചങ്ങല ഊരിയെറിഞ്ഞു... ചങ്ങല നഷ്ടപ്പെട്ട തൊഴിലാളികൾ മതിൽക്കെട്ടിനുള്ളിൽ സ്വതന്ത്രമായി വിഹരിച്ചു.. ചാടിപ്പോകാനവസരം കൊടുത്തിട്ടും അവർ പോയില്ല..വീണ്ടും, ബാക്കിവന്ന ലാഭമെടുത്ത്‌ അദ്ദേഹത്തിനരികിലെത്തി അദ്ദേഹത്തിന്റെ കാൽക്കൽ സമർപ്പിച്ചു. ഇത്തവണ പുഞ്ചിരിയൊടെ നിറഞ്ഞ തൃപ്തിയിൽ അദ്ദേഹം പറഞ്ഞു.."ഇതിൽ നിന്നും ഒരു തുട്ടെടുത്ത്‌ എനിക്കും അനാഥാലയത്തിനും വേണ്ടി ഒരു പിടിച്ചോറിനായി മാറ്റി വെക്കുക.. ബാക്കി വരുന്ന ഒരു തുട്ടും അനാവശ്യമായി കളയരുത്‌.. അത്മാഭിമാനം വിതച്ച്‌ കൊയ്യപ്പെട്ട  സന്തോഷമാണത്‌!!".. അയാളുടെ പ്രശസ്തിഉയർന്നു കൊണ്ടിരുന്നപ്പോൾ ലോകം കേൾക്കെ അവൻ വീളിച്ചു പറഞ്ഞു. " നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുത്തു തന്ന ശക്തിയാണ്‌ അദ്ദേഹം!"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ