പേജുകള്‍‌

തിങ്കളാഴ്‌ച, ഫെബ്രുവരി 25, 2013

മനുഷ്യ സ്നേഹി കരയാറില്ല! അമറാറേയുള്ളൂ ( ഭാഗം -1)


കൂട്ടുകാരാ,
സംസ്ക്കാര സമ്പന്നമായ സമൂഹത്തിലാണ്
ഞാൻ ജീവിക്കുന്നത്!
അതെ, വെറുമൊരു സംസ്ക്കാര ശൂന്യനായ
ഞാൻ,
സംസ്ക്കാര സമ്പന്നരുടെ,
സമ്പത്തിന്റെ ഉറവിടത്തെ
അളക്കാനറിയാത്തവൻ!
ഭയപ്പെടുന്നത് അതു കൊണ്ടാണ്,
ബലാൽ സംഗം ചെയ്യുന്നവർ
മാന്യരും, ഇരകൾ തേവിടിശ്ശികളും!
സംസ്ക്കാര സമ്പന്നരുടെ വിധിയെ ഞാൻ ഭയപ്പെടുന്നതും
അതു കൊണ്ടാണ്,
കാരണം അവർ മനുഷ്യ സ്നേഹികളാണ്!
ഒരു പാട് മനുഷ്യ സ്നേഹംചാക്കിലാക്കി
പണം വാങ്ങി ആവശ്യമുള്ളവർക്ക് ചുളുവിലയിൽ
വിതരണം ചെയ്യുന്നവർ!
അവരുടെ വിധി മാനുഷിക മൂല്ല്യങ്ങൾ
ആവോളം വിലമതിക്കുന്നതും!

സംസ്ക്കാരം തൊട്ടു തെറിപ്പിക്കാത്തവരെന്ന്
അധിക്ഷേപിക്കപ്പെട്ടേക്കാവുന്ന ഗ്രാമീണരുടെ
പക്ഷമാണെൻ മനം,
"ഇഷ്ടമില്ലാത്ത പെണ്ണിനെ തൊടുന്നവരെ
മുക്കാലിയിൽ കെട്ടി ആയിരം അടി കൊടുക്കണം
ബലാത്സംഗം ചെയ്തു ക്രൂരമായി കൊല്ലുന്നവരെ
തറിച്ചെറിഞ്ഞ് പട്ടിക്കിട്ടു കൊടുക്കണം!"
വിധി അങ്ങിനെയാണെങ്കിൽ?
എന്നു ഞാൻ ആഗ്രഹിക്കുന്നു..
രാക്ഷസരെ കൈകാര്യം ചെയ്യേണ്ടത്
ജയിലറയിൽ ചപ്പാത്തി ചുടുവിച്ചും,
കോഴിയെ കറി വെച്ചു തീറ്റിച്ചു മാണത്രെ!,
എത്ര നല്ല സുന്ദരമായ വിധി!
ഹോ എന്നും ഞാൻ  മറന്നു പോകുന്നു,
“സംസ്ക്കാര സമ്പന്നർക്ക്
പെണ്മക്കൾ ജനിക്കാറില്ലല്ലോ?”

ചൊവ്വാഴ്ച, ഫെബ്രുവരി 12, 2013

ശാസന


ശാസന
ജന്മം കൊണ്ടവർ പീറകൾ
വെറും മൂക്കൊലിപ്പന്മാർ!
യാചിച്ചും കണ്ണൊന്നൊലിപ്പിച്ചും
നീണ്ട നാക്കിട്ടലച്ചുമെൻ
മനസ്സുഭക്ഷിച്ചവർ!
തലവര കൊണ്ടും,
ബുദ്ധികൊണ്ടും
ഇന്നു ചെങ്കോലൊന്നേന്തി
ചടഞ്ഞങ്ങിരിക്കുവോർ!
ആശയം കൂട്ടി മുക്കിപൊരിച്ചിട്ടു,
എൻ തലച്ചോറു
വാരി ഭക്ഷിച്ചവർ,
ഒടുവിൽ നിരാശപേറുന്നോരുടലും,
പൂക്കുവാനാശിക്കും
മനോജ്ഞ സ്വപ്നങ്ങളും
ഒരു ഞൊടിയിൽ വാരി,
വാരി ക്കുഴച്ചിട്ടു
ഏമ്പക്കമൊന്നു വിട്ടുരസിപ്പവർ!

തികട്ടിവരുമ്പോൾ
വയറുതിരുമി പുളഞ്ഞും തിരിഞ്ഞും
സ്നേഹോപദേശം,
ലിഖിതമാവാം അലിഖിതമാവാം
അതിൻ ഉള്ളടക്കങ്ങൾ,
ഞാൻ കാതോർത്തിരുന്നു.
സുഖസുഷുപ്തിയിലവർ
ആണ്ടിരിക്കുമ്പോൾ,
“ദഹിച്ചൊന്നിരിക്കണമത്രെ
ഞാൻ നിത്യം!”

തിങ്കളാഴ്‌ച, ഒക്‌ടോബർ 01, 2012

ബാധകൾ പലവിധം:-

ബാധ ഒന്ന് :- കാമുക ബാധ


കാമുക ബാധ :- ഇതു കൂടിയാൽ പെണ്ണുങ്ങൾ തുള്ളി തുള്ളി കാമുക ദുർമന്ത്രവാദിയുടെ അടുത്തെത്തും.. മൊബൈലു മന്ത്രം ചൊല്ലിയാണ് കാമുക ദുർമന്ത്രവാദി ബാധയെ അയക്കുന്നതെന്നു കേൾക്കുന്നു..

സദാചാര കൂടോത്രക്കാർ പ്രതി മന്ത്രവും കടുത്ത പ്രയോഗവും രാക്ഷസ ക്രീയയും നടത്തി ഇത് മുതലെടുക്കാറുമുണ്ട്..

ബാധ ഒഴിവാക്കേണ്ടവർ- മിസ്ഡ് കോൾ മന്ത്രം ജപിച്ചയച്ചാൽ എടുക്കരുത്..

പിന്നെം അയച്ചാൽ തീരെ എടുക്കരുത്.. വീണ്ടും അയച്ചാൽ സിം ഊരി തലയുഴിഞ്ഞ് അടുപ്പിലിടുക.
ബാധ രണ്ട്- നിരാശാ യക്ഷൻ

വഴിയിലും മാഞ്ചോട്ടിലും കോളെജിന്റെ പടിവാതിലിലും സ്കൂളിന്റെ പിന്നാമ്പുറങ്ങളിലും ബൈക്കിലും സൈക്കിളിലും അലഞ്ഞു തിരിയും.

മൊബൈൽ നമ്പർ ചോദിക്കും.. പുഞ്ചിരിക്കാൻ ശ്രമിക്കും..സാഹസപ്രവർത്തിക്ക് മുതിരും.. ഹെല്പാൻ വരും… ഏതു വിധേനയും മൊബൈൽ നമ്പർ സംഘടിപ്പിച്ച് മെസേജ് അയക്കാൻ ശ്രമിക്കും.. ഫോണിൽ മെല്ലെ മെല്ലെ സംസാരിക്കും .. എന്തൊക്കെയോ കുശു കുശുക്കും അശ്ലീലവും ശ്ലീലവും ഒക്കെ പിന്നെ സംസാരിക്കും..

ബാധ കൂടിയവർ നേരത്തെ ഉറങ്ങും .. പുതപ്പിനടിയിലൂടെ മൊബൈലിൽ കുശു കുശു സംസാരിക്കും.. ബാത്ത് റൂമിലേക്ക് മൊബൈൽ ഒളിപ്പിച്ചു കടത്തി വീട്ടു കാരു കാണാതെ സംസാരിക്കും… ആവശ്യത്തിനും അനാവശ്യത്തിനും ഇളിക്കാൻ തുടങ്ങും.. പെട്ടെന്ന് മൌനിയാകും .. പെട്ടെന്ന് ദേഷ്യം വരും.

ഒഴിവാക്കേണ്ട വിധം: ബാധ കൂടാൻ വരുന്ന നിമിഷം മൊബൈലും നമ്പർ ചോദിക്കുമ്പോൾ ഏട്ടന്മാർ ഉണ്ട് അഞ്ചെണ്ണം അവർ ജിമ്മിൽ പോയി വരുമ്പോൾ തരും എന്നു പറയുക..

മൊബൈലിൽ മന്ത്രം ചൊല്ലാൻ തുടങ്ങുമ്പോൾ പിതാവിനോ സഹോദരനോ കൊടുക്കുക.. അവർ പ്രതി മന്ത്രം ചൊല്ലി ബാധയെ ഒഴിപ്പിക്കും..

ഇല്ലേങ്കിൽ ബാധയെ കാണേണ്ട സ്ഥലം പറഞ്ഞു കൊടുക്കുക അവിടേയ്ക്ക് വീട്ടുകാരെയും നാട്ടുകാരെ ഭജന പാടാൻ അയക്കുക..അവർ മരത്തിൽ തളയ്ക്കും.

ബാധ മൂന്ന് : ഗന്ധർവ്വ യക്ഷൻ

ബാധ പഴയ സിനിമകളിലെ പാട്ടു പാടി പുറകെ നടക്കും…

ബാധ കൂടിയവർ തിരിച്ചും പാട്ടു പാടാൻ തുടങ്ങും..അപ്പോൾ ഉറപ്പിക്കുക ബാധ കയറി എന്ന്.

ചികിത്സ: ബാധ മൂത്തതാണെങ്കിൽ സ്റ്റാർ സിംഗറിൽ പാടിക്കുക… ഗന്ധർവ്വ യക്ഷൻ കൂട്ടികൊണ്ട് പോയി കല്യാണം കഴിക്കും.. രക്ഷിതാക്കൾ കാണികളായി സപ്പോർട്ട് ചെയ്ത് നിന്നാൽ മതി . സ്ത്രീ ധനം കൊടുക്കേണ്ട രക്ഷിതാക്കളാണെങ്കിൽ എന്തതിശയമേ ദൈവത്തിൻ സ്നേഹം എന്ന് ഭജിക്കാം…
ബാധ അത്ര കൂടിയതല്ലെങ്കിൽ വീട്ടിലെ വല്യ പിള്ളാർ നീരീക്ഷിക്കുകയും താക്കീത് കൊടുത്ത് ഒതുക്കുകയും ആവാം.. ഇല്ലെങ്കിൽ നാട്ടുകാരുടെ ഭജന പാടൽ ആകാം.. കടുത്ത ബാധയും മംഗളം പാടി ഒഴിയും

ബാധ നാല്: സിംകാർഡ് പ്രേതം

ഈ ബാധ പെണ്ണുങ്ങൾക്ക് മൊബൈൽ റീ ചാർജ്ജു ചെയ്തു കൊടുക്കും.. കണ്ടീഷൻസ് വിളിച്ചോണ്ടിരിക്കണം.. കുശുകുശുക്കും പിന്നെ പിന്നെ ബാധ അർബുദം ബാധിച്ചതു പോലെ വെട്ടിക്കളയാൻ പറ്റാത്തതാവും .. കരണ്ടു ചികിത്സയാണ് ഇതിനുത്തമം.

ബാധ കയറാതിരിക്കണമെങ്കിൽ ഫ്രീ ആയി മൊബൈൽ റീ ചാർജ്ജു ചെയ്യിക്കരുത് അതെത്ര വലിയ പുണ്യാളൻ ചമയുന്നവനായാലും…ഈ ലോകത്ത് ഒന്നും ഫ്രീ ആയി ലഭിക്കുന്നില്ല എന്ന് മനസ്സിലാക്കുക..ഏതു ഫ്രീ ആയാലും പിന്നീടോ അല്ലേങ്കിൽ അപ്പോൾ തന്നെയോ അതിന്റെ പലിശ ഈടാക്കപ്പെടും എന്നു മനസ്സിലാക്കുക.
നാട്ടു വൈദ്യ പ്രകാരം :നെല്ലിക്കാതളം വെക്കൽ..മന്ത്രിച്ചൂതൽ എന്നിവ ബാധയകറ്റാൻ സഹായകം.

ബാധ അഞ്ച്: മൊബൈലു രക്ത രക്ഷസ്സ്

ശ്രദ്ധിക്കാതെ നടക്കുന്ന മണ്ണുണ്ണികളായ പെണ്ണുങ്ങളുടെ ചിത്രം മൊബൈലിൽ എടുക്കുക..അവരെ ഭീഷണിപ്പെടുത്തുക….ചിത്രം മോർഫു ചെയ്യുക.. കാശു ചോദിക്കുക…. അവരെ ചൂഷണം ചെയ്യുക.. കടത്തി കൊണ്ടു പോയി വിറ്റ് കാശാക്കാൻ ആഗ്രഹിക്കുക.. രാത്രി വിളിക്കുക.. കുശു കുശുക്കുക..ഇത്യാധി നിരവധി ദ്രോഹം ലക്ഷണങ്ങൾ..
ഒരിക്കലും ഒരു കാരണവശാലും ബാധയുടെ ഭീഷണിക്കു വഴങ്ങരുത്.
ബാധ നിയന്ത്രിക്കേണ്ടും വിധം: ബാധ കൂടാൻ ശ്രമിക്കും മുന്നെ വീട്ടുകാരോട് പറഞ്ഞ് ബാധയെ നാട്ടുകാരുടെ പുളി വടിയാതി കഷായം സേവിപ്പിക്കുക..ബാധ കടുത്തതാണെങ്കിൽ നാട്ടുകാരുടെ ചെരുപ്പു മാല ചാർത്തി ആദരിച്ച് മാവിൽ തറയ്ക്കൽ ഇത്യാധി കടുത്ത പ്രയോഗം ആവാം..ബാധയെ ദേഹോപദ്രവം ഏൽപ്പിക്കാതെ ഭീഷണി മന്ത്രങ്ങൾ ചൊല്ലി മോക്ഷ പ്രാപ്തിക്ക് അയക്കാം.. പിന്നെം തുടരുന്ന പക്ഷം പോലീസാതി മന്ത്രവാദികളെ വരുത്തി മോക്ഷ പ്രാപ്തിക്ക് അയക്കാം..
----------------
ഇതി മൊബൈലു ബാധാ യക്ഷ കിന്നര രക്ഷസ്സ് ബാധാധി ശമനാർത്ഥം യോഗേന്ദ്രമുനി തീർത്ഥപാദ തിരുവടികളാൽ രചിക്കപ്പെട്ട മൊബൈലു ബാധാ ശമനം എന്ന പുണ്യ ഗ്രന്ഥത്തിൽ നിന്ന് ജനക്ഷേമ താല്പര്യ സിദ്ധ്യർത്ഥംഎടുത്തു ചേർക്കപ്പെട്ടത്.
വിസ്താര ഭയാൽ ഗ്രന്ഥത്തിലെ പല ബാധകളുടെയും ചുരുക്കലക്ഷണങ്ങൾ മാത്രമേ എടുത്തു ചേർത്തിട്ടുള്ളൂ.. നിരവധി ബാധകളേയും വെറുതെ വിടേണ്ടിയും വന്നു..എങ്കിലും ചില കടുത്ത ബാധകളെ  ഇവിടെ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്ന വിശ്വാസത്തോടെ

ഞായറാഴ്‌ച, സെപ്റ്റംബർ 30, 2012

ഓർമ്മ!

കൈയ്യിലിരുന്ന
കാലണയും നഷ്ടപ്പട്ട്,
പരവേശത്തോടെ നിന്ന്,
ഭർത്താവിന്റെ,
അച്ഛന്റെ,
കാമുകന്റെ,
കൂട്ടുകാരന്റെ,
ഗുണവാന്റെ,
നിർഗുണന്റെ,
മുഖം മൂടി അഴിച്ചു,
ലോകത്തോട്
ഞാൻ വിളിച്ചു ചോദിച്ചു
“ഓർമ്മയുണ്ടോ ഈ മുഖം?”

അറിയില്ലെന്ന് ഒരേ സ്വരത്തിൽ
വിളിച്ചു പറയുമ്പോൾ
ഒരു മുഖത്തു മാത്രം കിനിയുന്ന കണ്ണീർ !

അരികിൽ ഓടിയെത്തി
പിന്നെയെൻ മൂർദ്ധാവിൽ ചുംബിച്ച്
എന്നെ മാറോടണച്ച് ഇടറുന്ന സ്വരം.!

“നിനക്കോർമ്മ വെക്കുന്നതിനും മുന്നെ
നിന്നേക്കാൾ എനിക്കോർമ്മയുണ്ട്,
നീ രൂപം പൂണ്ടതു മുതൽ
നീ അനങ്ങിയതു പോലും!

എന്റെ ഗർഭ ഗൃഹത്തിൽ നീ പിച്ച വെച്ച പാട്,
നിന്റെ അമരത്വത്തിനായ് അന്നും
ഇന്നും ചുരത്തിയ അമൃതം,
നിന്റെ അശുദ്ധികൾ
ഊണിനിടയിലും
അറപ്പില്ലാതെ കോരിയ ഈ കൈകൾ,

നിന്റെ സുഖ നിദ്രയ്ക്കായ്
എന്റെ നിദ്രയെ വലിച്ചെറിഞ്ഞ കാലങ്ങൾ,
നിന്റെ നന്മയ്ക്കായ്,
ഞാനുരുകിയ വർഷങ്ങൾ!
നിൻ മുഖം ഏതു മുഖം മൂടി ധരിച്ചാലും
ഏതു മുഖം മൂടി അഴിച്ചാലും
നിൻ കാലനക്കം മതി
സ്വരം മതി തിരിച്ചറിയാൻ!

ഇനി പറയുക,
നീറുമ്പോൾ നീയെന്നെ മറന്നതെന്ത്?”
പകരം നൽകാൻ ഒന്നുമില്ലാത്ത ഞാൻ
ഹൃദയമുരുകി,
കൺകളിൽ ഗംഗയൊഴുക്കി,
കാൽ തൊട്ടു വണങ്ങുമ്പോൾ
വീണ്ടും എന്നെത്തേയും പോലെ
ഉയരങ്ങളിലേക്ക് പിടിച്ചുയർത്തി,
മൂർദ്ധാവിൽ ചുംബിച്ച്..
അനുഗ്രഹിച്ച്, അനുഗ്രഹിച്ച്….!

അപ്പോഴും എവിടെയോ ഒരു അമ്മ,
വരില്ലെന്നറിഞ്ഞിട്ടും
നീരൊഴുക്കി മകനെ തിരയുന്നുണ്ടായിരുന്നു.
വെറുതെ ഒരു നോക്ക് കാണാൻ,
പിന്നെ വാത്സല്യത്തിന്റെ അമൃതം ചുരത്താൻ!

ചൊവ്വാഴ്ച, സെപ്റ്റംബർ 18, 2012

കീഴാളൻ

ശ്രമമാണെന്നെ വെളിച്ചത്തു നടത്തുന്നത്,
ചിന്തകളാണെന്നെ സമയത്ത് നടത്താത്തത്,
ഇരുളു കാണുമ്പോൾ നിന്ന്,
വെളിച്ചം കാണുമ്പോൾ നടന്ന്,
കിതച്ച്, കിതച്ച് തളർന്നു വീണ്…!
എന്നിട്ടുമവരെന്നോടു പറയുന്നു..
മടിയൻ, മടിയൻ എന്ന്!
ആവേശത്തോടെ നടക്കുന്നവർ..!
അവർ ഇരുളിലൂടെ ഓടുന്നു.
വെളിച്ചം കണ്ടാൽ വിശ്രമിക്കുന്നു..!
മഹാ ബുദ്ധിമാന്മാർ,
അവർക്കിപ്പോഴും മധുരപതിനേഴ്!
അവരെയൂട്ടാനും പുകഴ്ത്താനും
ഒപ്പം ചിരിക്കാനും
ആളുകളുടെ തിക്കി തിരക്ക്!

ഞാനോ പാവം മഠയൻ!
കുഴിയിലേക്ക് കാലു നീട്ടിയിട്ടും
ജീവിതമെന്തെന്ന്
ഇനിയും പഠിക്കാത്തവൻ!
എനിക്കിപ്പോഴും വൃദ്ധരുടെ വിവേകം,
യുവാക്കളുടെ ശരീരം!

എന്റെ ഊണു മുടക്കാനും,
അവഹേളിക്കാനും,
ഉറക്കു കളയാനും,
കണ്ണീരു കാട്ടി ചിരിക്കാനും,
ആളുകളുടെ തിരക്ക്!

വലിച്ചെറിഞ്ഞു തരുന്നത് വിഴുങ്ങാൻ
അവരെന്നോട് ശട്ടം കെട്ടിയിട്ടുണ്ട്,
വിഴുങ്ങുമ്പോൾ തൊണ്ടയിൽ
കുരുങ്ങുന്നത് പാപമാണെന്ന്
അവർ പരിഹസിച്ചിട്ടുണ്ട്!
സ്വയം തൊണ്ടയമർന്ന്
വറ്റുകളെ തടുത്തപ്പോൾ
"ആർത്തി വേണ്ട"
ഇനിയും തിന്നോളൂ നല്ലോണം
എന്നവർ അട്ടഹസിച്ചിട്ടുണ്ട്!

എന്റെ അന്ധവിശ്വാസം,
"എന്റെ വീഥികളിൽ പശ്ചാത്താപങ്ങളില്ല
അവരുടെ വഴികളിലൊരുനാൾ
പശ്ചാത്താപങ്ങളുണ്ടാകും!"

അവർ ചിരിക്കുന്നുണ്ടാകും,
പൊട്ടി പൊട്ടി ചിരിക്കുന്നുണ്ടാകും,
ഇന്നു ജീവിച്ചിട്ടല്ലേ
നാളത്തെ പശ്ചാത്താപം എന്നാവാം!
തുട്ട് തിന്നുമ്പോൾ വട്ടു പിടിപ്പിക്കരുതെന്ന്
അവരെന്നെ താക്കീത് ചെയ്തിട്ടുണ്ട്.
തട്ടു കിട്ടുമ്പോൾ പൊട്ടിക്കരയരുതെന്നും!

എന്നിട്ടും ഞാൻ മടിയനായി ജീവിച്ചത്
മഠയനായതു കൊണ്ടാണോ ?
ആർക്കറിയാം..
ഇരുട്ടിനേയും വെളിച്ചത്തേയും എണ്ണുമ്പോൾ
തുല്ല്യമായി വരുന്നതെന്തു കൊണ്ടാണ്‌?
ഉത്തരങ്ങൾക്ക് ചോദ്യങ്ങളുടെ അകമ്പടിയുണ്ടാവാം
എന്നാൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരങ്ങൾ 
പിറകെ വരണമെന്നില്ലല്ലോ?

ശനിയാഴ്‌ച, സെപ്റ്റംബർ 15, 2012

മദം

മദം പൊട്ടി,
മതത്തെ കത്തികാട്ടി,
ചങ്ങലയ്ക്കിട്ട,
മദം പൊട്ടിയോനെ കണ്ട്,
മതമായി ധരിച്ച്,
മദം കണ്ട് കൊണ്ടവർ,
മദയാനകളായി,
കിളച്ചു മറിച്ച്…!

മതം ചത്തോ?
മതം അവശതയിലോ?
കാണാൻ പോകാൻ
ഭയമായ,
വിരലിലെണ്ണാവുന്ന മതക്കാർ
പിന്നെയും വിറയലോടെ 
 മൊഴിഞ്ഞു. “പാവം മതം!”

എങ്ങു നിന്നോ
മദക്കാരുടെ മുദ്രാവാക്യം!
കൊല്ലണം, കൊല്ലണം!
ഹാ..കഷ്ടം ..
അവരത്രേ ഇന്നിന്റെ ജ്ഞാനികൾ!  

ശനിയാഴ്‌ച, സെപ്റ്റംബർ 01, 2012

സങ്കല്പം

കറിയും ചോറും പിന്നെ
പീടികത്തളങ്ങളും
ഒറ്റയ്ക്ക് കളിച്ചങ്ങു
മടുത്ത നിമിഷത്തിൽ
അന്നെന്റെ ഹൃത്തിൽ
വെച്ച വിളക്കിൽ കൊളുത്തിയ
ഭദ്രദീപമാണിന്നും
അനുജ സങ്കല്പങ്ങൾ

ഓരോരോ നിമിഷവും
ജ്യേഷ്ഠനായി ഞാനും പിന്നെ
നിഴലായി അനുജനും.
തർക്കിച്ചും പിണങ്ങിയും,
ഹൃത്തിലായി വഴിയുന്ന-
 പൂന്തേനെൻ അനുജനു
നിറച്ചും കൊടുക്കണം

അറിയാതിന്നുമീ ഞാൻ
അന്യനെ ചൂണ്ടിക്കാട്ടി
പ്രതിഷ്ഠിച്ചോരനുജനും
അനുജത്തിയുമെന്റെ
ഹൃത്തിനെയോർക്കാതെങ്ങോ
ജീവിച്ചു തിമർക്കുമ്പോൾ,

ആനന്ദ വേളകളിൽ,
ഉത്സവകാലങ്ങളിൽ,
ഒരു മാത്രയിൽ പോലും
ഓർത്തിരിക്കുന്നുണ്ടാമോ അവർ
ജ്യേഷ്ഠാ എന്നൊരു വിളി
പ്രതീക്ഷയർപ്പിക്കുന്നെന്നെ!

അന്നുഞാനെഴുതിയ
വരികൾ കണ്ടിട്ടവർ,
മറക്കില്ലേട്ടാ ജീവൻ
ബാക്കിയായ്
ഉണ്ടെന്നാകിൽ
എന്നോതി പുഞ്ചിരിച്ചും
ആണയൊന്നിട്ടും പോയോർ!

ഇന്നെന്റെ അന്ത്യകാല
കാഹളം മുഴക്കേണ്ട
സമയം ഓട്ടത്തിന്റെ
ലഹരി നുണയുമ്പോൾ
എവിടെയെന്നനുജൻ
ഞാനെന്നുമാഗ്രഹിച്ചോൻ
എവിടെയെന്നനുജത്തി
ഞാനെന്നു മാഗ്രഹിച്ചോൾ!

ഓരോരൊ ദിക്കിൽ പോകും
നേരത്ത് പോലുമിന്നും
അറിയാതെന്നുമീ ഞാൻ
തിരഞ്ഞു പോയീടുന്നു.
കണ്ണിനു കുളിരേകും വദനം
നിരാശയാൽ!

നിത്യവും പ്രതീക്ഷയാൽ
ഉള്ളത്തിൽ കൊളുത്തിയ
ദീപമായി കാത്തുവെച്ചു
അനുജ സങ്കല്പങ്ങൾ
വിശ്വാസത്തറകളിൽ!

------------------------
സതീശൻ പയ്യന്നൂർ