പേജുകള്‍‌

ബുധനാഴ്‌ച, ഒക്‌ടോബർ 06, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( ഇരുപത്തൊന്നാം സർഗ്ഗം)

ഹിന്ദു മുസ്ലീം ലഹള!

നോം നമ്മുടെ കിംഗ്ഡത്തിന്റെ തെക്കേ അതിർത്തിയിൽ പ്രജകൾക്കെല്ലാം സുഖമാണോന്നറിയാൻ  നിരീക്ഷണത്തിനിറങ്ങി. .....അവിടെ മഴ പെയ്തിറങ്ങിയ സ്ഥലത്ത്‌ ഇച്ചിരി വെള്ളത്തിൽ ചെളിയിൽ പുതഞ്ഞ്‌ നമ്മുക്കും ജീവിക്കാൻ അർഹതയുണ്ടേന്നും പറഞ്ഞ്‌ പിടച്ച്‌ പിടച്ച്‌ നരകിക്കുന്ന ജീവി സമൂഹം..നോം രാജാവായിരിക്കുന്നിടത്ത്‌ ഒറ്റ പ്രജകൾ കഷ്ടപ്പെടരുത്‌ എന്ന നിർബന്ധം അശ്ശേഷം നമുക്കുണ്ട്‌...സങ്കടായി നമ്മുക്ക്‌!

" നോം ചോദിച്ചു ..."എടാ കൂവേ...നീയ്യൊക്കെ ജനിക്കുന്നെങ്കിൽ സാമർത്ഥ്യത്തോടെ വല്ല കടലിലോ, പുഴയിലോ അല്ലെങ്കിൽ കുളത്തിലെങ്കിലും ജനിക്കേണ്ടേ.. അല്ലാതെ കൊക്കിനും കുളക്കോഴിക്കും അമൃതേത്തിനായിട്ട്‌ ജനിച്ച്‌ കാഷ്ടിച്ചിട്ടു പോകാൻ പാകത്തിൽ ജനിക്കണോ?"

അവർ അതായത്‌ ആ കുഞ്ഞു മീൻ സമൂഹം ജീവനു വേണ്ടി പിടയുന്ന കാഴ്ച നമ്മുടെ കരളലിയിച്ചു..  ഇതിനിടയിൽ നാം വേദമോതിയിട്ടെന്തു കാര്യം?

നോം രക്ഷാപ്രവർത്തനത്തിനിറങ്ങി.. കൈ കുമ്പിളിൽ അവയെ വാരിയെടുത്ത്‌ നെഞ്ചോട്‌ ചേർത്ത്‌ കുറച്ചകലെയുള്ള ഒരു ചെറുകുളത്തിൽ താമസ സൗകര്യം ഒരുക്കി.. അവർ താങ്ക്സ്‌ താങ്ക്സ്‌ എന്നു പറഞ്ഞു നീന്തിക്കളിച്ചു...

അപ്രകാരം രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുമ്പോൾ അയൽ വക്കക്കാരനായ ഒരു പാവം മനുഷ്യൻ നമ്മേ നിരീക്ഷിച്ചു കൊണ്ടിരുന്നു.. എന്നാൽ രക്ഷാ പ്രവർത്തനത്തിൽ നമ്മെ സഹായിക്കാനുള്ള സന്മനസ്സുണ്ടായില്ല്യാ... " ഇവനിനിയും കുട്ടിക്കളീ മാറില്ല്യല്ലോ ദൈവമേ.." എന്നും പറഞ്ഞ്‌ നാമം ജപിച്ചിരിക്ക്യാ...കഷ്ടം!!. മനുഷ്യന്മാർ അങ്ങിനെയാണ്‌.. ! ചാടിത്തുള്ളീ വന്ന് ആരെയും സഹായിക്കാനുള്ള സന്മനസ്സ്‌ ആർക്കും ഇല്യാണ്ടായിരിക്ക്ണൂ ഇക്കാലത്ത്‌..

അങ്ങിനെ ക്ഷീണിച്ച്‌ അവശത വന്നൂന്ന് തോന്നിയപ്പോൾ നമ്മുടെ രാജധാനിയുടെ കിഴക്കേ അതിർത്തിയിൽ വെച്ച പാവപ്പെട്ടവരുടെ അലക്കു മിഷ്യനായ പാറക്കല്ലിൽ നോം രാജസിംഹാസനത്തിൽ എന്നവണ്ണം ആസനസ്ഥനായി ശോഭിച്ചിരുന്നു...

" എടാ.. എടാ"-- രാജധാനിയിൽ നിന്നും നമ്മെ വിളിക്ക്യാ...
നോം മിണ്ടീല്യാ.. പ്രോട്ടോ കോൾ തെറ്റിച്ചിരിക്ക്ണൂ

" അമ്മേ അവനെ നല്ല രീതിയിൽ വിളിക്കാഞ്ഞിട്ടാ ചെവികേൾക്കാത്തെ... അവന്‌ ചെവികേൾക്കില്ല്യാ.. ".. എടാ .. ചെവിടാ...നീയ്യെവിടാടാ"-- പെങ്ങളുടെ ശബ്ദം..!
രാജകുമാരനെ .." മകനേ കുമാരാ".. എന്നല്ലേ ആദരപൂർവ്വംവിളിക്കേണ്ടത്‌.. എടാ എന്ന‍ാണോ?. അല്ലെങ്കിൽ മോനേന്ന് നീട്ടി വിളിക്ക്യങ്കിലും ആവാം."കേട്ടൂന്ന് അറിഞ്ഞെങ്കിലും നോം ശബ്ദിച്ചില്ല്യാ..."... ..നമുക്കത്രെ ദഹിച്ചില്ല അത്ര തന്നെ!

ഇതൊക്കെ മനസ്സിലാക്കാൻ സെൻസസ്‌ എടുക്കാനുള്ള കഴിവുണ്ടാകണം സെൻസിബിലിറ്റി ഉണ്ടാകണം അറ്റ്ലീസ്റ്റ്‌ ആൾ ആരാണെന്ന് മനസ്സിലാക്കാനുള്ള മനസ്സുണ്ടാകണം..
" ഇവനെവിടെ പോയി"-

അവർ തിരഞ്ഞു.... നമ്മെ കണ്ടു പിടിച്ചു.". നമ്മൾ തൊള്ള തുറന്നാൽ മിണ്ടിക്കൂടെ നിനക്ക്‌?"
" .. നമ്മെ ചെവിടനായി കരുതിയാൽ പിന്നെ മിണ്ടാൻ പറ്റുമോ നമുക്ക്‌?' "അവർക്ക്‌ ക്ഷീണമാവും വിധം നാം തിരിച്ചടിച്ചു..

"..എടാ..അതാ .. ഒരാട്‌ വന്ന് നീങ്ങൾ നട്ട ചെടിയെല്ലാം തിന്നു തീർക്കുന്നു..ഒന്നതിനെ ഓടിച്ചു വിട്ടേ"
.. എന്ത്‌? നമുടെ കിംഗ്ഡത്തിൽ ഒരാടോ?...അസംഭവ്യം!!-നോം അവിടുത്തേക്ക്‌ ഓടി.

ആ യാഗാശ്വത്തിനു കഴുത്തിൽ കയറില്ല.. ചട പട ചട പട തുള്ളി തുള്ളി നമ്മുടെ ചെടിയെല്ലാം തിന്നു തീർക്കുന്നു..ക്ഷണിച്ച വിരുന്നിനു വന്ന് ബിരിയാണി തിന്നും പോലെ കറു മുറ കറു മുറാന്ന് തിരിഞ്ഞ്‌ നോക്കാതെ അടിക്കുകയാ മൂപ്പിലാൻ!

നല്ല രസം തന്നെ ആടിന്‌... എരണം കെട്ട ഒരു നാണോം ഇല്യാത്ത ജന്തു.....ചുമ്മാ കിട്ടീതാ ആ ചെടികൾ എന്നാ പുള്ളി കരുതീയത്‌.....നമ്മൾ മൈലുകൾക്കപ്പുറത്തു ഒരു കുടുംബസന്ദർശനത്തിനു ടിക്കറ്റെടുത്ത്‌ സർക്കാറിന്റെ ലക്ഷക്കണക്കിനു വിലവരുന്ന വണ്ടീൽ പോയി സന്ദർശനം കഴിഞ്ഞു വരുന്ന വേളയിൽ എന്തു ഭംഗീ ഈ ചെടിക്ക്‌ എന്ന് പറഞ്ഞു നിന്നപ്പോൾ " ഹോ.. അതിനും കണ്ണു വെച്ചുവോ .. ഭയങ്കര വിലയാ അതിന്‌.. നിങ്ങൾക്ക്‌ വേണമെങ്കിൽ ഒരു കഷ്ണം വീട്ടിൽ കൊണ്ടു പോയി നട്ടിട്ട്‌ വെള്ളമൊഴിച്ച്‌ വളർത്തീട്ട്‌ ചുമ്മാ ആർമ്മാദിക്ക്‌ " എന്നു പറഞ്ഞു വീട്ടുകാർ തന്ന ചെടിയാ.... അല്ലാതെ നയാ പൈസ കൊടുത്തിട്ടു കിട്ടിയ ചെടിയല്ല..!!.. ആട്‌ ചെടി തിന്നാൽ തളിർക്കില്ലത്രെ!.."

നാമെല്ലാം അങ്ങോട്ട്‌ ഓടി..അമ്മ അതിനെ എറിഞ്ഞോടിച്ചു.. നോം അതിന്റെ പുറകേ ഓടി അതിനെ കീഴ്പ്പെടുത്തി.. ഒരു കയറു കൊണ്ട്‌ ബന്ധിച്ച്‌ വീട്ടു തടങ്കലിലാക്കി.... വരട്ടേ.. ഉടയോനുണ്ടെങ്കിൽ അന്വേഷിച്ചു കണ്ടെത്തി യുദ്ധം ചെയ്ത്‌ ജയിച്ചോ തോറ്റോ കൊണ്ടു പോകട്ടേ...!

കുറച്ചു കഴിഞ്ഞപ്പോൾ തലയിൽ തലപ്പാവുമായി പ്രായം ചെന്ന ഒരാൾ നമ്മെ സമീപിച്ചു.. .മൂലക്കുരുവോ കാലിന്റെ കുരുവോ മറ്റോ അലട്ടുന്ന ഒരു വൃദ്ധനായ ഒരാൾ!..ആടിപ്പാടി അയാൾ നമ്മുടെ കിംഗ്ഡമായ ഓട്ടുപുര ഹൗസിലെത്തി.. അദ്ദേഹം മുസൽമാൻ!...നോം ഹിന്ദു!
അപ്പോൾ വഴക്ക്‌ ഹിന്ദു മുസ്ലീം ലഹള!

അയാളുടെ തലച്ചോറ്‌ നമ്മുടെ നാവ്‌ ചിതറിക്കും!!... അയാളുടെ ഹൃദയം പച്ചക്കറി വെട്ടി നുറുക്കും പോലെ നമ്മുടെ നാവു കൊണ്ട്‌ വെട്ടി വെട്ടി അരിഞ്ഞിടും.!. അദ്ദേഹം നമ്മോട്‌ "മകനേ ക്ഷമിക്കണം നാം തോറ്റിരിക്കുന്നൂന്ന് " പറഞ്ഞ്‌ അടിയറവ്‌ പറയും എന്നൊക്കെ നാം കണക്കു കൂട്ടി...ശ്ശി ഗമയിൽ നിന്നു.

.....കഷ്ടപ്പെട്ട്‌ വളർത്തി വലുതാക്കിയ നമ്മുടെ ചെടികൾ മഹാപാപി ആട്‌ മൊട്ടയടിച്ചിരിക്കുന്നു. .നോക്കിയപ്പോൾ സങ്കടായി.. അങ്ങോട്ട്‌ നോക്കാനേ തോന്നുന്നില്ല..... ഇതിനു കണക്കു ചോദിക്കണം..!

നോം തുടക്കമിട്ടു.." യുവർ ഓണർ!..ഈ യാഗാശ്വം അതായത്‌ ഈ ഇഴജന്തു നിങ്ങളുടേതാണോ?"
" അതേ"- ഒരു കൂസലുമില്ലാതെ അയാൾ.

"ഇത്‌ നമ്മുടെ ചെടിയെല്ലാം തിന്നു തീർത്തു.. അതാ നോം പിടിച്ചു കെട്ടീത്‌... നിങ്ങൾക്കെന്താ ഇതിനെ കെട്ടിയിട്ട്‌ പോറ്റിക്കൂടേ.?. എത്ര കഷ്ടപ്പെട്ടിട്ട്‌ വളർത്തി വലുതാക്കിയ ഇനമാണെന്ന് അറിയോ?"

ആട്‌ നിരപരാധിയായ എന്നെ ഈ മനുഷ്യാധമന്മാർ ബന്ധിയാക്കിയതാണെന്ന മട്ടിൽ അയാളെ നോക്കി നെലവിളിക്കുന്നു..

"..ആടല്ലേ .. അതിനു വല്ല വെളിവും ഉണ്ടോ.. പച്ചപ്പ്‌ കാണുന്നത്‌ അത്‌ കടിച്ചു തിന്നും"- അയാൾ..

" ഇനി നമ്മുടെ കിംഗ്ഡത്തിൽ ഇതിനെ കണ്ടാൽ ഇതിനെ നാം തല്ലി കൊല്ലും!.. കണ്ടില്ലേ ഇതിന്റെ ചെയ്ത്‌..!"- നാം ഭീഷണി മുഴക്കി

" ഞാൻ ആടിനെ വളർത്തുന്നത്‌ തിന്നാൻ തന്നെയാ.. കൊന്നാൽ പാപം തിന്നാൽ തീരുംന്നാ.. തിന്നണം.. നമുക്ക്‌ അത്രേ വേണ്ടൂ.. അത്‌ ആരായാലും തരക്കേടില്ല മോനേ.."-അയാൾ ഒരു കൂസലും ഇല്ല്യാതെ എന്റെ ഭാവ പ്രകടനം കണ്ട്‌ ചിരിച്ചു കൊണ്ട്‌ പറഞ്ഞു...

നാം ആടിനെ പോലെ സസ്യഭുക്കാണെന്നറിഞ്ഞോണ്ടാണോ ഇയ്യാൾ ഇങ്ങനെ പറഞ്ഞത്‌ -നമുക്ക്‌ സംശയായി..

അയാളെ കണ്ട ആട്‌ വളർത്തച്ചനെ കണ്ട ദയനീയതയോടെ രക്ഷപ്പെടുത്തണേന്നും പറഞ്ഞ്‌ വീണ്ടും വീണ്ടും നിലോളിക്കുന്നു...

.അയാൾ തിരിഞ്ഞു നടക്കാനാ ഭാവം എന്ന് മനസ്സിലായി..ആടിനെ അയാളുടെ കൈയ്യിൽ പിടിച്ചു കൊടുത്തപ്പോൾ അയാൾ ചിരിച്ചു കൊണ്ട്‌ മെല്ലെ നടന്നു കൊണ്ട്‌ പറഞ്ഞു ".അനക്കറിയാം നിന്റെ ബെഷമം! ..നട്ടുവളർത്തിയ ചെടി നശിപ്പിച്ചാൽ ആർക്കും ദേഷ്യോണ്ടാവും.". ബാ ചെയ്ത്താനേ.." ആടിനെ തെളിച്ച്‌ അയാൾ പറഞ്ഞു.

നമുക്കൊരു പെട്ടി ഓട്ടോ റിക്ഷയെങ്കിലും ഉണ്ടെങ്കിൽ അയാളേയും ആടിനേയും കുനിച്ചു പിടിച്ചു കയറ്റിയിരുത്തി അയാളുടെ വീടു വരെ കൊണ്ടാക്കാരുന്നൂ.. വെറുതെ അവിടം വരെ നടത്തേണ്ടാരുന്നു.. പാവം!.. നമുക്ക്‌ തോന്നി

രാജധാനിയിൽ നിന്നും നമ്മെ അവർ വിളിക്കുന്നു.." എടാ..എടാ..മതിയാക്കെടാ"
" ഇങ്ങനെയാ വയസ്സന്മാരോട്‌ പെരുമാറുക?..ഒരൂ ബഹുമാനോം ഇല്യാതെ..."- പെങ്ങൾ!
"നോം എന്തു പറഞ്ഞൂന്നാ"-
"അയാൾ പറയുന്നത്‌ കേട്ടില്ലേ ..കൊന്നാൽ തിന്നണം ന്ന്.. നീയ്യെന്തിനാ ആടിനെ കൊല്ലും ന്നൊക്കെ പറഞ്ഞത്‌.. ആളോട്‌ വർത്താനം പറയുമ്പോൾ വയസ്സു നോക്കിയല്ലേ സംസാരിക്ക്വ"- അമ്മ.
"..നോം ഒന്നും പറഞ്ഞീല.. അയാൾക്കൊരു പ്രശ്നവും ഇല്യാ"
".. അങ്ങിനെയൊന്നും പറയരുത്‌.. അയാൾക്ക്‌ എത്ര പ്രായാന്നറിയോ?.. പ്രായത്തെ ബഹുമാനിക്കേണ്ടേ"-

"..നോം ഒന്നും മിണ്ടീല!".

നമുക്ക്‌ ചെടി കണ്ടപ്പോൾ ആടിനോട്‌ ദേഷ്യായി.. പെരുത്ത്‌ സങ്കടായി. ഒരു കത്തി കൊണ്ട്‌ വന്ന് ആടു കടിച്ചയിടം കുറച്ച്‌ കട്ട്‌ ചെയ്ത്‌ കളഞ്ഞു. ഇനി ആടു കടിച്ചിട്ട്‌ ചെടി നന്നാവാതിരിക്കണ്ട.. നോമും കടിച്ചിട്ടുണ്ട്‌...യുദ്ധം കഴിഞ്ഞു ക്ഷീണിച്ചിരിക്കുന്നു..യുദ്ധപര്യന്തം സങ്കടം തന്ന്യാ... നേരെ അടുക്കളയിലേക്ക്‌ നടന്നു.. ഇച്ചിരി പഴംകഞ്ഞിയിരിപ്പുണ്ട്‌ .. ആ വിഷമം തീർക്കാൻ പഴംകഞ്ഞിയും മോരും ഇച്ചിരി ചമ്മന്തിയും കൂട്ടി ഒരടി.. ..ഹാവൂ ആശ്വാസമായി.. ഏമ്പക്കം വിട്ട്‌ പുറത്തിറങ്ങി...

തിങ്കളാഴ്‌ച, ഒക്‌ടോബർ 04, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( ഇരുപതാം സർഗ്ഗം)

പത്താം ക്ലാസ്സ്‌ വല്യ സംഭവമാണെന്ന് അറിഞ്ഞത്‌ അവിടെയെത്തിയപ്പോഴാണ്‌..
നമ്മുടെ ക്ലാസ്സിന്റെ തൊട്ടു മുകളിൽ പഴേ കണക്കു മാഷിന്റെ താഡന ശബ്ദം കേൾക്കാം... ചോദ്യം ചെയ്യലിന്റെയും!..ഹെഡ്മാഷ്‌ നമ്മുടെ ഡിവിഷനിൽ അദ്ദേഹത്തിനു നിരോധനം ഏർപ്പെടുത്തിയതോ മുകളിലെ നിലയിലേക്ക്‌ പ്രമോഷൻ കൊടുത്തതോ ആകാം..എന്തായാലും അവിടെ നിന്ന് നിലോളിയും ആക്രോശവും നമ്മുടെ ക്ലാസ്സിലും ആവശ്യത്തിന്‌ അലയടിക്കും!.

....താഴെ ശിക്ഷ കഴിഞ്ഞു രക്ഷപ്പെട്ട നമ്മൾ!.. നമ്മുടെ കോടതി നടക്കുമ്പോൾ ശബ്ദം ബാൻ ചെയ്യണംന്ന്ണ്ട്‌....പിള്ളേരായാൽ ഇച്ചിരി സഹനശക്തി വേണ്ടേ!...മാഷ്ക്കും ആവാം!.. എന്താ ചെയ്ക!..നോം വിധിക്കാൻ പോയില്ല..പിഴയൊടുക്കാൻ പറഞ്ഞില്ല..!.. ഇച്ചിരി തൊന്തരവ്‌ ഉള്ളത്‌ ഇല്ലാതാക്കേണ്ട..!.. അവർക്കത്‌ സമാധാനം ഉണ്ടാവും ച്ചാൽ നമ്മളത്‌ കേട്ട ഭാവം നടിക്കേണ്ട!... എന്തേ.. അതല്ലേ ശരി!..നമുക്ക്‌ മാത്രല്ലല്ലോ അവരും സ്വാതന്ത്രമുള്ളോരല്ലേ!.... ടീ. സി വാങ്ങി പോകണമെന്ന് നമുക്ക്‌ അശ്ശേഷം ആഗ്രഹമേയില്ല!

നമുക്ക്‌ നമ്പൂരി മാഷാണ്‌ കണക്കിന്‌!..യു .നോ.. ശാന്തൻ!.. തങ്കപ്പെട്ട സൽസ്വഭാവി.. .പഠിക്കേണ്ടവർക്ക്‌ പഠിക്കാം. .കളിക്കേണ്ടവർക്ക്‌ കളിക്കാം.. വല്യ നിർബന്ധമില്ല... പൂജ പോലെ വിശുദ്ധമായ ക്ലാസ്സ്‌!..നമ്മൾ ഇരുന്നു കൊടുത്താൽ മതി... മനസ്സ്‌ ധ്യാനത്തിലേക്ക്‌ കടക്കും..!..ആക്രാശമില്ല.. നിലവിളിയില്ല.. ക്ലാസ്സും തരക്കേടില്ല...സമവാക്യങ്ങൾ നമ്മൾ സമന്മാരായി കേൾക്കും.. അദ്ദേഹം കമ്പ്യൂട്ടറെങ്കിൽ നമ്മൾ വെറും കമ്പ്‌ തൃണം!... എക്സ്‌ + വൈ..= ഇസെഡ്‌ എന്നത്‌ പഠിച്ചിട്ടാണോ ലോകത്തിലെ പണക്കാർ മുഴുവൻ പഞ്ച നക്ഷത്ര ഹോട്ടലിൽ പോയി ചായ കുടിക്കുന്നത്‌ ?...ചായകുടിക്കാൻ തോന്നിയാൽ കുടിക്കും..!... പൈസ വരുന്നത്‌ കൃത്യമായി എണ്ണാനറിയണം.. ആർക്കെങ്കിലും പൈസകൊടുക്കുമ്പോൾ നോട്ടിന്റെ എണ്ണം കൂടാതെ നോക്കണം.. കുറഞ്ഞാൽ പ്രശ്നമില്ല അവർ പറഞ്ഞു തരും എന്ന സിമ്പിൾ തിയറി അറിഞ്ഞാൽ മതി..

നല്ല തമാശ!...സമവാക്യങ്ങൾ പഠിച്ചിട്ട്‌ സാധാരണക്കാർ ഭൂലോകം ഉരുട്ടി താഴെയിടാൻ പോകുകയല്ലേ..!! അദ്ദേഹത്തിനു ജീവിക്കണം സ്വസ്ഥമായിട്ട്‌.. നമുക്കും.. അതിന്‌ പഞ്ച പുച്ഛമടക്കി നമ്മൾ കാതുകൂർപ്പിച്ചിരിക്കും.. അദ്ദേഹം പാവം പറഞ്ഞോട്ടേ.. നമ്മൾ പാവങ്ങൾ ഒരു ചെവിയിലൂടെ കേട്ടത്‌ മറു ചെവിയിലൂടെ പുറത്തു വിടണം.!. ദൈവം നമുക്ക്‌ ലെഫ്റ്റും റൈറ്റും ആയി രണ്ട്‌ ചെവികൾ ഫിറ്റു ചെയ്തു തന്നത്‌ അതിനാണ്‌... അല്ലാതെ തമാശിക്കാനല്ല..!

മുകളിലെ നിലയിലെ പഹയന്മാർ എന്തൊക്കെ കുറ്റമാണ്‌ ദൈവമേ ചെയ്യുന്നത്‌.. അതല്ലേ അനുഭവിക്കുന്നത്‌..?.. പത്താം ക്ലാസ്സിലെത്തിയിട്ടും അപരാധം നിർത്താറായില്ലേ ഇവന്മാർക്കൊക്കെ...?.. നാലക്ഷരം പഠിക്കാതെ നടക്കുന്ന നാണമില്ലാത്ത  ശുഷ്കന്മാർ!. ഗുണ്ടയാവണമെങ്കിൽ അറ്റ്ലീസ്റ്റ്‌ ഡിഗ്രിയെങ്കിലും വേണം.. എഞ്ചിനിയർ മുതലുള്ളവർക്കാ ഭാവിയിൽ ഇച്ചിരി പ്രതീക്ഷ! .ഇവന്മാരെ ഗുണ്ടാപണിക്കു പോലും പറ്റുമോ? ..... ആരെങ്കിലും മീശ പിരിച്ചാൽ പുറം കാട്ടി നിൽക്കുമല്ലോ?.. ഇവരൊക്കെ എന്നാ ഇനി ജീവിക്കാൻ പഠിക്കുക!. ..കിട്ടിയാലും കിട്ടിയാലും പഠിക്കാത്ത മണ്ടന്മാർ!... .....  എന്നൊക്കെ നമ്മൾ സങ്കൽപിച്ചു!

നമ്മൾക്ക്‌ മറ്റൊരു മാഷ്‌ ഇംഗ്ലീഷ്‌ ക്ലാസ്സെടുക്കുകയാണ്‌... അദ്ദേഹം ഇംഗ്ലീഷ്‌ പദ്യമാണ്‌ എടുക്കുന്നത്‌.. പദ്യത്തിന്റെ പേര്‌ ബോർഡിൽ എഴുതി അദ്ദേഹം മുഖത്തു നോക്കുന്നവർക്ക്‌ നേരെ കൈ ചൂണ്ടിപറയും.." യോ സ്റ്റാൻഡ്‌ അപ്പ്‌!. ...ഇതിനെ കുറിച്ച്‌‌ എന്താണ്‌ മനസ്സിലാക്കിയത്‌?" - ചോദ്യം ഉയരും..ഫറവോനെ നോക്കിയാൽ മരണം എന്ന പോലെ ആരും അതിനാൽ തന്നെ അദ്ദേഹത്തിന്റെ നേരെ നോക്കാറില്ല..... ക്ലാസ്സിൽ അദ്ദേഹത്തിന്റെ മുഖം  ശരിക്കും കണ്ടവർ ചുരുക്കം!..

അതിനെ കുറിച്ച്‌ ഒന്നും മനസ്സിലാക്കാത്ത ഹതഭാഗ്യന്മാരായ എല്ലാവരുടേയും തല താഴും.. ആരും അബദ്ധത്തിൽ പോലും തല ഉയർത്തില്ല.. ക്ലാസ്സെടുക്കും മുന്നേ എല്ലാം മനസ്സിലാക്കിയാൽ കുഴഞ്ഞില്ലേ.. നാമും അദ്ധ്യാപകനും തമ്മിൽ പിന്നെന്തു വ്യത്യാസം?

"അല്ലേ... ഒ‍ാരോ മതക്കാരും തന്താങ്ങളുടെ സൗകര്യത്തിനനുസരിച്ചു കാണാത്ത സ്വർഗ്ഗത്തെ കുറിച്ചു കണ്ടപോലെ ബഡായി പറയുന്നതു പോലെ സ്വർഗ്ഗത്തിൽ നല്ല ചേലൊത്ത പെണ്ണുങ്ങൾ വെൺചാമരം വീശും.. നൃത്തം വെക്കും.. നാം രാജ സിംഹാസനത്തിൽ ഇരിക്കും!.. കണ്ട അണ്ടനും അടകോടനും വൃത്തിയും വെടിപ്പും ഇല്ലാത്ത ചാവാലി പെണ്ണുങ്ങൾ മതി.. നമുക്ക്‌ രംഭയും തിലോത്തമ്മയും മേനകയും!. നമ്മെ മനസ്സിലാക്കാത്ത, നമ്മോടൊപ്പം ചേരാത്തതിനാൽ അനുഭവിക്കുന്ന സ്വർഗ്ഗത്തിന്റെ അയൽവക്കക്കാരായ നരകികൾ തിളച്ച വെളിച്ചെണ്ണയിൽ നെയ്യപ്പം പോലെ മുങ്ങി പൊരിഞ്ഞ്‌ നിവർന്ന് നിന്നു തുവർത്തുമ്പോൾ സ്വർഗ്ഗികളായ നമ്മെ ഇടക്കണ്ണാലെ നോക്കി വെള്ളമിറക്കും എന്നൊക്കെ നമുക്ക്‌ നിരൂപിക്കാൻ പറ്റുമോ?"ഇല്ല.. ഇല്ല.. ഇല്ല..അപ്പോൾ നിങ്ങൾ പറഞ്ഞാൽ നമ്മൾ മനസ്സിലാക്കാം അത്‌ ബഡായി ആയാലും സത്യമായാലും എന്നൊക്കെ നാം നിരൂപിച്ചപ്പോൾ അബദ്ധത്തിൽ കണ്ണുകൾ അദ്ദേഹത്തിലേക്കായി പോയി..
" യൂ സ്റ്റാൻഡ്‌ അപ്പ്‌!"
നാം സ്റ്റാൻഡി!.. വടി പോലെ നിന്നു..എക്സ്പീരിയൻസായതിനാൽ അതിനൊരു കുറവും ഇല്ല!
"നിനക്കൊന്നും പറയാനില്ലേ?"-മാഷ്‌
നോം എന്തു പറയാനാണ്‌... അബദ്ധം പറ്റീതാന്നോ.. കണ്ണു ചതിച്ചപ്പോൾ അവർകളുടെ മുഖത്ത്‌ നോക്കീതാണെന്നോ? നോം തല കുത്തനെ പിടിച്ചു.. ഉത്തരം സിമ്പിൾ!.. നമുക്ക്‌ തലയ്ക്കകം ശൂന്യം !.. ഒന്നും വരുന്നില്ല.. പെരുത്ത്‌ കയറുന്നു.. സിസ്റ്റം ഡൗൺ! എന്നർത്ഥം.
"നെക്സ്റ്റ്‌..."
"ബെസ്റ്റ്‌ പാർട്ടി.. നമ്മളെന്തെങ്കിലും പറഞ്ഞാൽ രക്ഷപ്പെടാം" എന്നു കരുതി കുറച്ചു കൂടി തല കുത്തനെ പിടിച്ച പാർട്ടിക്കാ അടുത്ത നറുക്ക്‌!

" ഇഷ്ടനും എഴുന്നേറ്റു.. രണ്ടു മൂന്ന് നെക്സ്റ്റുകൾ നെക്സ്റ്റിൽ സ്റ്റാൻഡിയപ്പോൾ മാഷിനു മനസ്സിലാകും.. "മൗനം വിദ്വാനു ഭൂഷണം എന്നു കരുതിയ പാവം പണ്ഡിതന്മാർ!"
മൂന്നും നാലും നെക്സ്റ്റ്‌ കഴിഞ്ഞാൽ ..പിന്നെ മാഷു തന്നെ പറയും അതിന്റെ അർത്ഥം!
നമ്മൾ തലയാട്ടും!.. എല്ലാം മനസ്സിലായി എന്ന് മനസ്സിലാക്കിക്കാൻ!

തല ആടാനുള്ള പാകത്തിനു ഫിറ്റു ചെയ്തതാണ്‌ അല്ലാതെ ഗ്രൈന്റ്‌ ചെയ്ത്‌ ഒരിക്കലും ആടാതിരിക്കാൻ വെൽഡു ചെയ്തതല്ല എന്ന യൂണിവേർസൽ ട്രൂത്ത്‌ മനസ്സിലാക്കിയ മഹാത്മാക്കൾ തലയാട്ടും.. അപ്പോൾ അത്‌ അറിഞ്ഞറിഞ്ഞ്‌ ഇടയ്ക്കിടെ ആട്ടി കൊടുക്കണം. അല്ലെങ്കിൽ മാഷിനു സങ്കടായെങ്കിലോ?. അങ്ങിനെ ഇംഗ്ലീഷ്‌ പഠിച്ചു.. അപ്പോഴേക്കും പിരിയഡ്‌ കഴിയും..

പുറത്ത്‌ ഹെഡ്മാഷ്‌ പാറ്റയ്ക്ക്‌ പൃഷ്ഠഭാഗത്ത്‌ തീപ്പിടിച്ച മാതിരി ഓടി നടക്കുന്നത്‌ കാണാം.. അതിയാൻ അങ്ങിനെയാണ്‌ ....റബ്ബർ പാലു കുടിച്ച പോലെ തുള്ളി തുള്ളി പണ്ടാരമടങ്ങും!.... ഭയങ്കര സ്ട്രിക്റ്റ്‌!.. ലേറ്റായി വരുന്ന പച്ച പശുക്കിടാങ്ങൾക്ക്‌ ടപ്പേ..ടപ്പേന്ന് ബൈനറി സിസ്റ്റത്തിൽ അടി കൊടുക്കും.. ഇടതു കിട്ടിയവൻ വലതു കാട്ടി കൊടുക്കണം!.. അതിനാൽ മിക്ക കിടാങ്ങളും അധികം പച്ച പുൽ മൈതാനം മേഞ്ഞു നടക്കാറില്ല.. വേഗം പശുതൊഴുത്തിൽ കയറി നിൽക്കും .." വൈകി വരുന്നവൻ ഭാഗ്യവാന്മാർ.. അവർക്കുള്ളതല്ലോ സ്വർഗ്ഗരാജ്യം "എന്ന് നമ്മൾ ക്ലാസ്സിൽ നിന്ന് ഒളിഞ്ഞു നോക്കി വിചാരിക്കും!,. .ഹെന്തോ ചെയ്യാനാ സഹസ്ര തീർത്ഥകുളങ്ങളിൽ മുങ്ങി നിവർന്ന പുണ്യം ചെയ്യണം അത്‌ അനുഭവിക്കാൻ..!...

അടുത്ത ക്ലാസ്സ്‌ സാമൂഹ്യപാഠം!

കസേരയ്ക്ക്‌ പൊക്കം കുറവായി തോന്നിയതിനാൽ അദ്ദേഹം മേശമ്മേൽ ചാടിക്കയറി കാൽ പിണച്ചുവെച്ചിരിക്കും.... മേശമ്മേൽ കയറി നിൽക്കാത്തത്‌ നമ്മുടെ തറവാടിന്റെ പുണ്യം! ഇരിക്കേണ്ടയിടം ഇരുന്നില്ലെങ്കിൽ ഉയർന്നയിടം നോക്കി ശുനകന്മാർ കയറിയിരിക്കും എന്നാണെല്ലോ പ്രമാണം.. അതിനാൽ ആവാം ഉയർന്നയിടം നോക്കി അദ്ദേഹം ഇരിക്കുന്നത്‌!

ആദ്യമൊക്കെ വി ഗൈഡ്‌ പൊതിഞ്ഞു കൊണ്ടുവന്നാണ്‌ ക്ലാസ്സിൽ ചോദ്യോത്തരങ്ങൾ പറഞ്ഞു തന്നത്‌.. പിന്നെ പിന്നെ പൊതി എന്നാത്തിനാ എന്നു കരുതി പൊതി അപ്രക്ത്യക്ഷമായി...
അങ്ങിനെ വി ഗൈഡ്‌ നാണോം മാനോം ഇല്ലാതെ നഗ്നനായി നമ്മുടെ മുഖത്ത്‌ നോക്കി ഒരിളി ഇളിച്ചു സ്റ്റാർ സിംഗറിലെ രഞ്ജിനി ചേച്ചിയെ പോലെ..!!...ഒരു എസ്സെയും നാലു ഒറ്റ വാക്കും പറഞ്ഞു തന്ന് അദ്ദേഹം പറയും "ഇത്രയൊക്കെ മതി.. ധാരാളമായി എന്ന്.."

അല്ലെങ്കിലും നീയ്യൊക്കെ ധാരാളം പഠിച്ച്‌ ധാരാളിയായി കലക്ടർ ഉദ്യോഗം നേടാൻ മാത്രം പ്രായമായില്ല എന്നു ചുരുക്കം..

കെമിസ്ട്രി വാധ്യാരാണ്‌ പിന്നെത്തത്‌.. പുറത്ത്‌ ടൈപ്പിനു പോകാൻ പെൺകിടാങ്ങൾ കൂടി നിൽക്കും.. അവർക്ക്‌ ബസ്സ്‌ മിസ്സ്‌ ആയെങ്കിൽ..  അയ്യോ.. നമ്മൾ പേടിച്ചു പോകും..അതിനാൽ നമ്മൾ ടൈപ്പിനു പോകിക്കാൻ അവരെ ബസ്സിൽ കയറും വരെ ശ്രദ്ധ കൊടുക്കും..ബസ്സിൽ കയറി ഇരുന്നാൽ പ്രശ്നമില്ല.. അതുവരെ ചങ്കിടിപ്പാണ്‌.പാവം പെണ്ണുങ്ങളല്ലേ.. അവർക്കുണ്ടോ വല്ല വെളിവും!.. .. അബദ്ധത്തിലെങ്ങാൻ ഇതു കണ്ടു പോയാൽ ത്രേഷോൾഡ്‌ എന്ര്ജിയുടെ പ്രവാഹം നമ്മളെ ചൂണ്ടിപ്പറയും അദ്ദേഹം!

ഇവരെയൊക്കെ ജനഗണമന പാടിച്ച്‌ പടിയിറക്കിയിട്ട്‌ വേണം നമുക്ക്‌ ഓട്ട മൽസരത്തിൽ പങ്കെടുക്കാൻ ക്ഷണം കിട്ടിയത്‌ പോലെ ഓടി ബസ്സു പിടിക്കാൻ!.. അവിടുത്തെ യുദ്ധം കഴിഞ്ഞിട്ടു വേണം വീട്ടിലെത്താൻ!..ഹെന്തോരു പണി!.. ഹെന്തോരു പണീ.!..എന്നാലും വീട്ടുകാർക്ക്‌  ഏതെങ്കിലും ടാക്സിക്കാരന്‌ ഒരു മൂന്നാലുറുപ്യ എണ്ണിക്കൊടുത്ത്‌ ടാക്സി അയച്ചു കൂടെ..!.. നമുക്കൊരു നാണവും ഇല്ലല്ലോ അതിൽ പോകാൻ!

ഞായറാഴ്‌ച, ഒക്‌ടോബർ 03, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( പത്തൊൻപതാം സർഗ്ഗം)

ഒൻപതാം ക്ലാസ്സിലെ ക്ലാസ്സ്‌ മാഷ്‌ ആളത്ര ശരിയല്ല..മറ്റൊന്നുമല്ല ഒരു കൈയ്യില്ല.. പാവം.. പക്ഷെ കൈയ്യിലിരിപ്പോ അപാരം!..സത്യം പറയാലോ നല്ല മാഷായിരുന്നു..കണക്ക്‌ ഇങ്ങനെ ഒക്കെയാണെന്ന് പഠിപ്പിച്ചത്‌ ആ മാഷു തന്നെയായിരുന്നു.. സൂചി വീണാൽ കേൾക്കുന്ന നിശബ്ദതയോടെ നാം ക്ലാസ്സ്‌ ശ്രദ്ധിച്ചു .. അതിന്റെ ഗുണവും ഉണ്ടായിരുന്നു..

എസ്‌. ഐ ആയിരുന്നത്രെ ആദ്യം... ഭയങ്കര സ്ട്രിക്റ്റൻ!..ഗംഭീരൻ!.. എന്നൊക്കെ പറയാം.. പക്ഷെ നെക്സലുകൾ നടമാടിയിരുന്ന ഒരു കാലം .. ഏതോ നെക്സൽ അദ്ദേഹത്തിന്റെ ശല്യം സഹിക്കവയ്യാതെ ബോംബെറിഞ്ഞൂ വത്രെ... ഒരു കൈ മുറിച്ചു കളയേണ്ടി വന്നു... അതോടെ മാഷിന്റെ ഉദ്യോഗത്തിലേക്ക്‌ തിരിഞ്ഞു..... ക്ലാസ്സും അതേ സ്റ്റൈലിലാണ്‌.."..എഴുന്നേൽക്കെടാ .. ഉത്തരം അറിയോടാ..സമവാക്യം അറിയോടാ .. ഇല്ലെങ്കിൽ വാങ്ങിക്കോടാ..എന്താടാ പഠിക്കാഞ്ഞത്‌.. വീട്ടിൽ എന്താടാ പണീ! ടിഷ്യം ടിഷ്യം എന്ന മട്ട്‌..."

...എന്തൊക്കെ പണി കഴിഞ്ഞിട്ടാണ്‌ വീട്ടിൽ നിന്നും റെസ്റ്റ്‌ കിട്ടുമ്പോൾ ഇടവേളയിൽ ഓടിക്കിതച്ച്‌ ഈ പണിക്ക്‌ വരുന്നതെന്ന ഒരു വിചാരവും മാഷിനില്ല!...നമ്മുടെ മനസ്സിന്റെ നന്മ കൊണ്ട്‌, നമ്മൾ ഫ്രീ ആയി അവിടെ പണിയെടുക്കാൻ എന്തായാലും വരും എന്ന മാഷിന്റെ മനസ്സിന്റെ വിചാരമല്ലേ അങ്ങിനെയൊക്കെ നമ്മെ ചീത്തവിളിക്കേം അടിക്കെം ചെയ്യാൻ പ്രേരിപ്പിക്കുന്നത്‌!...വല്ല ചില്ലറപൈസ പോലും തന്നിട്ടാണോ?... അണ പൈ നമുക്ക്‌ തന്നിട്ടൂല്യ .. നമ്മൾ ചോദിച്ചു വാങ്ങീട്ടുല്യ..

....ഒരു കണക്കിന്‌ നമ്മുടെ വീട്ടുകാരെ പറഞ്ഞാൽ മതീല്ലോ?..രാവിലെ എഴുന്നേറ്റ്‌ "പണിക്ക്‌ പോടാ .. പണിക്ക്‌ പോടാന്നും പറഞ്ഞ്‌ ചോറും കറീം വെച്ച്‌ നമ്മൾക്ക്‌ തരും.. ഇന്ന് റെസ്റ്റ്‌ എടുത്തോട്ടേ ചുമ്മാ ഒരു രസത്തിന്‌ " എന്നു ചോദിച്ചാൽ "ഓടെടാ" എന്നു പറഞ്ഞ്‌ ഓടിക്കും... ആ ഒറ്റ ഒരു വിഷമം കൊണ്ടാ നമ്മൾ ഈ അനുഭവിച്ചു കൂട്ടിയത്‌!

രണ്ടു കൈയ്യും ഉള്ളപ്പോൾ മാഷിന്റെ ഉദ്യോഗത്തിലേക്ക്‌ വന്നിരുന്നുവെ ങ്കിൽ നമ്മളുടെ വാരിയെല്ലിന്റെ കണക്ക്‌ അദ്ദേഹം ഹെഡ്മാഷിന്റെ റൂമിൽ കൊണ്ടു പോയി ഫ്രെയിം ചെയ്ത്‌ തൂക്കിയേനേ... ഒന്നാമൻ 12, രണ്ടാമൻ 14 മൂന്നാമൻ 8 എന്നിങ്ങനെ!..നമ്മളുടെ ഒരു കളർ ഫോട്ടൊയും ഉണ്ടായേനേ!... ഒരു കൈ മാത്രമായിട്ടു കൂടി നമ്മളുടെ കൈ എപ്പോഴും പണിയെടുത്ത ക്ഷീണം അനുഭവിച്ചു..അത്രേയ്ക്കും അടി കൈകൾ ഏറ്റു വാങ്ങിയിരുന്നു....

നമ്മളെല്ലാം സൂത്രവാക്യങ്ങൾ ഖനനം  ചെയ്തു മനനം ചെയ്ത്‌ ഒരു സൂത്രവും അറിയാത്തവരായി.. അദ്ദേഹം ചോദിക്കുമ്പോൾ എല്ലാം പരസ്പരം മാറിപ്പോവും അത്‌ എത്ര അറിയുന്നവനായാലും.. പണ്ഡിതോത്തമനായാലും!....ഒരു പോലീസ്‌ മുറ!..ചോദ്യം ചെയ്യലിൽ ഉത്തരം കിട്ടിയാൽ കിട്ടി.. സിറ്റ്‌ ഡൗൺ!....ഇല്ലെങ്കിലും കിട്ടി....സിറ്റ്‌ ഡൗൺ!....എന്ന തരക്കാരായിരുന്നു നമ്മൾ!

അങ്ങിനെ മൂന്നാം മുറ എന്താണെന്ന് ആദ്യമായി അറിഞ്ഞു... നമ്മുടെ പിത്തമെല്ലാം എങ്ങോ പോയി മറഞ്ഞു.... ജൂഡോയിൽ അല്ലെങ്കിൽ കരാട്ടെ ക്ലാസ്സ്‌ കഴിഞ്ഞ പ്രതീതി.. അതോ കളരിപ്പയറ്റ്‌ അഭ്യാസം നടത്തുന്ന ഒരു സുഖമോ...രാവിലെ അഭംഗ്യസ്നാനം (എണ്ണ തേച്ചു കുളി) നടത്തണം...  വരണം...ചവിട്ടി തടവുന്ന ആൾ വരും....ശരീരസുഖം .. മനസ്സുഖം.!..അത്രേന്നെ!

..പിന്നെ പിന്നെ അതൊരു ശീലമായപ്പോൾ മാഷ്‌ ഇന്നെന്താ പച്ച പാവമായത്‌ " അടിയൊന്നും ഇല്ലേ.. ഛേ വെറുതേ വന്നൂ എന്നു വരെ പലർക്കും തോന്നീട്ടുണ്ടാവും... കിണറ്റിലെ തവളകളെ പോലെ എങ്ങും പോകേണ്ട അവിടെതന്നെ നിന്നാൽ മതിയെന്നു വരെ തോന്നി.. അല്ലെങ്കിലും വേഗം പത്താം ക്ലാസ്സിൽ പോയിട്ട്‌ എന്തെടുക്കുവാനാ...ഇതു പോലെ നല്ലവണ്ണം കണക്കു കൂട്ടാൻ പഠിച്ചിട്ട്‌ പോയാൽ പോരെ എന്നൊക്കെ തോന്നിപ്പോയി...തോന്നൽ വേണം.. പക്ഷെ അമിത ചിന്ത പാടില്ല... ഭ്രാന്തായിപ്പോകും!

എത്ര അടി കിട്ടിയാലും കുറ്റവാളിക്ക്‌ പോലീസ്‌ ഏമാന്മാരോടും ഏമാന്മാർക്ക്‌ കുറ്റവാളിയോടും പരസ്പരം വേർപ്പെടുത്താൻ കഴിയാത്ത സ്നേഹം ഉണ്ടാവുമത്രെ.. ഹൃദയബന്ധംഉണ്ടാവുമത്രെ!
"...എടാ കുട്ടപ്പാ.. കുനിഞ്ഞു നിന്നേ ഇന്നത്തെ കോട്ട.. എന്ന കണക്ക്‌.!"
".. ഏമാനെ തുടങ്ങിക്കോ കുനിഞ്ഞു നിന്നിട്ടുണ്ടേ.." എന്ന ശരീരശാസ്ത്രം!
ഏമാനു കൈതരിപ്പ്‌ മാറ്റണം എന്ന ചിന്ത... കുറ്റവാളിക്ക്‌ എണ്ണയിട്ട്‌ ദേഹാസകലം ചവിട്ടി തടവുന്ന ഒരു സുഖവും!..ആഹഹ.. വാഹ്‌ .. വാഹ്‌!..സബാഷ്‌!

അതാണ്‌ കുറെ കാലം അവിടെ കഴിഞ്ഞ കുറ്റവാളികൾ എല്ലാം പറുക്കി കെട്ടി സന്യസിക്കാനെന്ന മട്ടിൽ ശിക്ഷ കഴിഞ്ഞിറങ്ങുമ്പോൾ ഏമാന്മാരും കുറ്റവാളികളും കെട്ടിപ്പിടിച്ച്‌ കരയുന്നത്‌!.. ഉച്ചത്തിലല്ലേങ്കിലും, പുറമേയല്ലേങ്കിലും മനസ്സിലെങ്കിലും!.. പിരിയാൻ വയ്യാണ്ടായിന്ന് സാരം!.. സഹവാസഗുണം!..രണ്ടു പേർക്കും തുല്യ അളവിൽ!

നമ്മളും കരഞ്ഞു.. ഇനിയെങ്കിലും പഴേ പോലെ കഴിയാൻ ഭാഗ്യോണ്ടാവോ?..പത്താം ക്ലാസ്സിലും അദ്ദേഹം വലിഞ്ഞു കയറി വരുവോ?...അഭംഗ്യസ്നാനം നിന്നു പോവുമോ ആവോ?

ശനിയാഴ്‌ച, ഒക്‌ടോബർ 02, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( പതിനെട്ടാം സർഗം)

സർക്കാർ സ്കൂളുകളിൽ ക്ലാസ്സ്‌ റൂമിൽ വെക്കുന്ന ജനാലകൾ അഴിയും തടസ്സവും ഇല്ലാത്ത വലിയവ ആയിരിക്കണം എന്നതിന്റെ പൊരുൾ ഇതാണ്‌.." വിവര ശാലികളായ കുഞ്ഞുങ്ങൾക്ക്‌ ഓക്സിജൻ കിട്ടാതെ വരുമ്പോൾ ശ്വാസം മുട്ടി ചാകാതെ  കിട്ടുന്നിടം എവിടെയാണെങ്കിലും അവിടെപ്പോയി സംഘടിപ്പിച്ചു ജീവൻ രക്ഷിക്കാൻ മാർഗ്ഗമുണ്ടാക്കണം.. ഒരു എമർജൻസി എക്സിറ്റ്‌!...അതിനാൽ ഓക്സിജൻ സംഘടിപ്പിക്കാൻ വേണ്ടി പുറത്തേക്ക്‌ പോകാൻ സൗകര്യമുണ്ടാക്കണം എന്നർത്ഥം! .. ഇല്ലെങ്കിൽ ബ്രിട്ടീഷുകാരുടെ വാഗൺ ദുരന്തം പോലെ ചത്തു മലച്ച്‌ ആംബുലൻസിൽ പോകേണ്ടി വരും!..അങ്ങിനെ സംഭവിച്ചാൽ ആരുത്തരം പറയും. ??
 
...ഒരു ജീവന്‌.. ചത്താൽ അഞ്ചു ലക്ഷം എന്ന് കടലാസിൽ എഴുതി തന്നിട്ട്‌, നമ്മുടെ ഭണ്ഡാര പ്പുരയായ ചായിപ്പിൽ ഇന്നലെ മഴയായിരുന്നു .. നോട്ടെല്ലാം പുഴയിലേക്ക്‌ ഒലിച്ചു പോയി മക്കളേ.. അതിനാൽ ഗതിയില്ല..  ഇനി ആരെങ്കിലും ഭിക്ഷയായി, പിഴയായി തരുമ്പോൾ കിട്ടിയാൽ തരാം ഭിക്ഷാംദേഹിയായി ഇടയ്ക്കിടെ ഒന്ന് എഴുന്നള്ളീനോക്കിയേക്ക്‌....അതുവരെ സന്തോഷത്തോടെ എഴുതി തന്ന കടലാസു കഷ്ണം തലയിണക്കടിയിൽ വെച്ച്‌ നല്ല നേരം നോക്കി നല്ല സ്വപ്നം മാത്രം കണ്ടുറങ്ങി  കിടക്കണേന്ന് മൂന്നുനേരവും ഓർമ്മിപ്പിക്കുന്ന സർക്കാരോ?.. അതിനുള്ള അവസ്ഥ വരാതിരിക്കാനാണ്‌ വരുത്താതിരിക്കാനാണ്‌ സർക്കാർ കരുതിക്കൂട്ടി  സർക്കാരു സ്കൂളിൽ വലീയ ജനലിന്‌ അഴിയോ തടസ്സമോ ഇടാതെ വെക്കുന്നത്‌? ..ആർക്കെങ്കിലും വല്ല സംശയവും ഉണ്ടോ? ..ഉണ്ടെങ്കിൽ ചോദിച്ചു നോക്ക്‌, കൊല്ലാനും കൊടുക്കാനും അധികാരമുള്ളോരോട്‌....സത്യം മണി മണി പോലെ ഒടിച്ചു മടക്കി കൈയ്യിൽ തരും!

മോഹൻ . പി തോമസ്സിന്റെയോ മറ്റോ ഉച്ഛിഷ്ടവും അമേധ്യവും കൂട്ടിക്കുഴച്ച്‌ ഇച്ചിരി സാമ്പാറ്‌, ഇച്ചിരി അച്ചാറും മോരും എന്ന് ചോദിച്ചു വാങ്ങി, പപ്പടവും കൂട്ടി അടിക്കാനുള്ള അറിവില്ലായ്മയാലോ, അല്ലെങ്കിൽ അതിന്റെ കഴിവില്ലായ്മയാലോ അതിൽ ആനന്ദം കിട്ടാൻ മാത്രം വളരാഞ്ഞിട്ടോ  അതുമല്ലേങ്കിൽ അതു പോലുള്ള അമേധ്യങ്ങളിൽ വല്യ താൽപര്യമില്ലാഞ്ഞിട്ടോ എന്നുമറിയില്ല അദ്ദേഹം അതായത്‌ ക്ലാസ്സിലെ ഒരു പൊതുജനം, മാഷ്‌ എന്തോ തലയിലൂടെ ഊർന്നിറങ്ങിയ വിവരം നമ്മളുമായി പങ്കുവെക്കാൻ ബോർഡിലേക്ക്‌ ഒന്നു തിരിഞ്ഞു നിന്ന ഇടവേളയിൽ, ജനാലയിലൂടെ ഒരു കുതിപ്പിനു റോഡിലേക്ക്‌ കടന്നിട്ട്‌ നല്ല 'എ' ക്ലാസ്സ്‌ ചോറു മാത്രം വിളമ്പുന്ന, സുന്ദരി പെൺകൊടികളുടെ, കളറുള്ള ചിത്രത്തിൽ " A" എന്ന് ചുമ്മാ എഴുതി വെച്ച ബോർഡുള്ള ടാക്കീസിലേക്കോടി..!.ഓക്സിജൻ കിട്ടാൻ!..ഓരോരുത്തർക്കും ഇന്ന ഇടത്തു നിന്നാണ്‌ കിട്ടുക എന്ന് ആർക്കും പ്രവചിക്കാൻ പറ്റില്ലല്ലോ?

.നമ്മൾ കണ്ട കാര്യം മിണ്ടിയില്ല.. രക്ഷപ്പെടേണ്ട ആവശ്യക്കാരൻ സെൻട്രൽ ജയിലിന്റെ മതിലും ചാടും!..മിഴിച്ചു നോക്കി മതിലിന്റെ പൊക്കം ഒരു നാൾ കുറയും അപ്പോൾ ചാടാമെന്നോർത്ത്‌ കാത്ത്‌ കാത്ത്‌ കണ്ണു കഴച്ചിരിക്കില്ല!..അതിനു ഏഷ്യാഡിനു പോയ പരിചയമോ.. ഗുണമോ മണമോ വേണ്ട..!.. സ്വർണ്ണമെഡൽ വരെ നേടാനുള്ള കഴിവുണ്ടായാൽ മതി!..ഒരു ഔചിത്യബോധം!

പിറ്റേന്ന് തിരിച്ചു വന്നിട്ട്‌ അദ്ദേഹം കഥകൾ വിവരിച്ചു തന്നു.!..ഛേ.. അതൊക്കെ മോശമാണ്‌.!!.. ഇത്ര വൃത്തികെട്ട ജന്തു ലോകത്തിലില്ല!..നമ്മൾ വിശുദ്ധ പശുക്കൾ ഒന്നടങ്കം പറഞ്ഞു..
...".കേൾക്കണമെങ്കിൽ കേട്ടോ "-അവൻ!..
....നമ്മൾ കണ്ണു പൊത്തി, വായ പൊത്തി, മുഖം പൊത്തി, കാതു മാത്രം പൊത്തിയില്ല...നല്ല കഥ!... കാതു പൊത്തിയാൽ അദ്ദേഹം എന്താണു പറയുന്നതെന്ന് എങ്ങിനെ അറിയാൻ.?.
കണ്ട ആൾ പറഞ്ഞറിയണം അല്ലാതെ കേട്ട ആൾ പറഞ്ഞിട്ട്‌ എന്തെറിയാൻ!. ഒരു സുഖോം ഉണ്ടാവില്ല!
.... ഹു.. എന്റെ ദൈവമേ .. ഇവനെയൊക്കെ ഏതു വീട്ടിൽ പൊറുപ്പിക്കും.. വീട്ടുകാർ ഇവനെ എവിടെ കെട്ടിച്ചയക്കും എന്നൊക്കെ നമുക്ക്‌ അങ്കലാപ്പിലായി..

നോം അത്തരക്കാരനല്ല.... മറ്റൊന്നും കൊണ്ടല്ല... ഒന്നാമത്തെ കാര്യം ലേശം പേടീണ്ട്‌.. രണ്ടാമത്തെ കാര്യം വീട്ടിലറിഞ്ഞാൽ വീടു വീടാന്തരം തെണ്ടി പശിയടക്കാനുള്ള വകയാ അത്‌.. നാമായിട്ട്‌ നമ്മെ നല്ല അറവു ശാലയിൽ എന്നെ അറുത്തോ, എന്നെ അറുത്തോ എന്ന് പറഞ്ഞു കടന്നു ചെല്ലണോ?.. ഈ സിമ്പിൾ തിയ്യറി.. നമ്മെ എല്ലാ ദുഷ്ചിന്തകളിൽ നിന്നും നേർവ്വഴിക്ക്‌ നടത്തി..എന്തതിശയമേ ദൈവത്തിൻ സ്നേഹമെന്ന പാട്ടും പാടി കയ്യാമം വെച്ച്‌ നമ്മെ നമ്മൾ തന്നെ തെളിച്ചു നടത്തി..

അവന്റെയൊക്കെ ഒരു ചാകര കാലം .. ഷെയിം ഓൺ ഹിം...... അല്ല പിന്നെ... !..നമ്മൾ അത്തരക്കാരല്ല....എന്നാലും കേൾക്കുന്നതിനു വല്യ വിരോധം ഇല്യാ.. കേട്ടതു കൊണ്ട്‌ ഈ ലോകത്ത്‌ ആരും കണ്ണുപൊട്ടനായിട്ടും ഇല്യാ!...ആസ്വദിച്ച തു കൊണ്ടും!
അവൻ പറഞ്ഞു " നീയ്യൊക്കെ ആണാണോടാ?"

" അതെ... ഈ പറയുന്നത്‌ കേട്ടപ്പോൾ നമുക്കും സംശയം ഉണ്ട്‌ .. മെല്ലെ സംശയ വൃത്തിക്ക്‌ നാം ചുണ്ടിന്റെ മീതെ തടവി ചെറിയ പൊടി രോമം കിളിർക്കുന്നുണ്ട്‌..ബാർബർക്കെന്നല്ല.. നമുക്കു തന്നെ വരട്ടു ചൊറിക്കുള്ള ഒറ്റമൂലി മരുന്നിനു തന്നെ വെട്ടിയെടുക്കാൻ മാത്രം തികയില്ല.. വരും വരാതിരിക്കില്ല..  ചതിക്കുമോ ആവോ?

അവനോക്കെ എന്തിന്റെ കുറവാ?... ഒരു ചായക്കടയുണ്ട്‌ പിതാവിന്റേതായിട്ട്‌.. അവിടെ ബോർഡുണ്ട്‌ .. സിനിമാ പോസ്റ്റർ ഒട്ടിക്കാനായിട്ട്‌.. തീയ്യേറ്റർ ഉടമകൾ പാസു കൊടുക്കും സിനിമ കാണാനായിട്ട്‌...!.. ഇമ്മാതിരി ഓരോ ആഹ്ലാദിക്കുന്ന ജന്മാന്തരങ്ങൾ!..നാണമില്ലാത്ത വകേല്‌ വിരിഞ്ഞ സന്താനം!

പിതാവിനു പുട്ടുണ്ടാക്കണം.. നാട്ടുകാരെ പുട്ട്‌ അടിപ്പിച്ച്‌ ആടിയാടി നടത്തണം, പണം വാങ്ങണം , പെട്ടിയിലിടണം, വീട്ടിൽ പോകുമ്പോൾ ഇച്ചിരി പണം ഷാപ്പുകാരനും കൊടുത്ത്‌ അവനേയും കുടും ബത്തേയും റേഷൻ വാങ്ങാൻ പ്രാപ്തനാക്കണം.. ബാക്കി കുടുംബം നന്നായി നോക്കാൻ വിനിയോഗിക്കണം എന്നൊക്കെ മാത്രമാണ്‌ ജീവിതത്തിൽ ദൈവം അദ്ദേഹത്തിനു വിധിച്ചിട്ടുള്ളത്‌ .. അല്ലാതെ "A" പടം കണ്ട്‌ കണ്ണിന്റെ ലെൻസടിച്ചു പോകാനുള്ളതല്ല!--എന്നോർത്ത്‌ നടക്കുന്ന പരമ സാധു!.. സാധുക്കൾക്ക്‌ ഒന്നും ആലോചിക്കാതെ സാധു ബീഡിയും വലിച്ചു നടക്കാലോ?..അല്ലത്തോർക്ക്‌ അങ്ങിനെയാണോ?

അപ്പോൾ പിന്നെ ജീവിതം തച്ചു തകർക്കാൻ ശ്രമിക്കുന്ന പരമ പുരുഷ സന്താനത്തിന്‌ എന്ത്‌ ആയിക്കൂടാ... എന്തൊക്കെ ആയിക്കൂടാ...? അവന്റെയൊക്കെ ശുക്രൻ അവന്റെ വീട്ടിന്റെ തട്ടിൻ പുറത്ത്‌ ഒരു കൂടും പണിത്‌ വാസത്തിലാണ്‌.. ആവശ്യമുള്ളപ്പോൾ താഴെ ഇറങ്ങി വരും.." എടാ മോനേ.. ടാക്കീസിൽ ആണുങ്ങൾക്ക്‌ കാണേണ്ട പടമുണ്ട്‌.. ഉടുത്തൊരുങ്ങി വന്നാൽ കാണാം ആർമ്മാദിക്കാം" എന്ന് അനുഗ്രഹ വർഷം കൊടുക്കാൻ! ..

നമുക്കാരുല്യാ ഈ ഭൂമി മലയാളത്തില്‌!...ന്നാലും പറയ്കയാ ..നമുക്കങ്ങനെയൊട്ട്‌ തീരെ ആഗ്രഹവും ഇല്യ .. ഇവൻ പറയുന്ന സിനിമയിലൊന്നും!.. എന്നാൽ അങ്ങിനെയല്ലല്ലോ നാട്ടു നടപ്പ്‌!.. ആരുല്ല്യാത്തോർക്ക്‌ ആരെങ്കിലും ഒരു പാസെങ്കിലും കൊടുത്ത്‌ ,ഇല്ലേങ്കിൽ ടിക്കറ്റിനുള്ള പൈസയെങ്കിലും കൊടുത്ത്‌ പോയി കാണെടാന്ന് പറഞ്ഞ്‌ ഉന്തി തള്ളി വിട്ടൂടേ.. നാം പോവില്യാച്ചാലും!..  ഒരാളും അതിനു തയ്യാറാവില്ല്യാ..ച്ചാൽ നാമെങ്ങിനെ അവനെപ്പോലെയാവും.. ശുക്രദശ നമ്മെ തൊട്ടു തീണ്ടീട്ടില്ല്യാന്ന് സാരം!

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( പതിനേഴാം സർഗ്ഗം)

അനിയനില്ലാത്ത കുറവ്‌ നികത്താൻ ദത്തെടുക്കാൻ വരെ തീരുമാനിച്ചു. എല്ലാ സ്ഥലവും കണ്ടും കേട്ടും കൊണ്ടും കൊടുത്തും നടക്കാനും ഭരണം നല്ലപോലെ നടത്താനും ഒരു ഗവർണ്ണർ വേണം.. എല്ലാം അപ്പപ്പോൾ നമ്മെ അറിയിക്കാനും!...ചിലർ പെൻഷൻ പറ്റി പിരിഞ്ഞു പോയി..സ്വന്തം ഭരണം തുടങ്ങി നമ്മെ അനുസരിക്കാത്തോരെ പിരിച്ചു വിട്ടു..ഒറ്റയെണ്ണത്തിനേയും വിശ്വസിക്കാൻ കൊള്ളുന്നില്ല..അപ്പോൾ അനിയൻ തസ്തിക കിരീടാവകാശികളില്ലാതെ വീണ്ടും ഒഴിഞ്ഞു കിടന്നു..

..ഒരു നല്ല അനിയനെ തപ്പിയിറങ്ങുന്നതിലും ഭേദം ചെമ്മീൻ തപ്പി നാലു ചൂണ്ടയിട്ടാൽ അതെങ്കിലും കറിവെക്കാനാകുമായിരുന്നു എന്നു തോന്നി..കാരണം തപ്പിപ്പിടിച്ചു കൊണ്ടു വന്ന ഓരോ അനിയന്മാരും നമ്മെ ഉപേക്ഷിച്ചു എങ്ങോ കടന്നു കളഞ്ഞു.. നമ്മുടെ കൈയ്യിലിരിപ്പൊന്നുമല്ല.. അവരുടെ അവസ്ഥ അങ്ങിനെയായിരുന്നു....അപ്പോഴാണ്‌ ഒരു പപ്പടക്കണ്ണു പോലുള്ള കണ്ണുമായി ഒരു ചെറുക്കൻ നമ്മോടൊപ്പം ഒരേ പാഠ്യ വിഷയവുമായി മറ്റൊരു ഡിവിഷനിൽ  പഠിച്ചത്‌..
ഇവനെ അനിയനായി റിക്രൂട്ട്‌ ചെയ്താലോന്ന് സംശയമായി.. കൊഴപ്പമില്ല..പിന്നെ അവനായി നമ്മുടെ അനിയൻ എന്ന സ്ഥാനം അലങ്കരിക്കാൻ യോഗ്യൻ!..

അവിടെ അതായത്‌ അവന്റെ കിംഗ്ഡത്തിൽ അന്ന് ഫിസിക്സ്‌ മാഷുടെ ഡിസ്കസ്‌ ത്രോ, ജാവലിൻ ത്രോ, പൂഴിക്കടകനടി എന്നൊക്കെ സംഭവമുണ്ടായീന്ന് അവൻ നമുക്ക്‌ ക്ഷണ നേരത്തിൽ വിവരം തന്നു.. എല്ലാവരും സ്ക്രാച്ച്‌ പറ്റി നടക്കുകയാണെന്നും ചോര പൊടിഞ്ഞവരെല്ലാം യുദ്ധം തുടരണോ അതല്ലാ ടീ.സി വാങ്ങി മാന്യമായി ജീവിക്കാൻ വഴിയൊരുക്കുന്ന സ്കൂളിലേക്ക്‌ പോകണോന്നൊക്കെ ആലോചന തുടങ്ങീത്രെ!..ഒരു യുദ്ധത്തിലാ അശോക ചക്രവർത്തിക്ക്‌ പെട്ടെന്ന് മനസ്താപം വന്ന് ഉറുമ്പിനെ പോലും നോവിക്കാത്ത ശ്രീ ബുദ്ധന്റെ അനുയായി ആയത്‌..ഈ യുദ്ധത്തോടെ ഒക്കെ ശരിയാവും!.. അദ്ദേഹവും പട്ടുടുത്ത്‌ ശാന്തനാവും ന്നൊക്കെ കണക്കു കൂട്ടി നടക്കുന്നോരും ഉണ്ടത്രെ! തെറുത്തു കേറ്റിയ കുപ്പായകൈ കാട്ടിയും ചുവന്നു തുടുത്ത പുറഭാഗം കാട്ടിയും അവൻ പറഞ്ഞു.... പരുക്കില്ലാതെ ഒരൊറ്റ പോരാളിയും അവശേഷിച്ചിട്ടില്ലത്രെ!

.. ഉച്ചയ്ക്ക്‌ ശേഷം മഹാത്മാവായ ആ ഗ്രേറ്റ്‌ ചക്രവർത്തി ഫിസിക്സ്‌ മാഷിനു നമ്മുടെ കടയിലാണു പണി.!...അദ്ദേഹം ഉച്ചയ്ക്കു കഴിച്ച ഭക്ഷണം അദ്ദേഹത്തിനു ദഹിപ്പിക്കണം.. പിള്ളേർക്കും ദഹിക്കണം ഇല്ലെങ്കിൽ പിള്ളേരൊക്കെ ദഹനക്കേട്‌ വന്നു വിഷമിക്കും എന്ന മട്ടിൽ പണി തുടങ്ങും...!എന്റെ ദൈവമേ!...

അവൻ പറഞ്ഞു " ഫിസിക്സ്‌ നോട്ട്‌ കാണിക്കാൻ.. നാം കാണിച്ചു.. ഈ ചോദ്യമാ ഇന്നലെ തന്നത്‌ അല്ലേ?"
"അതെ "
"ഇതൊന്നുമല്ല അതിന്റെ ഉത്തരം!
"പിന്നെ.??."
"യുദ്ധത്തിൽ ചതവു പറ്റി കെടക്കാനാ ഭാവംച്ചാൽ ആവാം"
"എന്റെ പൈതങ്ങളേ.. അങ്ങിനെയുള്ള ഒരു അഹങ്കാരം നമുക്ക്‌ തൊട്ടു തീണ്ടീയിട്ടില്ല..നീ തെളിച്ചു പറ!
അവൻ ഓടിപ്പോയി നോട്ടെടുത്തു കൊണ്ടു വന്നു.. ഫിസിക്സ്‌ മാഷ്‌ യുദ്ധം ചെയ്ത്‌ വിജയിച്ച്‌ അടിമയാക്കിയ രാജ്യത്ത്‌ രംഗം ശാന്തമായപ്പോൾ പറഞ്ഞ്‌ കൊടുത്ത ഉത്തരം രഹസ്യമന്ത്രം ഓതും പോലെ  പറഞ്ഞു തന്നു ...മന്ത്രം കിട്ടിയ സന്തോഷത്തോടെ വേഗം ഞാൻ പകർത്തിയെഴുതി.. അവനു സ്തുതി പറഞ്ഞു..

"അനിയനായ അംഗരാജ്യപാലകായ സ്വാഹ!
ക്ഷിപ്ര രക്ഷകായ മഹാ കാരുണികായ സ്വാഹ!

...ഇനി ഇവിടെയാകാം സാമ്രജ്യ വികസന യുദ്ധം എന്നു കരുതി വിജയശ്രീലാളിതനാവാനുള്ള കൈയ്യടക്കത്തോടെ, മെയ്യ്‌ വഴക്കത്തോടെ ഫിസിക്സ്‌ മാഷ്‌ എഴുന്നള്ളുന്നൂ എന്നറിയിച്ചു കൊണ്ട്‌ പള്ളീക്കൂട മണീ ആഞ്ഞടിയുന്നു..അദ്ദേഹം അണുവിട തെറ്റാതെ കൊടുങ്കാറ്റു പോലെ അശ്വമേധം നടത്താൻ ഹാജരായി..

ഇന്നലെ തന്ന അന്ത്യശാസനം അനുസരിച്ചു കീഴടങ്ങാൻ തയ്യാറാണോന്ന് ചോദിക്കുമ്പോലെ അദ്ദേഹം ചോദിച്ചു.." ഇന്നലെ നാം തന്ന ചോദ്യങ്ങൾക്ക്‌  ഉത്തരം എല്ലാവരും എഴുതിയോ?.. കാണട്ടേ!"

ഓരോരുത്തരും സ്റ്റാൻഡി ,സ്റ്റാൻഡി വീതം വാങ്ങിക്കുന്നുണ്ട്‌.. ഓരോരുത്തരുടേയും നോട്ട്‌ നോക്കി നല്ല കശക്ക്‌ കശക്കുന്നുണ്ട്‌...കശക്ക്‌ മികച്ചവ തന്നെ സമ്മതിച്ചു ..മാഷ്ക്ക്‌ നല്ല വിവരമുണ്ട്‌ .. അതിൽ പി എച്ച്‌ ഡി എടുത്തിട്ടുണ്ടാകണം! എന്നാലും നമുക്കിതൊന്നും കാണാൻ വയ്യ എന്റെ ദൈവമേന്ന് നാം കണ്ണുകൾ അടച്ചും തുറന്നും നോക്കി..നല്ല വാദ്യോപകരണങ്ങൾ തന്നെ ഇവരുടെ പുറംഭാഗം (ശരീരത്തിന്റെ പുറകു വശം)!.....ഇവന്മാരുടെ പുറത്ത്‌ കൈകൊണ്ടടിക്കുമ്പോൾ പല തരത്തിലുള്ള സംഗീതങ്ങൾ പുറത്തു വരുന്നു...ആ ഹാ.. ആ ഹാ ഹ...സംഗീതം സാന്ദ്രമാണ്‌.. മാങ്ങാ തൊലിയാണെന്ന് പഠിച്ചത്‌ വെറുതെ ..കടലിലിറങ്ങി ശുദ്ധമായ സാൾട്ട്‌ കലർന്ന കടൽ വെള്ളം ഒരു ചിരട്ടയിൽ കോരിയൊഴിക്കുമ്പോലുള്ള നിർവൃതി !..ശുദ്ധ സംഗീതം അങ്ങിനെയാണ്‌.... നാം കടലിനെ നോക്കി നിൽക്കുന്ന ഒരു പാവം പൈതൽ!..അത്രേ നമുക്കൊക്കെ ആകൂ എന്ന് ബോധം വേണം!.. വിനയം വേണം!!..ആ ശുദ്ധ സംഗീതത്തിനു മുന്നിൽ ആരും നമ്രശിരസ്കരായി പോകും.. മറ്റൊന്നും കൊണ്ടല്ല.. മാഷ്‌ കഴുത്ത്‌ പിടിച്ച്‌ കുനിച്ചിട്ടാണ്‌ സംഗീതം പറഞ്ഞ്‌ കൊടുക്കുന്നത്‌.. മനം കൊണ്ടറിഞ്ഞ്‌ ഒത്ത നടുപുറം നോക്കി...മഹാജ്ഞാനി..! ത്രികാലജ്ഞൻ!..

കാലു കൊണ്ട്‌ കൂടി അടിച്ചിരുന്നെങ്കിലോ?.. ഹൗ .. ഹൗ ആലോചിക്കാൻ വയ്യ!....യൂറിക്കാ!.. യൂറിക്കാ!.. എന്നു വിളിച്ച്‌ സകൂളിനു ചുറ്റും ചാടിയോടാൻ തോന്നി.. പക്ഷെ സമയവും സന്ദർഭവും അതല്ല!...അതു മനുഷ്യനെ മെനക്കെടുത്തും!...
 
..എന്റെ സാമന്തന്മാരായി നോട്ട്‌ വാങ്ങി പകർത്തിയെഴുതിയ സഖാക്കളുടെ അടുത്തെത്തി.. അത്ഭുതം സിറ്റ്‌ ഡൗൺ പറഞ്ഞു മാഷ്‌... എന്റെ അടുത്തെത്തി.. സിറ്റ്ഡൗൺ പറഞ്ഞു.. മൂന്നേ മൂന്ന് സാമന്തരും നാമും രക്ഷപ്പെട്ടു..വിവരശാലികളായ നാം ഞെളിഞ്ഞിരുന്നപ്പോൾ പുളയുന്ന പുറങ്ങളുടെ സങ്കടം നാം അനുഭവിച്ചു.. നമ്മുടെ സാമന്തന്മാരാകാത്ത കുഴപ്പമല്ലേ അനുഭവിച്ചത്‌.. ഇനിയെങ്കിലും ചരിത്രം ആവർത്തിക്കാതിരിക്കുക! ജെസ്റ്റ്‌ റിമമ്പർ ദാറ്റ്‌!.. നാം അവരെ നോക്കി ഗമയിൽ ഇരുന്നു.. ഒപ്പം തലയ്ക്ക്‌ കൈകൊടുത്ത്‌ അവരെ രക്ഷിച്ചതിനു താങ്ക്സ്‌ പറഞ്ഞു പറഞ്ഞു നമ്മുടെ സാമന്തരും.. കേട്ട്‌ കേട്ട്‌ മടുത്ത്‌ നാമും!.. ഇറ്റ്സ്‌ ഓൾ റൈറ്റ്‌ എന്നു പറയുന്തോറും അവർ കൂടുതൽ  കൂടുതൽ വിനയാന്വിതരാകുന്നു.. എന്താ ചെയ്ക!..

ബുധനാഴ്‌ച, സെപ്റ്റംബർ 29, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( പതിനാറാം സർഗ്ഗം)

ഇനി നീ ഇങ്ങനെ ബർമുഡയും ഇട്ട്‌ കാളക്കൂറ്റനെ പോലെ നടക്കുന്നത്‌ നിനക്ക്‌ നാണമില്ലേങ്കിലും നമുക്ക്‌ നാണമുണ്ട്‌, തറവാട്ടിനു പേരു ദോഷവും ഉണ്ടാകും എന്ന ഗ്രേറ്റ്‌ ഗ്രീക്കൻ പഴമൊഴി വായിച്ചു പഠിച്ചതു കൊണ്ടാണോന്നറിയില്ല അന്ന് അമ്മ ഒരു ഒറ്റമുണ്ട്‌ സമ്മാനിച്ചു... അതുകൊണ്ട്‌ കാലുകൾ പൊതിയണൊ അതോ കൈകൾ പൊതിയണൊ അതോ മൊത്തം പൊതിയണോ എന്നൊക്കെ അമാന്തമുണ്ടായെങ്കിലും നാട്ടുനടപ്പ്‌ അനുസരിച്ചു കാലുകൾ പൊതിയാൻ തന്നെ തീർച്ചയാക്കി. ..ഇല്ലേങ്കിൽ ഒരു പണീം തോരോം ഇല്യാതെ ചോറീം ചൊണങ്ങും കുത്തി നടക്കുന്ന വെള്ളക്കോളർ നാടൻ ജന്മിമാർ ചായക്കടയിലിരുന്നു യോഗം വിളിച്ചു കൂട്ടി നമ്മെ കാട്ടി പൊട്ടിച്ചിരി ശിക്ഷ വിധിക്കും...അതുകൊണ്ട്‌ കാലുകൾ പൊതിഞ്ഞപ്പോൾ ...ദേ ഊരിക്കുത്തി വീഴുന്നു..

ആദ്യമായിട്ടു കോണകമുടുക്കുന്ന പട്ടർക്കും ഇങ്ങനെ തന്നെയാ അനുഭവം എന്ന വലീയ ശാസ്ത്രതത്വം പണ്ഡിത കേസരിയെ പോലെ, അതും ഈ നമ്മുടെ മുന്നിൽ,  ഞെളിഞ്ഞ്‌ നിന്ന് നമ്മുടെ മുന്നിൽ  വെറും പണ്ഡിത മാർജ്ജാരനായ ഏട്ടൻ വിളമ്പിയപ്പോൾ ചിന്തിച്ചു ചിന്തിച്ചു കുന്തം പോലെ നിന്നു..എന്താ പറയ്ക.. വന്നു വന്നു വീട്ടിൽ ആർക്കും നമ്മോട്‌ ഒരു ബഹുമാനോം ഇല്യാണ്ടായിരിക്കുന്നു. ...ഏട്ടനാച്ചാലും ലേശം അടക്കവും ഒതുക്കവും ആവാം!...നമുക്കൊരു സംശയോം ഇല്യാ അക്കാര്യത്തില്‌...നമ്മുടെ തലയ്ക്ക്‌ ഇടയ്ക്കൊക്കെ ഒരു കൊട്ട്‌ തരാനും നോക്കി പേടിപ്പിക്കാനും കരയിക്കാനും അദ്ദേഹം അധികാരം എടുക്കുന്നുണ്ടല്ലോ?.. അതൊക്കെ കപ്പമായിട്ട്‌ സ്വീകരിക്കുന്നുണ്ട്‌ താനും!.ഇല്ലേ?.. ഊവ്വ്‌.. ച്ചാൽ ബഹുമാനം ഇച്ചിരി ഇങ്ങോട്ടും ആവാം!

എന്നാലും ഒരു സംശയം!! അദ്ദേഹത്തിന്റെ വാക്കുകളിൽ ഇത്തിരി സത്യമില്ലേ..സംഗതിയില്ലേ!!
... എല്ലാ പട്ടരും ആദ്യമായി കോണകമുടുക്കാൻ എന്തു മാത്രം ത്യാഗം സഹിച്ചിട്ടുണ്ടാകും!.. .ആ വലിയ ത്യാഗത്തിനുമുന്നിൽ കൃമിയായ നാം സാഷ്ടാംഗം നമസ്കരിച്ചാലോന്ന് വിചാരിച്ചു... ...അപ്രകാരം അടിവസ്ത്രം തന്നെ ഉടുക്കണമെന്ന് തീരെ നിർബന്ധമില്ലാത്ത പട്ടൊരൊഴിച്ചു ബാക്കിയുള്ള മറ്റു ചില നാനാജാതി മത വിഭാഗങ്ങളെ പാവം തോന്നി നാം ഒന്നും പറയാതെ വെറുതെ വിട്ടു വീണ്ടും ചുറ്റിത്തിരിഞ്ഞു മുണ്ടുടുക്കാനുള്ള പരിശീലനം തുടർന്നു..

" ദേ പിന്നെയും മുണ്ടിന്റെ ഒരു തല ഉയർന്നും മറ്റേ തല താഴ്‌ന്നും ഇരുന്നു .. ഊരിക്കുത്തി വീഴുമൊന്ന ഭയം എന്നെ ഉലച്ചു..മുണ്ടുടുക്കാതെ നടന്നപ്പോൾ ആർക്കും വല്യ ആരോഗ്യപ്രശ്നമില്ല.. മുണ്ട്‌ ഉടുത്തതിനു ശേഷം ഇതെങ്ങാൻ ഊരിക്കുത്തി വീണെങ്കിൽ പഴയതെല്ലാം മറന്ന് സ്വബോധം ഇല്ലാത്ത ആളുകൾ ചിരിക്കും..സ്വൽപം ബോധമുള്ള ആളുകൾ കരയും.....മറ്റൊന്നും കൊണ്ടല്ല .. ഒരു വിഷമം...". ന്നാലും ചെക്കന്റെ മുണ്ടഴിഞ്ഞു വീണപ്പോൾ ചമ്മുന്ന മുഖം കാണാനുള്ള യോഗം ഇണ്ടായില്ലല്ലോന്ന് ഓർത്ത്‌!"...

ശാപം എന്നത്‌ ഭ്രാന്തെടുക്കുമ്പോൾ വരുന്ന ഒരു അവസ്ഥ തന്നെ..ഹോ...മുണ്ടൊക്കെ കണ്ടു പിടിച്ച തെണ്ടിയെ വിസ്തരിച്ചു അറ്റ്ലീസ്റ്റ്‌ പാന്റു വാങ്ങി ഉടുക്കാനുള്ള അഭ്യസ്ഥവിദ്യനാക്കാൻ വിദേശത്ത്‌ തെണ്ടാൻ വിടണം എന്നു വരെ ശപിച്ചു പോയി...ഇവനോക്കെ ഗവൺമന്റു ചിലവിലാണെങ്കിൽ നാലു കായ അടിച്ചു മാറ്റി ഉണ്ടാക്കുകയും ചെയ്യാം..നാടും നഗരവും കാണുകയും ചെയ്യാം, ഗവേഷിക്കുകയും ചെയ്യാം..മനുഷ്യനെ പോലെ നടക്കുകയും ചെയ്യാം!. നഷ്ടോന്നും ഇല്ലല്ലോ?.... പണ്ടു കാലത്ത്‌ ഗുഹാമനുഷ്യർ എന്തെങ്കിലും ഉടുത്തിട്ടാണോ നടന്നത്‌? അവരും മൻഷ്യരല്ലേ..അവർക്കില്ലാത്ത എന്തെങ്കിലും അധികം നമുക്കിപ്പോൾ ഫിറ്റ്‌ ചെയ്തിട്ടുണ്ടോ?.. ചൊണയും ചൊടിയും ചങ്കും കരളും നീരും മാംസോം ഉള്ളോരല്ലേ?..അവരും.. ആ വിചാരം ആർക്കെങ്കിലും ഉണ്ടോ?...(നോട്ട്‌ ദ പോയിന്റ്‌: XX). എന്നിട്ടും അവർ പയറു പോലെ എഴുന്നേറ്റു നടന്നിട്ടില്ലേ?. .ഊവ്വ്‌! ശരിയന്നെ എന്ന് തലകുലുക്കിയിട്ട്‌ എന്തെടുക്കാൻ.??. ഷ്രീംഗ്ഗാ..ഷ്രീംഗ്ഗാ എന്ന് ഷ്രിംഗ്ഗണം.. പരസ്യത്തിലേപ്പോലെ..മുട്ടായി ചപ്പിച്ചു കൊണ്ട്‌!.. ധൃവക്കരടി അടുത്തുണ്ടെന്ന് കരുതിയിട്ട്‌ കെട്ടിപ്പിടുത്തം ഏതെങ്കിലും കാണാൻ കൊള്ളാവുന്ന ഐശ്വര്യാറായിയെ മനസ്സിൽ കണ്ട്‌!..!

...നമ്മൾ അത്രേയ്ക്കങ്ങ്‌ കൊമ്പിൽ കേറി ഷ്രിംഗ്ഗിക്കേണ്ട എന്നേയുള്ളൂ..അതൊന്നും നാണവും മാനവും ഉള്ളവർക്ക്‌ പറഞ്ഞിട്ടുള്ളതല്ല! ....അത്‌ അവരെ അപമാനിക്കുന്നതിനു തുല്യമായി പോകും.. ചെറിയ ഒരു സെറ്റപ്പിൽ ഒന്നു ദേഹം മുഴുവൻ എളുപ്പത്തിൽ  ചുറ്റാൻ അവസ്ഥയുണ്ടാകണം... കാണുന്നവരുടെ നാണോം മാനോം മറയണം അത്രേ വേണ്ടൂ!

...പല കുറി ഉടുത്തപ്പോൾ മുണ്ട്‌ ചുക്കി ചുളിഞ്ഞു.. ഇനി പാവപ്പെട്ടവന്റെ ജപ്പാൻ ബെൽറ്റ്‌ തന്നെ ശരണം എന്നോർത്ത്‌ ചാക്കിന്റെ നൂല്‌ പിരിച്ചു കെട്ടി.. ഒരു കെട്ട്‌!... ആശ്ചര്യം ചാക്കിന്റെ നൂല്‌ പിരിച്ചു കെട്ടിയാൽ മെരുങ്ങാത്ത ഏതു മുണ്ടും മെരുങ്ങും!.. ഹൗ..ഹൗ... ഇതിനാണ്‌ നാം നെലോളിച്ചതെന്നോർത്ത്‌ സങ്കടം പിന്നെയും വന്നു..എന്നാൽ അത്ര പെട്ടെന്ന് ഈ ശാസ്ത്ര തത്വം ലോകത്തിനു മുന്നിൽ പരസ്യമാക്കേണ്ട എന്ന് വിചാരിച്ചു നാം അതു രഹസ്യമാക്കി വെച്ചു.. പിന്നീട്‌ മുണ്ടിന്റെ ഇരു തലകളും കൂടി പിടിച്ചു കെട്ടി നിർത്തിയപ്പോൾ പുതിയ തത്വങ്ങൾ പഴമയെ കൊഞ്ഞനം കുത്തും എന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ച്‌ ചാക്കിന്റെ നൂലെന്ന മഹാൻ ഏതോ മുറിയുടെ മൂലയിൽ എടുക്കാ ചരക്കായി വിസ്മൃതിയിൽ ആണ്ടു...

കണ്ണാടിയിൽ നോക്കിയപ്പോൾ ഒരു പൊക്കം വെച്ചിരിക്കുന്നു..ഈ മുണ്ടിന്റെയൊരു തമാശ!.നാം നെലയും വെലയും ഉള്ള വല്യ ആളായിരിക്കുന്നു.. ഇനി അതൊന്നും ഒളിച്ചു വെച്ചിട്ട്‌ കാര്യമില്ല എന്നൊക്കെ തോന്നി!  ഒന്നു മാടിക്കെട്ടി നോക്കി.. കൊഴപ്പമില്ല!.. ആവേശം മൂത്ത്‌ ഒരിക്കൽ മാടിക്കെട്ടിയതിന്റെ മുകളിൽ ഒന്നു കൂടെ മാടിക്കെട്ടിയാലോന്ന് തോന്നി.. നമുക്കൊരു വിചാരവും ഇല്ലെങ്കിലും ..ശേ..‌ നാട്ടുകാരെന്തു വിചാരിക്കും?.. ഇവൻ കുടിച്ചിട്ടുണ്ടോന്ന് തോന്നിക്കണോ?. നാട്ടുകാരുടെ ഓരോ ചീപ്പ്‌ സെന്റിമെൻസേ..  ഈ നാട്ടുകാരൊക്കെ അമേരിക്കയിൽ പോയി തുലഞ്ഞാലെന്താ..എന്നാലെ പഠിക്കൂ സിമ്പിളായി പൊതിഞ്ഞു കെട്ടുന്ന തുണിക്കാണോ വില അതോ ശരീരത്തിനാണോ വില എന്ന്!.. അതറിഞ്ഞാൽ മാന്യന്മാർക്ക്‌ മാന്യമായി എങ്ങി നേയും നടക്കാം..
 
..ഒന്നൂടെ കണ്ണാടി നോക്കി.. മീശയ്ക്ക്‌ ലേശം കറുപ്പ്‌ നിറം വ്യാപിച്ചിരിക്കുന്നു.. ഒരു കരിക്കട്ട കിട്ടിയിരുന്നെങ്കിൽ കുറച്ചു കൂടെ കനപ്പിച്ച്‌ ഇതിനെയൊന്ന് മെരുക്കാമായിരുന്നു എന്ന ചിന്ത നമ്മെ വല്ലാതെ കീഴ്പ്പെടുത്തിയെങ്കിലും അതിനു തുനിഞ്ഞില്ല.. മീശയുടെ വിതയിട്ടു കഴിഞ്ഞു ഇനി മുളയ്ക്കും വരേയ്ക്കും കാത്തിരിക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌!.. ഹലോ മൈക്ക്‌ ടെസ്റ്റിംഗ്‌ എന്ന് പറഞ്ഞ്‌ ശബ്ദം ശരിയാക്കാൻ ശരീരം ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു കുറച്ചു കാലമായിട്ട്‌ ..നടക്കട്ടേ ശരീരത്തിന്റെ ഓരോ ആഗ്രഹല്ലേ!നമുക്കൊരു ചേതവും ഇല്ലാത്ത പണി!.. കിളിനാദവും ഘനഗംഭീരനാദവും തമ്മിലുള്ള കടി പിടി.. സാരല്യ ഇതൊക്കെ ശരീരത്തിന്റെ ഒരു സ്വഭാവമല്ലേ എന്ന് നാം വിശ്വസിച്ചു കൊണ്ടിരുന്നു...വിശ്വാസം പാപമല്ല മകനേ.. അതു മഹനീയ കർമ്മമാണ്‌ മനസ്സ്‌ മന്ത്രിച്ചു..

==========
നോട്ട്‌ ദ പോയിന്റ്‌ XX.(.".അവരിൽ ആകൃഷ്ടരായി അവർക്ക്‌ ഐക്യദാർഡ്യം പ്രഖ്യാപിച്ച്‌ ചാനലിലെ പെണ്ണുങ്ങൾ ഇന്നും തുണി ഉരിഞ്ഞ്‌ കളയാൻ ശ്രമിക്കുന്നില്ലേ.. അതിനവരെ കുറ്റം പറയാൻ പറ്റ്വോ.. ഇല്ല!.. അപ്പോൾ പിന്നെ ഒറ്റവഴിയേയുള്ളൂ ..അവരുടെ തന്തമാരേയും തള്ളമാരേയും (അങ്ങനെ ഒരു സങ്കൽപമെങ്കിലും ഉണ്ടെങ്കിൽ ....ഇല്ലെങ്കിൽ വിട്ടു കളയണം.. ) സ്വകാര്യം വിളിച്ച്‌ കൂട്ടിക്കൊണ്ട്‌ പോയി ആരും കാണാതെ ചെവിക്കുറ്റി നോക്കി രണ്ടേ രണ്ട്‌ പെട കൊടുത്ത്‌..ദാറ്റ്സ്‌ ഇറ്റ്‌! എന്ന ഒരു രണ്ടു പൊടി ഇംഗ്ലീഷ്‌ പറഞ്ഞാൽ പോരേ... എന്നൊക്കെ പല പല അഭിപ്രായങ്ങളും നിങ്ങൾക്കിന്നു പറയാം...മതി.. മതിയെങ്കിൽ മതി..നമുക്കൊരു വിരോധോം ഇല്യാ.. ... ഇത്‌ സംഭവം ചാനലുകൾ വിതയ്ക്കുന്നതിനും കൊയ്യുന്നതിനും മുന്നേയുള്ള കാലം!.)

ചൊവ്വാഴ്ച, സെപ്റ്റംബർ 28, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...( പതിനഞ്ചാം സർഗ്ഗം)

"നിനക്ക്‌ ക്ലാസ്സിൽ ഒന്നാം സ്ഥാനം നേടിയാൽ കുഴപ്പമെന്താ?"- നല്ല ചോദ്യം... ജേണലിസ്റ്റിൽ ബിരുദാനന്തര ബിരുദം നേടിയതു പോലെയാണ്‌ ചോദ്യങ്ങൾ!.

..എല്ലാറ്റിനും ഉത്തരം പറയേണ്ടത്‌ ഏകനായ ഈ നാമാണ്‌!..അമ്പലത്തിലെ നടയിൽ നിൽക്കുമ്പോൾ പൂജ കഴിഞ്ഞു  പുറത്തു വന്ന് തന്ത്രി പുണ്യാഹം കുടയുമ്പോൾ തെറിച്ചു വീഴുന്ന വെള്ളം ഒരു സ്പ്രേ ചെയ്യുന്ന പോലെങ്കിലും ഏറ്റവർക്ക്‌ ആ വിചാരം ഉണ്ടാവും.. എന്താ ചെയ്ക അതുപോലുമില്ല!..സുകൃതക്ഷയം.. .സുകൃതക്ഷയം! .. എങ്കിലും തപസ്സു ചെയ്ത പുണ്യാംശം ദേഹത്തുള്ളതിനാൽ മനോമകുരത്തിൽ വിരിഞ്ഞ സത്യാംശം നാം വിസ്തരിച്ചു പറഞ്ഞു കൊടുത്തു.. നാം എന്താണ്‌ പറയുന്നതെന്ന് അവർക്കും മനസ്സിലാവണമല്ലോ അതിനാൽ ഉത്തരം വളരെ ലളിതമായി പറഞ്ഞു ..
" ..കൊഴപ്പം ഉണ്ടായിട്ടല്ല.!"
"പിന്നെ?"-
.. ആകാംഷാ നിർഭരമായ അന്തരീക്ഷത്തിൽ, സുഖകരമായി സോഫയിൽ ചാരിയിരുന്ന് നാം വിവരിച്ചു..
..അന്തരീക്ഷത്തിന്‌ ഇടിയും മിന്നലുമുള്ള പ്രക്ഷുപ്തതയില്ല!..പ്രസരിപ്പില്ല!.....സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത!.

.."... അതായത്‌ നോം ഒന്നാം സ്ഥാനത്ത്‌ ഇരിക്കണം എന്നു തന്നെയാ ആഗ്രഹം.. പക്ഷെ ചില മൂരാച്ചികൾ നമ്മെ അതിനനുവദിക്കുന്നില്ല... അവരെ കടത്തി വെട്ടാൻ നമുക്കാവില്ല അമ്മ പെങ്ങന്മാരെ ..നമുക്കാവില്ല !! ".. അഥവാ ആർക്കെങ്കിലും നാം ഒന്നാം സ്ഥാനത്തിരിക്കണമെന്ന്  വല്ല നിർബന്ധവും ഉണ്ടെങ്കിൽ ആ നശ്ശൂലങ്ങളുടെ ചെവിയിൽ പിടിച്ച്‌ ഹെഡ്മാഷോടു പറഞ്ഞു ടീ.സി. കൊടുത്തു വിടണം!". എന്നു ഗുണപാഠം..

..പറ്റ്വോ അതിന്‌.. ഇല്ലെങ്കിൽ "ക" "മ" ന്ന് ശബ്ദിക്കരുത്‌ എന്ന മട്ടിലുള്ള നമ്മുടെ വിവരണം കേട്ട്‌ അമ്മ പറഞ്ഞു.." എടാ പൊട്ടാ.."

" എന്തോ?"- നാം ഭയഭക്തി ബഹുമാനങ്ങളോടും ആചാരമര്യാദകളോടും കൂടി വിളികേട്ടു..... നമ്മെ ആജീവാനന്തം രക്ഷിച്ചെടുത്ത പെറ്റ തടിയാണ്‌.. എന്തും വിളിക്കാനുള്ള അധികാരവും നമ്മെ എന്തും ചെയ്യാനുള്ള അവകാശവും നാം കൽപിച്ചു കൊടുത്തിട്ടുണ്ട്‌..

".. അവർ നിന്നെ പോലുള്ളവരല്ലേ... അമാനുഷിക ശക്തിയൊന്നും അവർക്കില്ല..അവർ നല്ലവണ്ണം പഠിക്കുന്നതിനാലാണ്‌ ഫസ്റ്റ്‌ ആകുന്നത്‌!"- അമ്മ.

" ഈ നാം ഇത്രകാലം കരുതിയതു പോലെ ഭൂമി പരന്നിട്ടല്ല ഉരുണ്ടിട്ടാണെന്ന് പെട്ടെന്ന് തിരിച്ചറിഞ്ഞതു പോലെ ഞെട്ടിത്തരിച്ചു നിന്നു പോയി.."അവരുടെ മുഖഭാവം അമാനുഷിക ശക്തിയുള്ളവരുടേത്‌ പോലെ തന്നെയാണെന്നാണ്‌ നാം ധരിച്ചു വെച്ചത്‌... ഏതോ അദൃശ്യശക്തികൾ അവരെ സഹായിക്കുന്നുണ്ടാകാം എന്നും!"

അമ്മയ്ക്കങ്ങിനെ ഈസിയായി പറയാം..ഒരു ബുദ്ധിമുട്ടും ഇല്ല .. നമ്മളല്ലേ ഇതൊക്കെ അനുഭവിക്കുന്നത്‌.. അതിനാൽ നാം പറഞ്ഞു.." ഈ പഠിപ്പിസ്റ്റുകൾ ആരും തരം താഴാൻ ശ്രമിക്കുന്നവരല്ല.. നല്ല തൊലിക്കട്ടിയാ..അമ്മേ"

അമ്മ തുടർന്നുപദേശിച്ചു.." മോനേ.. നല്ല വണ്ണം പഠിച്ച്‌ ക്ലാസ്സിൽ ഫസ്റ്റ്‌ ആകണമെന്ന വാശിയാ വേണ്ടത്‌.. വാശി!"
...സംഗതി അമ്മ പറയുമ്പോലെ സിമ്പിൾ ആണെങ്കിൽ ..അല്ലെങ്കിൽ പഴയ പടി കരുതിക്കൊള്ളണം ..ഏതൊ ദുർമൂർത്തികൾ നമ്മുടെ അശ്വമേധയാഗത്തിനു തടസ്സമായി അവർക്കൊപ്പം നിൽക്കുന്നു..നമ്മെ തോൽപ്പിക്കുന്നു എന്ന്.. - എന്നൊക്കെ മനസ്സിൽ നിരൂപിച്ചു കൊണ്ട്‌ നാം പറഞ്ഞു..

"വാശിയൊക്കെയിണ്ട്‌ .. അടുത്ത ക്ലാസ്സിൽ ഫസ്റ്റ്‌ ആകും നോക്കിക്കോ?".
..പൂഷ്‌ ചെയ്യു... സന്തോഷിക്കൂ...എന്നോർത്താകണം അമ്മ തുടർന്നു.
" അതാണു വേണ്ടത്‌"
"നല്ല വണ്ണം പഠിക്കുക..ക്ലാസ്സിൽ ഫസ്റ്റ്‌ നേടുക!..എങ്കിൽ എല്ലാവരും നിന്നെ എത്ര ബഹുമാനിക്കുമെന്നോ?...""- അമ്മ ഉപസംഹരിച്ചു.

എല്ലാവരും നിന്നെ പുകഴ്ത്തും.. മെഡൽ കിട്ടിയ ജേതാവിനേ പോലെ വീശിയെറിയും.. എന്നൊക്കെയുള്ള പ്രലോഭനങ്ങളിൽ നാം വീണു..പ്രലോഭനങ്ങളിൽ തളരാത്ത ഏതെങ്കിലും മഹാരാജാവുണ്ടോ ഭുവനത്തിൽ എന്നൊക്കെയോർത്ത്‌. ...നമുക്ക്‌ ബഹുമാനം ഭാവിയിലല്ല ഇപ്പോൾ തന്നെ കിട്ടിയാൽ കുഴപ്പമില്ല എന്നുവരെ നാം മനക്കോട്ട കെട്ടി.. പറ്റിക്കുമോ ആവോ?.. ഒരാളേയും വിശ്വസിക്കാൻ കൊള്ളാത്ത കാലമാണ്‌.. ഇതുവരെയില്ലാത്ത ബഹുമാനം പെട്ടെന്നു തരാം എന്ന് പറഞ്ഞതിൽ പന്തിയില്ലേ.. പന്തികേടില്ലേ എന്ന് അഹോ സംശയം... ന്നാലും.. മാതാവും പിതാവും ദൈവതുല്യരാണ്‌.. അവർക്ക്‌ നമ്മോട്‌ കളവു പറഞ്ഞ്‌ കമ്മീഷൻ അടിക്കേണ്ട കാര്യവുമില്ല... പിന്നെ നമ്മോട്‌ സത്യം പറയുന്നതിൽ എന്തിനു നാണിക്കണം?.. എന്നാൽ തുടങ്ങുക തന്നെ നാം തീർച്ചയാക്കി... അടുത്തു കൂടിയ സഹോദരങ്ങളെ നോക്കി..അവർക്ക്‌ ഇവൻ ഇപ്പോൾ ഒലത്തും എന്ന ഒരു പുശ്ചച്ചിരി!...നന്നാവാൻ പോകുന്ന ഉണ്ണീടേ അമേധ്യം കണ്ടാലറിയില്ലേ ഊരിലെ പഞ്ഞം എന്നാണാവോ മഹാന്മാരും മഹതികളുമായ അവരുടെ മനസ്സിലെ സങ്കൽപം..
അവരുടെ ചിന്തകളും ചിരിയും അപ്പൂപ്പൻ താടി ഊതിപ്പറത്തുന്നതു പോലെ ഊതി പറത്തി   എഗ്രിമന്റിൽ സൈൻ ചെയ്തു..ഒരു വിറയുണ്ടായിരുന്നു..

.പാവം അമ്മ!.. ഇങ്ങനെ എത്രയൊക്കെ ഉപസംഹാരം നടത്തിയിട്ടാ നമ്മെ ഇത്രയെങ്കിലും സംസ്കരിച്ചെടുത്തത്‌.

ചുറ്റും കൂടിയ മഹാന്മാരൊക്കെ അവർ എല്ലാം തികഞ്ഞവരാണെന്ന മട്ടിൽ ചിരിക്കുകയാണ്‌.. എന്തു ചെയ്യാം ഫസ്റ്റ്‌ ക്ലാസ്സ്‌ എന്നത്‌ നമുക്ക്‌ ബാലികേറാ മലയായിരിക്കുവോളം കാലം അവർക്ക്‌ ചിരിക്കാം... അഥവാ അബദ്ധത്തിലെങ്ങാനും നാം ഉരുണ്ടു നിരങ്ങി കയറിപ്പോയെങ്കിൽ അവർക്ക്‌ സന്ന്യസിക്കാം!.. അതു നടക്കുമെന്ന് തോന്നുന്നില്ല..!.. .ക്ലാസ്സിലെ കാലമാടന്മാർ ഓരോ മാസം കഴിയുമ്പോഴും പഴംകഞ്ഞി കുടിച്ച അമ്പൂക്കനെ പോലെ കൂടുതൽ കരുത്താർജ്ജിച്ച്‌ നമ്മെ പിൻതള്ളി തന്നെ നിന്നു....ദയാ ദാക്ഷീണ്യംന്ന് പറയുന്ന സാധനം മാവേലീസ്റ്റോറിൽ നിന്നു പോലും ചുളുവിലക്ക്‌ പോലും വാങ്ങാത്ത വഹകൾ.. തുഫൂ!.. അറുപിശുക്കന്മാർ.!..അറുത്ത കൈക്ക്‌ സാൾട്ട്‌ തേക്കാതെ ഷുഗർ പുരട്ടുന്ന ശുദ്ധാത്മാക്കൾ!! ...നമുക്കവരെ കാണുമ്പോൾ കലിപ്പ്‌ വരും!

...ഇന്നാളൊരു ദിവസം കറ്റ മെതിക്കാൻ വന്ന അധികം വിദ്യാഭ്യാസമില്ലാത്ത പെണ്ണുങ്ങൾ പറയുന്നതു കേട്ടു.." ഇന്നലെ അവരുടെ കൊച്ചുമകൻ  വല്യ ആളായിന്ന ഭാവത്തിൽ പ്രോഗ്രസ്സ്‌ റിപ്പോർട്ടും കൊണ്ട്‌ വന്നൂത്രെ.. അതിനാൽ വീട്ടിൽ അവനും അവന്റെ അമ്മയുമായി പൊരിഞ്ഞ യുദ്ധം ഉണ്ടായീത്രെ..അവരുടെ കൊച്ചുമകന്‌ ക്ലാസ്സിൽ പഠനത്തിന്‌ 28ആം സ്ഥാനമാണത്രെ!.. രണ്ടോ മൂന്നോ സ്ഥാനമായിരുന്നെങ്കിൽ അവന്റെ അമ്മ വീട്ടിൽ കേറ്റില്ലാത്രെ!.. പ്രോഗ്രസ്സ്‌ റിപ്പോർട്ടിൽ 28ആം സ്ഥാനമായിട്ടു കൂടി അവന്റെ അമ്മ പൊതിരെ തല്ലിയത്രേ!.."..അഹങ്കാരം ആവശ്യത്തിന്‌ ആവാം എന്നാലും അത്രയ്ക്കൊക്കെ വേണോ?"അവരുടെ നുണകൾ കേട്ട്‌ ,ബഡായി കേട്ട്‌ തലമരവിച്ചു!..എന്റെ നെഞ്ചകം പണിമുടക്കുമ്പോലെ തോന്നിച്ചു .... ഹൗ... കേട്ടിട്ട്‌ പേടിയാവുന്നു...ത്രേ!"

.. മുൻ ജന്മസുഹൃദം!.. അല്ലാണ്ടന്താ പറയ്ക... ക്ലാസ്സിൽ അഞ്ചാം സ്ഥാനക്കാരനായ നാം നാലാം സ്ഥാനക്കാരനായി വലിയ പരുക്കില്ലാതെ ഒൻപതാം ക്ലാസ്സിലേക്ക്‌ ആനയിക്കപ്പെട്ടു.. അതോ എടുത്തെറിഞ്ഞോ?

-----------------------------------
നോട്ട്‌ ദി പോയിന്റ്‌:..വന്നവരെല്ലാം പോകുന്ന പോക്കിൽ സ്വമനസ്സാലെ ദയവായി ഒരു കമന്റ്‌ ചാറ്റിയാലും!.. നമുക്ക്‌ താങ്കളോട്‌ ഒരു വിരോധോം ഉണ്ടായിട്ടല്ല നാട്ടുകാർ വിചാരിക്കും ഇവൻ ഫയങ്കരനായ നിസ്സാരനാണെന്നും അയലോക്കക്കാരായ ബ്ലോഗന്മാരോട്‌ കണ്ണും മിഴിച്ച്‌ മീശചുരുട്ടി കമന്റി, കമന്റി പൊരിഞ്ഞ അടി നടത്തിയ പഞ്ചപ്പാവമാണെന്നും!!...ആളുകളെ കൊണ്ട്‌  അതും ഇതും പറയിച്ചിട്ട് നമുക്ക്‌ അങ്ങിനെ പണക്കാരനാവാമെന്ന ഒരൂ മോഹോം ഇല്യാ.. ന്നാലും..നിങ്ങളെ പറ്റി എന്തെങ്കിലും വിചാരിച്ചാൽ കുഴഞ്ഞൂലോ കാര്യങ്ങളുടെ കിടപ്പ്‌!...കമന്റിട്ട്‌ മടങ്ങിപോകും വരെ നമുക്കൊരു സമാധാനോം ഇല്യാണ്ടായിരിക്കണു!...കലി കാലം .. ശിവ!..ശിവ!