പേജുകള്‍‌

തിങ്കളാഴ്‌ച, ഏപ്രിൽ 19, 2010

കണികാ സിദ്ധാന്തം

അവൻ ഉമ്മറത്തിരുന്നു കണികാ സിദ്ധാന്തം ഉച്ചത്തിൽ ഉരുവിട്ടു..അല്ല അരച്ചു കലക്കി കുടിക്കയാണ്‌...സമയം രാവിലെ... അവൾ പുട്ടുണ്ടാക്കുന്നു...ഞാൻ പല്ലുതേപ്പു കഴിഞ്ഞു തലങ്ങും വിലങ്ങും നടന്നു പേപ്പർ വായിച്ചു കൊണ്ടിരുന്നു..കണികാ സിദ്ധാന്തവും വായിക്കുന്ന ആളുടെ ചെകിടടപ്പിക്കുന്ന സിദ്ധാന്തവും എന്റെ പേപ്പർ വായനയെ എങ്ങോ കൊണ്ടെത്തിച്ചു... പുട്ടെടുത്തു കടലക്കറിയും കൂട്ടി കുഴച്ചപ്പോൾ കണികാ സിദ്ധാന്തം ഓർത്തു.. പുട്ടു കണികകളായി ... ഒരൽപനേരം നോക്കി നിന്നു ..വല്ലതും സംഭവിക്കുമോ?..കണികകൾ കൂട്ടിയിടിച്ച്‌ പ്രപഞ്ച വിസ്ഫോടനം സംഭവിക്കുമോ എന്നൊന്നും നോക്കി നടക്കാൻ മാത്രം ചീപ്പാണോ ഞാൻ!....ഒടുവിൽ കടലക്കറിയും കൂട്ടി കുഴച്ച്‌ ഒറ്റ ഇറക്ക്‌..!... ഹായ്‌.. കണികകൾക്ക്‌ എന്തൊരു സ്വാദ്‌!..ഒരു സാധാരണക്കാരന്റെ കണികാ സിദ്ധാന്തം ഇത്രെയുള്ളൂവെ ന്ന് മനസ്സിലായപ്പോൾ ഏമ്പക്കം വിട്ട്‌ പുറത്തിറങ്ങി..

പല്ലെടുക്കൽ എത്രയെളുപ്പം

അയാൾ മാനേജർ...ഞാൻ വെറുമൊരു സെക്രട്ടറി ..അയാൾ പറഞ്ഞു ." നിനക്കറിയാലോ.... ബാക്കി.." ബ്ല ..ബ്ല..ബ്ല... എന്നെഴുതിക്കോളൂ..". എനിക്ക്‌ ബ്ല..ബ്ലാ.. ബ്ല.. എന്ന് എഴുതാൻ പറ്റുമോ?...അല്ലേങ്കിലും ആ കമ്പനിക്ക്‌ എഴുതേണ്ടത്‌ എന്താണെന്ന് മീറ്റിങ്ങിൽ പങ്കെടുത്ത മാനേജർ വങ്കനല്ലേ അറിയൂ.. ഞാനെങ്ങിനെ അറിയാൻ!..


എന്റെ സഹ്യത സഹ്യപർവ്വതം കടന്നു...ഒറ്റയിടി... അയാളുടെ പല്ലുകൾ രണ്ടെണ്ണം താഴെ വീണു... ഇത്രേയുള്ളൂ കാര്യം എന്നോർത്ത്‌ നിവർന്ന് നിന്നപ്പോൾ ഞാൻ കിടക്കയിൽ നിന്നു താഴെവീണു..എന്റെ പല്ലുകൾ രണ്ടെണ്ണം ദേ കിടക്കുന്നു ചോരയിൽ കുളീച്ച്‌.!!.അപകടമരണം.... അഹങ്കാരത്തിനുള്ള പ്രതിഫലം...!



വാൽ കഷ്ണം:

ഉപദേശം: കൂട്ടുകാരെ അഹങ്കരിച്ചാൽ ആരും സ്വയം ദന്തിസ്റ്റാകും...ഇല്ലെങ്കിൽ കണ്ടു നിൽക്കുന്നവനോ , കേട്ടു നിൽക്കുന്നവനോ, അനുഭവിച്ചവനോ ദന്തിസ്റ്റാകും..



ഗുണപാഠം: ഇങ്ങനെ പല്ലെടുക്കപ്പെട്ടവർ ഭാഗ്യവാന്മാർ എന്തെന്നാൽ തരിപ്പ്‌ എന്തെന്ന് അവർ അറിയുന്നില്ല..ഫീസോ അവർ കൊടുക്കുന്നില്ല..

ചൊവ്വാഴ്ച, മാർച്ച് 23, 2010

യുക്തിവാദം

കഥ കേട്ടപ്പോൾ അവനു പൂച്ചയെ കാണണം പൂച്ചയെ കാട്ടികൊടുത്തപ്പോൾ അവൻ...
"വെറുതെ എലിയെ പിടിക്കാനാണെങ്കിൽ പൂച്ചയെന്തിനാണ്‌ പെറ്റു കൂട്ടുന്നത്‌..?"
അടുത്ത കഥയ്ക്കവൻ വാശിപിടിച്ചു..കഥ തീർന്നപ്പോൾ അവനു നായയേ കാണണം ....

"കുരക്കാൻ മാത്രമാണെങ്കിൽ നായയെന്തിനാണ്‌ പെറുന്നത്‌?"

ചോദ്യം ചോദിക്കുന്നവനെ വിലക്കരുത്‌.. ദേഷ്യപ്പെടുത്തരുത്‌.."ചോദ്യങ്ങൾ ചോദിക്കപ്പെടണം!". ഡോക്ടരുടെ ഉപദേശം പണ്ടെവിടെയോ വായിച്ചു..ഉത്തരങ്ങൾക്ക്‌ ഞാനാരുടെ പോക്കറ്റു തപ്പും.. അവന്റെ ചോദ്യങ്ങളിൽ കുഴഞ്ഞിരിക്കുമ്പോൾ വീണ്ടും ചോദ്യം....

"നമ്മൾക്ക്‌ പുഴുങ്ങി തിന്നാനാണെങ്കിൽ കോഴിയെന്തിനാ വെറുതേ മുട്ടയിടുന്നത്‌?"

...പേറും മുട്ടയിടലും മാത്രമേ ഇവനറിയൂ എന്ന് അത്ഭുതം കൂറവേ... ഉത്തരം കേൾക്കാൻ പോലും മനസ്സില്ലാത്ത അവൻ അടുത്ത ചോദ്യത്തിലേക്ക്‌ കടന്നു.... അവന്റെ യുക്തിയിൽ എന്റെ യുക്തി വിറങ്ങലിച്ചു...

തിങ്കളാഴ്‌ച, മാർച്ച് 15, 2010

നല്ല നടപ്പ്‌

'നാറിയെപ്പോഴും നാറിയാണ്‌!"-- കിടന്ന കിടപ്പിൽ അയാൾ ..
..എന്നെയാണോ ഉദ്ദേശിച്ചത്‌? --എന്നിലെ സംശയ രോഗം ഉണർന്നു ഞാൻ അയാളെ നോക്കി..
ഭാഗ്യം അല്ല!....
"ചെറ്റയെപ്പോഴും ചെറ്റയാണ്‌!... വാളു വെച്ചുകൊണ്ട്‌ അയാൾ...
" അവരെയാണോ?"- ഞാൻ ചുറ്റും നോക്കി..
അവരെയും അല്ല..

" തേവിടിശ്ശിയെപ്പോഴും....!"-- പെട്ടെന്ന് അയാൾ ചുറ്റും നോക്കി.. വാക്കു വിഴുങ്ങി...
..ഞാൻ നോക്കുമ്പോൾ ഒരു കുളമ്പടി ശബ്ദം!...ലിപ്സ്റ്റിക്ക്‌ പുരട്ടിയ ചുണ്ടും, വാനിറ്റീ ബാഗ്ഗുമായി ഒരു സ്ത്രീ..!

"ഭാഗ്യം ദൈവം കാത്തുവെ ന്ന് പറഞ്ഞായാൾ എഴുന്നേറ്റ്‌ ഡീസന്റായി സ്വന്തം വീട്ടിലേക്ക്‌ പോയി..

----

ബുധനാഴ്‌ച, മാർച്ച് 10, 2010

അവൻ വിളിക്കുകയാണ്‌, അവളും!

"ലേഖേ.. ഞാനിങ്ങോട്ട്‌ പോവുകയാണേ... തേങ്ങയിടാൻ കേളേട്ടൻ വന്നിട്ടുണ്ടാകും!"


"ഊം... ചായകുടിച്ചിട്ട്‌..!"

"വേണ്ട .. വന്നിട്ടുണ്ടാകുമോന്ന് നോക്കി വേഗം വരാം"- അയാൾ പറഞ്ഞു.

..പണികൾ ഒക്കെയും യാന്ത്രികമായിരുന്നു..

....പഴയ ഒരു പത്രത്തിൽ അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും പതിഞ്ഞു... തലങ്ങും വിലങ്ങും കുനുകുനുത്ത കറുത്ത അക്ഷരങ്ങൾ!... അവ വായിക്കുമ്പോഴെ കണ്ണുകൾ സജ്ജലങ്ങളായി.. നിശ്വാസങ്ങൾ പഴയ കാലത്തേക്ക്‌ ഊളിയിട്ടു..വർഷം ഒന്നു കഴിഞ്ഞിട്ടുണ്ടായിരുന്നു...

ഡയറിയിൽ അവൻ കുത്തിക്കുറിച്ച വാക്കുകൾ അതേപടി പേപ്പറുകാർ പകർത്തിയെഴുതിയിരിക്കുന്നു.. ....അതവൾ വീണ്ടും വീണ്ടും വായിച്ചു.." അമ്മേ... അമ്മ വിഷമിക്കരുത്‌... നമ്മേ ബന്ധുക്കളും നാട്ടുകാരും പരിഹസിക്കും എന്നോർത്ത്‌ അമ്മ വിഷമിക്കുന്നത്‌ എനിക്കു കാണാൻ കഴിയില്ല..അതിനാൽ... എല്ലാം അവസാനിപ്പിക്കാൻ തന്നെയാണ്‌ ഞാൻ പോയത്‌..നാട്ടുകാരുടെ , ബന്ധുക്കളുടെ മുന്നിൽ പരിഹാസ്യരാകുന്ന അമ്മയും അച്ഛനും...!."

മുഴുവൻ വായിക്കും മുന്നേ പേപ്പർ കണ്ണീരിൽ കുതിർന്നിരുന്നു...



എന്നിട്ടും അവൾ തുടർന്നു വായിക്കാൻ ശ്രമിച്ചു.." ...അവളോട്‌ എല്ലാം പറഞ്ഞു... ഞാനൊരു തെറ്റും ചെയ്തിട്ടില്ല...അവളെ കൈകൊണ്ടു പോലും തൊട്ടിട്ടില്ല.സ്നേഹിച്ചു വെന്നല്ലാതെ.. അവൾക്ക്‌ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു... പക്ഷേ അമ്മയ്ക്കിഷ്ടപ്പെടില്ല... അതിനാൽ നമ്മുടെ വിവാഹം നടക്കില്ലെന്ന് ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കിച്ചതാണമ്മേ... അവൾ " ശരി... നിനക്ക്‌ നിന്റെ വഴി എനിക്ക്‌ എന്റെ വഴിയെന്ന് പറഞ്ഞ്‌ സന്തോഷത്തോടെ പോയതാണമ്മേ.. എന്നിട്ടും... എന്നിട്ടും അവൾ!.. എന്നോട്‌ പണ്ടു പറഞ്ഞിരുന്നു.".ഏട്ടാ നിങ്ങളില്ലാത്ത ജീവിതം എനിക്കു വേണ്ടെന്ന്!" .. ഇത്രത്തോളം ഞാൻ കരുതിയില്ല.. എന്നോടുള്ള പ്രതികാരം തീർക്കുകയായിരുന്നോ?... അവളുടെ കാലൊച്ച ഞാൻ കണ്ണടയ്ക്കുമ്പോൾ കേൾക്കുന്നു... പൊട്ടിച്ചിരികൾ ഞാൻ കേൾക്കുന്നു... അവളുടെ പാദങ്ങൾ പതിഞ്ഞയിടം.!. അവളുടെ വാക്കുകൾ.!.. അമ്മേ..എനിക്കറിയില്ലായിരുന്നു അവളീപാതകം ചെയ്യുമെന്ന്.. എനിക്കറിയില്ലായിരുന്നു അവളുടെ ഹൃദയം ഇത്രമൃദുവാണെന്ന്. എങ്കിൽ .!..എങ്കിൽ.!.. എനിക്കു ഭ്രാന്തു പിടിക്കുന്നു..അവളുടെ തൂങ്ങിയാട്ടം എന്റെ ഉറക്കു നഷ്ടമാക്കുന്നു.. എനിക്കിനി ജീവിക്കാൻ വയ്യമ്മേ...ഇനി അവളെ ഒറ്റയ്ക്കാക്കാൻ വയ്യ!... എനിക്കും പോകണം അവളുടെ അടുത്തേക്ക്‌ ....മാപ്പ്‌! ...അമ്മ അച്ഛനെ പറഞ്ഞു മനസ്സിലാക്കണം!..നിങ്ങൾ സന്തോഷത്തോടെ ജീവിക്കണം.. ഒരായിരം മാപ്പ്‌!"



കണ്ണീർ കണങ്ങളാൽ അക്ഷരങ്ങൾ കുതിർന്നിരുന്നു!..



" ഇത്രയ്ക്ക്‌ വേണമായിരുന്നോ? എന്റെ മകനെ അത്രയ്ക്ക്‌ സ്നേഹിച്ചിരുന്നുവെങ്കിൽ ഞങ്ങൾ നിന്നെ സന്തോഷപൂർവ്വം സ്വീകരിക്കുമായിരുന്നില്ലേ..!.. മോനേ... ന്ന് വിളിച്ചതേ ഓർമ്മയുള്ളൂ... രക്തം ഛർദ്ദിച്ച്‌ പരിക്ഷീണനായി അവൻ കട്ടിലിൽ...!

രേഖ വീണ്ടും വിങ്ങിപ്പൊട്ടി...

"രേഖേ... രേഖേ.. എന്തായികാട്ടുന്നത്‌... ഒരു വർഷം കഴിഞ്ഞില്ലേ.. ഇപ്പൊഴും!" അയാൾ തിരിച്ചെത്തിയിരുന്നു..

" രാജുവേട്ടാ...നമുക്കിനി ആരുണ്ട്‌?"

"ഒക്കെ നമ്മുടെ വിധിയാണ്‌ രേഖേ.. നമുക്ക്‌ അത്രേ വിധിച്ചിട്ടുള്ളൂ...ദൈവനിശ്ചയമാണ്‌ ഒക്കെ...ആയുസ്സൊടുങ്ങും വരെ ജീവിച്ചേ മതിയാകൂ.."

അവളുടെ കയ്യിൽ നിന്നും പേപ്പർ അയാളും വാങ്ങി വായിച്ചു.

" ആരാണ്‌ കുറ്റക്കാർ?.. അവനെ അധികം സ്നേഹിച്ചതാണോ കുറ്റം.ഒറ്റ മകനല്ലേന്ന് കരുതി ഓമനിച്ചു വളർത്തിയതാണിത്ര വഷളായത്‌.....ഒരിക്കലും വഴക്കു പറയാത്ത താണ്‌ പ്രശ്നമായത്‌.... നമ്മളെ നാണം കെടുത്തരുത്‌ എന്നല്ലേ നമ്മൾ പറഞ്ഞുള്ളൂ.. അതിനീ പാതകം!

..സാരമില്ല.. പോട്ടേ.. ഒക്കെ നമ്മുടെ വിധി..." ഒന്നും ഓർക്കേണ്ട..ട്ടോ... കുറച്ചു നേരം കിടന്നോളൂ.. ഒക്കെ തണുക്കട്ടേ".-- അയാൾ അവളെ ആശ്വസിപ്പിച്ചു.

അവൾ മൂക്കു പിഴിഞ്ഞു...

".തേങ്ങയിടാൻ വരാമെന്ന് പറഞ്ഞിട്ട്‌ വന്നിട്ടില്ലല്ലോ?.."- ഞാൻ വീണ്ടും ഒരിക്കൽ കൂടെ നോക്കി വരാം"

"ശരി"- അവൾ തലയാട്ടി.

രേഖ മയങ്ങിപ്പോയി..

" അതാ അവൻ.. പുഞ്ചിരിച്ചും കൊണ്ട്‌...

"അമ്മേ ഞങ്ങളിതാ അമ്മയുടെ അരികേ"

"എവിടെ... എവിടേ.."

"അമ്മേ.. അമ്മ കാണുന്നില്ലേ.."

"ഇല്ലല്ലോ?"

"ഇതാ.. ന്നേ ഇവിടേ"

"ന്റെ മോനെ.. ഞാൻ!... നിയെന്നെ എന്തിനാണിങ്ങനെ കളിപ്പിക്കുന്നത്‌"

"ഇതാ അമ്മേ ഞങ്ങളിവിടെയുണ്ട്‌.."

അവൾ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു..". അതേ അതവൻ തന്നെ... അവനും അവളും!... എനിക്കു കാണണം... എനിക്കു കാണണം.. അവനെ..." ഭ്രാന്തിയേപ്പോലെ അവർ പിറു പിറുത്തു..."... ഞാനും വരാം.. ഞാനും വരാം.. ഒരു നിമിഷം നിൽക്കണേ..!."



മേശപ്പുറത്തുള്ള കടലാസിൽ അവൾ എഴുതി.." ഞാനവരെ കണ്ടു രാജുവേട്ടാ.. എനിക്കവരെ വീണ്ടും കാണണം.. ഞാനും പോകുന്നു... മാപ്പ്‌!"



കതകടച്ചു കുറ്റിയിട്ടു..മെല്ലെ സ്റ്റൂളെടുത്തു വെച്ച്‌ സാരി ഫാനിനു കെട്ടി...

അയാളും ആകെ വിവശനായിരുന്നു... കടൽക്കരയിൽ അയാൾ തളർന്നിരുന്നു.. കടലിനെ നോക്കി... രണ്ടുകൈയ്യും നീട്ടി അതാ അവൻ അവിടെ....നടുക്കടലിൽ....



." എന്റെ മോനേ.. എന്റെ മോനേ..". ആഞ്ഞടിക്കുന്ന തിരമാലകളെ വകഞ്ഞു മാറ്റി, ചിലപ്പോൾ ചെറുത്തു നിന്ന് അയാൾ വേഗം നടന്നു " മോൻ പ്രത്യക്ഷ നായി കണ്ടയിടത്തേക്ക്‌..

അനാവശ്യമായതൊന്നും കടൽ സ്വീകരിക്കാറില്ല.. തിരമാലകളുടെ ചലനം അയാളുടെ കൈകാലുകളേയും ദേഹത്തേയും ചലനശേഷിയുള്ളതാക്കിയിരുന്നു..!

കാക്കയുടെ ചിന്തകൾ-6

അതവരുടെ തെറ്റ്‌  ---- ആണോ?
--------------------------------------------
അസുലഭമായ നിർവൃതിക്കൊടുവിൽ കൈപ്പിഴയായി സ്വന്തം വയറിൽ കുരുത്ത, കാറി വിളിക്കുന്ന പിഞ്ചോമനയെ വിഭ്രമത്തോടെ അതിവേഗം പ്ലാസ്റ്റിക്‌ കവറിലാക്കി കുഴിച്ചിട്ട അവിഹിത മാതാവിന്റെ മനസ്സിൽ ഒന്നേയുണ്ടായിരുന്നുള്ളൂ... സ്വയം ശുദ്ധയാകണം..ശുദ്ധയാണെന്ന് എല്ലാവരും എന്നും  വിശ്വസിക്കണം!

കിടന്ന കിടപ്പിൽ പീടികത്തിണ്ണയിൽ  വാളുവെച്ച മദ്യപനും ഒന്നേ വിചാരിച്ചുള്ളൂ... അശുദ്ധത പുറംതള്ളീ സ്വയം ശുദ്ധനാകണം.!

മരവിച്ച മനസ്സിൽ, നഗരമദ്ധ്യത്തിൽ മലമൂത്രവിസ്സർജ്ജനം നടത്തിയ ഭ്രാന്തനും ഒരേ ഒരാഗ്രഹമേയുണ്ടായിരുന്നുള്ളൂ അശുദ്ധത നീക്കി വിശുദ്ധനാകണം.!

ഫ്ലാറ്റിലെ കുമിഞ്ഞ മാലിന്യം ശ്രദ്ധയോടെ, വിലകൂടിയ കാറിൽ കയറ്റി ഓടിച്ചു പോയി  ആരും കാണാതെ ഏതോ വീടിന്റെ പടിക്കലേക്ക്‌ വലിച്ചെറിഞ്ഞ ധനാഡ്യനും ഒന്നേ വിചാരിച്ചുള്ളൂ .. തന്റെ ഫ്ലാറ്റും പരിസരവും സംശുദ്ധമാക്കണം.!

മാലിന്യങ്ങൾ ലോറികളിൽ നിറച്ചു നദികളിൽ നിക്ഷേപിക്കുമ്പോൾ കരാറുകാരനും ഒന്നേ വിചാരിച്ചുള്ളൂ.. ..പറഞ്ഞേടം ശുദ്ധിയാക്കണം.. എങ്കിലേ അടുത്ത കരാർ ..!!..

കളകളം പാടിയ നദികളിലെ മണലൂറ്റുവാൻ സമ്മതിച്ചവർ ഒന്നേ ഓർത്തുള്ളൂ.... എന്നും നദി കളകളം പാടിയാൽ എന്തു രസം ഒരു ദുരന്ത കഥയില്ലാതെ...!!

തെറ്റ്‌ നമ്മുടെയാണ്‌ .. വീക്ഷിക്കുന്നവരുടെ... കേൾക്കുന്നവരുടെ....പ്രതികരിക്കുന്നവരുടെ... അല്ലേ?... വീണ്ടും സംശയമോ?

അന്നും ഉപദേശികാക്ക പറഞ്ഞു..." എല്ലാവരും ശുദ്ധന്മാരാണ്‌ ... സംശുദ്ധന്മാർ....കാണുന്നവരുടെ കേൾക്കുന്നവരുടെ മനസ്സിലെ അശുദ്ധിയാണവരെ പാപികളെന്നു സംശയിപ്പിക്കുന്നത്‌!"

മറ്റുകാക്കകൾ.. കാ കാ..കാ എന്നു ശരിവെച്ചു.അന്നത്തെ പാഠം കഴിഞ്ഞിരുന്നു.. കിഴക്കേലെ മാണിക്കേടത്തിയുടെ ശ്രാദ്ധമുണ്ട്‌... ഊട്ടിനു പോകണം.. അല്ലെങ്കിൽ അവരെന്തു വിചാരിക്കും?      ആ വീട്ടുകാരെന്തു വിചാരിക്കും?.എന്നോർത്ത്‌...കാ..കാ.. കാ...എന്ന് ആർത്തുവിളിച്ച്‌ അവർ അങ്ങോട്ടേക്ക്‌ പറന്നു.

വാക്കുകൾ

പുരാണങ്ങൾ പറഞ്ഞു,
വാക്കുകളഗ്നിയാണ്‌!
നിശബ്ദമാമന്തരീക്ഷത്തിൽ
സംശുദ്ധമാം അന്തരംഗത്തിൽ
വിശുദ്ധിയുടെ അരണികളാൽ
കടഞ്ഞെടുക്കപ്പെട്ട്‌
മനസ്സിൽ കൊളുത്തിയധരങ്ങളിൽ
വഴിഞ്ഞൊഴുകുന്ന മനോഹാരിത!

വാക്കുകൾ ശക്തിയാണ്‌!
പ്രണവ മന്ത്രത്തിന്റെ അംശം,
വിജ്ഞാന സമുദ്രങ്ങളിലുയരുന്ന
തിരമാലകളുടെ വേലിയേറ്റം!
അനുഗ്രഹ വർഷങ്ങളിൽ
ഉണർവ്വിന്റെയുയിർപ്പിന്റെ
തേജോപ്രവാഹം.
അജ്ഞനമാകുമന്ധകാരത്തിൽ-
കുരുക്കുന്ന ശാപ വർഷങ്ങളാം
അഗ്നിഗോളങ്ങളുടെ
സംഹാരതാണ്ഡവം!

ദുഷ്ടരുടെ കരാള ഹസ്തങ്ങളിൽ
പിടയും ജീവന്റെ ദയയ്ക്കായുള്ള
ദീനരോധനം,
മാനം പിഴുതെറിയപ്പെടുന്നവരുടെ
രക്ഷയ്ക്കായുയർന്നു പൊങ്ങുന്ന
ആത്മാവിന്റെ ദീനനാദം!,
അധികാരികളുടെ കനപ്പെട്ട
ശബ്ദമാണടിയാളരുടെ
കുനിഞ്ഞശിരസ്സിൽ നിന്നുയരുന്ന
മൂളലുകൾ,

മിണ്ടാപ്രാണികളുടെ മനസ്സിൽ
സ്ഫുടം ചെയ്തെടുക്കപ്പെട്ട-
തൊണ്ടയിൽ തടവറയിലാക്കപ്പെട്ട
കണ്ണീരിന്റെ കയ്യോപ്പാണത്‌,
വെറുംഅംഗവിക്ഷേപങ്ങളിൽ
കോറി വരയ്ക്കപ്പെട്ട
നിശബ്ദ ചിത്രം!

വാക്കുകൾ,
യുദ്ധത്തിന്റെ, ശാന്ത തയുടെ
ദൈവത്തിന്റെ, സാത്താന്റെ
ശക്തരുടെ, ദുർബ്ബലരുടെ,
അടിയാന്റെയുടയോന്റെ,
പരസ്പരം കൊമ്പുകോർക്കപ്പെട്ട
സമരസപ്പെട്ട താള
വിസ്ഫോടനം!