പേജുകള്‍‌

ചൊവ്വാഴ്ച, മാർച്ച് 15, 2011

പുകയുന്ന അഗ്നി പർവ്വതങ്ങൾ!

അന്നും പർവ്വതങ്ങളുണ്ടായിരുന്നു!
അതിനെ കീഴടക്കുന്ന സാഹസങ്ങളും!
അമർത്തപ്പെട്ട പർവ്വതങ്ങൾക്ക്‌ മേൽ സിംഹാസനങ്ങളും
ഉള്ളിൽ വമിക്കാൻ ആയുന്ന തിളയ്ക്കുന്ന ലാവകളും!

അന്നും സ്ഫോടനങ്ങളും സുനാമികളും
തുടർ ചലനവും ഉണ്ടായിരുന്നു,
ഒപ്പം തകർത്തെറിയപ്പെട്ട സിംഹാസനങ്ങളും!

"അഗ്നി പർവ്വതങ്ങൾക്ക്‌ വികാരമില്ലത്രേ!
ഉരുകിയൊലിക്കുന്ന ലാവകൾക്ക്‌ വിവേകവും!"
വിവേകശൂന്യന്റെ കണക്കെടുപ്പ്‌!
പുകയൊതുക്കാൻ ഒരു കപ്പു ജലവും,
ഒരു ചെറു ചേകവ വൃന്ദവും

എന്നിട്ടും..!

ഒരു തുള്ളി ജലത്താൽ പുകയൊതുക്കമെന്ന
 ചിന്താ ശൂന്യത കനലിലെരിഞ്ഞപ്പോൾ,
അന്നും അഗ്നി പർവ്വതം ഉരുകിയൊലിച്ചു,
ഇന്നലെയും !
പരന്നൊഴുകുന്ന ലാവകളും
കടപുഴകുന്ന സിംഹാസനങ്ങളും!

നൈലിൽ ഒരുകിയൊലിച്ച ലാവകൾ,
സാമ്രാട്ടുകളെ തകർത്തെറിഞ്ഞ്‌ ലിബിയയിലേക്ക്‌!
പിന്നെ  ഗൾഫിലേക്ക്‌ !...നാളെ?
ഇന്നലെ ലാവലിനിൽ പുകഞ്ഞു,
സ്പെക്ട്രത്തിൽ കുഴഞ്ഞ്‌,
ഐസ്ക്രീമിലുറഞ്ഞും,
പാമോയിലിൽ കുതിർന്നും,
സ്വപ്നങ്ങളായി മറഞ്ഞും തുടർ ചലനങ്ങളുണ്ടായി..!
സിംഹാസനങ്ങൾ മാറ്റിയും,
മറിച്ചും ആർമ്മാദിക്കുന്ന വിവേകശൂന്യർ,
ഒരു കപ്പുജലത്താൽ തണുപ്പിക്കൽ!

പുറത്തേക്ക്‌ വമിക്കാൻ കൊതിക്കുന്ന
സഹികെട്ട അടിച്ചമർത്തപ്പെട്ട ലാവകൾ!
അഗ്നി പർവ്വതങ്ങൾ എന്നും ഉറങ്ങാറില്ല,
അത്‌ സിംഹാസനങ്ങളെ തകർത്തെറിഞ്ഞെക്കാം!
ഉടച്ചു വാർത്തേക്കാം!
അഴിമതികൾ സുനാമികളിൽ
ഒരു നാൾ ഒലിച്ചു പോകുകതന്നെ ചെയ്യും!

ശനിയാഴ്‌ച, മാർച്ച് 05, 2011

തൃശ്ശങ്കു സ്വർഗ്ഗം!

നൂൽപാലത്തിനപ്പുറം സ്വർഗ്ഗാത്രേ,
ദൂരെ മരു പ്പച്ച!
മാനത്തു പറക്കുന്ന പക്ഷി!
"പാരിജാതം കൊണ്ടു വരും അവർ!
പിന്നെ കുടുംബം മുഴുവൻ  സുഖ സമൃദ്ധി!
ആരോ പറഞ്ഞു കേട്ട പഴം പുരാണം!

"ദേ! രാജകൊട്ടാരം!
കണ്ടു മഞ്ഞളിച്ചു നിന്നു.
കഴുത്തിൽ സ്വർണ്ണചങ്ങല!
കണ്ണിൽ കൂളിംഗ്‌ ഗ്ലാസ്സ്‌!
തടിച്ച ശരീരം!
എന്തു വെളുപ്പ്‌!
സ്പ്രേയുടെ മണം!
എന്താ കഥ!
വാ പൊളിച്ചു നിന്നു..!

"എന്നേം കൊണ്ടോവ്വോ?"
അഭിശപ്ത നിമിഷത്തിൽ തോന്നിയ ചാപല്യം!
"ഉം"എന്ന നീട്ടി മൂളൽ!

യാഗം തുടങ്ങി!
ഹവിസ്സായി മനമുരുക്കി യജിച്ചു,
ലക്ഷ്യം സ്വർഗ്ഗം!
നേടേണ്ടത്‌ എന്തും നൽകും പാരിജാതം!
പിറകിൽ കണ്ണീർ!
അനുഗ്രഹ വർഷങ്ങൾ!
തിരിഞ്ഞു നോക്കാത്ത നടത്തം!
ആദ്യമായ്‌ നിലം തൊടാതെ യാത്ര!
കരളുകൾ ആരോ കടിച്ചു വലിക്കുന്നു!
കർണ്ണപുടം ആരോ വലിച്ചു പൊട്ടിക്കുന്നു!
എന്തായിത്‌! ഇറങ്ങുമ്പോഴേക്കും ബധിരനാകുമോ?
അസഹ്യമായ ഇരമ്പൽ!
ചെവി പൊട്ടിത്തെറിക്കുമ്പോലെ!
പിന്നെ നിലത്തേക്ക്‌!
തിളയ്ക്കുന്ന മരുഭൂമി!
ഇതാണോ പ്രലോഭിപ്പിച്ച സ്വർഗ്ഗം!

അന്നും ഇന്നും അലച്ചിലായി!
"യാ ഹബീബീ!..വെലുക്കം! വെലുക്കം!.
 കാട്ടറബിയുടെ സന്തോഷം!
പിണക്കേണ്ട!..
നിർവ്വികാരനായി ചിരിച്ചു!
"ഞാനെവിടെയാണ്‌!"
സ്വപ്നാടകനെ പോലെ നടന്നു..

ഇനി വണ്ടിക്കാളയാകണം!
ആട്ടും തുപ്പും കേൾക്കണം!
തളർന്നു മയങ്ങണം!
അടുത്ത സ്വപ്നം കാണാൻ,
നിമിഷവും മണിക്കൂറും ദിവസവും
 വലിച്ചു ചീന്തണം,

ഇനി പിറന്ന നാട്‌!
പിറപ്പിച്ച ഉറ്റവർ!
പറപ്പിച്ച ബന്ധുക്കൾ!
പ്രേയസ്സി!
എല്ലാം കൺകെട്ട്‌!
മായ കണ്ട്‌ മയങ്ങി!
നൂൽപ്പാലത്തിനിപ്പുറമാണോ?
അപ്പുറമാണോ സ്വർഗ്ഗം!
നടുക്കു നിന്ന് സംശയിച്ചു,
പിന്നെ നൂൽപ്പാലത്തിൽ അള്ളിപ്പിടിച്ചു നടന്നു!
നടുക്കെത്തിയ തനിക്ക്‌ പൊട്ടിവീഴുംവരെ മറ്റെന്തു രക്ഷ!
പാരിജാതമെവിടെ!
ഒട്ടിയ വയറിൽ പറിച്ചെറിഞ്ഞ കുപ്പുസ്സ്‌ കുലുങ്ങുന്നു..
പിന്നെ ചിരിച്ചു..ഇനി..!..
നാടിന്റെ ഓരത്ത്‌ കണ്ടവർ കണ്ടവർ
മൊഴിഞ്ഞതോർത്തു..
" കുറേയായല്ലോ..എപ്പോഴാ മടക്കം!"
അവർക്കും മടുത്തോ?.. അതോ അന്യനായോ?

തിങ്കളാഴ്‌ച, ഡിസംബർ 27, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(നാൽപത്തൊന്നാം സർഗ്ഗം)

"ഗുരുദക്ഷിണ കൊടുക്കണോ?.."
.".വേണ്ട!.."

ഏട്ടൻ തമ്പുരാൻ ഭരിക്കുന്ന ഇടത്ത്‌ അനിയൻ തമ്പുരാൻ നികുതി കൊടുക്കണോ?
" വേണ്ട!"- നീട്ടോലയിൽ അല്ലാ വാമൊഴിയായി ഉത്തരവു വന്നു..
അങ്ങിനെ അതും നടന്നു.. ഗുരുദക്ഷിണയോ പറകണക്കിനു നെല്ലോ ഒന്നും ചോദിക്ക്യാതെ കൊടുക്കാതെ,അവിടെ കയറിപ്പറ്റി..മുൻ ജന്മ സുകൃതം!..അല്ലാണ്ടെന്താ പറയ്ക!.
.... അതു കൊണ്ടൊരു കാര്യം ഇണ്ടായി.. ഏട്ടൻ തമ്പുരാന്‌ അവിടെ നിന്നും പച്ച വെള്ളം കൊടുക്കില്ല്യാത്രേ!..കാരണം ബാക്റ്റീരയല്ലത്രെ!... ഈ പാവം നോം!
അന്നൊരീസമാണ്‌ അതറിഞ്ഞത്‌!..
മാതാശ്രീ ചോദിച്ചു.." എടാ നീ പഠിപ്പിച്ച്‌ പഠിപ്പിച്ച്‌ നടക്കുന്നുണ്ടല്ലോ?.. .. ശമ്പളത്തിൽ നിന്നും എന്തെങ്കിലും റേഷൻ കടയിലേക്കുള്ള വകയെങ്കിലും തന്നാൽ..തിന്നുമ്പോൾ ഒടനെ കക്കൂസിലേക്ക്‌ ഓടാൻ തോന്നുന്ന അരിയെങ്കിലും വാങ്ങി കുത്തി പുഴുങ്ങി ചോറു വെച്ച്‌ തരാർന്നൂ.."
മാതാശ്രീയുടെ ഒരു കാര്യം!...
"..അദ്ദേഹം തുടർന്നു....അതും നമ്മെ ചൂണ്ടി..
"....ദേ.. ഇവൻ.. നിങ്ങടെ പുന്നാര മകൻ.. അവിടെ കോളേജിലേക്കെന്നും പറഞ്ഞു പോകുന്നുണ്ടല്ലോ?.... അതിനാൽ അവിടെ നിന്നും നയാ പൈസ എനിക്കു തരുന്നില്ല!"
" അതു ഫ്രീയല്ലേ..ഫീസു നമ്മൾ കൊടുക്കാൻ കൊണ്ടു പോയിട്ടും അവർ വാങ്ങാഞ്ഞിട്ടല്ലേ?"- നോം!
"..അവർ വാങ്ങിയില്ല.. പക്ഷെ എന്റെ ശമ്പളത്തിൽ നിന്നാ അവർ പിടിക്കുന്നത്‌!.."- ഏട്ടൻ തമ്പുരാൻ!
" ഫീസു കൊടുത്തിട്ടു വാങ്ങാഞ്ഞ്‌ നിന്റെ മൊത്തം ശമ്പളവും കട്ടിങ്ങോ?.. ശിവ! ശിവ!..എന്നാലും!"- മാതാശ്രീ.
." അതേ .. എനിക്കു നടക്കാൻ കൂടി പൈസയില്ല... പിന്നെ എന്തെങ്കിലും പറയാൻ പറ്റുമോ?..ഇവൻ അവിടെ പഠിക്കുകയല്ലേ.!"-ഏട്ടൻ തമ്പുരാൻ

"..ഇതിലും ഭേദം ഈ അനിയൻ തമ്പുരാനു വല്ല ഒതളങ്ങയോ മറ്റോ അരച്ചു തന്ന് പാലാണു മകനേന്ന് പറഞ്ഞാൽ "മൃഷ്ടാന്ന ഭോജനം തന്നെ എന്നു പറഞ്ഞു കുടിച്ചേനേ..!..അല്ലേങ്കിൽ അറ്റ്‌ ലീസ്റ്റ്‌ കയറു കെട്ടി തന്ന് സ്വർഗ്ഗ കവാടമാണു മകനേ എന്നു പറഞ്ഞാൽ നോം അവിടെ നൂണ്ട്‌ കിടന്ന് ആടിയേനേ..!.. പകരം ഏട്ടൻ തമ്പുരാന്റെ ശമ്പളം നമ്മുടെ പേരു പറഞ്ഞ്‌ അവർ ബലമായി പിടിച്ചു വെച്ചുത്രേ!... നോം ആവശ്യപ്പെടാതെ ഇങ്ങോട്ട്‌ വന്ന് അവിടെ ഓഫറിൽ നമ്മെ ചേർത്തവർ!"
..സത്യം മിനറൽ വാട്ടർ ചേർക്കാതെ പറയുന്നതു കേട്ട്‌ മാതാശ്രീയും നോമും വായടക്കി...
ആ മഹാരാജ്യത്ത്‌.. അതായത്‌.. കോളേജിൽ..
നാവിനു ലൈസൻസെടുക്കാത്ത പെൺ കുട്യോള്‌ കല പില കൂട്ടി , ചറ പറ വർത്തമാനങ്ങൾ പറഞ്ഞു..ആൺ കുട്യോള്‌ പുന്നെല്ല് കണ്ട പെരുച്ചാഴിയേ പോലെ അവരൊടൊപ്പം കൂടി.. നോം തിരിഞ്ഞിരുന്നു..
..നോം ആ കോളേജിൽ തെറ്റു കുറ്റങ്ങൾ പറ്റാതെ, ഭയന്നും വിറച്ചും നമ്മെ ശ്രദ്ധിച്ചു...ചാരിത്രം കാത്തു..നമ്മെ നിരീക്ഷിക്യാൻ ക്യാമറ വരെ ഏർപ്പാടാക്കിയിട്ടുണ്ടത്രെ!.. ചുറ്റും ശത്രുക്കളാ.. ശത്രുക്കൾ.!. എല്ലായിടത്തും ഒരു കണ്ണു വേണം..നോം ഒറ്റയ്ക്കും!

ഇനി നമ്മെ കൊണ്ട്‌ കോളേജിൽ നിന്നു തന്നെ ഏട്ടൻ തമ്പുരാനെ പിരിച്ചു വിടേണ്ട!..
പെൺ കുട്യോള്‌ ഒന്നും മിണ്ടാതെയിരിക്കുന്ന നമ്മെ ചൂണ്ടി വിഭ്രമിപ്പിക്ക്യാൻ  പറഞ്ഞു.." പാവം പൂച്ച!"
നോം വിരക്തനായി.. നിർവ്വികാരനായി ..കുശ്മാണ്ടമായി!.. നമ്മെ തല്ലിയൊതുക്കി..!
അങ്ങിനെ ഒന്നാം വർഷം തട്ടും മുട്ടും ഇല്യാതെ നോം നടന്നു, രണ്ടാം വർഷത്തിലേക്ക്‌ കടന്നു..

മീശവെച്ച ആണുങ്ങളെന്ന് ഭാവിക്കുന്നോർ.. പുതിയ ആ വർഷം വന്നു ചേർന്ന പ്രീഡിഗ്രി പെൺ പിള്ളാരെ ഞൊട്ടാനും പേരു ചോദിക്കാനും പോയി.. നോം പോയില്ല്യ... പ്രീഡിഗ്രി പിള്ളേരാണ്‌.. എട്ടും പൊട്ടും തിരിയാത്ത പ്രായം.. നമ്മെ കണ്ട്‌ വെളച്ചിലെടുത്താൽ!...നോം കുഴങ്ങി..!.. ഒരു പെണ്ണും പിടക്കോഴിയും നമ്മെ കാണേണ്ട!..ക്ലാസ്സിലുള്ളവരോട്‌ കൂടി മര്യാദയ്ക്ക്‌ മിണ്ടിയിട്ടില്ല.. പിന്നാ ഈ പിള്ളേർ!.. വായ നോട്ടം നമുക്ക്‌ ഹറാമാണ്‌!

പെട്ടെന്ന് ഒരിക്കൽ ഒരു ബസ്സ്‌ തടയൽ സമരം!..വിദ്യാർത്ഥി ഐക്യമാത്രേ.. പിള്ളേർക്ക്‌ ബസ്സിൽ ആനുകൂല്യം നൽകാൻ പറ്റില്ല്യാത്രെ!..നമ്മളോട്‌ വാങ്ങുന്ന പത്തു പൈസ കൊണ്ടു പോയി പച്ചരി വെച്ച്‌ കഴിക്കുന്ന ബസ്സുടമകളുടെ ഒരു ധിക്കാരം!..നാണം വേണം.!. നാണം..!.. നമ്മുടെ നേതാക്കൾ പ്രഖ്യാപിച്ചു.." തടയും നമ്മൾ!..അടിച്ചു ഇടിച്ചു നിരത്തും നമ്മൾ!"
അങ്ങിനെ തന്നെ സിന്ദാബാദ്‌ എന്നു പറഞ്ഞാൽ മതി!..അതിനു വല്യ മുടക്കില്ല്യാ... നല്ല കാര്യത്തിനു വേണ്ടി വന്നാൽ നോമും ഇറങ്ങണം!..അങ്ങിനെ വിട്ടാൽ പറ്റില്യാലോ?

നോം രാവിലെ എത്തിയിരുന്നു..നേതാക്കന്മാർ വന്നു നമുക്ക്‌ ക്ഷണ പത്രം തരണം . ക്ഷണിക്കാതെ നോം പോവില്ല്യാ....നേരം വെളുത്തതേയുള്ളു..!. ആരും വന്നിട്ടില്ല്യാ..എങ്ങും പോകാതെ നമ്മുടെ ക്ലാസ്സിൽ വലിയ പണ്ഡിത കേസരിയേ പോലെ പുസ്തകം മറച്ചു നോക്കികൊണ്ടിരുന്നു...

പെട്ടെന്ന് ഒരു ശബ്ദം..!.. ഒരു കിളിനാദം!.."...ഏട്ടാ‍ാ‍ാ..."- നോം ഞെട്ടിത്തെറിച്ചു... നമ്മുടെ ധൈര്യം ചോർന്നു പോയി.. ഇതാരാണപ്പാ ഒരു പെൺകിളി, മീശ വെച്ച നമ്മെ ഒരൂ ഭയോം ഇല്യാതേ..".നോം തിരിഞ്ഞു നോക്കിപ്പോയി...!...

ഞായറാഴ്‌ച, ഡിസംബർ 26, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(നാൽപതാംസർഗ്ഗം)

"ഏട്ടൻ തമ്പുരാൻ ലേശം മൂപ്പെത്തി മിടുക്കനായീന്ന ഭാവത്തിൽ എം കോം പാസ്സായി... കിരീടാവകാശിയാകാനുള്ള ചങ്കും കരളും ഒക്കെയാകേണ്ട പ്രായായി.. ന്നാലോ..കുട്യോളുടെ സ്വഭാവം!..ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആയില്ലെന്ന ഒരു മൊശടൻ ഭാവം!...പഠനം കഴിഞ്ഞു തെക്കോട്ടും വടക്കോട്ടും നടക്ക്യെന്നെ പണി കൊറച്ചു മാസം!..പണമൊന്നും ആ പണിക്ക്‌ കിട്ടില്ല്യാച്ചാലും നെഞ്ചു കലക്കി കഷ്ടപ്പെട്ട്‌ പണിയെടുക്കുന്ന പിതാശ്രീയുടെ പണത്തിന്റെ ഒരംശം കിട്ട്വേം ചെയ്ത്‌ സുഖ സുഭിക്ഷമായി നടക്കണ കാലം!..വഴി നടത്തിയാൽ മാത്രം പോര ഇന്നത്തെ കുട്യോൾക്ക്‌.!..

... ജോലിയും വാങ്ങി കൊടുത്ത്‌ ശമ്പളം കിട്ടും വരെ ചെലവിനും കൊടുത്തോളണം... ശമ്പളം കിട്ടിയാൽ പിന്നെ സ്വന്തം കാര്യം നോക്കാൻ അവർക്കറിയാം..!..എത്രകിട്ടും? എങ്ങിനെ കിട്ടും?.. കിട്ടിയാൽ മാസം വീട്ടിലേക്ക്‌ ഒരംശമെങ്കിലും ചെലവിനു തരുവോ എന്നൊന്നും കണക്കു കൂട്ടി കഷ്ടപ്പെടണമെന്നില്യാന്ന് സാരം! .. അവരുടെ ശമ്പളം അവർ തന്നെ നിക്ഷേപിച്ചോളും അവർക്കിഷ്ടമുള്ള അവരുടെ തന്നെ ഏതെങ്കിലും ബാങ്കിൽ!..മണി മണീന്ന് ചെലവാക്കാനും ഉപദേശം വേണ്ട!..അതിനുള്ള പക്വതേം വിവരോം അവർക്കുണ്ട്‌!..അതു വരെയുള്ള ഉപദേശൊം കൊണവതികാരോം മതീന്ന ഭാവാ ഇന്നത്തെ തലമുറയ്ക്ക്‌..!. .. കലി കാലം!..

..അങ്ങിനെയിരിക്ക്യെ ഒരീസം ഒരാൾ ഒരത്ഭുതപ്രവർത്തിയുമായി കയറി വന്നു.നമ്മുടെ തന്നെ ഒരു ബന്ധു..!...ഒരു തരം കരിസ്മാറ്റിക്ക്‌ ധ്യാനം!..

".. വെറുതെ നടക്ക്യാ അല്ലേ?.."- അദ്ദേഹം!
." ഊവ്വ്‌!"- ഏട്ടൻ തമ്പുരാൻ!
" വെറുതെ നടന്നാൽ പിത്തം ഉരുകും!"- അദ്ദേഹം!
" എന്താപ്പം ചെയ്കാ!"- ഏട്ടൻ തമ്പുരാൻ!
"..ഒരു ട്യൂട്ടോറിയൽ തുടങ്ങാം ദൂരെ ഒരിടത്ത്‌!.. സമ്മതം തന്ന്യാ"
".. ഊവ്വ്‌!"
"..എന്നാ.. തന്നെ പോലെത്തെ തെക്കു വടക്ക്‌ വകകൾ ഉണ്ടെങ്കിൽ അവരേയും വിളിച്ചോളൂ..!"- അദ്ദേഹം!
അങ്ങിനെ തെക്കു വടക്ക്‌ സഭകളെല്ലാം വെടക്കാകാതിരിക്കാനുള്ള ഒരു ഉപാധിയും ഉടമ്പടികളും സംജാതമായി..!
" ബാനറെഴുതി.. ഉൽഘാടിച്ചു.. ഏമ്പക്കം വിട്ട്‌..തെക്കു വടക്ക്‌ സഭകളെല്ലാം ദൂരെ പടിഞ്ഞാറ്‌ വെച്ച പള്ളിക്കൂടത്തിനടുത്ത്‌ പ്രവർത്തനം ആരംഭിച്ചു..!.. നല്ല നിലയിൽ പ്രവർത്തനം തുടങ്ങി.... കലക്ഷൻ മോശമില്ല!"

"...അവിടെക്കുള്ള യാത്ര ചിലവ്‌ ഏട്ടൻ തമ്പുരാൻ മണി മണിയായി വീട്ടിൽ നിന്നും എണ്ണി വാങ്ങി.. ഒപ്പം ഉള്ള തെക്കു വടക്ക്‌ സഭകൾക്കുള്ള യാത്രാ ചെലവു വരെ അദ്ദേഹം മാതാശ്രീയോട്‌ കണക്ക്‌ പറഞ്ഞ്‌ വാങ്ങി.... ഒടുവിലാകുമ്പോഴേക്കും അവർക്കുള്ള ശമ്പളം വരെ!.. അദ്ദേഹത്തിന്റെ ആ ഉദ്യോഗത്തിൽ നമുക്കുള്ള നേട്ടം ഇതൊക്കെ തന്നെ!..

" ..ശിവ.. ശിവ..ഇതെന്തുദ്യോഗം!..നോം ഇനി കക്കാൻ കൂടെ പോകേണ്ടി വരുവോ?.." നോം തലയിൽ കൈവെച്ചു..!..പിന്നെ മാതാശ്രീയോട്‌ നമുക്കുള്ള സംശയം ചോദിച്ചു..
".. എനിക്കൊന്നും മനസ്സിലാകുന്നില്ല മകനേ.. എനിക്കു തലചുറ്റുന്നു..!"- മാതാശ്രീ ഉള്ള സത്യം നോമുമായി പങ്കുവെച്ചു!
..പിന്നെ കടലീന്നടുത്താണ്‌ ആ ധർമ്മ സ്ഥാപനം എന്നതിനാൽ വരുമ്പോൾ അത്യാവശ്യം നല്ല പിടയ്ക്കുന്ന മീൻ സംഭാവനയായി വീട്ടിലേക്ക്‌ വല്ലപ്പോഴും കൊണ്ട്‌ വന്നിരുന്നു..ആളോളു പറയും സത്യത്തിന്റെ മുഖത്തിന്ന് എന്നും കറുപ്പാ..എന്ന്..!.. ആ പറച്ചിൽ ഇല്യാണ്ടാക്കാനാ ആ സത്യം കൂടി പറഞ്ഞത്‌!.. സത്യം വെളുത്തു തന്നെ ഇരിക്ക്യട്ടേ.. എന്താ?

അങ്ങിനെ അമാന്തിച്ചു നിൽക്കുമ്പോൾ നമ്മെ അതിശയിപ്പിച്ചുകൊണ്ട്‌ അവിടെ നിന്നും വേരോടെ പറിച്ചെടുത്ത്‌ അടുത്തു തന്നെയുള്ള ഒരു സ്ഥലത്ത്‌ നടാൻ തീരുമാനിച്ചു അതിന്റെ ഭാരവാഹികൾ..!
ഒടുവിൽ ആ മഹാ പ്രസ്ഥാനം ആരാണോ നിശ്ചയിച്ചത്‌ അവർ തന്നെ കുളം  തോണ്ടി അവസാനിപ്പിക്കാൻ തീരുമാനിച്ചു!..
 
"..ഇല്യായിരുന്നെങ്കിൽ വീടു വിറ്റും നമ്മൾ കാശു കൊടുക്കേണ്ടി വന്നേനെ!".. അനർത്ഥങ്ങൾ ഒന്നും ഇണ്ടായില്ല്യാ.. ദൈവത്തിനു സ്തുതി!

ആ റീട്ടേയിൽ ഉദ്യോഗം പോയിക്കിടക്കുമ്പോൾ മറ്റൊരു ബന്ധു ഹോൾസെയിലായി ഉദ്യോഗം തുടങ്ങിയിരുന്നു.. സെയിം കൺസെപ്റ്റ്‌.. എന്നാലോ.. .വല്യ കുട്യോൾക്കുള്ള വല്യ സ്ഥാപനം!.. ഐ..മീൻ.. കോളേജ്‌!... അവിടെ അദ്ദേഹത്തിനു അഡ്മിഷൻ കിട്ടി..".. പഠിപ്പിക്യാ.. ഫോർത്തു ഗ്രൂപ്പ്‌ പിള്ളാർക്ക്‌!..എകൗണ്ടൻസിയും കോമേസും ഒക്കെ!.. അങ്ങിനെ പരക്കെ അടുത്തുള്ള പലകോളേജിലും ആ മഹത്മൻ പഠിപ്പിച്ചു നടന്നു.. നമ്മുക്ക്‌ ലേശം അഭിമാനമായി".. കൊള്ളാം..ഏട്ടൻ തമ്പുരാനു.. ലെക്ചർ ഉദ്യോഗം!

..നോം അങ്ങിനെ പ്രീഡിഗ്രി കഴിഞ്ഞു കമണ്ഡലു എടുത്തു കാശിക്കു പോകണോ അതോ ഡിഗ്രിക്കു പഠിക്കണോ എന്ന വ്യാമോഹത്തിൽ നട്ടം തിരിഞ്ഞ്‌ നടക്കുമ്പോൾ ആ പ്രസ്ഥാനത്തിന്റെ ഉടമയും ഉറ്റ ബന്ധുവുമായവർ പറഞ്ഞു..".. നീയിങ്ങനെ ഫോർത്ത്‌ ഗ്രൂപ്പെന്നും പറഞ്ഞു കണക്കു കൂട്ടി നടക്ക്യാ.. വീട്ടിലെ കണക്കു കൂട്ടാൻ ഒരു എകൗണ്ടൻസികാരൻ ഉണ്ടല്ലോ?...എല്ലാവരും കണക്കു കൂട്ടാൻ പോയാൽ ലോകം നിശ്ചലമാവില്യേ....മറ്റൊരു പണിം അതുങ്ങൾക്ക്‌ അറിയില്ല്യാന്ന് വരുലേ..നാടുകാർക്ക്‌...!. അതിനാൽ ബീക്കോമും..മാങ്ങാ തൊലിയും ഒന്നും വേണ്ട!..ബീ.എ. മതി... എന്താ.. സമ്മതാച്ചാൽ നമ്മുടെ കോളേജിൽ ചേർന്നോളൂ... അവിടെ ബി കോം ഇല്യാ.!"

..കണ്ടോന്റെ കമ്പനീന്റെ കണക്കു കൂട്ടി നമുക്കു മടുത്തു..ശമ്പളോംന്ന് പറഞ്ഞ്‌ വല്ല പൈസയും തരുവോ?.. അതും ഇല്യാ...അവരുടെ കോളേജിലാച്ചാൽ വല്യ ജനത്തിരക്കില്ല്യ..ലേശം തിരക്ക്‌ നമ്മെ കൊണ്ട്‌ ഉണ്ടായിച്ചാൽ..!. നമുക്കു സമ്മതമായിരുന്നു... നോം അങ്ങോട്ടേക്ക്‌ കെട്ടിയെടുക്കാൻ നിശ്ചയിച്ചു..!

".. സംഘം ശരണം ഗച്ഛാമീ..."..

ശനിയാഴ്‌ച, ഡിസംബർ 25, 2010

ജനിതക ദോഷം!

ഒരു തുപ്പിലൊരു കോടി രോഗാണു,
മറു തുപ്പിലിരു കോടി രോഗാണു
ഇടം കൈ കൊണ്ടൊന്നു തൊട്ടാലും,
വലം കൈ കൊണ്ടൊന്നു മുട്ടിയാലും,
കുത്തക മുതലാളി ഒപ്പിയെടുക്കുന്ന,
കോടിക്കണക്കിനു രോഗാണു-
ശതമാനക്കണക്കിനു ദോഷാണു!

കേട്ടവർ,കണ്ടവർ കണ്ണുചിമ്മി,
ഞെട്ടി തെറിച്ചന്ന് കാതു പൊത്തി,
വാങ്ങിതുടച്ചിട്ടും കോരിക്കുടിച്ചിട്ടും
രോഗാണു പിന്നെയും ബാക്കിയായി,
പല ദേഹങ്ങൾ പിന്നെയും നാശമായി.

ചിറകുവിരിച്ച്‌ ലാപ്പ്‌ ടോപ്പിൻ മുകളിലായ്‌
പുത്തൻ യുവത്വം വിരിഞ്ഞിറങ്ങി!
അജ്ഞാതമാകും മുലപ്പാലും, സ്നേഹവും,
മണ്ണും മരങ്ങളും, മലയും പുഴയും!

മുത്തശ്ശിക്കഥയിലെ തത്വമറിയാതെ,
മുത്തങ്ങൾ നൽകാതെ പാട്ടിലാക്കി,
പഴം വാക്കിൻ മാധുര്യം, സത്വമറിയാതെ,
മൂലക്കിരുന്നു ചൊറികൾ കുത്തി-
പിന്നെ പഴം തുണി പോലെ ചുരുണ്ടുറങ്ങി!

വേദമറിയാതെ, വേദനയറിയാതെ,
ജനിതാക്കളെ നമ്മൾ കൂട്ടിലാക്കി,
സംസ്കാരമെന്ന പദത്തെ പതിരാക്കി
നാവിന്റെ തുഞ്ചത്തു തൂക്കിയിട്ടു!
നാരായവേരും പറിച്ചെറിഞ്ഞിന്നു നാം,
പുച്ഛചിരി ചുണ്ടിൽ കോർത്തുമിട്ടു!

സമയങ്ങൾ കൊല്ലുവാൻ വിശ്രമവേളകൾ,
കൃഷികളിറക്കും കളി കളിച്ചു,
നെറ്റിൽ കൃഷിസ്ഥലം മൊത്തത്തിൽ വാങ്ങി നാം,
വെള്ളമൊഴിച്ചു ചെടി വളർത്തി,
വാഴകൾ നട്ടും, ആപ്പിൾ നട്ടും,
നാം ബർഗർ നുണഞ്ഞങ്ങമർന്നിരുന്നു,
ഭക്ഷ്യദൗർലഭ്യം ഒട്ടൊന്നുലച്ചപ്പോൾ
സർക്കാരെ വെറുതെ പഴി പറഞ്ഞു!

പ്രകൃതിയെയറിയാതെ കൺ തുറക്കാത്ത നാം,
കാവുകൾ വെട്ടി വീടൊരുക്കി,
മലകൾ നികത്തി നൽ റോഡൊരുക്കി പിന്നെ-
പുഴയെ മരിപ്പിച്ചു ഫ്ലാറ്റു കെട്ടി!

സ്വന്തം പരിസരം നാശമാക്കി നമ്മൾ,
ഡോക്ടർക്ക്‌ വിശ്വസ്ഥ രോഗിയായി!
കാര്യമറിഞ്ഞിട്ടും കാരണം കാണാത്ത-
ജനകോടി ദോഷാണു വേദിയായി!

മുതലാളി പിന്നെയും കണ്ണിറുക്കി,
കോടികൾ പിന്നെയും ചാക്കിലായി,
പുത്തൻ കുതന്ത്രങ്ങൾ വീണ്ടും പയറ്റീയി-
മർത്ത്യനു മരണക്കിടക്കയേകി!

ചൊവ്വാഴ്ച, ഡിസംബർ 21, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(മുപ്പത്തി ഒൻപതാം സർഗ്ഗം)

ഉഴുന്നിടാൻ കണ്ടം ഉഴുതു മറിക്കുമ്പോലെ ഉഴുതു മറിച്ചു കൊണ്ട്‌ ദു:ഖവും നമ്മോടൊപ്പം ചാക്കിട്ടു, സോപ്പിട്ടു കൂടി..!... കുടഞ്ഞെറിഞ്ഞാലും... നമ്മെ കൈവെടിയരുത്‌!.. ഏട്ടാ, അനിയാ, സാറേ ന്നൊക്കെ വിളിച്ച്‌!....
ദു:ഖം നോമിനെ പരവേശനാക്കും എന്ന് ആർക്കാ അറിയാത്തേ... എങ്കിലും നോം അതിനെ സഹിച്ചു!...നോമായിട്ട്‌ കൂട്ടിയതല്ലേ.. തുടക്കം മുതലേ പുറകേ നടന്ന അതിനെ ഉപേക്ഷിക്കാൻ ശ്രമിച്ചിട്ടും,.. പൂച്ചക്കുട്ടികളേയും നായക്കുട്ടികളേയും നാടു കടത്തുന്നതു പോലെ ചാക്കിൽ കെട്ടി നാടു കടത്തിയിട്ടും നോമിന്റെ അടുത്തു തന്നെ അനുസരണയുള്ളവനെ പോലെ അഭിനയിച്ചു നമ്മുടെ ഹൃദയം ഭാരമാക്കി തരം കിട്ടുമ്പോഴൊക്കെ അറ്റാക്ക്‌ ചെയ്തും, നമ്മെ തകർത്തും അവൻ നടന്നു.. !

പ്രീഡിഗ്രി നോം ഹൈജമ്പ്‌ ചാടിക്കടന്നതു പോലെ കടന്നു... ഇനിയെത്ര ഹൈജമ്പ്‌ ചാടാനിരിക്കുന്നു ദൈവമേ!... വേഗം ഇതൊക്കെ കഴിഞ്ഞാൽ നമുക്ക്‌ എവിടെയെങ്കിലും ജോലി തേടണം..!.. എന്നിട്ട്‌ വേണം ഒന്ന് റെസ്റ്റ്‌ ചെയ്യാൻ!.. ഈ പഠനം പഠനം ന്നൊക്കെ പറയുന്നത്‌.. മാതാ പിതാക്കൾക്കും ഗുരുജനങ്ങൾക്കും ഒക്കെ പറയാൻ ഈസി!...ലേശം പൈസ തന്ന് നല്ലോണം പഠിക്കെടാ.. ഓടെടാ , ചാടെടാ, തുള്ളെടാ ന്നൊക്കെ പറഞ്ഞാൽ മതീല്ലോ?..പക്ഷെ വിദ്യാർത്ഥികളായ നമ്മുടെ നോവ്‌ ആരറിയുന്നു...? .. പഠിത്തം ഒരു കൊലയാണ്‌..! ദൈവം ഓരോ ആൾക്കും ഫിറ്റു ചെയ്തു വിട്ട സ്വന്തം ജ്ഞാനം ഒന്നുമല്ലെന്നും ചില മണ്ടരി ബാധിച്ച ആത്മാക്കൾ, ഭ്രാന്തു വന്നപ്പോൾ എന്തൊക്കെയോ തലയിൽ വന്നത്‌ പുലമ്പിയത്‌  എഴുതി  കിത്താബിലാക്കിയത്‌ പഠിക്കുകയാണ്‌ ജ്ഞാനമെന്നും അജ്ഞാനികൾ കുത്തി വരച്ചു വെച്ചിരിക്കുന്നു.. സമർത്ഥന്മാരല്ലാത്ത സാമാന്യ ജനം അത്‌ ശര്യന്നെ ..ശര്യന്നെ എന്ന് തല കുലുക്കി സമ്മതിക്കുന്നു...!..

...വിശന്നാൽ ആഹാരം വേണം!.ആഹാരത്തിനായി പണിയെടുക്കണം...അതുണ്ടാക്കണം തിന്നണം... ....ഇത്രേയുള്ളൂ ഒന്നാം ജീവിത സമവാക്യം!

അത്‌ വയറ്റിലെത്തിയാൽ, ലേശം കള്ള്‌ മോന്തുന്നോനായാൽ മോന്തി നാലാളെ തെറി പറഞ്ഞു സുഖിച്ച്‌.. അവരുടെ കൈയ്യിൽ നിന്നു കിട്ടുന്നത്‌ വാങ്ങി പോയ്ക്കോളണം.. രണ്ടാം സമവാക്യം!

ഒടുവിൽ ജീവിതം തീർന്നൂന്ന് പറഞ്ഞു നെലോളിച്ച്‌ അടുത്ത തലമുറയ്ക്ക്‌ ഇതൊക്കെ കൈമാറണം.. ആർക്കും ഇടങ്ങേറാക്കാതെ സ്ഥാനമൊഴിയണം തീർന്നു.. മൂന്നാം സമവാക്യം..

ഈ സമവാക്യങ്ങൾ പണക്കാരൻ കോട്ടിട്ടു ചെയ്യും.. സാധാരണക്കാരൻ കോണകമുടുത്തു ചെയ്യും!.. ഇത്രേ വ്യത്യാസമുള്ളൂ! ...അതിനാണ്‌ ഈ ഡിഗ്രീം.. പഠിപ്പും .. സംസ്കാരോം പത്രാസ്സും ഒക്കെ!

നോം പെരുവഴിയിലായി...!.. കോളേജ്‌ നമ്മെ കൈവെടിഞ്ഞു.. ഇനി?
.ആരോ പറഞ്ഞു.. ഇതു പ്രീഡിഗ്രി..പീറ ഡിഗ്രി ! ഇനിയല്ലേ യദാർത്ഥ ഡിഗ്രി.!

നമുക്ക്‌ ആധിയായി.. പനി വന്നു ഡിഗ്രി കുത്തനെ കൂടി!..

എസ്‌ എസ്‌ എൽ സിക്കു പഠിച്ചപ്പോൾ വിദ്വാൻഅവാർഡ്‌ കിട്ടാനായി കാത്തിരിക്കുമ്പോൾ നോം മെല്ലെ ടക്‌ ടക്‌ ടക്‌ ശകടം തട്ടിക്കളിക്കാൻ ടൈപ്പിംഗ്‌ ഇൻസ്റ്റിട്ട്യൂട്ടിലേക്ക്‌ പോയിരുന്നു..പ്രീഡിഗ്രി കഴിഞ്ഞപ്പോൾ വീണ്ടും ..മോനേന്നും പറഞ്ഞ്‌.. മനസ്സിലൊരു ലഡ്ഡു പൊട്ടി..! " ഇനി കുറച്ചു കാലം അന്നത്തെ കമ്പ്യൂട്ടർ പാഠശാലയായ ടൈപ്പിനു പോയ്ക്കോ?... അവിടാവുമ്പോ.. പെണ്ണുണ്ട്‌..!.. പിടക്കോഴിയുണ്ട്‌.. വെള്ളം ഇറക്കേണ്ടവർക്ക്‌ ഇറക്കാം.. തുപ്പേണ്ടവർക്ക്‌ തുപ്പാം!.. എന്ന അശരീരി കേട്ട്‌ പിഴച്ച്‌ പോയിരുന്നു..
..എന്തോരു പെണ്ണുങ്ങള്‌.. എന്തോരു പെണ്ണുങ്ങള്‌!..ലൈൻ തരുവോ?...കണക്‌ ഷൻ തരുവോ?.. എന്നിങ്ങനെ മുറവിളി കൂട്ടി അവിടെ അഭ്യാസത്തിനു വന്നിരിക്കുന്നു..നല്ല തങ്കത്തിൽ കടഞ്ഞെടുത്തതു മുതൽ കരിവീട്ടിയിൽ കടഞ്ഞെടുത്തതു വരെ ടെപ്പ്‌ ചെയ്യുമ്പോൾ വാക്കിനായി തിരയുന്നത്‌ കണ്ടോന്റെ മുഖത്തേക്കാണെന്ന് തോന്നും... !.. വേണ്ടവർക്കാവാം .. വേണ്ടാത്തവർക്ക്‌ ആരെങ്കിലും കുടിക്കുന്ന പായസം കണ്ടിട്ട്‌ വെള്ളമിറക്കാം!...

നമുക്കൊന്നിനും താൽപര്യം ഇണ്ടായില്ല്യാ..ഒരു രാജർഷിയായി...ഒരു അപ്ലിക്കേഷൻ തന്നാൽ നോക്കാം.. എന്ന മട്ട്‌!...സുഖന്യേ ചേച്ചി.. മോളെ... കുഞ്ഞേ .. എന്നൊന്നും വിളിക്ക്യാൻ അറിയില്ല്യാത്തതിനാലാവും!.. വീട്ടിൽ ആരൊക്കെയുണ്ട്‌.. ? ...വീട്ടിൽ തല്ലി കൊല്ലാൻ യോഗം ജാതകത്തിൽ ഉള്ളോരുണ്ടോ?..എന്നൊന്നും അറിയാതെ?  ... നോം വെറുതെ ഡെയിലി ആട്ടിൻ സൂപ്പ്‌ കുടിക്കണോ?..അതോ ഇപ്പോഴുള്ള പയറും കഞ്ഞിയും പോരെ എന്ന വർണ്ണ്യത്തിൽ ആശങ്ക!

...ആരും ഗൗനിച്ചില്ല... ന്നാലും ചിലർ ഗൗനിച്ചു!... ഗൗനിച്ചവരെ നമുക്കത്ര പിടിച്ചിട്ടും ഇല്യാ!..ആരെങ്കിലും സ്വർണ്ണോം രത്നോം വാങ്ങാൻ പോയി ഗതി കിട്ടാഞ്ഞിട്ട്‌ കൽക്കരിയും വാങ്ങി വരുമോ?..അതെന്നെ കാര്യം ..എന്ന് അസൂയാലുക്കൾ!

നോം ടൈപ്പി ടൈപ്പി.. ലോവർ പാസ്സായി!..ലോങ്ങ്‌ ഹാന്റ്‌ ഇല്യാത്തതിനാൽ ഇടയ്ക്ക്‌ ഷോർട്ട്‌ ഹാന്റിനു ചേർന്നു.. ടീച്ചറുടെ കാലു പിടിച്ചു പറഞ്ഞു.. ടീച്ചറെ നമ്മളേ കൊണ്ട്‌ ലേശം അഭ്യാസം ചെയ്യിച്ചാൽ മതി!.. നമുക്ക്‌ വയ്യ ഈ ആദിമ ചുവരെഴുത്തും, വായനയും!.. നോം പറ്റുമ്പോലെ ചെയ്യാം .. ഒരു രസത്തിനു ചേർന്നൂന്നേ.. ഉള്ളൂ.. അബദ്ധം പറ്റിപ്പോയീന്നാ തോന്നണത്‌!.
ടീച്ചർ ചിരിച്ചു .. .. ഒപ്പംനാണോം മാനോം അയലോക്കത്ത്‌ പോലും മണപ്പിച്ചു പോയിട്ടില്യാത്ത മൂന്നാലു പെൺകൊടികൾ ചിരിക്ക്യാ..! .. നമുക്ക്‌ ശിഷ്യപ്പെട്ട്‌ അതു ശരിയാ ടീച്ചറേന്ന് പറയാൻ അറിയാത്തോർ!
പിന്നെ ടീച്ചർ പറഞ്ഞു "എഴുതി തന്നെ തെളിയണം!"

ഈ കുട്യോളൊക്കെ എം ബി ബി എസ്സിനു പഠിക്കുന്ന പോലാ ഈ ഷോർട്ട്‌ ഹാന്റ്‌ കണ്ടിരിക്കണേന്ന് തോന്നി..തോറ്റ പെൺകുട്ടികൾ വീട്ടിൽ മുരടിച്ചു പോവാതിരിക്കാനും, ലൈൻ കിട്ടിയാൽ എടുക്കാനും,കല്യാണ മാർക്കെറ്റിൽ റേറ്റ്‌ കൂട്ടാനും ആണെടാ ഈ ടൈപ്പിനും ഷോർട്ട്‌ ഹാന്റിനും ഒക്കെ പെൺകുട്യോളെ അച്ഛനമ്മമ്മാർ ആട്ടിത്തെളിച്ചു വിടുന്നതെന്ന് ഒരുത്തൻ പറഞ്ഞപ്പോഴാണ്‌ നമുക്ക്‌ ഫിലമന്റ്‌ കത്തിയത്‌!‌!..
പിന്നെ അവൻ നമുക്കിട്ട്‌ കുത്തി
"നിന്നെ പോലെത്തെ സ്ഥിരം കുറ്റികൾ വായ നോക്കാനും ഇല്യോ?.". ആളുകളുടെ ഈ സംസാരം!..

നമുക്കങ്ങിനെ ആഗ്രഹം ഇണ്ടാച്ചാൽ പെൺകുട്ടികളെ എന്നേ അടിച്ചോണ്ട്‌ വന്നേനേ...അങ്ങിനെ സംഭവിച്ചാൽ അധ:കൃതനായി മുദ്രകുത്തി എന്നേ നമ്മളെ നമ്മുടെ രാജധാനിയിൽ നിന്ന് പുറത്താക്കിയേനേ!...

...വിവരദോഷി... വിവരദോഷി!.. നോം അവനെ കണക്കിനു ഗുണദോഷിച്ചു!..പിന്നെ ഒരു ചായ വാങ്ങി കൊടുത്തു.പൈസ പോയാലും തരക്കേടില്ല. ആരോടും പറയേണ്ട..വെറുതെ അനാവശ്യമായി നമ്മുടെ മാനം കളേണ്ട!.. ആ ശപ്പൻ!

തിങ്കളാഴ്‌ച, ഡിസംബർ 20, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(മുപ്പത്തി എട്ടാം സർഗ്ഗം)

ആ ദിവസങ്ങളിൽ..?..
ആ ദിവസങ്ങളിൽ എന്താ ഇണ്ടായേ?... ഒന്നും ഇണ്ടായില്ല്യാ...!
ആ ദിവസങ്ങളിൽ ആർമ്മാദിക്കലും, തിന്നു മുടിക്കലും, ഒറക്കോം കൊണ്ട്‌ സുഖിച്ചു കഴിയന്നെ പണി അല്ലാണ്ടെന്താ?.. എന്നു ചോദിക്ക്യാൻ വരട്ടേ..നോമിന്റെ കുടുംബത്തിലും സങ്കടങ്ങളുടെ വണ്ടിയിൽ ഫ്രീ ടിക്കറ്റ്‌ യാത്രയായിരുന്നു പിന്നീട്‌...!.... സങ്കടങ്ങളുടെ നടുവിലൂടെ, തീക്കനലിലൂടെ.. മൂക്ക്‌ പിഴിഞ്ഞു കരഞ്ഞു കൊണ്ടുള്ള യാത്ര..!...അതിന്റെ തീക്‌ ഷ്ണത വർദ്ധിക്കാൻ തുടങ്ങുന്ന സൂചനയായിരുന്നു...

അങ്ങിനെ ആധി കയറി.. ഗുലുമാലിലായി നോമും നമ്മുടെ കുടുംബവും മൂക്കു പിഴിഞ്ഞും കണ്ണു തുവർത്തിയും ഡെയിലി അലക്കിഉണക്കുമ്പോൾ ... റിസൽട്ട്‌ വരുന്നൂ.. റിസൽട്ടു വരുന്നൂന്ന് ഒരു പ്രഖ്യാപനം!..പാമ്പു കടിച്ചോന്റെ തലയിൽ ചക്കയും  വീണു ഒപ്പം ഇടിയും വെട്ടിയ പ്രതീതി!.. മന്ത്രിക്കൊക്കെ ചൊറിച്ചലിന്റെ അസുഖം..! അല്ലാണ്ടെന്താ പറയ്കാ!.. പിള്ളാരെ ബുദ്ധിമുട്ടിക്കാൻ ഓരോ വഹകള്‌.. !
"പിള്ളാരെ നിങ്ങൾ മാന്യന്മാരാ, അതിനാൽ എല്ലാരേയും പ്രമോട്ട്‌ ചെയ്തിരിക്കുന്നു. ഇനി അടുത്ത പഠനത്തിലേക്കായി ഗവൺമന്റ്‌ ചിലവിൽ ദത്തെടുത്തിരിക്കുന്നു ..ഇത്ര ക..ബജറ്റിൽ വകയിരുത്തിയിരിക്കുന്നു.. ഇത്ര ക.. നിങ്ങൾക്ക്‌ പുട്ട്‌ അടിക്കാൻ തന്നിരിക്കുന്നു..എന്ന പ്രഖ്യാപനമാണെങ്കിൽ നോം എല്ലാവരും പൂവിട്ട്‌ അദ്ദേഹത്തെ പൂജിച്ചേനേ.. എല്ലാ ഇലക്ഷനിലും വോട്ട്‌ ഇരന്നെങ്കിലും വാങ്ങിച്ചു കൊടുത്തേനേ!...

നമുക്ക്‌ സങ്കടായി...." ഇപ്പോൾ തന്നെ ഈ കടുംകൈ ചെയ്യണോ?.. കാർന്നോന്മാരെ!...ലേശം ഈ കാർമേഘം ഒന്നു ഒതുങ്ങിയിട്ട്‌ പോരെ?... നിങ്ങൾക്കും ഇല്യേ.. മക്കളും മരുമക്കളും!.. നിങ്ങളും ഇങ്ങനെയൊക്കെ വന്നോരല്ലേ?.. അതിന്റെ ബുദ്ധിമുട്ട്‌ നിങ്ങൾക്കും അറീല്യേ?..". . ആരോട്‌ പറയാൻ?... ആരു കേൾക്കാൻ?.. ഗവൺമന്റിനേയും മന്ത്രിയേയും കുലുക്കി താഴെയിടാൻ മാത്രം നമ്മുടെ കണ്ണീരിനുണ്ടോ ശക്തി.!.. അവന്മാർ തിന്നു കൊഴുത്ത്‌ ചടഞ്ഞങ്ങിരിക്കുമ്പോൾ ചുമ്മാ കയറി പ്രഖ്യാപിച്ചു കളഞ്ഞു...".നാളെയാണ്‌.!. നാളെയാണ്‌.!..പ്രീഡിഗ്രി റിസൽട്ട്‌ നാളെ!"

നമ്മുടെ ചങ്കിന്റെ ഉള്ളിൽ തീ ആഞ്ഞാഞ്ഞു കത്താൻ തുടങ്ങി..ഒറക്കം നഷ്ടപ്പെട്ടു... എഴുന്നേറ്റു, കിടന്നു, എഴുന്നേറ്റു, കിടന്നു.യുദ്ധപ്രഖ്യാപനം പോലെ പ്രഖ്യാപിച്ച എവന്മാർ വല്ലതും അറിയുന്നുണ്ടോ നമ്മുടെ പരവേശം!...ദൈവത്തെ വിളിച്ചു.. കരഞ്ഞു.. രക്ഷിക്കണേ... നമ്മളെ കാത്തോളണേ..നോം ചെകുത്താന്റെ ആൾക്കാരല്ലേ.. അതിയാൻ ആദ്യം വല്ലതും തന്ന് പിന്നെ നമ്മെ ഞെക്കിക്കൊല്ലും..നോം അതിനാൽ അയാളുടെ പുറകെ എന്തു തന്നാലും, എന്തു വന്നാലും പോകില്ലേ .. അതിനാൽ നോമിനെ രക്ഷിക്കാൻ അവിടുന്നേയുള്ളൂ.. !....ആളുകള്‌ പല നേർച്ചേം പാർച്ചേം കരച്ചിലും നടത്തുമ്പോൾ ഈ പാവം നമ്മെ മറന്നളയരുത്‌!..അസൂയക്കാരാ...ചുറ്റും അസൂയക്കാര്‌!..നമ്മെ കൊച്ചാക്കാൻ കൂടോത്രം വരെ ചെയ്യും!... നമ്മെ മറന്നാൽ നോം കൊഴങ്ങീ..!"
നമുക്കെന്നും ദൈവൈ ഉള്ളൂ ഒരു ചതിക്കാത്ത കൂട്ട്‌!..ചിലർക്കും അങ്ങിനെയാകാം പക്ഷെ നോം നമ്മുടെ കാര്യം പറഞ്ഞു.. അത്രെന്നേ!

രാവിലെ എഴുന്നേറ്റു..പത്രത്തിനായി ഓടി...
പത്രം വാങ്ങി.. നമ്പർ പരുതി...!
"..നമ്പർ നോക്കി..!"
"..ഇല്യാ ... നമ്മുടെ നമ്പർ കാണ്മാനില്ല്യാ....... തോറ്റിരിക്കുണൂ നോം..!. അല്ലാ... യാതൊരു ദാക്ഷീണ്യവും കൂടാതെ അവറ്റകൾ നമ്മെ തോൽപിച്ചിരിക്കുണൂ.. റാങ്കൊന്നും നമ്മൾ ആവശ്യപ്പെട്ടില്ല്യാലോ.. എങ്ങി നെയെങ്കിലും എടുത്ത്‌ കയ്യാല കടത്തി തരണം എന്നേ ഉള്ളൂലോ?.. എന്നിട്ടും .. എന്നിട്ടും..!
ദൈവം നമ്മുടെ നിവേദനം നിരസിച്ചിരിക്കുണൂ..ഇനിനേരത്തെ വിളിക്യാത്ത പരിഭവാ.. ന്നാലും..നോം വിഷണ്ണനായി..!..
 നമ്മുടെ കാലു തളർന്നു.. മുഖം താഴ്ത്തി യുദ്ധത്തിൽ പരിഹാസ്യനായ ഭീരുവേ പോലെ നോം നമ്മുടെ രാജധാനിയായ ഓടുപുരഹൗസിലേക്ക്‌ നടന്നു..
നമ്മെ തോൽപിച്ചോടിക്ക്യാൻ മാത്രം എന്താ നോം ചെയ്തേ?..സങ്കടായിരുന്നു.. മുഖത്ത്‌!.. ഹൃദയം കൂലം കുത്തിയൊഴുകി.. കണ്ണീരിന്റെ തിരമാലകൾ ആർത്തലയ്ക്കാൻ തുടങ്ങിയിരുന്നു..!..
നമ്മെ തോൽപ്പിച്ച്‌.. ആര്‌ എന്തു നേടി?..ആയുധം വെച്ചു കീഴടങ്ങിയതു പോലെ പത്രം വെച്ചു കീഴടങ്ങി!
"എന്താടാ ഒരൂ തെളിച്ചോം വെളിച്ചോം ഇല്യാലോ?.. മുഖത്ത്‌!.."- വിളറി വെളുത്ത്‌ രംഗപ്രവേശം ചെയ്ത നമ്മോട്‌ പെങ്ങൾ..!
"" ഒന്നൂല്യാ... നോം തോറ്റിരിക്കുന്നു!"
" ങേ.. തോറ്റോ?"
" ഊവ്വ്‌ .. എന്റെ നമ്പറില്ല്യാ.. തോറ്റൂ!"
സങ്കടം കണ്ണീരു വരുത്തി നമ്മെ പ്രാന്താക്കി..!... പെങ്ങളും വല്ലാതായി..!
" എത്രയാ നിന്റെ നമ്പർ?"
" നോം നമ്പർ പറഞ്ഞു"
" പെങ്ങളും നോക്കി.. ശര്യന്നെ നമ്പർ കാണുന്നില്ല്യാലോ?"
മാതാശ്രീ വരും മുന്നേ കുറച്ചൂടെ കരച്ചിൽ വരുത്തിയേക്കാം എന്നു കരുതി..തോറ്റിട്ടും വിജയീ ഭവനായി വന്ന് നിൽക്കണ നിൽപ്‌ കണ്ടില്ലേ.. പോത്ത്‌!.. എന്നൊക്കെ കരുതി തെറിവിളിയുടെ കൂടെ ലേശം  അടി അടിക്കണം ന്ന് തോന്ന്യാലോ?..
"..ങേ... തോറ്റോ?"- മാതാശ്രീ വന്നു ചോദ്യം ചെയ്തു!
" നാശക്കാരൻ!.. പഠിക്ക്യാതെ..ഇവിടുന്ന് കുളിച്ച്‌ തൊലിച്ച്‌ നടന്നോളൂം!.. പിന്നെ മാതാശ്രീയുടെ മുഖം മാറാൻ തുടങ്ങി! കൂടുതൽ പറയും മുന്നേ പെങ്ങൾ വിസ്തരിച്ചൊന്നു നോക്കി..
"എടാ പൊട്ടാ ഇതല്ലേ നിന്റെ നമ്പർ!"
"ആരുടെ?"- നോം
"നിന്റേതല്ലാതെ പിന്നെ ആരുടെ?.. ഓന്റെ തലക്ക്‌ തന്നെ കൊടുക്ക്‌ നല്ല മേട്ടം!.. ഒരൂ ബോധോം കഥയും ഇല്യാത്തോൻ!"- പെങ്ങൾ!
"ഇല്യാ !.. ഇല്യാ.. നോം തോറ്റിരിക്കുണു.. നമ്മെ പറ്റിക്ക്യാൻ പറയേണ്ടാ..!"
"ഇതല്ലേ നിന്റെ നമ്പർ!"
"നോം അരിച്ചു പെറുക്കി നോക്കിയതാണല്ലോ? .. ഈ നമ്പരെങ്ങിനെ ഇപ്പോൾ വന്നു!"
അപ്പോൾ നോം ഇത്രനേരം പരുതീതോ?..ദൈവം നമ്മെ ജയിപ്പിച്ചു!..
നോം നമ്മുടെ കഷ്ടപ്പാട്‌ പറഞ്ഞപ്പോൾ പൊറുതി മുട്ടി ദൈവം ഇപ്പോ നമ്മുടെ പേരെഴുതി ചേർത്ത താകണം ..ഒരു സംശയവും ഇല്യാ.. നേരത്തെ ഉണ്ടായിരുന്നെങ്കിൽ പരുതിയപ്പോൾ കണ്ടില്ലല്ലോ?
"..നോം ജയിച്ചിരിക്കുന്നു..!" പുല്ലോടും പുഴുവോടും നോം പിന്നേം വിളിച്ചു പറഞ്ഞു.. നോം ജയിച്ചിരിക്കുന്നു.. അങ്ങിനെ പെങ്ങൾ നമ്മെ ജയിപ്പിച്ചു!.. എന്നിട്ടും നമ്മുക്ക്‌ സംശയായി.. നോം മാടായി കോളേജിലേക്ക്‌ നേരത്തെ ഒരുങ്ങിയിറങ്ങി പുറപ്പെട്ടു..ഇനി പത്രക്കാർക്ക്‌ എങ്ങാനും തെറ്റിയതാവുമോ?.. നമ്പർ തെറ്റിയെഴുതി ഏതെങ്കിലും പാവത്തെ തോൽപ്പിച്ച്‌... നമ്മെ ജയിപ്പിച്ച്‌..!.. നമുക്കത്ര വിശ്വാസം പോരാ..!..ഇനി ജയിച്ചതിനാണോ കുറ്റം? പെങ്ങൾ ചോദിച്ചു.. "അല്ല.. എന്നാലും!..ഒരു സംശയം!"...
..ഏതായാലും ജയിപ്പിച്ചു.. ആ സ്ഥിതിക്ക്‌ ലേശം നല്ലോണം തന്നെ മാർക്കും ദൈവത്തിനു തരാരുന്നൂ..പറ്റുമെങ്കിൽ ഒരു റാങ്ക്‌ എങ്കിലും..!.എങ്കിൽ മന്ത്രിപുംഗവന്മാരും പത്രക്കാരും ഒക്കെ വിളിച്ച്‌ ലോഹ്യം ചോദിക്കുമായിരുന്നു...ആ തൃക്കൈ കൊണ്ട്‌ ഒരു ചായ തരുവോ എന്നൊക്കെ പറയുവായിരുന്നു.. ങാ പോട്ടേ.. വീട്ടുകാർക്ക്‌ അതിനുള്ള യോഗം ഇല്യാന്ന് കൂട്ടിയാ മതി! എന്തിനും യോഗം വേണം!
.. ങാ.. പോട്ടേ.. ആർത്തി മൂത്തുന്ന് ഇനി കുറ്റം പറയേണ്ട.. തൽക്കാലം അതു മതി!...പഠിപ്പിച്ചു വിട്ടാ പോരല്ലോ?.. റാങ്ക്‌ വാങ്ങിക്കാൻ എന്തെങ്കിലും ഒറ്റമൂലി ഉണ്ടോ എന്നു കൂടെ അറിഞ്ഞു വെക്കേണ്ടേ..!..നോം അധികം ആശിച്ചില്ല്യാ... കിട്ടിയതു ലാഭം!...കിട്ടാത്തതു നഷ്ടം!. അതാ വേണ്ടത്‌.. പഠിക്കാതെ മോഹിച്ചു നടന്നിട്ട്‌ വല്ല കാര്യം ഉണ്ടോ കുട്ടീ..!..നോം നമ്മോട്‌ തന്നെ ചോദിച്ചു തൃപ്തിയടഞ്ഞു!