പേജുകള്‍‌

ശനിയാഴ്‌ച, ജൂൺ 23, 2012

ഭിന്നിപ്പിച്ച്, ഭിന്നിച്ച്

വാരിക്കോരി കൊടുത്ത്,
തടിപ്പിച്ച് തടിപ്പിച്ച് നിൽക്കുമ്പോൾ
തടിച്ചവർ മെലിഞ്ഞു പോയവരെ നോക്കി
പരിഹാസത്തോടെ
കൊഞ്ഞനം കുത്തേണം
"സോമാലിയക്കാർ!"
മെലിഞ്ഞവർ തടിച്ചവരെ
കല്ലെറിയണം!
എന്നിട്ട് ഒരു യുദ്ധം ഉണ്ടാക്കണം!

മതം പറഞ്ഞ്,
ജാതി പറഞ്ഞ്,
ഭിന്നിപ്പിച്ച് ഭരിച്ചത്,
വൈദേശികരത്രെ!

എന്നിട്ടിപ്പോൾ ഭിന്നിപ്പിച്ച്
ഭരിക്കുന്നതിവിടെ ആരാണ്?
ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നും
ജനതയെ പെറുക്കി കെട്ടി
ചാക്കിലിട്ടതാരാണ്?

അപ്പോഴാണോ ജനാധിപത്യം
അന്ത്യശ്വാസത്തിനായി
ഒരു പിടച്ചിൽ പിടഞ്ഞത്?

കുബേരനും കുചേലനുമാകാം!
അല്ലാതെ,
ജനാധിപത്യത്തിൽ എന്തു ഭൂരിപക്ഷം?
എന്തു ന്യൂനപക്ഷം?
ഏവർക്കും തുല്ല്യാധികാരം!
ഒരു പന്തിയിൽ ഒരേ ഒരു വിളമ്പ് മാത്രം,
തുല്ല്യാധികാരമില്ലാത്തിടത്തൊക്കെ
ഇന്നല്ലെങ്കിൽ നാളെ
പ്രശ്നങ്ങളും തലപൊക്കും!
അർഹതയില്ലാത്തതു കിട്ടിയവനും
അർഹതയുള്ളത് കിട്ടാത്തോനും
തമ്മിലുള്ള മുറു മുറുപ്പും പകയും!

പിഴ!

ഉമ്മറക്കോലായിലെ ചാരു കസേരയിൽ
നിന്നുമുയരുന്നു..
കാരണവരുടെ പിറുപിറുപ്പ്,
“ നാശം വൃത്തികേടാക്കുന്ന ജന്തു!“

കാരണോരെ തിരുത്തുന്ന കാരണവന്മാർ
വികാരത്തോടെ പിറുപിറുക്കുന്നു!
“കാരണവർ കൈയ്യാങ്കളി തുടങ്ങി...”

നിണപ്പാടു നഖങ്ങളിൽ
ഇറ്റിവീഴുന്ന ചോര ദൃംഷ്ടളിൽ
എന്നിട്ടുമവനൊരു വളർത്തുമൃഗം!
ഏറേ ഭയപ്പാടിനാൽ തിരിഞ്ഞിരുന്നപ്പോൾ
ശ്വാസം തിരിച്ചെടുക്കപ്പെട്ട വേളയിൽ
ഒരാളെങ്കിലുമുണ്ടെന്ന ധൈര്യത്തിൽ
തിരിഞ്ഞപ്പോൾ
അവരുടെ വളർത്തുമൃഗങ്ങൾ
ചെയ്ത പാതകം മറന്ന്
ആർത്തട്ടഹസിക്കുന്ന
മണം പിടിച്ചു വന്നവർ
പതുങ്ങീയേടത്തു നിന്നുമവന്റെ
കഴുത്തിൽ പിടിച്ചു ശിക്ഷിക്കുമത്രേ!

വല്ലതും നടക്കുമോ?
അതോ ഉമ്മ കൊടുത്തു വിടുമോ?

രണ്ടോ മൂന്നോ മാസത്തെ ഇടവേളകളിൽ
കിട്ടുന്ന സോറ പറച്ചിലിൽ,
ജയിലിലെ കാറ്റു കൊണ്ട്,
അടുത്ത വധം ആസൂത്രണം ചെയ്യുമോ?

രാഷ്ട്രീയമെന്നാൽ
വധത്തെ സംബന്ധിക്കുന്നതല്ലേ!
ആശ്ചര്യപ്പെടുന്നതും പാപമാവാം!

ഒരു പാട് നന്മകളുള്ള
പാർട്ടികളിൽ തിന്മകൾ
വിതച്ചതാരാണ്..?
ആർക്കറിയാം!

നമ്മൾ ഒരു പാട് സാക്ഷരത
നേടിക്കഴിഞ്ഞിരിക്കുന്നു.
ദൈവത്തിന്റെ സ്വന്തം നാട്ടിനു പറ്റിയ
പിഴ! പിഴ!.. ഏറ്റവും വലിയ പിഴ!

കാലത്തിന്റെ പോക്ക്



"മനുഷ്യനായി ജനിക്കുന്നത് പുണ്യമത്രെ!"
ആരോ പറഞ്ഞു കേട്ടത്,
ഒരു കാതിലൂടെ കേട്ട്
മറുകാതിലൂടെ തള്ളി,
ഉറപ്പിച്ചു,

ഇനിയൊരു പുനർജന്മമുണ്ടെങ്കിൽ
നമുക്ക് രാക്ഷസന്മാരാകാം
നിവൃത്തിയുണ്ടെങ്കിൽ
ദേവകൾ!
ഇല്ലെങ്കിൽ സ്വന്തം
കുലത്തെ കൊന്ന്
വീരസ്യം പറഞ്ഞു
ശാപം കിട്ടി നടക്കേണ്ടി വരും!
ഓരോ രാജയോഗങ്ങൾ!

മനുഷ്യരാകരുത്,
അവർ അധ:മ വർഗ്ഗം!
വില്ലാളി വീരന്മാരാകാൻ
നീ എന്നേയും
ഞാൻ നിന്നേയും
കൊല്ലണം!
രക്തപുഴകളൊഴുക്കണം,
ഓരോ അലിഖിത നിയമങ്ങൾ!!
വെറും അന്ധവിശ്വാസികൾ!

ബുധനാഴ്‌ച, ജൂൺ 20, 2012

കാലം



ഇനിയുമീ ചക്രമറിയാതുരുളുമ്പോൾ
ധൃതികൂട്ടിയെത്തണം,
പിടിച്ചൊന്നു നിർത്തണം,
ബാല്യമൊന്നങ്ങെടുത്ത വികൃതിയെ
കൈയ്യോടെയിന്നൊന്നു
പിടിച്ചൊന്നു പൂശണം!

ഈ യൌവ്വനമെനിക്കിനിയും തുടരണം
അശ്വമേധമൊന്ന് ജയിച്ചൊന്നിരിക്കണം!
ഈ വിശ്വമൊന്നതിൽ ഒരു നേരമെങ്കിലും
പുഞ്ചിരിച്ചൊന്ന് നടക്കാൻ പഠിക്കണം!

താണ്ഡവമാടിയ നഷ്ടക്കണക്കതിൽ,
ചീഞ്ഞൊന്നളിഞ്ഞങ്ങു
പോയൊരെൻ ആമോദം
വാരിയെടുത്തു വരമ്പതിലേറ്റിയും
കിളച്ചും നിലമൊന്നൊരുക്കിയുടനെ,
പുത്തൻ സ്വപ്നങ്ങൾ വാരി വിതച്ച്
കൊയ്തു തിമർത്ത് അമൃതേത്തായുണ്ണണം!

ഇനിയുമീ രഥ ചക്രമറിയാതുരുളുമ്പോൾ
പിടിച്ചൊന്നു നിർത്തണം
ധൃതി കൂട്ടിയെത്തണം

ബുധനാഴ്‌ച, മേയ് 23, 2012

പിഞ്ചു പൈതൽ!

കൊച്ചു കുഞ്ഞാണ് അവൻ
നിഷ്ക്കളങ്കൻ!
എതിരു പറഞ്ഞവന്റെ
ഗളഛേദം ചെയ്ത്,
കണ്ണാടി നോക്കി,
ഇപ്പോൾ സുന്ദരനായോ,
എന്നു പിറുപിറുക്കുന്നവൻ!

തർക്കിച്ചോനെ വെട്ടി നുറുക്കി,
നിണമെടുത്ത് നീരാടി,
എന്നും പൊട്ടിച്ചിരിച്ചു  പറയും
“കാണാനിപ്പോഴെങ്ങിനെ?
നന്നായോ?”

ഇന്നലേയും ഒരാളെ,
തുണ്ടം തുണ്ടമാക്കി,
നിണത്തിൽ നീരാടി,
കുടൽമാലയെടുത്ത്,
അട്ടഹസിച്ച്,
പിന്നെ പിച്ചാ പിച്ചാ
നടത്തുന്നോരുടെ കൈപിടിച്ച്,
പിച്ചാ പിച്ചാ നടന്ന്,
എങ്ങോ പോയൊളിച്ചു,

ഒളിസങ്കേതത്തിലിരുന്ന് അവൻ
ഭയത്തോടെ പറയുമത്രേ,
"അവർ  ഉമ്മ തരുമോ?
അതോഅടിക്ക്വോ?
അടിച്ചാൽ വേദനിക്ക്വോ?
ഇല്ലേങ്കിൽ വരാം"

സംസാരത്തിൽ എന്തൊരു ഭവ്യത!
ഭാവങ്ങളിൽ എന്തൊരു വിനയം!
നിപ്പിളു ഘടിപ്പിച്ച കുപ്പിപ്പാലുമായി
ഏമാന്മാർ പോയിട്ടുണ്ട്!

ഏമാന്മാർക്ക് ഇനി ഹാലിളകി
എന്തെങ്കിലും ചെയ്യുമോ ആവോ?
പാവം! എട്ടും പൊട്ടും തിരിയാത്ത
പിഞ്ചു പൈതൽ!
രക്തം വലിച്ചു കുടിച്ചും
മാംസം വെട്ടി നുറുക്കിയും,
രാഷ്ട്രീയക്കാരുടെ തണലിൽ
വളർന്നു പന്തലിക്കേണ്ടവൻ!

ചൊവ്വാഴ്ച, മേയ് 08, 2012

ദാരിദ്ര്യരേഖ

സത്യത്തിനൊരു കൂടൊരുക്കി
പിന്നെ വിളിച്ചു പറഞ്ഞു.
“ ഇവിടെ മൊത്തം അജ്ഞാനികളാണ്!”
സത്യത്തിനെ പിന്നെ കശാപ്പു ചെയ്തു.
പതിയെ പറഞ്ഞു.
“ ഇവിടെ നമ്മൾ പട്ടിണിയിലാണ്”
സത്യത്തിനെ വിറ്റു തിന്നു മുറുമുറുത്തു.
“ ഇവിടെ നമ്മൾക്കും ജീവിക്കണം!”
സ്വരം കനക്കുമ്പോഴേക്കും,
മണിമാളികകളും ആഢംബരങ്ങളും
പൂന്തോപ്പുകളും, വ്യാപാരങ്ങളും
കള്ളം പറഞ്ഞ്, കള്ളം പറഞ്ഞ്.. !

ഞായറാഴ്‌ച, മേയ് 06, 2012

അണക്കെട്ടിന്റെ തിരുമുറിവ്!

നിലനില്പു തന്നെ അപകടത്തിലാണത്രെ!
നിൽക്കാത്തൊനെന്ത് നില നില്പ്!
ഉറക്കം വരുന്നില്ലത്രെ!
ഉറക്കമറിയാത്തോനെന്ത് ഉറക്കം!
ഒലിച്ചു പോകുമത്രെ!
ഒലിച്ചു പോകാനില്ലാത്തോനെന്ത് ഒലിപ്പ്!

അണക്കെട്ട് പൊട്ടിച്ച പുണ്യപിതാക്കന്മാരേ,
അണക്കെട്ട് കെട്ടി തന്ന വിശുദ്ധന്മാരേ,
നമ്മൾ നിങ്ങൾക്ക് നേർച്ചയിട്ടിട്ടാണോ
ഒലിച്ചു പോകാതെ ഇപ്പോഴും ജീവിതം നില നിന്നത്?
കാലാകാലങ്ങളായി തണ്ടു മുറിച്ചു നട്ട ചെടികളായി
നിങ്ങൾ വളർന്ന് പടർന്നു പന്തലിച്ചപ്പോൾ,
വന്മരങ്ങളായി നിങ്ങളുടെ വേരുകളിപ്പോൾ
ഭൂകമ്പത്തെ അതി ജീവിച്ചോ?

ഇപ്പോഴും ഭൂമി കുലുങ്ങുന്നുണ്ട്,
എന്തൊരു കുലുക്കം!
അത് അത്ഭുതം കാട്ടിയ,
നിങ്ങൾ ചവുട്ടി നടക്കുന്നത് കൊണ്ടാകാം!
അല്ലെങ്കിൽ നിങ്ങളെ ഒലിപ്പിക്കാനുള്ള,
ജലം അണക്കെട്ടിലില്ലാത്തതു കൊണ്ടാകാം!
എവിടെയോ കാർമേഘം ഉരുണ്ടു കൂടുന്നു..

ഇനിയെന്താണു പൊട്ടുക?
ആർക്കറിയാം?
ഇനിയെന്നാണ് ഉമ്മാക്കി കാട്ടി പേടിപ്പിക്കുക?
ആർക്കറിയാം!

ഉമ്മാക്കി കാട്ടുമ്പോൾ നമ്മൾക്ക് പനി വരണം!
ലിഖിതമായ ജന്മ വാസന!
യാഥാർത്ഥ്യം വന്നാൽ അവർക്ക് ഉള്ളാലെ ചിരി വരണം!
അലിഖിതമായ തത്വശാസ്ത്രം!
പണം കായ്ക്കുന്നമരമില്ലെങ്കിൽ
സുനാമിയെ പോലൊരു ചാകര!
സത്യമാണെങ്കിൽ അങ്ങിനെ..

പറഞ്ഞു പേടിപ്പിച്ചാണെങ്കിൽ അങ്ങിനെ..!