പേജുകള്‍‌

ശനിയാഴ്‌ച, ഫെബ്രുവരി 22, 2014

കുത്തിക്കുറിക്കൽ

ലൈക്ക്
-------------
മുഖം മിനുക്കിയിരുന്നു,
ലൈക്കി,ലൈക്കി,
“മോനെ നിന്റെ അമ്മ മരിച്ചെന്നു”
വിവരമറിയിച്ചപ്പോഴും
ലൈക്കി പോകുന്ന തലമുറകൾ,
അവരുടെ ആത്മാവിനു പ്രണാമം!
===========================

യന്ത്ര സംസ്ക്കാരം
-----------------
മനുഷ്യന്മാരാരുമില്ലാത്തതിനാൽ
ഞാൻ യന്ത്രങ്ങളോട് ചോദിച്ചു "സുഖമല്ലേ?"
യന്ത്രങ്ങൾ എന്നോടു പറഞ്ഞു "സുഖമാണ്‌.."
പിന്നെ ഞാൻ യന്ത്രങ്ങളോട് സംസാരിച്ചില്ല..
നൂറോളം സുഹൃത്തുക്കളോട്
ഒരേ സമയം സംസാരിക്കുമ്പോൾ,
വെറുക്കാതിരിക്കാൻ,
അവരെന്നോട് സംസാരിച്ചു കൊണ്ടിരിക്കും..
ഒക്കെ ഹൃദയത്തിൽ നിന്നെടുക്കാത്ത
അർത്ഥമില്ലാത്ത വെറും പുലമ്പലുകൾ!
---------------------
രാക്ഷസിയും രാക്ഷസനും
=================
അവനും അവളും ഒരു പാട് 
അകലെ നിന്നു സംസാരിച്ചത്,
മുഖം കാണാതെയാണ്‌,
മനം മടുക്കാതെയാണ്‌,
മുഖം വികൃതമാണെന്നൊരുനാൾ
കണ്ണുകൾ കൊത്തിയെടുക്കുമ്പോൾ,
ഹൃദയത്തെ മറക്കും,
പ്രണയത്തേയും..
അതുവരെ അവൾക്ക് അവൻ ഗന്ധർവ്വൻ,
അവനു  അവൾ അപ്സരസ്സും!

====================================
ജീവിതം
======
കരഞ്ഞു തളർന്ന്,
ചിരിച്ചു രസിച്ച്,
പരിഹസിച്ചിരുന്ന്,
നുണ പറഞ്ഞിരുന്ന്,
ലജ്ജിച്ചു തലതാഴ്ത്തി,
കലഹിച്ച് നടന്ന്,
സ്നേഹിച്ചിരുന്ന്,
ഉണ്ടുറങ്ങി,
ചത്തു പോകുന്നു,
ഇതിനിടയിലെ അർത്ഥം 
ചികയുമ്പോൾ 
മരവിച്ചു പോകുന്നു!

വെള്ളിയാഴ്‌ച, ഫെബ്രുവരി 21, 2014

വെറുതെയൊരു കുത്തിക്കുറിക്കൽ

സത്യം..
======
ഒരുപാട് പറഞ്ഞപ്പോൾ
പതിരായി മടുപ്പായി,
കുറച്ചൊന്നു പറഞ്ഞപ്പോൾ,
കെറുവായി, മുഷിച്ചലായി...ലേ...
കാരണം ഞാനും നീയും
സഹനത്തിന്റെ നെല്ലി പലക കണ്ടവർ,

എങ്കിലും എപ്പോഴും ഞാൻ പറയുന്നത് മുഴുവൻ
നിങ്ങൾ കേൾക്കണമെന്നു ഞാനും
നീ പറയുന്നത് മുഴുവൻ
ഞാൻ കേൾക്കണമെന്നു നീയ്യും
ഒരാഗ്രഹം വെച്ചു നടക്കും,
ഇല്ലെങ്കിൽ എന്റെയും നിന്റെയും
മനസ്സിലൊരു മന്ത്രമുണ്ടാകും
“അഹങ്കാരി”
കണ്ണിലൊരു ത്രിമാന ദൃശ്യമുണ്ടാകും
“ധിക്കാരി”
ഇല്ലെന്നാണയിട്ടാലും
സത്യം പറയാതിരിക്കാൻ
എന്റെയും നിന്റെയും
മുഖത്തിനു കഴിയുമോ?

============
പരിഷ്ക്കാരം
=======
കണ്ടിട്ടുണ്ടോ പരിഷ്ക്കാരി പെണ്ണുങ്ങളെ?
ബ്യൂട്ടി പാലറുകാരായ പാവക്കൂത്തൂകാരുടെ
കൈകളിലെപാവകൾ,
സമൂഹത്തിനു മുന്നിലെ പാവ നടനക്കാർ.

കേട്ടിട്ടുണ്ടൊ പരിഷ്ക്കാരി ആണുങ്ങളെ?
പുറത്ത് ....
കോട്ടിനുള്ളിലാകുമ്പോൾ
സട കുടഞ്ഞെഴുന്നേറ്റ സിംഹം.
വീട്ടിൽ ...
കോട്ടിനുള്ളിൽ നിന്നൂരിയെടുക്കപ്പെടുമ്പോൾ,
തൊലി കളഞ്ഞ ചെമ്മീൻ പോലെ,
പിന്നെ വെറും അടുക്കളയിലെ പരിചാരകർ!

===========
പലയിടങ്ങളിലും സംഭവിക്കുന്നത്...
=========================
രൂപയുണ്ടെങ്കിൽ ആരാന്റെ നെഞ്ചത്തും വഴിപോകാം,
രൂപയില്ലെങ്കിൽ സ്വന്തം വീട്ടിൽ പോലും
ഓയ്..ഹൊയ് .....ഓയ് ..ഹൊയ്  വിളിക്കും,
മാറിപോകൂ ശുദ്ധം മാറുമെന്നാ അതിനർത്ഥം!
=======================
ഞാനെന്നോട് പറഞ്ഞു ഫലിപ്പിച്ചത്
=========================
അറിവിന്റെ ഒന്നാം പാഠം ജനനമാണ്‌,
തോണിക്കായുള്ള കൂവി വിളിക്കൽ,
അറിവിന്റെ രണ്ടാം പാഠം ജീവിതവും,
വെറും തോണി തുഴയൽ,
അറിവിന്റെയവസാനം മരണമാണ്‌,
മറുകരയെത്തൽ!

വ്യാഴാഴ്‌ച, ഫെബ്രുവരി 20, 2014

മന്ത്രവാദം!

മരങ്ങളെ അറുത്തു ചോരവീഴ്ത്തി,
തടാകത്തെ ചവിട്ടികൊന്നു,
ചുടേണ്ട കോഴിയുടെ പൂടയും
അറവുമാലിന്യവും വലിച്ചെറിഞ്ഞു,
മാരണം നടത്തി പുഴയെ ഇല്ലാതാക്കി,
കളം വരഞ്ഞു ഫ്ളാറ്റു കെട്ടി,
കടലിൽ വിഷം കലക്കി,
മലയെ സമതലമാക്കി,
സ്തംഭിപ്പിച്ചൊരു കർമ്മം!
മുത്തച്ഛന്മാർക്കറിയാത്ത മന്ത്രവാദം,
കൊടിയ മന്ത്രവാദികളായ

കുഞ്ഞു പിള്ളേരുടെ ഉച്ഛാടന കർമ്മം!

ചൊവ്വാഴ്ച, ഫെബ്രുവരി 18, 2014

വില

ജീവനൊരു വിലയിട്ടു
ജീവിതത്തിനൊരു വിലയിട്ടു,
സ്നേഹത്തിനൊരു വിലയിട്ടു
മരണത്തിനൊരു വിലയിട്ടു
ചിരിക്കും, കരച്ചിലിനും
കണ്ണിൽ കണ്ടതിനൊക്കെ
വിലയിട്ടു നമ്മൾ നടന്നപ്പോൾ
ജീവിക്കാൻ മറന്നു..
വളരാൻ മറന്നു...
പക്ഷെ നമ്മൾ ചിന്താശേഷിയുള്ളവരാണ്‌.
ഒരു കല്ലുവെച്ച നുണയിലെങ്കിലും
നമ്മൾ  മഹാ ബുദ്ധിമാനായിരിക്കട്ടേ,
പ്രബുദ്ധരാകട്ടേ..
അല്ലെങ്കിൽ നമ്മളെ മൃഗങ്ങൾ മനുഷ്യാ ..
എന്ന് തറപ്പിച്ചൊരു നോട്ടം
നോക്കി കടന്നു പോയേക്കാം!

തിങ്കളാഴ്‌ച, ഫെബ്രുവരി 17, 2014

തിരക്ക്

സമയമുണ്ടെങ്കിൽ
അവസാനമെനിക്കും കുറിക്കണം..
കുറച്ചു വരികൾ...................
"മരണമതിന്റെ ഡയറിയിൽ കുറിച്ചു വെച്ച
എന്റെ താളുകൾ വായിക്കുമ്പോഴും
ഞാനെന്തൊരു തിരക്കിലായിരുന്നു?
സമയമേ കിട്ടുന്നില്ല,
പിടലിയിൽ പിടിച്ചെന്നെ കൊണ്ടു പോകുമ്പോഴും
ഞാനെന്തൊരു പിടച്ചിലായിരുന്നു,
ജീവിച്ചിട്ടേയില്ല!"

ഞായറാഴ്‌ച, ഫെബ്രുവരി 16, 2014

കൊതുകിന്റെ നെയ്യെടുക്കുന്നവർ!

അവൻ പറഞ്ഞു വന്നതങ്ങനെയാണ്‌,
"കൊതുകിന്റെ നെയ്യെടുത്ത്,
ബിരിയാണി വെച്ചു കഴിക്കുന്നവരെ കണ്ടിട്ടുണ്ടോ?"
“ഇല്ല?”
"ദാ...."
ചൂണ്ടിയേടത്തു നോക്കി,
കൊടിവെച്ച കാറിൽ ചാഞ്ഞു കിടന്നു പോകുന്നവനും,
അവനൊപ്പം അകമ്പടി പോകുന്നവരും!
സൂക്ഷിച്ചു നോക്കി,
ശരിയാണ്‌.
“നല്ല തടിയും തൂക്കവും ഉണ്ടല്ലോ?
അദ്ധ്വാനിച്ചു ജീവിച്ചു കൂടെ!”
“അവരുടെ പിത്തം ഉരുകും”-അവൻ
‘ഉരുകിയാൽ..?“
“ചത്തു പോകും”
നെയ്യെടുക്കപ്പെട്ടവർ
പിന്നേയും പിന്നേയും
 ജയ് വിളിച്ച് പിറകെ..!

പാതയോരങ്ങളിൽ,
പണി മുടക്കി,
നാടിന്റെ അവകാശികളായ
തമ്പുരാക്കന്മാരെ ഒരു നോക്ക്  കാണാൻ,
ഓച്ഛാനിച്ചു നില്കൂന്ന പാവങ്ങൾ!

ശനിയാഴ്‌ച, ഫെബ്രുവരി 15, 2014

ആധുനിക വിളകൾ

പുത്തൻ യുവത്വം,

കാർമേഘം മൂടിയ ആകാശം,

വീർപ്പിച്ച കവിൾ തടങ്ങളിൽ

ദുരഭിമാനത്താൽ,

ഒരിക്കലുംപെയ്തിറങ്ങാത്ത മഴ,

വറ്റി വരണ്ടൊന്നുണങ്ങിയ കൃഷി ഭൂമി!


ഷോപ്പിംഗ് മാളുകളിൽ
സഹസ്രങ്ങൾ വലിച്ചെറിഞ്ഞ്,
വിലയേറിയവ 
ചുളുവിലയ്ക്ക് കിട്ടിയ പോലെ വാങ്ങി
മറയ്ക്കേണ്ടവ മറയ്ക്കാനാകാത്ത
ചെറു തുണിക്കഷ്ണങ്ങളിൽ,
ശരീരത്തെ നിർബന്ധിച്ച്
കയറ്റിയിരുത്തി,
ഞെളിപിരികൊണ്ട്,
പൊങ്ങച്ചമടിച്ച് ,
വരൾച്ച മറക്കുന്നവർ.

കുടുംബത്തിലെ ഉഷ്ണം

വിത്തുകളെ നിർബന്ധപൂർവ്വം

കരിക്കപ്പെട്ടിരിക്കുന്നു.

സമയക്കുറവ്

ഇണ ചേരാനുള്ള താല്പര്യം

കെടുത്തിയിരിക്കുന്നു,

സൗന്ദര്യബോധം

ഗർഭപാത്രത്തിനു വന്മതിലും.

കാത്തിരിക്കാം

തലമുറയുല്പാദനത്തിന്‌,

ആശ്രയം 

കൂണു പോലെ മുളച്ചു പൊങ്ങിയേക്കാവുന്ന

സർവ്വകലാശാലകൾ.

ശീതീകരണ സംഭരണികളിൽ

വില കൊടുത്തു വാങ്ങാവുന്ന

തലമുറ വിളകൾ.


നിർദ്ദേശങ്ങൾ സമർപ്പിക്കാം.

അവയ്ക്കു മണമുണ്ടാവണം,

നിറമുണ്ടാവണം,

ഗുണമുണ്ടാവണം.

ബോർഡിംഗുകളിൽ അവയെ നടാം

ഇംഗ്ളീഷു വളമിട്ട് പരിപാലിക്കാം,

അക്ഷമയുടെ വെള്ളമൊഴിച്ച് വളർത്താം.

ബന്ധു ജനങ്ങളെ തേടിപ്പോകുന്ന വേരുകൾ

അറുത്തുമാറ്റി കെട്ടുറപുള്ള മതിലു കെട്ടാം.

 

പലതരം ഫലങ്ങൾ

ഒരു ചെടിയിൽ കായ്ക്കാൻ

വാശി പിടിക്കാം,

പൂത്തുലയാൻ കീടനാശിനിയടിക്കാം.

സൗകര്യങ്ങളനവധി.

എങ്കിലും……

ബംഗ്ളാവിന്റെ

ചുവരുകൾക്കുള്ളിലെ ജീവിതം,

ഉഷ്ണിച്ചുഷ്ണിച്ച്,

മോചനം തേടി വക്കീലിന്റെ

അറവുമേശയ്ക്കരികിൽ!

 

ഹൃദയങ്ങളെ അറുത്തെടുത്ത്,

പൊതിഞ്ഞു കെട്ടി കൊടുത്ത്

അറവുകാരന്റെ വില പേശൽ.

പിന്നെ മഹിമ വാഴ്ത്തൽ,
ഇനി നിങ്ങൾ സ്വതന്ത്രർ

 

മോചനം കിട്ടിയത്രെ,

കയറൂരി വിട്ട കാലിക്കൂട്ടങ്ങളെ പോലെ,

തിന്നും കുടിച്ചും, മദിച്ചും, രമിച്ചും നടന്നു,

 

കുത്തഴിഞ്ഞ പോക്കിൽ

നിയമമാണോ,

സാക്ഷരതയാണോ,

ക്ഷമയില്ലായ്മയാണോ,

പക്വതയില്ലായ്മയാണോ,

സംസ്ക്കാരത്തെ തൂക്കിലേറ്റിയത്?

 

നര കേറിയ പഴയ മുത്തശ്ശിയെ

പടിയടച്ചു പിണ്ഡം വെച്ച്

കമ്പ്യൂട്ടർ മുത്തശ്ശി

പടി കടന്നു വന്നപ്പോഴോ

കുടുംബത്തിന്റെ കെട്ടുറപ്പ്

പടിയിറങ്ങി പോയത്?

 

വിവരശാലികൾക്കിടയ്ക്,

എവിടേയ്ക്കീയാത്രയെന്ന,

സംശയത്തെ ചുട്ടു തിന്ന്,

അജീർണ്ണം ബാധിച്ച മനസ്സുമായി,

വിവരദോഷികളായി ഒരു

പറ്റം ജനവും!

അതെ.. സർവ്വരും സാക്ഷരരായിരിക്കുന്നു.

എങ്കിലും ……

മണലെഴുത്തായെങ്കിലും

കുടുംബ ബന്ധത്തിന്റെ

ഹരിശ്രീ അറിയാത്തവർ.!