പേജുകള്‍‌

തിങ്കളാഴ്‌ച, ഫെബ്രുവരി 08, 2010

എന്റെ കൂലി?? ( കവിത)

( കവിത- അങ്ങിനെ വിളിക്കാമോ എന്നറിയില്ല .. ക്ഷമിച്ചാലും.. അർത്ഥങ്ങളില്ലാത്ത വാക്കുകൾ കൊണ്ടുള്ള പ്രയോഗം എന്നെങ്കിലും വിളിച്ചൂടേ?)
------------------------------------------------------------

വ്യക്തമായി ഞാനറിയുന്നെൻ കണ്ഠത്തിൽ -
പൂമാലെയെന്നൊതി കാലം
ചാർത്തിയ കുരുക്കുകൾ,
മുറുകുന്നു മെല്ലെയോരൊനിമിഷാർദ്ധത്തിലും!.

ഞാനറിയുന്നു സഹസ്രയുഗങ്ങളാൽ
കടഞ്ഞെടുക്കേണ്ട വാക്കുകൾ,
ഞൊടിയിൽ കടഞ്ഞെടുക്കപ്പെട്ടെൻ
ഹൃദയഭിത്തികളിൽ തട്ടി-
യൊടുവിലെൻ മാനസത്തിൽ ലയിക്കുന്നു.
പുറം ലോകമറിയാതെൻ ചുണ്ടുകൾ
വിതുമ്പുന്നു, ഉരുണ്ടു കൂടിയകാർമേഘങ്ങൾ
പെരുമഴയായി കൺകളിൽ പെയ്തിറങ്ങുന്നു


ഞാനറിയുന്നുസ്നേഹത്തിൻ
പൂച്ചെണ്ടുകൾ വിരിയുന്നതും
ആയിരം പൂമ്പാറ്റകളെൻ
ഹൃദന്തത്തിലുയിർ-
കൊണ്ട്‌ പറന്നുയരുന്നതും.
വിദ്വേഷത്തിൻ
വിഷവിത്തുകളവയുടെ-
ചിറകുകളറുക്കുന്നു-
പിടയുന്നവയ്ക്കായുസ്സു
കുറവെന്നട്ടഹസിക്കുന്നു.
സ്നേഹം നിറച്ച്‌ പറന്നുയരേണ്ട
ചിറകുകളമർത്തി-
കല്ലെടുക്കാനാജ്ഞാപിക്കുമ്പോഴെൻ-
കയ്യുമ്മെയ്യും തളരുന്നു,
കണ്ണിരുട്ടടയ്ക്കുന്നു.

ഞാനറിയുന്നു, അറിയാതെ
വിഷം കുടിക്കാൻ വിധിക്കപ്പെട്ടവർ,
അമൃതെന്നൊർത്താനന്ദനൃത്തം ചവിട്ടുന്നു,
അടിമകളായടിയാളായ്‌
ജീവിതം തള്ളി നീക്കുന്നു

മണ്ണിനെ പെണ്ണുകൊണ്ടളക്കുന്നതും,
പെണ്ണിനെ പണം കൊണ്ടറുക്കുന്നതും,
മാനത്തെ ചന്ദ്രനെ മനം കൊണ്ട്‌-
വലിച്ചു താഴെയിട്ടമ്മാനമാടുന്നതും,
പക്ഷികൾ, മൃഗങ്ങൾ, മരങ്ങൾ, മലകൾ-
പിന്നെയീ സമതലം പോലും
കൊള്ളയടിച്ചൂക്കിൽ ഏമ്പക്കം വിട്ടു -
മലർന്നു കിടക്കുന്ന സ്വപ്നാടകനാം
മലർപ്പൊടിക്കാരനെ,
പിന്നെ ഞാൻ കാണുന്നു,
പ്രശാന്തമാമീ ഭൂമി നാശമാക്കിയ സൃഷ്ടികൾ,
മലിനമാക്കാൻ മറുഗ്രഹം തേടി അലയുന്നതും.

കാലത്തിൻ മായാപ്രപഞ്ചത്തിൽ,
നടമാടിയ നാടകം തീരാൻ
സമയമേറെയില്ലെങ്കിലും,
മുറുക്കിപ്പിടിച്ചൊരെൻ ജീവനെ ഉടയോനു-
തിരിച്ചെൽപ്പിക്കേണ്ട വ്യഗ്രത!
മുട്ടി ഞാൻ ചിത്രഗുപ്തസന്നിധി,
ഞാനാണെന്നറിഞ്ഞപ്പോഴുഗ്രശബ്ദം,
"പോയ്‌ മുഴുമിപ്പിക്കുക നടമാടിയ നാടകം,
സമയമാകുമ്പോൾ വിളിക്കാം,
കണക്കു തീർത്ത്‌ കൂലി നൽകാം,
വിളിപ്പുറത്തുണ്ടാകണമന്നേരം!"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ