പേജുകള്‍‌

ബുധനാഴ്‌ച, ജനുവരി 04, 2012

പരിദേവനം!

കല്ലറയിൽ,ചിതാമണ്ഡലങ്ങളിൽ,
സമാധിയിരുത്തും പവിത്ര സ്ഥലങ്ങളിൽ,
കരുണയില്ലാതെ വീശിയെറിഞ്ഞൊരു-
ചോരകുഞ്ഞിന്റെ വിധി പർവ്വങ്ങളിൽ,
നീണ്ടനന്തമാം റെയിൽപാള മാറിലായ്‌,
ചിതറിവീണ കബന്ധരക്തങ്ങളിൽ,
വിനാശമേകിയ ജീവിത കാഴ്ചയിൽ,
ഹൃദന്തമൂറ്റിയ കണ്ണീരിൻ സാഗരം!

സങ്കടങ്ങൾ മിഴികൾ തുറന്നതിൻ,
നൊമ്പരങ്ങൾ ഒപ്പിയെടുത്തതും,
മുങ്ങി താഴുന്ന ജീവന്റെ വെപ്രാളം,
സിംഹവായിലെ ജീവന്റെ താളവും
രക്ഷയേകാതെ നക്കിയെടുത്തതും
ക്രൂരനാണെന്ന ഖ്യാതി ലഭിച്ചതും,

രാജകീയ കതിർമണ്ഡപത്തിലും,
സാധുവിന്റെ വേളീഗൃഹത്തിലും,
കൺകളന്നൊന്നു ചിമ്മിതുറന്നതും,
പുണ്യമേകിയ നിർവൃതിയായതും,
എന്നുമെന്നും സ്മരിക്കുന്ന കാഴ്ചകൾ!
എന്നുമെന്റെ രോമാഞ്ച ചിന്തകൾ!

നാട്യ ഗേഹത്തിൽ, മഞ്ഞിൽ, മഴകളിൽ,
അഗ്നി ചുംബിക്കും വന്യ നിമിഷത്തിൽ,
വാന ശാസ്ത്രത്തിൽ, യുദ്ധരംഗങ്ങളിൽ
വിസ്മയത്തിന്റെ ചിത്രസ്മരണകൾ!

ഓർമ്മതെറ്റാൽ വിളറി പിടിച്ചൊരു,
താതനെയവർ മൂലയ്ക്കിരുത്തിയും,
നാനോ ആക്കിയും മാന്യനായി മാറ്റിയും
ചിപ്പൊന്നേകി ഓർമ്മ പുതുക്കിയും,
പുത്തൻ വംശചരിത്രം രചിക്കുന്നു,
അത്ഭുതത്തിൻ വരക്കാഴ്ചയേകുന്നു.

കമ്പ്യൂട്ടറിൻ ശിരസ്സിൽ പ്രതിഷ്ഠിച്ച്‌,
ചാറ്റ്‌ ചീറ്റിച്ച്‌ മൂക്കു പിഴിക്കുന്നു
കുഞ്ഞു ഫോണിൻ കടക്കണ്ണൊന്നാക്കിയും
പാത്തും പതുങ്ങിച്ചും,തൊട്ടു തലോടിയും
കൂടെ കൂട്ടി ക്രിമിനലായ്‌ മാറ്റുന്നു.
എന്റെ സഞ്ചാര വീഥി പിഴയ്ക്കുന്നു

കിടപ്പറകളിൽ, മൂത്രപ്പുരകളിൽ,
രാഷ്ട്രീയമണ കോഴയിടങ്ങളിൽ,
ജാര സഞ്ചാര രാത്രികളൊക്കെയും,
ചാരനായ്‌ മൊഴിയെണ്ണിയെടുക്കുന്നു,

നാണം കൂടാതൊളിഞ്ഞു നോക്കിച്ചെന്റെ,
ഛർദ്ദിയെയവരൊപ്പിയെടുത്തുടൻ,
നെറ്റിലിട്ടങ്ങു നിർവൃതി കൊള്ളുന്നു,
എന്റെ നന്മയിൽ തിന്മ വിതയ്ക്കുന്നു
ക്യാമറേയെന്നു മുറുമുറുക്കുന്നു എൻ-
ജാതി ചൊല്ലി പല്ലമർക്കുന്നു.! 

വ്യാഴാഴ്‌ച, ഡിസംബർ 29, 2011

പുതുവത്സരാശംസകൾ!

രഥ ചക്രമുരുളുമീ രാവിൽ,
കാതോർത്തു ഞാനിരിക്കും,
പൊൻ ചിലമ്പുയർത്തും
സ്വനമോർത്തുണർന്നിരിക്കും
കൺ കുളിർക്കെ കാണും,
സൌഭാഗ്യ പൊൻ പുലരി!

ഹൃദയം  പകർന്നു ഞാനേകും
എൻ ആശംസതൻ പൂക്കൾ
അമൃതം നിറഞ്ഞ മനസ്സാൽ
അമരത്വം നേടീയുണരൂ!

കടല്‍ കടന്നൊരീ
മലയാണ്മയാലെന്റെ
പദമുറഞ്ഞാടി ,
പദമുണർന്ന നിൻ
മനസ്സിലെന്നോടി-
തീർഷ്യയൊന്നമർക്കൂ!

നിൻ പഥങ്ങളിൽ ഞാനും,
എൻപഥങ്ങളിൽ നീയ്യും
കഴുകനെപ്പോലെ പദങ്ങൾ
ചികയുമ്പോൾ
ഓർക്കുന്നു ഞാനിന്നും,
പരസ്പരം നമ്മൾ
ശുചിത്വമാക്കിയ
കർമ്മ മണ്ഡലങ്ങൾ!

എൻ വിമർശനം നിന്നെ
വിജയ സോപാന
പടി കടത്തിടുമ്പോൾ,
നിൻ വിമർശനം
എന്റെ വീഥിയിൽ
പൂ , ക്കളമൊരുക്കുമ്പോൾ
നിന്നെയോർത്തു ഞാൻ
ഏകിടുന്നിതാ
പുതുവത്സരാശംസ!
നിൻ കുടുംബത്തിനേകിടുന്നു
ഒരു നവവത്സരാശംസ!

( ഏവർക്കും നന്മ നിറഞ്ഞ ഐശ്വര്യ പൂർണ്ണമായ ഒരു പുതുവത്സരം ആശംസിക്കുന്നു..)

ബുധനാഴ്‌ച, ഡിസംബർ 28, 2011

ശത്രു...!

എന്നെ ചതിച്ചവരിൽ മുഖ്യൻ,
ഞാനാണെന്നാണയിടുമ്പോൾ,
നിങ്ങൾ മുഖം ചുളിക്കുന്നതെന്തിന്?

നിങ്ങൾക്ക് കാതു തന്നപ്പോഴെല്ലാം
ശരിയാണെന്ന് തലകുലുക്കി,
എന്നോട് പറഞ്ഞു ഫലിപ്പിച്ച
ചതിയനാണു ഞാൻ!

എന്നെ വഞ്ചിച്ചവരിൽ ഒന്നാമൻ ഞാനാണ്!
നിങ്ങൾ പരിഭ്രമിക്കുന്നോ?
നിങ്ങൾ വഞ്ചിച്ചപ്പോഴൊക്കെ,
വഞ്ചന ലാഞ്ജനയില്ലാത്തോരാണെന്ന്
ആണയിട്ടെന്നോട് പറഞ്ഞതാരാണ്?
വഞ്ചിക്കാത്തപ്പോൾ,
വഞ്ചിച്ചുവെന്ന് മൊഴിഞ്ഞതാരാണ്?

നിങ്ങളെന്നെ സ്നേഹിക്കാത്തപ്പോഴൊക്കെ,
എന്നെ സ്നേഹിക്കുന്നുവെന്ന്,
ആണയിട്ട് കുഴിയിൽ ചാടിച്ചവൻ!
എന്നെ കൊതിപ്പിച്ച്,ചിരിപ്പിച്ച്,കരയിച്ച്,
ഒടുവിൽ എന്നെ തള്ളിപ്പറയുമ്പോൾ,
കുത്തിയത് പിന്നിൽ നിന്നോ
അതോ മുന്നിൽ നിന്നോ?
ഞാനൊന്നും എന്നോട് ചോദിച്ചില്ല!

എങ്കിലും ഓരോ തവണയും
തളർന്നു പോയപ്പോഴൊക്കെ,
ഓരോ ഉയർച്ചയും തടഞ്ഞോരെൻ പ്രീയ ശത്രുവേ
നിന്നെ എത്ര സ്നേഹിച്ചാലാണ്…
നിർമ്മലമാം സ്നേഹം തിരിച്ച് നൽകുക,
എത്ര സ്നേഹിച്ചാലാണ് നീയ്യെന്നെ
മിത്രമെന്ന്, ബന്ധുവെന്ന് ഒരിക്കലെങ്കിലും
നൊന്തു വിളിക്കുക
എന്നൊന്നു ചോദിച്ചു പോകുന്നു

ചൊവ്വാഴ്ച, ഡിസംബർ 27, 2011

മഴ!

അന്നായിരുന്നൂ ആ മഴ!
പരിഹാസ്യമായിരുന്നു ആ മുഖത്ത്,
എന്റെ അധരങ്ങളെ വിതുമ്പിച്ച്,
ഹൃദ യത്തെ കുലുക്കിയ മഴ,
കുത്തൊഴുക്കായപ്പോൾ
ചാലുകളായി, തോടുകളായി
ഒഴുകിയപ്പോൾ
തോടുകളിലൂടൊഴുകി
പുഴയിലൂടൊഴുകി ഞാനും
കടലിലെത്തി,

എന്നെ ദഹിക്കാത്ത കടൽ,
അടിച്ചടിച്ച് കരയിലേറ്റി!
കരയിലിരുന്നും ഞാൻ വിതുമ്പി!

എത്രെയെത്രജന്മങ്ങൾ,
എന്നെപോലെ
തൂവിയ കണ്ണീർ,
ഈ കടലിലേക്കൊഴുകി..
അതായിരിക്കണം കടലിത്ര വിശാലം!
അതായിരിക്കണം കടലിന് ഉപ്പുരസം!

എത്രെയെത്ര ജന്മങ്ങൾ
ജലമായി ഒഴുകി,
 ഖരരൂപം പ്രാപിച്ച്
പ്രത്യക്ഷനായ്,
ജന്മമെടുത്തൊടുവിൽ
നീരാവിയായി,മായയായി!
ജീവനും മൂന്നവസ്ഥ!
വിചിത്രം...!

എന്നിട്ടും അറിയേണ്ടാത്തതു പോൽ
മുഖം തിരിച്ച്,
കാർമേഘം ഉരുണ്ടു കൂടി
ജീവിതങ്ങളിൽ
മഴപെയ്തു,
ഒഴുക്കിക്കൊണ്ടു നടക്കുന്നു.!

ഞായറാഴ്‌ച, ഡിസംബർ 25, 2011

ജീവിതം ദുസ്സഹം!

അരുതാത്തതൊന്നും കാണരുത്,
കണ്ടതൊന്നും പറയരുത്,
കേട്ടതൊന്നും കേൾപ്പിക്കരുത്,
റാനെന്നു മൂളീ!

മിണ്ടരുത്, മിഴിക്കരുത്,
നോക്കരുത്, തോണ്ടരുത്,
ചൂണ്ടരുത്, മൂക്ക് പിഴിയരുത്,
ചുമയ്ക്കരുത്, തുമ്മരുത്!

അടിയൻ! എന്നു മൂളീ,
കാതടച്ച്, കണ്ണടച്ച്,
മൂക്കടച്ച്, വായടച്ച്,
മൂലയിൽ പരുങ്ങി!
സ്വന്തം മീശമുറിച്ചു തോരൻ വെച്ചു,
സ്വയം നാക്കു മുറിച്ചു അച്ചാറിട്ടു
കൈവിരലുകൾ മുറിച്ച് ഓലൻ വെച്ചു,
കാലുകൾ മുറിച്ചു സാമ്പാർ വെച്ചു
പിരികം വടിച്ച് മേമ്പൊടി ചേർത്തു
വേണ്ടാത്തതൊന്നും ഭൂഷണമല്ല!

കണ്ണാടി നോക്കി.
ഇപ്പോൾ മനുഷ്യനായോ?

കിളിവാതിൽ തുറന്ന്
ഭയത്തോടെ നോക്കി,
ആരെങ്കിലും, ഏതെങ്കിലും…
കണ്ണുകൾ?

മനസ്സെന്നോടു ചോദിച്ചു
തന്നെ ആരെങ്കിലും,
തുറിച്ച് നോക്കുന്നുണ്ടോ?
“നേർത്ത ഭയം!“
“ആരെയെങ്കിലും വിമർശിച്ചോ?“
“ഊവ്വ്!“
“എങ്കിൽ സ്വന്തം തലകൂടി വെട്ടി
മതിലിനു പുറത്തു വെച്ചോളൂ!“
മനുഷ്യനാവട്ടേ!“

മനസ്സിനെന്തും എന്നോട് പറയാം.
പക്ഷെ വിറച്ചു വിറച്ച്
പനിച്ചു ,പനിച്ച്
ഞാനൊന്നും പറഞ്ഞില്ല!

ഹാപ്പി ക്രിസ്തുമസ്സ്

  എല്ലാവർക്കും ക്രിസ്തുമസ്സ് ആശംസകൾ നേരുന്നു..

വെള്ളിയാഴ്‌ച, ഡിസംബർ 23, 2011

ജീൻ, വാൽ ജീൻ!

ജീനുകൾക്ക് കൈമാറ്റ വ്യവസ്ഥയുണ്ടത്രെ,
തലമുറകളിൽ നിന്നു മുറപൊലെ
തലമുറകളിലേക്ക്,
ജ്ഞാനം, ആർജ്ജവം,
കുന്തം, കുടചക്രം എന്നിങ്ങനെ!
തലയുള്ള തലമുറകളിലേക്കു മാത്രമോ?
അതോ പണമുള്ള മുറങ്ങളിലേക്കു മാത്രമോ?

അച്ഛൻ പാടും,
അമ്മ നൃത്തം ചെയ്യും,
ഏട്ടൻ ചിത്രം വരയ്ക്കും
ഇളയച്ഛൻ നാലും കൂട്ടി മുറുക്കും,
ഇളയമ്മ കാർക്കിച്ചു തുപ്പും!

അച്ഛന്റെ പാട്ട് കേട്ട്,
കരഞ്ഞ ജനം,
അമ്മയുടെ നൃത്തം കണ്ട്
ചിരിച്ച ജനം,
ഏട്ടന്റെ വര കണ്ട്,
കൺ മിഴിച്ച് ,
ബോധം നശിച്ച ജനം!

ജീനിന്റെ സഞ്ചാരത്തിൽ
ജീനിന്റെ കൈമാറ്റം
അതോ ജീനിന്റെ വീഥികളിൽ
ജീനിന്റെ കൈയ്യേറ്റമോ?

പാരമ്പര്യത്തിൻ കണക്കു പറഞ്ഞും
യാദാർത്ഥ്യത്തിന്റെ കണക്കു പൂഴ്ത്തിയും
ജീവിത വഴികളിൽ അരങ്ങിലെത്തിയ
ജീനിന്റെ കർട്ടൻ താഴുമ്പോൾ
പുതിയൊരു ജീൻ അരങ്ങിലുണ്ടാകും!

ജ്ഞാനങ്ങളിൽ വെള്ളം ചേർത്ത്,
നേർപ്പിച്ച വിപ്ലവങ്ങളിൽ,
പരിഭവമോ, സങ്കടങ്ങളോ?

ഉമ്മറപ്പടിയിലിരുന്ന്
ബബിൾഗം ചവച്ചു തുപ്പിയപ്പോൾ
ജീനിന്റെ പരിഭവം,
“നിനക്കുമില്ലേ പ്രഭോ
പാരമ്പര്യത്തിന്റെ മഹിമ ചൊല്ലാൻ?“
അന്നായിരിക്കണം ജീനിന്റെ ഉറവിടം തേടി ,
വഴിമാറി അസൂയയുടെ സാമ്രാജ്യത്തിലെത്തിയത്,

ജനത്തിന്റെ കൈയ്യടിമുഴുക്കുമ്പോൾ
അസൂയയ്ക്കുമുണ്ടോ കൈയ്യടി!
തിരിഞ്ഞു നോക്കുമ്പോൾ,
ഒരു തരം വികാരം!
“ആ ലാസ്യ നര്‍ത്തകി”
അവന്റെ വാമഭാഗമാണത്രേ!
തുള്ളിക്കളിച്ച പയ്യൻ അവന്റെ മോനും!

ഭേഷെന്ന് മൊഴിഞ്ഞ്,
ഡീസെന്റായി,
ജീനിന്റെ അസൂയയെ,
ചവുട്ടിതാഴ്ത്തിയൊരു
അഭിനന്ദനം!
"മോനു മൊഞ്ചുണ്ട്,
കഴിവുണ്ട്,
ഭാവമുണ്ട്,
ജ്ഞാനമുണ്ട്!
പണ്ടാരമുണ്ട്!

വാമഭാഗത്തിനു
നാക്കുണ്ട്
ജോക്കുണ്ട്,
മികവുണ്ട്,
എസ്. എം എസുണ്ട്!"

ഇപ്പോൾ
തുടികൊട്ടുമവന്റെ
ഹൃയത്തിനു
ചൊരിഞ്ഞിടാൻ
ഒരു പാട് വീമ്പുണ്ട്!
എനിക്കു പ്രാർത്ഥനയും
സഹിക്കാനെനിക്കു കരുത്തുണ്ടാകണേ!