അർത്ഥവത്തായതൊന്നും എനിക്കില്ല,
ഓർമ്മഹത്യാ പാപം!
അർത്ഥശൂന്യതയും എന്നെ വേട്ടയാടാറില്ല
തലച്ചോറിൽ
ഓർമ്മയുടെ പുനർജന്മ നൃത്തം !
കുപ്പത്തൊട്ടിയിൽ നിന്നും
എച്ചിലിലകൾ വാരിയെടുത്തു.
ആർത്തിയോടെ ഭക്ഷിച്ച്
ഏമ്പക്കമിട്ടപ്പോൾ,
എന്നെ കൊത്തിയെടുക്കുന്ന,
വിസ്തരിക്കുന്ന ഉരുണ്ട കണ്ണുകൾ,
പുച്ഛത്തോടെ ,അറപ്പോടെ, വെറുപ്പോടെ…!
കോട്ടും പാന്റും ടൈയ്യും കെട്ടിയ മഹാമാന്യതകൾ!
അവരുടെ ദുർഗന്ധം സുഗന്ധം പൂശി മറച്ചിരിക്കുന്നു.
അസ്ഥിത്വം തിരിച്ചറിയാത്തവർ!
ആരോടെന്നില്ലാതെ വെറുതെ ഒരു ചിരി ചിരിച്ചു,
കരിപിടിക്കാത്ത,പൊടി പിടിക്കാത്ത,
ഇസ്തിരിയിട്ടു കൊണ്ടു നടക്കുന്ന
അവരുടെ അഭിമാനമോർത്ത്..!
പിന്നെ ഊറിച്ചിരിച്ചു,!
ഗർവ്വു കത്തിച്ചഉയർന്ന ശിരസ്സിൽ
പുക
ഉയരാതിരിക്കട്ടെ!
ഷൂസിട്ട കനമുള്ള കാലടികൾ
യാന്ത്രികമായി ചലിക്കുമ്പോൾ,
അകത്തുള്ള ചെളികൾ
പുറത്തേക്ക് വമിക്കാതിരിക്കട്ടേ!
ടൈ ആത്മാഭിമാനത്താൽ
സ്വയം മുറുകി
കൊല്ലാതിരിക്കട്ടെ!
മനസാക്ഷിയോട് ചോദിക്കുക,
ഒന്നും ആരും സ്വയം സൃഷ്ടിച്ചതല്ലല്ലോ?
മറ്റൊരുത്തന്റെ പിച്ചച്ചട്ടിയിൽ കൈയ്യിട്ടു വാരി,
ആർത്തിയോടെ തിന്നു ഏമ്പക്കമിട്ടവർ?
ഈ തടി ആർക്കൊക്കെ അവകാശപ്പെട്ടിരിക്കുന്നു,
ഈ മേദസ്സ് ആർക്കൊക്കെ സമാധാനം പറയപ്പെടണം?
ഞാൻ കുപ്പത്തൊട്ടിയിൽ നിന്നും
അവർ പിച്ചച്ചട്ടിയിൽ നിന്നും!
തിന്നുന്നത് സ്വർണ്ണതളികയിലായാലും
എച്ചിലുകൾ എച്ചിലുകൾ തന്നെ!
എന്നിട്ടും ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ പരിഹസിക്കുന്നു.
ഒരു പക്ഷെ അഹന്തയാവാം,
അല്ലെങ്കിൽ മറവിയാവാം,
അതുമല്ലെങ്കിൽ അറിവില്ലായ്മയാവാം!
മനുഷ്യൻ എന്നും അങ്ങിനെയാണ്,
ഉയർച്ചകൾ താഴ്ചയെ നോക്കി
പുച്ഛിക്കും
താഴ്ചകൾ ഉയർച്ചയെ നോക്കി നെഞ്ചു തടവും!
ചൂടും തണുപ്പും, ഉയർച്ചയും താഴ്ചയും,
വീക്ഷിച്ചു തിരിഞ്ഞു നടന്നു.
ഭിക്ഷാംദേഹി എന്നും നിസ്സംഗനാണ്!
വലീയ നാടകങ്ങൾക്കിടയിലെ ഒരു ചെറിയ വേഷം!