പേജുകള്‍‌

വെള്ളിയാഴ്‌ച, മാർച്ച് 21, 2014

മീൻ പിടുത്തം

മീൻ പിടുത്തം
=============
അന്ന് തോട്ടിൻ കരയിലും
പുഴയിലും പോയി കുത്തിയിരുന്ന് ചൂണ്ടയിട്ടു,
ഇന്ന് നെറ്റിലും, ബ്ളോഗിലും,
വിസ്തരിച്ചിരുന്ന് ചൂണ്ടയിട്ടു,
അന്ന് വലയെറിഞ്ഞ്
പരൽ മീനും, ചെമ്മീനും  പിടിച്ച്
കറി വെച്ചു കൂട്ടി,
ഇന്ന് വലയെറിഞ്ഞു പിടിച്ച്
പരൽ മീനും ചെമ്മീനും കറിവെച്ച്,
വിസ്തരിച്ചിരുന്ന്,
ചവച്ചു തുപ്പി!

========

ചൊവ്വാഴ്ച, മാർച്ച് 04, 2014

പ്രതി....നിധി

പ്രതി....
------------
തെറിച്ച തലയെ കൈവിട്ട്,
തെറിക്കാത്ത ഒന്നാന്തരം തല വെച്ചു നടന്നു,
മനുഷ്യന്റെ ഓരോ കണ്ടു പിടുത്തങ്ങൾ!
സത്യമല്ലേങ്കിൽ വൃത്തി കേടായ മുഖം
ചെത്തി മിനുക്കി പുതു പുത്തനാക്കി വെച്ചു
ഡീസെന്റായി നടന്നു,
രാഷ്ട്രീയക്കാരുടെ ഓരോ കണ്ടു പിടുത്തങ്ങൾ!
പാവം ജനങ്ങൾ ചുമട്ടുകാർ,
അവരുടെയൊക്കെ നാണം ചുമന്നു  തളർന്നു!
നോക്കൂ ഇപ്പോഴും  നിങ്ങൾ...
അവരുടെ നാണമെന്തിനാണ്‌
പിന്നേയും  ചുമക്കുന്നത്?
അവരുടെ മുഖമെന്തിനാണ്‌
പിന്നേയും കരളിൽ വെച്ചു നടക്കുന്നത്?..

==========
...........നിധി
----------------
കിടപ്പറയിൽ കയറി സുഖമാണോ 
എന്നന്വേഷിച്ചു,
നടു മുറ്റത്തു പോയി, 
സുഖമല്ലേ എന്നു പിന്നേയും,
സംശയം തോന്നിയപ്പോൾ
അർദ്ധരാത്രിക്കും,
നട്ടുച്ചയ്ക്കും സൗഖ്യം തിരക്കി ഫോൺ ചെയ്തു,
സങ്കടം കേട്ടപ്പോൾ 
ഭരണ ചക്രത്തിന്റെ ചലനം നിർത്തി
പൊട്ടിക്കരഞ്ഞിരുന്നു..
ഇതിലേതാണ്‌ അവിഹിതം?
ഇതിലെന്താണ്‌ വിഹിതം?
എന്നിട്ടും ജനപ്രതിനിധികൾക്കു കുറ്റം!
ഒക്കെ വിധിയാണത്രെ,
ജന വിധി!
ജനങ്ങളായാൽ ഒതുങ്ങിക്കഴിയണം,
പിന്നെ അഭിനന്ദിക്കണം,
“ആരോരുമില്ലാത്തോർക്ക് പ്രതിനിധി തുണ”
ആംഗലേയത്തിൽ പറയണമെങ്കിൽ
"ഐ അപ്രീഷിയേറ്റ് യൂ ഡിയർസ്! 
അപ്രീഷിയേറ്റ്! " 
പാവങ്ങളോടു തോന്നാത്ത കരുണ,
പാവപ്പെട്ട തരികിട കോടീശ്വരികളോട്
കാണിക്കുന്നതിൽ...!

ഞായറാഴ്‌ച, മാർച്ച് 02, 2014

വളം

മനയ്ക്കലെ വാഴയ്ക്കും
ബംഗ്ളാവിലെ വാഴയ്ക്കും
ഒരു പോലെ പഴം പിടിക്കും,
എന്നിട്ടും മനയ്ക്കലെ വാഴയ്ക്ക് കത്തി വെച്ചവർക്ക്,
ബംഗ്ളാവിലെ വാഴയ്ക്ക് കത്തി വെക്കാനായില്ല,
അവിടത്തെ വാഴ രാഷ്ട്രീയവളമിട്ട് വെച്ചതാണ്‌.
മനയ്ക്കലെ വാഴ ചാണകവും പിണ്ണാക്കുമിട്ടും,
അപ്പോൾ ..
വാഴ വെച്ച സ്ഥലമല്ല പ്രശ്നം
വാഴയല്ല പ്രശ്നം,
വാഴക്കുലയുമല്ല,
വളമാണ്‌ പ്രശ്നം!
പഠിച്ച പാഠം
ഓരോ സ്ഥലത്തേയും വളം നോക്കിയേ,
വാഴ വെക്കാവൂ.

വ്യാഴാഴ്‌ച, ഫെബ്രുവരി 27, 2014

ചീട്ട് കൊട്ടാരം

വെളുക്കനെ ചിരിക്കുമ്പോൾ,
കറു കറുത്ത പല്ലുകൾ
ആളുകളെ കൊഞ്ഞനം കുത്തും,
ക്രിക്കറ്റു ബോളു കൊണ്ട് ചെരിഞ്ഞു
പോയ സ്റ്റമ്പു പോലെ നില്ക്കുന്ന
 കൊന്തമ്പല്ലുകൾ!
സിഗരറ്റു വലിക്കുമ്പോൾ,
ഒട്ടിയ കവിളുകൾ,
അണ്ണാനെ ഓർപ്പിക്കും.
ന്നാലും വേണ്ടില്ല,
ഫേസുബുക്കു തുറക്കുമ്പോൾ,
മീൻ കാരൻ അയമൂട്ടി
ചെറുപ്പക്കാരൻ,
കാമരൂപൻ!

മീൻ കൊട്ട നാറ്റത്തെ,
കുളിപ്പിച്ച് സ്പ്രെയിട്ട്,
മണപ്പിച്ച് മണപ്പിച്ച്,
അയമൂട്ടിയിരിക്കും,
ഓളുക്കും മണക്ക്വോ ഈ നാറ്റം
ഒരു വല്ലായ്ക!
പിന്നെ കമ്പ്യൂട്ടറിനൊടൊരു താക്കീത്,
"ഓളെ നാറ്റിച്ചാൽ അന്നെ നമ്മള്‌ മയ്യത്താക്കും!"
പിന്നേം മുഖത്തൊരു നാണം,
മനസ്സിലൊരു തിടുക്കം,
കമ്പ്യൂട്ടർ തുറക്കുമ്പോൾ
പരകോടി പരവേശം
ഉമ്മറപ്പടിയിൽ കുറുമ്പിപ്പെണ്ണ്‌ വന്നോ?
പരട്ട പേരക്കുട്ടികൾ സ്കൂളീന്ന് വരുമ്പോൾ,
കളിയാക്കും,
ഉപ്പുപ്പാക്ക് ഫേസു ബുക്ക് കണ്ടാ പിരാന്താ!
നാലു പെറ്റുമ്മ ഉമ്മുമ്മാക്ക് ഫേസ് ബുക്ക് നോക്കുന്ന
ഉപ്പുപ്പാനെ കണ്ടാലും അതേ വികാരം!"
ഒളികണ്ണിട്ട് നോക്കി,
നൊണ പറഞ്ഞിരിക്കുമ്പോൾ
പുരകത്തിച്ചത്താലും ഓളറിയൂല.. ഭാഗ്യം
കുറുമ്പിപെണ്ണ്‌ ഹായ് പറഞ്ഞെത്തി,
അയമൂട്ടിയുടെ ഹായും പാഞ്ഞെത്തി,
ഒളിച്ചോട്ടത്തിന്റെ സ്വപ്ന കാർമേഘം,
പെയ്യോ മഴ?
അയമൂട്ടിക്ക് ചങ്കിടിപ്പ്,
എന്തു തേച്ച് വെളുപ്പിക്കും കരിവീട്ടി ദേഹം?
കുറുമ്പിപെണ്ണിനും അതേ വിചാരം,
അയമൂട്ടിക്ക് നെഞ്ചെരിച്ചൽ,
എന്തു കഴിച്ചു വയസ്സു കുറയ്ക്കും?
കുറുമ്പിക്കും അതേ പ്രകാരം,
എന്ത് വസ്ത്രം ധരിച്ചാൽ ചെറുപ്പമാകും?
അവരങ്ങനെ ചീട്ട് കോട്ടകെട്ടി..
നാലു പെറ്റുമ്മ പത്തിരി ചുട്ടു കൊണ്ടിരുന്നു..!

ചൊവ്വാഴ്ച, ഫെബ്രുവരി 25, 2014

ഇരിപ്പിടം

എവിടെയാണൊന്നിരിക്കേണ്ടത്,
കേട്ടും, കേൾക്കപ്പെട്ടും?
മോന്തായത്തിൻ  കീഴിലെല്ലാം
സീരിയലിന്റെ കരിഞ്ഞ മണമാണ്‌
അവരതാവേശത്തോടെ
ശ്വാസകോശങ്ങളിലേക്ക്
വലിച്ചു കയറ്റുന്നുണ്ട്,
അവരുടെ രക്തത്തിൽ സീരിയലിന്റെ
നിക്കോട്ടിൻ നിറഞ്ഞിരിക്കുന്നു.
ചുമച്ചു ചുമച്ച് അവിടെ നിന്നിറങ്ങി.

മറ്റൊരിടത്തേക്ക് നടന്നു,
അവരുടെ മോന്തായത്തിൻ കീഴിൽ
രാഷ്ട്രീയത്തിന്റെ വളിച്ച ഗന്ധമാണ്‌,
അമൃതം കിട്ടിയ സന്തോഷത്തോടെ,
അവരതാവേശത്തോടെ തിന്നു തീർക്കുന്നുണ്ട്,
ഓക്കാനം വന്നപ്പോൾ തിരിഞ്ഞു നടന്നു.

പിന്നെ നോക്കിയത് കാടും പുഴയുമാണ്‌,
ഒരിടത്തതു കണ്ടു,
കാടല്ല ബോൺസായികൾ,
പുഴയല്ല പുഴയുടെ ബോൺസുകൾ,
ബോൺസായി ആലിനു മുന്നിലിരുന്ന്
ധ്യാനിക്കാൻ പറ്റില്ലല്ലോ?
ആലിനെ മടിയിൽ വെച്ചും?

പിന്നേയും നടന്നു.
ആളുകൾ ധൃതിയിലാണ്‌ ,
കാണുമ്പോൾ കൈകൾ വീശി,
കൂവി വിളിച്ചവർ,
ഇലക്ട്രിക്ക് ട്രൈയിനിനേക്കാൾ വേഗതയിൽ,
ഒന്നോ രണ്ടൊ മിനുട്ടുകൾ നിർത്തപ്പെട്ട്,
ജീവിതത്തിന്റെ റെയിൽവെ
സ്റ്റെഷനവർ താണ്ടുന്നുണ്ട്.

പിന്നെയും നടന്നു,
ആത്മീയ വാദികൾ ആത്മീയം
പൈസയ്ക്ക് വിളമ്പുന്നുണ്ട്,
അവിടെങ്ങളിൽ ആയിരങ്ങൾ
അഡ്മിഷൻ ഫീസ് കൊടുക്കണം,
ആത്മാവിനെ തിരഞ്ഞു പിടിച്ച്,
പൊതിഞ്ഞു കെട്ടി കൈയ്യിൽ തരുന്നവർക്ക്,
ആത്മാവിനെ നഷ്ടപ്പെട്ടിരിക്കുന്നു,
പിന്നെ, മനുഷ്യത്വവും, ക്ഷമയും!

പിന്നേയും നടന്നു.
അടുത്തു കണ്ട വൃദ്ധ സദനത്തിൽ
അവിടെ മനുഷ്യരുണ്ട്,
അവർക്ക് കഥകളുണ്ട്,
കേൾക്കാൻ മനസ്സുമുണ്ട്,
പറയാൻ സമയവുമുണ്ട്,
പക്ഷെ നാവുകളാണില്ലാത്തത്,
ഒടുവിൽ തിരഞ്ഞു പിടിച്ച് ,
നഷ്ടപ്പെട്ട നാവെടുത്ത്,
കൊടുത്തപ്പോൾ,അതെടുത്ത്
ഭൂതകാലത്തിലിട്ട് അവർ കരഞ്ഞു!
അപ്പോഴവർക്ക് പറയാൻ
അക്ഷരങ്ങളാണില്ലാത്തത്!
അതെല്ലാം ഒപ്പിയെടുത്ത്
പിന്നേയും നടന്നു..

എവിടെയാണൊന്നിരിക്കേണ്ടത്?
ആരോടാണോന്നു കുശലം ചോദിക്കേണ്ടത്?
പിന്നെ കണ്ണൊന്നടച്ച്,
മനസ്സിന്റെ കോണിലൊരു
കസേരയിട്ടൊന്നിരുന്നു.
പറയാൻ തോന്നിയപ്പോൾ,
ഉച്ചത്തിൽ പറഞ്ഞ്,
സ്വന്തം കാതുകളോട് ചോദിച്ചു,
കേൾക്കുന്നുണ്ടോ?

രക്ഷാപ്രവർത്തനം.

തുപ്പിയൊലിപ്പിക്കാൻ പറ്റുന്ന
അഴിമതിയെ,
തുപ്പിയൊലിപ്പിച്ചു
കടലിലൊഴുക്കാതെ,
തുപ്പലിനെ തൊണ്ടയിൽ താഴ്ത്തി,
നമ്മൾ നമ്മുടെ
മാനം കാത്തു!
ഭാഗ്യം..
ഊർദ്ധ്വം വലിക്കുന്നെങ്കിലും,
ചത്തിട്ടില്ല,
പാവം രാജ്യം..!
പിന്നെ കൈയ്യെടുത്ത്
നാസാരന്ദ്രങ്ങളോടടുപ്പിച്ചു,
നമ്മൾക്കും ജീവനുണ്ടെന്നു തോന്നുന്നു..

പണ്ടു പണ്ടെന്നൊരിന്ന്...!

വീടൊന്നു തിരഞ്ഞു,
വടി കുത്തി നിന്നു,
പടി കടന്നു വന്നു,
നടു നിവർത്തി പറഞ്ഞു,
ഞാൻ നിന്റെ മുത്തശ്ശി!
ഡെവിളിനെ കണ്ടപോലെ കുഞ്ഞു ഡെവിളുകൾ,
നിലവിളീച്ചു,
“യോ ഒരു ഭീകര രൂപി!”
ടോർച്ചടിച്ചു നോക്കി മറ്റൊരു ഡെവിൾ പറഞ്ഞു,
“തോന്നിയതാവും”.
മുഖത്തെഴുത്തു നടത്തിയിരുന്ന്
മണിക്കൂറെണ്ണുന്ന
മറ്റൊരു ഡെവിൾ കണ്ണോന്നു മൂടിയ
വെള്ളരി തുണ്ടം താഴ്ത്തി വെച്ച്,
“കതകൊന്നാഞ്ഞടച്ചു പറഞ്ഞു,
പോയി പഠിക്കെടാ,,,
പുറത്തൊന്നും ആരുമില്ല”

മുണ്ടിന്റെ കോന്തലയ്ക്കലെ,
രണ്ടു മിഠായികൾ
നിലത്തു വീണുരുണ്ടു,
ആത്മാഭിമാനം
മുണ്ടിന്റെ ഇരു തലയും വലിച്ചു മുറുക്കി,
പിറുപിറുത്തു,
“ .. ഉപ്പു ചുമന്നവൻ ഉപ്പു കൂലിയായെടുക്കട്ടെ,
സ്വർണ്ണം ചുമന്നവൻ സ്വർണ്ണവും“
പടി കടന്ന മുത്തശ്ശി
വടി കുത്തി നിന്ന്,
നെടുവീർപ്പിട്ട്,
പടി കടന്നു പോയി..
പണ്ട് ചുരത്തിയത് അമൃതമാണോ?
വിഷമാണോ എന്നറിയാതെ,
പാതി മൂടിയ മാറിടം ഇടിഞ്ഞു തൂങ്ങിയുലഞ്ഞു....
അന്നുമുതലൊരു മുത്തശ്ശിയും,
വടി കുത്തി പടി കടന്നു വന്നിട്ടില്ല,
സദനത്തിന്റെ മൂലയിൽ,
മഴയായി പെയ്തിരുന്നിട്ടേയുള്ളൂ..
വിജ്ഞാനികളുടെ ലോകത്ത്,
ഡെവിളുകൾ തഴച്ചു വളർന്നു കൊണ്ടെയിരുന്നു..
ജ്ഞാനികളായ മുത്തശ്ശികൾ
കളകളായി പറിച്ചെറിയപ്പെട്ട്,
വംശ നാശം ഭവിച്ചും