പേജുകള്‍‌

തിങ്കളാഴ്‌ച, ഒക്‌ടോബർ 18, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(ഇരുപത്തി ഏഴാം സർഗ്ഗം)

പൊസ്തകവും കൈയ്യിലേന്തി ബസ്സിന്റെ അരികെ കനിവിനായി കാത്തു നിന്നു നിന്ന് കിനാവു കണ്ടു മടുത്ത നമ്മളോട്‌ കയറുവാൻ അനുജ്ഞയായീന്നും പറഞ്ഞ്‌ കിളി ബെല്ലു കൊടുത്തു..നമ്മളൊക്കെ അറിയാതെ പോലും നോക്കി പോകാത്ത പെൺകിടാങ്ങളെ,അവരെന്തു വിചാരിക്കും എന്നോർത്ത്‌ നോക്കി നിന്നു, നോക്കി നിന്നു വെള്ളമിറക്കി ചായ പോലും കുടിക്കാൻ സമയം കിട്ടാതെ ബീഡി പുകച്ചു തീർത്ത ഡ്രൈവറേമാൻ ജയൻ ഹെലികോപ്റ്ററിലേക്ക്‌ എന്ന വണ്ണം ബസ്സിൽ ചാടിക്കയറി വളയം പിടിച്ചു...

"മാടായിക്കാവ്‌, പിലാത്തറ..പഴയങ്ങാടി, പുതിയങ്ങാടി."
"മാടായിക്കാവ്‌, പിലാത്തറ..പഴയങ്ങാടി, പുതിയങ്ങാടി"

....അവസാനവട്ടത്തെ വരവിളി കൂടി കിളിയൻ ചേട്ടൻ നിർവ്വഹിച്ചു!

"എടാ നീ മുപ്പത്‌ പൈസ താ നിന്റെ പൈസ ഞാൻ കൊടുക്കാം."- ഫ്രെണ്ടാണ്‌.!...ഫ്രെണ്ടിച്ചു ഫ്രെണ്ടിച്ച്‌ നമ്മുടെ പൈസ വാങ്ങി നമ്മുടെ ആവശ്യം അവൻ നടത്തിതരും...അഞ്ചു നയാ പൈസ കളയാനല്ല .. .ആവശ്യത്തിനാണ്‌ ..അല്ലാതെ നാട്ടു കൂട്ടം വിളിച്ച്‌ ചേർത്ത്‌ കള്ളടിച്ചു നടക്കേണ്ട പ്രായോം വെളിവും അവനായിട്ടില്ല..നമ്മേക്കാൾ പാവം പച്ച പശു!..

..നോം അവന്‌ മുപ്പത്‌ പൈസ കൊടുത്തു..ആ മഹാനിധി നമ്മോട്‌ പൈസ വാങ്ങിക്കയും ചെയ്യും എന്നിട്ട്‌ അവനാണ്‌ നമ്മെ പോറ്റിവളർത്തി വലുതാക്കിയതെന്ന ഭാവത്തോടെ ഞെളിഞ്ഞു നിൽക്കുകയും ചെയ്യും.. എന്തു ചെയ്യാം ഫ്രെണ്ട്‌ നമ്മുടെ തലേൽ കയറി നെരങ്ങുന്നെങ്കിലും നോം ക്ഷമിക്കയാണെന്ന് അവൻ അറിയുന്നില്ലല്ലോ ദൈവമേ!.. ആ നിഷ്കളങ്കനെ നോം ഒന്നും പറയാതെ വെറുതെ വിട്ടു.. ഏതോ ആളുടെ അമ്മാവൻ പ്രാഞ്ചി പ്രാഞ്ചി എഴുന്നേൽക്കുന്നു.. ..അദ്ദേഹത്തെ ഒരു വിധം യാത്രയാക്കി. നോം സീറ്റ്‌ ആർക്കും കൊടുക്കാതെ അതിവിദഗ്ധമായി കൈക്കലാക്കി ആഞ്ഞിരുന്നു..അവൻ നമ്മെ നേരയിരുത്തില്ല എന്ന ഭാവം! .. നമ്മെ തള്ളി അവനും ഇരുന്നു ..ഒട്ടകത്തിനു കൂടാരത്തിൽ തല വെക്കാൻ സ്ഥലം കൊടുത്തതു പോലെ അവനെന്നെ സീറ്റിൽ നിന്നും പുറത്താക്കിയ പോലായി... നോം ഒന്നും പറഞ്ഞില്ല.. നമ്മുടെ ചിലവിൽ അവനും ഒന്നിരുന്ന് ആശ തീർത്തോട്ടേ..!...ബസ്സ്‌ പകുതിയോളം കുതിച്ചു പാഞ്ഞു...
പെട്ടെന്ന് അതു സംഭവിച്ചു..

. ...പ്രായായില്ലേ നമുക്കിങ്ങനെ കുതിച്ച്‌ പായാൻ വയ്യ കിടാവേന്നും പറഞ്ഞ്‌ ബസ്സ്‌ ഒരു നിൽക്കൽ!. ഇല്ലത്തു നിന്നു പുറപ്പെടുകയും ചെയ്തു അമ്മാത്തൊട്ട്‌ എത്തീട്ടും ഇല്യ...

ഡ്രൈവർ ഏമാന്‌ എഞ്ചിനെ കുറിച്ച്‌ വല്യ പിടിപാടുണ്ടാവില്ല്യ..പെണ്ണുങ്ങളുടെ മുന്നിൽ ഷൈൻ ചെയ്ത്‌ ബസ്സെടുത്തതാ...ദേ കിടക്കുന്നു..നാണം കെട്ട ശവം..വിളറി വെളുത്ത്‌!."
ഡ്രൈവർ എന്തൊക്കെയോ കണ്ട്രാവിയെ പിടിച്ചു കുശുകുശുത്തു.. പിന്നെ കിളിയെ പിടിച്ചു ഓടിച്ചു.. തള്ളീ നോക്കി.. നോ രക്ഷ!..ഉന്തി നോക്കി..ആ കശ്മലൻ ബസ്സ്‌ അനങ്ങുന്നില്ല!...നോം ഫ്രെണ്ടനോട്‌ പറഞ്ഞു.." എവന്മാരെല്ലാവരും ഉത്സാഹിച്ചു മാടായി വരെ നമ്മളെ തള്ളി കൊണ്ട്‌ പോയെങ്കിൽ മതിയായിരുന്നു!"

പരിശ്രമങ്ങളെല്ലാം പാളിയപ്പോൾ കണ്ട്രാവീ ബാഗ്‌ കൊട്ടി വിളംബരം നടത്തി..
"..എല്ലാവരും ഇറങ്ങി കൊള്ളുക.. ബസ്സ്‌ തകരാറിലാണ്‌...എല്ലാവരും ടിക്കറ്റ്‌ തരൂ.. പൈസ മടക്കി തരാം.."
"..കുട്യോളൊന്നും വരേണ്ട..പത്തു പൈസക്കാരൊന്നും വരേണ്ട.."-- ആ മുശേട്ട ഡ്രൈവറുടെ വായ ലൗഡ്‌ സ്പീക്കർ വെച്ച പോലെ പറഞ്ഞു.. പിന്നെ  കണ്ട്രാവിയോട്‌ ഉപദേശം കുട്യാൾക്കൊന്നും പൈസ കൊടുക്കേണ്ട...ട്ടോ. !"

....ദേഷ്യം വന്നു കണ്ണു കാണുന്നില്ല ..."നല്ല തൂക്കവും തടിയും ഉണ്ടല്ലോ?...ആദ്യം നേരാം വണ്ണം ബസ്സൊടിക്കാൻ പഠിക്കെടാ ശവീ.. അതു കഴിഞ്ഞിട്ടാകാം കണ്ടോനൊടൊക്കെ തന്റെ  ഉപദേശം.!".. നോം മനസ്സിൽ പറഞ്ഞു..

എന്തൊരഹങ്കാരമാണ്‌ ആ ഡ്രൈവർക്ക്‌.!!.. സാധാരണ ചില പ്രഗൽഭന്മാരായോർ ചുമ്മാ കടലാസിൽ നൂറ്‌ രൂപയെന്നോ, ആയിരം രൂപയെന്നോ പെന്നോണ്ട്‌ എഴുതി കടക്കാരനു കൊടുത്ത്‌ കടേലെ സാധങ്ങൾ മുഴുവൻ വാങ്ങി ശേഷം ബാക്കി പൈസ കൂടെ വാങ്ങിക്കാറുണ്ടല്ലോ?.. നോം സിനിമേൽ കണ്ടതാണ്‌.. .നമുക്കത്ര പരിചയം പോര!

... മുതിർന്നോർ രണ്ടു രൂപയും മൂന്നു രൂപയും കൊടുക്കുമ്പോൾ അത്ര തന്നെ ദൂരം നമ്മൾ അന്ന് വെറും പത്തു പൈസയ്ക്കും 30 പൈസയ്ക്കുമാണ്‌ പോകുന്നത്‌..അതായത്‌ നമ്മൾ പ്രഗൽഭന്മാർക്ക്‌ 30 പൈസ = 3 രൂപ .. അതു ഗവണ്മേന്റിനും അറിയാം.. സത്യത്തിൽ 30 പൈസ നമ്മൾ കൊടുത്താൽ അതു വാങ്ങി മുപ്പതു രൂപ തന്നു എന്ന സന്തോഷത്തോടെ 27 രൂപ ബാക്കിയെങ്കിലും നമുക്ക്‌ തരേണ്ടതാണ്‌..ന്യായം അതാണ്‌..!...നാളെത്തെ ഭാവി തലമുറയായ നമ്മൾക്ക്‌ ആ സൗകര്യം ചെയ്യണമെന്ന ഒരു നിയമം ഓർഡിനൻസിലൂടെ സർക്കാറിന്‌ പാസ്സാക്കാവുന്നതേയുള്ളൂ... ..ചുമ്മാതാണോ?....നമ്മൾ വളർന്നിട്ട്‌ ഒരു പതിനെട്ടൊക്കെ പടി കടന്ന്  വന്നാൽ ഇവന്മാർക്കൊക്കെ തന്നെയല്ലേ ഗുണം!... കട്ടു മുടിക്കാൻ കൈ നിറച്ചും വോട്ട്‌ കൊടുക്കുന്നത്‌ അമേരിക്കൻ പ്രസിഡന്റിനൊന്നും അല്ലല്ലോ?.. അപ്പോഴെങ്ങിനെ അദ്ദേഹത്തോട്‌ പോയി പരാതി പറയാൻ പറ്റും?..ഇതൊന്നും ഇവിടെ ആരും അത്ര സീരിയസ്സ്‌ ആയി എടുക്കുന്നില്ല... അതാ കുഴപ്പം! .. ആ പോട്ടെ സാരമില്ല.. അതൊക്കെ പറഞ്ഞാൽ നമ്മുടെ ക്ഷമ നശിച്ച്‌ കാടു കയറും!

"..നോം വിഷമിച്ചു.അത്ര തന്നെ..".. എടാ പെട്ടൂടാ..കോളേജിലേക്ക്‌ പോയാൽ തിരികെ വരാൻ കായില്ല..നിന്റെ കൈയ്യിലുണ്ടോടാ?"

" അവനും കൈമലർത്തി.. കരയുന്ന പോലായി."...രാവിലെ കുളിച്ചു വന്നോളും..റിട്ടെൺ ടിക്കറ്റിനുള്ള അറുപതു പൈസയുമെടുത്ത്‌..വൺവേ ടിക്കറ്റിന്റെ പൈസയെടുത്ത്‌ ഒരു കാര്യോം ഇല്ല്യാതെ ചിലവാക്കി...കോളെജിലേക്ക്‌ പോയാൽ വീട്ടിലെത്താൻ കഴിയില്ല..തമ്മിൽ ഭേദം ഇന്ന് പണി മുടക്കി വീട്ടിലേക്ക്‌ തിരിക്കുന്നതാ.. .. അവനെ മാത്രമല്ല നമ്മേ കൂടെ ഒപ്പം ചുട്ടു തിന്നാനുള്ള ദേഷ്യം വന്നു...നമ്മേ അറിയുന്ന ഒറ്റയാളും ആ ബസ്സിലില്ല..!

ഫ്രെൻഡൻ പറഞ്ഞു.." ഒരു നിമിഷം നിൽക്ക്‌ നോക്കട്ടേ!"

"കുട്ടികൾക്ക്‌ കൊടുക്കേണ്ടാ."..പിന്നെയും ആ മനുഷ്യൻ തല തല്ലി കാറി വിളിക്കുന്നു...പിന്നെ ..കുട്യാൾക്കെല്ലാം അദ്ദേഹത്തിന്റെ അമ്മായി അപ്പന്റെ വകയല്ലേ ഉച്ചയൂണ്‌!.. .പൈസയും വാങ്ങി പോക്കറ്റിലിട്ട്‌ നാണമില്ലാത്ത ശവി!..

"...വണ്ടി ഓടിക്കാനറിയില്ല ..ആ മഹാത്മന്‌ .. എന്നാലോ കാറി വിളിക്കാൻ ആരും പഠിപ്പിച്ചു കൊടുക്കേണ്ട!.. ഇയാൾക്കൊക്കെ മക്കളില്ലേ...ആ മക്കളോടും വീട്ടിൽ ഇതു പോലെ തന്നെയാണോ പെരുമാറ്റം?.. ഒരു ബഹുമാനോം ഇല്യാതെ.!.. അതോ മക്കളും ഭാര്യയും ഈയ്യാളെ ഡൈവോർസു ചെയ്തോ..ആ ദേഷ്യമായിരിക്കും അതിയാൻ പാവം നമ്മോട്‌ കാട്ടണത്‌." - നോം ഫ്രെൻഡനൊട്‌ പറഞ്ഞു...."..ഈ മനുഷ്യൻ ചത്താൽ നരകത്തിൽ ചെന്നാലും നക്കിക്കുടിക്കും!.. സ്വർഗ്ഗത്തിലാണെങ്കിൽ പറയേം വേണ്ട!...ചത്ത നാട്ടുകാർക്ക്‌ മൊത്തം നട്ട പിരാന്താക്കും!."
"നീ വെഷമിക്കാതെടാ നമുക്ക്‌ നോക്കാം"- ഫ്രെൻഡെൻ സമാധാനിപ്പിച്ചു.

ടിക്കറ്റ്‌ എടുത്തവർ പൈസ വാങ്ങി പോയി രംഗം ഒട്ടൊന്ന് ശാന്തമായപ്പോൾ, നോമും ഫ്രെൻഡും ബാങ്കിൽ നിന്നും ചെക്കു വാങ്ങി പൈസ കൊടുക്കുന്നതു പോലെ ടിക്കറ്റ്‌ വാങ്ങി പൈസ കൊടുക്കുന്ന കണ്ട്രാവിയുടെ അടുത്തെത്തി..

കണ്ട്രാവി നമ്മളെ സൂക്ഷിച്ചു നോക്കീ ..ഫ്രെൻഡൻ തല ചൊറിഞ്ഞു..അമ്മാ വല്ലതും തരണേന്ന മട്ടിൽ നിൽക്കുന്ന അവനെ നോക്കി.. അവന്റെ ദയനീയ ഭാവം അയാളുടെ കരളലിയിച്ചു.
...". എന്താ?..എത്രെയാ തന്നത്‌?"
" 60 പൈസ!.. നമ്മുടെ രണ്ടാളുടേയും പൈസ!"-അവൻ തല ചൊറിഞ്ഞു പണ്ടാരമടങ്ങി.
അയാൾ എന്നെ നോക്കി!.".. നോമും ദയനീയമായി അയാളെ നോക്കി.. ദണ്ഡിയാത്ര നടത്തിക്കല്ലേ ചേട്ടാ കൊടുത്തേക്ക്‌ എന്ന മട്ടിൽ ... അവൻ പാവാ..നോം അതിനേക്കാൾ പാവാ...എന്ന് നമ്മുടെ മിഴികൾ അദ്ദേഹത്തോട്‌ പറഞ്ഞു..!"

" ഉം.. ഇന്നാ പിടിച്ചോ?"

അറുപതു പൈസ അവന്റെ കൈ വെള്ളയിൽ വെച്ചു കൊടുത്തപ്പോൾ.. അവൻ ഏതോ അമ്പലത്തിൽ നേർച്ച നേർന്നു..ഭാവിയിൽ പൈസയുണ്ടായാൽ ഒരു മുപ്പത്‌ പൈസ നേർച്ചയിട്ടേക്കാമേ!"

അവനില്ലായിരുന്നെങ്കിൽ നോം റോഡിന്റെ അളവെടുത്ത്‌ നടന്നേനേ..ആപത്തിൽ സഹായിക്കുവനാണ്‌ അവൻ എന്ന് നമുക്ക്‌ ബോദ്ധ്യായി..നോം അവനെ അനുഗ്രഹിച്ചു.". ഈ പച്ചയായ ജീവിത ഗന്ധിയായ അഭിനയം തുടർന്നാൽ നീയ്യി പരമാണു ലോകത്തിൽ എവിടെ പോയാലും വിജയിക്കും മകനേ!.. "

ഞായറാഴ്‌ച, ഒക്‌ടോബർ 17, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(ഇരുപത്താറാം സർഗ്ഗം)

കോളേജിലെ ഒരു പെണ്ണും പിടക്കോഴിയും നമ്മെ ഒരു മൈൻഡും ചെയ്തില്ല!..നമുക്കെന്തിന്റെ കുറവാ?... മീശയില്ലേ .. ഷേവു ചെയ്ത താടിയില്ലേ.. കൈയ്യില്ലേ.. കാലില്ലേ.. ?.. എല്ലാം ഉണ്ട്‌ ..പറയാച്ചാൽ.. കൈകളിലേയും കാലുകളിലേയും നഖം വെട്ടിയ വികലാംഗത്വമല്ലാതെ മറ്റൊരു വികലാംഗത്വമോ പെൻഷനോ ഇല്യാ! ...ആരും അങ്ങിനെ ആക്കിയിട്ടും ഇല്യാ..എന്നാൽ പിന്നെ എന്തിന്റെ കുറവാ..?

നമുക്കൊരു പിടിപാടും ഇല്യാ..

.. ഒരു ശകുന്തളയ്ക്കും പ്രേമവും ലേഖനവും എഴുതാൻ തോന്നീട്ടില്ല്യാ... ഒരു പക്ഷെ നമ്മുടെ സ്റ്റാറ്റസിനും സൗന്ദര്യത്തിനും മാറ്റു കൂട്ടുവാൻ പറ്റുന്ന ഒരൊറ്റ പെൺകൊടികളും ശകുന്തളയായി അവതരിച്ച്‌ അവിടെ അഡ്മിഷൻ നേടിയിരിക്കില്ല..അല്ലെങ്കിൽ ഇതൊന്നും അറിയാത്ത ഏതോ ലോകത്തു നിന്നും ഇറക്കുമതി ചെയ്ത നാണമില്ലാത്ത വിശുദ്ധ പുണ്യാളത്തികൾ നമ്മെ പരിഹസിക്കാൻ അവിടെ വന്ന് ഉലാത്തുന്നതായിരിക്കണം!

... അസൂയ മൂത്ത്‌, മൂത്ത്‌ ഇനി ഇറക്കാൻ വിഷഹാരിക്കു പോലും ആവില്യാന്ന് പറഞ്ഞ്‌ കൈയ്യൊഴിഞ്ഞു വിട്ടതിന്റെ അഹംഭാവത്തിൽ ആർമ്മാദിച്ച്‌ നടക്കുന്ന ചിലർ പറഞ്ഞു.." എടോ തന്റെ മുഖം പ്രേമത്തിനു കൊള്ളില്ല.. അതു വല്ല വില്ലന്മാർക്കും ഫിറ്റു ചെയ്തു കൊടുത്തിട്ട്‌ നീ ഒറ്റയ്ക്ക്‌ കൈയ്യും വീശി വാ.. ഇതൊക്കെ ഓരൊരുത്തർക്ക്‌ പറഞ്ഞിട്ടുണ്ട്‌."....ഇടിവെട്ടേറ്റ തെങ്ങു പോലെ നോം ഇത്തിരി വിഷമിച്ചു...." അങ്ങിനെയെങ്കിൽ വില്ലത്തികൾക്ക്‌ നോക്കാമാരുന്നല്ലോ?.. ചുമ്മാ രസത്തിനെങ്കിലും!."

.... നമ്മെ കണ്ടാൽ പെൺകിടാങ്ങൾ ഒരു വട്ടം നോക്കും പുഞ്ചിരിക്കും പിന്നെ തലകുനിച്ചു പിടിച്ചു നടക്കും.. ഷെയിം കെട്ട ഷെയിമികള്‌!..എന്തിന്‌ നമ്മുടെ ക്ലാസ്സിലുള്ളോർ പോലും മാന്യന്മാരിൽ മാന്യനായി രണ്ടാം ബെഞ്ചിൽ സ്ഥാനം പിടിച്ചു ബുദ്ധിജീവികളിൽ ബുദ്ധിജീവിയായി അഭിനയിച്ചു തലയാട്ടി ഇരുന്നിട്ടു പോലും.. ഛേ മിണ്ടിയിട്ടു കൂടിയില്ല... !

"എന്താ നിന്റെ പേര്‌?.. എവിടെയാ നാട്‌.?.. തന്നെ പ്രേമിക്കാൻ കൊള്ളാവോ?.. ആരെയെങ്കിലും പ്രേമിച്ച മുൻപരിചയം?.. അഥവാ ഉണ്ടെങ്കിൽ ആ കൃഷി ഇപ്പോഴും തുടരുന്നുണ്ടോ?.. മറ്റെവിടെയെങ്കിലും രണ്ടാമത്തെ ഇടവിളയ്ക്ക്‌ താൽപര്യമുണ്ടോ? ഈ ഫീൽഡിൽ ആദ്യമായാണോ?.." --ഈ വക ചോദ്യങ്ങൾ ഒന്നും നമ്മോട്‌ ആരും ചോദിച്ചില്യാ.. പെണ്ണുങ്ങളായാൽ സ്മാർട്ട്‌ ആയിരിക്കേണ്ടേ..നമ്മോടൊക്കെ ഇടപഴകിയില്ലെങ്കിൽ അമ്മായി അമ്മമാരുടെ ചവിട്ടും തൊഴിയും കിട്ടുമ്പോൾ ഇവളുമാരൊക്കെ കാറി വിളിക്കില്യേ?..നമുക്ക്‌ ഈ വക കാര്യത്തിൽ അതായത്‌ ട്യൂഷനെടുക്കുന്ന കാര്യത്തിൽ ഒരു താൽപര്യവും ഇല്യാ... എന്നാലും അങ്ങെനെയൊക്കെയല്ലേ ഒരു പരിചയപ്പെടൽ!.. നമ്മൾ ഇത്തിരി പവറുകാട്ടിയാൽ അവളുമാർ വന്ന് "ചേട്ടാ" എന്ന് സ്നേഹത്തോടെ വിളിച്ചാൽ ഇടനെഞ്ച്‌ കലങ്ങി ..നോമും ആ വിളി കേൾക്കില്ലേ..".എന്തോ?" എന്ന്!

നമുക്കത്ര ഭാവം പൊട്ടി വിരിഞ്ഞിട്ടുണ്ടാവില്ല്യാ...ഒരു തൃശ്ശൂർ പൂരത്തിന്റെ അമിട്ട്‌ പൊട്ടുന്ന ഭാവം  നമ്മുടെ മുഖത്ത്‌ ഫിറ്റു ചെയ്തെങ്കിൽ ദൈവത്തിനു എന്തെങ്കിലും നഷ്ടമുണ്ടോ?.. എത്രെയോ അഹങ്കാരികളെ ദൈവം മനോഹരമായി പ്ലാസ്റ്റിക്‌ സർജറി നടത്തി കുട്ടപ്പനായി വിട്ടിരിക്കുന്നു.... അവരോട്‌ ദൈവത്തിനൊരു മമത.!!. .പാവം നമുക്ക്‌ മാത്രം..ഇവൻ അത്ര വല്യാനായി നടക്കേണ്ടാന്ന് ദൈവം വിചാരിച്ചിരിക്കുമോ?.!..

... എങ്കിലും നോം ചുമ്മാ കണ്ണാടിയിൽ നോക്കി ....ശര്യന്നേ..നമ്മെ ആരോ ചതിച്ചിരിക്കുന്നു.. ഇതു നമ്മുടെ മുഖമല്ല.. ആരോ നോം ഉറങ്ങിക്കിടക്കുമ്പോഴോ മറ്റോ നമ്മുടെ മുഖം മോഷ്ടിച്ച്‌ അവരുടെ മുഖം ഫിറ്റു ചെയ്ത്‌ തന്ന് കടന്നു കളഞ്ഞിരിക്കുന്നു.. ആരോട്‌ നോം പരാതി പറയും.?.. സങ്കടപ്പെട്ടിരുന്നു.. അതെ സ്വന്തം മുഖം സൂക്ഷിക്കാനറിയാത്ത മഹാപാപിയാണ്‌ നോം.. അത്‌ സൂക്ഷിക്കാൻ കൂടി അറിയില്ലെങ്കിൽ അതു വെച്ചു നടക്കാനും അർഹതയില്ല.. നഷ്ടപ്പെടും.. തീർച്ച!

" ഹച്ചി!".. തുമ്മീതാണ്‌...ദേ നോക്ക്‌ സത്യം!.. അതോ നമ്മുടെ മുഖം കണ്ട്‌ സഹിക്കാനാവാതെ നമ്മുടെ വായ കാർക്കിച്ചു തുപ്പീതോ?..

അതിനാൽ ലോകത്തുള്ള സകലമാന പെൺകുട്ടികളേയും നോം ഹൃദയത്തിൽ നിന്നും പടിയടച്ചു പിണ്ഡം വെച്ചു....ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ മാത്രം കട തുറന്നു പ്രവർത്തിക്കുന്നതല്ല എന്ന് ഒരു ബോർഡ്‌ വെച്ച പോലെ നടന്നു..!..ഒരു സിമ്പിൾ അറ്റകുറ്റപ്പണി!..

എന്നിട്ടും നമ്മോട്‌ സ്നേഹത്തിൽ പെരുമാറിയ ഒരു പെൺകൊടി ഉണ്ടായിരുന്നു നമ്മുടെ നാട്ടിൽ.. ഒരിക്കൽ അവളെ കാട്ടി ഒരു കന്നാലി പറഞ്ഞു.." ദേ.. ഇതു ഞാൻ സ്നേഹിക്കുന്ന പെൺകൊടിയാ"
"..നോം ഞെട്ടി!.."..  ഒന്നും പറഞ്ഞില്ല.."
"എങ്ങിനുണ്ടെടാ"
"കൊള്ളാം .."- നമ്മുടെ വീട്ടിൽ വലിഞ്ഞു  കേറിയിട്ട്‌ നമുക്ക്‌ തന്നെ വിലപറയുന്നു..
"നിന്നെ ഇഷ്ടമാണോ അവൾക്ക്‌!"- നോം ചോദിച്ചു.." അവനോടും അവൾക്ക്‌ നമ്മുടെ അതേ ഇഷ്ടമാണെങ്കിൽ പിന്നെ നോമെന്തിന്‌ മഞ്ഞു കൊള്ളണം!

".. അവൾക്ക്‌ എന്നെ ഇഷ്ടമാ.. അവളുടെ അച്ഛനും!.. പക്ഷെ അവളോട്‌ ഞാൻ ചോദിച്ചപ്പോൾ അവൾ ഒന്നും മിണ്ടീല്ല...ഇതൊക്കെ എനിക്കു പേടിയാ ഇനി മേലാൽ ഇങ്ങനൊന്നും പറയരുത്‌ " എന്നു മാത്രം പറഞ്ഞു.. അതിനർത്ഥം അവൾക്കെന്നെ ഇഷ്ടമാണെന്നാ!"- അവൻ ഗമയിൽ ഇരുന്നു..

അത്ര നാനാർത്ഥം കാണണോ മഹാപഹയാന്ന് നോം മനസ്സിൽ നിരൂപിച്ചു....ഇക്കണക്കിന്‌ ഇവൻ ആധാരമോ സ്ഥലമോ ഒന്നും ഇല്യാതെ ലോകമെല്ലാം നമുക്കവകാശപ്പെട്ടതാണെന്നും പറഞ്ഞ്‌ ഏതു സ്ഥലത്തും ആരാന്റെ പൈസയ്ക്ക്‌ സ്വന്തം വീടു പണിയുമല്ലോ?
"ശുംഭൻ!..ഏഭ്യൻ..!.. എരണം കെട്ടവൻ!.. " നോം മനസ്സിൽ തോന്നിയതൊക്കെ മനസ്സിൽ തന്നെ വിളിച്ചു..


" ഉം നടക്കട്ടേ!" - എങ്കിലും നോം പ്രോൽസാഹിപ്പിച്ചു..അവളുടെ അച്ഛനുവരെ അവനെ പ്രീയമാണെങ്കിൽ പിന്നെ ഒന്നും പറഞ്ഞിട്ട്‌ കാര്യമില്ല.. നമ്മുടെ മനസ്സു തേങ്ങി.. മെല്ലെ .. മെല്ലെ പിൻവാങ്ങി.. എന്നെങ്കിലും അവൾ നമുക്ക്‌ ഒരു വരിയെങ്കിലും എഴുതി അവളുടെ സ്നേഹം നമ്മേ അറിയിക്കും.. നോം കാത്തിരുന്നു... ഇല്യാച്ചാൽ ദൈവ വിധി!...
 
."...അസതോമാ സദ്ഗമയാ..!..എന്താ കേട്ടത്‌?.. നോം സന്യാസി പഥത്തിലേക്ക്‌ എഴുന്നള്ളിക്കോ എന്നാണോ അതിനർത്ഥം? .. നോം ചെവി കൊടുത്തു.. റേഡിയോവിൽ നിന്നും സംഗീതം പൊഴിഞ്ഞതാണ്‌.. നോം കണ്ണടച്ചു.. ദൈവമേ..!

അവനവിടെ കൃഷി തുടങ്ങാൻ പേപ്പർ വായന വരെ തുടങ്ങിയിരിക്കുന്നൂന്ന് നോം അറിഞ്ഞു.. നമ്മുടെ ഹൃദയം പാണ്ടി ലോറി കയറിയ തവളയുടെ ആത്മാവു പോലെ ഗതി കിട്ടാതെ അലഞ്ഞു..!..മോക്ഷത്തിനാക്കണം.. .. ഇങ്ങനെ അലഞ്ഞു തിരിയുന്നത്‌ നല്ലതല്ലത്രെ!..എന്തു ചെയ്യാം..!

ഇവനോട്‌ നമ്മുടെ ഇഷ്ടം രേഖപ്പെടുത്തിയാൽ പിന്നെ ബുദ്ധം ശരണം ഗച്ഛാമീന്നും പറഞ്ഞ്‌ നടക്കേണ്ടി വരും....നമ്മളെ കുത്തു പാളയെടുപ്പിക്കാൻ ഐഡിയകൾ പൊതിഞ്ഞു കെട്ടി വന്ന് പലവട്ടം കാത്തു നിന്ന് പരാജയപ്പെട്ടവനാണവൻ!

കാലങ്ങൾ കടന്നിട്ടും ആ കാലമാടത്തി നമ്മോടൊരു വാക്കും പറഞ്ഞീല... ഒരു വാക്ക്‌ അവൾ പറഞ്ഞെങ്കിൽ... അയി ലൗ എന്ന് പറഞ്ഞെങ്കിൽ.. നോം ബാക്കി പൂരിപ്പിക്കായിരുന്നു.... നോം അവളോടും ഒന്നും പറഞ്ഞില..!..അയി ലൗ എന്ന്  നോം പറഞ്ഞെങ്കിൽ അവൾ ചിലപ്പോൾ നമ്മെ കാലിലെ ചെരുപ്പൂരി പൂരിപ്പിച്ചെങ്കിലോ?..ഇനി നോമായിട്ട്‌ അവളുടെ കാലിലെ ചെരുപ്പ്‌ അഴിപ്പിക്കേണ്ട..നോം അത്രേയ്ക്ക്‌ അധ: പതിച്ചിട്ടില്യ...ഏട്ടാന്ന് വിളിച്ച നാവു പുളിച്ച്‌ നാറി എടാ‍ാ‍ാന്ന് കാറിവിളിപ്പിക്കണോ?..."എന്നോട്‌ അങ്ങിനെ പറയാൻ തനിക്കെന്ത്‌ യോഗ്യത" എന്നു ചോദിച്ചാൽ നമ്മുടെ ഉള്ളം കയ്യിലെ രേഖ കാട്ടി ഇപ്പോൾ മണ്ഡരിയോഗ...എന്നാലും ശുക്രവശാൽ രാജ യോഗ, ഗജ കേസരിയോഗ.. ഭാഗ്യുണ്ടാച്ചാൽ എന്നേ പറയാനേ പറ്റു....അവൾക്ക്‌ നമ്മെ വളരെ ചെറുപ്പം തൊട്ടേ അറിയാലോ.. നോം അവളെ വളരുന്നതും നോക്കീ ഇരുന്നൂലോ.. .മനസ്സിന്റെ കോണിൽ കിടന്ന് ആ സ്നേഹം ചാകണോ, ജീവിക്കണോന്ന് ഓർത്ത്‌ ഊർദ്ധ്വം വലിച്ചു നീണ്ട കാലം കിടന്നു...

അങ്ങിനെ എന്തെങ്കിലും ഭാവിയിലെങ്കിലും നടക്കുമോ ഇല്ലയോ എന്ന് കരുതി നോം തലയിലെ സ്ക്രൂ ഇളകി നടക്കുന്ന വേളയിൽ, നമ്മുടെ പയ്യൻസും, നോമും, കുറച്ചകലെ ഉറങ്ങുമ്പോൾ മാത്രം പഞ്ച പാവങ്ങളായ പയ്യത്തീസുകളും കൂട്ടം കൂടി നിൽക്കുന്ന ചെറിയ ഇടയിലൂടെ മനോഹരിയായ മദാലസയായ ഐശ്വര്യാറായിയെ, മാടായിയിലെ ആ തെരുവിൽ വെച്ച്‌, പച്ച പകലിൽ ഒരു നാലു മണി നേരത്തിൽ ഒരു നാണവും ഇല്യാതെ സ്ഥലത്തെ പ്രധാന വില്ലൻസായ ഒരു പൂവൻ കോഴി മാന്യന്മാരായ നമ്മെ സാക്ഷികളാക്കി ഓടിച്ചിട്ട്‌ പിടിച്ച്‌ അതിക്രൂരമായി ബലാൽസംഗം ചെയ്തു...
നോമും പയ്യൻസും പയ്യത്തീസുകളും എല്ലാം സ്തംഭിച്ചു പോയി..

അരനിമിഷത്തിനുള്ളിൽ ഒന്നും സംഭവിക്കാത്ത പോലെ രണ്ടു പേരും പോയി..പറഞ്ഞുറപ്പിച്ച അറ്റാക്കാണോ?.. നോം ഒന്നും മിണ്ടീല്യാ..കണ്ടിട്ട്‌ കാണാത്ത പോലെ നിന്നു.. മാന്യത കീപ്പ്‌ ചെയ്തു..

ഒരു വികൃതി ചെറുക്കൻ നമ്മോട്‌ പറഞ്ഞു.." എടാ .. പയലേ..കണ്ടോ സംഭവം ..അവരായി അവരുടെ പാടായി.. അവരുടെ കാര്യം .... ദാ.. ഇത്രേയുള്ളൂ...കണ്ടില്ലേ.... ഇനി നമ്മുടെ കാര്യം എന്നാണാവോ?..."

നോം അവനെ ഉപദേശിച്ചു..."നിനക്കൊക്കെ നാണമില്ലേ, അച്ഛനില്ലേ, അമ്മയില്ലേ.....ചെന്നു പോയി പറഞ്ഞു നോക്ക്‌..അവർ കനിഞ്ഞാൽ നിന്റെ കാര്യം നടക്കും.. പക്ഷെ ഈ പ്രീഡിഗ്രി എന്ന വലയിൽ നിന്ന് ഒന്നു പുറത്ത്‌ കടന്നിട്ട്‌ തൂമ്പായ്ടുക്കാനെങ്കിലും ഉള്ള വിവരം വെച്ചിട്ടു പോരെ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്‌?.."

" ബസ്സു വന്നു നിന്നു....നമ്മുക്ക്‌ എന്തെങ്കിലും സഹായം ചെയ്തിട്ടാണോ?.. അല്ല പക്ഷെ ഇരിക്കട്ടേ. ..നമ്മുടെ സൗമനസ്യം!....കൺക്ടർക്കും മൊതലാളിക്കും ബാക്കിയുള്ള തൊഴിലാളികൾക്കും പച്ചരി വാങ്ങേണ്ടേ..

....നോം പേഴ്സ്‌ തപ്പിയെടുത്തു...മുപ്പത്‌ പൈസ, സമ്പന്നരായ ആൾക്കാർ മുപ്പത്‌ ലക്ഷം കൊടുക്കുന്ന ലാഘവത്തോടെ ചുമ്മാ കൊടുക്കുവാൻ നോമും നമ്മുടെ കൂട്ടുകാരനും കൈയ്യിൽ എടുത്തുവെച്ചു...കുറച്ചപ്പുറം പോയി നിന്നാൽ 25 പൈസ കൊടുത്താൽ മതി.. ആ.. പോട്ടെ.. സാരമില്ല  അഞ്ചു പൈസ ടിപ്പെങ്കിൽ ടിപ്പ്‌ അതു കണ്ട്രാവിക്കിരിക്കട്ടേ...ആ സ്ഥലം പൂരം കഴിഞ്ഞ ഉത്സവ പ്പറമ്പു പോലെ അനാഥമാക്കി കൊണ്ട്‌ പയ്യന്നൂർ ഭാഗം.. അംശം.. ദേശം.. പയ്യൻസും പയ്യത്തികളും പയ്യെ ബസ്സിലേക്ക്‌ കയറി ..

ബുധനാഴ്‌ച, ഒക്‌ടോബർ 13, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( ഇരുപത്തഞ്ചാം സർഗ്ഗം)

ഒരു സാവാള പലതായി താമര പോലെയാക്കി മുറിച്ച്‌ ഒരു ഓട്ടു പാത്രത്തിൽ, നമ്മുടെ ഭാഷയിൽ പറഞ്ഞാൽ സ്വർണ്ണതളിക, വെച്ച്‌ കുറച്ച്‌ തിരിയിട്ട്‌ കത്തിച്ച്‌ അതിൽ വെച്ചു... താമരയാണെന്ന് ഏതു കോടതിയിലും നാം പറയും..നമുക്കാരേം പേടിയില്ല! ..സത്യം പറയാൻ സുപ്രീം കോടതിയായാലും ഭയക്കേണ്ടതില്ല..... നോം ഗമയിൽ നിന്നു..

കോളേജിലെ ലക്ചർമാരാത്രേ കൈകാര്യക്കാർ!...നമ്മുടെ കാര്യക്ഷമതയ്ക്ക്‌ എന്തു മാർക്ക്‌ ഇടും ലക്ചർ ഏമാന്മാർ എന്നറിയാമല്ലോ?.. അവരുടെ ബുദ്ധി നമ്മളെ പഠിപ്പിച്ച്‌ എത്ര വരെ വികസിച്ചു എന്നറിയാനുള്ള പരീക്ഷണ ദിവസം!.. ഇങ്ങനെ നമ്മൾ നടത്തുന്ന എത്രയൊക്കെ പരീക്ഷകൾ അറ്റൻഡ്‌ ചെയ്തിട്ടാണ്‌ നമ്മൾ അവർക്കൊക്കെ പ്രഫസ്സർ പദവി നൽകുന്നത്‌ എന്ന് സാധാരണ ജനത്തിനു വല്ല വിവരവും ഉണ്ടോ?

.... ക്ലാസ്സിലെ തൊരപ്പന്മാർക്ക്‌ ഒന്നും പിടികിട്ടിയില്ല....ഇവനെന്തിന്റെ ഭാവാ?... . തല തെറ്റിയോന്ന ആശങ്ക!...മീനിന്റെ ചങ്കും കരളും കരഞ്ഞ്‌ പറഞ്ഞ്‌ വാങ്ങിക്കൊണ്ട്‌ വന്ന് കാട്ടി കൊടുത്താൽ തവള മുട്ട എന്ന് പറയുന്ന ഇത്രയും അജ്ഞരായ ഒരു വർഗ്ഗം ഈ ഭൂലോക ത്തുണ്ടോന്ന് നോം ചോദിച്ചാൽ ഹി ഹി ഹി.. എന്ന് ചിരിക്കും എന്നറിയുന്നത്‌ കൊണ്ട്‌ നോം ചോദിക്കാൻ പോയില്ല.!.. ഒന്നു രണ്ടാളുകൾ നമ്മെ പ്രോൽസാഹിപ്പിച്ചു... ഏതു ഭ്രാന്തനെയും ആളുകൾ പ്രോൽസാഹിപ്പിക്കുമല്ലോ? അവർക്കൊരു രസം... നമുക്കൊരു ഹാപ്പി!.. ..പല തരത്തിലുള്ള വസ്തുക്കൾ ഉണ്ടാക്കി മറ്റുള്ള മത്സരാർത്ഥികൾ നമ്മോട്‌ മത്സരത്തിനുണ്ട്‌..കാണാലോ.. സിംഹത്തോടാ മുയലിന്റെ ചൊറിയൽ!...

.".ഇതെന്താ..?" - അവാർഡ്‌ പടം കണ്ട അണ്ടനും അടകോടനും എന്ന പോലെ ഒന്നും മനസ്സിലാകാതെ മാർക്കിടേണ്ട പുണ്യാത്മാക്കൾ വന്നു ചോദിച്ചു.. !.. ..അത്ഭുതമാണോ?..അഹമ്മതിയാണോ?.. സഹതാപമാണോ ആ മനോജ്ഞമുഖങ്ങളിൽ പൊൻ താമര പോലെ വിരിഞ്ഞത്‌.?. നമുക്ക്‌ ആകാംഷയായിരുന്നു..പിന്നെ നമ്മോട്‌ തന്നെ പുശ്ചവും!.. ഒരു കര കൗശലം കണ്ടിട്ട്‌ മനസ്സിലായില്ലെങ്കിൽ ശിൽപിയുടെ കുറ്റമാണ്‌.. അതിനാൽ ശിൽപത്തെ കുറിച്ച്‌ വിവരിച്ചു..അത്രെയെങ്കിലും അവർക്ക്‌ വിവരം വെച്ചെങ്കിൽ ക്രെഡിറ്റ്‌ ഈ മഹാപാപിയായ നമുക്കെല്ലാതെ ആർക്കാ!

"ഇത്‌ വെജിറ്റബിൾ ലോട്ടസ്‌...!.. അതായത്‌ സവാള താമര!"

അവർ ക.. മ.. മിണ്ടിയില്ല.. അറിയാത്തോരെ മാർക്ക്‌ ഇടാനാക്കിയാൽ എന്തെങ്കിലും കാര്യമുണ്ടോ?...  ലക്ചറന്മാരാണെന്നു പറഞ്ഞിട്ടെന്താ കാര്യം.. പഠിക്ക്യാ.. പഠിപ്പിക്യ.. ഈ രണ്ടു കാര്യം ഭംഗിയായി നടത്തും എന്നതൊഴിച്ചാൽ അവരുടെ കാര്യം തഥൈവ!...അല്ലാതെ ശൂന്യതയിൽ നിന്ന് കലാവാസനയെ മണപ്പിക്കാനൊന്നും അറീല്യ... വെറും ഗ്രന്ഥജ്ഞാനികൾ!.. അവരെന്തോ കുറിച്ചു വെച്ചു...ശുഭം എന്നോ മറ്റോ ആണോ?...

അടുത്ത മാരണങ്ങൾ ചെയ്തു വെച്ച ചെയ്ത്‌ നോക്കാൻ ഇറങ്ങി അവർ പുറപ്പെട്ടു. സഞ്ചിയും തൂക്കി കമ്പോളത്തിൽ പച്ചക്കറിക്ക്‌ വില ചോദിക്കാൻ നടക്കുന്നതു പോലെ!...

ഇന്ന് നാം പണ്ട്‌ കാണിച്ച ആ കരകൗശലങ്ങൾ ചാനലുകളിൽ ഏദൻ തോട്ടത്തിൽ നിന്ന് ഫ്ലൈറ്റിൽ ഇപ്പോൾ വന്നതേയുള്ളൂ  തുണി ഉടുക്കാൻ സമയം കിട്ടീല്യ എന്ന മട്ടിൽ വന്നിറങ്ങുന്ന തരുണീ മണികൾ കൊഞ്ചി കൊഞ്ചി പറഞ്ഞ്‌ കാണിക്കുമ്പോൾ പഴയ നമ്മുടെ ലക്ചർ ഏമാന്മാർ
 അതിന്റെ പ്രാധാന്യം മനസ്സിലാക്കി തല കുമ്പിട്ട്‌, കുമ്പിട്ട്‌ ഉറങ്ങി പോയിട്ടുണ്ടാവും!... ചിലപ്പോൾ കുറ്റബോധം തോന്നും അവർക്ക്‌!.. പോട്ടേ ചെയ്ത ചെയ്ത്ത്‌  വർഷങ്ങൾ കഴിഞ്ഞാൽ, പറഞ്ഞു കുമ്പസാരിച്ച്‌  കാലിനു വീണു മാപ്പപേക്ഷിച്ചിട്ട്‌ നമുക്കെന്താകാൻ.." അപ്രകാരം ഭവിക്കട്ടെ...മംഗളം ഭവിക്കട്ടേ. ശുഭാസ്തു.. "എന്ന് പറയാം അത്ര തന്നെ... അതായത്‌ ഫ്രൂട്ടുകൾ കൊണ്ട്‌, പച്ചക്കറികൾ കൊണ്ട്‌ പലതരത്തിലുള്ള കരകൗശല വസ്തുക്കൾ ഉണ്ടാക്കുക.. പക്ഷികൾ, കാട്‌, തുടങ്ങിയവ!. മനസ്സിൽ തോന്നുന്നതെന്തും!.. ഇതൊക്കെ ഇപ്പോൾ വല്യ വല്യ സ്റ്റാർ ഹോട്ടലുമാർ നടത്താറുണ്ട്‌......അതവർ കണ്ടിട്ടാണ്‌ നമ്മുടെ കൗശലം നോക്കീതെങ്കിൽ നമുക്ക്‌ ഫസ്റ്റ്‌ കിട്ടിയേനേ!.. നമ്മുടെ ജഡ്ജസ്‌ മത്തി പൊരിച്ചതും കൂട്ടി ഒരു പിടി പിടിക്കുംന്നല്ലാതെ വല്ല സ്റ്റാർ ഹോട്ടലും സന്ദർശിച്ചിട്ടുണ്ടോ..? ഇല്യ.. നോം സന്ദർശിച്ചിട്ടുണ്ടോ?.. ഇല്യ.. പക്ഷെ നോമും അവരും തമ്മിൽ വ്യത്യസ്തതയുണ്ട്‌... നോം എല്ലാ വിദൂരതയിലുള്ളതും അടുത്തു കാണും.. സത്യം പറഞ്ഞാൽ....

....ഒരു പിണ്ണാക്കും കിട്ടിയില്ലാന്ന് സാരം..!

"..എന്താടാ ഒന്നും കിട്ടീലേ!"- സങ്കടപ്പെടുമെന്നോർത്ത്‌ ഒരു ജന്മം നമ്മുടെ പിറകേ..

" നോം പറഞ്ഞു.." പ്രീയ സോദരാ.. പങ്കെടുക്കൂ .. സന്തോഷിക്കൂ... പറ്റില്ലാച്ചാൽ വായടക്കൂ.. സന്തോഷിക്കൂ...അല്ലാതെ കുറ്റവും കുറവും കണ്ടു പിടിച്ച്‌ മാർക്കിടാൻ നാം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല... നമ്മുടെ തലയുടെ സ്ക്രൂ ആണി ഇളകിയിരിക്കയാ.. ഇന്നത്‌ ചെയ്യും എന്ന് പറയാൻ പറ്റില്ല.. പിന്നെ നിന്റെ അടിയും കൊണ്ട്‌ നോം വീട്ടിൽ പോകേണ്ടി വരും പറഞ്ഞേക്കാം!"

നമ്മുടെ താക്കീത്‌ അവന്‌ ശരിക്കും ഏറ്റു!

" അവൻ പറഞ്ഞു " പോട്ടെടാ.. നിന്റെ വിഷമം എനിക്കറിയാം.. വാ..അവൻ കാന്റീനിൽ നിന്ന് ഒരു ബോണ്ട വാങ്ങി പകുതി തന്നു.നമ്മുടെ വിഷമം മാറ്റി... സമ്മാനം അവന്റെ കൈയ്യിൽ നിന്നാണ്‌ വാങ്ങിക്കുവാൻ ദൈവം വിധിച്ചതെങ്കിൽ അതാകട്ടേ...നോം നിശ്ചയിച്ചു...കറുമുറ ചവച്ചു തിന്നു... അതെടുത്ത്‌ മിക്സീൽ അടിക്കണം എന്നു തോന്നിച്ചു.. കാന്റീൻകാർ ചൂടാക്കി, ചൂടാക്കി വെച്ച എത്ര ദിവസത്തെ പഴക്കമുള്ള ആവി പറക്കുന്ന ബോണ്ടയാണ്‌ നമ്മുടെ ആട്ടുകല്ലിലിട്ട്‌ ആട്ടേണ്ടത്‌? പല്ലിന്റെ സ്ക്രൂ ആണി കയ്യിൽ വരുമല്ലോ? ..പോട്ടെ അവൻ വാങ്ങി തന്നതല്ലേ.. ആഗ്രഹിച്ച്‌.. കൊതിപ്പിച്ചിട്ട്‌! .. ഇല്ലാച്ചാൽ ജീവിതത്തിൽ അവൻ കാന്റീനിൽ നിന്നും ഒരു പഴം പൊരിയുടെ നേരിയ പൊരി കൂടി  ആർക്കും കൊടുക്കുന്നത്‌ നോം ഇതുവരെ കണ്ടിട്ടില്ല.. നമുടെ കൗശലം അത്രേയ്ക്ക്‌ അവന്‌ ബോധിച്ചൂന്ന് സാരം!...

മതി..നല്ലവനായ ഒരു ആസ്വാദകൻ മതി.. അല്ലാതെ ലോകം മുഴുവൻ നമ്മുടെ കൃഷി വ്യാപിപ്പിക്കാൻ ഒരു പദ്ധതിയും ഇല്ല.. കമ്മീഷൻ ഏജന്റിനെ വെക്കാനോ?ഫ്രാഞ്ചൈസി വെക്കാനോ താൽപര്യവും ഇല്ല!.. പണ്ടെത്തെ ചെയ്ത്തിന്റെ ഗുണം ഇപ്പോഴും മനസ്സിലുണ്ട്‌..!

രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ നാം വിചാരിച്ചിരുന്നു ഒരു രാജാ രവി വർമ്മയായാലോന്ന്.. ..വിചാരിച്ച്‌ ചുമ്മാ മനക്കോട്ട കെട്ടിയിരുന്നില്ല പ്രവർത്തി പഥത്തിലെത്തിച്ചു..അമ്മാവന്മാർ വീടെടുത്തു കൊണ്ടിരിക്കുന്ന സമയം.. ചുമരൊക്കെ സിമന്റു പൂശിയിരിക്കുന്നു. .കൊള്ളാം വല്യ മോശമില്ല..  .. നോം കരുതി ഒരു ഏണി വരച്ച്‌ അതിനെ ആർഭാടമാക്കിയാലോന്ന്!... അതിന്റെ കൊഴപ്പമേ ബാക്കിയുള്ളൂ.. ബാക്കിയെല്ലാം ഒരു വിധം ഓ.കേ....അണ്ണാറക്കണ്ണനും തന്നാലായത്‌ എന്നല്ലേ.. നോം നിശ്ചയിച്ചു..


.. .ഒരു ആണി കയ്യിൽ കിട്ടി അതെടുത്ത്‌ ഒരു റൂമിലെ ചുമരിൽ പണിപ്പെട്ട്‌ ഒരു ഏണി വരച്ചു വെച്ചു..കലാ സപര്യ.. ഒറ്റയ്ക്ക്‌ ആരോടും പറയാതെ ധ്യാനത്തിനവസാനം ഒരു വിധത്തിൽ  വരച്ചു.... നിർവൃതി പ്രാപിച്ചു..അമ്മയോ..ഏട്ടനോ.. ആരും കണ്ടില്ല.. കണ്ടിട്ടെന്തിനാ വെറുതെ നമ്മളുടെ ദേഹം വെടക്കാക്കുന്നത്‌.. എന്തായാലും ഒരു പ്രോൽസാഹനവും തരാത്തവരാ അവർ!. ..അങ്ങിനെയല്ലേ രാജാ രവിവർമ്മയൊക്കെ.. നിങ്ങളു പറ!...വരക്കെടാ ചുമരിൽ എന്ന് പറയാൻ അദ്ദേഹത്തിന്‌ ആളുകൾ ഉണ്ടായിരുന്നു.. നോം ആരോടും പറഞ്ഞില്യ... ആരെയും വിളിച്ചു കാട്ടീട്ടും ഇല്യ.... പക്ഷെ ആസ്വാദകർ മണത്തു മണത്തു കണ്ടു പിടിച്ചു.. വീടെടുക്കാൻ ചുമതലപ്പെട്ട മറ്റൊരു തല മുതിർന്ന അമ്മാവൻ!..

ചിത്രം കണ്ട്‌ "ക്ഷ" ബോധിച്ച ഘന ഗംഭീര സ്വരത്തിനുടമയായ ആ മഹാപണ്ഡിതൻ, കേരള കലാ സാഹിത്യ അക്കാദമി അവാർഡു വാങ്ങിയ ആ മഹാനിധി നമ്മെ വിളിച്ചു..
"ഇങ്ങടുത്തു വാ!"
" നോം പോയി.. എന്തെങ്കിലും കാര്യമില്ലാതെ ഏഴാം കൂലിയായി നടക്കുന്ന നമ്മെ വിളിക്കാൻ ചാൻസില്ലല്ലോ?.. അദ്ദേഹത്തിനു സാധിക്കാത്ത എന്തൊ വല്യ പണി നമ്മെകൊണ്ട്‌ സാധിക്കാനുണ്ട്‌ എന്നാണ്‌ നാം കരുതീത്‌!
" ഉം"-ഒരു മൂളൽ...അതും നമ്മെ നോക്കിയിട്ട്‌!..എന്താ പറയ്ക!
" നീയ്യെവിടാരുന്നൂ"- ഘനഗംഭീര സ്വരം!
" വെള്ളം നിറച്ച  ഗ്ലാസ്സിൽ ഐസിട്ടാലുണ്ടാകുന്ന നേരിയ സ്വരത്തൊടെ നാം.. "ഇവിടെയുണ്ടായിരുന്നു.."
" ഉം" -പിന്നെയും ശബ്ദത്തിനെന്തോ പന്തികേട്‌!
നമ്മെ അടുത്ത്‌ വിളിച്ചു ചോദിച്ചു.." ഇതാരാ വരച്ചത്‌?"
നോം ഒന്നും മിണ്ടീല.. സ്വരം സ്വന പേടകത്തിൽ പൂട്ടി വെച്ചു.... നേരിയ വിറയൽ!
"നീയ്യല്ലേ?"- ദിഗന്തം മുഴങ്ങുന്ന അട്ടഹാസം പോലെത്തെ സ്വരം!
"നോം തലയാട്ടി...നാവു വരണ്ടു.. ശബ്ദം പമ്പ കടന്നു... ശരണം വിളിയിലെത്തി.." രക്ഷിക്കണേ മഹാമായേ!.....നമ്മളുടെ ജീവനെങ്കിലും വിട്ടു തരാൻ കനിവുണ്ടാക്കണേ...!!"
അദ്ദേഹം കൈയുയർത്തി നമ്മുടെ ചെവി പരുതി...പിടുത്തമിട്ടു...പിന്നെ ചെവിയും തലയും ആ വലിയ കൈയ്യിൽ കിടന്ന് ഒരു പാട്‌ നേരം തിരിഞ്ഞു.. അദ്ദേഹത്തിനു തൈരു കടയാൻ ഭയങ്കര എക്സ്പീരിയൻസാണെന്നു തോന്നുന്നു.. കടഞ്ഞു കടഞ്ഞു ഊപ്പാട്‌ ഇളകിയപ്പോൾ ഒരു റെസ്റ്റ്‌ തന്നു..പക്ഷെ ചെവി വിട്ടില്ല വിടാനൊരു പ്രങ്ങ്യാസം!

." ഇദ്ദേഹമെന്താ നമ്മുടെ ചെവി ഊരിയെടുക്കാൻ പണി പെടുകയാണോന്ന് ചിന്തിക്കാൻ കൂടെ പറ്റിയില്ല.. ആ ബലിഷ്ഠകരങ്ങളിൽ ചെവി ചതഞ്ഞരഞ്ഞു..

" നീ ഇത്ര വലിയ ഏണി വരച്ചു വെക്കുമെങ്കിൽ നോമെന്തിനാ ആശാരിയുടെ പിറകെ നടക്കുന്നത്‌?..നീ പോരേ!"
അദ്ദേഹം പിന്നെയും ചെവിയെ വിടാൻ ഭാവമില്ലാതെ ഞെരിച്ചു..
" രാജാ രവി വർമ്മയാണോ നീ?"
ആകാൻ ശ്രമിക്കുകയാണ്‌ എന്നോ അല്ല എന്നോ ഒന്നും പറയാൻ പറ്റീയില്ല..കരഞ്ഞു കൊണ്ടിരുന്നു..
" ഇനിയിത്‌ ആവർത്തിക്ക്വോ?"
"ഇല്യാ"-കരഞ്ഞു പറഞ്ഞിട്ടും അദ്ദേഹത്തിനു നമ്മുടെ ചെവിയോടുള്ള സ്നേഹം തീരുന്നില്ല.. ..
" നീയ്യൊക്കെ ഏണി വരച്ചു നടന്നാൽ ആശാരിപ്പണിക്കാർ പട്ടിണിയിലാവില്ലേ?"
..ശര്യന്നെ...നോം എന്തു മണ്ടത്തരമാ കാട്ടീത്‌!.. നോം കരഞ്ഞു...
ഒരു വിധം അദ്ദേഹം പിടുത്തം വിട്ടു..പാവം പിള്ളാരുടെ ചെവി കണ്ടാൽ ഇങ്ങനെയുമുണ്ടോ ഒരു ആക്രാന്തം!
ചെവി അവിടെ ഉണ്ടോ അതോ.. ആ മഹാത്മാവ്‌ ബലാൽക്കാരേണ അതെടുത്ത്‌ വിശുദ്ധമായ വെള്ള ഖദറിന്റെ പോക്കറ്റിലിട്ടോ എന്നൊന്നും മണിക്കൂറുകൾ കഴിഞ്ഞിട്ടും നമുക്ക്‌ മനസ്സിലായില്ല.. സംഭവം അവിടെയില്ലാത്ത പോലെ....എന്തോ ഒരു തരിപ്പ്‌!

കിട്ടട്ടങ്ങനെ.. കിട്ടട്ടെന്ന് പൊട്ടിച്ചിരിച്ചു കൊണ്ട്‌ എരിവു കൂട്ടിക്കൊണ്ട്‌ ഏട്ടൻ!
കുറേകാലം കഴിഞ്ഞു നോം വളർന്നു വന്നപ്പോഴാ അദ്ദേഹത്തിന്‌ അവാർഡ്‌ കിട്ടിയത്‌.. അപ്പോൾ മനസ്സിലായി.. ഇത്‌ അതു തന്നെ.. നോം രാജാ രവി വർമ്മയെ പോലെ വല്യ ആളായാൽ അദ്ദേഹത്തിന്‌ ഷൈൻ ചെയ്യാൻ പറ്റുമോ?... ഇല്യാ.....ച്ചാൽ നമ്മെ ഒടിച്ചു മടക്കി.. നമ്മുടെ കലാവാസന വാസനയില്ലാത്ത പുഷ്പം പോലെയാക്കി.. ആരും മണപ്പിക്കാത്ത വകയാക്കി മൂലയ്ക്കാക്കി..കുടുംബത്തിലെ ഒരു ചിത്രകാരന്റെ തേജോപ്രഭാവം ഒരു ചെവി പിടുത്തത്തോടെ നാമാവശേഷമാക്കി....

ഇവിടെ രാജാ രവി വർമ്മയ്ക്ക്‌ ചിത്രം എവിടെയും വരയ്ക്കാം... വീട്ടുകാർ ഇഷ്ടം പോലെ പ്രോൽസാഹിപ്പിച്ചു....ആളുകൾ കൈയ്യടിച്ചു പ്രോൽസാഹിപ്പിച്ചു...ഈ പാവപ്പെട്ടവൻ സിമന്റിട്ട ചുമരിൽ ഒന്നു കോറി വരച്ചപ്പോഴേക്കും ആൾക്കാരൊക്കെ ആക്രമാസക്തരായി.. വീട്ടുകാർ വേണം ആദ്യം പ്രോൽസാഹിപ്പിക്കാൻ.. പിന്നെയല്ലേ നാട്ടുകാരും ലോകവും!...വീട്ടുകാർക്ക്‌ നമ്മെ കാൽ കാശിനു വിലയില്ല.. പിന്നെയല്ലേ നാട്ടുകാർക്ക്‌!...രത്നത്തിന്റെ വിലയറിയാത്തോർക്ക്‌ കിട്ടിയാൽ ചവിട്ടു നാടകത്തിനുപയോഗിക്കും ...ശിവ.. ശിവ...നമുക്കിവരെ തിരുത്തുവാനുള്ള ശേഷിയില്ലെന്നായപ്പോൾ നോം ആ പണിയിൽ നിന്ന് പാതി വെച്ച്‌ റിട്ടയർ ചെയ്തു...പെൻഷ നൊന്നും അപേക്ഷിച്ചിട്ടില്ല..എന്തു ചെയ്യാൻ കാലം തികച്ചില്ലല്ലോ.. പോട്ടെ.. നമ്മുടെ ജീവിതം ഇങ്ങനെയൊക്കെയെങ്കിലും പോയാൽ മതിയേ.....!!

ചൊവ്വാഴ്ച, ഒക്‌ടോബർ 12, 2010

കാക്കയുടെ ചിന്തകൾ (18)

വ്യത്യസ്ഥനായ ഗാന്ധി
------------------------------
മരണത്തിന്റെ മാർക്കിട്ടു വെച്ച അവസാനത്തെ വലിയ മരത്തിന്റെ മുകളിലത്തെ ചില്ലയിൽ കയറിയിരുന്നു കാക്ക പറഞ്ഞു..

" കള്ളന്മാരും കൊള്ളക്കാരുമായ ഉദ്യോഗസ്ഥരുള്ള ഓഫീസുകളുടെ ചുവരിൽ തൂങ്ങി നിൽക്കുന്ന ഗാന്ധിയെ കാണുമ്പോൾ എനിക്ക്‌ പുശ്ചമാ.. വെറും പുശ്ചം!

" ഉം അതെന്താ ?...

.".അർഹതയില്ലാത്തവർക്കൊക്കെ സ്വാതന്ത്ര്യം കൊടുത്ത്‌ അധികാരം നൽകി അർഹതയുള്ളവരെ പുറത്താക്കിയതിന്‌!.."

"ദേ.. നോക്ക്‌.!".. പുറത്ത്‌ ആവശ്യങ്ങൾക്കായി കാത്തു നിൽക്കുന്ന ജനത്തെ ചൂണ്ടിക്കാട്ടി കാക്ക പറഞ്ഞു.." അർഹതയുള്ളവർ പുറത്തും... അർഹതയില്ലാത്തവർ അകത്തും!"

മര്യാദയ്ക്ക്‌ പണിയെടുക്കില്ലെങ്കിലും ,കൂടിയ ശമ്പളം കിട്ടിയിട്ടും, മതിലിനു പുറത്ത്‌ പന്തലു കെട്ടി ശമ്പള വർദ്ധനയ്ക്കു നിരാഹാരം നടത്തി മുറവിളി കൂട്ടുന്ന ഉദ്യോഗസ്ഥരെ കാട്ടി കാക്ക പറഞ്ഞു..
" കണ്ടോ..കണ്ടോ...ഇതൊക്കെ തന്നെ കാര്യം!"

 മൂത്രമൊഴിക്കാൻ വേണ്ടി കൊഴിഞ്ഞു പോയി ആഹാരം അകത്താക്കുന്ന മാന്യന്മാരെ കാട്ടി കാക്കയുടെ പ്രീയതമ പറഞ്ഞു.

"ദേ..നിരാഹാരത്തെ അവർ ബലാൽസംഗം ചെയ്യുന്നു.!."

"വരൂ..!... ഗാന്ധി ആശ്രമത്തിലേക്ക്‌ അവർ പറന്നു...

".. ഈ ഗാന്ധീ പ്രതിമ കാണുമ്പോൾ എനിക്ക്‌ ബഹുമാനമാണ്‌!".. ഗാന്ധീ പ്രതിമയ്ക്ക്‌ മുന്നിൽ പ്രണാമം അർപ്പിച്ച്‌ കാക്ക പറഞ്ഞു.. അവിടത്തെ ജനസേവനത്തെ പ്രീയതമയായ കാക്ക ഇമവെട്ടാതെ നോക്കി നിന്നു..അവർ കഴിച്ച്‌ വലിച്ചെറിഞ്ഞ ചോറിലയിൽ നിന്നും ശകലം ചോറ്‌ കഴിച്ച്‌ വിശപ്പടക്കി.. അമൃതേത്ത്‌ കഴിച്ചെന്ന് പറഞ്ഞ്‌ സന്തോഷത്തോടെ അവർ കൂട്ടിലേക്ക്‌ പറന്നു പോയി..

തിങ്കളാഴ്‌ച, ഒക്‌ടോബർ 11, 2010

കാക്കയുടെ ചിന്തകൾ..(19)

സീസറിനുള്ളത്‌ സീസറിന്‌
----------------------------------
"..എടോ.. എനിക്കൊരു കാര്യം സാധിക്കാനുണ്ട്‌... താൻ വരുന്നോ?"

"..കാര്യ സാധനയ്ക്ക്‌ ..ടോയ്‌ലറ്റിൽ ഒറ്റയ്ക്ക്‌ പോയാൽ പോരെ? അതിനു കൂട്ടെന്തിന്‌?"
" അല്ലെടാ... ഗവർമന്റ്‌ ഓഫീസിലേക്കാ ?.. ഒന്നു വാടോ?.."- അങ്ങിനെയാണ്‌ അയാളുടെ കൂടെ അവൻ പോയത്‌.

ഓഫീസിൽ കൈക്കൂലി കൊടുക്കരുത്‌ ... വാങ്ങരുത്‌ എന്ന് വലിയ ബോർഡിൽ എഴുതി വെച്ചിരിക്കുന്നു..കൈക്കൂലി രഹിത വാരം!.

ഇവിടെയാണ്‌.. അവിടെയാണ്‌ .. എന്നീ തട്ടിക്കളികളും ചൂണ്ടലും കഴിഞ്ഞ്‌ അയാളും അവനും ഒരു റൂമിലേക്ക്‌ കടന്നു...

".. എല്ലാം കേട്ട്‌, വായിച്ച്‌, കൈക്കൂലി വാങ്ങാത്ത, ചോദിക്കാത്ത ഏമാൻ പറഞ്ഞു..
" .. ഒക്കെ ശരിയാക്കാം...ഞാൻ ഫയൽ നോക്കട്ടേ..!"
" .. ക്ഷീണിച്ചു വന്നതല്ലേ..ഞാൻ ഫയൽ നോക്കുമ്പോഴേക്കും പോയി നാരങ്ങാ വെള്ളം കുടിച്ചു വാ.. ദാ..മതിലിനപ്പുറത്ത്‌ പെട്ടിക്കടക്കാരൻ നാരായണന്റെ നാരങ്ങാ വെള്ളം കുടിച്ച്‌ വാ.. ആരൊടെങ്കിലും ചോദിച്ചാൽ കാട്ടിത്തരും.." -ഏമാൻ!

" തങ്കപ്പെട്ട മനുഷ്യൻ!.." അയാൾ അവനോട്‌ മെല്ലെ പറഞ്ഞു.

"അതേയതേ..." അവനും ശരി വെച്ചു..

."...ദാഹിച്ചു വരുന്ന മനുഷ്യനു കടപോലും പറഞ്ഞു തന്നില്ലേ.. സ്നേഹപൂർണ്ണമായ പെരുമാറ്റം!... ഇങ്ങനെ വേണം ഓഫീസറായാൽ.. ഒരു ജാഡയുമില്ല അല്ലേ?.."- അവൻ അയാളോട്‌ പറഞ്ഞു.
" ഊവ്വ്‌!"
ഒരുവൻ മെല്ലെ അയാളുടെ കൈയ്യിൽ തൊട്ട്‌ പറഞ്ഞു.." എവിടേയ്ക്കാ സാറെ!"
".. നാരായണെന്റെ പെട്ടിക്കട നോക്കി പോകുവാ"-
"അറിയോ താങ്കൾക്ക്‌ നാരായണന്റെ കട!"

" ..നാരായണന്റെ കടയോ?.. എങ്കിൽ വാ സാറെ!.." -അയാൾ അവരെ അങ്ങോട്ടേക്ക്‌ കൂട്ടികൊണ്ട്‌ കാണിച്ചു കൊടുത്തു..

".. ഹോ ഇത്‌ മതിലിനു പുറത്തു തന്നെയാണല്ലോ?... താങ്ക്സ്‌ ട്ടോ .. "

" താങ്ക്സ്‌'-- അയാൾ തലചൊറിഞ്ഞു..

"ശരി നിങ്ങൾ പോയ്ക്കോ?'"

" അയാൾ ചിരിച്ചു!'

".. എന്താ?"

"വഴിക്കൂലി!.. സാറേ ഇതാ ഇവിടത്തെ പതിവ്‌!.. താങ്കളെ സഹായിക്കാൻ ഞാൻ താങ്കളുടെ അളിയനൊന്നും അല്ലല്ലോ?"..മനസ്സിലാകാത്ത രണ്ടു മണ്ടന്മാരെ കണ്ടപ്പോൾ അയാൾക്ക്‌ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു.

അയാൾക്ക്‌ വഴിക്കൂലി കൊടുത്തപ്പോൾ.. ചൊട്ടക്കുറി വലിച്ച നാരായണൻ പുഞ്ചിരിച്ചു കൊണ്ട്‌ പറഞ്ഞു..
" നാരങ്ങാ വെള്ളം കുടിക്കാൻ വന്നതാ അല്ലേ?...എസ്‌. ബീ.. പറഞ്ഞയച്ചതാ അല്ലേ..? എന്താ കാര്യം?"
"..ഇയ്യാൾക്കെങ്ങനെ സിക്സ്ത്‌ സേൻസ്‌ ഉണ്ടോ?.." അവൻ അയാളെ തൊട്ട്‌ പറഞ്ഞു..
എസ്‌. ബീ യോ? അതാരാ?"
"..ഏമാൻ!"

എന്താ കാര്യം എന്നു പറയൂ.. നാരങ്ങാവെള്ളം കൊടുത്ത്‌ നാരായണൻ സംഗതികൾ കേട്ടു.. പിന്നെ ഒരു ഫീസ്‌ പറഞ്ഞു..ഇതാ ഇവിടുത്തെ ഒരു രീതി!..

"..ഉം.. കാര്യം നടക്കട്ടേ.അല്ലേ..അധികം ഇതിന്റെ പിറകെ നടക്കാൻ സമയമില്ല അയാൾ പറഞ്ഞു".
"...ഇല്ലെങ്കിൽ കാര്യം നടക്കില്ല.. അഥവാ നടക്കണമെങ്കിൽ പത്തു പ്രാവശ്യമെങ്കിലും വരേണ്ടി വരും!.. അത്രേയുള്ളു കാര്യം!"- അയാൾ യാദാർത്ഥ്യം പറഞ്ഞു തന്നു..

അയാൾ പറഞ്ഞ ഫീസ്‌ കൊടുത്തപ്പോൾ ഒരു ഡയറിയിൽ അയാൾ കുറിച്ചിട്ടു..എസ്‌. ബി.. വരവ്‌..!
നാരങ്ങാ വെള്ളം കുടിച്ച്‌ പൈസ കൊടുക്കാനിരുന്നപ്പോൾ നാരായണൻ പറഞ്ഞു.." വേണ്ട.. പൈസ വേണ്ട!"

ആദ്യമായി നാരങ്ങാവെള്ളത്തിനു പൈസ വാങ്ങാത്ത മഹാനായ ആ ആളെ കൺ കുളിർക്കെ കണ്ടു കൊണ്ടിരുന്നപ്പോൾ അയാൾ തുടർന്നു..

" ഇതിൽ എന്റെ നാരങ്ങാവെള്ളത്തിന്റെ പൈസയും ആയി!"

ഒരു മെസേജ്‌ നാരായണൻ കൊടുത്തു കൊണ്ട്‌ അവരോട്‌ പറഞ്ഞു.." പോയ്ക്കോളൂ ..നിങ്ങളുടെ ഫയൽ നീങ്ങിയിട്ടുണ്ട്‌...കാര്യം സാധിച്ചിരിക്കുന്നു !"

എല്ലാമറിയുന്ന ആ കമ്പ്യൂട്ടർ മനുഷ്യനെ നോക്കികൊണ്ടിരുന്നപ്പോൾ വന്നവർ കുഴപ്പക്കാരല്ലെന്ന് മനസ്സിലായതിനാൽ അയാൾ തുടർന്നു..
".. എല്ലാവരും നാരങ്ങാവെള്ളം കുടിക്കാൻ ഇവിടെ വരും.. ഞാൻ നാരങ്ങാ വെള്ളം കുടിക്കാൻ വൈകീട്ട്‌ എസ്‌. ബീ .. സാറിന്റെ വീട്ടിലോട്ട്‌ പോകും!"

ഒളികണ്ണാലെ പാളി നോക്കിയിട്ട്‌ കാ.. കാ എന്ന് വിളിച്ചു പ്രീയതമയോട്‌ കാക്ക പറഞ്ഞു.
." ..സീസറിനുള്ളത്‌ സീസറിനും, സാത്താനുള്ളത്‌ സാത്താനും!.. ബാക്കിയുണ്ടെങ്കിലേ ദൈവത്തിനുള്ളൂ!"

ഞായറാഴ്‌ച, ഒക്‌ടോബർ 10, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( ഇരുപത്തിനാലാം സർഗ്ഗം)

പ്രചട.. പ്രചട..പ്രചട... അവന്റെയൊരു ഒടുക്കത്തെ സംഘഗാനം.!.... അതിനപ്പുറം വരുന്നില്ല!! ... വായിൽ കൊള്ളാവുന്ന, വയറ്റീന്ന് വരുന്ന നാലക്ഷരം എഴുതാനറിയില്ല... ആ കുശ്മാണ്ഡത്തിന്‌.!!... ഓരോ ഗവേഷണവും കൊണ്ട്‌ വന്നോളൂം. ..നോം പറഞ്ഞതല്ലേ നമുക്ക്‌ അഷ്കരപുടത ഇല്യാന്ന്..!!..  തുഫൂ..!!.. വെള്ളം ചിതറി വീണു..ല്ല്യേ...വായ കഴുകീതാണ്‌...ഒന്നും വിചാരിക്കരുത്‌.!.. ഉച്ചയ്ക്കുള്ള ഭക്ഷണം കാന്റീനിൽ നിന്നും കഴിച്ചാൽ വായ ഒന്നു വെള്ളം കൊണ്ട്‌ കുലുക്കുഴിയണം.. നമുക്ക്‌ നിർബന്ധാ.. നിങ്ങൾക്കും ആവാം.. നോം തടസ്സം നിൽക്കില്യാ.....

... "കാരണം ബാക്റ്റീരിയ! "..."കാരണം ബാക്റ്റീരിയ" വന്നാൽ മിസ്റ്റർ കോൾഗേറ്റിന്റെ വീട്ടിൽ അല്ലെങ്കിൽ അതിന്റെ പാർട്ട്ണേർസ്മാരും ഏമാന്മാരുമായ ദന്തഡോക്ടറച്ചന്റെ വീട്ടിൽ പോയി സത്യാഗ്രഹം ഇരിക്കണം!.. അതു വല്യഗേറ്റായ ബിൽഗേറ്റായാലും!.. നമുക്ക്‌ വയ്യ..അതിനൊന്നും!

അപ്പോൾ പറഞ്ഞു വന്നത്‌ പണ്ടേ അവർ നോം പറേണത്‌ കേൾക്കില്ല്യാ .എന്നു തന്ന്യാ... അതിനാൽ കോളേജ്‌ ഡേയ്ക്ക്‌ ഒരു പരിപാടീം കൊണ്ട്‌ ഒരു വഷളൻ നമ്മെ നിർബന്ധിച്ചു.!.. സംഘഗാനം.!.... അവന്റെ കൂടോത്രത്തിൽ നാം വഴങ്ങീല.. പിറ്റേന്ന് കോളേജിൽ വരാനുള്ളതാണ്‌.. അതോടെ കാശീലേക്ക്‌ കമണ്ഡലവും എടുത്ത്‌ തീർത്ഥയാത്ര നടത്തി ആത്മാവിനു മോക്ഷം കൊടുക്കാനുള്ളതല്ല!..പിന്നെ ഉടുത്തിരുന്ന മുണ്ടെടുത്ത്‌ തലയിൽ കെട്ടി ലേശം പട്ട ചാരായവും അടിച്ച്‌ ഭ്രാന്തെനെ പോലെ നടക്കുന്നതാണ്‌ നല്ലത്‌!.. പരിപാടിയുടെ വിജയം കൊണ്ട്‌ തല തെറ്റീന്നെങ്കിലുമുള്ള സഹതാപമെങ്കിലും കിട്ടും!

....നാം അവനെ ഉപദേശിച്ചു.". എടാ ശവി... ഉള്ള മാനം പയറു പോലെ വലിച്ചെറിഞ്ഞിട്ട്‌ നടക്കുന്നതിലും ഭേദം കാണിയായി കൂവി വിളിക്കുന്നതാണ്‌.. അതിലൊരു ഗമയുണ്ട്‌.. അന്തസ്സുണ്ട്‌.. പുളിങ്കുരുവുണ്ട്‌!.... നോം പറഞ്ഞു തരുന്നതെന്തേ നീ തൊണ്ട തൊടാതെ വിഴുങ്ങാത്തേ.. .!!. അങ്ങിനെ ഒരു സാധനം ജനനത്തിൽ മുതൽ ഇന്നേവരെ തനിക്ക്‌ ആരും ഫിറ്റു ചെയ്തു തന്നിട്ടുണ്ടോന്ന് നമുക്ക്‌ അറിഞ്ഞു കൂട .. നമ്മുടെ കൂടെ കൂടി ഇത്തിരി നാണം ഒത്തിരി മാനോം നോം നിനക്ക്‌ ഫ്രീയായി തന്നിട്ടുണ്ടല്ലോ?..അതെങ്കിലും ഫിറ്റു ചെയ്തു നടന്നൂടെ ഒരു വഴിക്കിറങ്ങുമ്പോൾ??..."

...അവൻ ഒരു വഴിക്ക്‌ ആയുദ്ധം വെച്ചു കീഴടങ്ങി..ന്നാ നോം കരുതീത്‌!

....ഒടുവിൽ പിന്നേയും അവൻ പിന്മാറാതെ പുതിയ ദുർമന്ത്രവാദവുമായി വന്നു... പ്രച്ഛന്ന വേഷം നടത്താം.എന്താ?." നാലാളുടെ കൂവി വിളി കിട്ടിയില്ലേങ്കിൽ ഒരു സമാധാനോം ഇല്ല്യാന്ന് വിചാരിക്കുന്ന തനി നാടൻ ചെറുക്കൻ!.. "ഇവനെ എന്തൊക്കെ പറഞ്ഞാ നാം സമാധാനിപ്പിക്കുക!

..അവന്റെ സന്തോഷത്തിനു നാം വഴങ്ങി... അതു കൊഴപ്പമില്ല.. നോം മീശയും താടിയും വെച്ച്‌ സ്റ്റേജിൽ കയറി.. വല്യ കൊഴപ്പമില്ല.. നാമാണെന്ന് നമുക്കു പോലും തിരിച്ചറിയാൻ പറ്റീല പിന്നെല്ലേ.. പിന്നെ ആരെ പേടിക്കണം?.. അവൻ ഒരു യാചകനായി സ്റ്റേജു മുഴുക്കെ തെണ്ടി.. പിന്നെ സ്റ്റേജിൽ നിന്നും ഇറങ്ങി കാണികളോട്‌ ആ ശവി തെണ്ടൽ തുടങ്ങി.. മുജ്ന്മസുഹൃദം തൂത്താൽ പോകില്ലല്ലോ?...തരുണീമണികളായ പെൺകിടാങ്ങളോടൊക്കെ മാന്യമായി ഇരന്നു. ...സ്റ്റേജിൽ കയറി മൈക്കിലൂടെ ഉച്ചത്തിൽ നിർത്തെടാ കൂവേ എന്ന് വിളിച്ചു പറയണം എന്ന് തോന്നി.... കാരണം കുലത്തൊഴിൽ ഓർത്തു നിർത്തിയില്ലെങ്കിലോ?..പെണ്ണുങ്ങളോടൊക്കെ യാചിക്കുമ്പോൾ ഒരു സമാധാനം വേണ്ടേ..! പണി പാളും!...ഒടുവിൽ ഒരു പരുവത്തിനു നിർത്തി അവൻ സ്റ്റേജിലെത്തി...നാം യുദ്ധം കഴിഞ്ഞു നാട്ടിലെത്തിയ ഉടനെയുള്ള കുവൈറ്റ്‌ പ്രവാസി മഹാരാജൻ! .. നമ്മോട്‌ പൈസ ചോദിച്ച്‌ കൊടുക്കാൻ ഇല്ലാതെ പോക്കറ്റ്‌ തപ്പി ചമ്മി നിൽക്കുമ്പോൾ അവൻ അവന്റെ ഭിക്ഷാ പാത്രം നമുക്ക്‌ നേരെ നീട്ടുന്നു..നാം അതിലെ ചില്ലറയെടുത്ത്‌ പോക്കറ്റിലിടുന്നു..ഭിക്ഷാപാത്രം വാങ്ങുന്നു..ഒപ്പം തെണ്ടുന്നു.. പോകുന്നു". ...അതിൽ നാം വിജയിച്ചു.. പക്ഷെ സമ്മാനവും ഉലക്കേടെ മൂടൊന്നും കിട്ടീല.".ഇതിലെന്ത്‌ പുതുമ! ഇതൊക്കെ നിങ്ങളുടെ ജീവിത ഗന്ധിയായ അവതരണമല്ലേ എന്ന മട്ട്‌ മാർക്കിടുന്ന ലക്ചറുമാർക്ക്‌! .". ആകെയുള്ള പ്രവർത്തി പരിചയം ചെറുപ്പത്തിൽ ചെയ്ത ചെയ്ത്താണ്‌.. .അതിൽ നാം മാന്യമായി വിജയിക്കുകയും ചെയ്തു.. ആ പ്രവർത്തി പരിചയം അഥവാ എക്സ്പീരിയൻസ്‌ ദാ ഇങ്ങനെ...!

പണ്ട്‌ ഒരീസം..!" ബാലസംഘത്തിന്റെ കലാപരിപാടീണ്ട്‌ .. നീ എഴുന്നള്ളീ ഒരു പാട്ട്‌ പാടി സംഭവം കുളമാക്കി നമ്മുടെ നാടിന്റെ അഭിമാനം കളേണം എന്ന് മാന്യമഹാജനങ്ങൾ നമ്മോട്‌ അഭ്യർത്ഥിച്ചു.... വില കളയുന്ന പീറ ഫ്ലാറ്റോ, പാടുന്ന പെണ്ണിനോടൊപ്പം സൊള്ളാനോ ഉള്ള സംഗതിയൊന്നും ഇല്യാ.. ഒരു സെറ്റപ്പുമില്ലാത്ത തനി കണ്ട്രീ പരിപാടി!.. കണ്ട്രികൾക്ക്‌ വേണ്ടി കണ്ട്രികൾ നടത്തുന്ന കണ്ട്രീപരിപാടികൾ, ഫൈവ്‌ സ്റ്റാർ ഹോട്ടൽ പരിപാടി പോലെ നടത്താൻ പറ്റില്ല എന്ന് വാശിപിടിക്കുന്ന കണ്ട്രീശുദ്ധാത്മാക്കൾ!..ഉച്ചയ്ക്ക്‌ നാട്ടുകാരോട്‌ പിരിച്ച പയറോ കഞ്ഞിയോ മറ്റോ ഉണ്ടെങ്കിൽ കുടിക്കാം ഇല്ലെങ്കിൽ പട്ടിണി കിടക്കാം!..അതും ഇത്തിരി കുടിച്ചാൽ മതി ...കുടിച്ചൂന്ന് വരുത്തിയാ മതി. ...വറ്റും വെള്ളവും വയറ്റിൽ തൊട്ടൂന്ന് വരുത്തിയാ മതി..മൊത്തം തറവാട്ടു സൊത്തല്ലേ കുറഞ്ഞാൽ നഷ്ടമല്ലേ എന്നോർത്ത്‌ മോന്തേണ്ട.. എല്ലാർക്കും എത്തിക്കാനുള്ളതാ എന്ന മട്ടിലാണ്‌ സംഘാടകർ!.. വിജയീഭവന്മാർക്ക്‌ വെറും സോപ്പിന്റെ പെട്ടിയോ ഒരു പ്ലാസ്റ്റിക്ക്‌ കപ്പോ തരും.. സന്തോഷത്തോടെ ഏറ്റു വാങ്ങാം!" സിമ്പിൾ!

അന്നു ബർമുഡയിൽ നിൽക്കണ കാലം!..നമ്മുടെ പേർ അവർ എഴുതി കഴിഞ്ഞു...നാം മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി..അവരുടെ നിർബന്ധം!..നമ്മുടെ ഒരു യോഗം!..... കുളമാകും എന്നെനിക്കറിയാം .. കടലാകും എന്നത്‌ പിന്നെയാ മനസ്സിലായത്‌!.

അവിടെ നല്ല രസമായിരുന്നു.. ബാലസംഘം സിന്ദാബാദ്‌ എന്ന് അവർ ആർത്തു വിളിച്ചു മുന്നിൽ നടന്നു.. ആരോ പറഞ്ഞപോലെ ആവേശം മൂത്ത്‌ ബലാൽസംഗം സിന്ദാബാദ്‌ എന്നു വരെ വിളിച്ചു പോയിന്നാ തോന്നണത്‌.. അതു പിന്നെ ആരോ തിരുത്തീന്നും!.. നമുക്കറീലല്ലോ.. .മനുഷ്യനല്ലേ...അൽപം അശ്രദ്ധയുണ്ടായാൽ പശുവും മരത്തിൽ കയറാൻ ഒരു ശ്രമമൊക്കെ നടത്തീന്ന് വരും!

സ്റ്റേജിൽ നമ്മുടെ പേരു വിളിക്കുന്നു...

..നോം ചത്താലും പോവില്യാന്ന് തീരുമാനം!..പോയേ തീരൂന്ന് അവരും!..ആകെ അവരുടെ യൂണിറ്റിൽ നാമെ ഉള്ളൂ അവരുടെ മാനം രക്ഷിക്കാൻ!.. ആ ഭാഗ്യശാലി നാമാണ്‌ എന്ന് അവരും.. കുഴങ്ങീലോ.. അവർ എന്നെ പിടിച്ചു കെട്ടി സ്റ്റേജിൽ നിർത്തിക്കും എന്ന ഘട്ടം വന്ന പോലായപ്പോൾ നോം എഴുന്നേറ്റു..മോശല്ലേ ഒരു കുട്ടീനെ മാനഭംഗം ചെയ്യുന്നതിനു തുല്യമല്ലേ!..

കാലുകൾ മന്ത്രവാദീയെ പോലെ തുള്ളാൻ തുടങ്ങി..കൈകളും ചലിക്കുന്നുണ്ടോ..?.. ഊവ്വ്‌ .. നമുക്കെന്തോ ആവേശിച്ച പോലെ തന്നെ...ഒരു കോമരത്തിന്റെ ഉറഞ്ഞു തുള്ളലിനേക്കാൾ പവറുണ്ട്‌!..ടെമ്പോയുണ്ട്‌...സംഗതികൾ മൊത്തം ഉണ്ട്‌!!..ഇനിയൊരു വാളും കൂടെ കിട്ടിയാൽ കുശാലായി!!

അവർക്ക്‌ വല്ല ആവശ്യവും ഉണ്ടോ. മൈക്ക്‌ തരാൻ ..!.ഗമയിൽ നാം മൈക്ക്‌ പിടിച്ചു..!.. ശനിയന്മാർ.!. എല്ലാവരും നമ്മെ നോക്കി നിൽക്കുന്നു.. ഇവന്മാർക്കെന്താ പുറംതിരിഞ്ഞിരുന്നാല്‌.. നമുക്കത്രേയ്ക്ക്‌ സ്റ്റൈലുണ്ടോ?...നമ്മുടെ ദേഹം തുറിച്ചു നോക്കുന്ന കണ്ണുകൾകൊണ്ട്‌ നിറഞ്ഞിരിക്കുന്നു.... നോം ഭയപ്പെട്ടു.. കവിത പോയിട്ട്‌..കവിതാ ശകലം പോലും വരുന്നില്ല..രണ്ടു വരി പാടി!... പിന്നെയൊന്നും തൊണ്ടയിൽ വരുന്നില്ല.. വണ്ടീടെ ചങ്ങല വലിച്ച പോലെ നിന്നു.. സ്റ്റാന്ററ്റീസ്‌ ആയി നോക്കി.. അറ്റൻഷനായി നോക്കി.. കുറച്ചു നേരം നിന്ന് രംഗപടം വീക്ഷിച്ചു. .ഇവൻ കവിത ചൊല്ലാൻ തുടങ്ങണമെങ്കിൽ പരിപാടി നാളെ കൂടി വെക്കേണ്ടി വരും എന്ന് മണത്തറിഞ്ഞ സംഘാടകർ നമ്മോട്‌ പറഞ്ഞു.. .."ഇറങ്ങിക്കോളൂ.. പരിപാടിക്ക്‌ ഒരു പാട്‌ കുട്യോള്‌ ഇനീം പാടാനുണ്ട്‌!...അതു പറ്റില്ല്യാന്ന് എന്ന പോലെ നാമും.. നമ്മോടൊരു ചിറ്റമ്മ നയം.!"". പിന്നെയും നിന്നു നോക്കി.. നോ രക്ഷ..!!

" കുട്ടീ .. ഇറങ്ങിക്കൊള്ളൂ." ആരോ വീണ്ടും പറഞ്ഞു.. ഇല്ലായിരുന്നെങ്കിൽ ആ സ്റ്റേജ്‌ ചരിത്ര സംഭവമാകുമായിരുന്നു..

...അയാൾക്കൊക്കെ എന്തിന്റെ കേടാ?....എന്തൊക്കെ കേടാ?.. മനുഷ്യന്‌ കവിത ഒന്ന് ഓർത്തെടുക്കാൻ സമയം തരാതെ!. .ഇതു പോലെ തന്ന്യാ എല്ലാ പ്രതിഭകളുടേയും പ്രതിഭയെ ഇല്യാണ്ടാക്കി ആളുകൾ നിഷ്പ്രഭരാക്കുന്നത്‌!

നോം മനസ്സില്ലാ മനസ്സോടെ ഇറങ്ങി.. നമ്മുടെ പരിപാടി കണ്ട്‌ മനം കുളിർത്ത്‌ നിന്ന, നമ്മെ നിർബന്ധിച്ച്‌ പങ്കെടുപ്പിച്ച, ആളുകൾ കുറച്ചു സമയം കൂടി മറ്റുള്ളവരുടെ പരിപാടി കണ്ട്‌ ആസ്വദിച്ചു.. പിന്നെ പറഞ്ഞു.." വാ പോകാം.."

അവസാനമാണ്‌ സമ്മാന ദാനം....ഒരു സോപ്പ്‌ പെട്ടിയെങ്കിലും കിട്ടാതെ..!!

".. നാം നമ്മുടെ സംശയം മറച്ചു വെച്ചില്ല.. "സമ്മാനദാനം കഴിഞ്ഞിട്ടു പോയാൽ പോരെ!"
അവർ പറഞ്ഞു.." സമ്മാനമെന്തെങ്കിലും ഉണ്ടെങ്കിൽ നമ്മുടെ യൂനിറ്റിൽ എത്തിക്കും!"

നാം മനസ്സിൽ കരുതി..".. മതി.. അതു മതി.. സോപ്പ്‌ പെട്ടിയാണെങ്കിലും മതി..ഒരു സ്ലേറ്റ്‌ പെൻസിലാണെങ്കിലും മതി.. നമുക്കെന്താ പ്രശ്നം!.. മൊമന്റോ വാങ്ങുമ്പോലെ വാങ്ങി.. നിങ്ങൾ നമ്മളോട്‌ സഹകരിച്ചതിന്‌ നന്ദീം ന്ന് പറഞ്ഞു ആണുങ്ങളെ പോലെ കൈവീശി പോവാലോ.. വേണമെങ്കിൽ ജഡ്ജസിനെ കരഞ്ഞു കരഞ്ഞു കരയിക്കാലോ?.."- നമ്മൾക്കത്രെ വിശാല മനസ്സുണ്ടെന്ന് അന്നെങ്കിലും അവരെ തിരിച്ചറിഞ്ഞു കാണിക്കണം!!

പക്ഷെ ഒന്നും അവർ യൂണിറ്റിൽ നിന്നും തന്നില്ല.." സമ്മാനം അവർ പകുത്തെടുത്തിട്ടുണ്ടാവും.. നിശ്ചയം!"

എന്റെ ഭ്രാന്ത്‌!

മനസ്സേകി ചിരിച്ച കാലം മറന്ന്,
കണ്ണാടി നോക്കി ഇളിച്ചു,
ഇളി പുഞ്ചിരിയത്രെ!
ചിരിച്ചേക്കാം,
തയ്യാറെടുത്തു,
ചിരിച്ചു ,
ചിരിച്ചു,
ചിരിച്ച്‌,
കരഞ്ഞു!

പിന്നെ ഉച്ചത്തിൽ,
ഉച്ചിയിൽ കൈ ചേർത്ത്‌
പൊട്ടിക്കരഞ്ഞു!
ചിരിയുടെ ഒടുവിൽ,
കരച്ചിലത്രേ!
അതോ മനസ്സു തെറ്റിക്കും
സങ്കൽപ്പമോ?
പ്രവാസിക്കെന്നും
കരച്ചിലിന്റെ ,
ഉമിത്തീയിലെരിയുന്ന പുകച്ചില്‌!
സ്വയം സാന്ത്വനമായി!