പേജുകള്‍‌

വ്യാഴാഴ്‌ച, ഫെബ്രുവരി 20, 2014

മന്ത്രവാദം!

മരങ്ങളെ അറുത്തു ചോരവീഴ്ത്തി,
തടാകത്തെ ചവിട്ടികൊന്നു,
ചുടേണ്ട കോഴിയുടെ പൂടയും
അറവുമാലിന്യവും വലിച്ചെറിഞ്ഞു,
മാരണം നടത്തി പുഴയെ ഇല്ലാതാക്കി,
കളം വരഞ്ഞു ഫ്ളാറ്റു കെട്ടി,
കടലിൽ വിഷം കലക്കി,
മലയെ സമതലമാക്കി,
സ്തംഭിപ്പിച്ചൊരു കർമ്മം!
മുത്തച്ഛന്മാർക്കറിയാത്ത മന്ത്രവാദം,
കൊടിയ മന്ത്രവാദികളായ

കുഞ്ഞു പിള്ളേരുടെ ഉച്ഛാടന കർമ്മം!

ചൊവ്വാഴ്ച, ഫെബ്രുവരി 18, 2014

വില

ജീവനൊരു വിലയിട്ടു
ജീവിതത്തിനൊരു വിലയിട്ടു,
സ്നേഹത്തിനൊരു വിലയിട്ടു
മരണത്തിനൊരു വിലയിട്ടു
ചിരിക്കും, കരച്ചിലിനും
കണ്ണിൽ കണ്ടതിനൊക്കെ
വിലയിട്ടു നമ്മൾ നടന്നപ്പോൾ
ജീവിക്കാൻ മറന്നു..
വളരാൻ മറന്നു...
പക്ഷെ നമ്മൾ ചിന്താശേഷിയുള്ളവരാണ്‌.
ഒരു കല്ലുവെച്ച നുണയിലെങ്കിലും
നമ്മൾ  മഹാ ബുദ്ധിമാനായിരിക്കട്ടേ,
പ്രബുദ്ധരാകട്ടേ..
അല്ലെങ്കിൽ നമ്മളെ മൃഗങ്ങൾ മനുഷ്യാ ..
എന്ന് തറപ്പിച്ചൊരു നോട്ടം
നോക്കി കടന്നു പോയേക്കാം!

തിങ്കളാഴ്‌ച, ഫെബ്രുവരി 17, 2014

തിരക്ക്

സമയമുണ്ടെങ്കിൽ
അവസാനമെനിക്കും കുറിക്കണം..
കുറച്ചു വരികൾ...................
"മരണമതിന്റെ ഡയറിയിൽ കുറിച്ചു വെച്ച
എന്റെ താളുകൾ വായിക്കുമ്പോഴും
ഞാനെന്തൊരു തിരക്കിലായിരുന്നു?
സമയമേ കിട്ടുന്നില്ല,
പിടലിയിൽ പിടിച്ചെന്നെ കൊണ്ടു പോകുമ്പോഴും
ഞാനെന്തൊരു പിടച്ചിലായിരുന്നു,
ജീവിച്ചിട്ടേയില്ല!"

ഞായറാഴ്‌ച, ഫെബ്രുവരി 16, 2014

കൊതുകിന്റെ നെയ്യെടുക്കുന്നവർ!

അവൻ പറഞ്ഞു വന്നതങ്ങനെയാണ്‌,
"കൊതുകിന്റെ നെയ്യെടുത്ത്,
ബിരിയാണി വെച്ചു കഴിക്കുന്നവരെ കണ്ടിട്ടുണ്ടോ?"
“ഇല്ല?”
"ദാ...."
ചൂണ്ടിയേടത്തു നോക്കി,
കൊടിവെച്ച കാറിൽ ചാഞ്ഞു കിടന്നു പോകുന്നവനും,
അവനൊപ്പം അകമ്പടി പോകുന്നവരും!
സൂക്ഷിച്ചു നോക്കി,
ശരിയാണ്‌.
“നല്ല തടിയും തൂക്കവും ഉണ്ടല്ലോ?
അദ്ധ്വാനിച്ചു ജീവിച്ചു കൂടെ!”
“അവരുടെ പിത്തം ഉരുകും”-അവൻ
‘ഉരുകിയാൽ..?“
“ചത്തു പോകും”
നെയ്യെടുക്കപ്പെട്ടവർ
പിന്നേയും പിന്നേയും
 ജയ് വിളിച്ച് പിറകെ..!

പാതയോരങ്ങളിൽ,
പണി മുടക്കി,
നാടിന്റെ അവകാശികളായ
തമ്പുരാക്കന്മാരെ ഒരു നോക്ക്  കാണാൻ,
ഓച്ഛാനിച്ചു നില്കൂന്ന പാവങ്ങൾ!

ശനിയാഴ്‌ച, ഫെബ്രുവരി 15, 2014

ആധുനിക വിളകൾ

പുത്തൻ യുവത്വം,

കാർമേഘം മൂടിയ ആകാശം,

വീർപ്പിച്ച കവിൾ തടങ്ങളിൽ

ദുരഭിമാനത്താൽ,

ഒരിക്കലുംപെയ്തിറങ്ങാത്ത മഴ,

വറ്റി വരണ്ടൊന്നുണങ്ങിയ കൃഷി ഭൂമി!


ഷോപ്പിംഗ് മാളുകളിൽ
സഹസ്രങ്ങൾ വലിച്ചെറിഞ്ഞ്,
വിലയേറിയവ 
ചുളുവിലയ്ക്ക് കിട്ടിയ പോലെ വാങ്ങി
മറയ്ക്കേണ്ടവ മറയ്ക്കാനാകാത്ത
ചെറു തുണിക്കഷ്ണങ്ങളിൽ,
ശരീരത്തെ നിർബന്ധിച്ച്
കയറ്റിയിരുത്തി,
ഞെളിപിരികൊണ്ട്,
പൊങ്ങച്ചമടിച്ച് ,
വരൾച്ച മറക്കുന്നവർ.

കുടുംബത്തിലെ ഉഷ്ണം

വിത്തുകളെ നിർബന്ധപൂർവ്വം

കരിക്കപ്പെട്ടിരിക്കുന്നു.

സമയക്കുറവ്

ഇണ ചേരാനുള്ള താല്പര്യം

കെടുത്തിയിരിക്കുന്നു,

സൗന്ദര്യബോധം

ഗർഭപാത്രത്തിനു വന്മതിലും.

കാത്തിരിക്കാം

തലമുറയുല്പാദനത്തിന്‌,

ആശ്രയം 

കൂണു പോലെ മുളച്ചു പൊങ്ങിയേക്കാവുന്ന

സർവ്വകലാശാലകൾ.

ശീതീകരണ സംഭരണികളിൽ

വില കൊടുത്തു വാങ്ങാവുന്ന

തലമുറ വിളകൾ.


നിർദ്ദേശങ്ങൾ സമർപ്പിക്കാം.

അവയ്ക്കു മണമുണ്ടാവണം,

നിറമുണ്ടാവണം,

ഗുണമുണ്ടാവണം.

ബോർഡിംഗുകളിൽ അവയെ നടാം

ഇംഗ്ളീഷു വളമിട്ട് പരിപാലിക്കാം,

അക്ഷമയുടെ വെള്ളമൊഴിച്ച് വളർത്താം.

ബന്ധു ജനങ്ങളെ തേടിപ്പോകുന്ന വേരുകൾ

അറുത്തുമാറ്റി കെട്ടുറപുള്ള മതിലു കെട്ടാം.

 

പലതരം ഫലങ്ങൾ

ഒരു ചെടിയിൽ കായ്ക്കാൻ

വാശി പിടിക്കാം,

പൂത്തുലയാൻ കീടനാശിനിയടിക്കാം.

സൗകര്യങ്ങളനവധി.

എങ്കിലും……

ബംഗ്ളാവിന്റെ

ചുവരുകൾക്കുള്ളിലെ ജീവിതം,

ഉഷ്ണിച്ചുഷ്ണിച്ച്,

മോചനം തേടി വക്കീലിന്റെ

അറവുമേശയ്ക്കരികിൽ!

 

ഹൃദയങ്ങളെ അറുത്തെടുത്ത്,

പൊതിഞ്ഞു കെട്ടി കൊടുത്ത്

അറവുകാരന്റെ വില പേശൽ.

പിന്നെ മഹിമ വാഴ്ത്തൽ,
ഇനി നിങ്ങൾ സ്വതന്ത്രർ

 

മോചനം കിട്ടിയത്രെ,

കയറൂരി വിട്ട കാലിക്കൂട്ടങ്ങളെ പോലെ,

തിന്നും കുടിച്ചും, മദിച്ചും, രമിച്ചും നടന്നു,

 

കുത്തഴിഞ്ഞ പോക്കിൽ

നിയമമാണോ,

സാക്ഷരതയാണോ,

ക്ഷമയില്ലായ്മയാണോ,

പക്വതയില്ലായ്മയാണോ,

സംസ്ക്കാരത്തെ തൂക്കിലേറ്റിയത്?

 

നര കേറിയ പഴയ മുത്തശ്ശിയെ

പടിയടച്ചു പിണ്ഡം വെച്ച്

കമ്പ്യൂട്ടർ മുത്തശ്ശി

പടി കടന്നു വന്നപ്പോഴോ

കുടുംബത്തിന്റെ കെട്ടുറപ്പ്

പടിയിറങ്ങി പോയത്?

 

വിവരശാലികൾക്കിടയ്ക്,

എവിടേയ്ക്കീയാത്രയെന്ന,

സംശയത്തെ ചുട്ടു തിന്ന്,

അജീർണ്ണം ബാധിച്ച മനസ്സുമായി,

വിവരദോഷികളായി ഒരു

പറ്റം ജനവും!

അതെ.. സർവ്വരും സാക്ഷരരായിരിക്കുന്നു.

എങ്കിലും ……

മണലെഴുത്തായെങ്കിലും

കുടുംബ ബന്ധത്തിന്റെ

ഹരിശ്രീ അറിയാത്തവർ.!

വെള്ളിയാഴ്‌ച, ഫെബ്രുവരി 14, 2014

പ്രശ്നം!

തുറക്കാൻ മടിച്ച യാഥാർത്ഥ്യങ്ങളിൽ
എന്റെ കണ്ണീരുണ്ടായിരുന്നു,
അടയ്ക്കാൻ മറന്ന സ്വപ്നങ്ങളിൽ
എന്റെ സന്തോഷവും!

മുൻ ജന്മ കർമ്മങ്ങളിലൂടെ
സഞ്ചരിച്ച് തളർന്നപ്പോൾ
മനസ്സിന്റെ പാതയോരത്ത്
ക്ഷീണിച്ചിരുന്നു..

നിഴലൊന്നു  പറഞ്ഞു,
വർത്തമാനത്തിലേക്ക്
കാലുനീട്ടിയിരുന്നു,
ഭൂതകാലത്തെ തുരന്ന്,
തുരന്നു ഭാവിയെ പുറത്തെടുക്കാം.

കൂടൊന്നു തുറന്നപ്പോൾ,
ഒരു ശീട്ടെടുത്ത് പുറത്തിട്ട്,
പുറത്തു വന്ന സ്വപ്നം,
വീണ്ടും കൂട്ടിലിരുന്നു.

വീണ്ടും കൂടടച്ച്,
കൈ നോട്ടക്കാരനെ പോലെ,
ശീട്ടിൽ നോക്കി,
സ്വന്തം കൈവെള്ളയിൽ നോക്കി,
ഒരു മഹാസത്യം കണ്ടു പിടിച്ചു,
ശുക്രരേഖയിലെവിടെയോ
മൂഷികൻ കയറി വഴി മുറിച്ചു കളിക്കുന്നു,
വഴി പിഴപ്പിച്ച മൂഷികനെ മറന്ന്,
ശുക്രരേഖയുടെ മറു വഴി തേടി,
വീണ്ടുമൊരു പ്രയാണം!

തിങ്കളാഴ്‌ച, ഫെബ്രുവരി 10, 2014

പപ്പയും, അച്ഛനും

മരുഭൂവിന്റെ തണുപ്പിൽ
വെറുതെയൊന്ന് നടന്നു,
പലരും പറയുന്ന,
ഒരു സായാഹ്ന സവാരി.
ഞെട്ടിത്തിരിഞ്ഞൊന്നു നോക്കി,
ഓടിക്കിതച്ചെന്റെ മുന്നിലെത്തുമ്പോൾ,
അവനാവേശമായിരുന്നു,
ഒരഞ്ചു വയസ്സുകാരൻ!
ആരാകുമവനൊപ്പം?
പിറകിലേക്കൊന്നു തിരിഞ്ഞു നോക്കി,
ആരുമില്ല,
എന്നെ പിന്നിലാക്കി ഗമയിൽ തിരിഞ്ഞു നോക്കി,
നടന്നു പോകുന്നവനെ,
ആവേശത്തോടെ ഞാനും പിന്നിലാക്കി,
യൗവനം പടി കടന്നു പോകാറായിട്ടും,
ഒരു കുട്ടി കുസൃതി!

അവന്റെ പുഞ്ചിരിക്കിടയിൽ,
അവനോടു വെറുതേയൊരു ചോദ്യം.
മോന്റെയച്ഛനെവിടെ?"
അച്ഛനില്ല മരിച്ചെന്നവൻ,
ഒറ്റയ്ക്കായെന്നവൻ,
അനാഥനായവനെങ്ങിനെയിവിടെയെത്തിയെന്ന്
സങ്കടപ്പെട്ടു.
ദൂരെ പിറകിൽ
ഇരു കൈകളിലും
പാലും പഴങ്ങളും നിറച്ച
 ഭാരമേറ്റി വരുന്നവനെ കണ്ടു
പിന്നേയും ഒരു ചോദ്യം 
"അപ്പോഴതാരാ?"
അത് പപ്പയെന്നവൻ!
അച്ഛൻ മരിച്ച് പപ്പയെ കൂട്ടി നടക്കുന്നവനെ കണ്ട്  
നെടുവീർപ്പിട്ട്,
തെല്ലിട നിന്നു,,
ഒപ്പം അവനും..
പിന്നെ പപ്പ യായവനോട് ചോദിച്ചു,
ഇവനാരാ?“
എന്റെ മകൻ
”...പിന്നെ മരിച്ച അച്ഛനാരാ?“
അതെന്റെയച്ഛൻ!