പേജുകള്‍‌

വെള്ളിയാഴ്‌ച, ജനുവരി 29, 2010

ടെൻഡർ

പണക്കൊഴുപ്പിൽ അയാൾ അഹങ്കരിച്ചിരുന്നു...അയാളുടെ നാണം മറയ്ക്കാൻ ഡോളറുകളുടെ നോട്ട്‌ കെട്ടുകൾ അയാൾ ചിലവാക്കി.( ഒരു പക്ഷേ സാധാരണക്കാരേക്കാൾ കൂടുതൽ നാണം അയാൾക്ക്‌ മറക്കാൻ ഉണ്ടായിട്ടുണ്ടാകണം!).മേലങ്കിക്ക്‌ കോടികളുടെ തിളക്കവും ഭാരവും!..മക്കൾക്ക്‌ ധരിക്കാൻ മുത്തും പവിഴവും കോരുത്ത ഉടയാടകൾ!..ഭാര്യയ്ക്ക്‌ ഒഴിഞ്ഞു കിടക്കുന്ന ഒരേ ഒരു സ്ഥലമായ കാൽപാദത്തിലണിയാൻ സ്വർണ്ണ ചെരുപ്പുകൾ!..എന്നിട്ടും അയാൾ തൃപ്തനായിരുന്നില്ല!....സുനാമി വന്ന് ഒലിച്ചു പോയ അയാളുടെ ശിരസ്സ്‌ മരുഭൂമിയായിരുന്നു....അയാൾക്ക്‌ മുടിനട്ടു പിടിപ്പിക്കുവാൻ വൻ കിട കമ്പനികൾ ടെൻഡർ എടുത്തിരുന്നു...താടിയും മീശയും കറുപ്പിക്കുവാൻ വൻ കിടകമ്പനികൾക്കയാൾ ടെൻഡർ കൊടുത്തുമിരുന്നു... വയസ്സിന്റെ പായലു പിടിച്ച മുഖം മിനുക്കുവാനും ചുരുളലുകൾ വന്നു നിറഞ്ഞ ശരീരം വലിച്ചു മുറുക്കി ഇസ്തിരിയിടുവാനും അയാൾ സൗന്ദര്യവർദ്ധക ക്ലീനിക്കുകൾക്ക്‌ നൽകി..സുമുഖനും സുസ്മേരവദനനുമായി നടന്നു..ദേഹ സംരക്ഷണത്തിന്റെ സമൂഹത്തിലയാൾക്ക്‌ നൂറിൽ നൂറു മാർക്കും ലഭിച്ചു..വലിയ എക്സാമിനറുടെ പുനപരിശോധനാ വേളകളിലെല്ലാം ഓരോ വർഷവും അയാൾക്ക്‌ വലിയ തോതിൽ മാർക്ക്‌ കുറച്ചു കൊണ്ടിരുന്നു..ഒടുവിലൊരുനാൾ പൂജ്യം കിട്ടിയപ്പോൾ അയാൾ തോൽ വിക്ക്‌ കീഴടങ്ങി.....കരയാനും മൂക്ക്‌ പിഴിയാനും അവർക്കും സമയമില്ല..ആളുകൾ അറിഞ്ഞു വരും മുൻപേ ബ്യൂട്ടി ക്ലീനിക്കിൽ പോയി വരേണ്ടതുണ്ട്‌ മാത്രമല്ല കരഞ്ഞാൽ ബ്യൂട്ടി കുറഞ്ഞു പോകും എന്ന് ഏതോ ബ്യൂട്ടീഷ്യൻ ഡോക്ടരുടെ ഉപദേശവും ഉണ്ട്ത്രെ!!....നിശ്ചേതനമായ ആ ശരീരം പ്രദർശനവുമഭിനയവും കഴിഞ്ഞപ്പോൾ ടെൻഡറിനു വിളിച്ചു കൊടുത്ത്‌ ബന്ധുക്കൾ സ്ഥലം കാലിയാക്കി. ഇനിയവർക്ക്‌ ഉറക്കമില്ലാത്ത നാളുകളാണ്‌, അയാളുടെ വിയർപ്പു തുള്ളികൾ വീണു കുതിർന്ന സ്വത്തുക്കൾ ഭാഗം വെച്ചു പങ്കിട്ടെടുക്കും വരെ..അതു വരെ അവർക്ക്‌ ധാരാളം സമയമുണ്ട്‌..കാത്തു കെട്ടി കിടക്കാൻ പൂർണ്ണമായും സമർപ്പിതമായ മനസ്സുമുണ്ട്‌!!!!!!

ബുധനാഴ്‌ച, ജനുവരി 27, 2010

വിറ്റമിൻ ക്യാപ്സൂൾ

പിൻ തുടർച്ച
----------------
കുടുംബത്തിന്റെ ദീപമായി അയാൾ പ്രകാശിക്കാൻ തീരുമാനിച്ചു.. ക്രമേണ തെളിഞ്ഞു കത്താൻ തുടങ്ങി... കൂടുതൽ മികവാർന്ന പ്രകാശത്തിനായി അയാൾ ആളിക്കത്തി.. കത്തി കത്തി കരിന്തിരിയായപ്പോൾ അവർ അതെടുത്ത്‌ ദൂരെക്കളഞ്ഞ്‌ മറ്റൊരു തിരിയെടുത്ത്‌ വിളക്കു കൊളുത്തി. എന്നും അന്ധകാരത്തിൽ കഴിയാൻ അവർക്കാകില്ലല്ലോ?
------------------------
ജനവും അധികാരികളും
-----------------------------
നശിച്ച മഴയിൽ ചുട്ടു പൊള്ളുന്ന ഭൂമി തണുത്തുറഞ്ഞു വിറച്ചു... ദ്രവിച്ച വീട്ടിൽ തല ചുട്ടു പൊള്ളിക്കൊണ്ട്‌ വിറച്ചു വിറച്ച്‌ കൂനിക്കൂടി അവരും. അരിവാങ്ങിക്കാൻ കാശിലാത്തതിനാൽ കഞ്ഞിയില്ല. പുഴുക്കില്ല.. വരണ്ടുണങ്ങി കീറലുവന്ന വയറിനു ചൂടാക്കിയ പച്ചവെള്ളത്തിന്റെ സാന്ത്വനം മാത്രം!!

നിത്യവും സ്വർണ്ണകരണ്ടിയിൽ ബിരിയാണി മോന്തുന്ന അധികാരി വർഗ്ഗങ്ങൾ കണ്ണടച്ചു വിശ്വസിച്ചു വിളിച്ചു പറഞ്ഞു.." തങ്ങളുടെ ഭരണത്തിൽ നിത്യവും ബിരിയാണി തിന്നാത്ത ഒറ്റകുടുംബവും ഇന്നു നിലവിലില്ല!"

ചൊവ്വാഴ്ച, ജനുവരി 26, 2010

കാക്കയുടെ ചിന്തകൾ

ചിന്തയിലെ ചിന്തയില്ലായ്മ!

----------------------------------
തെറ്റുകൾക്ക്‌ ക്രൂരമായ ശിക്ഷാവിധി നടപ്പാക്കുന്ന ഒരു രാജ്യത്തെ പൊതു സ്ഥലത്ത്‌ സ്ഥാപിച്ച കൊലക്കയറിന്റെ തൂണിൽ കയറിയിരുന്ന് കാക്ക നെടുവീർപ്പിട്ടു.. എത്രെയെത്ര ആളുകൾ ഇതിൽകിടന്നാടി.. എത്രെയെത്രയാളുകൾ അതിന്‌ സാക്ഷികളായി.. എന്നിട്ടും സാക്ഷികളായവർ തന്നെ പിന്നീട്‌ വീണ്ടും വീണ്ടും വന്ന് ഇതിൽ കിടന്നാടുന്നു.... നേരം സന്ധ്യയായിരുന്നു..ചിന്തയിലെ ചിന്തയില്ലായ്മ.ചിന്തിച്ച്‌ ചിന്തിച്ച്‌ ഉറക്കം വന്നപ്പോൾ കാക്ക പ്രീയതമയെ കാണാൻ കൂട്ടിലേക്ക്‌ പറന്നു പോയി..

-----------
ന്യായ വിധി
----------------
ദരിദ്രനും പാവവുമായ അയാളെ പോലീസ്‌ ഓടിച്ചിട്ട്‌ പിടിച്ചു.. അടിച്ചു.. ഉരുട്ടി.. ഫുഡ്ബോളു തട്ടുന്നതു പോലെ തട്ടിക്കളിച്ചു.. രക്തം പുരണ്ട പല്ലുകൾ തെറിച്ചു വീണപ്പോൾ ചിരിച്ചു.അയാൾക്ക്‌ ചോദിക്കാനും പറയാനും ആരും ഉണ്ടായിരുന്നില്ല... വീങ്ങിയ കവിൾ കണ്ടപ്പോൾ ആർത്തട്ടഹസിച്ചു.. ശരീരം നീരു വെച്ചപ്പോൾ ഇപ്പോഴാടാ തന്റെ മെലിഞ്ഞുണങ്ങിയ ശരീരം ഒന്ന് ഉഷാറായത്‌ എന്ന് പരിഹസിച്ചു.. പരുപരുത്ത ജയിൽ തറയിലേക്കയാളെ തള്ളീയിട്ടു.അയാൾ ചെയ്തകുറ്റം എന്തെന്ന് അയാൾക്കെന്നല്ല..പോലീസിനു പോലും അറിവുണ്ടായിരുന്നില്ല.. എന്തിനാണ്‌ അയാളെ പിടിച്ചതെന്ന കാരണം അന്വേഷിക്കണമത്രെ... കുറ്റം കണ്ടുപിടിക്കണമത്രെ!...


കൊലപാതകിയും കൊള്ളക്കാരനും പണക്കാരനുമായവനോട്‌ പോലീസ്‌ ഭവ്യതയോടെ ചോദിച്ചു " താങ്കൾ ഒന്നിവിടെ വരെ വരാമോ?"

അയാൾ ചിരിച്ചു..വന്നില്ല... മാന്യന്മാർ നേരിട്ട്‌ അപേക്ഷിച്ചു.. " ഒന്നു വെറുതെ ചോദ്യം ചെയ്യാനാണിഷ്ടാ!".. അയാൾ പോയില്ല... ഒടുവിൽ മന്ത്രി തന്നെയിടപെട്ടു.. അതിനാൽ മാത്രം അയാൾ പോയി അയാളുടെ സ്വന്തം എ. സി . കാറിൽ.. അകമ്പടിയായി പോലീസും..വീരോചിതമായി പോലീസ്‌ സ്റ്റേഷനിൽ പോയി കാപ്പി കഴിച്ച്‌ തിരിച്ചു വന്നു. അയാളോട്‌ സം സാരിക്കാൻ പോലീസ്‌ എ.സി മുറി ഏർപ്പാടാക്കിയിരുന്നു. അയാൾക്ക്‌ വിശ്രമിക്കാൻ കസേരയും.. നഗരത്തിൽ സ്ഥാപിച്ച ഗാന്ധിപ്രതിമയിലിരുന്ന കാക്ക പതിക്കെ മന്ത്രിച്ചു.." ഇതിനാണോ മഹാത്മാവേ താങ്കൾ ഒറ്റമുണ്ടുടുത്ത്‌ വടികുത്തിപ്പിടിച്ച്‌ നാടായ നാടൊക്കെ ഓടി ഇവർക്കൊക്കെ സ്വാതന്ത്ര്യം നേടിക്കൊടുത്തത്‌?... " അല്ലെങ്കിലും പ്രതിമയോടു പറഞ്ഞിട്ടെന്ത്‌ കാര്യം എന്ന് കാക്കയ്ക്കും തോന്നിക്കാണണം.അതിനാൽ റോഡിലേക്ക്‌ തിരിഞ്ഞിരുന്നു. അധികാര ഗർവ്വിൽ മത്തു പിടിച്ച കൊടിവെച്ച കാറുകൾ ചീറിപ്പായുന്നുണ്ടായിരുന്നു. കാർക്കിച്ചു തുപ്പാനറിയാത്തതിനാൽ കാഷ്ടിച്ചു കൂട്ടിയിട്ട്‌ അതിന്റെ ശബ്ദത്തിൽ എന്തൊക്കെയോ പിറുപിറുത്തും കൊണ്ട്‌ കാക്ക പറന്നു പോയി.
----
ആളെ കൊല്ലി

------------------
അയാൾ ധനികനായിരുന്നു. പണക്കിഴികാട്ടി ആരുടേയും മാനം കവരാമെന്ന് അയാൾ വ്യാമോഹിച്ചു..പ്രായപൂർത്തിയാകാത്തവരെയും പ്രായപൂർത്തിയായവരെയും എന്നും തന്റെ ആഗ്രഹങ്ങൾക്ക്‌ വഴിപ്പെടുത്തി അയാൾ സുഖിച്ചു വാണു.ആരേയും തല്ലാനും കൊല്ലാനും വിലക്കു വാങ്ങാനും പണത്തിനു കഴിയുമെന്നും അയാൾ കണക്കു കൂട്ടുകയും പ്രവർത്തിക്കുകയും ചെയ്തു.. പണപ്പെട്ടിയിലെ കുടഞ്ഞിടുന്ന രണ്ടു ചില്ലിക്കാശിലെ ഒരു വെള്ളിത്തുട്ടെടുത്ത്‌ ഒരു കത്തിവാങ്ങിയാൽ പണപ്പെട്ടിതന്നെ സ്വന്തമാക്കാമെന്ന് അയാളുടെ സേവകരും ആഗ്രഹിച്ചു, പിന്നെ പ്രവർത്തിച്ചു! അങ്ങിനെ പണം പാക്കനാരുടെ കഥയിലെ ആളെകൊല്ലിയായി. ഒരധമൻ മരിച്ചപ്പോൾ അതിനേക്കാൾ കേമന്മാരായ നൂറുകണക്കിന്‌ അധമന്മാർ ഉയർത്തെഴുന്നേറ്റുകൊണ്ടിരുന്നു. മരക്കൊമ്പിലിരുന്ന് കാക്കകളുടെ നേതാവ്‌ കാക്കകളോടായി കഥപറഞ്ഞു സംഹരിച്ചു. ".. അല്ലെങ്കിലും മനുഷ്യൻ എന്നെങ്കിലും നന്നായിട്ടുണ്ടോ? "

ഞായറാഴ്‌ച, ജനുവരി 24, 2010

മിനിക്ക്‌ കഥ-2

ആടുകൾ!
---------
മരുഭൂമിയിലൂടെ ആടുകളെ തെളിച്ചുകൊണ്ടയാൾ സ്വയം ഒരാടായി നടന്നു. കൈയ്യിൽ വിശക്കുമ്പോൾ കഴിക്കാൻ അഞ്ചെണ്ണമടങ്ങുന്ന ഒരു കുപ്പൂസ്‌ ( അറബിക്‌ ബ്രെഡ്ഡ്‌) വാങ്ങിവെച്ചിട്ടുണ്ടായിരുന്നു.. ആടുകൾ മരുഭൂമിയിലെ പുല്ലു തിന്നു നടന്നു.. അയാൾ നാട്ടിലെ പച്ചപ്പുകൾ മനസ്സിൽ തിന്നുകൊണ്ട്‌ പുറകേയും!..പെട്ടെന്ന് പോക്കെറ്റിൽ കയ്യിട്ട്‌ ഇന്നലെ വന്ന എഴുത്തയാൾ വായിച്ചു.
"..... കുട്ടികൾക്ക്‌ ബിരിയാണിയും കോഴിയിറച്ചിയും വെച്ചുകൊടുത്തിട്ട്‌ രണ്ടു ദിവസമായി.. വെറും ചോറും കറിയും കഴിച്ചു മടുത്തു അവർക്കും എനിക്കും.. കുട്ടികൾ ഉഷാറാകാൻ ബോൺ വീറ്റ വാങ്ങിക്കൊടുക്കുന്നത്‌ ഈയാഴ്ച വാങ്ങിയില്ല. പുതുതായി റിലീസായ സിനിമ കാണാൻ വാശിപിടിച്ചിട്ടും കൊണ്ടു പോയില്ല..കുട്ടികൾ ഇപ്പോൾ ബസ്സിൽ സ്കൂളിൽ പോകാറില്ല.. എല്ലാവരും കാറിലാ പോകുന്നത്‌.. അതിനാൽ അവരും കാറിലാണ്‌ സ്കൂളിൽ പോകുന്നത്‌...അതിന്റെ കാശുകൊടുത്തിട്ടില്ല...ഇത്തവണ പണം കുറച്ചല്ലേ അയച്ചുള്ളു.. അതാ കൊടുക്കാഞ്ഞത്‌..."
("മക്കളെ പഷ്ണിക്കിട്ട്‌ കൊല്ലല്ലേ എന്റെ ചെമ്മരുത്തീ... " എന്ന പഴയ കൊല്ലപ്പണിക്കാരന്റെ വാക്കുകൾ അയാളുടെ ശ്രീമതിക്ക്‌ അറിയുമോ ആവോ?) അയാൾ കത്തു മടക്കി ഭദ്രമായി പോക്കറ്റിലിട്ടു.
ഒരു കപ്പൂസ്‌ കഴിക്കമെന്ന് വിചാരിച്ച അയാൾ അരകപ്പൂസ്‌ കവറിലേക്ക്‌ തന്നെ ഇട്ടു. അരകപ്പൂസ്‌ ചവച്ചരച്ച്‌ വിശപ്പടക്കി.. ആരോ മിനറൽസ്‌ ചേർന്ന വെള്ളം കുടിച്ചു വറ്റിച്ച ഒരു കുപ്പിയെടുത്ത്‌ റോഡരുകിലെ പൈപ്പിൽ നിന്നും മിനറൽസും പൊടിയുമൊന്നും ഇല്ലാത്ത പച്ചവെള്ള മെടുത്ത്‌ ആർത്തിയോടെ കുടിച്ച്‌ ദാഹം അകറ്റി ആടുകളുടെ പുറകേ വേച്ചു വേച്ചു നടന്നു.

----

ആത്മഹത്യ!
----------------
സ്വസ്ഥമായി മരണം വരിക്കാൻ കയറുമായി കാടായ കാടു തേടി അവൻ അലഞ്ഞു.. ഒരറ്റ മരക്കൊമ്പു പോലും എവിടെയും അവൻ കണ്ടില്ല. ഒടുവിൽ ഒരു മരക്കൊമ്പ്‌ കണ്ടപ്പോൾ അതിലൊരു ചേരപ്പാമ്പ്‌ അവന്റെ സ്വാസ്ഥ്യം കെടുത്തി സ്വസ്ഥമായി ഉറങ്ങുന്നു..കയറു വലിച്ചെറിഞ്ഞ്‌ ഭയപ്പാടോടെ അവൻ ജീവനും കൊണ്ട്‌ പാഞ്ഞു.. ഇപ്പോൾ അഭിമാനത്തെ ആത്മഹത്യ ചെയ്യിച്ച്‌ സ്വസ്ഥമായി ജീവിക്കാൻ തത്രപ്പാട്‌ പെടുന്നു..
------------
ബലി.
-------
അയാളുടെ മുട്ടു വിറച്ചു... മെല്ല മുരടനക്കി.. തൊണ്ടയിടറിക്കോണ്ടയാൾ വേദിയിൽ നിന്നും വിളിച്ചു പറഞ്ഞു " ഇയ്യാൾ നിരപരാധി!"

ആളുകൾ തൊണ്ടപൊട്ടുമാറുച്ചത്തിൽ അലറി " അയാളെ തൂക്കിലിടുക" ഒരാളും അയാളുടെ രക്ഷയ്ക്കെത്തിയില്ല. ഒടുവിലയാൾ നിരപരാധിയായ അയാളുടെ രക്തം കൊണ്ട്‌ കണ്ട കണ്ണു കഴുകി, കേട്ട ചെവി കഴുകി, പ്രവർത്തിച്ച കൈയ്യും കാലും പറഞ്ഞവായും കഴുകി തടി രക്ഷപ്പെടുത്തി.....ആരോ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. "നിരപരാധികളുടെ രക്തമാണ്‌ ഈ ഭൂമിയെ താങ്ങി നിർത്തുന്നത്‌.!

അയാളുടെ ശരീരം അന്തരീക്ഷത്തിൽ തൂങ്ങിയാടി.. അയാളുടെ ചോരയ്ക്ക്‌ വെള്ളനിറമായിരുന്നു.. ആളുകളുടെ കണ്ണുകൾക്ക്‌ ചുവന്ന നിറവും!.

ചെയ്ത പാപം കഴുകിക്കളയാൻ പാപികളായവർ സ്വയം സമർപ്പിക്കുന്നതിനു പകരം നിരപരാധികളെ ബലികൊടുത്ത്‌ തടി തപ്പി!

-----------------

ശനിയാഴ്‌ച, ജനുവരി 23, 2010

നെജ്മൂന്റെ സ്വന്തം രാമു!

കോരിചെരിയുന്ന മഴ! ജനൽകമ്പികളിൽ പിടിച്ച്‌ നെജ്മ എരിയുന്ന ചിത നോക്കിക്കോണ്ടിരുന്നു.. കൺകളിൽ തടം കെട്ടിയ വെള്ളം ഉരുൾപൊട്ടലെന്നോണം മനോഹരങ്ങളായ ആ കവിൾതടങ്ങളെ തഴുകിയൊലിച്ചിറങ്ങി.
"ജ്‌ ആ ജനലടയ്ക്കെന്റെ നെജ്മാ.."
"ഇല്ലുമ്മാ.. ...ഞമ്മളെ ചന്തൻ മൂസോറ്‌ പോയുമ്മാ....നിക്ക്‌ കാണണം ഓരെ... ഓരില്ലാത്ത ബീട്‌ !..ഇനിയെങ്ങിനെ അങ്ങോട്ടേക്ക്‌ നോക്കും.. .."
"നെജ്മാ ആ ജനലടയ്ക്ക്‌... പറയുന്നത്‌ കേൾക്ക്‌"
"ഇല്ലാ ...ഇല്ലാ.. ഇല്ലാ... ഉമ്മാ എന്നാലും പടച്ചോൻ ചന്തൻ മൂസോറെ....."
"മോളെ ..ബയസ്സായാൽ എല്ലാറും മരിക്കും!.ഞാങ്ങ മരിക്കൂലേ... മോള്‌ .. ജനലടയ്ക്ക്‌..!" വല്ല്യുമ്മയാണ്‌ പറയുന്നത്‌.
നെജ്മ ജനലടയ്ക്കാൻ കൂട്ടാക്കിയില്ല..
"ഉമ്മാ എന്തിനാ ഓര്‌ മയ്യത്ത്‌ തീയ്യിൽ ബെക്കുന്നത്‌? ഞമ്മള്‌ എന്തിനാ മെയ്യത്ത്‌ കുഴിച്ചിടുന്ന്.."
" ഓരോരുത്തർക്കും ഈ ദുനിയാവില്‌ ഓരോ നിയമാ മോളെ..ഹിന്ദുക്കക്കൊന്ന്, കൃസ്ത്യാനിക്കൊന്ന്, ഞമ്മക്കൊന്ന്.. എല്ലാം ബെം ബേറെ.. ഒക്കെ പടച്ചോന്റെ ഓരോ കളികളാ മോളെ..എങ്ങിനെ മയ്യത്ത്‌ അടക്കിയാലും നല്ലോര്‌ സ്വർഗ്ഗത്തും, കെട്ടോര്‌ നരകത്തും പോവും.. ഇത്രേയുള്ളു .... പടച്ചോനേ.!!.. ഇന്നലെ കണ്ടോരെ ഇന്നു കാണില്ല... യാ പടച്ചോനെ!!.. എത്തിര നല്ല മനുഷ്യനാ ഓര്‌ .. ഇബിടെ ബന്ന് ബെക്കാനും കുടിക്കാനും ഇല്ലാതെ കഷ്ടപ്പെട്ടപ്പോഴൊക്കെ ഓരാ ഞമ്മളെ പുയ്യാപ്ലാന ഒരു കരക്കെത്തിച്ചത്‌..മറക്കാൻ പറ്റൗ അതൊക്കെ.. " വല്യുമ്മ പഴയകാര്യത്തിലേക്ക്‌ കടന്നു.
" ഓര്‌ സ്വർഗ്ഗത്തിലേക്കേ പോവൂ....ഉമ്മാ"
"നെജ്മാ ജനലടയ്ക്ക്‌..മയ്യത്ത്‌ ബെക്കണ പുകബരും."
" വന്നോട്ടെ.. ഓരു എന്താ ചെയ്യുന്നത്‌ എന്ന് അനക്ക്‌ കാണണം.. ഞമ്മളെ ചന്തൻ മൂസോറേ അനക്ക്‌ കണ്ണു നിറച്ച്‌ കാണണം.!" നെജ്മ ജനലടച്ചില്ല!
ചിതയെരിഞ്ഞു തീർന്നു.. ആളുകൾ പിരിഞ്ഞു പോയി..തോരാത്ത മഴയിലും ചിതയാളികത്തി വേഗം തീർന്നതിനെ കുറിച്ച്‌ ആളുകൾ പറയുന്നുണ്ടായിരുന്നു..." നല്ല മനുഷ്യനാ അയാൾ ...കോരിച്ചെരിയുന്ന മഴയത്തും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ വേഗം കത്തിതീർന്നില്ലേ..!!"
അവൾക്കന്ന് രാത്രി ചോറ്‌ തൊണ്ടയിൽ കുരുങ്ങുന്നതു പോലെ തോന്നി.. ഉമ്മയുടെ നിർബന്ധത്തിനാലാണ്‌ അൽപമെങ്കിലും കഴിച്ചത്‌! ഒരാഴ്ചയോളം അവൾക്ക്‌ ചന്തൻ മൂസോറെ കുറിച്ചുള്ള ഓർമ്മകളായിരുന്നു കണ്ണടയ്ക്കുമ്പോൾ തെളിഞ്ഞു വന്നത്‌!.
.... സത്യസന്ധതയ്ക്കുടമയായ ചന്തൻ മൂസോർ, മനുഷ്യസ്നേഹിയായ ചന്തൻ മൂസോർ, ആരെയും ആകർഷിക്കുന്ന അസാധാരണ വ്യക്തിത്വമുള്ള ആ മഹത്‌ പ്രഭാവം നാട്ടുകാർ ഭയഭക്തി ബഹുമാനത്തോടെ മാത്രമേ സ്മരിക്കൂ. അതിനാൽ ആരും എന്തെങ്കിലും ആവശ്യത്തിനു മാത്രമേ ആ വീട്ടിൽ വരാറുള്ളു..മതിലിന്റെ വേർ തിരി വിൽ കുറെ അകലെ നിന്ന് നോക്കികാണുന്ന അദ്ദേഹത്തോട്‌ നെജ്മ ഒരു പ്രാവശ്യമേ സം സാരിച്ചിട്ടുള്ളു.

" ഉം...എവിടേക്ക്‌ പോകുന്നു ഈ സന്ധ്യാ നേരത്ത്‌?."
" ഉപ്പാന്റെ പോരയ്ക്കേക്ക്‌"
 " ശരി... രാത്രിയായി ഇപ്പോ തന്നെവേഗം പോ.. ...."
ഗാംഭീര്യമുള്ള ശബ്ദം !.. അവൾക്കന്ന് ആഹ്ലാദത്തിന്റെ ദിനമായിരുന്നു..ചന്തൻ മൂസോർ എന്നൊടിന്ന് മിണ്ടീനുമ്മാ. പലപ്പോഴും അവൾ അതു പറയുമായിരുന്നു... .. അതു മതിയായിരുന്നു അവൾക്ക്‌! അല്ലേങ്കിലും 85 വയസ്സുള്ള അദ്ദേഹത്തൊട്‌ ഇത്തിരിപ്പോന്ന പെണ്ണിന്‌ എന്താണ് സം സാരിക്കാനുള്ളത്‌ ... അയാളുടെ വാക്കുകൾ അവൾക്ക്‌ നിധികിട്ടിയത്‌ പോലുള്ള സന്തോഷം ഉണ്ടാക്കിയിരുന്നു..

കുട്ടികാലത്തിലേക്കവൾ ഊളിയിട്ടു. ചന്തൻ മൂസോറുടെ മാവിൽ നിറചും മാങ്ങ കായ്ച്ചു നിൽക്കും.. ആർക്കും കയറാനാകാത്തവിധത്തിൽ നാലാളു പിടിച്ചാൽ പിടിയെത്താത്ത മുത്തച്ഛൻ മാവുകൾ! അതിൽ നിന്നും കാറ്റ്‌ മാങ്ങ പൊഴിച്ചിടും . ചന്തൻ മൂസോറുടെ ചെറുമകൻ രാമുവും നെജ്മയും ഒരേപ്രായം.. മാങ്ങ വീഴുന്ന ശബ്ദം കേൾക്കുമ്പോൾ ഇരുവരുംമത്സരിച്ച്‌ ഓടും.. അവൻ ഓടിയണയുമ്പോഴേക്കും മതിലു ചാടി നെജ്മ ആ മാങ്ങകൾ പെറുക്കിയെടുക്കും.. രാമുവിനെ കാണുമ്പോൾ ഓടി മതിലിലിരിക്കും നെജ്മ..
" മാങ്ങ കള്ളീ.. ഇനിയാമറ്റം നമ്മളെ മാങ്ങയെടുത്താൽ....
" പോടാ.. ഇത്‌ കാറ്റ്‌ തന്ന മാങ്ങയാണ്‌ ... ഇന്റെ മാവിൽ കേറി ഞാമ്പറിച്ചില്ലാലാ"
" നിങ്ങൾക്ക്‌ മാവുണ്ടല്ലോ... അതിന്റെ മാങ്ങ പെറുക്കിയാൽ പോരേ..നാണം വേണം .. കള്ളി.. കള്ളി.. മതിലു ചാടികൊരങ്ങേ"-- മാങ്ങ കിട്ടാത്ത ദേഷ്യത്തിൽ അവൻ എന്തൊക്കെയോ പറഞ്ഞു.
" വേഗം ആ പഴുത്ത മാങ്ങ ഊമ്പിക്കുടിച്ചു കൊണ്ടവൾ പറഞ്ഞു...പോരാ.. ഞാങ്ങളെ മാങ്ങ നീ പെറുക്കീക്കോളി....ഇത്‌ ചന്തൻ മൂസോരെയാ" അധികാരത്തിൽ അവൾ പറഞ്ഞു..
" .. എന്റെ അപ്പൂപ്പനാ അത്‌...ഇന്റെ ആര്‌"
" അന്റെ ചന്തൻ മൂസോര്‌".. നെജ്മ പറയും!
എന്നിട്ട്‌ കൊഞ്ഞനം കുത്തും... അതു കാണുമ്പോൾ രാമുവിന്റെ ദേഷ്യം ഇരട്ടിക്കും.. തിരിച്ചും രണ്ടു വട്ടം കൊഞ്ഞനം കാട്ടി അവളെ ഓടിക്കും.

രാമുവിന്‌ അവളെ വെറുപ്പായിരുന്നു. മെലിഞ്ഞ്‌ ഇർക്കിലുപോലുള്ള ശരീരം..അന്ന് അവളുടെ മൂക്കിൽ നിന്നും ചാലുകീറി മലവെള്ളം ഒഴുകുന്നതു പോലെ മൂക്കൊലിക്കുമായിരുന്നു.. അതും വലിച്ചു കയറ്റി ചന്തൻ മൂസോറുടെ മാങ്ങയ്ക്കായി മതിലിൽ കാത്തിരിക്കും.. അവളുടെ മൂക്കൊലിപ്പ്‌ രാമുവിന്‌ അറപ്പുണ്ടാക്കിയിരുന്നു.. ഒരിക്കൽ മാങ്ങ വീണപ്പോൾ രണ്ടു പേരും ഓടി .രാമുവും അവളും ഒരേ സമയത്ത്‌ മാങ്ങയിൽ പിടുത്തമിട്ടു രാമുവിനായിരുന്നു മാങ്ങ കിട്ടിയത്‌.. എന്നിട്ടും അത്‌ അവൻ അവൾക്ക്‌ കൊടുത്തു.." കൊതിച്ചി.. മൂക്കൊലിച്ചി... തിന്നോ... നല്ലോണം തിന്നോ.. നിന്റെ കൊതിമാറും വരെ.. നീ തൊട്ടത്‌ തിന്നാൻ കൊള്ളൂല... കൊര ങ്ങേ.." അതവൾ ആർത്തിയോടെ തിന്നുകൊണ്ട്‌ പറഞ്ഞു ..." ഈയെന്നെ കൊര ങ്ങ്‌..."
അവളുടെ ഉമ്മ അതു കേട്ടു.. " ഒരുമ്പെട്ടോളെ... ഇബിടെ ബാടി... " അവൾക്കിട്ട്‌ നല്ലത്‌ കൊടുത്തു.. "ബാവാനായ പെണ്ണാണ്‌.. ഇപ്പളും മതിലുമ്മലാ ഇരുപ്പ്‌!" അവർ അവളെ ഓടിച്ചു..
രാമുവിന്‌ സന്തോഷമായി..അവൾക്ക്‌ കിട്ടണം നമ്മളെ മാങ്ങയെടുത്തോളാ അവൾ ..
എത്രമാത്രം രാമു അവളെ വെറുത്തോ അതിനേക്കാൾ അമ്പതിരട്ടി രാമുവിനെ അവൾ സ്നേഹിച്ചു..
കുറച്ചു കഴിഞ്ഞപ്പോൾ അവൾ മെല്ലെ വന്നു. രാമു മാവിനരികിൽ ഇരിക്കുന്നുണ്ടായിരുന്നു.. ഒരു ചെറിയ പ്ലാസ്റ്റിക്‌ കുപ്പിയിൽ ദ്വാരമിട്ട്‌ അവൾ അവന്റെ ദേഹത്ത്‌ വെള്ളം തെറിപ്പിച്ചു കൊണ്ടോടി.. " ഒരുമ്പെട്ടോളെ... രാമു അവളുടെ പുറകേ വടിയെടുത്തോടി.
." രാമൂ.. ഇവിടെ വാടാ.." അമ്മ വിളിച്ചതിനാൽ അവൻ പിൻ തിരിഞ്ഞു.
"അവളെന്റെ ദേഹം വൃത്തികേടാക്കി."
" സാരമില്ല മോനെ.. അവൾക്ക്‌ നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ... അവൾക്ക്‌ ആങ്ങളമാരൊന്നും ഇല്ലാത്തതു കൊണ്ടല്ലേ.." അമ്മ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
"അയ്യേ... ആ മൂക്കിന്നൊലിച്ചിയുടെ സ്നേഹം ആർക്കു വേണം .. അയ്യേ... കണ്ടാലറയ്ക്കും ആ അസത്തിനെ" രാമു പറഞ്ഞു.
" അങ്ങിനെയൊന്നും പറയരുത്‌." അമ്മ വിലക്കി.
കാലം കടന്നു പോയി..രാമു കുറച്ചു കാലം ദൂറ്റെയുള്ള വല്ല്യമ്മയുടെ വീട്ടി നിന്നാണ്‌ കോളേജിൽ പോയ്ക്കോണ്ടിരുന്നത്‌.. അവിടെ നിന്നും കോളെജ്‌ അടുത്താണ്‌..അതിനാൽ കുറേ കാലം അവളെ കാണാനൊത്തില്ല...ലീവിനു വന്നപ്പോൾ രാമു അമ്മയോടു ചോദിച്ചു..
" അമ്മേ നെജ്മ.... "
" അവളുടെ കല്ല്യാണം കഴിഞ്ഞു.. നിന്നൊട്‌ പറയാൻ പറഞ്ഞിരുന്നു.. " അമ്മ പറഞ്ഞു.
പിറ്റേന്ന് അവൻ കടയിലേക്ക്‌ പോകുമ്പോൾ പെട്ടെന്ന് ഒരു വിളി.." രാമൂ.."
അവന്‌ ആളെ മനസ്സിലായില്ല... ഏതാണ്‌ ഈ അപ്സരസ്സ്‌?...
പകച്ചു നോക്കുന്ന അവനെ കണ്ട്‌ അവൾ പറഞ്ഞു " എന്നെ മനസ്സിലായില്ലേടാ... ഞാൻ നെജ്‌ മയാ.."
ഏതു തീർത്ഥകുളത്തിൽ മുങ്ങി നിവർന്നാ ഇവളിത്ര സൗന്ദര്യത്തിനുടമയായത്‌!.. രാമു അത്ഭുതപ്പെട്ടു.. എന്തൊക്കെയോ അവൾ പറഞ്ഞു കൊണ്ടിരുന്നു.. അവൻ ഒന്നും വ്യക്തമായി കേട്ടില്ല.. പഴയ കേട്ട പ്പല്ലില്ല, മൂക്കൊലിപ്പില്ല, പകരം ചെന്തൊണ്ടി പഴത്തിന്റെ അധരം, കടഞ്ഞെടുത്ത മൂക്ക്‌, ആരെയും ത്രസ്സിപ്പിക്കുന്ന കണ്ണുകൾ. അപ്സര സുന്ദരി.. എത്രമാറ്റം..!.. പിന്നെ കാണം.. യിന്നോട്‌ എന്തൊക്കെയോ ചോയിക്കണം ന്ന്ണ്ട്‌... പോട്ടേ.പുതിയാപ്ലയുണ്ട്‌ പോരയ്ക്ക്‌ ...നിങ്ങയൊക്കെയല്ലാതെ എന്തെങ്കിലും മുണ്ടിം പറയേം ചെയ്യാൻ നിക്കാരാ ഉള്ളത്‌!
" നിനക്ക്‌ നിന്റെ പുയ്യാപ്ലയില്ലേ"
" ഓരൊട്‌ യിങ്ങളെ പോലെ പറയാൻ പറ്റ്വൊ.. നിയെന്റെ സ്വന്തം ആങ്ങളെയല്ലേ"
" പോട്ടേ.... അവൾ പോയി.
പഴയ തന്റെ ചീത്തവിളിയൊക്കെ ഓർത്താൽ അവൾ എന്നൊട്‌ മിണ്ടുക കൂടിയില്ല... അവളിപ്പോഴും തന്നെ വെറുത്തില്ലല്ലോ? .അമ്മ പറഞ്ഞത്‌ നേരാ.. അവൾ ഒരാങ്ങളെയുടെ സ്നേഹമാ തന്നിൽ നിന്നും കൊതിച്ചത്‌.. പക്ഷേ.. ഞാൻ വെറുത്ത കഥാ പാത്രം!.അവളെയാണോ വെറുത്തത്‌ അതോ അവളുടെ മൂക്കൊലിപ്പോ?.അതോ അവളുടെ കേട്ടപ്പല്ലോ?" രാമുവിന്‌ കുറ്റബോധം തോന്നി....
---
മൂന്നു നാലു വർഷം കൂടി ഇലപൊഴിച്ചു, മഴപെയ്ത്‌, വെയിൽ നൽകി കടന്നു പോയി...
ചന്തൻ മൂസോറുടെ മരണം അവളെ തളർത്തിയിരുന്നോ അറിയില്ല..എപ്പോഴും അതിനെ കുറിച്ചു സം സാരിക്കും..ഒരിക്കൽ പറയുന്നത്‌ കേട്ടു "അവൾക്കൊരു തലവേദന!.."..തലവേദന കൂടി കൂടി വന്നു... പ്രശസ്തമായ ആശുപത്രികൾ കയറിയിറങ്ങി.. തലയ്ക്ക്‌ ഒരു മുഴയുണ്ടത്രേ!!... പണ്ടെന്നോ മതിലിൽ കയറുമ്പോൾ വീണതാണത്രെ!.. "ഓപറേഷൻ വേണം. സീരിയസ്സാണ്‌" ഡോക്ടർമാർ വിധിയെഴുതി.. ഓപ്പറേഷൻ കഴിഞ്ഞു... നെജ്മയെ രാമു കാണാൻ പോയി .. പക്ഷേ ആരെയും കാണാൻ ആദ്യം ഡോക്ടർമാർ വിട്ടില്ല..ദൂരെ നിന്നും കണ്ടു...രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഡോക്ടർ മാർ പറഞ്ഞു.. അറിയിക്കാനുള്ളവരെ അറിയിച്ചോളൂ.. "സീരിയസ്സാണ്‌!..
"ആശുപത്രിയിലേക്ക്‌നടന്നു പോയവളാണ്‌ ഇപ്പോൾ...." ഉമ്മ മൂക്കു പിഴിഞ്ഞു...ദുഃഖം നിറഞ്ഞ ആ മിഴികളിൽ നിന്നും കണ്ണീർ  ഇറ്റിറ്റു വീണു...
ആശുപത്രി കിടക്കയിൽ നിന്നും അവൾ പറഞ്ഞത്രെ..." ഉമ്മാ രാമൂനെന്നോട്‌ ഇപ്പളും വെറുപ്പാണോ? .. ഓനെ കണ്ടില്ലാലാ."
" ഓനു മോളോട്‌ വെറുപ്പൊന്നും ഇല്ലാ നെജമാ.. ഓൻ ഇന്നലെ ബരെ ഇബിടം ഇണ്ടാരുന്നു... ഇന്ന് കാലത്താ പോയത്‌" ഉമ്മ പറഞ്ഞു
".. ഓനു നല്ലതു വരുത്തട്ടേന്റെ പടച്ചോനേ." നെജ്മ പറഞ്ഞു..
തന്നെ പൊന്നാങ്ങളെയായി സ്നേഹിച്ച നെജ്മൂന്‌ ജീവൻ നീട്ടികൊടുക്കാൻ അമ്പലങ്ങളായ അമ്പലങ്ങൾ മുഴുവൻ നേർച്ച നേർന്നുകൊണ്ട്‌ രാമു ആശുപത്രിയിലേക്ക്‌ കുതിച്ചു... റോഡരികിലെത്തും മുന്നേ ഒരു ശബ്ദം അവൻ കേട്ടു....പെട്ടെന്ന് അവൻ നിന്നു..ഒരു മഞ്ചം താങ്ങിക്കൊണ്ട്‌ ആളുകൾ വരുന്നുണ്ടായിരുന്നു... അവർ ലാ ഇലാഹ ....എന്ന് ഉരുവിടുന്നുണ്ടായിരുന്നു....."ന്റെ നെജ്മൂ!..എന്റെ കുഞ്ഞു പെങ്ങളെ...നീയ്യും!"

അവന്റെ കാലുകൾ തളർന്നു... കണ്ണുകളിൽ ഇരുട്ടു കയറി...അടുത്തു കണ്ട തെങ്ങു പിടിച്ചവൻ നിലത്തിരുന്നു..അവന്റെ ബോധം നശിച്ചിരുന്നു! ...ആരോ അവനെ താങ്ങിയെടുത്ത്‌ ഉടനെ ആശുപ്ത്രിയിലെത്തിച്ചു..!

ശനിയാഴ്‌ച, ജനുവരി 09, 2010

ഒരു പ്രസവവും കുറേ പ്രശ്നങ്ങളും!

രാത്രിയുടെ യാമങ്ങളിൽ,
ചിലേടങ്ങളിൽ, നിശ്ബദത,
ചിലേടങ്ങളിൽ, വിഹിതത്തിന്റെ
സങ്കലനം; മറ്റിടങ്ങളിൽ,
അവിഹിതങ്ങളുടെസീൽക്കാരം!
ചിലേടങ്ങളിൽ രക്തം ചിതറിച്ച്‌
കത്തിപ്രയോഗങ്ങൾ,
ബോംബ്‌ വർഷങ്ങൾ,
ഞരക്കങ്ങൾ, തേങ്ങലുകൾ,
ശാപവർഷങ്ങൾ!മരണങ്ങൾ!

പുഞ്ചിരികൾ, ആർത്തട്ടഹാസങ്ങൾ,
പിറുപിറുക്കലുകൾ പിന്നെ
ഞെരിയുന്ന പല്ലുകൾ!
തീവ്രമാം വേദനയോടെ,
ഏതോ നിശ്ബ്ദമാമന്തരീക്ഷത്തിൽ,
രാത്രിയുടെ ചോരക്കുഞ്ഞു പിറന്നു,
ആരോ പകലെന്നതിനു പേരുമിട്ടു,
രാത്രിയുടെ പ്രസവവേദന മറയായി
പലയിടത്തും വിഹിതങ്ങൾക്കൊപ്പം
പെരുമഴപോലെ അവിഹിതങ്ങൾ!

മാനം ലഭിച്ചവർ, നഷ്ടമായോർ,
വീണ്ടടുത്തവർ,
തുരുമ്പിൻ വിലയിട്ടവർ,
പിന്നെ രാത്രിയുടെ നീറുന്ന
യാമങ്ങളിൽ,അധികാരഗർവ്വിൽ,
ഉടുതുണിയഴിപ്പിച്ചഴിഞ്ഞാടുന്ന
അധികാരി വർഗ്ഗങ്ങൾ!

പാവങ്ങളുടെ മാറാല കെട്ടിയ
മാനത്തിന്‌ കരുത്തന്മാരുടെ പരിഹാസം!
പിച്ചപാത്രങ്ങൾക്കിടയിൽ
ചീന്തിയെറിയുന്ന കീറത്തുണികൾ,
പാവങ്ങളുടെ നാണം മറയ്ക്കലുകൾ!
എതിർക്കാനാകാത്ത കരുത്തിൽ
ഞെരിഞ്ഞുടയുന്ന മാനങ്ങൾ!
മദ്യത്തിന്റെ മണം, ഉടയുന്നകുപ്പികൾ,
കഞ്ചാവിന്റെ മാദക ഗന്ധം!

പിഴയ്ക്കുന്ന തരുണി മണികൾ!
പിഴയൊടുക്കുന്ന പിഞ്ചൊമനകൾ!
രാത്രിയുടെ ജനനം പകലിൻ
പ്രസവത്തിന്‌
പകലിന്റെ ജനനം രാത്രിയെ
അമ്മയാക്കാനെന്നൊരു തൊടുന്യായം!
പ്രസവത്തിനുത്തരവാദിയാരെന്ന്
കാതു കൂർപ്പിച്ച്‌ ചിലവേളകളിൽ
സൂര്യനും ചന്ദ്രനും,
ചിലവേളകളിൽ നക്ഷത്രങ്ങളും ഭൂമിയും,
ഏവർക്കും തണൽ വിരിക്കുമാകാശവും!

രാത്രിയുടെ മാതൃകയിൽ,
ദിനങ്ങൾ ആഴ്ചയേയും,
ആഴ്ചകൾ മാസങ്ങളേയും,
മാസങ്ങൾ വർഷങ്ങളേയും,
ഗർഭം ചുമന്നു തളർന്നു,
വിഹിതമോ, അവിഹിതമോ
എന്നറിയാതെ,
ഉത്തരവാദിയാരെന്നറിയാതെ
നിർത്താത്ത ഗർഭം,
ഒടുങ്ങാത്ത പ്രസവം,
എവിടെയോ ഊർദ്ധ്വം വലിക്കുന്ന
മർത്ത്യൻ,
ഒടുങ്ങുന്നൊരായുസ്സിൽ പരിതപിച്ചു,
ഒരുവേളയാശിച്ചു,
രാത്രി വന്ധ്യയായെങ്കിൽ!
മറ്റൊരുവൻ ആഗ്രഹിച്ചു,
രാത്രി വേഗം പ്രസവിച്ചുവെങ്കിൽ!

വ്യാഴാഴ്‌ച, ജനുവരി 07, 2010

നുറുങ്ങ്‌!

ഗുണ്ടകളോടും തീവ്രവാദികളോടും ഉള്ള വിവിധ പ്രാർത്ഥനകൾ!
------------------------------------------------------------------------------

ഭരണപക്ഷം/പ്രതിപക്ഷം
--------------------------------
അല്ലയോ ഭൂമിക്കുടയോരെ, ഞങ്ങൾ നിങ്ങളെ വളർത്തി, ഞങ്ങൾ നിങ്ങളെ കാത്തതു പോലെ നിങ്ങൾ ഞങ്ങളേയും കാത്തരുളണമേ....ഞങ്ങളുടെ പുത്രന്മാരുടേയും ബന്ധു ജനങ്ങളുടേയും അഭിവൃദ്ധി കാത്തിടണേ... അവരുടെ രാജ്യവിസ്തൃതി കൂട്ടി തരണേ. അവർക്ക്‌ മേൽക്കുമേൽ സമ്പാദ്യം നൽകാൻ തുണയായീടേണമേ.. ഞങ്ങൾ നിങ്ങളോടു കാണിക്കുന്ന സ്നേഹവാൽസല്യങ്ങൾ തുടർന്നും ഞങ്ങൾക്ക്‌ നൂറിരട്ടിയായി തിരിച്ച്‌ നൽകണമേ.. നിന്റെ രാജ്യം വരേണമേ. ആമേൻ!

പോലീസ്‌
-------------
അല്ലേയോ. പ്രണാമം അർഹിക്കുന്നവരെ....മഹനീയരെ..... ഗതിയില്ലാത്തതിനാലാണ്‌ ഞങ്ങൾ നിങ്ങളെ പിടിക്കാൻ ഒരുമ്പെടുന്നത്‌ അല്ലാതെ മനസ്സുണ്ടായിട്ടല്ല.... ഞങ്ങളുടെ സ്ഥലം മാറ്റരുതേ..ഞങ്ങളുടെ ജോലിയെ സംരക്ഷിക്കണമേ.... പ്രായശ്ചിത്തമായി ജയിലിൽ എന്തു സൗകര്യവും ഞങ്ങൾ ഏകീടാമേ...കഞ്ചാവെങ്കിൽ കഞ്ചാവ്‌, മൊബൈലെങ്കിൽ മൊബൈൽ... നിന്റെ സൗകര്യം ഞങ്ങളുടെ ജീവിതാഭിലാഷം..... ഞങ്ങൾ കാണിക്കുന്ന സ്നേഹ വിശ്വാസങ്ങൾക്ക്‌ പകരം സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് ഞങ്ങളേയും കരകയറ്റണേ...... ഞങ്ങൾ അറിഞ്ഞൊ അറിയാതെയോ ചെയ്യുന്ന തെറ്റുകൾക്ക്‌ ഞങ്ങളുടെ കുടുംബങ്ങളെ ഇരയാക്കരുതേ... ഞങ്ങളെ ഉപദ്രവിക്കരുതേ..ഞങ്ങൾ നിങ്ങളോടു ക്ഷമിക്കുന്നതു പോലെ ഞങ്ങളോടും ക്ഷമിക്കേണമേ... ആമേൻ!

ജനത്തിന്റെ കൂട്ട പ്രാർത്ഥന!
-----------------------------------
അല്ലയോ നിശാചരന്മാരെ....വന്ദ്യപൂജിതരെ....നിങ്ങളുടെ നിയമം അഗ്നിഗോളങ്ങൾക്ക്‌ തുല്യം!.നിങ്ങളുടെ നിയമം ആരാലും തകർക്കപ്പെടാത്തത്‌!.... നിങ്ങൾ ഞങ്ങളിലൊരുവനെ അടിച്ചാൽ ഞങ്ങൾ മൗനം പാലിക്കും..(..ഓരൊരുത്തരുടേയും സ്വകാര്യ പ്രാർത്ഥന:.. എന്നെയും എന്റെ കുടുംബത്തേയും ഒഴിച്ച്‌... മറ്റവൻ നാറി രണ്ടു കിട്ടിയാൽ എനിക്കെന്ത്‌?...)..നിങ്ങൾ ഞങ്ങളിലൊരുവന്റെ കാൽ വെട്ടിയാൽ ഞങ്ങൾ പ്രതികരിക്കില്ല.....(.. .ഓരൊരുത്തരുടേയും മനസ്സിലെ പ്രാർത്ഥന:.എന്റേതും എന്റെ കുടുംബാംഗങ്ങളുടേയും ഒഴിച്ച്‌...മറ്റവന്റെ കാലുവെട്ടിയാൽ എനിക്കെന്ത്‌?.)..ഞങ്ങളുടെ മുന്നിലിട്ട്‌ ആരുടേയെങ്കിലും മാനം കവർന്നാലും ഞങ്ങൾ നിർന്നിമേഷരായി നോക്കി നിൽക്കും.ഇതു സത്യം..(.ഒ‍ാരൊരുത്തരുടേയും പതിഞ്ഞ പ്രാർത്ഥന.. അത്‌ ഞങ്ങളുടെ ബന്ധുക്കൾ ആകരുതേ...അല്ലാത്തവ നിശ്ചയമായും ഞങ്ങൾക്ക്‌ സന്തോഷം തന്നെ....). നിങ്ങൾ ഞങ്ങളിലൊരുവന്റെ ജീവനെടുത്താലും ഞങ്ങൾ ഒരക്ഷരം ഉരിയാടില്ല....(.ഓരൊരുത്തരുടേയും മനസ്സിലെ പ്രാർത്ഥന:.. എന്റെയും എന്റെ ബന്ധുക്കളുടേയും ഒഴിച്ച്‌.. മറ്റവൻ മരിച്ചാൽ എനിക്കെന്ത്‌ നഷ്ടം!)..നിങ്ങൾ നീണാൾ വാഴട്ടേ...!..നിങ്ങൾക്ക്‌ സ്തുതി.. സ്ത്രോത്രം!

ദൈവത്തിന്റെ ആത്മഗതം!
---------------------------------
.....ഹാ കഷ്ടം.!!..ഇതു കലിയുഗം...എനിക്കൊരിക്കലും യോജിപ്പിക്കാൻ കഴിയാത്ത നിരീശ്വരവിശ്വാസിയേയും,ഈശ്വരവിശ്വാസിയേയും, പാപിയേയും, ദരിദ്രനേയും പണക്കാരനേയും നീ ഇണക്കിചേർത്തു...നിന്റെ ഭക്തരാക്കി ... എന്നെക്കാൾ വിശ്വാസം അവർക്ക്‌ നിന്നോട്‌.....നീ അവരെ അടിമകളാക്കി..ഇനിയവർ നിനക്കടിപ്പെട്ടവർ..എന്നെ ഭയപ്പെടാത്തവർ നിന്നെ ഭയപ്പെടുന്നു... എന്നെ കുമ്പിടാത്തവർ നിന്നെ കുമ്പിടുന്നു.. എന്നെക്കാൾ കേമൻ നീ..( നിനക്കുള്ളത്‌ ഞാൻ പിന്നെ വെച്ചിട്ടുണ്ട്‌!! മുതലും കൂട്ടുപലിശയുമായി!!).. എന്നാലും നിന്നെ അഭിനന്ദിക്കാതെ വയ്യ!.. നീ പന പോലെ വളരുക....നാൾക്കു നാൾ അഭിവൃദ്ധി പ്രാപിക്കുക!.. മൂട്ടകളെ കൊന്നൊടുക്കുമ്പോലെ നീ ജനത്തിനെ കൊന്നൊടുക്കിയാലും..അങ്ങിനെയെങ്കിലും, അപ്പൊഴെങ്കിലും അവർ നമ്മെ ഓർക്കട്ടേ!..ഒരിക്കലെങ്കിലും ആത്മാർത്ഥമായി നമ്മെ വിളിച്ചു കരയട്ടേ...സ്വർഗ്ഗം അവർക്കവകാശപ്പെട്ടത്‌...അത്‌ അനാഥമായി തീരാതിരിക്കട്ടേ...!