അധ്വാനിച്ചു ധാരാളം പണം ഉണ്ടായപ്പോൾ ആളുകൾ അയാളെ പുകഴ്ത്തി.. ചുറ്റും കൂടിയ അവർ എത്ര പേരുണ്ടായിരുന്നെന്നോ..? ഉപദേശികൾ എത്രയായിരുന്നു ?..അയാൾക്ക്സന്തോഷമായി..എല്ലാം അയാളോട് പറഞ്ഞേ ആളുകൾ ചെയ്യുമായിരുന്നുള്ളു..അയാളോട് ഗുഡ്‌നെറ്റ് പറയാതെ വിനയാന്വിതരായ ആളുകൾക്ക് ഉറക്കം കൂടി വന്നിരുന്നില്ല.. അവരുടെ സന്തോഷമായിരുന്നു അയാളുടെ സന്തോഷം..അയാളുടെ ഹൃദയം തുള്ളിച്ചാടി..അയാൾ മനോഹരമായി പുഞ്ചിരിച്ചു .. പണം തനിക്കെന്തിന് ഇവരുള്ളപ്പോൾ അയാൾ അങ്ങിനെയാണ് ചിന്തിച്ചിരുന്നത്.. പോക്കറ്റുകൾ കാലിയായപ്പോൾ അവർ എത്ര പേരുണ്ടായിരുന്നെന്നോ.. ആശ്ചര്യം അവരൊക്കെയും വെറും സ്മാരകങ്ങളായി.. ഉപദേശികൾ കൂട് വിട്ട് കൂടുമാറി.. അയാളുടെ ഹൃദയം രണ്ടായി പിളർന്നു.. അപ്പോഴും അയാൾ പുഞ്ചിരിക്കാൻ ശ്രമിച്ചു.. ഒടുവിൽ വാമഭാഗവും തന്നോട് ഉച്ചത്തിൽ സംസാരിക്കാൻ പഠിച്ചതോടെ അയാൾക്ക് ഉറക്കം നഷ്ടപ്പെട്ടു.എങ്കിലും തന്റെ പുഞ്ചിരിയെ അയാൾ കൂടെ കൂട്ടി. നീ കൂടെ പോയെങ്കിൽ. ഒരു നിമിഷം അയാൾ കണ്ണടച്ചു നിന്നു. ഗതിയില്ലാതെ നടന്ന അയാളെ ആളുകൾ പ്രാകി. പണം ഉണ്ടായപ്പോൾ എത്ര അഹങ്കാരി ആയിരുന്നു.. ദേ.. ഇപ്പൊ കണ്ടില്ലേ.. ആരോ വിളിച്ചു പറഞ്ഞത് കേട്ടപ്പോൾ അയാൾ തകർന്നു. തന്റെ ഔദാര്യം ആവോളം പറ്റിയവന്റെ ആ മുഖം അയാളുടെ ഹൃദയത്തെ തലങ്ങും വിലങ്ങും വെട്ടി നശിപ്പിക്കുന്നു. അയാൾ വീണ്ടും തന്റെ പുഞ്ചിരിയെ വരുത്തുവാൻ ശ്രമിച്ചു. പക്ഷെ അതൊരു പൊട്ടിച്ചിരിയോ ആർത്തട്ടഹാസമോ ആകുമോ എന്നയാൾ ഭയപ്പെട്ടു. എങ്ങോട്ടേക്കെങ്കിലും യാത്ര പോകാമെന്നു അയാൾ തീരുമാനിച്ചു. ഒരിക്കലും തിരിച്ചുവരാത്ത യാത്ര. ബസ് സ്റ്റാൻഡിലെ മൂലയിൽ അയാൾ കിതച്ച് ഇരുന്നു. ഇടയ്ക്ക് ഒന്ന് മയങ്ങി..ആരോ തന്നെ മുട്ടി വിളിക്കുന്നു ചേട്ടാ ഈ ലോട്ടറി അടിക്കും ചേട്ടാ പ്ലീസ്... മുഷിഞ്ഞ വേഷത്തിൽ കീറിയ കുപ്പായമിട്ട ഒരു കുട്ടി.. അവന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ തന്റെ പ്രതിബിംബം പോലെ തോന്നിച്ചു. പോക്കറ്റിൽ ആകെയുണ്ടായിരുന്ന തുക അവന്റെ ഒരു ലോട്ടറി ടിക്കറ്റിനുള്ളത് മാത്രമായിരുന്നു. അടിക്കും ചേട്ടാ പ്ലീസ് ഞാൻ ഒന്നും കഴിച്ചില്ല അവൻ വയറു തടവി. താനും അതെ അവസ്ഥ.. ഒന്നും നോക്കാതെ ആ ബമ്പർ എടുത്തു. നാളെയാണ്.. അടിക്കും ചേട്ടാ ഉറപ്പ്.. അവന്റെ സന്തോഷം അയാളുടെ ചുണ്ടിലുണർന്നു. ഇനി.. ?അയാൾ ലോട്ടറി മടക്കി പോക്കറ്റിൽ വെച്ചു എങ്ങോട്ടെന്നില്ലാതെ നടന്നു. ഒടുവിൽ തിരിച്ചു വീട്ടിലേക്ക് മടങ്ങി. പിറ്റേന്ന് അയാൾ ആകാംഷയോടെ വായനശാലയിലേക്ക് നടന്നു. ചായ കുടിക്കാൻ നിന്നില്ല. ഇട്ടുകൊടുക്കാനും ആർക്കും വല്യ താല്പര്യവും ഉണ്ടായിരുന്നില്ല. അയാൾ അവിടെ കണ്ട പത്ര താളിലേക്ക് നോക്കി. അത്ഭുതം. ആ ലോട്ടറിക്ക് ഒന്നാം സമ്മാനമായിരുന്നു...അയാളുടെ മനോഹരമായ പുഞ്ചിരി താനെ തിരിച്ചു വന്നു.. തനിക്ക് ലോട്ടറി നിർബന്ധിച്ചു തന്ന ആ കുട്ടിയെ അയാളുടെ കണ്ണുകൾ ബസ്റ്റാന്റഡ് മുഴുക്കെ അരിച്ചു പെറുക്കി.. അവനെ കണ്ടെത്താനായില്ല.. നിരാശയോടെ അയാൾ വീട്ടിലെത്തി വീട്ടിൽ നിറച്ചും സന്തോഷം പങ്കിടാനെത്തിയ ആളുകൾ. ഉപദേശികൾ അവതാരോദ്ദേശ്യം പോലെ വീണ്ടും ജന്മമെടുത്തിരിക്കുന്നു. അയാൾ അമർത്തി മൂളി. വിനയാന്വിതയായ വാമഭാഗത്തിന്റെ മധുരമായ പതിഞ്ഞ സ്വരം "ചേട്ടൻ എവിടെയായിരുന്നു.. ചായ തണുത്തൊ എന്നറിയില്ല ഒരു മിനുട്ട് ചേട്ടാ ചൂടാക്കാം " അയാൾ മനോഹരമായി പുഞ്ചിരിച്ചു. വീണ്ടും ഒരു പുനർ ജന്മം.. ഇത്തവണ താൻ സ്മാർട്ട് ആവണം അയാളുടെ മനസ്സ് കര്ശനമായി ആവശ്യപ്പെട്ടു. ഓരോ ഉറക്കത്തിലും അവൻ പ്രത്യക്ഷപ്പെടും ഞാൻ പറഞ്ഞില്ലേ ചേട്ടാ ഇത് അടിക്കുമെന്ന് ഇപ്പോഴോ ? "അവൻ മനോഹരമായി പുഞ്ചിരിക്കും പിന്നെ അപ്രത്യക്ഷമാകും... തന്റെ കൈ പിടിച്ചുയർത്തിയ ദൈവത്തിനെ ഒരിക്കൽ കൂടി കാണാൻ ഭാഗ്യമുണ്ടോ എന്നറിയാൻ പതിവായി അയാൾ ബസ്റ്റാണ്ടിലേക്ക് നടന്നുകൊണ്ടിരുന്നു... ഒപ്പം ആ ഓർമ്മയ്ക്കായി കൈയ്യിൽ കരുതുന്ന പുതുവസ്ത്രങ്ങൾ മുഷിഞ്ഞു കീറിയ വസ്ത്രം ധരിച്ച ആരെങ്കിലുമുണ്ടെങ്കിൽ അവർക്ക് സമ്മാനിക്കും. പിന്നെ തന്നാലാവുന്നതിൽ ഒരോഹരി അനാഥ മന്ദിരത്തിലേക്കും അപ്പോൾ പിന്നെ അവന്റെ മുഖം ഒരിക്കൽ കൂടി കണ്ട ഒരു നിർവൃതി ആ ചുണ്ടുകളെ പുഞ്ചിരിയിലേക്ക് നയിക്കും.. സതീശൻ പയ്യന്നൂർ
|
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ