പേജുകള്‍‌

വെള്ളിയാഴ്‌ച, മാർച്ച് 05, 2010

കാക്കയുടെ ചിന്തകൾ (4)

രക്ത സാക്ഷികൾ!
---------------------------
കിട്ടുണ്ണ്യാശാൻ പതിവു പോലെ തന്റെ നീളം കൂടിയ തോക്കെടുത്തു..കാടുകൾ തിരഞ്ഞു തിരഞ്ഞു കാണാതായപ്പോൾ റബ്ബർ കാട്ടിലേക്ക്‌ കയറി..ഒരു ചുണ്ടെലിയെപോലും കാണാനില്ല.. നിരാശനായി.. നാശമായി.. അന്ധനായി...
വെറുപ്പും കലിപ്പും ആവോളം മനസ്സിൽ നിറഞ്ഞു...ഒരു പക്ഷിക്കുഞ്ഞു പോലും ജീവിച്ചിരിപ്പില്ലെന്നോ?.. കള്ളിനു തൊട്ടു കൂട്ടാനിനി എന്തു ചെയ്യും?
അങ്ങനെ വിഷണ്ണനായി വീട്ടിൽ തിരിച്ചെത്തി..അതാ ഇരിക്കുന്നു തെങ്ങിലൊരു കാക്ക...ഠേ... ഒരു വെടി..
ഠേ... രണ്ടാം വെടി ..കാക്ക മരിച്ചു വീണു..ഞാൻ ചത്തേ എന്ന് ഒരളർച്ചയും..!
ഓടി ചെന്ന് അതെടുത്തു കൊണ്ടുവരുന്നത്‌ .. മറ്റുള്ള കാക്ക പഹയന്മാരെല്ലാം കണ്ടു,അലർച്ചകേട്ടു..പാപി ചത്താലും മറ്റുള്ളവരെ ദ്രോഹിക്കും...
..ബൂർഷ്വായായ കിട്ടുണ്യാശാൻ കാക്കയെ വെടിവെച്ചിട്ടിരിക്കുന്നു...നേതാവായ കാക്ക പാഞ്ഞെത്തി.. സംഭവം സത്യം!..നേരിൽ കണ്ടു ബോധിച്ചു.
കിട്ടുണ്യാശാൻ വേഗം നല്ല മുളകരച്ച്‌ കറിയാക്കി.. കള്ളിനൊപ്പം സേവിച്ചു.". നല്ല രസമുണ്ട്‌..കാക്കയിറച്ചി!"
കാക്കകൾ സമ്മേളിച്ചു...കരഞ്ഞു...മൗനജാഥ നടത്തി...പ്രതിഷേധിച്ചു...ജീവിതത്തിൽ പാഠമെന്തെന്ന് കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത ഇവനെ ഒരു പാഠമെങ്കിലും പഠിപ്പിക്കണം.. ഒന്നടങ്കം അവർ .. കാ...കാ..കാ..എന്നു ശരിവെച്ചു..
.കാക്കയുടെ നേതാവു മുദ്രാവാക്യം വിളിച്ചു...." രക്തസാക്ഷികൾ സിന്ദാബാദ്‌..!..
ഒപ്പം അണികളും!..അവർ കിട്ടുണ്യാശാനെ വീട്ടു തടങ്കലി ലാക്കി... അതിൽ പിന്നെ കിട്ടുണ്യാശാന്‌ വീടിനു പുറത്തിറങ്ങാൻ പറ്റാണ്ടായി...സി..ഐ.. ഡി..കളാണ്‌ ചുറ്റിലും.!!...ചാക്ക്‌ മൂടിക്കൊണ്ട്‌ പുറത്തിറങ്ങിയാലും ഏതെങ്കിലും ഇൻഫോർമർ കാക്ക വിവരം കൊടുക്കും..പിന്നെ വട്ടം കൂടി അറ്റാക്കാണ്‌...അങ്ങിനെ കിട്ടുണ്യാശാൻ കള്ളും, ഇറച്ചിയും കിട്ടാതെ വെറിമൂത്ത്‌ ചത്തു...
..ഇതിൽ നിന്നെന്തു മനസ്സിലായി.. കുട്യാൾക്ക്‌... ? ...കള്ളിനു തൊട്ടു കൂട്ടാൻ കാക്കയെ വെടിവെക്കരുതെന്ന്... അല്ലേ.! കഥകേട്ട പേരക്കുട്ടികൾ പറഞ്ഞു ഈ മുത്തശ്ശിടേ ഒരു കാര്യം!...
"ഇനി മുത്തശ്ശീടേ കഥ കേൾക്കണമെങ്കിൽ ലാപ്പ്‌ ടോപ്പും കൊണ്ടു വരണം...ട്ടോ.." .ബബിൾഗം നിറച്ചു വെച്ച മുറുക്കാൻ ചെല്ലത്തിൽ നിന്നും ഒരു ബബിൾ ഗം എടുത്ത്‌ വായിലിട്ട്‌ ചറ.. പറ.. മുറുക്കി കൊണ്ട്‌ പറഞ്ഞു..കുട്ട്യോൾക്കെല്ലാം മുത്തശ്ശി ഓരോ ബബിൾ ഗം കൊടുത്തു..
"അമ്മേ കുറുക്കു കഴിക്കേണ്ട കുട്യാൾക്കാണോ ബബിൾഗം കൊടുക്കുന്നേ.."- കുട്യാളുടെ അമ്മ.
"കുട്യോളും ബബിൾ ഗം മുറുക്കി തിന്നു പഠിക്കട്ടേടീ അല്ലാണ്ട്‌ എനിക്കിപ്പോ കഞ്ചാവ്‌ വാങ്ങിക്കൊടുക്കാൻ പറ്റുമോ?"..മുറുക്കാൻ ചെല്ലം അടച്ചു വെച്ച്‌ മുത്തശ്ശി ഒരു ബബിൾ ഗം കുട്യോളുടെ അമ്മയ്ക്കു കൊടുത്തു പറഞ്ഞു..." ഞാൻ മറന്നു..നിനക്കു വേണമെങ്കിൽ അതു പറഞ്ഞാൽ പോരെ... എന്റെ പക്കൽ ഒരു പാടുണ്ട്‌!"
മുത്തശ്ശിയും മോഡേണായി..

കാക്കയുടെ ചിന്തകൾ (3)

ഉപദേശം
------------
" വാങ്ങുന്നതിനേക്കാൾ കൂടുതൽ കൊടുക്കുന്നതാണു ലാഭകരം..എന്നാണെന്റെ നയം..". മീൻ കൂട്ടയിൽ കൈയ്യിട്ട്‌ അയാൾ നയം വ്യക്തമാക്കി..
അവനയാളെ അവിശ്വസിച്ചില്ല...സ്വർണ്ണത്തിനു വിലകൂടിയതിനു പുല്ലുവില കൽപിച്ച്‌ അവൻ അയാൾക്ക്‌ മനസ്സിൽ സർട്ടിഫിക്കറ്റ്‌ നൽകി. തങ്കം പോലത്തെ മനുഷ്യൻ!.
മീൻ കിട്ടിയപ്പോൾ പൈസ സെയിം കൊടുത്തിട്ടും മറ്റുള്ളവർക്കു കിട്ടിയതിലും കുറവ്‌...!
"എന്താ ഇങ്ങനെ?.".ഒരു സംശയം!..".... നിങ്ങളല്ലേ പറഞ്ഞത്‌.......?"
"..അതു തന്നെയാണ്‌ ഞാൻ നിന്നോട്‌ പറഞ്ഞത്‌... അതു നിനക്കുള്ള ഉപദേശമാണ്‌...!"- കൂസലന്യേ അയാൾ പറഞ്ഞു.
"..പ്രവാസികൾക്ക്‌ ഉപദേശം സൗജന്യമാണ്‌...എന്നും എപ്പോഴും എവിടേയും......"-- കാക്ക ഉയരത്തിലുള്ള മരക്കൊമ്പിലിരുന്നു പറഞ്ഞു...
"..ശ്ശോ... ഞാൻ മറന്നു... ഞാനും പ്രവാസി.!!".. വിലപേശരുത്‌..മിണ്ടരുത്‌..!!" എന്നതവൻ മനസ്സിലോർത്തു.. അവനപ്പോൾ അയ്യേ.. നാണക്കേട്‌ എന്ന ഭാവം മറയ്ക്കാൻ കല്ലെടുത്ത്‌ വഴിയേ പോയ ചാവാലിപട്ടിയെ എറിഞ്ഞു..

ഞായറാഴ്‌ച, ഫെബ്രുവരി 28, 2010

ഉപാസനാ മൂർത്തി.

അർപ്പിച്ച പൂജയും തെറ്റി
നേദിച്ച നൈവേദ്യം മാറി
ഉപാസനാ മൂർത്തിയുറഞ്ഞു-
കൺകളിൽ, ക്രൂരത താണ്ഡവമാടി
അന്ധത ബാധിച്ചു തേങ്ങി,
മിഴികളിൽ ഗംഗയൊഴുകി.
ക്ഷീണിതമായ ഞരമ്പിൽ,
ശരീരത്തിൽ ദുർമൂർത്തി നർത്തനമാടി

പൂജാരി നിന്നു വിയർത്തു-
നിത്യവും ഇൻസുലിൻ നൈവേദ്യമായി
പാവയ്ക്കയർച്ചന ചെയ്തു-
കയ്പ്പിന്റെ, ലോകത്തിലന്നു തളച്ചു.
വൃക്കയിൽ , കരളിൽ ശരീരത്തിലൊക്കെയും,
ദുർമൂർത്തി നർത്തനം ചെയ്തു
പിന്നെയും രൗദ്രയായി താണ്ഡവമാടുമ്പോൾ
കാലയാൾ ബലിയേകി നിന്നു,
സ്വന്തം കൈകൾ തളർത്തിയും നിന്നു.
വിങ്ങി വിളറി മെലിഞ്ഞ ശരീരത്തിൽ,
വ്രണങ്ങൾ നിറഞ്ഞുമിരുന്നു,
രൗദ്രമൂർത്തിയുറഞ്ഞുമിരുന്നു.
ബലിയായി, നേർച്ചയായി ചിതയിലൊടുങ്ങുമ്പോൾ,
തൃപ്തയായി മൂർത്തിയടങ്ങി,
സംതൃപ്തയായി എങ്ങോ മറഞ്ഞു.

(സൂക്ഷിക്കുക.. പ്രമേഹം നമുക്കരികിലുണ്ട്‌.. )

ശനിയാഴ്‌ച, ഫെബ്രുവരി 27, 2010

കാക്കയുടെ ദുഃഖം!

..കാക്കയെ പറ്റിച്ച സന്തോഷത്തിൽ കുയിൽ പറന്നു പോയി....കുയിൽ തന്റെ കൂട്ടിൽ മുട്ടയിട്ടതു കണ്ട്‌ കാക്ക ഉള്ളാലെ ചിരിച്ചു.."മടിയൻ!"
...മുട്ടപുറത്തെറിയാൻ തീരുമാനിച്ചു....വേണം...ണ്ട... വേണം.. ണ്ട...സങ്കടം തോന്നി...
..പെറ്റതള്ളയ്ക്ക്‌ മറുകുഞ്ഞിനോടുണ്ടാവില്ലേ ഒരു ചെറിയ സ്നേഹം... ദയ..!.. കാക്ക ചിന്തിച്ചു.
ഒരു സേവനം.!.. ഇരിക്കട്ടേ.. ഏതായാലും അടയിരിക്കണം എന്ന് ചിന്തിച്ച്‌ അടയിരുന്നു വിരിയിച്ചു...തന്റെ മക്കളോടൊപ്പം പുറത്തു വന്ന അവരേയും പൊന്നു പോലെ ആഹാരം കൊടുത്തു വളർത്തി... തിന്നാനവർ ബഹുമിടുക്കരായിരുന്നു... വലുതായപ്പോൾ എഴുത്തിനിരുത്തി... ബാലപാഠത്തിൽ തന്നെ കല്ലുകടി!
....കാ..കാ...കാ.. എന്ന് ഗുരുനാഥൻ!...
...കൂ.. കൂ...കൂ... എന്ന് വിമതർ!
ഇങ്ങനെയുമുണ്ടോ പരിഹാസം!കാക്കയ്ക്ക്‌ ദേഷ്യം വന്നു... നന്ദി വേണം ... നന്ദി... ഇത്രയും കാലം പോറ്റിയതിന്റെ നന്ദി പോലും കാണിക്കാത്ത വിമതരെ കാക്ക കൊത്തിയോടിച്ചു... കുയിലപ്പോൾ ഉള്ളാലെ ചിരിച്ചു..." പോറ്റിയില്ലെങ്കിലും തന്റെ മക്കൾ വർഗ്ഗസ്നേഹം കൈവിട്ടില്ലല്ലോ?"...
....കാക്കയപ്പോൾ ചിന്തിക്കയായിരുന്നു..". സാമാന്യബുദ്ധിയുള്ള മനുഷ്യരിൽ നിന്ന് ഇവർക്കെന്താണ്‌ വ്യത്യാസം?.. മാതാപിതാക്കളുടെഎല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ച്‌ ഒടുവിൽ ഒരു നന്ദിയോ, പരിചയമോ കാട്ടാതെ അവരെ വൃദ്ധസദനങ്ങളിൽ തള്ളുന്നില്ലേ.....എന്നാലും...ഇവർ അവരെപോലെയാകാമോ.?...".

ദുഃഖം തീർക്കാൻ ചുണ്ട്‌ ഇരിക്കുന്ന മരത്തിലുരച്ച്‌, ശരീരം കുടഞ്ഞ്‌ തൂവൽ തെറിപ്പിച്ച്‌ ഇത്രയ്ക്കൊക്കെ ദുഃഖമേ ഇതിനൊക്കെ അർഹിക്കുന്നുള്ളൂ എന്ന് നിനച്ച്‌ പറന്നുപോയി...

ചൊവ്വാഴ്ച, ഫെബ്രുവരി 23, 2010

നേതാവ്‌!!

.........റോഡിലൂടെ അയാൾ നയിച്ചുകൊണ്ടിരുന്നു..... അവർ നയിക്കപ്പെട്ട്‌ പുറകേയും!!.അയാൾ മുഷ്ടി ചുരുട്ടി മാനത്തേക്കെറിഞ്ഞു.... അത്‌ അനുകരിച്ച്‌ അവരും..!!.... സത്യം !!.....ഞാൻ കണ്ടതാണ്‌...അവർ ഒരു പാട്‌ പേരുണ്ടായിരുന്നു...

അപ്പോൾ ഉമ്മറപ്പടിയിലിരുന്ന് ഒരു കൊച്ചു കുട്ടി ഉച്ചത്തിൽ പഴയ കഥ വായിക്കുകയായിരുന്നു...

" .... അയ്യേ... കഴുതയേ നടത്തികൊണ്ടു പോകുകയോ.... ചുമലിലെടുത്തല്ലേ കൊണ്ടു പോകേണ്ടത്‌.!!.. കഷ്ടമാണ്‌ കാര്യം.!!.. ഇതു കേട്ട മണ്ടനായ അയാൾക്കത്‌ ശരിയാണെന്ന് തോന്നി... അയാൾ കഴുതയെ ചുമലിലെടുത്തു.."

അവർ അതു കേട്ടിരിക്കുമോ ആവോ?.... ആരവത്തോടെ അവരയാളെ ചുമലിലെടുത്തു. കഴുതയ്ക്ക്‌ പൂമാല ചാർത്തുവാ നൊന്നും കുട്ടിയുടെ കഥയിൽ ഉണ്ടാവുകയോ, അവൻ വായിക്കുകയോ ചെയ്തിരുന്നില്ല... എന്നിട്ടും അവർ ഒരു പടി കൂടി കടന്ന് അയാൾക്ക്‌ പൂമാലയോടൊപ്പം ഒരു നോട്ടു മാല കൂടി ചാർത്തി...

അപ്പോൾ ഞാനാരായി?

... അവൻ ഗോലി കളിച്ചു...വലുതായപ്പോൾ ക്രിക്കറ്റും!... ഞാൻ സ്ലേറ്റും...വലുതായപ്പോൾ പുസ്തകവും.!
പഠിച്ചു പഠിച്ചു സർട്ടിഫിക്കറ്റുമായി വന്നപ്പോൾ അവന്‌ സർട്ടിഫിക്കേറ്റ്‌ നിരവധി...എനിക്ക്‌ ഒന്ന്!
ഇതെങ്ങിനെ സംഭവിച്ചു?.. ഞാൻ അത്ഭുതം കാറി വിളമ്പി..
അവൻ പൊട്ടിച്ചിരിച്ചു ... ചിരിയടങ്ങാൻ പാടു പെട്ടു... അടങ്ങിയപ്പോൾ പോക്കറ്റിൽ തട്ടി പറഞ്ഞു...." ജോർജ്ജുകുട്ടി വേണമിഷ്ടാ.. ജോർജ്ജുകുട്ടി...തുപ്പാനും തുമ്മാനും, മാന്യനായി നടക്കാനും..."
എന്റെ തല ശൂന്യം!... അവന്റെ തല ബുദ്ധി..!

തിരിഞ്ഞു നടക്കുമ്പോൾ കീറിപ്പറിഞ്ഞ ഷർട്ട്‌ പൊക്കി, മുണ്ടിനിടയിൽ കിടന്ന് പ്ലാസ്റ്റിക്‌ കുപ്പായമിട്ട സർട്ടിഫിക്കേറ്റ്‌ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു ചോദിച്ചു.
." താൻ സമയം പാഴാക്കിയോ?"

അവൻ കോട്ടും സൂട്ടുമിട്ട്‌ കാറിൽ പോകുമ്പോൾ ഞാൻ മരത്തിനു പിറകിൽ ഒട്ടിയ വയറുമായി ഒളിച്ചിരുന്നു കണ്ടു... അവൻ മാനേജറാത്രെ...ഏതോ വലിയ കമ്പനിയിലെ മാനേജറ്‌!...
"ചോദിക്കണോ വേണ്ടയോ?... ഒരു ജോലി.!.. ഗുമസ്ഥനായിട്ടെങ്കിലും!..."
ഒടുവിൽ മനസ്സു പറഞ്ഞു.." വേണ്ട...അവൻ ചിരിക്കും... പൊട്ടിച്ചിരിക്കും... ചിരിയടങ്ങുമ്പോൾ ഒരു പക്ഷേ പറഞ്ഞേക്കും...ഗെറ്റൗട്ട്‌... വിഡ്ഡികളെ എന്റെ കമ്പനിക്ക്‌ വേണ്ടെന്ന്..!..
അഴിഞ്ഞ മുണ്ടിൻ തലപ്പ്‌ മുറുക്കിയുടുത്ത്‌ ഞാൻ വിട്ടിലേക്ക്‌ തിരിഞ്ഞു നടന്നു.....

ശനിയാഴ്‌ച, ഫെബ്രുവരി 20, 2010

റൊബോട്ട്‌ യുഗം!

സമയമായപ്പോൾ യന്ത്രക്കോഴികൂകി..യന്ത്ര പക്ഷികളുടെ കളകളാരവം മനസ്സു കുളിർക്കെ അയാൾ കേട്ടു..ക്ലോക്കൊന്നടിച്ചപ്പ‍ാൾ കുയിൽ പുറത്തിറങ്ങി വന്നു കൂകി.. കുയിലിന്റെ നാദം ആവോളം അയാൾ ആസ്വദിച്ചു..ഫ്ലാറ്റു തുറക്കരുത്‌! മലിനവായുവിന്റെ തള്ളിക്കയറ്റം രോഗമുണ്ടാക്കും.. അതെല്ലാവർക്കു അറിയാവുന്ന അലിഖിത നിയമമാണ്‌..ഇറുകിയടച്ച ഫ്ലാറ്റിന്റെ മൂലയ്കുള്ളിൽ വെച്ചു പിടിപ്പിച്ച ബോൺസ്സായി മരങ്ങൾ കണ്ട്‌ അയാൾ പ്രകൃതിയെ അറിഞ്ഞു. അതിലൂടെ ഉലാത്തുന്നതായി സ്വപ്നം കണ്ടു...ശുദ്ധവായുവിനായി അയാൾ കൈ ഞൊടിച്ചു..യന്ത്രമനുഷ്യൻ(റൊബോട്ട്‌) ഓടിവന്ന് സ്വിച്ച്‌ ഒന്നമർത്തിയപ്പോൾ മുറിയിൽ ഓക്സിജൻ നിറഞ്ഞു..
"മതി.. വിശക്കുന്നുണ്ട്‌ എന്തെങ്കിലും കഴിക്കണം."..യന്ത്രമനുഷ്യൻ സ്വിച്ചൊന്നമർത്തി കട്ടിൽ നിവർത്തി..ഗമണ്ടൻ കുപ്പിയിലടച്ച ഗുളികയെടുത്തു കൈവെള്ളയിൽ വെച്ചു കൊടുത്തു.. കുറിപ്പടി വായിച്ചു കൊടുത്തു.
"പ്രാചീനർ കഴിക്കുന്ന ഭക്ഷണത്തിൽ വിറ്റാമിനുകളുടെ കുറവ്‌ നിരവധിയായിരുന്നു... അതിനാൽ അവർക്ക്‌ രോഗങ്ങൾ കൂടുതലായിരുന്നു. അവരുടെ ബ്രെയിൻ ശരിക്കു പ്രവർത്തിച്ചിരുന്നില്ല.. വിറ്റമിൻ കുറവായതിനാൽ അവർ വാരിവലിച്ചു തിന്നിരുന്നു .ദിവസം മൂന്നു നേരം, ചിലപ്പോൾ അഞ്ചു നേരം!.....നൂറിരട്ടി പോഷകങ്ങൾ അടങ്ങിയ ഈ ഗുളിക ഒന്ന് മാത്രം അലിച്ചിറക്കുക.പിന്നെ ഒരു മാസത്തേക്ക്‌ നിങ്ങൾ ഒന്നും കഴിക്കേണ്ടതില്ല...ഒന്നിൽ കൂടുതൽ അറിയാതെ കഴിച്ചാൽ ഉടനേ ഇന്റർനെറ്റിലെ ഈ വിലാസത്തിൽ ബന്ധപ്പെടുക.."
വായിച്ചു കേട്ട്‌ തൃപ്തിപ്പെട്ടപ്പോൾ അയാൾ ഗുളികയെടുത്ത്‌ അലിച്ചിറക്കി.. വിശപ്പുമാറ്റി..
ദാഹിക്കുന്നുണ്ട്‌.യന്ത്രമനുഷ്യൻ ഓടിച്ചെന്ന് അലമാരയിലെ കുപ്പിയെടുത്തു.. ഒരു സ്പൂൺ മരുന്നെടുത്ത്‌ കൊടുത്തു...ഞൊടിയിടയിൽ ദാഹം മാറി.. ആറുമാസം കഴിഞ്ഞിനി സേവിച്ചാൽ മതി.. താങ്ക്സ്‌ പറഞ്ഞപ്പോൾ "വെൽക്കം" എന്നു പറഞ്ഞു യന്ത്രമനുഷ്യൻ പോയി..

വീണ്ടും തന്റെ യന്ത്രക്കട്ടിലിൽ കമഴ്‌ന്നടിച്ചു വീണു.. വിശപ്പും ദാഹവും മാറി ഇനി വ്യായാമം..എനർജി കുറയ്ക്കണം!..സമയം നോക്കി യന്ത്രമനുഷ്യൻ ഓടിവന്നു ഒരു സ്വിച്ച്‌ അമർത്തിയപ്പോൾ യന്ത്രക്കട്ടിൽ കുലുങ്ങി.. ഭാഗ്യം വ്യായാമവും പൂർത്തിയായി... എത്രയോ കുതിരശക്തി അലിയിച്ചു കളഞ്ഞിരിക്കുന്നു!!

.. സമയം ഉറപ്പു വരുത്തി.. ഇനി പ്രകാശം വേണം വീണ്ടും യന്ത്രമനുഷ്യൻ വന്നു ഒരു സ്വിച്ചിട്ടപ്പോൾ സൂര്യൻ പ്രകാശിച്ചു.... സമയമായപ്പോൾ ആ സ്വിച്ച്‌ ഓഫ്‌ ചെയ്ത്‌ മറ്റൊരു സ്വിച്ചിട്ടു.. അപ്പോൾ ചന്ദ്രനും നക്ഷത്രങ്ങളും!..ഉറങ്ങാൻ സമയമായപ്പോൾ അയാൾ ചന്ദ്രനേയും നക്ഷത്രങ്ങളേയും നിയന്ത്രിക്കുന്ന സ്വിച്ച്‌ ഓഫാക്കാൻ കൽപ്പിച്ചു.. പുതപ്പിച്ചു കൊടുത്ത്‌ യന്ത്രമനുഷ്യൻ അയാൾക്ക്‌ കാവലിരുന്നു....
അയാൾക്ക്‌ ബോറടിച്ചിരുന്നു.... പക്ഷേ എന്തു ചെയ്യാം.. പുറത്ത്‌ കൂരാക്കൂരിരുട്ടാണ്‌... പണ്ടത്തെപ്പോലെ സൂര്യനും, ചന്ദ്രനും, ആകാശവും, പ്രകൃതിയും, പ്രതിഭാസവും ഇല്ലല്ലോ... എല്ലാവരും മരിച്ചിരിക്കുന്നു ... അല്ല കൊന്നിരിക്കുന്നു... ഇനി ഈ കൃത്രിമ വഴിതന്നെ ശരണം!..

അയാൾ മെല്ലെ ചുമച്ചപ്പോൾ യന്ത്രമനുഷ്യൻ വന്ന് അയാളെ താങ്ങിയെടുത്ത്‌ കട്ടിലിലിരുത്തി..തലയിൽ തട്ടി ചിരിച്ചു കൊണ്ട്‌ ചോദിച്ചു " ഇന്ന് പരിപാടിയുണ്ടോ?" "ഊവ്വേന്ന് പറഞ്ഞപ്പോൾ വേറൊരു യന്ത്ര മനുഷ്യൻ സാരിയും ചുറ്റി വന്നു.. ഇനി ഭോഗം!!...വസ്ത്രങ്ങൾ അഴിച്ചു മാറ്റാൻ വേലക്കാരൻ യന്ത്രമനുഷ്യൻ സഹായിച്ചു.. വസ്ത്രമഴിച്ചു നഗ്നനായ യന്ത്രമനുഷ്യൻ അയാളോടൊപ്പം ശയിച്ചു.മൃദുലമേനിയിൽ അയാൾക്കൊന്നും ചെയ്യേണ്ടി വന്നില്ല.. എല്ലാം യന്ത്രകൃപ..!! ശാസ്ത്രപുരോഗതി!...നിർവൃതിയിൽ ലയിച്ചു ലയിച്ച്‌ അയാൾ അങ്ങിനെ കിടന്നു.. കയ്യനങ്ങാതെ മെയ്യനങ്ങാതെ!!

----------------------------
ഞാൻ ഭയക്കുന്നു പുതിയ തലമുറയെ.... കമ്പ്യൂട്ടറിൽ മാത്രം എന്തും ഏതും മുക്കിത്തിന്നുന്ന പുതിയ തലമുറയെ...